Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രിസഭാതീരുമാനം വൈകിപ്പിച്ച മാണിയോടു വിദ്വേഷം തീർക്കാൻ ഫയൽ വലിച്ചെറിഞ്ഞ ബാബു ഒടുവിൽ സ്വയം കുഴിച്ച കുഴിയിൽ വീണു; ബിജു രമേശുമായുള്ള ഒത്തുതീർപ്പു പൊളിച്ചതു മന്ത്രിസ്ഥാനം പോയ മാണി; കോടതി വിധിയോടെ പടിയിറക്കവും; ബാബുവിന്റെ രാജി ലാവ്‌ലിനും കാപ്പയുമായി ശ്വാസം മുട്ടുന്നതിനിടെ ഇടതുപക്ഷത്തിനു കിട്ടിയതു പിടിവള്ളി

മന്ത്രിസഭാതീരുമാനം വൈകിപ്പിച്ച മാണിയോടു വിദ്വേഷം തീർക്കാൻ ഫയൽ വലിച്ചെറിഞ്ഞ ബാബു ഒടുവിൽ സ്വയം കുഴിച്ച കുഴിയിൽ വീണു; ബിജു രമേശുമായുള്ള ഒത്തുതീർപ്പു പൊളിച്ചതു മന്ത്രിസ്ഥാനം പോയ മാണി; കോടതി വിധിയോടെ പടിയിറക്കവും; ബാബുവിന്റെ രാജി ലാവ്‌ലിനും കാപ്പയുമായി ശ്വാസം മുട്ടുന്നതിനിടെ ഇടതുപക്ഷത്തിനു കിട്ടിയതു പിടിവള്ളി

ബി രഘുരാജ്‌

തിരുവനന്തപുരം: എത്രയും നേരത്തെ രാജി വയ്ക്കാമോ അത്രയും നേരത്തെ ചെയ്യുക. രാഷ്ട്രീയത്തിൽ പരിചയം ഉള്ളവർക്കൊക്കെ മന്ത്രി കെ ബാബുവിനോട് പറയാനുള്ളത് ഇത് മാത്രമായിരുന്നു. അതാണ് ബാബു ചെയ്തതും. കെ എം മാണിക്ക് നേരിട്ട പോലെ നാണം കെട്ട ഒരു പടിയിറക്കം ഒഴിവാക്കാനാണ് ബാബുവിന്റെ രാജി.

കേരള രാഷ്ട്രീയത്തിൽ അധികാരത്തിനായി പിടിച്ചു നിൽക്കാൻ ശ്രമിച്ചവരുടെ ഗതിയുണ്ടാകാതിരിക്കാൻ ബാബു ശ്രദ്ധിച്ചു. ഗുരുതരമായി ആരോപണവും കോടതിയുടെ ശാസനവും ഉണ്ടായാൽ എത്ര പിടിച്ചു നിന്നാലും രാജി വെയ്‌ക്കേണ്ടി വരുമെന്ന് ചരിത്രം തെളിയിക്കുന്നു. കെ കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാന രാജി മുതൽ ഇതിനുള്ള ഉദാഹരണമാണ്. കുഞ്ഞാലിക്കുട്ടിയും പി ജെ ജോസഫും ടിയു കുരുവിളയും നീലാലോഹിദാസൻ നാടാരും കെബി ഗണേശ് കുമാറും വരെ ഇതിന്റെ ഉദാഹരണമാണ്. പിടിച്ചു നിൽക്കാൻ അവസാന നിമിഷം വരെ ശ്രമിച്ച കെ എം മാണിക്ക് ഒടുവിൽ ഗത്യന്തരമില്ലാതെ രാജി വെയ്‌ക്കേണ്ടി വന്നു. ഇതെല്ലാം ബാബു ഉൾക്കൊണ്ടു. അതുകൊണ്ട് കോടതി വിധിയിൽ എതിർ പരാമർശമുണ്ടായി മണിക്കൂറുകൾക്ക് അകം ബാബു രാജിവച്ചു.

വിജിലൻസ് ഒരിക്കലും ക്യുക്ക് വേരിഫിക്കേഷൻ നടത്തി കുറ്റക്കാരാക്കി ചിത്രീകരിക്കില്ല എന്ന ഉറപ്പിൽ ആയിരുന്നു ബാബുവിന്റെ ഇതുവരെയുള്ള നീക്കം. എഫ് ഐ ആർ ഇട്ടാൽ ഉടൻ ഞാൻ രാജി വെക്കും എന്നു ബാബു പറഞ്ഞുകൊണ്ടിരുന്നത് അതുകൊണ്ടാണ്. തെരഞ്ഞെടുപ്പ് വരെ എങ്ങനെയെങ്കിലും ഇങ്ങനെ വലിച്ചു നീട്ടാം എന്ന ബാബുവിന്റെ ആഗ്രഹം ആണ് വിജിലൻസ് കോടതി തട്ടി തെറുപ്പിച്ചത്. ഇതോടെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ രാജി നൽകി. കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ നിലപാടും ഇതിന് കാരണമായി. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും പരസ്യമായി ഒന്നും പറയില്ലെങ്കിലും ബാബുവിന്റെ രാജി തന്നെയായിരുന്നു അവരുടെ മനസ്സിലെ ആത്യന്തിക ലക്ഷ്യം. അതാണ് നടക്കുന്നതും.

ബാർ ഉടമകളിൽ നിന്നും കപ്പം പിരിക്കുന്ന പോലെ നാല് വർഷവും കോടികൾ പിരിച്ചിരുന്ന മന്ത്രി ബാബു കോഴപ്പണം വീതം വെയ്ക്കുന്ന കാര്യത്തിൽ ഉണ്ടായ തർക്കമാണ് രാജിയിൽ എത്തിച്ചിരിക്കുന്നത്. മന്ത്രിയുടെ ഒരു അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി കേരളം മുഴുവൻ നടന്ന് പ്രധാന ബാറുകളിൽ തങ്ങി പണം പിരിച്ചിരുന്നത് എല്ലാവർക്കും അറിയാവുന്നതാണ്. ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരമാവധി പണം ശേഖരിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ പേരിൽ 2 സ്റ്റാർ ബാറുകളിൽ താഴെയുള്ളവ പൂട്ടിക്കും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇങ്ങനെ ഭയപ്പെടുത്തി പിരിച്ച കോടികൾ മറ്റ് മന്ത്രിമാർക്ക് വീതിക്കുന്നതിനൽ ഉണ്ടായ തർക്കമാണ് സർവ്വ നാശത്തിൽ കലാശിച്ചത്.

കോടികൾ ശേഖരിച്ച ശേഷം അനുമതി നൽകാൻ മന്ത്രിസഭയിൽ ബാബു വച്ച ഫയൽ മാണിയുടെ ഉടക്കിനെ തുടർന്ന് പാസാകാതെ പോയിടത്താണ് പ്രതിസന്ധി ആരംഭിക്കുന്നത്. നിയമ വകുപ്പ് കാണാതെ അനുമതിക്കുള്ള ശുപാർശ മന്ത്രിസഭാ യോഗത്തിൽ എത്തിയപ്പോൾ മാണി എതിർക്കുകയായിരുന്നു. ഇതേ തുടർന്ന് ക്രൂദ്ധനായ മന്ത്രിബാബു ഫയൽ മുഖ്യമന്ത്രിയുടേയും മുതിർന്ന മന്ത്രിമാരുടേയും മുന്നിൽ വച്ച് വലിച്ചെറിഞ്ഞത് മാണിയെ മുറവേൽപ്പിച്ചു.

പുറത്തിറങ്ങിയ മന്ത്രി ബാബു പുറത്ത് കാത്തുനിന്ന ബാറുടമകളോട് ആ മാണിക്ക് എന്തെങ്കിലും കൊണ്ടു കൊടുക്കൂ, എങ്കിലെ നടക്കു എന്ന പരസ്യമായി പ്രഖ്യപിച്ചതോടെയാണ് പ്രതിസന്ധി ആരംഭിക്കുന്നത്. ഉമ്മൻ ചാണ്ടി ഇടപ്പെട്ടതിനെ തുടർന്നാണ് മാണി പിറ്റേന്ന് തന്നെ ഫയൽ ക്ലിയർ ചെയ്തുകൊടുത്തെങ്കിലും അടുത്ത മന്ത്രി സഭായോഗത്തിന് മുമ്പ് വി എം സുധീരൻ ഉടക്കുമായി രംഗത്തെത്തി. ഇതോടെ തീരുമാനം വൈകുകയായിരുന്നു. സുധീരനെ തോല്പിക്കാൻ ഉമ്മൻ ചാണ്ടി മദ്യ നിരോധനം പ്രഖ്യാപിച്ചു രംഗത്ത് എത്തിയതോടെ പണം മുടക്കിയ ബാറുടമകൾ ക്രുദ്ധരായി.

മുഖ്യമന്ത്രിയാവാൻ ഏറ്റവും വലിയ തടസ്സമായി നിൽക്കുന്ന മാണിയെ ഒതുക്കാൻ പി സി ജോർജിന്റെ സഹായത്തോടെ മന്ത്രി അടൂർ പ്രകാശിന്റെ തിരക്കഥയിൽ രമേശ് ചെന്നിത്തല രംഗത്ത് ഇറങ്ങിയതോടെ മാണിക്കെതിരെ കേസും തുടർന്നുള്ള സംഭവങ്ങളും ഉണ്ടായി. മാണി രാജി വച്ചതോടെ ബാബുവിലേയ്ക്ക് കാര്യങ്ങൾ നീക്കാൻ ആയിരുന്നു പദ്ധതി. ഇതിനിടയിൽ വൻ സാമ്പത്തിക പ്രതിസന്ധിയെ നേരിട്ട ബിജു രമേശിന്് വിഴിഞ്ഞം കരാർ അടക്കമുള്ള ഇടപാടുകൾ ചെയ്തു കൊടുത്ത് ഒത്തുതീർപ്പിന് ബാബു ശ്രമിച്ചു. എന്നാൽ രാജി വച്ച് പുറത്ത് പോകേണ്ടി വന്ന മാണി ബിജു രമേശിനെതിരെയുള്ള നീക്കങ്ങൾ തുടർന്നത് തടസമായി മാറി. അങ്ങനെയാണ് ബിജു രമേശ് മിണ്ടാതിരുന്നിട്ടും ബാബുവിനെതിരെയുള്ള കേസ് വിജിലൻസ് കോടതിയിൽ എത്തുന്നത്.

തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ പോവുകയാണ് ഇനി സർക്കാരിന്റെ മുമ്പിൽ ഉണ്ടായിരുന്ന ഏക മാർഗം. എന്നാൽ മാണിക്ക് നേരിട്ട അനുഭവം ആലോചിച്ചാൽ അതിനുള്ള ധൈര്യം സർക്കാരിന് ഇല്ല എന്നതായിരുന്നു സത്യം. ഹൈക്കോടതിയിൽ നിന്നു പ്രതികൂല പരാമർശം ഉണ്ടായാൽ രാജി വയ്‌ക്കേണ്ടി വരുമെന്നും ഉറപ്പായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് രാജി. എഫ് ഐ ആർ വന്നാൽ സാങ്കേതികതയിൽ പിടിച്ച് തുടരില്ലെന്ന വാ്ക്കുകളും ബാബുവിന് മുന്നിലുണ്ടായിരുന്നു. ഇതോടെ കാര്യങ്ങൾ തീരുമാനിച്ചു. കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും പരിവാരങ്ങളും അടച്ചിട്ട മുറിയിൽ തന്ത്രങ്ങൾ മെനഞ്ഞു. രാജി വച്ച് പുറുത്തു പോകൂ എന്ന നിർദ്ദേശമാണ് പൊതുവെ ഉയരുന്നത്. രാജി വച്ചെ മതിയാകു എന്ന വാശിയിലായിരുന്നു വി എം സുധീരനും. എത്രയും വേഗം രാജി വച്ചാൽ അത്രയും നാണക്കേട് കുറഞ്ഞു കിട്ടുമെന്നാണ് സുധീരൻ തീരുമാനം പറഞ്ഞത്. ഇതോടെ ബാബു രാജിക്കാര്യത്തിൽ തീരുമാനം എടുത്തു.

എങ്ങനേയും ബാർ കോഴ കേസ് അട്ടിമറിക്കാൻ ആവുന്നതെല്ലാം ചെയ്ത് ബാബുവിനെ രക്ഷിക്കാൻ മുഖ്യമന്ത്രി ആവുന്നതെല്ലാം ചെയ്തിരുന്നു. കോൺഗ്രസ് ഹൈക്കമാണ്ടിനെ കൊണ്ട് ചെന്നിത്തലയേയും അനുകൂലമാക്കി. ജേക്കബ് തോമസിനെ ഡിജിപിയായി പ്രമോട്ട് ചെയ്ത് വിജിലൻസിൽ നിന്ന് മാറ്റിയത് മുതൽ കളി തുടങ്ങി. ബാബുവിന്റെ കേസ് എറണാകുളം എസ്‌പിയുടെ കീഴിലുമാക്കി. ഇതിനൊപ്പം പ്രലോഭനങ്ങൾ നൽകി ബിജു രമേശിനെ ഒപ്പം കൂട്ടാനും ശ്രമിച്ചു. എന്നാൽ ഇതൊന്നും നടന്നില്ല. ബിജു രമേശിന് ഓഫറുകൾ നൽകി കൂടെ നിർത്താനായിരുന്നു ശ്രമം. എന്നാൽ ഓപ്പറേഷൻ അനന്തയിലും മറ്റും കെഎം മാണി കരുതലോടെ പ്രതികരിച്ചു. ഇരട്ട നീതിയുടെ പ്രശ്‌നമുയർത്തി ധനമന്ത്രി സ്ഥാനം രാജിവച്ച മാണി ബിജു രമേശിന് ആനുകൂല്യം കൊടുക്കാൻ സമ്മതിച്ചില്ല. ഇതോടെ ഒത്തുതീർപ്പും പൊളിഞ്ഞു.

ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച് തൃശൂർ വിജിലൻസ് കോടതിയുടെ പരാമർശമെത്തുന്നത്. ബാർ കോഴയിൽ സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാകണമെന്നായിരുന്നു കോടതി നിരീക്ഷണം. ബാബുവിന്റെ കാര്യത്തിലും അത് പ്രസക്തമാണ്. അതു തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തന് തിരിച്ചടിയാകുന്നതും. അങ്ങനെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്ന് രണ്ടാമനും ബാർ കോഴയിൽ പുറത്തു പോകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയുള്ള ഈ രാജി സർക്കാരിന് തിരിച്ചടിയാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിശ്വസ്തനേയും നഷ്ടമാകുന്നു.

എന്തായാലും ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഏറ്റവും വലിയ പരീക്ഷണമായി മാറുകയാണ് ബാബുവിനെതിരെയുള്ള കേസ്. പിണറായിക്കെതിരെ ലാവലിൻ കേസും പി ജയരാജനെതിരെ കാപ്പയും വി എസിന്റെ വിജിലൻസും ഒക്കെ തുറന്ന് വിട്ട് ഇടത് പക്ഷത്തെ നിർവീര്യമാക്കാനുള്ള ശ്രമത്തിനിടയിലാണ് ബാബുവിനെതിരെയുള്ള വിജിലൻസ് കോടതി വിധി വരുന്നത്. ഇത് പ്രതിപക്ഷത്തിന് വലിയ ആവേശമായി മാറുകയാണ്. ബാബു രാജി വെയ്ക്കണം എന്നാവശ്യപ്പെട്ടുള്ള സമരങ്ങൾക്ക് ഇനി എൽഡിഎഫ് തുടക്കമിടും. മാണിക്കെതിരെ നടത്തിയ സമരത്തിന്റെ അതേ വ്യാപ്തിയിലായിരിക്കും ബാബുവിനെതിരെയു സമരം ആരംഭിക്കുക. തെരഞ്ഞടുപ്പ് തൊട്ടടുത്ത് നിൽക്കുമ്പോൾ കടുത്ത നിലപാട് എടുത്ത് രംഗത്ത് ഇറങ്ങിയാൽ ഗുണം ചെയ്യും എന്ന കണക്കു കൂട്ടലിലാണ് സിപിഐ(എം)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP