Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹലാൽ ബോർഡ് മാറ്റണമെന്ന് ഷംസീർ പറഞ്ഞത് പാനൂരിൽ; അതിന്റെ അർത്ഥം നല്ലതെന്നും എല്ലാം ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിക്കന്നത് പിണറായി ഏര്യാ സമ്മേളനത്തിൽ; കണ്ണൂരിലെ സമ്മേളനത്തിൽ ഇനിയും 'ഹലാൽ' ചർച്ച തുടരും; ലക്ഷ്യം ഷംസീറിനെ വെട്ടിയൊതുക്കൽ

ഹലാൽ ബോർഡ് മാറ്റണമെന്ന് ഷംസീർ പറഞ്ഞത് പാനൂരിൽ; അതിന്റെ അർത്ഥം നല്ലതെന്നും എല്ലാം ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിക്കന്നത് പിണറായി ഏര്യാ സമ്മേളനത്തിൽ; കണ്ണൂരിലെ സമ്മേളനത്തിൽ ഇനിയും 'ഹലാൽ' ചർച്ച തുടരും; ലക്ഷ്യം ഷംസീറിനെ വെട്ടിയൊതുക്കൽ

മറുനാടൻ മലയാളി ബ്യൂറോ

തലശേരി: ഹലാൽ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയന്നത് പിണറായിയിലെ ഏര്യാസമ്മേളനത്തിലാണ്. ഹലാലിലെ വിവാദങ്ങൾ കണ്ണൂരിലെ പാർട്ടി സമ്മേളനത്തിൽ ചർച്ചയാക്കനാണ് മുഖ്യമന്ത്രി തന്ത്രപരമായ നീക്കം. തലശ്ശേരിയിലെ എംഎൽഎ എഎൻ ഷംസീറിനെയാണ് ഇതിലൂടെ മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. ഹലാലിൽ ഷംസീറിന്റേത് പാർട്ടി വിരുദ്ധ പരാമർശമാണെന്ന് പറഞ്ഞു വയ്ക്കുക കൂടിയാണ് പിണറായി. ഇതോടെ ഷംസീറിനെതിരെ പാർട്ടിയിൽ അച്ചടക്ക നടപടികൾക്കും സാധ്യത കൂടി. നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗമാണ് ഷംസീർ. ഷംസീറിനെ കണ്ണൂർ ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്‌ത്താനാണ് ആലോചന.

ഹലാൽ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരത്തിലുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നത്. ഉപയോഗിക്കാൻ പറ്റുന്നതെന്നാണ് ഹലാലെന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. ഹലാലെന്ന വാക്കിന്റെ പേരിൽ ഒരു ജനവിഭാഗത്തെ അടിച്ചമർത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയെന്ന അവസ്ഥ കേരളത്തിൽ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. പിഎമ്മിന്റെ അത്ഭുത കുട്ടിയായിരുന്നു ഒരു കാലത്ത് അബ്ദുള്ളക്കുട്ടി. കണ്ണൂരിൽ മുല്ലപ്പള്ളി രാമചന്ദ്രനെ മലർത്തിയടിച്ച എപി അബ്ദുള്ളക്കുട്ടി. പിന്നീട് സിപിഎമ്മിന് കണ്ണിലെ കരടായി. പാർട്ടിയിൽ നിന്ന് പുറത്തായി. കോൺഗ്രസിലൂടെ സിപിഎമ്മിലുമെത്തി. കണ്ണൂരിൽ 'അബ്ദുള്ളകുട്ടിക്ക്' ഉണ്ടായതിന്റെ തനിയാവർത്തനം മറ്റൊരു നേതാവിനുണ്ടാകുമെന്ന സൂചനകളാണ് പിണറായിയുടെ ഈ വാക്കുകൾ ചർച്ചയാക്കുന്നത്.

കേരളത്തിൽ ആസൂത്രിതമായി വർഗീയത ഉണ്ടാക്കാനുള്ള ശ്രമം നടക്കുകയാണെന്ന് എ എൻ ഷംസീർ എംഎൽഎ പറഞ്ഞിരുന്നു. ഇതിനൊപ്പമാണ് മറ്റ് ചിലതു കൂടി കൂട്ടിച്ചേർത്തത്. വിവാദം കനക്കുന്നതിനിനിടെയാണ് ഹോട്ടലുകളിലെ ഹലാൽ ബോർഡുകൾക്കെതിരെ ഷംസീർ രംഗത്തെത്തിയത്. ഭക്ഷണം ഇഷ്ടമുള്ളവർ കഴിക്കട്ടെ, ചിലത് കഴിക്കാൻ പാടില്ലെന്ന തിട്ടൂരമെന്തിനാണ്. ഇതിന് പിന്നിൽ ആസൂത്രിത ശ്രമങ്ങളുണ്ടെന്നും ഷംസീർ പറഞ്ഞു. സിപിഐഎം പാനൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷംസീർ. ഇതിന് പിന്നാലെയാണ് പിണറായിയിൽ അടുത്ത നയപ്രഖ്യാപനം.

എന്തിനാണ് ഇങ്ങനെയെല്ലാം ബോർഡ് വയ്ക്കുന്നത്. മുസ്ലിം മത നേതൃത്വം ഇക്കാര്യത്തിൽ കുറച്ച് ഉത്തരവാദിത്വം കാണിക്കണം. കേരളം പോലുള്ള മത നിരപേക്ഷമായ ഒരു സംസ്ഥാനത്ത് പ്രശ്നങ്ങളുണ്ടാക്കാൻ സംഘപരിവാർ തക്കം പാർത്ത് നിൽക്കുകയാണ്. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ എന്തിനാണ് സംഘപരിവാർ സംഘടനകൾക്ക് അടിക്കാനുള്ള വടി കൊടുക്കുന്നത്. അപക്വമതികളെ തിരുത്താൻ തയ്യാറാവണം. മുസ്ലിം മത നേതൃത്വം ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടണമെന്നും ഷംസീർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹലാലിൽ മതമില്ലെന്നും നല്ലതെന്ന അർത്ഥം മാത്രമേ അതിനുള്ളൂവെന്നും പിണറായി പറഞ്ഞു വയ്ക്കുന്നത്.

തലശ്ശേരി എംഎൽഎ എഎൻ ഷംസീർ അതിരുവിടുന്നുവെന്ന വിലയിരുത്തലിൽ സിപിഎം നേരത്തെ എത്തിയിരുന്നു. 'ഇൻസൾട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്' എന്ന് എ.എൻ.ഷംസീർ ഫേസ്‌ബുക്കിൽ കുറിച്ചത് പാർട്ടിയേയും പിണറായിയേയും ചൊടിപ്പിച്ചിരുന്നു. മന്ത്രി പി.എ.മുഹമ്മദ് റിയാസിനും പാർട്ടി നേതൃത്വത്തിനുമുള്ള മറുപടിയാണോ എന്ന ചർച്ച സിപിഎമ്മിൽ സജീവമാണ്. സമൂഹമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളും അച്ചടക്കത്തിന്റെ പരിധിയിൽ വരണമെന്നു സംസ്ഥാന കമ്മിറ്റി തന്നെ നിർദ്ദേശിച്ചിരിക്കെയാണ് ആ കമ്മിറ്റിയിലെ അംഗമായ ഷംസീർ പല വ്യാഖ്യാനങ്ങൾക്കും വഴിവയ്ക്കുന്ന ഒരു വരി തൊടുത്തത്. 'വെള്ളം' എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള പുരസ്‌കാരം നേടിയ ജയസൂര്യയെ അഭിനന്ദിക്കുന്ന പോസ്റ്റിന്റെ ആദ്യ വരിയായാണ് ആ ചിത്രത്തിലെ ഡയലോഗ് ഷംസീർ കടമെടുത്തത്.

ഇതിന്റെ കമന്റുകളിൽ ഭൂരിഭാഗവും ലക്ഷ്യമിടുന്നതു മന്ത്രി മുഹമ്മദ് റിയാസിനെത്തന്നെ അല്ലേ എന്ന ചോദ്യമായിരുന്നു. അല്ല എന്ന് ഷംസീർ മറുപടി പറയുന്നുമില്ല. അത്തരമൊരു മറുപടി കൊടുത്തിരുന്നുവെങ്കിൽ വിവാദം പോലും തീരുമായിരുന്നു. അങ്ങനെ വിവാദം ആളിക്കത്തി. ഇതിന് പിന്നാലെയാണ് ഹലാലിലെ അഭിപ്രായവും. കരാറുകാരെ കൂട്ടി എംഎൽഎമാർ കാണാൻ വരരുത് എന്ന നിയമസഭയിലെ റിയാസിന്റെ നിർദ്ദേശത്തെ സിപിഎം നിയമസഭാ കക്ഷിയിൽ ഷംസീർ ചോദ്യം ചെയ്തതും മന്ത്രിയുടെ പരസ്യ പ്രതികരണവും ആണ് വിവാദത്തിന് പുതിയ തലം നൽകിയത്. ഇതിനിടെയാണ് ഷംസീറിന്റെ 'ഇൻസൾട്ട്' പ്രയോഗം. നിയമസഭാകക്ഷി യോഗത്തിൽ ആരും വിമർശിച്ചില്ലെന്നും പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും റിയാസ് പ്രതികരിച്ചിരുന്നു. സിപിഎം നേതൃത്വവും റിയാസിനു പിന്തുണ പ്രഖ്യാപിച്ചു. മൗനം ഭജിച്ച ഷംസീർ തന്റെ മാനസികാവസ്ഥയാണ് ആ ഡയലോഗിൽ പ്രകടിപ്പിച്ചതെന്ന വിലയിരുത്തലായിരുന്നു പലർക്കും. പ്രതീക്ഷിച്ച മന്ത്രിസ്ഥാനം നൽകാതെ അപമാനിച്ച ശേഷം കരാറുകാരുടെ ഇടനിലക്കാരനെന്നു വരെ ചിത്രീകരിച്ച് അവഹേളിക്കുകയാണെന്നും അതുകൊണ്ടെന്നും തളരില്ലെന്നുമാകാം ഷംസീർ പറയാതെ പറയുന്നത്.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റുമായിരുന്ന ഷംസീർ നിയമസഭയിലും പാർട്ടിയിലും റിയാസിനെക്കാളും സീനിയർ ആണ്. തൃശൂരിലെ സംസ്ഥാന സമ്മേളനത്തിൽ ഒരുമിച്ചാണ് ഇരുവരും സംസ്ഥാന കമ്മിറ്റിയിൽ എത്തിയത്. കൊച്ചിയിൽ ചേർന്ന ഡിവൈഎഫ്ഐ ദേശീയ സമ്മേളനത്തിൽ പക്ഷേ, ഷംസീറിനെ റിയാസ് മറികടന്നു. ദേശീയ പ്രസിഡന്റായി. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഭർത്താവും. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റോ സെക്രട്ടറിയോ ആകാത്ത റിയാസ് ദേശീയ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ഷംസീറും എം.സ്വരാജും വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയുമായി. ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷപദം റിയാസിന്റെ മന്ത്രിസഭാ പ്രവേശത്തിന് അനുകൂല ഘടകവുമായി.

കോഴിക്കോട്ടു നിന്നു ന്യൂനപക്ഷ, യുവ പ്രാതിനിധ്യത്തിന്റെ പേരിൽ റിയാസ് കന്നി വിജയത്തിൽ മന്ത്രിയായി. എന്നാൽ തലശ്ശേരിയിൽ നിന്ന് രണ്ടാം വട്ടം എംഎൽഎ ആയ ഷംസീർ തഴയപ്പെട്ടു. എംഎൽഎ.മാർക്കും മന്ത്രിമാർക്കും സിപിഎം. പെരുമാറ്റച്ചട്ടം നിശ്ചയിച്ചിട്ടുണ്ടെങ്കിലും നേതാക്കൾക്കിടയിൽ നിഴൽയുദ്ധം തുടരുന്നതിന്റെ സൂചനകളാണ് ഷംസീർ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP