Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാല് വർഷം മുമ്പ് മോദി അധികാരത്തിലെത്തിയപ്പോൾ ഏഴിടത്ത് മാത്രം ഉണ്ടായിരുന്ന കാവി പൊടുന്നനെ ഇന്ത്യയുടെ ഉടയാടയായി; 20 സംസ്ഥാനങ്ങളിൽ ഭരണം ഉറപ്പിച്ച് സംഘപരിവാർ; കോൺഗ്രസിന്റെ ത്രിവർണ്ണകൊടി പാറാൻ ഇനി പഞ്ചാബും മിസോറാമും പുതുച്ചേരിയും മാത്രം; വടക്കേ ഇന്ത്യയിൽ തുടങ്ങി വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കീഴടക്കി ദക്ഷിണേന്ത്യയിൽ ചുവടു വയ്ക്കുമ്പോൾ മോദി-അമിത് ഷാ കൂട്ടുകെട്ടിന് മുമ്പിൽ നിൽക്കാൻ പോലും ആവാതെ പ്രതിപക്ഷ പാർട്ടികൾ

നാല് വർഷം മുമ്പ് മോദി അധികാരത്തിലെത്തിയപ്പോൾ ഏഴിടത്ത് മാത്രം ഉണ്ടായിരുന്ന കാവി പൊടുന്നനെ ഇന്ത്യയുടെ ഉടയാടയായി; 20 സംസ്ഥാനങ്ങളിൽ ഭരണം ഉറപ്പിച്ച് സംഘപരിവാർ; കോൺഗ്രസിന്റെ ത്രിവർണ്ണകൊടി പാറാൻ ഇനി പഞ്ചാബും മിസോറാമും പുതുച്ചേരിയും മാത്രം; വടക്കേ ഇന്ത്യയിൽ തുടങ്ങി വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കീഴടക്കി ദക്ഷിണേന്ത്യയിൽ ചുവടു വയ്ക്കുമ്പോൾ മോദി-അമിത് ഷാ കൂട്ടുകെട്ടിന് മുമ്പിൽ നിൽക്കാൻ പോലും ആവാതെ പ്രതിപക്ഷ പാർട്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയുടെ മുക്കിലും മൂലയിലും ഭരണമുള്ള പാർട്ടിയായി ബിജെപി മാറുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കിയ ബിജെപി ഇപ്പോൾ കർണ്ണാടകത്തിലൂടെ ദക്ഷിണേന്ത്യയിലും ചുവട് ഉറപ്പിക്കുകായണ്. ഗോവയിൽ ബിജെപി ഭരണമാണുള്ളത്. അതായത് കേരളവും തമിഴ്‌നാടും കർണ്ണാടകയും തെലുങ്കാനും ആന്ധ്രയും ഗോവയും ഉൾപ്പെടുന്ന അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ടിടത്ത് ബിജെപി ഭരണം. ആദ്യമായാണ് ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഒറ്റയ്ക്ക് രണ്ടിടത്ത് ഭരണം കിട്ടുന്നത്. നേരത്തേയും കർണ്ണാടകയിൽ ബിജെപി അധികാരത്തിലെത്തിയിട്ടുണ്ട്.

മാസങ്ങൾക്ക് മുമ്പാണ് വടക്ക് കിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ ബിജെപി സ്വപ്‌ന തുല്യമായ വിജയം നേടിയത്. സിപിഎം കോട്ടയിൽ അമിത് ഷായുടെ തന്ത്രങ്ങൾ ജയിച്ചു. ഇതോടെ തന്ത്രങ്ങളുമായി കർണ്ണാടക നിലനിർത്താൻ കോൺഗ്രസ് രംഗത്തെത്തി. ലിംഗായത്തുകളെ മതപദവയിലേക്ക് ഉയർത്തിയുള്ള മത കാർഡ് പോലും കളിച്ചു. അവിടെയും അമിത് ഷായുടെ തന്ത്രങ്ങൾ തന്നെ വിജയിച്ചു. മൂന്നാഴ്ച ബംഗളുരുവിൽ നിലയുറപ്പിച്ചാണ് അമിത് ഷാ തന്ത്രങ്ങൾക്ക് രൂപം നൽകിയത്. ആർ എസ് എസിന്റെ പിണക്കം വെല്ലുവിളിയായി. ഇതോടെ അവസാന ദിവസങ്ങളിൽ പിരവാറുകാരനായ റാം മാധവിനെ കർണ്ണാടകയിൽ രംഗത്തിറക്കി. ഇത് ഗുണകരമായി. മോദിയുടെ പ്രചരണത്തിനൊപ്പം ഇരുവരും ചേർന്നതോടെ കർണ്ണാടകയും ബിജെപി പക്ഷത്തേക്ക് തിരിഞ്ഞു.

ബിജെപിക്ക് ഗുജറാത്തിൽ ഭരണം നിലനിർത്താൻ കഴിഞ്ഞതും ഹിമാചലിൽ ഭരണം പിടിക്കാൻ കഴിഞ്ഞതും ഈ വർഷം തന്നെയാണ്. പക്ഷേ ഗുജറാത്തിലെ വോട്ട് കുറവ് ചെറിയ തിരിച്ചടിയുമായി. മോദി പ്രഭാവം കുറയുന്നതായി ഏവരും വിലയിരുത്തി. എന്നാൽ നോർത്ത് ഈസ്റ്റിലെ മുന്നേറ്റം ബിജെപിക്ക് പുതിയ ഊർജ്ജമാവുകയാണ്. നോർത്ത് ഈസ്റ്റിലും താര പ്രചാരകൻ മോദിയായിരുന്നു. തന്ത്രങ്ങൾ ഒരുക്കിയത് അമിത് ഷായും. മോദി-അമിത് ഷാ മാജിക്കിൽ മുന്നോട്ട് കുതിക്കാനാകുമെന്ന് ത്രിപുരയിലെ ഫലം തെളിയിക്കുകയാണ്. ആദ്യമായി ഇടത് കോട്ടയിൽ ബിജെപി പിടിമുറുക്കുകയാണ്. മേഘാലയയിൽ മുന്നോട്ട് പോകാൻ ഈ തെരഞ്ഞെടുപ്പിലായില്ലെങ്കിലും വോട്ട് വിഹിതം ബിജെപിക്ക് വലിയ തോതിൽ കൂടി. നാഗാലാന്റിലും അധികാരത്തിലെത്താൻ ആയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുകയാണ്.

മോദി അധികാരത്തിലെത്തുമ്പോൾ ഏഴിടത്ത് മാത്രമായിരുന്നു ബിജെപി ഭരണം. അതാണ് ഇരട്ടിയും കടന്ന് കുതിക്കുന്നത്. കർണ്ണാടകയും അനുകൂലമായതോടെ 16 സംസ്ഥാനങ്ങളിൽ ബിജെപിയുടെ ഭരണമാണ്. അരുണാചൽ പ്രദേശ്, ആസ്സാം, ചത്തീസ്ഗഡ്, ഗോവ, ഹരിയാന, ഗുജറാത്ത്, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്,ഹിമാചൽ പ്രദേശ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളാണ് ബിജെപി ഭരിക്കുന്നത്. ഇതിനൊപ്പം കർണ്ണാടകയും ചേരും. ബീഹാർ, ജമ്മുകശ്മീർ, സിക്കിം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണം. അങ്ങനെ 20 സംസ്ഥാനങ്ങളിൽ ബിജെപിയുടെ ഭരണ സാന്നിധ്യം ഇനി അവകാശപ്പെടാം. അതായത് ഇന്ദിരാഗാന്ധിക്ക് ശേഷം രാജ്യമെങ്കും സ്വാധീനം ചെലുത്താനാകുന്ന നേതാവായി മോദി മാറുകയാണ്.

പഞ്ചാബിലും മിസോറാമിലും പുതുചേരിയിലും മാത്രമാണ് ഇനി കോൺഗ്രസ് ഭരണമുള്ളത്. ബംഗാൾ തൃണമൂലം കേരളം ബിജെപിയും ഭരിക്കുന്നു. ആന്ധ്രയിൽ ചന്ദ്രബാബു നായിഡു ബിജെപി ക്യാമ്പിലായിരുന്നു. എന്നാൽ ഇടയ്ക്ക് പിണങ്ങി മാറി. തെലുങ്കാനയിൽ ടിആർഎസ് ഭരണമാണ്. തമിഴ്‌നാട്ടിൽ എഡിഎംകെയും. ഒഡീഷയിൽ നവീൻ പട്‌നായികും. ബാക്കിയെല്ലായിടത്തും കാവിക്കൊടി പാറുകയാണ്. അങ്ങനെ ഇന്ത്യയാകെ ബിജെപി കാവിക്കൊടി പാറിക്കുകയാണ്. ഉത്തരേന്ത്യയ്ക്ക് അപ്പുറത്തേക്ക് വളരുകയാണ് ബിജെപി. ജാതി സമവാക്യങ്ങൾ അനുകൂലമാക്കാനും ബിജെപിക്ക് കഴിയുന്നു. ഇതാണ് കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം നൽകുന്ന യാഥാർത്ഥ ചിത്രം.

കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ആശ്വസിക്കാൻ കർണ്ണാടക ഒന്നും നൽകുന്നില്ല. ജിഎസ്ടിയും നോട്ട് നിരോധനവും മോദിയെ തളർത്തിയില്ല. ശക്തനാക്കുകയും ചെയ്തു. ഇനി ബിജെപിക്ക് ഒറ്റ നേതൃത്വമേ ഉള്ളൂ. മോദിയുടെ നേതൃത്വം. മോദിക്കായി അമിത് ഷാ കരുനീക്കം നടത്തും. ഇതോടെ ഇന്ത്യ മുഴുവൻ മോദി പ്രഭാവം വളരുകയാണ്. രാജ്യസഭയിലും ഏറ്റവും വലിയ കക്ഷിയായി താമസിയാതെ ബിജെപി മാറും. ഇതോടെ ആഗ്രഹിക്കുന്നതെല്ലാം നിയമമാക്കാൻ മോദി സർക്കാരിന് കഴിയും. പഞ്ചാബ്, ബംഗാൾ തുടങ്ങിയ വലിയ സംസ്ഥാനങ്ങളും കേരളവും ഒഴിച്ചാൽ ഇന്ത്യയുടെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. പെട്രോൾ വിലവർദ്ധനവിലെ ജനരോഷം പോലും മതുലാക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നാണ് കർണ്ണാടക നൽകുന്ന പ്രധാന സൂചന.

മൂന്ന് മാസങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ 22വർഷമായി അടക്കി ഭരിക്കുന്ന ബിജെപി ആറാം തവണയും അധികാരം നിലനിർത്തിയപ്പോൾ ഹിമാചൽ പ്രദേശ് ബിജെപി കോൺഗ്രസ്സിൽ നിന്ന് തിരിച്ചു പിടിക്കുകയായിരുന്നു. ത്രിപുരയിൽ ബിജെപി നേടിയത് ചരിത്ര വിജയമായിരുന്നു. ഇടത് കോട്ടയിലെ വമ്പൻ വിള്ളലാണ് ബിജെപി നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നര ശതമാനം വോട്ട് മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത്. ഇതാണ് അമ്പതിനോട് അടുത്ത് ബിജെപി വളർത്തിയത്. ത്രിപുരിയിലെ ഈ വിജയത്തിനിടെ ബിജെപിയെ തളർത്താൻ ഉത്തർ പ്രദേശിലേയും രാജസ്ഥാനിലേയും മധ്യപ്രദേശിലേയും ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെത്തി. ശിവസേനയും ബിജെപിയെ തള്ളിപ്പറഞ്ഞു. ഇതോടെ ആവേശത്തോടെ രാഹുൽ കർണ്ണാടകയിൽ നിറഞ്ഞു. ഇതാണ് മോദി-അമിത് ഷാ കൂട്ടുകെട്ട് അപ്രസക്തമാക്കുന്നത്.

മോദി അധികാരത്തിലെത്തുമ്പോൾ ഗുജറാത്തും ജാർഖണ്ഡും മധ്യപ്രദേശും രാജസ്ഥാനും ഉത്തരാഖണ്ഡും ചത്തീസ് ഗഡും ഗോവയും മാത്രമാണ് ബിജെപി പക്ഷത്തുണ്ടായിരുന്നത്. അതിന് ശേഷമാണ് അരുണാചലിലും അസമിലും യുപിയിലും ഹിമാചലിലും ഝാർഖണ്ഡിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ഭരണം പിടിച്ചത്. ഇത് മോദി പ്രഭാവത്തിന്റെ സൂചനയായിരുന്നു. ഇതിൽ മഹാരാഷ്ട്രയിൽ ശിവസേനയിൽ നിന്ന് അകന്ന് ബിജെപി ഒറ്റയ്ക്കാണ് മത്സരിച്ചത്. എന്നിട്ടും മഹാരാഷ്ട്ര ജയിക്കാനായി. യുപി പിടിച്ചതും അവിസ്മരണീയമായിരുന്നു. മൂന്നൂറിലധികം സീറ്റുകളിലാണ് ബിജെപി അവിടെ വിജയിച്ചത്. എക്സിറ്റ്പോൾ പ്രവചനങ്ങൾക്ക് അപ്പുറത്തേക്ക് പോയ വിജയം.

വർഷങ്ങളായി ചത്തീസ്ഗഡിലും ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി അധികാരത്തിലുണ്ടായിരുന്നെങ്കിലും ഗോവയിലും രാജസ്ഥാനിലും അധികാരം പിടിച്ചെടുത്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പാർട്ടി നിയമ സഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി തരംഗത്തിന് തുടക്കമിട്ടത്. മോദി പ്രധാനമന്ത്രിയായ ശേഷം ഡൽഹിയിലാണ് ബിജെപിക്ക് വമ്പൻ തിരിച്ചടിയുണ്ടായത്. ഇവിടെ ആംആദ്മി പാർട്ടി വലിയ വിജയം നേടി. ബീഹാറിലും നിതീഷ് കുമാറിന് മുമ്പിൽ അടിതെറ്റി. പക്ഷേ ഇപ്പോൾ നിതീഷ് മോദിക്കൊപ്പമാണ്. പഞ്ചാബിൽ ബിജെപിക്ക് വലിയ കരുത്തില്ല. ശിരോമണി അകാലിദള്ളാണ് അവിടെ എൻഡിഎയിലെ വമ്പൻ. ഇവിടേയും കോൺഗ്രസിനോട് ബിജെപി സഖ്യം തോറ്റു. ഇവിടെ മാത്രമാണ് മോദിക്ക് കോൺഗ്രസിൽ നിന്ന് തിരിച്ചടി നേരിടേണ്ടി വന്നത്.

ഡൽഹി, കർണാടക എന്നിവിടങ്ങളിൽ ബിജെപി മുൻപ് ഭരണത്തിലിരുന്നിട്ടുണ്ട്. മോദി പ്രഭാവം എന്ന ഒരൊറ്റ തുറുപ്പ് ചീട്ട് മുതലെടുത്തുകൊണ്ട് ഇന്ത്യയുടെ സിംഹഭാഗവും ബിജെപിക്ക് കയ്യടക്കാനായെങ്കിലും കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മിസ്സോറാം, മേഘാലയ, തുടങ്ങിയ സംസ്ഥാനങ്ങൾ ഒരിക്കൽ പോലും ബിജെപിയെ അധികാരത്തിലേറ്റിയിട്ടില്ല. ഇവ പിടിക്കുകയെന്ന ദൗത്യമാണ് മോദിക്ക് മുന്നിൽ ഇനിയുള്ളത്. ഇതിൽ കേരളവും തമിഴ്‌നാടും പശ്ചിമ ബംഗാളും കടുത്ത വെല്ലുവിളിയാണ്. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് കേരളത്തിൽ ബിജെപിയുടെ പ്രതീക്ഷകൾക്ക് പുതിയ മാനം നൽകുന്നു. കർണ്ണാടകയിലെ ഫലം ചെങ്ങന്നൂരിലും ആവേശമാകും. വരും ദിവസങ്ങളിൽ അമിത് ഷാ നേരിട്ടെത്തി ചെങ്ങന്നൂരിൽ ചരട് വലികൾ നടത്തും.

തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിൽ ബിജെപിക്ക് വലിയ റോളില്ല. രജനി കാന്തിനെ രാഷ്ട്രീയത്തിലിറക്കി തമിഴ് നാട് പിടിക്കുകയാണ് തന്ത്രം. കേരളത്തെ പോലെ ബംഗാളിലെ മമതാ തരംഗം ബിജെപി പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ്. താമസിയാതെ രാജസ്ഥാനും മധ്യപ്രദേശിലും ചത്തീസ് ഗഡിലും തെരഞ്ഞെടുപ്പുണ്ട്. ഇത് മൂന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഇവിടെ അധികാരം നിലനിർത്തുകയെന്നത് ബിജെപിക്ക് നിർണ്ണായകമാണ്. കർണ്ണാടകയിലെ മികവിൽ രാജസ്ഥാനിലും മധ്യപ്രദേശിലും വീറോടെ പ്രചരണത്തിന് ബിജെപി എത്തും. ഒരു പക്ഷേ ഈ തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭയിലേക്കും വോട്ടെടെപ്പ് നടക്കാനിടയുണ്ട്. അങ്ങനെ വരും മാസങ്ങളും അനുകൂലമാക്കാനുള്ള തന്ത്രങ്ങളിലേക്ക് കടക്കുകയാണ് മോദിയും അമിത് ഷായും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP