Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റോസാ ലക്സംബർഗ് ഒഴികെ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹിസ്റ്ററി ബുക്കിൽ സ്ത്രീകൾക്ക് കാര്യമായ സ്ഥാനവുമുണ്ടായിരുന്നില്ല; സ്റ്റാലിനെപ്പോലെ കരുത്തനായ പുരുഷനായിരുന്നു കമ്മ്യൂണിസ്റ്റ് ജെൻഡർ പോളിസി; കേരളത്തിൽ ഇന്നേവരെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു വനിതാ ജില്ലാ സെക്രട്ടറി ഉണ്ടായിട്ടില്ല; സജീവ് ആല എഴുതുന്നു

റോസാ ലക്സംബർഗ് ഒഴികെ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹിസ്റ്ററി ബുക്കിൽ സ്ത്രീകൾക്ക് കാര്യമായ സ്ഥാനവുമുണ്ടായിരുന്നില്ല; സ്റ്റാലിനെപ്പോലെ കരുത്തനായ പുരുഷനായിരുന്നു കമ്മ്യൂണിസ്റ്റ് ജെൻഡർ പോളിസി; കേരളത്തിൽ ഇന്നേവരെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു വനിതാ ജില്ലാ സെക്രട്ടറി ഉണ്ടായിട്ടില്ല; സജീവ് ആല എഴുതുന്നു

സജീവ് ആല

രുപറ്റം പുരുഷന്മാരുടെ ചിന്തകൾ സ്വപ്നങ്ങൾ സമത്വവ്യാമോഹങ്ങൾ സാഹസികപോരാട്ടങ്ങൾ കുടിലതകൾ ചോരക്കൊതികൾ അക്രമാതിക്രമങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഗോളചരിത്രത്തെ വേണമെങ്കിൽ ഒറ്റവാചകത്തിൽ ഇങ്ങനെ സംഗ്രഹിക്കാം.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹിസ്റ്ററി ബുക്കിൽ സ്ത്രീകൾക്ക് ഒരുകാലത്തും ഒരു സ്ഥാനവുമുണ്ടായിരുന്നില്ല.

പക്ഷെ ഒരു സ്ത്രീ ഒരേയൊരു സ്ത്രീ സ്വന്തം ബൗദ്ധിക ഔന്നത്യത്താൽ പുരുഷകമ്മ്യൂണിസത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. റോസാ ലക്സംബർഗ്. ആദ്യം ജർമ്മൻ സോഷ്യൽ ഡമോക്രാറ്റും പിന്നീട് കമ്മ്യൂണിസ്റ്റുമായി മാറിയ റോസാ ലക്സംബർഗ് അവരുടെ സമകാലീനരായ ഏത് പുരുഷ കമ്മ്യൂണിസ്റ്റിനേക്കാളും ധൈഷണിക തേജസ്സുള്ള വ്യക്തിത്വമായിരുന്നു. കമ്മ്യൂണിസ്റ്റായിരിക്കുമ്പോൾ തന്നെ തൊഴിലാളിവർഗ്ഗ സർവാധിപത്യം എന്ന ആശയത്തെ റോസാ തള്ളിക്കളഞ്ഞിരുന്നു.

പാർട്ടി ഭരിക്കുമ്പോൾ പാർട്ടിക്കാർക്ക് മാത്രം എന്തും ചെയ്യാനുള്ള അവകാശവും ഫ്രീഡവും ലഭിക്കുന്ന സംവിധാനത്തെ സ്വതന്ത്രമെന്നും ജനാധിപത്യമെന്നും വിളിക്കുന്നത് പരിഹാസ്യമാണെന്ന് ലെനിനേയും സ്റ്റാലിനേയും റോസാ ഓർമ്മിപ്പിച്ചു. മനുഷ്യന്റെ സകലവ്യാപാരങ്ങളിലും ഇടപെട്ട് നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന പാർട്ടിബ്യൂറോക്രസിയെ നിശിതമായി വിമർശിക്കാൻ ധൈര്യം കാട്ടിയ അപൂർവങ്ങളിൽ അപൂർവമായ വ്യക്തിത്വമായിരുന്നു റോസാ ലക്സംബർഗ്.

സോവിയറ്റ് ബോൾഷെവിക് പാർട്ടിയുടെ അധികാരശ്രേണിയിൽ ഒരിക്കലും സ്ത്രീകളിലില്ലായിരുന്നു.പാർട്ടി എന്നാൽ സിംഹാസനാരൂഢനായ കരുത്തനായ സ്റ്റാലിൻ പുരുഷൻ അതായിരുന്നു കമ്മ്യൂണിസ്റ്റ് ജെൻഡർ പോളിസി. പാർട്ടിയിലെ എതിരാളികളെ ഒതുക്കാൻ മാവോ അഴിച്ചുവിട്ട സാംസ്കാരിക വിപ്ളവാതിക്രമത്തിന് നേതൃത്വം നൽകിയ കുപ്രസിദ്ധ നാൽവർ സംഘത്തിൽ മാവോയുടെ ഭാര്യയുമുണ്ടായിരുന്നു.ഇതായിരുന്നു ചൈനീസ് കമ്മ്യൂണിസത്തിലെ ഒരേയൊരു സ്ത്രീശാക്തീകരണ എപ്പിസോഡ്.

എന്നാൽ കേരളത്തിലേക്ക് വരുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിരയിൽ ഒരു വനിതാ നേതാവുണ്ടായിരുന്നു.കെ ആർ ഗൗരിയമ്മ. 1957 മുതലുള്ള എല്ലാ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളിലും സുപ്രധാന വകുപ്പുകൾ ഗൗരിയമ്മ കൈകാര്യം ചെയ്തിരുന്നു. അവർ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന്റെ പിന്നിൽ സ്ത്രീ വിവേചനത്തിന്റേതായ ഒന്നുമില്ലായിരുന്നു.ഗൗരിയമ്മയ്ക്ക് ശേഷവും ഇടത് മന്ത്രിസഭകളിൽ ഒരു വനിത സാന്നിധ്യം എപ്പോഴുമുണ്ടായിരുന്നു. ഒരേയൊരു വനിത എന്നുകൂടി എടുത്തുപറയേണ്ടതുമുണ്ട്.

കോൺഗ്രസിന്റെ കൊല്ലം ഡിസിസി പ്രസിഡന്റ് ഒരു വനിതയാണ്. എന്നാൽ ഇന്നേവരെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു വനിതാ ജില്ലാ സെക്രട്ടറി ഉണ്ടായിട്ടേയില്ല. സിപിഎമ്മിൽ ജില്ലാസെക്രട്ടറി എന്നത് വലിയൊരു അധികാരകേന്ദമാണ്. അവിടേക്ക് സ്ത്രീകൾക്ക് പ്രവേശനം ഇന്നേവരെ ലഭിച്ചിട്ടില്ലെന്നത് ഒരു ഞെട്ടലുളവാക്കേണ്ട വസ്തുത തന്നെയാണ്. പാർട്ടി ലോക്കൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന മഹിളകളുടെ എണ്ണവും ഇന്നും വിരലിൽ എണ്ണാവുന്നവരിൽ ഒതുങ്ങുന്നു. പെണ്ണുങ്ങൾക്കായി മാത്രം ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നൊരു സംഘടനയുണ്ട്. അവിടെ സ്ത്രീവിവേചനമില്ല.

രാജീവ് ഗാന്ധി 73,74 ഭരണഘടനാ ഭേദഗതികളിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിച്ചപ്പോൾ അതോടൊപ്പം വനിതാ സംവരണവും കൂടെ വന്നു. അമ്പത് ശതമാനം സീറ്റുകൾ വനിതകൾക്കായി മാറ്റിവയ്ക്കപ്പെട്ടപ്പൊൾ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും പെൺശബ്ദത്താൽ മുഖരിതമായി.

പെണ്ണിനെ അധികാരം ഏല്പിച്ചാൽ അല്ലാഹുവിന്റെ റസൂൽ ശപിക്കുമെന്ന് ആണയിടുന്ന മുസ്ലിം ലീഗിന് പോലും വനിതകൾക്കായി അധികാരക്കസേര ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. ( ജനാധിപത്യം കൊണ്ടുവരുന്ന ഓരോരോ പൊല്ലാപ്പുകൾ)ഇപ്പോൾ ഇതാ തിരുവനന്തപുരത്തിന്റെ മേയറായി ഒരു കോളേജ് വിദ്യാർത്ഥിനി കടന്നുവരുന്നു.കയ്യടിച്ച് അഭിനന്ദിക്കേണ്ട ഒരു തീരുമാനം തന്നെയാണിത്. 21കാരിയെ മേയറാക്കുന്നതിൽ രാഷ്ട്രീയ ദുരുദ്ദേശങ്ങളും ജാതീയ കുതന്ത്രങ്ങളും കാണുന്നവർ അവരവരുടെ പാർട്ടികളിലും ഇത്തരം ഗംഭീരമായ തീരുമാനങ്ങൾ നടപ്പിലാക്കി മാതൃക കാട്ടാവുന്നതാണ്.

മേയറായി ഭരിക്കാൻ വിശ്വവിജ്ഞാന കോശത്തിന്റെ അഞ്ചെട്ട് വോളിയം തലയിൽ ചുമന്ന് നടക്കേണ്ട ഒരാവശ്യവുമില്ല.പക്വതയും പ്രായവും തമ്മിൽ പ്രത്യേകിച്ച് ഒരു ബന്ധവുമില്ലെന്ന് നമ്മുടെ മുതിർന്ന നേതാക്കൾ അവരുടെ ജീവിതം കൊണ്ടുതന്നെ തെളിയിച്ചിട്ടുണ്ട്.കോർപ്പറേഷൻ അഡ്‌മിനിസ്ട്രേഷൻ ഹെഡ് മേയറാണെങ്കിലും ദൈനംദിന ഭരണകാര്യങ്ങൾ നിർവഹിക്കുന്നത് അവിടുത്തെ സെക്രട്ടറിയാണ്. ചുറുചുറുക്കുള്ള അഴിമതിരഹിതനായ ഒരു കോർപ്പറേഷൻ സെക്രട്ടറിയും മിടുമിടുക്കിയായ 21കാരി മേയറും കൂടി ചേർന്നാൽ നഗരഭരണത്തിന്റെ മുഖഛായ തന്നെ മാറ്റാനാവും.

കടൽക്കിഴവന്മാരുടെ കുത്തകയല്ല പക്വത. ഭരണസംവിധാനത്തിൽ പക്വതയോടൊപ്പം ചെറുപ്പത്തിൻ ധീരതയും കൂടി സമഞ്ജസമായി സമ്മേളിക്കുമ്പോഴാണ് വിപ്ലവകരമായ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി രൂപപ്പെടുന്നത്. ശക്തമായ ഒരു സിവിൽ സൊസൈറ്റി രൂപപ്പെട്ട് കഴിഞ്ഞാൽ പാർട്ടി റിമോട്ട് കൺട്രോൾ താനേ തറയിൽ വീണ് ചിന്നിച്ചിതറും. ഓവർ പക്വതക്കാർ തല്ക്കാലം ഒന്നടങ്ങി കൊടുക്കുന്നത് അവർക്ക് നല്ലതാണ്. ജിജ്ഞാസുവായ ഒരു വിദ്യാർത്ഥിനിയുടേ മുന്നിൽ ബാലികേറാമലയായി ഒന്നുമുണ്ടാവില്ല.കുമാരി ആര്യ തിരുവനന്തപുരത്തെ നയിക്കട്ടെ വിജയിക്കട്ടെ...!

.....ഭാവുകങ്ങൾ....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP