Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവരാരും കോടികൾ ധൂർത്തടിച്ചു ഹെലികോപ്റ്റർ വാടകക്കെടുത്തില്ല; അവരാരും 'കുലം കുത്തി' 'നികൃഷ്ട ജീവി', 'പര നാറി', 'കടക്കു പുറത്ത്' പ്രയോഗങ്ങൾ നടത്തിയില്ല; അവരുടെ സെക്രട്ടറിമാരാരും അഴിമതി ക്കേസിൽ ജയിലിൽ പോയില്ല; യഥാർത്ഥ ഇടതുപക്ഷ മുഖ്യമന്ത്രിമാരെ കേരളം ആദരിക്കും: ജെ.എസ്.അടൂർ എഴുതുന്നു

അവരാരും കോടികൾ ധൂർത്തടിച്ചു ഹെലികോപ്റ്റർ വാടകക്കെടുത്തില്ല; അവരാരും 'കുലം കുത്തി' 'നികൃഷ്ട ജീവി', 'പര നാറി', 'കടക്കു പുറത്ത്' പ്രയോഗങ്ങൾ നടത്തിയില്ല; അവരുടെ സെക്രട്ടറിമാരാരും അഴിമതി ക്കേസിൽ ജയിലിൽ പോയില്ല; യഥാർത്ഥ ഇടതുപക്ഷ മുഖ്യമന്ത്രിമാരെ കേരളം ആദരിക്കും: ജെ.എസ്.അടൂർ എഴുതുന്നു

ജെ.എസ്.അടൂർ

ടതുപക്ഷ മുഖ്യമന്ത്രിമാരെ കേരളം ആദരിക്കും.

കേരളത്തിന്റെ ചരിത്രത്തിൽ ഇടതുപക്ഷ മുഖ്യമന്ത്രിമാർ നേതൃത്വശൈലികൊണ്ടും ജീവിത രീതികൊണ്ടും പോളിസി നിലപാടുകൾ കൊണ്ടുമൊക്കെ എല്ലാവരാലും ആദരിക്കപെട്ടവരായിരുന്നു.അതിന് കാരണം അവരാരും സ്യൂഡോ ലെഫ്റ്റ് എന്ന കപട ഇടതുപക്ഷമായിരുന്നില്ല.. അവരാരും ഇടത്പക്ഷ ലേബലിൽ വലതു പക്ഷ രാഷ്ട്രീയം പ്രയോഗിച്ചവരല്ല. അവരുടെ പ്രസംഗവും പ്രവർത്തിയും തമ്മിൽ വലിയ അന്തരമില്ലായിരുന്നു.

അവരാരും 150 ലധികം കോടികൾ കടമെടുത്തു സർക്കാർ ചെലവിൽ നാട് നീളെ പരസ്യ ഏജെൻസികൾ വഴി സ്വന്തം മുഖം പരസ്യപ്പെടുത്തി സ്വയം വികസിപ്പിച്ചില്ല. അവരാരും നാർസിസ്റ്റുകൾ അല്ലായിരുന്നു. അവരാരും വല്ലപ്പോഴും സഞ്ചരിക്കാൻ കടമെടുത്തു സർക്കാർ ഖജനാവിൽനിന്ന് കോടികൾ ധൂർത്തടിച്ചു ഹെലികോപ്റ്റർ വാടകക്കെടുത്തില്ല.

അവരാരും രാഷ്ട്രീയ അഭിപ്രായവ്യത്യാസം കൊണ്ട് മാറിപ്പോയവരെ 'കുലം കുത്തി ' എന്നു വിളിച്ചു തീർത്തില്ല. അവരാരും ബിഷപ്പുമാരെ 'നികൃഷ്ട ജീവി ' എന്നു വിളിച്ചില്ല. മുന്നണി മാറിയാൽ 'പര നാറി ' എന്നു സംബോധന ചെയ്യില്ല. അവരാരും ഒരിക്കലും 'കടക്കു പുറത്തെന്ന് ' പറയില്ല.അവരുടെ സെക്രട്ടറിമാരാരും അഴിമതി ക്കേസിൽ ജയിലിൽ പോയില്ല.

സെൽഫ് ഫിനാൻസിങ് കോളജിന് എതിരെ സമരം ചെയ്തിട്ട് അവരുടെ മക്കളെ സെൽഫ് ഫിനാൻസിങ് കോളേജിൽ വിട്ടു പഠിപ്പിച്ചിട്ടില്ല. അവരുടെ മക്കളാരും കോടി പതികളോ മുതലാളിമാരോ ആയിട്ടില്ല. യഥാർത്ഥ ഇടതുപക്ഷ മുഖ്യമന്ത്രിമാരെല്ലാം സ്വന്തം ജീവിതത്തിൽ ഗാന്ധിയൻ മാരായിരുന്നു .ഏറ്റവും ലളിത ജീവിതം നയിച്ചവർ. സ്വന്തം ഫോട്ടോ പരസ്യപ്പെടുത്താൻ പോലും വിമുഖത കാട്ടിയവർ. ഒരിക്കലും നാട് നീളെ ഹോർഡിങ്ങിൽ പ്ലാസ്റ്റിക് ചിരിയുമായി പ്രത്യക്ഷപ്പെടാത്തവർ.

സഖാവ് ഈ എം എസ് വരേണ്യ സവർണ്ണ ഫ്യൂഡൽ പാശ്ചാത്തലത്തിൽ നിന്നായിരുന്നു എങ്കിലും സ്വന്തം സ്വത്ത് മുഴുവൻ പാർട്ടിക്ക് കൊടുത്താണ് പാർട്ടി വളർത്തിയത്. സ്വന്തമായി വീട് പോലും ഇല്ലാതെയാണ് ജീവിച്ചത്. ഏറ്റവും ലളിത ജീവിതമാണ് നയിച്ചത്. ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് കമ്മ്യുണിസം പഠിക്കാനും ചിന്തിക്കാനും പഠിപ്പിക്കുവാനും പ്രവർത്തിക്കുവാനുമാണ്. സി പി എം കേരളത്തിൽ വളർന്നതിന്റ ബുദ്ധി കേന്ദ്രം.. എൽഡിഎഫിന്റെ ശില്പി.

കേരളത്തിൽ ഏറ്റവും വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചത് പഠിച്ചിടത്തെല്ലാം ഒന്നാം റാങ്ക് വാങ്ങിയ സഖാവ് സി അച്യുതമേനോനാണു. കെ എസ് ആർ ടി സി വണ്ടിയിൽ സഞ്ചരിച്ചു ഭരണഅധികാരം ഒരിക്കലും തലക്ക് പിടിച്ചില്ല. തുടർച്ചയായി രണ്ടു തവണ മുഖ്യമന്ത്രിയും കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി ആയെങ്കിലും 'വികസന' വീരവാദം നടത്തിയില്ല. എന്നാൽ കേരളത്തിൽ വികസനത്തിന് വഴി തെളിച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് സ്വയം മാറി നിന്ന് തൃശൂരിൽ സാധാരണക്കാർക്ക് ഒപ്പം അവരിൽ ഒരാളായി ജീവിച്ച ഗാന്ധിയൻ കമ്മ്യൂണിസ്റ്റ്.

പി കെ വി അധികാരം ഒരിക്കലും തലക്ക് പിടിക്കാത്ത യഥാർത്ഥ കമ്മ്യുണിസ്റ്റ് ഗാന്ധിയൻ. ഇ കെ നായനാർ സി പി എം ന്റെ ജനപ്രിയ മുഖ്യമന്ത്രി. പാർട്ടി കെട്ടിപ്പടുത്ത കമ്മ്യൂണിസ്റ്റ്. കേരളത്തിൽ ടെക്നോപാർക്കിന് വഴിതെളിച്ചയാൾ. മനസ്സ് തുറന്നു ചിരിക്കാനും ചിരിപ്പിക്കാനും കഴിവ് ഉണ്ടായിരുന്ന വളരെ നല്ല മനുഷ്യൻ. ജനകീയൻ. കേരളത്തിൽ ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ടു ജനകീയനായ വി എസ് അച്ചുതാനന്ദനാണ് കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ മുഖ്യമന്ത്രി. തെക്കൻ കേരളത്തിൽ നിന്നും ഇടതു മുഖ്യമന്ത്രിയായ ആദ്യയാൾ. അദ്ദേഹം ഒരിക്കലും 'ആലപ്പുഴ ' ലോബിയുടെ ആളല്ലായിരുന്നു.

കേരളത്തിലെ യഥാർത്ഥ ഇടതു പക്ഷ മുഖ്യമന്ത്രിമാർ രാപ്പകൽ കഷ്ടപെട്ടു എല്ലാം വിട്ടു ഒന്നും നേടാതെ ജനങ്ങളുടെ ഇടയിൽ ജീവിച്ചു അവരിൽ ഒരാളായി ഒന്നുമില്ലായ്മയിൽ നിന്ന് പാർട്ടി കെട്ടിപ്പെടുത്തവരാണ്. ഒളിവിൽ കഴിഞ്ഞു രാഷ്ട്രീയ പ്രവർത്തനം നടത്തിയവർ.
അവർ ജനായത്ത ജനകീയ കമ്മ്യൂണിസ്റ്റ് നേതാക്കൾ ആയിരുന്നു. അവരിൽ ആരും സ്റ്റാലിനിസ്റ്റുകൾ ആയിരുന്നില്ല.
അവരെ ആർക്കും ഭയം ഇല്ലായിരുന്നു. അവരെ എല്ലാവർക്കും ഇഷ്ടം ആയിരുന്നു. അവരെ ജനങ്ങൾ സഖാവ് എന്ന് വിളിച്ചത് സഖിത്വം കൊണ്ടാണ്. അല്ലാതെ ക്ളാൻ ടോട്ടമായ ഗോത്രമൂപ്പനോടുള്ള പേടി കൊണ്ടല്ല. അവരാരും കമ്മാൻഡ് ആൻഡ് കൺട്രോൾ നേതൃത്വ ശൈലി ഉള്ളവരായിരുന്നില്ല.

അവരുടെ ചങ്ങാതിമാർ ശിങ്കിടി മുതലാളി കോടീശ്വരന്മാർ അല്ലായിരുന്നു. അവരാരും വർഗ്ഗ രാഷ്ട്രീയം വിട്ടു അധികാരത്തിനു വേണ്ടി വർഗീയ രാഷ്ട്രീയം കളിച്ചില്ല. അവർ ഭരിച്ചു കഴിഞ്ഞു വഴിമാറി കൊടുത്തവരാണ്. അവരുടെ പ്രചോദനം മഹാത്മാഗാന്ധിയും ജവഹാർലാൽ നെഹ്റുവുമൊക്കയായിരുന്നു. മോദി മോഡൽ ആയിരുന്നില്ല. അവരുടെ കാലത്ത് മാർക്സും എംഗൽസും ലെനിനും അന്തോണിയൊ ഗ്രാംഷിയൊക്കെ പ്രത്യയശാസ്ത്ര ദാർഢ്യങ്ങൾ നൽകിയ ചിന്താപ്രചോദനങ്ങളായിരുന്നു.

ചിന്തയെ ചെങ്ങാത്ത മുതലാളിത്വത്തിന് പണയം വെക്കില്ലായിരുന്നു. എ കെ ഗോപാലൻ എന്ന യഥാർത്ഥ ജനകീയ കമ്മ്യുണിസ്റ്റിൽ നിന്നും എ കെ ജി ഭവന്റെ മുന്നിൽ ചുവന്ന കൈലി ഉടുത്തു പുറത്തു പാർട്ടി ചിഹ്നം ചാപ്പ കുത്തി ഫോട്ടോയെടുക്കുന്ന ചെറുപ്പക്കാരനിലേക്കുള്ള ദൂരമാണ് പാർട്ടിയുടെ ദുരന്തഅവസ്ഥയുടെ നേർകാഴ്‌ച്ച.

എ കെ ജി ജയിലിൽ പോയതും സെക്രട്ടറി പുത്രൻ ജയിലിൽ പോയതും തമ്മിലുള്ള വ്യത്യാസമാണ് അന്നത്തെ ഇടതുപക്ഷവും ഇന്നത്തെ കപട പക്ഷവും തമ്മിലുള്ള ദൂരം. അച്യുതമേനോൻ എന്ന പ്രഗത്ഭനായ പാർട്ടി സെക്രട്ടറിയിൽ നിന്നും ഇഎം എസ് എന്ന പ്രത്യയ ശാസ്ത്ര വിശാരദനിൽ നിന്നും അനുദിനം വർഗീയവും വഷളത്തരവും വിളമ്പുന്ന വിധേയനിലേക്ക് കൂപ്പ് കുത്തിയത് കപടഇടതുപക്ഷ രാഷ്ട്രീയത്തിന്റെ താടിവച്ച മുഖമാണ്.

ചരിത്രം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും കമ്മ്യുണിസ്റ്റ് ആദർശങ്ങളുടെയും
അന്തകനായി ഒരാളെ വിലയിരുത്തും.
വ്‌ലാഡിമർ ലെനിനിൽ നിന്നും വ്‌ലാഡിമർ പുട്ടിനിലേക്കുള്ള ദൂരം വളരെ വലുതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP