Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഡിഎഫിൽ കൂടുതൽ കരുത്തരാകാൻ മുസ്ലിംലീഗ്; മുന്നണിയിൽ വിജയം ഉറപ്പുള്ള സുരക്ഷിത കേന്ദ്രങ്ങളെല്ലാം ലീഗിന്റെ പക്കൽ; വോട്ടെണ്ണുമ്പോൾ ഇക്കുറി 25 വരെ ലഭിക്കുമെന്ന് ലീഗ് കേന്ദ്രങ്ങളിൽ പ്രതീക്ഷ; 15 ൽ താഴെ പിടിച്ച് കെട്ടിയെന്ന പ്രതീക്ഷയിൽ ഇടതു മുന്നണിയും; ലാസ്റ്റ് ലാപ്പിൽ കണക്കുകൾ കൂട്ടിയും കിഴിച്ചും രാഷ്ട്രീയ കേരളം

യുഡിഎഫിൽ കൂടുതൽ കരുത്തരാകാൻ മുസ്ലിംലീഗ്; മുന്നണിയിൽ വിജയം ഉറപ്പുള്ള സുരക്ഷിത കേന്ദ്രങ്ങളെല്ലാം ലീഗിന്റെ പക്കൽ; വോട്ടെണ്ണുമ്പോൾ ഇക്കുറി 25 വരെ ലഭിക്കുമെന്ന് ലീഗ് കേന്ദ്രങ്ങളിൽ പ്രതീക്ഷ; 15 ൽ താഴെ പിടിച്ച് കെട്ടിയെന്ന പ്രതീക്ഷയിൽ ഇടതു മുന്നണിയും; ലാസ്റ്റ് ലാപ്പിൽ കണക്കുകൾ കൂട്ടിയും കിഴിച്ചും രാഷ്ട്രീയ കേരളം

ടി പി ഹബീബ്

കോഴിക്കോട്: ഭരണമാറ്റമോ ഭരണ തുടർച്ചയോ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന് നാല് ദിവസം മാത്രം ബാക്കിയിരിക്കെ മുസ്ലിം ലീഗിന് എത്ര സീറ്റ് ലഭിക്കുമെന്ന ചോദ്യം രാഷ്ട്രീയ തലങ്ങളിൽ സജീവമായി. ചരിത്ര വിജയം നേടുമെന്നാണ് മുതിർന്ന ലീഗ് നേതാക്കൾ നൽകുന്ന വിവരം. 25 സീറ്റുകൾ വരെ ലീഗിന് ലഭിച്ചേക്കാമെന്നും പറയുന്ന നേതാക്കളുണ്ട്. ഇത് അതിരു കടന്ന ചിന്തയാണെന്ന വിശ്വാസം പുലർത്തുന്ന ലീഗ് നേതാക്കൾ പോലും 20 സീറ്റുകൾ ലഭിക്കുമെന്ന് തറപ്പിച്ച് പറയുന്നു.പേരാമ്പ്ര പുനലൂരും മാത്രമാണ് നഷ്ടപ്പെടുന്ന സീറ്റുകളെന്ന ചിന്ത ചില ലീഗ് നേതാക്കൾ പങ്ക് വെക്കുന്നു.

കഴിഞ്ഞ തവണ 25 സീറ്റുകളിൽ മൽസരിച്ച ലീഗ് ഇത്തവണ 27 സീറ്റുകളിലാണ് മൽസരിച്ചത്.എൽ.ജെ.ഡിയും മാണി ഗ്രൂപ്പു പോയതോടെ കൂടുതൽ സീറ്റുകൾ ലഭ്യമാക്കാൻ ലീഗിനും കോൺഗ്രസിനും കൂടുതൽ അവസരം ലഭിച്ചു. അങ്ങനെയാണ് ലീഗിന് സീറ്റുകൾ അധികം ലഭിച്ചത്. അധിക സീറ്റ് ലീഗ് ചോദിച്ചു വാങ്ങിയെന്ന പ്രചരണം ആദ്യ ഘട്ടത്തിൽ ഉയർന്നെങ്കിലും കുന്നമംഗലം അടക്കമുള്ള സീറ്റുകളിൽ ലീഗ് നേതൃത്വം കാണിച്ച രാഷ്ട്രീയ പക്വത എടുത്തു പറയേണ്ടതാണ്. തങ്ങളുടെ ശക്തനായ എതിരാളി പി.ടി.എ.റഹീമിനെ വരച്ച വരയിൽ നിർത്താൻ സ്വതന്ത്ര വേഷത്തിൽ കോൺഗ്രസ് നേതാവിനെയാണ് ലീഗ് മൽസരിപ്പിച്ചത്. മണ്ഡലത്തിൽ ഏറെ ജനകീയനായ ദിനേശ് പെരുമണ്ണ ശക്തമായ മൽസരം തന്നെയാണ് കാഴ്ചവെച്ചത്. കുന്ദമംഗലത്ത് ലീഗിനും യു.ഡി.എഫിനും നല്ല പ്രതീക്ഷയാണുള്ളത്. പി.ടി.എ.റഹീമിനോടുള്ള എതിർപ്പും ദിനേശിനുള്ള ജനസമ്മിതിയും വോട്ടായി മാറിയാൽ വിജയം ഉറപ്പാണെന്ന് ലീഗണികൾ പറയുന്നു.

സിപിഎമ്മിന്റെ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ് കുറ്റ്യാടി.അവിടത്തെ ഫലം സിപിഎമ്മിനും ലീഗിനും ഒരേ പോലെ പ്രധാനപ്പെട്ടതാണ്.അണികൾ നേത്യത്വത്തിനെതിരെ പ്രകടനം നടത്തി പിടിച്ചു വാങ്ങിയ സീറ്റ് എന്ത് വിലകൊടുത്തും വിജയിപ്പിക്കുമെന്ന വാശിയിലാണ് സിപിഎം.പ്രവർത്തകർ നടത്തിയത്.എന്നാൽ എംഎ‍ൽഎ.എന്ന നിലക്ക് പാറക്കൽ മാജിക്കിനെ മറി കടക്കാൻ ഇതിന് സാധിക്കുമോയെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. മുസ്ലിം ലീഗിന്റെ ജനപ്രതിനിധികളിൽ ജനകീയനന്നെ ബഹുമുതി പാറക്കലിന് സ്വന്തമാണ്.ആരെയും കയ്യിലെടുക്കാനുള്ള വിരുത് വോട്ടായി മാറുമെന്നും 5000 ന് മുകളിൽ വിജയിക്കുമെന്നുമാണ് ലീഗ് നേത്യത്വം പറയുന്നത്.

കഴിഞ്ഞ തവണ ലഭിക്കാതെ പോയ കൊടുവള്ളി, തിരുവമ്പാടി ഇത്തവണ ഉറപ്പാണെന്ന് ലീഗ് നേത്യത്വം വിശദീകരിക്കുന്നുണ്ട്. കൊടുവള്ളി ഉറച്ചതാണെങ്കിലും തിരുവമ്പാടിക്ക് അത്ര ഉറപ്പ് പലർക്കും പോര. ക്രിസ്ത്യൻ വോട്ട് എൽ.ഡി.എഫിലേക്ക് പോയോ എന്നതാണ് ഏവരും ഉറ്റ് നോക്കുന്നത്. എന്നാൽ സി.മോയിൻകുട്ടിക്ക് ശേഷം ക്രിസ്ത്യൻ വോട്ട് പിടിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥാനാർത്ഥിയെയാണ് സി.പി.ചെറിയ മുഹമ്മദിലൂടെ ലീഗ് നിർത്തിയിട്ടുള്ളത്. താമരശ്ശേരി ബിഷപ്പിന്റെ ഏറെ താൽപര്യനായ ലീഗ് നേതാവ് കൂടിയാണ് സി.പി.ചെറിയ മുഹമ്മദ്.

കണ്ണൂർ ജില്ലയിലെ രണ്ട് സീറ്റുകളാണ് ഏവരും ഉറ്റ് നോക്കുന്നത്.സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ നേടിയ മൽസരമാണ് അഴീക്കോട് നടന്നത്. പിണറായിയുടെ മുഖത്ത് നോക്കി നോ എന്ന് പറയാൻ ധൈര്യപ്പെട്ട ലീഗ് നേതാവായ കെ.എം.ഷാജിയെ എന്ത് വില കൊടുത്തും നിയമസഭ കാണക്കില്ലെന്ന ഉഗ്രശപഥത്തിലാണ് സിപിഎമ്മിന്റെ നേത്യത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിയത്. അവസാന ഘട്ടത്തിൽ ഷാജിയെ എന്ത് വില കൊടുത്തും തോൽപ്പിക്കണമെന്ന ശക്തമായ നിർദ്ദേശം മുഖ്യമന്ത്രി നേരിട്ട് തന്റെ വിശ്വസ്തർക്ക് നൽകിയിട്ടുണ്ട്. എന്നാൽ അമിത ആത്മവിശ്വാസത്തോടെയാണ് ഷാജി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പിണറായിയെ എതിർക്കുന്ന ശക്തമായ നേതാവെന്ന നിലയിൽ പൊതുസമൂഹത്തിൽ ഷാജിക്കുള്ള ഇമേജ് വോട്ടായി മാറുമെന്ന് തന്നെയാണ് ലീഗിന്റെ വിശ്വാസം. ഭരണം ലഭിച്ചാൽ മന്ത്രി സ്ഥാനം ലഭിക്കുമെന്ന ചിന്തയും ഷാജിക്ക് അനുകൂലമാണ്.

കൂത്ത്പറമ്പിൽ വോട്ടിന്റെ കണക്കിൽ ഒരു നിലക്കും ലീഗ് വിജയിക്കേണ്ടതില്ല.കഴിഞ്ഞ തവണ മന്ത്രി പി.കെ.ശൈലജ വിജയിച്ചത് പത്തായിരത്തിലതികം വോട്ടിന്റെ പിൻബലത്തിലാണ്.എന്നാൽ അന്നത്തെ എതിരാളി കെ.പി.മോഹനനാണ് ഇത്തവണ ലീഗിന്റെ പൊട്ടൻങ്കണ്ടി അബ്ദുല്ലക്കെതിരെ മൽസരിച്ചത്.എല്ലാ തിരഞ്ഞെടുപ്പിലും മൽസരിക്കാൻ ലീഗിന്റെ നേതാക്കൾ സമ്മർദം ചെലുത്തുമെങ്കിലും പൊട്ടൻങ്കണ്ടി മുങ്ങികളയാറാണെന്ന് അണികൾ പറയുന്നു. എന്നാൽ ഇത്തവണ പാണക്കാട് കുടുംബവും പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ നേരിട്ടും പൊട്ടൻങ്കണ്ടിയോട് മൽസരിക്കണമെന്ന് നിർബന്ധിക്കുകയായിരുന്നു. സാധാരണ രീതിയിൽ സിപിഎം.കേന്ദ്രങ്ങളായ 32 ബൂത്തുകളിൽ 90 ശതമാനത്തിലതികം വോട്ട് ശതമാനം രേഖപ്പെടുത്താറുണ്ട്. എന്നാൽ ഇത്തവണ രണ്ടിടത്ത് മാത്രമാണ് 90 കടന്നത്. സിപിഎം.കേന്ദ്രത്തിലെ ഉൽസാഹ കുറവും ചിലരുടെ നിറം മങ്ങിയ പ്രകടനവും ദുബൈയിലെ അൽമദീന സൂപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെ ഇടപാടിന്റെ ബഹിസ്ഫുരണമാണെന്ന് ചിന്തിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുമുണ്ട്.

മലപ്പുറം ജില്ല ഇത്തവണ പച്ച പിടിച്ച് നിൽക്കുമെന്ന് തന്നെയാണ് ലീഗ് നേത്യത്വത്തിന്റെ ഉറച്ച വിശ്വാസം. ശക്തമായ മൽസരം നടന്നത് താനൂും പെരിന്തൽമണ്ണയുമാണ്. താനൂരിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടരി പി.കെ.ഫിറോസും വി.അബ്ദുറഹിമാനും തമ്മിലാണ് മൽസരം. കഴിഞ്ഞ തവണ നേടിയ ജനകീയത ഇത്തവണ അബ്ദുറഹിമാനില്ല എന്നതാണ് വസ്തുത. മറിച്ച് പൊതു വിഷയങ്ങളിൽ ഇടപെട്ടുള്ള പി.കെ.ഫിറോസിന്റെ ഇമേജിന് മണ്ഡലത്തിൽ നല്ല മാർക്കറ്റ് ലഭിച്ചിട്ടുണ്ട്. യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരവും നേരത്തെ ലീഗിന്റെ നേതാവുമായ മുസ്തഫയും തമ്മിലാണ് പെരിന്തർമണ്ണയിലെ പ്രധാന മൽസരം. ആദ്യ ഘട്ടത്തിൽ മുസ്തഫ അൽപ്പം മുന്നേറിയെങ്കിലും പിന്നീട് നജീബിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്നാണ് പെരിന്തർമണ്ണയിൽ നിന്നും ലഭിക്കുന്ന വിവരം.മണ്ഡലത്തിൽ പണം വൻ തോതിൽ ഒഴുക്കിയ തിരഞ്ഞെടുപ്പെന്ന പ്രത്യേകത കൂടിയുണ്ട്.

കഴിഞ്ഞ തവണ ജയിച്ച സീറ്റുകൾ നിലനിർത്തുമെന്നും പുതിയ സീറ്റുകൾ പിടിച്ചെടുക്കുമെന്നുമാണ് ലീഗ് നേത്യത്വത്തിന്റെ അവസാന ഘട്ട കണക്ക്.എന്നാൽ ഈ കണക്കുകളിൽ വലിയ കാര്യമില്ലെന്നാണ് എൽ.ഡി.എപ്. നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാലും ലീഗ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്ന് അവർ രഹസ്യമായി സമ്മതിക്കുന്നു. കൂടിയാൽ 15 സീറ്റ് മാത്രമാണ് സിപിഎം.നേതാക്കൾ ലീഗിന് നൽകുന്നുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP