Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോട്ട് സിപിഎമ്മിലെ ഒരുവിഭാഗം യുഡിഎഫിന് വേണ്ടി വോട്ടു മറിച്ചോ? 2009ൽ മുഹമ്മദ് റിയാസിനെ തോൽപ്പിച്ചതിനുള്ള പ്രതികാരമാണോ ഇപ്പോൾ നടന്നത്; മന്ത്രി എകെ ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂരിലും, ബേപ്പൂരും ബാലുശ്ശേരിയും അടക്കമുള്ള സിപിഎം കോട്ടകളിലും പിറകിൽപോയത് എങ്ങനെ? വോട്ടെണ്ണലിന് തലേന്നുതന്നെ സിപിഎം പ്രവർത്തകർക്ക് പ്രത്യേക നന്ദി പറഞ്ഞ് കത്ത് തയ്യാറാക്കാൻ എം കെ രാഘവന് കഴിഞ്ഞത് എങ്ങനെ; ദയനീയ തോൽവിക്ക് പിന്നാലെ കോഴിക്കോട്ട് സിപിഎമ്മിൽ വിവാദം പുകയുന്നു

കോഴിക്കോട്ട് സിപിഎമ്മിലെ ഒരുവിഭാഗം യുഡിഎഫിന് വേണ്ടി വോട്ടു മറിച്ചോ? 2009ൽ മുഹമ്മദ് റിയാസിനെ തോൽപ്പിച്ചതിനുള്ള പ്രതികാരമാണോ ഇപ്പോൾ നടന്നത്; മന്ത്രി എകെ ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂരിലും, ബേപ്പൂരും ബാലുശ്ശേരിയും അടക്കമുള്ള സിപിഎം കോട്ടകളിലും പിറകിൽപോയത് എങ്ങനെ? വോട്ടെണ്ണലിന് തലേന്നുതന്നെ സിപിഎം പ്രവർത്തകർക്ക് പ്രത്യേക നന്ദി പറഞ്ഞ് കത്ത് തയ്യാറാക്കാൻ എം കെ രാഘവന് കഴിഞ്ഞത് എങ്ങനെ; ദയനീയ തോൽവിക്ക് പിന്നാലെ കോഴിക്കോട്ട് സിപിഎമ്മിൽ വിവാദം പുകയുന്നു

കെ വി നിരഞ്ജൻ

കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിന്റെ തലേന്നാണ് തന്റെ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നവരോട് എം കെ രാഘവൻ പത്രങ്ങൾക്ക് നൽകാനായി തന്നെ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ടത്. മണ്ഡലത്തിൽ അതിശക്തമായ മത്സരം നടന്നെന്ന വാർത്തകൾ മനസ്സിലുള്ളതുകൊണ്ട് തന്നെ റിസൾട്ട് അറിഞ്ഞിട്ട് തയ്യാറാക്കിയാൽ പോരെ എന്നായിരുന്നു അവർ ചോദിച്ചത്. ഇതിന് മറുപടിയായി 'നിങ്ങൾ തയ്യറാക്കൂ.. ഞാൻ മുപ്പതിനായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നായിരുന്നു' രാഘവന്റെ മറുപടി. സിപിഎം പ്രവർത്തകർക്ക് പ്രത്യേക നന്ദി പറയാൻ മറക്കരുതെന്നും രാഘവൻ വ്യക്തമാക്കി. തന്നോട് മത്സരിക്കാൻ സിപിഎമ്മിൽ നിന്ന് ഏറ്റവും ശക്തനായ സ്ഥാനാർത്ഥി എ പ്രദീപ് കുമാർ എത്തിയപ്പോഴും തനിക്കെതിരെ അഴിമതി ആരോപണം കത്തി നിന്നപ്പോഴും മാധ്യമങ്ങൾക്ക് മുമ്പിൽ ഒരുവേള കരഞ്ഞുപോയിരുന്നെങ്കിലും എം കെ രാഘവന് പരാജയ ഭീതി ഉണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം. താൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും സിപിഎം വോട്ടുകൾ വലിയ തോതിൽ തനിക്ക് ലഭിക്കുമെന്നും അപ്പോഴെല്ലാം അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. രാഘവന്റെ ഉറച്ച വിശ്വാസം കുറച്ചു കൂടിയ തോതിൽ തന്നെ ശരിയായി. ബിജെപി വോട്ട് മറിക്കാതെ, നല്ല രീതിയിൽ തന്നെ വോട്ട് പിടിച്ചപ്പോൾ രാഘവനായി ഇത്രയധികം വോട്ടുകൾ മറിഞ്ഞത് എവിടെ നിന്ന്.. മറിച്ചതാര്.. സി പി എമ്മിൽ ചോദ്യങ്ങൾ ശക്തമാവുകയാണ്.കോഴിക്കോട്ട് സിപിഎമ്മിലെ ഒരുവിഭാഗം യുഡിഎഫിന് വേണ്ടി വോട്ട് മറിച്ചതായാണ് ഇപ്പോൾ ഇയർന്നുവരുന്ന ആരോപണം. 2009ൽ മുഹമ്മദ് റിയാസിനെ തോൽപ്പിച്ചതിനുള്ള പ്രതികാരമാണ് ഇതെന്നും ആരോപണമുണ്ട്.

എം കെ രാഘവന്റെ വാക്കുകൾ:

അനുകൂലമായ മറ്റെല്ലാ ഘടകങ്ങൾക്കുമൊപ്പം തേജോവധ രാഷ്ട്രീയത്തിനെതിരായ വിധി കൂടിയാണ് കോഴിക്കോട്ടെ ജനങ്ങൾ നൽകിയതെന്ന് എം കെ രാഘവൻ പറയുന്നു. പത്മവ്യൂഹത്തിനുള്ളിൽ അഭിമന്യുവിനെ എന്ന പോലെയാണ് രാഷ്ട്രീയ എതിരാളികളും ചില മാധ്യമങ്ങളും തന്നെ അക്രമിച്ചത്. അപവാദ പ്രചാരണങ്ങളെല്ലാം എന്റെ ജനത തള്ളി. മൂന്നാം തവണ അവർ നൽകിയത് അവരുടെ സ്നേഹത്തിന്റെ ഭൂരിപക്ഷമാണ്. ദൈവത്തിലും ജനങ്ങളിലും നീതി വ്യവസ്ഥയിലും വിശ്വാസമുണ്ടെന്നാണ് താൻ പറഞ്ഞത്. അത് ശരിയാവുകയായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എതിർപക്ഷത്തു നിന്നാണ്, പ്രത്യേകിച്ച് സിപിഎമ്മിൽ നിന്ന് തനിക്ക് അനുകൂലമായ് വലിയ സഹായം ഉണ്ടായി. അത് സിപിഎം കേന്ദ്രങ്ങളിലെ വോട്ടിങ് നില പരിശോധിച്ചാൽ വ്യക്തമാകും. ഏതെങ്കിലും ഒരു ഭാഗത്തു നിന്നുള്ള ധ്രുവീകരണം മാത്രമല്ല, എല്ലാ വിഭാഗത്തിന്റെയും പിന്തുണയുണ്ടെന്ന് വോട്ടിങ് നില വ്യക്തമാക്കുന്നു. അതിന് ജനതയോട് കടപ്പെട്ടിരിക്കുന്നുവെന്നും എം കെ രാഘവൻ വ്യക്തമാക്കി.

തകർന്നടിഞ്ഞ് എ പ്രദീപ് കുമാർ

ഹാട്രിക് തിളക്കത്തിൽ എംകെ രാഘവൻ ചരിത്ര ഭൂരിപക്ഷം നേടിയപ്പോൾ കോഴിക്കോട്ട് അത് പുതിയൊരു ചരിത്രം തന്നെ കുറിക്കുകയായിരുന്നു. ഏഴിൽ ആറ് നിയമസഭാ മണ്ഡലങ്ങളിലും ഭൂരിപക്ഷം ഉണ്ടായിട്ടും ലോക്സഭയിലേക്ക് എം കെ രാഘവനോട് വിജയിക്കില്ലെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ് പതിനെട്ട് അടവും പുറത്തെടുത്തത്. ജനകീയനായ എം പിയെ നേരിടാൻ ജനകീയനായ എം എൽ എയെന്ന അവകാശവാദത്തോടെ കോഴിക്കോട് നോർത്ത് എംഎൽഎ എ പ്രദീപ്കുമാറിനെ രംഗത്തിറക്കി. മണ്ഡലത്തിലെ വികസന നേട്ടങ്ങളുടെ പേരിൽ വോട്ട് പിടിച്ച് പ്രദീപ് കുമാർ എം കെ രാഘവനെ ഞെട്ടിക്കുകയും ചെയ്തു. ഇതിനിടയിലായിരുന്നു കോഴിക്കോട്ടുകാരെ ഞെട്ടിച്ച് ഒരു ചാനലിന്റെ ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്തുവന്നത്. ടി വി 9 ഭാരതവർഷ എന്ന ചാനൽ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ട ദൃശ്യങ്ങളിലൂടെ എം കെ രാഘവൻ അപമാനിതനായി.

വ്യാവസായിക കൺസൾട്ടൻസി എന്ന ഭാവേന കോഴിക്കോട് നഗരത്തിൽ പതിനഞ്ച് ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഇടനിലക്കാരനായി നിൽക്കണം എന്നാവശ്യപ്പെട്ട് എം പിയെ കണ്ട വാർത്താ സംഘം അഞ്ചു കോടി രൂപയാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത്. ഈ സംഭവമാണ് അദ്ദഹത്തിന് വലിയ തിരിച്ചടിയായത്. ചാനലുകളുടെ മുന്നിൽ രാഘവൻ പൊട്ടിക്കരയുക പോലും ഉണ്ടായി. നിരന്തരം ഈ ആരോപണം ഉയർത്തി എളമരം കരീമും അഡ്വ: പി എ മുഹമ്മദ് റിയാസും നിരന്തരം രംഗത്തെത്തിയതോടെ ഈ നെഗറ്റീവും പതിയെ രാഘവന് പോസിറ്റീവായി മാറാൻ തുടങ്ങി. ആളുകൾക്ക് അദ്ദേഹത്തോട് സഹതാപം തോന്നിത്തുടങ്ങിയെന്ന് വ്യക്തമായ എ പ്രദീപ് കുമാർ പ്രചരണവേദികളിൽ ഒരിടത്തും എം കെ രാഘവന്റെ അഴിമതി ആരോപണം ചൂണ്ടിക്കാട്ടിയിരുന്നില്ല. മറിച്ച് എം എൽ എ എന്ന നിലയിൽ തന്റെ വികസന നേട്ടങ്ങൾ മാത്രം ഉയർത്തിക്കാട്ടുകായിരുന്നു അദ്ദേഹം. പക്ഷെ ഒപ്പം നിന്നവർ അഴിമതിയിൽ പിടിച്ചുതൂങ്ങി രാഘവനെ ആക്രമിക്കൽ തുടർന്നു.

എന്നാൽ എല്ലാ ആരോപണങ്ങൾക്കും തന്നെ അറിയുന്ന ജനങ്ങൾ മറുപടി നൽകുമെന്നായിരുന്നു എം കെ രാഘവന്റെ മറുപടി. അദ്ദേഹത്തിലുള്ള വിശ്വാസം ജനത ആവർത്തിച്ചപ്പോൾ ഹാട്രിക് തിളക്കത്തിൽ സർവകാല റെക്കോർഡായ 85760 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. എ പ്രദീപ്കുമാറിന്റെ സ്വന്തം മണ്ഡലമായ കോഴിക്കോട് നോർത്തിൽ 4558 വോട്ടിന്റെ ഭൂരിപക്ഷമാണ് എം കെ രാഘവൻ നേടിയത്. മന്ത്രി എ കെ ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂരിലും ബേപ്പൂരിലും കുന്ദമംഗലത്തും ബാലുശ്ശേരിയിലും എം കെ രാഘവൻ തന്നെ ലീഡ് നേടിയപ്പോൾ എൽ ഡി എഫ് ഞെട്ടി. ബേപ്പൂരിൽ 10423 വോട്ടിന്റെയും കുന്ദമംഗലത്ത് 11292 വോട്ടിന്റെയും ബാലുശ്ശേരിയിൽ 9745 വോട്ടിന്റെയും ഭൂരിപക്ഷം നേടിയപ്പോൾ എൽ ഡി എഫ് കോട്ടകൾ ഒന്നൊന്നായി തകർന്നടിഞ്ഞു. ഒരുകാലത്തുമില്ലാത്ത വിധം കൊടുവള്ളിയിലെ ഭൂരിപക്ഷം 35908 ആയുയർന്നു; കോഴിക്കോട് സൗത്തിൽ 13731 വോട്ടിന്റെ ലീഡ് നേടിയപ്പോൾ എതിരാളികളെ നിഷ്പ്രഭമാക്കിയ വൻ കുതിച്ചുകയറ്റമാണ് എം കെ രാഘവൻ നടത്തിയത്.

ചോദ്യങ്ങൾ ബാക്കിയാവുന്നു

അഴിമതി ആരോപണം ഉൾപ്പെടെ പിടിമുറുക്കിയപ്പോഴും ആത്മവിശ്വാസത്തോടെ നിൽക്കാൻ എം കെ രാഘവന് സാധിച്ചതെന്ത് എന്നാണ് ചോദ്യം. സി പി എം വോട്ടുകൾ തനിക്ക് വലിയ തോതിൽ ലഭിക്കുമെന്ന് അദ്ദേഹം എങ്ങിനെ ഉറച്ചുവിശ്വസിച്ചു. ഇതിന് മുമ്പും സി പി എം വോട്ടുകൾ കൊണ്ടാണ് താൻ ജയിച്ചതെന്ന് എം കെ രാഘവൻ പലരോടും പറയാറുണ്ടായിരുന്നു. ഇത്തവണയും അത് തനിക്ക് ലഭിക്കുമെന്ന് ആരാണ് അദ്ദേഹത്തിന് ഉറപ്പ് നൽകിയത്. ചോദ്യങ്ങൾ ഉയരുമ്പോഴാണ് പഴയ ചില സംഭവങ്ങൾ കൂടി ഉയർന്നുവരുന്നത്. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി മുഹമ്മദ് റിയാസ് പരാജയപ്പെട്ടതിന് പിന്നിൽ അന്ന് തെരഞ്ഞെടുപ്പ് കാര്യങ്ങൾ നിയന്ത്രിച്ച എ പ്രദീപ് കുമാർ ആയിരുന്നുവെന്ന് വലിയൊരു ആരോപണം ശക്തമായിരുന്നു. ഇന്ന് പ്രദീപ് കുമാർ മത്സരിക്കാനെത്തിയപ്പോൾ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പി എ മുഹമ്മദ് റിയാസ് ആയിരുന്നുവെന്നത് മറ്റൊരു വിരോധാഭാസം.

സി പി എം തനിക്ക് വോട്ട് മറിച്ചിട്ടുണ്ടെന്ന് പരസ്യമായി പറഞ്ഞത് ബിജെപി സ്ഥാനാർത്ഥി കെ പ്രകാശ് ബാബുവാണ്. മുഹമ്മദ് റിയാസിനെതിരെയാണ് അദ്ദേഹം ഈ ആരോപണം അദ്ദേഹം ഉന്നയിച്ചത്. ബിജെപിയും മണ്ഡലത്തിൽ നല്ല നിലയിൽ വോട്ട് പിടിച്ചിട്ടുണ്ട്. അപ്പോൾ സിപിഎം വോട്ടുകൾ രാഘവന് മാത്രമല്ല ബിജെപിക്കും പോയിട്ടുണ്ടോ എന്നും സംശയങ്ങൾ ബാക്കിയാക്കുന്നുണ്ട്. മുഹമ്മദ് റിയാസ് പക്ഷത്തെ ചുറ്റിപ്പറ്റിയാണ് സംശയങ്ങൾ നീളുന്നത്്.2009ൽ എകെ രാഘവൻ ആദ്യമായി കോഴിക്കോട്ട് മൽസരിക്കാൻ എത്തിയപ്പോൾ അന്ന് എതിരാളി മുഹമ്മദ് റിയാസ് ആയിരുന്നു. പ്രദീപ്്കുമാർ റിയാസിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനറും. അന്ന് ആയിരത്തിൽ താഴെ വോട്ടിന്റെ നേരിയ മാർജിനാണ് റിയാസ് തോറ്റത്്. എന്നിട്ടും റീകൗണ്ടിങ്ങ് ആവശ്യപ്പെടാതെ, തെരഞ്ഞെടുപ്പ് കമ്മറി കൺവീനറായ എ പ്രദീപ്കുമാർ പരാജയം അംഗീകരിച്ച് ഒപ്പിട്ട് കൊടുക്കയായിരുന്നെന്നാണ് അന്ന് ഉയർന്ന ആരോപണം. അതിനൊക്കെയുള്ള 'പ്രതികാരമാണ്' ഇപ്പോൾ നടന്നതെന്നും പാർട്ടി അണികൾക്കിടയിൽ സംസാരമുണ്ട്.

പ്രദീപ് കുമാറിനോടായി ഒരു മുൻ ഡി വൈ എഫ് ഐ നേതാവ് ഫേസ് ബുക്കിലൂടെ ഉയർത്തിയ ചോദ്യങ്ങളും തെരഞ്ഞെടുപ്പിന് മുമ്പ് ചർച്ച ചെയ്യപ്പെട്ടിരുന്നു. വോട്ട് തനിക്ക് തന്നെ ചെയ്യുമെന്ന് എനിക്കുറപ്പുണ്ട് എന്ന് സ്ഥാനാർത്ഥി പ്രദീപ് കുമാർ എന്നോട് പറഞ്ഞു. മുമ്പ് വോട്ട് മറിക്കാൻ ഞങ്ങളെ പഠിപ്പിച്ചത് സഖാവായിരുന്നില്ലേ എന്ന് ഞാൻ തിരിച്ചുചോദിച്ചില്ല. മുമ്പ് ചെയ്തതിന് തിരിച്ചടി തീർച്ചയായും കിട്ടും സഖാവേ എന്ന് ഞാൻ മനസ്സിൽ ഓർത്തു എന്നായിരുന്നു ആ മുൻ നേതാവിന്റെ എഫ് ബി പോസ്റ്റ്.മുമ്പ് ചെയ്തുവെന്ന് പറയപ്പെടുന്ന തെറ്റിനുള്ള തിരിച്ചടിയാണോ ഒരു വിഭാഗം സി പി എം നേതാക്കൾ ഇത്തവണ പ്രദീപ് കുമാറിന് നൽകിയത്.

തീർച്ചയായും കോഴിക്കോട് മണ്ഡലത്തിൽ മത്സരിക്കാൻ പ്രദീപ് കുമാറിന് തീരെ താത്പര്യമില്ലായിരുന്നു. ഇക്കാര്യം അദ്ദേഹം തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാൽ പാർട്ടി അദ്ദേഹത്തെ നിർബന്ധിക്കുകയായിരുന്നു. എം കെ രാഘവനെപ്പോലൊരു സ്ഥാനാർത്ഥിയെ നേരിടാൻ മറ്റൊരു വഴിയും മുമ്പിലില്ലെന്നായിരുന്നു പാർട്ടി വ്യക്തമാക്കിയത്. എന്നാൽ നിർബന്ധിച്ച് മത്സരിപ്പിച്ച മണ്ഡലത്തിൽ തകർന്നടിഞ്ഞതോടെ മുമ്പിലേക്കുള്ള പല വഴികളാണ് പ്രദീപ് കുമാറിന് മുമ്പിൽ അടഞ്ഞിരിക്കുന്നത്. മന്ത്രിസഭ പുനഃസംഘടന വന്നാൽ ഒരു മന്ത്രി സ്ഥാനമോ സി പി എം ജില്ലാ സെക്രട്ടറി പദവിയോ ഒക്കെ ലഭിക്കാവുന്ന തരത്തിൽ ക്ലിയർ ഇമേജുള്ള വ്യക്തിയായിരുന്നു പ്രദീപ് കുമാർ. ആ വഴികളെല്ലാമാണ് പരാജയത്തോടെ അടഞ്ഞിരിക്കുന്നത്. അല്ല പലരും പറയുന്നതുപോലെ ചിലർ ചേർന്ന് അടച്ചിരിക്കുന്നത്. അഥവാ ജയിച്ചാൽ എം പിയായി കോഴിക്കോട്ട് നിന്നും അദ്ദേഹത്തെ അകറ്റാം. തോറ്റാലോ ആ പേരിൽ വഴികൾ ഒന്നായി അടച്ചുപൂട്ടാം.. ഇതായിരുന്നു പലരുടെയും ലക്ഷ്യമെന്ന് രഹസ്യ സംസാരങ്ങൾ ഉയർന്നു തുടങ്ങിക്കഴിഞ്ഞു.

ചില സംഭവങ്ങളിൽ ഒന്ന്

സിറ്റിങ് എം പിയായ എം കെ രാഘവനെതിരെ എം എൽ എ ആയ എ പ്രദീപ് കുമാർ മത്സര രംഗത്തെത്തിയ കാലം. മികച്ച സ്ഥാനാർത്ഥികളാണ് ഇരുവരുമെന്നാണ് അഭിപ്രായം ഉയർന്നത്. ഇതിനിടയിലാണ് ഒന്നര വർഷം മുമ്പ് നടന്ന ഒരു സംഭവം പ്രദീപ് കുമാറിന് പാരയായി ഉയർന്നത്. 2017 ൽ കരുവിശ്ശേരി ലോക്കൽ സമ്മേളനത്തിലെ വിഭാഗീയതയുടെ പേരിൽ ഒമ്പത് പ്രാദേശിക നേതാക്കൾക്കെതിരെ സി പി എം നടപടി സ്വീകരിച്ചതാണ് സ്ഥാനാർത്ഥിക്ക് പുതിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന സംശയം നേരത്തെ ഉണ്ടാക്കിയത്. തെരഞ്ഞടുപ്പ് കാലത്ത് മുമ്പത്തെ സംഭവത്തിന്റെ പേരിൽ നടപടി സ്വീകരിച്ചതും പാർട്ടിക്കുള്ളിലെ വിഭാഗീയതയും കോഴിക്കോട് നഗരത്തിൽ ഇടത് സ്ഥാനാർത്ഥിയെ പ്രയാസത്തിലാക്കും എന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.

എ പ്രദീപ് കുമാറിനെ കരുവിശ്ശേരി ലോക്കൽ സമ്മേളനകാലത്ത് തടഞ്ഞതിന്റെ പേരിലായിരുന്നു ചിലർക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചത്. പാർട്ടിയിലെ വിഭാഗീയതയെത്തുടർന്ന് പാർട്ടിയുടെ ശക്തി കേന്ദ്രമായ കോഴിക്കോട് കരുവിശ്ശേരിയിലെ ലോക്കൽ സമ്മേളനം നിർത്തിവെച്ചത് സംസ്ഥാന നേതൃത്വത്തെ വരെ ഞെട്ടിച്ചിരുന്നു. പ്രാദേശിക ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ കാരണമായിരുന്നു സമ്മേളനം നിർത്തിവെച്ചത്. ഉൾപാർട്ടി മത്സരം അനുവദിക്കില്ലെന്ന് പറഞ്ഞ പ്രദീപ്കുമാറിനെ തടഞ്ഞുവെക്കാനും ചില സമ്മേളന പ്രതിനിധികൾ തയാറായി. പാർട്ടി അംഗങ്ങൾ തമ്മിൽ കൈയാങ്കളിയുമുണ്ടായി. ഇത് അന്വേഷിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ്ജ് എം തോമസ് എം എൽ എയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷനെയും വെച്ചു.

ഈ സംഭവത്തിലാണ് തെരഞ്ഞെടുപ്പ് കാലത്ത് നടപടി ഉണ്ടായത്. ഇത് പ്രകാരം ഏഴ് പേരെ താക്കീത് ചെയ്യുകയും ഒരാളെ സസ്പെന്റ് ചെയ്യുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുമ്പോൾ സ്ഥാനാർത്ഥി കൂടി ഉൾപ്പെട്ട ഒരു സംഭവത്തിന്റെ പേരിലാണ് പാർട്ടി അന്ന് നടപടി സ്വീകരിച്ചത്. മുമ്പത്തെ സംഭവത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നടപടിയെടുത്തത് സ്ഥാനാർത്ഥിക്ക് പണികിട്ടാൻ വേണ്ടിയാണോ എന്ന സംശയ അന്ന് പലരും ഉയർത്തിയിരുന്നു. ഏതായാലും ഇടത് വോട്ടുകൾ പ്രദീപ് കുമാറിന് തന്നെ ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പലരും മറുപടി പറയേണ്ടിവരും. തെരഞ്ഞെടുപ്പ് പ്രവർത്തനം നയിച്ച നേതാക്കൾക്കാർക്കും ഈ ചോദ്യത്തിൽനിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന് വ്യക്തം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർണ്ണ ചിത്രം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP