Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അണികൾക്ക് ആവേശമായതിന്റെ പേരിൽ വ്യക്തിപൂജാ വിവാദമാക്കി മൂലയ്ക്കിരുത്തി; ഒന്നാമൻ പിണറായിയും രണ്ടാമൻ കോടിയേരിയും ആയപ്പോൾ നിശബ്ദനായി ഒതുങ്ങി; അവഗണന പതിവായപ്പോൾ രണ്ടും കൽപ്പിച്ചു വീണ്ടും പി ജയരാജൻ; പാർട്ടിക്കുള്ളിൽ നടക്കുന്നത് ഒന്നാമനാകാനുള്ള രാഷ്ട്രീയപോര്; സിപിഎമ്മിലെ തെറ്റുതിരുത്തൽ പ്രക്രിയയിൽ ഇ പി ജയരാജന്റെ രാഷ്ട്രീയ ഭാവി എന്താകും?

അണികൾക്ക് ആവേശമായതിന്റെ പേരിൽ വ്യക്തിപൂജാ വിവാദമാക്കി മൂലയ്ക്കിരുത്തി; ഒന്നാമൻ പിണറായിയും രണ്ടാമൻ കോടിയേരിയും ആയപ്പോൾ നിശബ്ദനായി ഒതുങ്ങി; അവഗണന പതിവായപ്പോൾ രണ്ടും കൽപ്പിച്ചു വീണ്ടും പി ജയരാജൻ; പാർട്ടിക്കുള്ളിൽ നടക്കുന്നത് ഒന്നാമനാകാനുള്ള രാഷ്ട്രീയപോര്; സിപിഎമ്മിലെ തെറ്റുതിരുത്തൽ പ്രക്രിയയിൽ ഇ പി ജയരാജന്റെ രാഷ്ട്രീയ ഭാവി എന്താകും?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം രാഷ്ട്രീയത്തിൽ എന്നും കണ്ണൂരിലെ ശക്തിക ചേരിയാണ് കുറച്ചുകാലമായി തന്നെ കാര്യങ്ങളെല്ലാം നിയന്ത്രിച്ചത്. അക്കാലത്ത് കണ്ണൂരിലെ അണികളുടെ പിന്തുണയുള്ളയാൾ നേതാവാകും എന്നതാണ് ചരിത്രം. ഒരിക്കൽ എംവിആർ അടക്കം കത്തിജ്വലിച്ച് നിന്നത് ഈ അണികളുടെ ബലത്തിലാണ് താനും. പിന്നീട് ശക്തികബലാബലത്തിൽ അടിപതറി പുറത്തുപോയപ്പോൾ പരകം താരമായി ഇ കെ നായനാർ ഉയർന്നു നിന്നു. പിന്നീടാണ് വി എസ് അച്യുതാനന്ദന്റെ അനുഗ്രഹാശിസ്സുകളോടെ പിണറായി നേതാവാകുന്നത്. കണ്ണൂരിൽ പയറ്റിത്തെളിഞ്ഞ പിണറായി പതിയെ കണ്ണൂരിലെ ഒന്നാമനായി. പിണറായിയുടെ ചാരം ചേർന്ന് കോടിയേരി ബാലകൃഷ്ണനും വളർന്നു. ഇങ്ങനെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി ഈ കൂട്ടുകെട്ടാണ് സിപിഎമ്മിനെ ഭരിച്ചത്.

ഇതിനിടെ കണ്ണൂർ സിപിഎമ്മിൽ സംഭവിച്ച മാറ്റം പി ജയരാജൻ എന്ന ചെന്താരകത്തിന്റെ ഉദയമായിരുന്നു. അധികാര കേന്ദ്രങ്ങളിൽ പിണറായി എത്തിയതോടെ അണികളുടെ നേതാവായി പി ജയരാജൻ മാറി. കോടിയേരിയുടെ വിയോഗത്തിൽ എം വി ഗോവിന്ദൻ പകരം സിപിഎം സെക്രട്ടറി ആയെങ്കിലും കണ്ണൂരിലെ അണികളുടെ സെക്രട്ടറി പി ജയരാജനാണ്. അത്രയ്ക്ക് ജനപിന്തുണയുണ്ട് ജയരാജന്. ഈ ജനപിന്തുണ ആയുധമാക്കിയാണ് പി ജെ വീണ്ടും കളത്തിലിറങ്ങുന്നത്. ഇത് ഭാവിയിൽ പാർട്ടിയെ നയിക്കേണ്ടത് ആരെന്ന് ശക്തിക ബലാബലം കൂടി ലക്ഷ്യമിട്ടുള്ളതാണ്. വ്യക്തിപൂജാ വിവാദത്തിന്റെ പേരിൽ തന്നെ ഒതുക്കിയവർക്കെതിരയാണ് പി ജെയുടെ പടപ്പുറപ്പാട്. ഇതിൽ പ്രതിസന്ധിയിലായിരിക്കുന്നത് സിപിഎമ്മാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രഖ്യാപിച്ച പാർട്ടിയിലെ തെറ്റുതിരുത്തൽ ആയുധമാക്കി പി ജെ ആദ്യ അസ്ത്രം തൊടുത്തപ്പോൾ അത് ചെന്നു തറച്ചത് ഇപി ജയരാജനിലായിരുന്നു. രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റു നോക്കുന്നത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ഭാവിയിലേക്കാണ്. സിപിഎമ്മിൽ നേതാക്കൾ തമ്മിലുള്ള കിടൽമൽസരത്തിന്റെ ഭാഗമായിട്ടാണ് വിവാദ റിസോർട്ട് സംബന്ധിച്ച് വിഷയം സംസ്ഥാന കമ്മറ്റിയിലെത്തിയത്. പഴയതുപോലെ പാർട്ടിയിൽ സമവായ ശ്രമം നടത്തുന്നതിന് കോടിയേരി ബാലകൃഷ്ണനില്ല. അതിനാൽ ഇരുചേരികളും തമ്മിലുള്ള കുടിപ്പക വർധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

പാർട്ടിയിലെ മുതലാളിത്ത പാതക്കാരും സോഷ്യലിസ്റ്റ് പാതക്കാരും തമ്മിലുള്ള വൈരുധ്യം സാർവദേശീയ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ ഉണ്ടായിരുന്നു. വ്യക്തികളുടെ സ്വകാര്യ സ്വത്ത് സംമ്പാദനത്തെയും മൂലധന സ്വരൂപണത്തെയും പാർട്ടിയിലെ സോഷ്യലിസ്റ്റ് പാതക്കാർ എന്നും എതിർത്തിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സംബന്ധിച്ചിടത്തോളം മുതലാളിത്തത്തിനെതിരായി നിരന്തരം ആശയസമരം നടത്തിയത് ഇ.എം.എസാണ്. ഈ ചരിത്രം ചൂണ്ടിക്കാണിച്ചാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തെറ്റുതിരുത്തൽ രേഖയുമായി രംഗത്തിറങ്ങിയത്. പാർട്ടിയിലെ മുതലാളിത്ത പാതക്കാർക്കെതിരായ തിരുത്തലാണ് പാർട്ടി ലക്ഷ്യംവെക്കുന്നതെന്ന് ചുരുക്കം.

ഇ.പി ജയരാജന്റെ മകന്റെ വിവാദ റിസോർട്ട് സംസ്ഥാന കമ്മിറ്റിയൽ വിഷയമായി വന്നതിന്റെ ഉറവിടം തെറ്റുതിരിത്തൽ രേഖയാണ്. ഇ.പിയെ സംബന്ധിച്ചിടത്തോളം റിസോർട്ട് നിമാർണത്തിന്റെ ഓരോ ഘട്ടത്തിലും അനുമതി വാങ്ങിയിരുന്നു. അന്ന് സംസ്ഥാനത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും എതിർപ്പുമായി മുന്നോട്ട് വന്നിരുന്നില്ല. ജില്ലയിൽ ഉയർന്ന ആരോപണങ്ങൾക്കെല്ലാം മറുപടിയും നൽകി.

പ്രദേശികമായി ശാസ്ത്ര സാഹിത്യ പരിഷത് പ്രതിഷേധം ഉയർത്തിയെങ്കിലും സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിൽ ഇപ്പോഴാണ് വിഷയമായത്. ഇത് പല നേതാക്കൾക്കും എതിരായി ഉയരുന്ന കുന്തമുനയുടെ തുക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത് തിരുത്തൽ നടപടി സ്വീകരിക്കുമെന്നാണ്. ഒരർഥത്തിൽ പാർട്ടി സെക്രട്ടറി പറഞ്ഞതിന് അറം പറ്റിയെന്ന് പറയാം. പാർട്ടിക്ക് അകത്തുള്ള നേതാക്കളുടെ ബൂർഷ്വാ വ്യാമോഹങ്ങളെ തിരുത്താൻ സെക്രട്ടറിക്ക് കഴിയുമോയെന്നാണ് ഇനി അറിയേണ്ടത്.

പാർട്ടിയിലെ നേതാക്കൾ തമ്മിലുള്ള കിടമൽസരമാണ് റിസോർട്ട് നിർമ്മാണവും സ്വത്ത് സമ്പാദനവും സംസ്ഥാന കമ്മിറ്റിയിലെത്തിയച്ചതെന്ന് വാദിക്കുന്നവരുണ്ട്. വിവാദമുണ്ടാകുമ്പോൾ ബൂർഷ്വാ സ്വഭാവം ശരീരത്തിലേക്ക് അരിച്ചിറങ്ങുന്നുവെന്നാണ് സംസ്ഥാന സെക്രട്ടറി പറഞ്ഞത്. പിണറായിക്ക് ശേഷം ആരാണ് പാർട്ടിയെ നയിക്കുക എന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്. പലനേതാക്കളും അണിയറയിൽ അതിനുള്ള പടയൊരുക്കം തുടങ്ങിയെന്നാണ് പൊതു വിലയിരുത്തൽ.

കളത്തിൽ പാറയിൽ രമേശും ഇ.പിയുടെ മകനുമാണ് റിസോർട്ടിന്റെ ആദ്യത്തെ രണ്ട് ഡയക്ടർമാർ. പിന്നീടാണ് മറ്റ ഡയറക്ടർമാർ അതിലേക്ക് വന്നത്. ഇ.പി മന്ത്രിയായരിക്കുമ്പോഴാണ് കുന്നിടിച്ചത്. റിസോർട്ടിന്റെ പ്രധാന നടത്തിപ്പുകാരനാണ് ഇ.പിയുടെ മകനെന്ന വാർത്ത ആർക്കും നിഷേധിക്കനാവില്ല. പരിഷത് വിഷയം ചൂണ്ടിക്കാണിച്ച് എട്ട് വർഷത്തിന് ശേഷമാണ് സംസ്ഥാന കമ്മിറ്റിയിൽ മുതിർന്ന നേതാവ് ആരോപണം ഉന്നയിച്ചത്.

ആരോപണം എഴുതിക്കിട്ടിയാൽ അന്വേഷണം നടത്താമെന്ന പാർട്ടി സെക്രട്ടറിയുടെ മറുപടിയിൽ ചില നീക്കങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. എറണാകുളം മുൻ ജില്ലാ സെക്രട്ടറി ഗോപികോട്ടമുറക്കലിന്റെ അനുഭവം പാട്ടിക്ക് മുന്നിലുണ്ട്. അതിൽ മുന്നംഗ കമ്മിറ്റി അന്വേഷിച്ച് നടപടി എടുത്തു. കോട്ടമുറക്കലിനെ പ്രഥമിക അംഗത്വത്തിൽ നിന്ന് നീക്കം ചെയ്തു. ഇ.പി ജയരാജൻ പാർട്ടിയിലെ ദൈവ പുത്രനല്ലെന്നാണ് ചില പാർട്ടി സഖാക്കൾ അടക്കം പറയുന്നത്. ഏറിയും കുറഞ്ഞും പാർട്ടി നേതാക്കൾ തുടരുന്ന ബൂർഷ്വാ ജീവിതത്തിലേക്കാണ് തെറ്റുതരുത്തൽ രേഖ പാഞ്ഞു ജ്വലിക്കുന്നത്. അത് പല തലകളും ഉരുളുന്നതിലേക്ക് നയിക്കുമോ അതല്ല ചായക്കോപ്പയിലെ കൊടുങ്കാറ്റായി തീരുമോയെന്ന് കണ്ടറിയാം.

പി.ജയരാജന്റെ ആരോപണത്തിന്മേലുള്ള രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിട്ടും ഇതുവരെ പ്രതികരിക്കാൻ ഇ.പി.ജയരാജനോ മുഖ്യമന്ത്രി പിണറായി വിജയനോ പാർട്ടി നേതൃത്വമോ തയാറായിട്ടില്ല. തെറ്റ് തിരുത്തിയില്ലെങ്കിൽ പാർട്ടിക്ക് പുറത്താകുമെന്ന് ഇ.പി.ജയരാജനെ ഓർമപ്പെടുത്തി പി.ജയരാജൻ ഇന്നലെ നടത്തിയ പരാമർശങ്ങൾ സിപിഎമ്മിന്റെ കണ്ണൂർ രാഷ്ട്രീയത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

കണ്ണൂർ പാർട്ടിയിലെ നേതൃ സമവാക്യങ്ങളെത്തന്നെ ബാധിക്കുന്ന വിഷയത്തിൽ പിണറായി വിജയന്റെ സമീപനം തന്നെയാണ് ഇനി നിർണായകം. പി.ജയരാജൻ രേഖാമൂലം നൽകിയ പരാതി അന്വേഷിക്കണമെന്ന നിലപാട് ഗോവിന്ദൻ സ്വീകരിക്കുകയും അതിനെ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണയ്ക്കുകയും ചെയ്താൽ സിപിഎമ്മിന്റെ കണ്ണൂർ രാഷ്ട്രീയം മറ്റൊരു വഴിത്തിരിവിലെത്തും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP