Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോൺഗ്രസിലെ ഗ്രൂപ്പ് പോര് സജീവമാക്കി ഷാഫി പറമ്പിലിന്റെ രാജി; കെപിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിനെന്ന് ഉറപ്പായതോടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി പിടിക്കാൻ ഒരുങ്ങി ഐ ഗ്രൂപ്പ്; ഷാഫിയുടെ രാജി യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാൻ ലക്ഷ്യമിട്ടെന്ന സൂചന കിട്ടിയതോടെ കർണാടക തെരഞ്ഞെടുപ്പിൽ സീറ്റു കച്ചവട ആരോപണം ആയുധമാക്കി മറുപക്ഷം; കരുതലോടെ കളിക്കാൻ ഹൈക്കമാൻഡിന്റെ ഭാഗമായ ഉമ്മൻ ചാണ്ടിയും; കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പുകളിയുടെ കേളികൊട്ട്

കോൺഗ്രസിലെ ഗ്രൂപ്പ് പോര് സജീവമാക്കി ഷാഫി പറമ്പിലിന്റെ രാജി; കെപിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിനെന്ന് ഉറപ്പായതോടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി പിടിക്കാൻ ഒരുങ്ങി ഐ ഗ്രൂപ്പ്; ഷാഫിയുടെ രാജി യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാൻ ലക്ഷ്യമിട്ടെന്ന സൂചന കിട്ടിയതോടെ കർണാടക തെരഞ്ഞെടുപ്പിൽ സീറ്റു കച്ചവട ആരോപണം ആയുധമാക്കി മറുപക്ഷം; കരുതലോടെ കളിക്കാൻ ഹൈക്കമാൻഡിന്റെ ഭാഗമായ ഉമ്മൻ ചാണ്ടിയും; കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പുകളിയുടെ കേളികൊട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് സജീവമാക്കി വീണ്ടും എ-ഐ ഗ്രൂപ്പുകൾ വാക് പോരിൽ. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പദത്തിൽ നിന്നുള്ള ഷാഫി പറമ്പിൽ എംഎൽഎയുടെ രാജിയെ ചൊല്ലിയാണ് തർക്കം. കെപിസിസി അധ്യക്ഷ സ്ഥാനം തങ്ങൾക്ക് കിട്ടില്ലെന്ന് ഐ ഗ്രൂപ്പിന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദം കിട്ടിയേ തീരുവെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. ഇതിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാകാൻ കരുക്കൾ നീക്കുന്ന ഷാഫി പറമ്പിലിനെ വെട്ടിവീഴ്‌ത്താനാണ് നീക്കം. ഇതോടെ ഗ്രൂപ്പ് പോര് പുതിയ തലത്തിലെത്തുകയാണ്.

യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷാഫി പറമ്പിൽ എംഎൽഎ രാജിവച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. രണ്ടാഴ്ച മുൻപ് ചുമതല ഒഴിഞ്ഞെങ്കിലും അദ്ദേഹമോ പാർട്ടിയോ ഇത് പരസ്യമാക്കിയിട്ടില്ല. നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്നാണ് രാജിയെന്ന് എ ഗ്രൂപ്പ് വിശദീകരിക്കുമ്പോൾ കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഴിമതിയാണ് കാരണമെന്നാരോപിച്ച് ഐ ഗ്രൂപ്പ് രംഗത്തെത്തി. ഇതോടെയാണ് വാദപ്രതിവാദങ്ങൾ സജീവമാകുന്നത്. ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഷാഫിക്ക് യൂത്ത് കോൺഗ്രസ് കർണാടക ഘടകത്തിന്റെ ചുമതലയുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ പണം വാങ്ങി ദുർബലരായ നേതാക്കൾക്ക് സീറ്റ് തരപ്പെടുത്തിക്കൊടുത്തെന്നാണ് ആരോപണം. സ്ഥാനാർത്ഥികൾ കൂട്ടത്തോടെ പരാജയപ്പെട്ടതിനെ തുടർന്ന് പ്രാദേശിക നേതൃത്വം എഐസിസിക്ക് പരാതി നൽകിയെന്നും ഐ ഗ്രൂപ്പ് പറയുന്നു.

എന്നാൽ ഇത് ഷാഫി പറമ്പിൽ നിഷേധിക്കുകയാണ്. കേരളത്തിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ടാണ് ഷാഫിയുടെ രാജിയെന്നും ഇതിന് തടയിടുന്നതിനാണ് അഴിമതി ആരോപണം ഉന്നയിക്കുന്നതെന്നുമാണ് എ ഗ്രൂപ്പിന്റെ വിശദീകരണം. ദേശീയ ജനറൽ സെക്രട്ടറിയേക്കാൾ സ്വാധീനം സംസ്ഥാന പ്രസിഡന്റിനാണ്. പാലക്കാട് എംഎൽഎ കൂടിയായ ഷാഫിക്ക് കേരളത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനാണ് താൽപര്യവും. ഇത് വെട്ടാനാണ് ഐ ഗ്രൂപ്പിന്റെ ശ്രമമെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. അഞ്ച് വർഷത്തോളമായി എ ഗ്രൂപ്പുകാരൻ തന്നെയായ ഡീൻ കുര്യാക്കോസാണ് അധ്യക്ഷൻ. ഉടൻ തന്നെ യൂത്ത് കോൺഗ്രസ്സിൽ സംഘടനാ തെരഞ്ഞെടുപ്പും നടക്കാനുണ്ട്. അതുകൊണ്ട് തന്നെ ഷാഫിയെ യൂത്ത് കോൺഗ്രസ് പ്രസിഡന്റാക്കാനാണ് ഉമ്മൻ ചാണ്ടിക്കും താൽപ്പര്യം. ഇതിനിടെയാണ് ഷാഫിക്കെതിരെ ആരോപങ്ങൾ ഐ വിഭാഗം ചർച്ചയാക്കുന്നതും.

കോൺഗ്രസ് യുവ എംഎൽഎയ്‌ക്കെതിരെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റു കച്ചവടം നടത്തിയെന്ന ഗുരുതര ആരോപണം ഉയർന്നുവെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. സൂചനകൾ ഷാഫിയിലേക്ക് നീട്ടുകയും ചെയ്യുന്നു. മൂന്നു നിയമസഭാ സീറ്റുകൾ നൽകുന്നതിന് രണ്ടു കോടി രൂപ വീതം വാങ്ങിയെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. സീറ്റ് ലഭിച്ച മൂന്നു പേരും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ പണം നൽകിയെന്ന തെളിവു സഹിതം കർണാടക കോൺഗ്രസ് അധ്യക്ഷന് പരാതി നൽകിയതോടെയാണ് സംഭവം പുറത്തു വന്നതെന്നാണ് റിപ്പോർട്ട്. കർണാടക പിസിസി ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയും ക്രമക്കേട് നടന്നിട്ടുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ട് എ.ഐ.സി.സിക്ക് നൽകുകയും ചെയ്തു.

ഈ റിപ്പോർട്ടിന്റെ കോപ്പി യൂത്തു കോൺഗ്രസ് ദേശീയ നേതൃത്വത്തിനും കൈമാറി. യൂത്തു കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായതിനാലാണ് റിപ്പോർട്ട് യൂത്തു കോൺഗ്രസ് നേതൃത്വത്തിനും കൈമാറിയത്. യൂത്തു കോൺഗ്രസ് ദേശീയ നേതൃത്വം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ആരോപണത്തെക്കുറിച്ച് എഐസിസി അന്വേഷിക്കണമെന്ന റിപ്പോർട്ട് കൈമാറുകയും ചെയ്തു. ഇപ്പോൾ ഇതേക്കുറിച്ച് ഐ.ഐ.സി.സി അന്വേഷണം നടത്തുകയാണെന്നും ഐ ഗ്രൂപ്പ് പ്രചരിപ്പിക്കുന്നത്. എന്നാൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലല്ല തന്നെ ദേശീയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതെന്ന് ഷാഫി പറമ്പിലും വിശദീകരിക്കുന്നു.

സംസ്ഥാന കോൺഗ്രസിൽ സജീവമാകുന്നതിനായി രാജിവയ്ക്കുകയായിരുന്നുവെന്നും മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നുമാണ് എംഎൽഎ പ്രതികരിച്ചു. ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് യുത്തു കോൺഗ്രസ് ദേശീയ നേതൃത്വം തന്നെ പ്രതികരിച്ചിട്ടുണ്ടെണ്ടെന്നും അദ്ദഹേം പറഞ്ഞു. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം ബിജെപി ചാനലിന്റെ അജണ്ടയാണ് ഈ വാർത്തയ്ക്ക് പിന്നിലെന്നും വിശദീകരിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസിലെ നേതാക്കൾ രഹസ്യമായി ഈ വാർത്തയെ പിന്തുണച്ചാണ് സംസാരിക്കുന്നത്. ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാകില്ലെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP