Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രീയ ഗുരു പാലാ കെഎം മാത്യു; തുടക്കം ഒരണ സമരത്തിൽ; പുതുപ്പള്ളിയിൽ ആദ്യം മൽസരിക്കുമ്പോൾ അവിടെ പാർട്ടി ഉണ്ടായിരുന്നില്ല; പക്ഷേ ജനം ഏറ്റടുത്ത് വിജയിപ്പിച്ചു; ആരോടും ശത്രുത പാടില്ല; ജോസ് കെ മാണി യുഡിഎഫിൽ ഉണ്ടാവണം; ഞങ്ങൾ അവരെ പുറത്താക്കിയിട്ടില്ല; എനിക്ക് അർഹിക്കുന്നതിനേക്കാൾ വലിയ അംഗീകാരങ്ങൾ പാർട്ടി തന്നു; ഒരുതവണകൂടി മൽസരിക്കണമോ എന്ന് പാർട്ടി തീരുമാനിക്കട്ടെ; സംഭവബഹുലമായ രാഷ്ട്രീയ ജീവിതം പറഞ്ഞ് ഉമ്മൻ ചാണ്ടി; മറുനാടൻ അഭിമുഖം രണ്ടാം ഭാഗം

രാഷ്ട്രീയ ഗുരു പാലാ കെഎം മാത്യു; തുടക്കം ഒരണ സമരത്തിൽ; പുതുപ്പള്ളിയിൽ ആദ്യം മൽസരിക്കുമ്പോൾ അവിടെ പാർട്ടി ഉണ്ടായിരുന്നില്ല; പക്ഷേ ജനം ഏറ്റടുത്ത് വിജയിപ്പിച്ചു; ആരോടും ശത്രുത പാടില്ല; ജോസ് കെ മാണി യുഡിഎഫിൽ ഉണ്ടാവണം; ഞങ്ങൾ അവരെ പുറത്താക്കിയിട്ടില്ല; എനിക്ക് അർഹിക്കുന്നതിനേക്കാൾ വലിയ അംഗീകാരങ്ങൾ പാർട്ടി തന്നു; ഒരുതവണകൂടി മൽസരിക്കണമോ എന്ന് പാർട്ടി തീരുമാനിക്കട്ടെ; സംഭവബഹുലമായ രാഷ്ട്രീയ ജീവിതം പറഞ്ഞ് ഉമ്മൻ ചാണ്ടി; മറുനാടൻ അഭിമുഖം രണ്ടാം ഭാഗം

മറുനാടൻ ഡെസ്‌ക്‌

'വിശ്രമിച്ചാൽ ക്ഷീണിക്കുന്ന നേതാവ്' എന്നാണ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ ചിലർ വിശേഷിപ്പിക്കുന്നത്. എന്നും ജനങ്ങൾക്കിടയിൽ ഇറങ്ങിനിന്നുകൊണ്ട് 24 മണിക്കുറും ജോലിചെയ്യുന്ന ഒരുനേതാവ് വേറെയില്ലെന്ന് പറയാം. തുടർച്ചയായ 11 തെരഞ്ഞെടുപ്പുകളിലും പുതുപ്പള്ളിയെന്ന ഒരേ മണ്ഡലത്തിൽ നിന്നാണ് ഉമ്മൻ ചാണ്ടിയുടെ വിജയം. നിയമസഭാംഗമായി അരനൂറ്റാണ്ട് തികച്ചിരിക്കയാണ് പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞുഞ്ഞ്. ഒരണ സമരത്തിൽ പങ്കെടുത്ത് തുടങ്ങിയ കെഎസ്‌യു രാഷ്ട്രീയം തൊട്ട് പാർട്ടിയില്ലാത്ത പുതുപ്പള്ളിയിലെ ആദ്യ ജയം അടക്കമുള്ള സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ അയവിറക്കുകയാണ് അദ്ദേഹം.

ഒപ്പം തനിക്ക് ആരോടും ശത്രുതയില്ലെന്നും, കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രിയനായ ഈ നേതാവ് പറയുന്നു. 'ആരോടും ഒരു വിരോധം സൂക്ഷിക്കാൻ പാടില്ല. അതുവന്നാൽ നമ്മുടെ മനസ്സ് ടെൻഷൻ ആയിരിക്കും. എത്ര എതിർത്ത് ഒരാൾ പറഞ്ഞാലും അത് കൂളായിട്ട് എടുക്കണം. അതല്ലെങ്കിൽ നമ്മുടെ മനസങ്ങ് മാറും.'- ഉമ്മൻ ചാണ്ടി തുറന്നു പറയുന്നു. അതുപോലെ കേരളാ കോൺഗ്രസ് നേതാവ് കെഎം മാണിയുമായുള്ള അത്മബന്ധവും അദ്ദേഹം ബാർ കോഴ കേസിൽ പ്രതിയല്ലെന്ന് തനിക്ക് നൂറുശതമാനം ഉറപ്പുണ്ടെന്നും ഉമ്മൻ ചാണ്ടി പറയുന്നു.

ജോസ് കെ മാണി യുഡിഎഫിലേക്ക് തിരിച്ചുവരണം എന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിക്കുന്നു. അടുത്ത തവണ താൻ മൽസരിക്കുമോ എന്നകാര്യം അദ്ദേഹം പാർട്ടിയുടെ തീരുമാനത്തിന് വിടുകയാണ്.

ഉമ്മൻ ചാണ്ടിയുമായി മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ നടത്തിയ ഷൂട്ട് അറ്റ് സൈറ്റിന്റെ രണ്ടാം ഭാഗം ഇങ്ങനെയാണ്.

ചോദ്യം: അങ്ങ് മുഖ്യമന്ത്രി ആയിരിക്കുമ്പോൾ പുതുപ്പള്ളിയിൽ എല്ലാ ആഴ്ചയും പോകുമായിരുന്നോ? ചിലപ്പോൾ തിരുവനന്തപുരത്ത് കാണാം, വൈകീട്ട് മലപ്പുറത്ത്, പിന്നെ പുതുപ്പള്ളിയിൽ. എങ്ങനെയാണ് ഇത് അഡ്ജസ്റ്റ് ചെയ്യുന്നത്.

ഉമ്മൻ ചാണ്ടി: ഞാൻ ആദ്യം എംഎൽഎ ആയി ഒന്നു രണ്ട് തെരഞ്ഞെടുപ്പ് സമയത്ത്, എറണാകുളം ആയിരുന്നു പ്രവർത്തന കേന്ദ്രം. അന്ന് അവിടെയായിരുന്നു യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും ഹെഡ് ക്വാർട്ടേഴ്സ്. എറണാകുളം കേന്ദ്രീകരിച്ചാണ് ആദ്യത്തെ ഒരു എട്ടുപത്തുകൊല്ലക്കാലം പ്രവർത്തിച്ചത്. നിയമസഭയുള്ളപ്പോൾ തിരുവനന്തപുരത്ത് വരും. അല്ലാത്തപ്പോൾ എറണാകുളം. മണ്ഡലത്തിൽ എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ, എറണാകുളത്തുനിന്ന് കോട്ടയത്ത് പോകും. അപ്പോൾ ആളുകൾക്ക് ഞാൻ എവിടെയാണെന്ന് നിശ്ചയമില്ല. ചിലർ തിരുവനന്തപുരത്ത് വരും, ചിലർ എറണാകളുത്ത് വരും. ചിലർ കോട്ടയത്തും. അങ്ങനെയായപ്പോൾ ജനത്തിന് ഇങ്ങനെ ഒരു അസൗകര്യം ഉണ്ടാവാൻ പാടില്ല എന്നതിനാലാണ് ഞാൻ ശനിയാഴ്ച വൈകീട്ടും, ഞായറാഴ്ച മുഴുവാനായിട്ടും പുതുപ്പള്ളിയിൽ ഉണ്ടാകും എന്ന് തീരുമാനിച്ചത്. അത് ഒരു നാൽപ്പതുകൊല്ലമെങ്കിലും ആയിട്ടുണ്ടാവും. അങ്ങനെ തുടരുന്നു. ഡൽഹിയിൽ പോവുകയാണെങ്കിലും ഞാൻ ഈ ദിവസങ്ങളിൽ ഏതെങ്കിലും തരത്തിൽ പുതുപ്പള്ളിയിൽ വരാൻ നോക്കും. ഇനി വരാൻ പറ്റാത്ത ദിവസങ്ങളിൽ ഞാൻ എല്ലാരെയും അറിയിക്കും. എന്നാലും എന്റെ സ്റ്റാഫിനോട് അവിടെ വന്നിരിക്കാൻ പറഞ്ഞിട്ടുണ്ട്. ഈ വരുന്ന ആളുകൾക്ക് അത്യാവശ്യമായി എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ ഫോണിൽ കണക്റ്റ് ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ട്. കാരണം അവർക്ക് എന്തെങ്കിലും അടിയന്തരമായി ചെയ്യേണ്ടതുണ്ടെങ്കിൽ ചെയ്യാൻ കഴിയും.

ചോദ്യം: യാത്ര ചെയ്ത് മടുക്കുകില്ലേ. കേരളം മുഴുവൻ യാത്ര ചെയ്യാറുണ്ടല്ലോ?

ഉമ്മൻ ചാണ്ടി: ഞാനിങ്ങനെ വളരെ ചെറുപ്പം മുതലേ യാത്ര ഒരു ഹരമായി എടുത്തയാളാണ്.

ചോദ്യം: ഹെലികോപ്റ്റർ വാങ്ങാൻ തോന്നിയില്ല എന്നിട്ടും...

ഉമ്മൻ ചാണ്ടി: ( ചിരിക്കുന്നു)

ചോദ്യം: എങ്ങനെയാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. അതിന്റെ കാരണം എന്താണ്?

ഉമ്മൻ ചാണ്ടി: രാഷ്ട്രീയത്തിലേക്ക് വരുന്നത് ഒന്നും പ്ലാൻ ചെയ്തിട്ടില്ല. സ്‌കൂളിൽ പഠിക്കമ്പോൾ ബാലജന സഖ്യത്തിന്റെ പ്രവർത്തകനായിരന്നു. അതിൻെ യോഗങ്ങൾക്ക് ആളെ ക്ഷണിക്കുക, തുടങ്ങിയ പ്രവർത്തനങ്ങളൊക്കെയായി കുറേ രാഷ്ട്രീയക്കാരുമായി പരിചയമായി. ഈ രാഷ്ട്രീയക്കാരിൽ മഹാഭൂരിപക്ഷവും കോൺഗ്രസുമായി ബന്ധമുള്ളവർ ആയിരുന്നു. അങ്ങനെ ഇരിക്കുന്ന സമയത്താണ് ഒരണ സമരം നടക്കുന്നത്. ആ സമയത്ത് ഞങ്ങൾ പുതുപ്പള്ളിയിൽ കെഎസ്‌യുവിന്റെ ഒരു യൂണിറ്റ് ഉണ്ടാക്കി. പുതുപ്പള്ളി സെന്റ് ജോർജസ് ഗവൺമെന്റ് സ്‌കൂളിൽ പത്താംക്ലാസിൽ പഠിക്കയായിരുന്നു ഞാൻ അന്ന്. അന്ന് ഏറ്റവും മുതിർന്ന വിദ്യാർത്ഥി വി ടി ജോർജ് പുതുപ്പള്ളിയിലാണ്. അദ്ദേഹത്തെ ഞങ്ങൾ പ്രസിഡന്റാക്കി. എന്നെ സെക്രട്ടറിയും. പിന്നെ എല്ലാം ദിവസവും കോട്ടയത്തിന് പോവും, പിക്കറ്റിങ്് നടത്തും. അറസ്റ്റ് വരിക്കും. പൊലീസ് ഒരു മണിക്കുർ കഴിയുമ്പോൾ വിടും. ഇങ്ങനെ പ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങി.

ചോദ്യം: അന്ന് കോട്ടയത്ത് ആരായിരുന്നു നേതാവ്?

ഉമ്മൻ ചാണ്ടി: ഞങ്ങൾക്ക് അന്ന് കെഎസ്‌യു ആയിട്ടും പാർട്ടിയുടെ നേതാക്കളായിട്ടും ഒരു ബന്ധവും ഇല്ല. പത്രത്തിൽ വായിച്ചുള്ള അറിവല്ലാതെ മറ്റൊന്നുമില്ല. പക്ഷേ കെഎസ്‌യു എന്ന ആ ഒരു പേരിലാണ് വർക്ക് ചെയ്യുന്നത്. ഒരു നേതാവുമായി പരിചയപ്പെടാനുള്ള കാര്യങ്ങൾ ഒന്നും ആയിട്ടില്ല. കോട്ടയത്ത് ചെന്ന് പ്രവർത്തിക്കുമ്പോൾ അന്ന് മുന്നിൽ വന്ന് മുദ്രാവാക്യം വിളിക്കുന്ന ആളാണ് നേതാവ്. ഞാൻ ആദ്യം പരിചയപ്പെടുന്ന കോൺഗ്രസ് നേതാവ് വയലാർ രവിയാണ്. എ സി ജോസാണ് കെഎസ്‌യുവിന്റെ പ്രസിഡന്റ്. പക്ഷേ വയലാർ രവിയാണ് കെഎസ്‌യുവിന്റെ എല്ലാകാര്യങ്ങളിലും ഇടപെട്ട് നിൽക്കുന്നത്. രണ്ടാമത് ഞാൻ എ കെ ആന്റണിയുമായാണ് പരിചയപ്പെടുന്നത്. പിന്നെ കെഎസ്‌യുവിന്റെ ഒരു ജില്ലാകമ്മറ്റി ഉണ്ടാക്കണം എന്ന് തീരുമാനിച്ച് വന്നപ്പോൾ, ആദ്യത്തെ കൊല്ലം സി ടി കുരുവിളയായിരുന്നു പ്രസിഡന്റ്. ഞാൻ സെക്രട്ടറിയായി. രണ്ടാമത്തെ കൊല്ലം കുര്യൻ ജോയി, അദ്ദേഹം ഇന്നും സജീവമായി രാഷ്ട്രീയത്തിലുണ്ട്, പ്രസിഡന്റായി. ഞാൻ സെക്രട്ടറിയും. പിന്നെ വയലാർ രവി കെഎസ്‌യു പ്രസിഡന്റായപ്പോൾ ഞാൻ സ്റ്റേറ്റ് കമ്മറ്റിയിൽ വന്നു. പിന്നെ എകെ ആന്റണി പ്രസിഡന്റായി വന്നപ്പോൾ ഞാൻ ജനറൽ സെക്രട്ടറിയായി. മൂന്നുകൊല്ലത്തിന്ശേഷം ആന്റണി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിയപ്പോൾ ഞാൻ പ്രസിഡന്റായി. കെ എം ചാണ്ടി സാറുമായൊക്കെ പരിചയമാവുന്നത് കെഎസ്‌യുവിന്റെ പ്രവർത്തന രംഗത്തേക്ക് വന്നതോടെയാണ്.

ചോദ്യം: രാഷ്ട്രീയത്തിൽ ഒരു ഗുരുവെന്ന് പറയാവുന്ന ആൾ ആരാണ്. അങ്ങനെ ഒരാൾ ഉണ്ടോ?

ഉമ്മൻ ചാണ്ടി: ആ രീതിയിൽ എനിക്ക് ഒത്തിരി ഉപദേശങ്ങളും കാര്യങ്ങളും തന്നിട്ടുള്ള വ്യക്തിയാണ് പാലാ കെ എം മാത്യു സാർ. മാത്യുസാറുമായുള്ള ബന്ധത്തിലൂടെയാണ് കെ എം ചാണ്ടി സാറിനെ ഞാൻ പരിചയപ്പെടുന്നത്.

ചോദ്യം: മൽസരിക്കാൻ ആദ്യം സീറ്റ് കിട്ടിയത് എങ്ങനെയാണ്. പ്രതീക്ഷിച്ചിട്ടില്ലല്ലോ?

ഉമ്മൻ ചാണ്ടി: 1970ലെ തെരഞ്ഞെടുപ്പാണ്. അന്നെനിക്ക് 27 വയസ്സ് ആകുന്നതേയുള്ളൂ. പഠിത്തം കഴിഞ്ഞ ഞാൻ യൂത്ത് കോൺഗ്രസ് പ്രവർത്തനവുമായി മുന്നോട്ട് പോകുന്ന കാലം. ആന്റണി യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ വൈസ് പ്രസിഡന്റായിരുന്നു ഞാൻ പ്രസിഡന്റായി. അങ്ങനെ നിൽക്കുന്ന സമയമാണ്. അപ്പോൾ സ്വാഭാവികമായു യൂത്ത് കോൺഗ്രസുകാർ മൽസരിക്കണം എന്ന അഭിപ്രായമൊക്കെ വന്നകൂട്ടത്തിൽ എന്റെയും പേർ വന്നു. പുതുപ്പള്ളിയിൽ മൽസരിക്കണം എന്നായിരുന്നു യൂത്ത് കോൺഗ്രസുകാരുടെ പ്ലാൻ. പക്ഷേ പുതുപ്പള്ളിയിലെ കോൺഗ്രസ് പൂർണ്ണമായും സംഘടനാ കോൺഗ്രസിലേക്ക് പോയി. 21അംഗ കമ്മറ്റിയിൽ വെറും മൂന്നുപേർ മാത്രമാണ് ഇന്ദിരാഗാന്ധിയുടെ കൂടെ ഉണ്ടായിരുന്നത്. അങ്ങനെ വിജയ സാധ്യത നോക്കുമ്പോൾ പുതുപ്പള്ളി കോട്ടയത്തെ പതിനൊന്ന് സീറ്റുകളിൽ ഏറ്റവും പിറകിലാണ്. അതുകൊണ്ട് പുതുപ്പള്ളിയിൽ കോൺഗ്രസ് മൽസരിക്കേണ്ട എന്ന് ധാരണയായി. അപ്പോൾ ആർഎസ്‌പി യുഡിഎഫിൽ ഒരു സീറ്റ് ചോദിച്ചിട്ടുമുണ്ട്. ഇത് അവർക്ക് കൊടുക്കാൻ ധാരണയായി. അങ്ങനെ സീറ്റ് വിഭജനമൊക്കെ കഴിഞ്ഞു. ഞങ്ങളുടെ കൂടെയുണ്ടായിരുന്നു മറ്റ് നാല്പേർക്കും സീറ്റ് കിട്ടിയതിൽ ആയിരുന്നു സന്തോഷം. എ കെ ആൻണി, കൊട്ടറ ഗോപാലകൃഷ്ണൺ, എ സി ഷൺമുഖദാസ്, എൻ രാമകൃഷ്ണൻ, ഞങ്ങൾ അഞ്ചുപേർ ഒന്നിച്ച് വന്നവരാണ്. ഇതിൽ നാലുപേർക്കും സീറ്റ് കിട്ടി. ഇത് വലിയ അംഗീകാരമായാണ് ഞങ്ങൾ കണ്ടത്.

അങ്ങനെ നിൽക്കുമ്പോഴാണ് എം എൻ ഗോവിന്ദൻനായർ, ആന്റണിയെയും വയലാർ രവിയെയും മീറ്റിങ്ങിന് വിളിക്കുന്നത്. അന്ന് എല്ലാ ചർച്ചകളും എറണാകുളം കേന്ദ്രീകരിച്ചാണ്. അവിടെ ചെന്നപ്പോഴാണ് ആർഎസ്‌പി നേതാവ് ശ്രീകണ്ഠൻ നായർ വിളിച്ചിരുന്നുവെന്നും അവർക്ക് പുതുപ്പള്ളിയിൽ പറ്റിയ സ്ഥാനാർത്ഥിയില്ലെന്ന് അറിയിച്ചതായും അറിയുന്നത്. പകരം അവർക്ക് മറ്റൊരു മണ്ഡലം കൊടുക്കണം. അങ്ങനെ കെപിസിസി പ്രസിഡന്റുമായി സംസാരിച്ചപ്പോൾ മറ്റൊരു സീറ്റ് ആർഎസ്‌പിക്ക് കൊടുക്കാമെന്നായി. പുതുപ്പള്ളി പോലെ തന്നെ വിജയസാധ്യത ഇല്ലെന്ന് കണക്കുകൂട്ടിയ അകലക്കുന്ന് ആയിരുന്ന് അത്. അകലക്കുന്നിൽ അവർക്ക് സ്ഥാനാർത്ഥി ഉണ്ടായിരുന്നു. അങ്ങനെ ആർഎസ്‌പി അത് സ്വീകരിച്ചു. പുതുപ്പള്ളി കോൺഗ്രസിന് തിരിച്ചുകിട്ടി. അങ്ങനെയാണ് ഞാൻ സ്ഥാനാർത്ഥിയാവുന്നത്.

ചോദ്യം: ആദ്യത്തെ ജയം എത്ര വോട്ടിനായിരുന്നു. സംഘടനാ കോൺഗ്രസ് ആയിരുന്നോ പ്രധാന എതിരാളി

ഉമ്മൻ ചാണ്ടി: 7288 വോട്ടിനാണ് ജയിച്ചത്. എനിക്ക് അന്ന് തെരഞ്ഞെടുപ്പ് എന്താണ്, പ്രചാരണം എങ്ങനെയാണ് എന്ന് ഒന്നും അറിയില്ല. കുറേ കെഎസ്‌യുക്കാർ ഉണ്ട് എല്ലായിടത്തും. യൂത്ത് കോൺഗ്രസുകാരും ഉണ്ട്. പക്ഷേ ഇലക്ഷന് കമ്മറ്റി വേണം. മറ്റ് ഏർപ്പാടുകൾ വേണം. അത് ഒന്നുമില്ല. അതൊക്കെ ചെയ്തത് പുതുപ്പള്ളിയിലെ പബ്ലിക്ക് ആണ്. ജനം ഏറ്റെടുത്താണ് എന്നെ വിജയിപ്പിക്കുന്നത്. അതു കഴിഞ്ഞുള്ള പത്തു തെരഞ്ഞെടുപ്പിലും പാർട്ടിയാണ് പ്രധാന ഫാക്ടർ. പക്ഷേ ആദ്യത്തെ തെരഞ്ഞെടുപ്പിൽ ഇവിടെ പാർട്ടി ഇല്ലായിരുന്നു.
സംഘടനാ കോൺഗ്രസും കേരളാ കോൺഗ്രസും ഒന്നിച്ചാണ് അക്കാലത്ത് പ്രവർത്തിക്കുന്നത്. നേരത്തെ എംഎൽഎ ആയിരുന്നു പി സി ചെറിയാൻ ആയിരുന്നു അവരുടെ സംയുക്ത സ്ഥാനാർത്ഥി. അദ്ദേഹത്തിന് തുടക്കം മുതലേ മൽസരിക്കാൻ താൽപ്പര്യം ഇല്ലായിരുന്നു. ഒഴിഞ്ഞുമാറാൻ നോക്കിയിട്ടും എല്ലാവരും ചേർന്ന് നിർബന്ധിച്ച് മൽസരിപ്പിക്കയായിരുന്നു.

ജനം ഇങ്ങോട്ട് വന്ന് ഞങ്ങളുടെ തെരഞ്ഞെടുപ്പ് ഏറ്റെടുത്തതോടെ, അദ്ദേഹം വളരെ അസ്വസ്ഥനായി. അദ്ദേഹം മൽസരിക്കുന്നില്ല എന്ന് പറഞ്ഞു. പക്ഷേ അവർ ആരും സമ്മതിക്കുന്നില്ല. കാരണം നോമിനേഷനും കൊടുത്തു, പ്രചാരണവും തുടങ്ങി. പക്ഷേ പുള്ളി ഞാൻ മൽസരത്തിന് ഇല്ല എന്ന് പറഞ്ഞ ഒരുദിവസം മദ്രാസിന് പോയി. മദ്രാസിൽ ചെന്ന് ഇങ്ങോട്ട് ഫോൺ വിളിച്ച് മൽസരരംഗത്തുനിന്ന് പിന്മാറിയെന്ന ഒരു സ്റ്റേറ്റ്മെന്റ് പത്രക്കാർക്ക് കൊടുക്കുകയായിരുന്നു. അദ്ദേഹം പിന്മാറിയതോടെയാണ് എന്റെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പായത്. പക്ഷേ സംഘടനാ കോൺഗ്രസിന്റെ കുറേപ്പേർ ഈ വാശിയിൽ മാർക്വിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയെ പിന്തുണച്ചു. പക്ഷേ വോട്ടർമാരുടെ മനസ് മാറിയില്ല. ഫലം പ്രഖ്യാപിച്ച ഉടൻ തന്നെ ഞാൻ പറഞ്ഞു. ഞാൻ ആദ്യം പോകുക പി സി ചെറിയാനെ കാണാനാണെന്ന്. അദ്ദേഹത്തെ കണ്ട് നന്ദി പറഞ്ഞ് പോകാമെന്ന് പറഞ്ഞു. അപ്പോൾ എല്ലാവരും കൂടെ വന്ന് അത് വലിയൊരു ഘോഷയാത്രയായി.

ചോദ്യം: പിന്നെ സീറ്റിന്റെ കാര്യത്തിലൊന്നും തർക്കമുണ്ടായില്ലേ. ഉമ്മൻ ചാണ്ടിക്കാണ് പുതുപ്പള്ളി, അല്ലേ

ഉമ്മൻ ചാണ്ടി: ആദ്യത്തെ തെരഞ്ഞെടുപ്പിലും തടസം ഒന്നും ഉണ്ടായിട്ടില്ല. വിജയസാധ്യതയില്ല എന്നതിന്റെ പേരിൽ സീറ്റ് ആദ്യം മുന്നണിയിലെ ഘടകകക്ഷിക്ക് പോയി എന്നതല്ലാതെ. തടസ്സം വേറെ ഒന്നും ഉണ്ടായിട്ടില്ല.

ചോദ്യം: ഒരു തെരഞ്ഞെടുപ്പുകൂടി മൽസരിക്കുമോ?

ഉമ്മൻ ചാണ്ടി: ഞാൻ പതിനൊന്ന് തവണ മൽസരിച്ചു ജയിച്ചു. എനിക്ക് ഒരു പാട് അവസരങ്ങൾ കിട്ടി. പാർട്ടി ഞാൻ അർഹിക്കുന്നതിനേക്കാൾ വലിയ അംഗീകാരങ്ങൾ എനിക്ക് തന്നു. ജനങ്ങൾ ഞാൻ പ്രതീക്ഷച്ചതിനേക്കാൾ വലിയ പിന്തുണയും സ്നേഹവും കരുതലുമൊക്കെയാണ് തന്നത്. ഞാൻ എന്റെ പൊതുജീവിതത്തിൽ പൂർണ്ണ സംതൃപ്തനാണ്. പിന്നെ പാർട്ടിയാണ് കാര്യങ്ങൾ തീരുമാനിക്കുക. പാർട്ടി പറയുന്നതുപോലെ ചെയ്യും.

ചോദ്യം: ലോക്ഡൗൺ വന്നതോടെ ഈ ജനങ്ങൾക്കിടയിലുള്ള ജീവിതം നിലച്ചുപോയില്ലേ?

്ഉമ്മൻ ചാണ്ടി: എന്റെ ജീവിതത്തിൽ മാത്രമല്ല, ഈ ലോക്ഡൗൺ ലോകത്തിലെ എല്ലാവർക്കും ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ഒരു അനുഭവമാണ്. നമ്മൾ ഭാവനയിൽപോലും വിചാരിക്കാത്ത ഒരു അന്തരീക്ഷമാണ്. എനിക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ് ഇത്. പക്ഷേ ആദ്യം ലോക്ഡൗൺ എന്ന് പറഞ്ഞപ്പോൾ പൂർണ്ണമായും വീട്ടിലിരുന്നു. തിരുവനന്തപുരത്തായിരുന്നു അപ്പോൾ. അത് ആദ്യം എക്സറ്റൻഡ് ചെയ്ത സമയത്ത്, ഇനി അങ്ങനെ ഇരിക്കാൻ കഴിയില്ല എന്ന് തീരുമാനിച്ചു. പക്ഷേ ഞാൻ ഇറങ്ങി നടക്കാനോ മറ്റോ മുതിർന്നില്ല. ഞാൻ ഫേസ്‌ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു. ഞാൻ ഇവിടെ ഉണ്ട്. ടെലിഫോൺ നമ്പറും കൊടുത്തു. ആർക്കുവേണമെങ്കിലും വിളിക്കാം. പിന്നെയങ്ങോട്ട് ടെലിഫോൺ കോളുകൾ ആയി. പല ആവശ്യങ്ങൾ,.. വിദേശത്തുനിന്ന് വരണം, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വരണം, ഇങ്ങനെ വന്നതോടെ അതിനകത്ത് അങ്ങോട്ട് ആക്റ്റീവായി. അങ്ങനെ സാധാരണ ദിവസങ്ങളിൽ നമ്മൾ വർക്ക് ചെയ്യുന്നതിനേക്കാൾ കൂടുതൽ ജോലിയായി. രണ്ടു ബുക്ക് നിറയെ നാലായിരത്തോളം പേരെ ബന്ധപ്പെട്ട് അവരുടെ ഓരോരുത്തരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു. ഒരാളുടെ പ്രശ്നം നമ്മൾ പലയിടത്ത് പലതവണ ബന്ധപ്പെട്ടാലാണ് പരിഹരിക്കാൻ കഴിയുക.

ചോദ്യം: ഒരു പ്രധാനപ്പെട്ട വിഷയം പരിഹരിച്ചത് ഒന്ന് ഉദാഹരണമായി പറയാൻ കഴിയുമോ?

ഉമ്മൻ ചാണ്ടി: ഏറ്റവും ഒടുവിലത്തെ സംഭവം പറയാം. ബീഹാറിലെ പാറ്റ്നയിൽ 14 മലയാളികൾ കുടുങ്ങി. അവർ രണ്ടാഴ്ച മുമ്പാണ് കോണ്ടാക്റ്റ് ചെയ്തത്. ട്രയിൻ അവിടെ നിന്ന് ആയിട്ടുണ്ട് അപ്പോൾ. പക്ഷേ ഇവർ ബുക്ക് ചെയ്തിട്ട് കിട്ടുന്നില്ല. ഒരു രക്ഷയുമില്ല. അങ്ങനെ ഇരിക്കുന്ന സമയത്താണ് ബെന്നി ബഹനാൻ എം പി വരുന്നത്. ഞാൻ ബെന്നിയെ റിസർവ് ചെയ്യാനുള്ള ചുമതല എൽപ്പിച്ചു. അപ്പോഴാണ് അറിയുന്നത് അവർക്ക് ടിക്കറ്റ് എടുക്കാൻ പൈസയില്ല. പക്ഷേ അതും ബെന്നി ഏറ്റു. ബാംഗ്ലൂർവരെയേ ഇവർക്ക് ട്രയിനിൽ വരാനേ ഒക്കൂ. കണ്ണൂരും പത്തനംതിട്ടയും ഉള്ളവരാണ് ഈ 14പേരും. ബാംഗ്ലൂരിൽനിന്ന് നാട്ടിലേക്ക് പോകാൻ ഞങ്ങൾക്ക് എന്തെങ്കിലും സൗകര്യം ചെയ്തു തരണമെന്നും അവർ അഭ്യർത്ഥിച്ചു. അത് ഞാൻ നേരത്തെ ഏറ്റിരുന്നു. ഞങ്ങൾ ലോക്ഡൗൺ കഴിഞ്ഞ ആദ്യഘട്ടങ്ങളിൽ ആളുകളെ കൊണ്ടുവരാൻ ഒത്തിരി വണ്ടികൾ അറേഞ്ച് ചെയ്തിരുന്നു. അങ്ങനെ അവരെ നാട്ടിലെത്തിക്കാൻ കഴിഞ്ഞു..

ചോദ്യം: ഇതിനുള്ള കാശൊക്കെ എങ്ങനെ കണ്ടെത്തും. പരിചയക്കാരോട് പറഞ്ഞ് ചെയ്യിക്കുമോ?

ഉമ്മൻ ചാണ്ടി: ഇതിൽ തന്നെ നോക്കുക. ബെന്നി ടിക്കറ്റ് ഏറ്റു. എന്റെ ഒരു കസിൻ ബാംഗ്ലൂരിൽ ഉണ്ട്. അദ്ദേഹമാണ് വണ്ടി അറേഞ്ച് ചെയ്തത്. ബാംഗ്ലൂരിൽനിന്നാണ് ഏറ്റവും കൂടുതൽ ആളുകളെ നമ്മൾ കൊണ്ടുവന്നത്. അതിന്റെ ചെലവു മുഴുവൻ വഹിച്ചത് കർണ്ണാടക പിസിസി ആണ്. ഡി കെ ശിവകുമാറൊക്കെ കനിവായിട്ട് സഹായിച്ചു. പിന്നെ വിവിധ സ്ഥലങ്ങളിൽ ഉള്ളവരെ വിളിച്ച് പറയും. അവരെ ഒന്ന് ഹെൽപ്പ് ചെയ്യണം എന്ന്.

ചോദ്യം: ബെന്നിയെ ആണോ ഇങ്ങനത്തെ കാര്യങ്ങൾ ഏൽപ്പിക്കുന്നത്. ബെന്നി ബഹുമിടുക്കനാണോ?

ഉമ്മൻ ചാണ്ടി: ബെന്നി മിടുക്കനാണ്. ഒരു കാര്യം ഏറ്റാൽ അതുപോലെ ചെയ്തിരിക്കും.

ചോദ്യം: ബെന്നിയാണോ ഏറ്റവും വിശ്വസ്തനായ അനുയായി.

ഉമ്മൻ ചാണ്ടി: (ചിരിക്കുന്നു) വിശ്വസ്തരായ അനുയായികൾ എനിക്ക് ഒരുപാട് പേരുണ്ട്. ബെന്നി ആ കൂട്ടത്തിൽ മുൻപന്തിയിൽ ഉള്ളയാളാണ്.

ചോദ്യം: കൂടെ നിൽക്കുന്നവരിൽ ഏറ്റവും ഇഷ്ടമുള്ളത് ആരെയാണ്. ബെന്നിയപ്പോലെ. അത് തുറന്നുപറയാൻ പറ്റില്ലായിരിക്കും

ഉമ്മൻ ചാണ്ടി: എല്ലാവരുമായിട്ടു നല്ല ബന്ധമാണ്. ഞാൻ ആരോടും അകലുന്ന ഒരു സ്വഭാവം ഉള്ള ആളല്ല. നമുക്ക് അത് ഒരു മാനസിക സംഘർഷം ഉണ്ടാക്കും. ആരോടും വിരോധം സൂക്ഷിക്കാൻ പാടില്ല. അതുവന്നാൽ നമ്മുടെ മനസ്സ് ടെൻഷൻ ആയിരിക്കും. എത്ര എതിർത്ത് ഒരാൾ പറഞ്ഞാലും അത് കൂളായിട്ട് എടുക്കണം. അതല്ലെങ്കിൽ നമ്മുടെ മനസങ്ങ് മാറും.

ചോദ്യം: ചെറിയാൻ ഫിലിപ്പിനോട് പിണങ്ങിയപ്പോൾ വിഷമം ആയില്ലേ. ചെറിയൻ വളരെ വിശ്വസ്തൻ ആയിരുന്നില്ലേ?

ഉമ്മൻ ചാണ്ടി: ആയിരുന്നു. പക്ഷേ. അങ്ങനെ വരുമ്പോൾ ഞാൻ അയാളുടെ വീക്ഷണകോണിലൂടെ നോക്കും. എന്നെ എതിർക്കുന്നതിൽ എന്തെങ്കിലും കാരണം ഉണ്ടോ. കാരണം ഉണ്ടെങ്കിൽ എനിക്ക് അയാളോട് വിരോധമില്ല. സിമ്പതിയേ ഉള്ളൂ. ചെറിയാൻ ഫിലിപ്പ് വളരെ കഴിവുള്ള ഒരാളാണ്. അർഹിക്കുന്ന ആളാണ്. ഞങ്ങൾ അത് അനുസരിച്ച് സീറ്റ് കൊടുക്കയും ചെയ്തതാണ്. സീറ്റ് കോട്ടയം ആയിരുന്നു. പലവട്ടം കോൺഗ്രസ് ജയിച്ചതാണ്. പക്ഷേ അന്നത്തെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമായിരുന്നു. ആ തെരഞ്ഞെടുപ്പിൽ ചെറിയാന് ജയിക്കാനായില്ല. പിന്നെ അദ്ദേഹം ആഗ്രഹിച്ച ഒരു സീറ്റ് കൊടുക്കാൻ അയിട്ടില്ല. ആ സാഹചര്യത്തിൽ അദ്ദേഹം എതിർക്കുന്നതിൽ ഒരു ന്യായമില്ലേ എന്ന് എനിക്കും തോന്നി.

ചോദ്യം: പക്ഷേ ചെറിയാൻ പുതുപ്പള്ളി വന്ന് മൽസരിച്ചപ്പോൾ തകർന്നുപോയില്ലേ?

ഉമ്മൻ ചാണ്ടി: അതിന് ഞാനുംകൂടി ഒരു കാരണമാണെന്ന് ഓർക്കുമ്പോൾ... പക്ഷേ ഞാൻ ഒരു സ്ഥാനാർത്ഥിക്കെതിരെയും ഒരക്ഷരം പറയില്ല. ഒരാളെ കൊണ്ട് പറയിപ്പിക്കുകയും ഇല്ല. ആരെങ്കിലും പറഞ്ഞു എന്നറിഞ്ഞാൽ ഞാൻ അവരെ ശാസിക്കും. ചെറിയാനും അന്ന് പേഴ്സണലായിട്ടുള്ള അറ്റാക്കോ കാര്യങ്ങളോ നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് ഞങ്ങൾ കണ്ടിട്ടില്ല. ഇപ്പോഴും ചെറിയാനുമായി അടുപ്പമുണ്ട്.

ചോദ്യം: ഇങ്ങനെ ജനങ്ങളുടെ ഇടയിൽ നിന്ന ആൾ പിന്നെ എന്തിനാണ് നിർബന്ധിച്ചിട്ടും പ്രതിപക്ഷ നേതൃസ്ഥാനം പോലും വേണ്ട എന്ന് തീരുമാനിച്ചത്. മാത്രമല്ല ഈ പ്രതിപക്ഷ നേതൃസ്ഥാനം എന്നത് അടുത്ത മുഖ്യമന്ത്രിയിലേക്കുള്ള തുടർച്ച കൂടിയാണ്.

ഉമ്മൻ ചാണ്ടി: എന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് നടന്നത്. ആ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടാത്തതിന്റെ ധാർമ്മിക ഉത്തരവാദിത്വത്തിൽനിന്ന് ഞാൻ ഒഴിഞ്ഞുമാറുന്നത് ശരിയല്ല. അതുകൊണ്ടാണ് പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറിനിൽക്കാൻ തീരുമാനിച്ചത്.

ചോദ്യം: മാണി സാറുമായുള്ള അടുപ്പത്തെക്കുറിച്ച് പറയാമോ?

ഉമ്മൻ ചാണ്ടി: ഞാൻ രാഷ്ട്രീയ ജീവിതം തുടങ്ങുമ്പോൾ മാണി സാർ കോട്ടയം ഡിസിസി സെക്രട്ടറിയാണ്. അന്ന് ദുരെനിന്ന് കണ്ടിട്ടുള്ള പരിചയം മാത്രമേ ഉള്ളൂ. അതുപോലെ പി ടി ചാക്കോയോടും. അദ്ദേഹം പങ്കെടുത്ത ഒരു ക്യാമ്പിൽ പങ്കെടുത്തിരുന്നു. വലിയ ഹീറോ വർഷിപ്പാണ് അദ്ദേഹത്തോട് തോന്നിയത്.

ചോദ്യം: മാണിസാർ ഇടക്ക് യുഡിഎഫ് വിടുകയും വീണ്ടും വരികയും ചെയ്ത സമയത്തൊക്കെ താങ്കൾ തന്നെയല്ലേ പരിഹാരത്തിന് മുൻകൈ എടുത്തത്.

ഉമ്മൻ ചാണ്ടി: മാണി സാറിന്റെ കാര്യത്തിൽ ഞാൻ പ്രത്യേകമായ താൽപ്പര്യം എടുത്തിട്ടുണ്ട്്. കാരണം അദ്ദേഹം യുഡിഎഫിന് ചെയ്തിട്ടുള്ള സംഭാവനകൾ ഏറ്റവും കൂടുതൽ അറിയുന്ന ഒരാളാണ് ഞാൻ. 75ൽ അവർ യുഡിഎഫിൽ വന്ന അന്നുതൊട്ടുള്ള അടുത്ത ബന്ധമാണ്. മാണിസാറിനെതിരെ ഉയർന്നുവന്ന ബാർകോഴ കേസ് നൂറുശതമാനവും തെറ്റായിട്ട് ഉള്ളതായിരുന്നു. അത് എനിക്ക് നേരിട്ട് അറിയാം. അതുവെച്ചുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ ഡിഫൻഡ് ചെയ്തത്. ഏറ്റവും മികച്ച ഉദ്യോഗ്ഥനായ ശങ്കർറെഡ്ഡിയാണ് കേസ് അന്വേഷിച്ച്, ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇതിനകത്ത് മാണിസാറിന് ഒരു പങ്കുമില്ല എന്ന് കണ്ടെത്തിയത്. പക്ഷേ അന്ന് പ്രതിപക്ഷം പറഞ്ഞത് ഈ റിപ്പോർട്ട് മാണിസാറിനെ വെള്ള പൂശുകയാണെന്നാണ്. ഇപ്പോൾ ഇവർ വീണ്ടും അന്വേഷണം വെച്ചു. ആദ്യം കൊടുത്ത റിപ്പോർട്ടിൽനിന്ന് ഒരു വാചകം മാറ്റാൻ അവർക്ക് കഴിഞ്ഞിട്ടില്ല. മാണി സാറിന്റെ മുറിയിലേക്ക് ഒരാൾ ബാഗും പിടിച്ച് പോകുന്നത്, കാറിന്റെ ഡ്രൈവർ കണ്ടു എന്നായിരുന്നു ഒരു വാദം. തിരിച്ചുവരുമ്പോൾ ബാഗില്ല. ഈ ബാഗ്വെച്ച രൂപ പൊൻകുന്നത്ത് നിന്ന് പാലായിൽ ഒരാൾ കൊണ്ടുപോയി കൊടുത്തു. ഇതായിരുന്നു മാണി സാറിന് എതിരെയുള്ള തെളിവ്.

ഇതിൽ ഡൈവ്രറെ കൊണ്ട് തെളിവെടുത്തു. പക്ഷേ ഡ്രൈവറെ കാറിൽ കയറ്റി ഇരുത്തി ഒരാളെ കൊണ്ട് ബാഗുമായി വരുന്നത് പരീക്ഷിച്ചു നോക്കി. പക്ഷേ ഈ പറഞ്ഞ സ്ഥലത്തുനിന്ന് നോക്കിയാൽ ഇങ്ങനെ ഒരു കാഴ്ചയേ കാണാൻ കഴിയില്ല. രൂപയുമായി പൊൻകുന്നത്തുനിന്ന് പാലായിൽ എത്തിയ ആളുടെ കാര്യം. പൊൻകുന്നം ടവറിൽ ഇയാൾ ഇല്ലാത്ത സമയം 36 മിനുട്ടാണ്. ഈ സമയത്ത് ഇവിടെ വന്നുപോകാൻ കഴിയില്ല. പൊൻകുന്നത്ത് നിന്ന് പാലായിലേക്ക് കാറും വിട്ടുനോക്കി. മോട്ടോർ ബൈക്കും വിട്ടുനോക്കി. രണ്ടും ശരിയാവുന്നില്ല. ഈ തെളിവുകൾ വച്ചാണ് ആദ്യത്തെ ഉദ്യോഗസ്ഥൻ റിപ്പോർട്ട് കൊടുത്തത്. മാണി സാർ ഇതിൽ നിരപരാധിയായിരുന്നെന്ന് യുഡിഎഫ് കാലത്തെയും എൽഡിഎഫ് കാലത്തെയും അന്വേഷണം തെളിയിക്കുന്നു.

ചോദ്യം: പക്ഷേ ഈ ക്വിക്ക് വെരിഫിക്കേഷനും മറ്റും ഒഴിവാക്കാമായിരുന്നില്ലേ. മാണി സാർ മന്ത്രിയായിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്വേഷണം നടക്കുന്നു. ഇപ്പോൾ എൽഡിഎഫ് ഇതൊന്നും ചെയ്യുന്നില്ലല്ലോ.

ഉമ്മൻ ചാണ്ടി: നമ്മൾ ഒഴിവാക്കുമ്പോൾ, ജനങ്ങൾ കൂടി വിശ്വസിക്കത്തക്ക രീതിയിൽ തന്നെ വേണമെന്നുണ്ടായിരുന്നു. ആദ്യം പുള്ളി കുറ്റക്കാരനാണെന്ന് പറഞ്ഞ് റിപ്പോർട്ടുകൊടുത്ത അതേ ഉദ്യോഗസ്ഥനാണ്, തെറ്റുപറ്റിപ്പോയി എന്ന രീതിയിൽ റിപ്പോർട്ട് കൊടുത്തത്. അത് എൽഡിഎഫ് അംഗീകരിച്ചില്ല. ഇവർ വന്നയുടനെ വേറെ അന്വേഷണം വെച്ചു. ആ അന്വേഷണത്തിലും റിസൾട്ട് ഒന്നുതന്നെയായിരുന്നു.

ചോദ്യം: അങ്ങനെ ഒരു ബന്ധം ഉണ്ടായിട്ടും മാണി സാറിന്റെ മകൻ യുഡിഎഫ് വിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതല്ലായിരുന്നോ?

ഉമ്മൻ ചാണ്ടി: അത് ചെയ്യാവുന്നതിന്റെ പരാമവധി ചെയ്തു. ഒരു നിസ്സാര പ്രശ്നമാണ്. ജില്ലാ പഞ്ചായത്ത് സ്ഥാനം. കഷ്ടിച്ച് ആറുമാസം ഇല്ല. പക്ഷേ യുഡിഎഫ് നേതൃത്വത്തിന് വന്ന പ്രശ്നം എന്താണെന്നുവച്ചാൽ, യുഡിഎഫിന്റെ സംസ്ഥാന നേതൃത്വം കൂടി അറിഞ്ഞുകൊണ്ട് ഉണ്ടാക്കിയ ഒരു ധാരണയാണ് ഇത്. ആ ധാരണ നടപ്പിലാക്കേണ്ട കാര്യമില്ല എന്ന് ഒരു വിഭാഗം പറയുകയാണെങ്കിൽ നമുക്ക് പ്രശ്നമില്ല. പക്ഷേ അവർ അത് നടപ്പാക്കണമെന്ന് നിർബന്ധം പിടിക്കുന്നു. അപ്പോൾ ഞങ്ങൾ നേരത്തെ കൊടുത്ത ഉറപ്പിന്റെ അടിസ്ഥാനത്തിൽ എന്തു ചെയ്യും. അങ്ങനെ യുഡിഎഫ് നേതൃത്വം ഒരു വലിയ പ്രതിസന്ധിയിൽ ആയി.

ചോദ്യം: പക്ഷേ ജോസ് കെ മാണി വിഭാഗം പറയുന്നത്, പാലായിൽ ഞങ്ങൾക്ക് ചിഹ്നം തരാതിരുന്നപ്പോൾ നിങ്ങൾ ഒന്നും ചെയ്തില്ല. അതാണ് അവരുടെ ഏറ്റവും വലിയ വിഷമം എന്നാണ് അവർ പറയുന്നത്.

ഉമ്മൻ ചാണ്ടി: ചിഹ്നം കൊടുക്കേണ്ടതായിരുന്നു. കൊടുക്കാതിരുന്നത് ശരിയായില്ല. പക്ഷേ അവസാനം ഒരു കണ്ടീഷൻ വെച്ചു. ഞങ്ങളോട് ചോദിച്ചാൽ കൊടുക്കാം. പക്ഷേ അവർ അതിന് തയ്യാറായില്ല.അതിനിടയിൽ സ്ഥാനാർത്ഥി പറഞ്ഞു' ചിഹ്നം ഇല്ലേലും ജയിക്കുമെന്ന്'. അങ്ങനെ അങ്ങ് തെറ്റിപ്പോയതാണ്. ഇതിനകത്ത് യുഡിഎഫ് ലീഡർഷിപ്പിന് ഇടപെടാൻ ഒരു അവസരം കിട്ടിയില്ല.

ചോദ്യം: ബെന്നി ബഹനാൻ ഇത്തരി ധൃതി കാണിച്ചില്ലേ. പുറത്താക്കിയെന്ന പറച്ചിലിലൂടെ.

ഉമ്മൻ ചാണ്ടി: ഒന്നാമത് ബെന്നിയും പറഞ്ഞിട്ടില്ല, യുഡിഎഫിന് അങ്ങനെ ഒരു തീരുമാനവും ഇല്ല. എഗ്രിമന്റ് നടപ്പാക്കാത്ത ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം ശരിയല്ല, ഇനിയെന്ത് എന്ന് തീരുമാനിക്കാൻ ഇന്ന ദിവസം യുഡിഎഫ് യോഗം ചേരാൻ തീരുമാനിച്ചു. ആ യോഗത്തിലേക്ക് ജോസ് കെ മാണി വിഭാഗത്തെ വിളിക്കേണ്ടെന്നാണ് തീരുമാനം. അവർ നടപ്പാക്കാത്ത കരാറിന്റെ പേരിൽ ഇനിയെന്തുചെയ്യും എന്ന് ആലോചിക്കാൻ കൂടുന്ന യോഗത്തിൽ അവരെ വിളിച്ചിട്ട് കാര്യമില്ല. അവരെ ഈ യോഗത്തിലേക്ക് വിളിക്കില്ല എന്ന തീരുമാനം പുറത്താക്കിയതായിട്ടാണ് മാധ്യമങ്ങളിൽ വന്നു. പിറ്റേ ദിവസം രാവിലെ ഞാൻ അത് നിഷേധിച്ചു. അങ്ങനെയല്ല തീരുമാനം. ഇതാണ് തീരുമാനം എന്നു പറഞ്ഞു. പക്ഷേ പുറത്താക്കിയെന്നൊരു തോന്നലാണ് ഉണ്ടായത്.

ചോദ്യം: ജോസ് കെ മാണി തിരിച്ചുവരാനുള്ള സാധ്യതയുണ്ടോ ഇനി.

ഉമ്മൻ ചാണ്ടി: അത് അവർ തന്നെയാണ് തീരുമാനിക്കേണ്ടത്. ജോസ് കെ മാണി യുഡിഎഫിൽ ഉണ്ടാകണം എന്നാണ് ഞങ്ങൾ ആഗ്രഹിച്ചതും, ആഗ്രഹിക്കുന്നതും.

( തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP