Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുറന്തള്ളാനുള്ളവരോ മറുനാടൻ മലയാളികൾ ! ആധുനിക നാഗരികതയുടെ വർണ്ണപ്രഭയിലേക്ക് നിരന്തരം പറന്നെത്തി ചിറകുകരിഞ്ഞു വീഴുന്ന ഒരു ജനതയായി ഇനിയും മലയാളിസമൂഹം തുടരേണ്ടതുണ്ടോ ?

പുറന്തള്ളാനുള്ളവരോ മറുനാടൻ മലയാളികൾ !  ആധുനിക നാഗരികതയുടെ വർണ്ണപ്രഭയിലേക്ക് നിരന്തരം പറന്നെത്തി ചിറകുകരിഞ്ഞു വീഴുന്ന ഒരു ജനതയായി ഇനിയും മലയാളിസമൂഹം തുടരേണ്ടതുണ്ടോ ?

സാക്ഷരതയിലും വിദ്യാസമ്പന്നതയിലും രാഷ്ട്രീയബോധത്തിലുമെല്ലാം ഏറെ മുന്നിലെന്ന് സ്വയം വിശ്വസിക്കുക മാത്രമല്ല, മറ്റുള്ളവരാൽ പ്രകീർത്തിക്കപ്പെടുകകൂടി ചെയ്യുന്ന ഒരു ജനതയാണല്ലോ കേരളീയർ. ഭരണാധികാരിത്വം മുതൽ അടിമത്തംവരെയുള്ള വിവിധനിലകളിൽ മലയാളികൾ ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്നു. ഈ 'ലോകസേവന'ത്തോടൊപ്പം അവരവരുടെ കുടുംബങ്ങളിലേക്ക് വൻതുകകളയച്ച് വീടുകളെയും നാടിനെത്തന്നെയും സമ്പദ്‌സമൃദ്ധിയിലേക്ക് അവർ നയിക്കുകയും ചെയ്യുന്നു.

കേരളത്തിന്റെ ഇന്നത്തെ നെറ്റിപ്പട്ടം ചൂടിയ ബാഹ്യപ്രൗഢികൾക്ക് അടിത്തറ പാകിയവർ മുഖ്യമായും ഈ മറുനാടൻ മലയാളികളാണ്. തങ്ങളുടെ മറുനാടൻ ബന്ധങ്ങളുപയോഗിച്ച് ബന്ധുജനങ്ങളെയും വേണ്ടപ്പെട്ടവരെയുമൊക്കെ എങ്ങനെയെങ്കിലും 'അക്കരെ' കടത്തിക്കൊണ്ടിരിക്കുന്ന മദ്ധ്യസ്ഥന്മാരായും ഇവർ വർത്തിക്കുന്നു. അങ്ങനെ, കേരളമക്കളുടെ കേരളത്തിനു പുറത്തേക്കുള്ള ഒഴുക്ക് അടയാതെയും വിപുലമാക്കിയും അവർ സൂക്ഷിച്ചുപോരുന്നു.

മുമ്പൊക്കെ, മലയാളികളുടെ ഈ ഒഴുക്ക് ഇന്ത്യയിലെതന്നെ വൻനഗരങ്ങളിലേയ്ക്കായിരുന്നെങ്കിൽ, പിന്നീടത് ഗൾഫ് രാജ്യങ്ങളിലേക്കും, ഇപ്പോൾ ലോകരാഷ്ട്രങ്ങൾ മുഴുവനിലേക്കുമായി പടർന്നുകഴിഞ്ഞു. ആദ്യകാലത്തൊക്കെ ഈ ''പുറംപോക്കി'ന്റെ പിന്നിൽ ഓരോ മലയാളിക്കും ഉണ്ടായിരുന്ന ലക്ഷ്യം, അന്നത്തെ കഠിനമായിരുന്ന സാമ്പത്തിക ഞെരുക്കത്തിൽനിന്നു സ്വന്തം കുടുംബത്തെ കരകയറ്റുക എന്നതായിരുന്നു.

എന്നാൽ ഇന്നത്, സമ്പൽസമൃദ്ധിയുടെ സ്വർഗ്ഗങ്ങൾ തങ്ങൾക്കും തങ്ങളുടെ കുടുംബങ്ങൾക്കുമായി പണിതുയർത്തുക എന്നതായിരിക്കുന്നു. മറുനാടൻ മലയാളികൾ തീർത്തിരിക്കുന്ന ഈ ത്രിശങ്കുസ്വർഗ്ഗം, എന്നും നിലനില്ക്കണമെന്നാണ്, 'പുറംപോക്കി'നു 'ഭാഗ്യം''സിദ്ധിക്കാത്ത, ഓരോ കേരളീയനും ഇന്നാഗ്രഹിക്കുന്നത്. ഈ 'സ്വർഗ്ഗവാസി'കളെല്ലാം കേരളത്തിലേക്കു തിരിച്ചുവന്നാലത്തെ അവസ്ഥയെപ്പറ്റി അവർക്ക് യഥാർത്ഥത്തിൽ നല്ല ഭയമുണ്ട്. അങ്ങനെയെങ്ങാനും സംഭവിച്ചാൽ കേരളത്തിൽ നിന്നുതിരിയാനിടമുണ്ടാവില്ലെന്നാണ് ഭാഷ്യം. കുടുംബത്തെ കരകയറ്റാൻ വെളിയിൽപ്പോയ കുടുംബാംഗം തിരിച്ചു വരരുത്; വന്നാൽ, തറവാട്ടിൽ ഇടമില്ലാതാകും എന്നു വ്യംഗ്യം.

വാസ്തവത്തിൽ കേരളത്തിൽ നിന്നു പുറത്തേക്കു പോകുന്നവരെല്ലാം കൂടുതൽ മെച്ചപ്പെട്ട ഒരു സാഹചര്യം സൃഷ്ടിച്ച് കേരളത്തിലേക്കുതന്നെ തിരിച്ചുവരാൻ വേണ്ടിയാണ് പോകാറുള്ളത്. എന്നാൽ, അങ്ങനെ തിരിച്ചുവരുന്നവരുടെ നാട്ടിലെ അവസ്ഥയുടെയും അവർക്ക് കേരളസമൂഹം നൽകുന്ന സ്ഥാനത്തിന്റെയുമൊക്കെ നിജസ്ഥിതിയെന്തെന്നും അതിന്റെയെല്ലാം പിന്നിലുള്ള സാമൂഹികയാഥാർത്ഥ്യങ്ങൾ എന്തെല്ലാമാണെന്നും നാമന്വേഷിക്കേണ്ടിയിരിക്കുന്നു.

അവരുടെ അഭാവംമൂലം ഓരോ കുടുംബത്തിലുമുണ്ടായിട്ടുള്ള സാമ്പത്തികേതര പ്രശ്‌നങ്ങളും പഠനവിധേയമാക്കേണ്ടതാണ്. അതുപോലെതന്നെ, കേരളസമൂഹത്തിലെ ഏറ്റവും ധിഷണയും കഴിവും സാഹസികത്വവും നിറഞ്ഞവരായ അവരുടെ അസാന്നിദ്ധ്യത്തിലൂടെ നാടിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൃഷ്ട്യുന്മുഖതയും കർമ്മോത്സുകതയും എത്രയെന്നും നാം കണ്ടെത്തേണ്ടതുണ്ട്. ചുരുക്കത്തിൽ, അവർക്കും കേരളത്തിനു പൊതുവായും ഈ 'പുറംപോക്കു'കൊണ്ട് ലാഭമോ നഷ്ടമോ എത്ര?'എന്നു നാം പുനർനിർണ്ണയം ചെയ്യേണ്ടിയിരിക്കുന്നു.

ജീവിതത്തിലെ ലാഭനഷ്ടങ്ങൾ അളക്കാൻ ആധുനികലോകത്തിനിന്ന് ഒരേയൊരു മാനദണ്ഡമേയുള്ളൂ എന്നതാണൊരു പ്രശ്‌നം. പുരോഗതിയും അധോഗതിയും അളക്കപ്പെടുന്നത് സാമ്പത്തികനേട്ടങ്ങളുടെയും കോട്ടങ്ങളുടെയും മാത്രം അടിസ്ഥാനത്തിലായിത്തീർന്നിരിക്കുന്നു. ജീവിതത്തിന്റെ വൈകാരികവും സാമൂഹികവും സാംസ്‌ക്കാരികവും ആദ്ധ്യാത്മികവുമായ തലങ്ങൾ ഇന്ന് മുമ്പെന്നെത്തെയുംകാൾ അവഗണിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ, ആ തലങ്ങളിലുണ്ടാകുന്ന ശൂന്യതകളും നിറവുകളും ജീവിതത്തിന്റെ ലാഭനഷ്ടങ്ങൾ കണക്കാക്കുമ്പോൾ കാണപ്പെടാതെ പോകുന്നു.

ഇഴുക്കമുള്ള ബന്ധങ്ങൾ ഇഴചേർന്ന കുടുംബാന്തരീക്ഷമാണ് ഒരുവന്റെ വൈകാരികതലത്തെ തൃപ്തിപ്പെടുത്തുന്ന പ്രാഥമികതലമെങ്കിൽ, അതിന്റെ തുടർച്ചെയെന്നപോലെ, സമീപപ്രദേശങ്ങളിലേക്കും ലോകത്തിലേക്കു തന്നെയും വ്യാപിക്കുന്ന പരസ്പരബന്ധങ്ങളുടെ കെട്ടുപാടുകളും അവയുടെ ആവിഷ്‌ക്കാരങ്ങളുമാണ് അവന്റെ സാമൂഹികസാംസ്‌ക്കാരിക തലങ്ങളെ തൃപ്തിപ്പെടുത്തുന്നത്. സമൂഹത്തിനുമപ്പുറത്തേക്ക്, സമസ്തപ്രകൃതിയിലേക്കും അതിന്റെ ആന്തരസത്തയിലേക്കുമുള്ള വ്യക്തിബന്ധത്തിന്റെ വ്യാപനവും പ്രകാശനവും ഒരുവന്റെ ആദ്ധ്യാത്മികതലത്തെയും തൃപ്തിപ്പെടുത്തുന്നു.

വിവിധമാനങ്ങളിലുള്ള ഈ സംതൃപ്തികളെല്ലാം അനുഭവിക്കാനും പരിപോഷിപ്പിക്കാനുമുതകുന്ന മനോഭാവങ്ങളുടെയും മനോവൃത്തികളുടെയും ആകെത്തുകയാണെന്നു പറയാം, ഓരോരുത്തരിലും പ്രതിഫലിക്കുന്ന സാംസ്‌ക്കാരിക മുഖം. ചുരുക്കത്തിൽ, മനുഷ്യന്റെ പരസ്പരബന്ധിതവും പൂരകവുമായ ഈ സമസ്തതലങ്ങളെയും എത്രമാത്രം തൃപ്തിപ്പെടുത്താൻ ഒരാൾക്കു കഴിയുന്നു എന്നതാണ് ജീവിതവിജയത്തെ സംബന്ധിച്ചുള്ള യഥാർത്ഥ മാനദണ്ഡം.

വ്യക്തിക്കെന്നതുപോലെ ഓരോ കുടുംബത്തിനും നാടിനും അതാതിന്റെ മുഖഭാവങ്ങളുണ്ട്. കുടുംബാംഗങ്ങളുടെ ജീവിതാനുഭവങ്ങളും തനതു ജീവിതസമീപനങ്ങളും പരസ്പരകെട്ടുപാടുകളുമാണ് ഒരു കുടുംബത്തിനു മുഖം നൽകുന്നതെങ്കിൽ, ഒരു നാടിന്റെ മുഖഭാവം നിർണ്ണയിക്കുന്നത്, അവിടുള്ള കുടുംബങ്ങളിലെ അനുഭവങ്ങളുടെയും അവയോടുള്ള മനോഭാവങ്ങളുടെയും കുടുംബങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെയും ആകമാനസ്വഭാവമായിരിക്കും. കുടുംബത്തിലെ അനുഭവങ്ങൾ സൂക്ഷ്മവും തീവ്രതരവുമായിരിക്കുമ്പോൾ, അവയുടെതന്നെ സ്ഥൂലവും അല്പംകൂടി സ്ഥായിയുമായ പ്രതിഫലനങ്ങളായിരിക്കും ആ നാട് പ്രകടമാക്കുക.

വീടുകളിലെ അനുഭവങ്ങൾ സമാനമാകുന്നതനുസരിച്ച്, നാട് ആ മുഖഭാവത്തിന്റെ തീക്ഷ്ണത കൂടുതൽ കൂടുതലായി ഏറ്റുവാങ്ങുകയും ചെയ്യുന്നു. കുടുംബത്തിന്റെ സാമ്പത്തികാഭിവയോധികിക്കായി പുറംനാടുകളിലെ 'സ്വർണ്ണഖനി'കൾ തേടിപ്പോകുന്ന കുടുംബസ്‌നേഹികളായ മക്കളുടെ എണ്ണവും, അങ്ങനെ മക്കളെ അയയ്ക്കുന്ന കുടുംബങ്ങളുടെ എണ്ണവും ഏറ്റവുമധികമുള്ള ഒരു നാടെന്ന നിലയിൽ, അത്തരം കുടുംബങ്ങളുടെ മുഖഭാവം ഇന്ന് കേരളവ്യാപകമായിട്ടുണ്ടെന്നു പറയാം.

അതുകൊണ്ട്, കേരളം പ്രതിഫലിപ്പിക്കുന്ന ആ മുഖഭാവം കണ്ടെത്താൻ, സമാനതപുലർത്തുന്ന ഈ കുടുംബങ്ങളിലേക്ക് കണ്ണുകൾ പായിച്ചാൽ മതിയാകും; കേരളീയരുടെ ഇന്നത്തെ ഈ 'പുറംപോക്കു'കൊണ്ട് ലാഭമോ നഷ്ടമോ എത്ര?'എന്നറിയാൻ, അവിടങ്ങളിൽ ത്രസിച്ചും വിതുമ്പിയും കല്ലിച്ചും നിൽക്കുന്ന ഹൃദയഭാവങ്ങളെ തൊട്ടറിഞ്ഞാൽ മതിയാകും; അതിലുമധികമായി, നാട്ടിൽ തിരിച്ചെത്തിയ മറുനാടൻ മലയാളികൾ ഇവിടെ അനുഭവിക്കുന്ന അന്യഥാത്വത്തിന്റെ, ഒറ്റപ്പെടലിന്റെ ആന്തരഗദ്ഗദങ്ങൾക്കു ചെവിയോർത്താൽ മതിയാകും.

ഓരോ മറുനാടൻ മലയാളിയുടേയും വീടിന്റെ മുഖഛായയാണ് ആദ്യമേ മാറിയിട്ടുണ്ടാകുക. ഓരോരുത്തരും തങ്ങളുടെ വീടുകൾ കഴിവുപോലെ പുതുക്കിപ്പണിയുകയോ മെച്ചപ്പെടുത്തുകയെങ്കിലുമോ ചെയ്തിരിക്കും. അതിനൊരു ചുറ്റുമതിലും തീർത്തിരിക്കും. അതിനുള്ളിൽ, പുറത്തുപോയ മകന്റെ, അല്ലെങ്കിൽ മകളുടെ, അതുമല്ലെങ്കിൽ ഭർത്താവിന്റെ വരവും കാത്തു പുകയുന്ന മാതാപിതാക്കളും ഭാര്യയും! ഇന്നിപ്പോൾ ഈ ലിസ്റ്റിൽ, വിദേശത്തു ജോലി ചെയ്യുന്ന ഭാര്യയെ കാത്തിരിക്കുന്ന ഭർത്താക്കന്മാരുമുണ്ട്! ഒപ്പം ഓരോ വരവും ആകാംക്ഷയോടെ കാത്തിരിക്കുകയും അതേസമയംതന്നെ പുറത്തുപോയവർ എന്നെങ്കിലും തീർത്തുപോരുമോ എന്ന് ആശങ്കപ്പെടുകയും ചെയ്യുന്ന സഹോദരീസഹോദരന്മാർ! അച്ഛനുമമ്മയും മറുനാട്ടിലായിപ്പോയ ഹതഭാഗ്യരായ കുട്ടികളെ സംബന്ധിച്ച്, വീട് ഒരേ സമയം ഹോസ്റ്റലും അനാഥാലയവുമായി മാറുന്നു.

പല വീടുകളിലെയും മിക്ക അംഗങ്ങളും മറുനാട്ടിലോ ഉദ്യോഗാർത്ഥം അകലെയോ ആണിന്ന്. അത്തരം വീടുകളിൽ, മണിമന്ദിരങ്ങളിലെ നോക്കുകുത്തികൾപോലെ, അച്ഛനമ്മമാർ ഏകാന്തവാസം നടത്തുന്നു. അവരെ നോക്കാനും പരിചരിക്കാനും മക്കളാരും അടുത്തുണ്ടാവില്ല. പലയിടത്തും അവരെ നോക്കാൻ 'ഹോംനഴ്‌സു'മാർ ഏർപ്പാടു ചെയ്യപ്പെട്ടിരിക്കുകയാണ്. അങ്ങനെ, മറുനാടൻ മലയാളികളുടെ വീടുകളധികവും, കുടുംബത്തിലെ ഏറ്റവും ശ്രദ്ധയും പരിചരണവും അർഹിക്കുന്ന കുട്ടികളെയും മാതാപിതാക്കന്മാരെയും സംബന്ധിച്ച്, അനാഥാലയങ്ങളും വയോധികമന്ദിരങ്ങളുമായി മാറിയിരിക്കുന്നു!

രോഗാതുരതയിലും അന്ത്യസമയത്തും ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യമാണ് മറ്റെന്തിനെയുംകാൾ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത്. അത്തരം സന്ദർഭങ്ങളിൽ അടുത്തുണ്ടാവുക എന്നതിലാണ് എല്ലാവർക്കും ഏറെ കൃതാർത്ഥത അനുഭവപ്പെടുന്നതും. ഈ ആഗ്രഹപൂർത്തിയോ കൃതാർത്ഥതയോ അനുഭവിക്കാൻ കഴിയാത്ത ഭാഗ്യഹീനരിലേറെയും മറുനാടൻ മലയാളികളും അവരുടെ കാരണവന്മാരുമാണ്.

മറുനാടൻ മലയാളികളുടെ വീടുകളിലൊക്കെയും ഇത്തരം ഏകാന്തവ്യഥകളുടെ അനേകം ഏങ്ങലടികൾ പൊതുവേ നിറഞ്ഞുനിൽക്കുന്നു. ഈ ആന്തരികദൈന്യതയത്രയും ബാഹ്യമോടിയിലും ഭൗതികപ്രൗഢിയിലും കനത്തിൽ പൊതിയപ്പെട്ടിരിക്കുന്നു എന്നു മാത്രം. ദൈന്യതകളെ പുറത്തുകാണിക്കാത്ത പ്രൗഢിയുടേതായ ഈ ആവരണം, പുറംസമൂഹവുമായുള്ള അവരുടെ ബന്ധങ്ങളെയും ക്രമേണ കുറച്ചുകളയുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം. ആന്തരികദാരിദ്ര്യം അനുഭവിക്കുമ്പോഴും തങ്ങളുടെ സമ്പന്നതയെപ്പറ്റി അത്തരം കുടുംബങ്ങളിലുള്ള അഹന്തനിറഞ്ഞ അവബോധവും ആ സമ്പന്നതയിൽ ചുറ്റുമുള്ളവർക്കു തോന്നുന്ന അസൂയയും ഒരുപോലെ അവരെ നാട്ടിലെ ഇഴുക്കമുള്ള ബന്ധങ്ങളിൽനിന്നും അകറ്റുന്നു.

ഓരോ അകലവും, ഒരു ദൂഷിതവലയത്തിൽപ്പെട്ടിട്ടെന്നപോലെ, കൂടുതൽ ബാഹ്യപ്രൗഢികൾകൊണ്ടും ജീവിതസൗകര്യങ്ങൾകൊണ്ടും നികത്തുവാനുള്ള പ്രവണത വളർത്തുകയും ആത്യന്തികമായി അകലം വർദ്ധിപ്പിക്കുകയുമാണ് ചെയ്തുകാണുന്നത്. ചുരുക്കത്തിൽ, ഈ നിരീക്ഷണം വെളിപ്പെടുത്തു ന്നത്, നാട്ടിലെ ബന്ധങ്ങളും ഉള്ള ബന്ധങ്ങളുടെ ഇഴുക്കവും, ഓരോ 'പുറംപോക്കു മലയാളി'യുടെയും കുടുംബത്തിൽ കുറഞ്ഞുകുറഞ്ഞ് വരുന്നുവെന്നാണ്; അവരുടെയൊക്കെ വൈകാരികവും സാമൂഹികവുമായ ജീവിതതലങ്ങൾ വരണ്ടുണങ്ങുകയാണ്, എന്നാണ്.

വെളിയിൽ പോയവരുടെ നാട്ടിലുള്ള കുടുംബാംഗങ്ങൾക്കുതന്നെ സ്വന്തം നാട്ടിൽ ഇത്രയും സാമൂഹികമായ ഒറ്റപ്പെടൽ ഉണ്ടാകുമെങ്കിൽപ്പിന്നെ ദീർഘനാൾ മറുനാട്ടിലായിരിക്കുന്നവരുടെ അവസ്ഥ പറയാനുണ്ടോ? നിത്യസമ്പർക്കവും നാട്ടിലെയും വീട്ടിലെയും ദൈനംദിനകാര്യങ്ങളിലുള്ള ഇടപെടലുകളും കുറഞ്ഞുപോകുന്നതിനനുസരിച്ച് നാട്ടിൽ മാത്രമല്ല, വീട്ടിലും അവർ അന്യരായിക്കൊണ്ടിരിക്കും. സാമ്പത്തികപ്രൗഢിയും 'വലിയഭാവ'വും മാത്ര മാണ് ഈ അന്യഥാത്വത്തെ നികത്താൻ അവരും കണ്ടെത്തുന്ന മാർഗ്ഗങ്ങൾ.

കുടുംബത്തെയും 'കരകയറ്റി' സ്വന്തം ജീവിതത്തിന്റെ സാമ്പത്തികഭദ്രതയും ഉറപ്പാക്കി, വർഷങ്ങൾക്കുശേഷം നാട്ടിൽ മടങ്ങിയെത്തുന്നവരുടെ അവസ്ഥ, പൊതുവേ, അവർ പുറത്തായിരുന്നപ്പോഴത്തെക്കാൾ ദൈന്യമാണ് എന്നത് ഒരു വസ്തുതയാണ്. വിപുലമായ സുഹൃദ്‌വലയങ്ങളും ഔദ്യോഗികജീവിതത്തിന്റേതായ സ്ഥാനമാനങ്ങളുമൊക്കെ അവരുടെ മറുനാടൻ ജീവിതത്തിന്റെ വൈയക്തികവും സാമൂഹികവുമായ തലങ്ങളെ ഒട്ടൊക്കെ തൃപ്തമാക്കിയിരുന്നെങ്കിൽ, നാട്ടിലേക്കു പോരുന്നതോടെ അവയൊക്കെയും അവർക്കു പൂർണ്ണമായും നഷ്ടമാകുന്നു. നാട്ടിലുണ്ടായിരുന്ന ബന്ധങ്ങളാകട്ടെ, ദീർഘമായ അസാന്നിദ്ധ്യംകൊണ്ടുതന്നെ നിർജ്ജീവമാകുകയോ അറ്റുപോകുകയോ ചെയ്തിട്ടുമുണ്ടാകും. ജീവിതത്തെ പിടിച്ചുനിർത്തുന്ന ബന്ധങ്ങളുടെതായ ഈ സാഹചര്യങ്ങളുടെ നിജസ്ഥിതിയെപ്പറ്റി നാട്ടിലേക്ക് പോരാനുള്ള വെമ്പലിൽ ആർക്കുംതന്നെ കാര്യമായ അവബോധമുണ്ടാവുകയില്ല. അതിനാൽ, നാട്ടിൽ സ്വസ്ഥമായ ഒരു ജീവിതം കൊതിച്ച്, ആ പ്രത്യാശയോടുകൂടിത്തന്നെയാണ്, മിക്കവരും നാട്ടിൽ തിരിച്ചെത്തുക.

ആദ്യകയ്പുനീർ സ്വന്തം വീട്ടിൽനിന്നുതന്നെയാണ് മിക്കവർക്കും കുടിക്കേണ്ടി വരുന്നത്. പണമയച്ചു കൊടുത്തിരുന്നെങ്കിലും കുടുംബകാര്യങ്ങൾ അതുവരെ കൈകാര്യം ചെയ്തിരുന്നത് വീട്ടിലെ മറ്റംഗങ്ങളായിരുന്നുവല്ലോ. പുറത്തുപോയി പണം വാരിയ ആൾ വീടിന്റെ വിളക്കായി ആദ്യമൊക്കെ ഗണിക്കപ്പെട്ടിരുന്നെങ്കിലും, പിന്നീട് അവർ വെറും എണ്ണമാത്രമായിരുന്നെന്നും അതു കത്തിച്ചുനിർത്തിയ തങ്ങളാണ് കുടുംബത്തിന്റെ ദീപമെന്നുമുള്ള തോന്നലിന്, ക്രമേണ അവർ വശംഗതരായിത്തീർന്നിരിക്കും. തിരിച്ചെത്തിയവർ വീട്ടിലെ കാര്യങ്ങളിൽ നടത്തുന്ന പുതിയ ഓരോ 'കൈകടത്തലും, അങ്ങനെയൊന്നു മുമ്പു പരിചയിച്ചിട്ടില്ലാത്തതിനാൽ, അനധികൃതമാണെന്നും അവർക്കു തോന്നിത്തുടങ്ങും. തുടർന്ന് തിരിച്ചുവന്നവർ വീട്ടിലെ കരിന്തിരിപ്പുകയും അധികപ്പറ്റുമാണെന്ന് അവർക്കനുഭവപ്പെടുകയും അത് പ്രകടമാക്കുകയും ചെയ്യും.

തിരിച്ചെത്തിയ ആൾക്കാകട്ടെ വീടിന്റെ പുറംപോക്കിലേക്ക് തള്ളപ്പെടുന്ന തരത്തിലുള്ള ഈ 'സ്വീകരണം' വലിയൊരു 'ഷോക്കാ'യിട്ടാകും അനുഭവപ്പെടുക. താൻ കുടുംബത്തിനുവേണ്ടി സ്വയംമറന്നു ചെയ്തിട്ടുള്ള ഓരോ കാര്യത്തിന്റെയും ഓർമ്മകൾ അയാളിൽ ശക്തമാകുകയും ഒട്ടൊക്കെ പ്രകടിപ്പിക്കുകയും ചെയ്യും. എന്നാൽ, അതുവരെ കുടുംബഭാരം ചുമന്നതിനെക്കുറിച്ച്, അച്ഛനമ്മമാരെ നോക്കിയതിനെക്കുറിച്ച്, കൃഷികാര്യങ്ങൾ നോക്കിനടത്തിയതിനെക്കുറിച്ച്, അങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ സംബന്ധിച്ചുള്ള അവകാശവാദങ്ങൾക്കു മുമ്പിൽ, അയാൾക്കു മറുപടിയില്ലാതെയും വ്രണിതഹൃദയനായും തലതാഴ്‌ത്തി നിൽക്കാനേ കഴിയൂ. അച്ഛനമ്മമാരുടെ നിസ്സഹായഭാവങ്ങളും അവിടെ അയാളുടെ ദൈന്യത വർദ്ധിപ്പിക്കുകയേയുള്ളൂ.

കുടുംബച്ഛിദ്രത്തിന്റെതായ ഈ സാഹചര്യത്തിൽ, തിരിച്ചെത്തിയവർ സ്വഗൃഹത്തോട് ഒരു 'സുരക്ഷിതദൂരം' നിലനിർത്തി, അടുത്തുള്ള ഏതെങ്കിലും പട്ടണപ്രാന്തത്തിലേക്കു ചേക്കേറാൻ ശ്രമിക്കുന്നു. പലരും തങ്ങൾ വെളിയിൽ പരിചയിച്ചത്ര ജീവിതസൗകര്യങ്ങളില്ലാത്ത സ്വന്തം വീടും നാടും വേണ്ടെന്നു വച്ച് അടുത്തുള്ള നഗരപ്രാന്തത്തിലെവിടെയെങ്കിലും ആസ്ഥാനമുറപ്പിക്കാൻ മുൻകൂട്ടി തീരുമാനിച്ചോ വീടുവച്ചിട്ടുതന്നെയോ ആണ് ഇന്ന് നാട്ടിലെത്തുന്നത് എന്നത് മറ്റൊരു കാര്യം. എന്തായാലും, സ്വയം തീരുമാനിച്ചോ സാഹചര്യത്തിനു വഴങ്ങിയോ മിക്ക മറുനാടൻ മലയാളികൾക്കും സ്വന്തം നാടുവിട്ട് മറ്റിടങ്ങളിലാണ് കുടിപാർക്കേണ്ടി വരുന്നത്.

സ്വന്തം കുടുംബാംഗങ്ങളിൽനിന്നും ബന്ധുജനങ്ങളിൽനിന്നുമുള്ള തിക്താനുഭവങ്ങൾ പ്രശ്‌നത്തിന്റെ ഒരു വശം മാത്രമാണ്. അല്ലെങ്കിൽത്തന്നെയും അങ്ങനെ സംഭവിക്കാൻ സാധ്യതയുള്ള തരത്തിലൊരു മനോഘടനയാണ്, കേരളത്തിനു വെളിയിൽ ദീർഘനാൾ ജീവിച്ച മലയാളികളിൽ പൊതുവേ രൂപപ്പെട്ടു കാണുന്നത്.

മറുനാടുകളിൽ ജീവിക്കുന്ന മലയാളികൾ തങ്ങളുടെ പ്രവാസിത്വത്തിന്റെതായ ഹൃദയഭാരത്തെ അതിജീവിക്കുന്നത്, ജന്മനാടായ കേരളത്തോടുള്ള ഗൃഹാതുരത്വം ഉണർത്തിനിർത്തിക്കൊണ്ടാണ്. ആ ഉദാത്തഭാവത്തിന്റെ ഉൽക്കടമായ തിരത്തള്ളലിൽ അവർ കേരളത്തെ മൊത്തമായാണ്, സ്വന്തം ജന്മസ്ഥലത്തെ മാത്രമല്ല, തങ്ങളുടെ നാടായി കാണുക. കേരളത്തെയാകെ സ്വന്തമായിക്കാണുന്ന ഈ മാനസികപശ്ചാത്തലമാണെന്നു തോന്നുന്നു, താൻ ജനിച്ചുവളർന്ന സ്വന്തം പ്രദേശത്തുനിന്ന് അടുത്തുള്ള മറ്റൊരിടത്തേക്ക് തികഞ്ഞ ലാഘവബുദ്ധിയോടെ മാറാൻ അവരെ പ്രേരിപ്പിക്കുന്ന പ്രധാന കാര്യം.

ഗൃഹാതുരത്വം സൃഷ്ടിക്കുന്ന ഈ വീക്ഷണവൈകല്യത്തിനുപുറമേ, മറ്റു പല വൈകല്യങ്ങളും അവരെ സ്വന്തം നാട്ടിൽ ജീവിക്കാൻ അപ്രാപ്തരാക്കുന്നുണ്ട് എന്നും നിരീക്ഷിച്ചാൽ കാണാവുന്നതാണ്. സ്വഗ്രാമത്തെ ഇഷ്ടമാണെങ്കിലും, നഗരസംസ്‌ക്കാരത്തിന്റെയും നഗരജീവിതത്തിന്റെയുമായ ഉൽകൃഷ്ടതാബോധങ്ങളും(superiortiy complex)നഗരശീലങ്ങളും പേറി നാട്ടിലെത്തുന്ന മറുനാടൻ മലയാളികൾക്ക്, നാടൻ ജീവിതശൈലിയുമായി വീണ്ടും പൊരുത്തപ്പെട്ടുപോകാനുള്ള കഴിവ് കഷ്ടിയായിരിക്കും. പച്ചയായ ജീവിതത്തിലേക്കോ ബന്ധങ്ങളുടെ സൂക്ഷ്മതലങ്ങളിലേക്കോ ആഴ്ന്നിറങ്ങാത്ത നഗരത്തിന്റെ ഉപരിപ്ലവസാഹചര്യം യഥാർത്ഥ ജീവിത പ്രശ്‌നങ്ങളൊന്നുമുയർത്താത്തതിനാൽ, അത്തരം പ്രശ്‌നങ്ങളെയോ ജീവിതാനുഭവങ്ങളെയോ നേരിടാനും അങ്ങനെ കരുത്താർജ്ജിക്കാനുമുള്ള അവസരങ്ങൾ മറുനാടൻ ജീവിതത്തിൽ വളരെ കുറവായിരിക്കും.

അതുകൊണ്ടുതന്നെ, ജീവിതപ്രശ്‌നങ്ങളിലുൾപ്പെട്ട് അവയെ കൈകാര്യംചെയ്യാനുള്ള (crisis management) ശേഷി അവരിൽ പൊതുവേ വികസിതമാകുന്നില്ല. 'ലോകം കണ്ടവ'രെന്നു കരുതപ്പെടുന്ന ഇവരുടെ യഥാർത്ഥ ലോകം, ബന്ധങ്ങളുടെയും ഇടപെടലുകളുടെയും കേവലം ഉപരിപ്ലവവും അതിസങ്കുചിതവുമായ ഒരു സ്വകാര്യവൃത്തം മാത്രമായിരുന്നു എന്നത് അത്ഭുതകരമായ ഒരു വസ്തുതയത്രെ. എന്നാൽ, 'ലോകം കാണാത്തവ'രായ വെറുംനാട്ടുകാരുടെ ജീവിതമാകട്ടെ, കുറ്റങ്ങളും കുറവുകളും നിറഞ്ഞ കുടുംബാംഗങ്ങളുടെയും ബന്ധുജനങ്ങളുടെയും അയൽക്കാരുടെയും നാട്ടുകാരുടെയുമായ, പ്രായേണ വിപുലമായ ഒരു ലോകത്തിൽ ആഴത്തിൽ ഇടകലശിയും കെട്ടുപിണഞ്ഞുമാണ് കിടക്കുന്നത്.

തള്ളലിന്റെയും തലോടലിന്റെയും സ്‌നേഹത്തിന്റെയും വിദ്വേഷത്തിന്റെയുമൊക്കെയായ അടിയൊഴുക്കുകളെയും മേലൊഴുക്കുകളെയും അവിടെയൊരുവന് സ്വയം നേരിട്ടേ ഒക്കൂ. അങ്ങനെ കെട്ടുപാടുകളുടെ ഒഴിവാക്കാൻ വയ്യാത്ത സാഹചര്യങ്ങളിൽ പതഞ്ഞു കിടന്ന് അവിടെയുയരുന്ന തരംഗങ്ങളെ ഏറ്റുവാങ്ങിയും പ്രതിരോധിച്ചും പതംവന്നവനാണ്, ജീവിക്കാനുള്ള പ്രാഥമികശേഷി ആർജ്ജിച്ചവനാണ്, ഓരോ നാട്ടുകാരനും. നാട്ടിൽ ജീവിക്കുന്നവരെ സംബന്ധിച്ച്, തങ്ങളെ വലയം ചെയ്തുകിടക്കുന്ന ബന്ധങ്ങളുടെ ഇഴുക്കവും പരുപരുപ്പും, അബോധപൂർവ്വകമായിത്തന്നെ ജീവിതത്തിന്റെ ഊടും പാവുമായി മാറിയിട്ടുണ്ടാവും.

നാട്ടിൽ തിരിച്ചെത്തുന്ന ഒരു മറുനാടൻ മലായാളിയാകട്ടെ, കൗമാരപ്രായം മുതൽ മദ്ധ്യവയസ്സുവരെ അങ്ങേയറ്റം സ്വതന്ത്രനായി ജീവിച്ചവനാണ്. തന്നിഷ്ടപ്രകാരമുള്ള ഒരു ജീവിതം നയിക്കാൻ പാകത്തിൽ കൃത്രിമമായി കെട്ടിയുയർത്തപ്പെട്ടിട്ടുള്ള നാഗരികസംവിധാനങ്ങളിൽനിന്ന് പാരമ്പര്യനിഷ്ഠവും പരിമിതികളും കെട്ടുപാടുകളും നിറഞ്ഞതുമായ ഒരു നാടൻ സാഹചര്യത്തിലേക്ക് പൊടുന്നനെ മാറ്റപ്പെടുകയാണയാൾ. സ്വാഭാവികമായും, തന്റെ സ്വകാര്യതയും സ്വാതന്ത്ര്യവും നഷ്ടമായതുപോലെ അയാൾക്കു തോന്നിത്തുടങ്ങുന്നു.

തങ്ങളുടെ സ്വകാര്യജീവിതത്തിനുള്ളിലേക്ക് കയറി ഇടപെടുന്ന വീട്ടുകാരും അടുത്ത ബന്ധുക്കളും അയാൾക്കും അയാളുടെ അണുകുടുംബത്തിനും 'ശല്യ'ങ്ങളും ഒഴിവാക്കേണ്ട 'പൊല്ലാപ്പു'കളുമായിത്തോന്നുന്നതിന്റെ പശ്ചാത്തലമിതാണ്. അവധിക്കാലങ്ങളിൽ നാട്ടിലെത്തുമ്പോൾ കാട്ടിയിരുന്ന അതിഭവ്യതയും സന്തോഷഭാവവും നാട്ടിലെത്തി ഏതാനും മാസങ്ങൾക്കപ്പുറത്തേക്കു പ്രകടിപ്പിക്കാ നാകാതെ വരുന്നതായി അയാൾ മനസ്സിലാക്കുന്നു. ക്രമേണ അകലങ്ങളും അലോസരങ്ങളും കടന്നുവരുകയും നാട്ടിലും വീട്ടിലും തനിക്കുണ്ടായിരുന്ന മാന്യതയും അംഗീകാരവും ചോർന്നു പോകുന്നതായി അയാൾക്കനുഭവപ്പെടുകയും ചെയ്യുന്നു.

പച്ചയായ ജീവിതസാഹചര്യങ്ങളെ അഭിമുഖീകരിച്ച് മനസ്സിന് തഴമ്പുവീഴാത്ത ഒരു മറുനാടൻ മലയാളിയെ സംബന്ധിച്ച് ഇതൊക്കെയും വലിയ പ്രതിസന്ധികൾതന്നെയാണ്. ടെറസ്സിലെ പൂച്ചട്ടിയിൽ നിന്നും ഭൂമിയിലെ പച്ചമണ്ണിലേക്ക് മാറ്റിനടപ്പെടുന്ന ഒരു ചെടി നേരിടേണ്ട താല്ക്കാലികവാട്ടത്തോടു സദൃശമായ പ്രശ്‌നങ്ങൾ മാത്രമാണവ എന്നു കാണാനുള്ള യാഥാർത്ഥ്യബോധത്തിൽ നിന്നകന്ന്, മണ്ണിന്റെ, അതായത് നാടിന്റെയും നാട്ടിലുള്ളവരുടെയും, കുഴപ്പമായി അയാൾ ഈ സാഹചര്യത്തെ വിലയിരുത്തുന്നു. വാസ്തവത്തിൽ വീട്ടിലെയും നാട്ടിലെയും അയാളുടെ അറ്റുകിടക്കുന്ന വേരുകളാണ്, മുറിപ്പാടുകൾ തേടി അയാൾക്കു ചുറ്റും ഉയരുന്നത്.

എന്നാൽ, 'നഗരച്ചട്ടി'യിലെ 'സ്വതന്ത്ര'മായ ദീർഘവാസത്തിൽ ചുരുണ്ടുകൂടി മുരടിച്ചുപോയ അയാളുടെ അസ്തിത്വത്തിന്റെ മുറിവേരുകൾക്ക് അതു സംവേദിച്ചറിഞ്ഞു നിവരാൻ കഴിയുന്നില്ല. മാത്രവുമല്ല, താങ്ങായി ഉയരുന്ന ബന്ധങ്ങളുടെ വേരുപടലത്തിന് ചിലന്തിവലയുടെ 'അകപ്പെടുത്തുന്ന പശിമ'യാണ് അയാൾക്കനുഭവപ്പെടുക. ഇക്കാരണങ്ങളാലൊക്കെ ''അടുപ്പവും ബന്ധവുമുള്ളവരോട് അല്പമൊന്ന് അകന്നു നിൽക്കുന്നതാണു ബുദ്ധി'' എന്ന തോന്നലിന് അയാളും അയാളുടെ അണുകുടുംബാംഗങ്ങളും വശംഗതരാവുകയും അടുത്തുള്ള ഏതെങ്കിലുമൊരു പട്ടണപ്രാന്തത്തിൽ തങ്ങളുടെ ആസ്ഥാനം തേടുകയും ചെയ്യുന്നു.

അതിനുവേണ്ടി തനിക്കു പൈതൃകമായി ലഭിച്ച നാട്ടിലെ കൃഷിഭൂമി കിട്ടുന്ന വിലയ്ക്കു വിൽക്കാനും അയാളപ്പോൾ മടിക്കുകയില്ല. കാരണം, മറുനാടൻ നഗരജീവിതം മണ്ണിനെയും കൃഷിയെയുമൊക്കെ വിലകുറച്ചും അവജ്ഞയോടെയും കാണാനുള്ള ഒരു കണ്ണാണ് അവനു നൽകിയിരിക്കുന്നത്. അങ്ങനെ ഒരു വശത്ത് സ്വജനങ്ങളുടെ ഭാഗത്തുനിന്നും, മറുവശത്ത്, തങ്ങളുടെതന്നെ ഭാഗത്തുനിന്നുമുള്ള മാനസികസമ്മർദ്ദങ്ങളും വൈകല്യങ്ങളും അപക്വതകളും ചേർന്ന് മറുനാടൻ മലയാളികളുടെ ജന്മനാട്ടിലവശേഷിക്കുന്ന വേരുകൾകൂടി പിഴുതെറിയപ്പെടാൻ ഇടവരുത്തുന്നു.

പട്ടണപ്രാന്തത്തിലുള്ള പുതിയ ജീവിതം പെട്ടെന്ന് വലിയൊരാശ്വാസമായി അവർക്കനുഭവപ്പെടുകതന്നെ ചെയ്യും. എന്നാൽ, കുറെയങ്ങു ചെല്ലുമ്പോഴേക്കും ഒറ്റപ്പെടലിന്റെ അസ്വസ്ഥതകൾ ആരംഭിക്കുകയായി. ഇതേറ്റവുമേറെ അനുഭവപ്പെടുന്നത് കുടുംബനാഥനാണ് എന്നതാണ് മറ്റൊരു പ്രശ്‌നം. മറുനാട്ടിലായിരിക്കുമ്പോളത്തെ ഗൃഹാതുരത്വവും പുരുഷന്മാരുടെയത്ര സ്ത്രീകൾക്കുണ്ടാകാറില്ല. നഗരവശ്യതകളുടെ വശീകരണങ്ങൾക്ക് വളരെ വേഗം അടിമപ്പെടുന്നവരാണവർ എന്നതാവാം അതിനൊരു കാരണം.

നഗരസാഹചര്യത്തിൽ വളർന്ന അവരുടെ കുട്ടികളെ സംബന്ധിച്ചാകട്ടെ, നാട്ടിൻപുറവുമായി പൊരുത്തപ്പെടാൻ വയ്യാത്ത വിധത്തിലാണവരുടെ മനോനില. (നാട്ടിലേക്കു തിരിച്ചുപോകുന്നതിനോട് കുട്ടികൾക്കുള്ള എതിർപ്പുമൂലം, അതിനുള്ള എല്ലാ ആശകളും, നാടുമായി ബന്ധപ്പെട്ടുള്ള എല്ലാ ഗൃഹാതുരതങ്ങളും ഉള്ളിലൊതുക്കി, മറുനാടുകളിൽ പ്രവാസികളായിത്തന്നെ ജീവിതം തുടരുന്ന മലയാളികളുടെ എണ്ണം കൂടിവരുകയാണല്ലോ.) നാട്ടുമ്പുറത്തെ ജീവിതത്തിൽനിന്ന് ഒരു തരത്തിൽ രക്ഷപ്പെട്ട്, ഒരുവിധം സ്വാതന്ത്ര്യത്തോടും സൗകര്യങ്ങളോടും കൂടി പുതിയ സ്ഥലത്ത് സമാധാനമായി ജീവിച്ചുതുടങ്ങുമ്പോൾ ഗൃഹനാഥനുണ്ടായിത്തുടങ്ങുന്ന പുതിയ 'ഇളക്കങ്ങൾ'' ആ അണുകുടുംബത്തിലെ തീവ്രബന്ധങ്ങളെയും ഉലയ്ക്കുവാനാരംഭിക്കുന്നു. അങ്ങനെ, ബന്ധത്തിന്റെ ശിഥിലീകരണം നാട്ടിൽനിന്നും തറവാട്ടിൽനിന്നും സ്വന്തം അണുകുടുംബത്തിലേക്കും അരങ്ങേറുകയായി.

പുതിയ താമസസ്ഥലം 'സ്വന്ത'മാണെന്നനുഭവപ്പെടുന്നില്ല എന്നതാണ് അയാളുടെ പുതിയ അസ്വസ്ഥതകൾക്കു കാരണം. ആ അന്തരീക്ഷത്തിലെ അപരിചതമായ വായു തന്റെ അസ്തിത്വത്തിന്റെ ചിറകുകളെ തഴുകിനിൽക്കാത്തതുപോലെ, ഇടയ്ക്കിടെ ഏതോ ശൂന്യവിടവുക(airgaps)ളിലേക്ക് തന്റെ അസ്തിത്വം വീണുപോകുന്നതു പോലെ, അയാൾക്കു തോന്നിത്തുടങ്ങുന്നു. ആ പ്രദേശത്തുള്ള വ്യക്തികളും കുടുംബങ്ങളും തനിക്കും, താൻ അവർക്കും അപരിചിതരാണെന്നു വരുമ്പോൾ, പരിചിതമെന്നു കരുതിയിരുന്ന ആ പ്രദേശത്തിനുതന്നെയും, അയാളെ സംബന്ധിച്ച് ഒരപരിചിതത്വം കൈവരുന്നു.

ഒരു പരിചയവും ബന്ധവും ബാഹ്യമായ ഒരു പെരുമാറ്റതലത്തിനപ്പുറത്തേക്ക് ആഴപ്പെടാൻ അവിടെ ഇടയാകുന്നില്ല. ആഴത്തിലുള്ള ഒരു സൗഹൃദവും പുതുതായി അവിടെ ഉരുത്തിരിയുന്നില്ല. ''എടാ ഉവ്വേ'' എന്നൊന്നു വിളിക്കാൻ, ഒന്നു തോളിൽ കയ്യിട്ടു നടക്കാൻ, സ്വാതന്ത്ര്യത്തോടെ ഒരു കളിവാക്കു പറയാൻ, ഒന്ന് ദേഷ്യപ്പെടാൻ, ഒന്നുപൊട്ടിച്ചിരിക്കാൻപോലും അയാൾക്കവിടെ ആരുമില്ല. അയാളൊരു 'വരത്ത'നാണവിടെ. ഒരു പരദേശിയുടെയോ, കൂടിയാൽ ഒരതിഥിയുടെയോ ആയ ആ അവസ്ഥയിൽ, സ്വന്തമെന്ന ബോധം അപ്പോഴും പുലരുന്ന തന്റെ ജന്മസ്ഥലം, അതിന്റെ ചിരപരിചിതങ്ങളായ ഓരോ വളവും തിരിവുംസഹിതം, അയാളുടെ മനസ്സിലേക്ക് ഇടിച്ചുകയറും. തന്റെ ജീവിതത്തിന് ആസ്ഥാനമായിരുന്ന ആ പ്രദേശത്തെയും, ''ഇയാളാര്?'' എന്നു തിരക്കാത്ത പരിചിതകണ്ണുകളുള്ള അവിടത്തെ സ്വന്തം ജനത്തെയാകെയും കൈവിട്ടുകളഞ്ഞല്ലോ എന്ന ചിന്ത ഒരു കുറ്റബോധമായും നിസ്സഹായതയായും അയാളിൽ വളർന്നുതുടങ്ങും. ഈ മാനസികാവസ്ഥ ഒന്നു പങ്കുവെയ്ക്കുവാൻപോലും അയാൾക്കാരുമില്ല.

എല്ലാ വികാരവിചാരങ്ങളും പ്രകടിപ്പിക്കാൻ അയാൾക്കു കുടുംബമെന്ന ഒരേയൊരു വേദിമാത്രം! അവിടെയാകട്ടെ, ഇത്തരം വികാരവിചാരങ്ങൾക്കെതിരെ അസഹ്യത നിറച്ച ഒരു വൈകാരിക പ്രതിരോധനിര അതിനകം ഉയർന്നിരിക്കുകയും ചെയ്യും. അണുകുടുംബത്തിൽ വിനാശകരമായൊരു അണുവിസ്‌ഫോടനം ഭയന്ന് അയാൾ കടുത്ത ഏകാന്തതയിലേക്ക് ആഴുന്നു. ചിലരാകട്ടെ, അതിനെ മറികടക്കാൻ തനിക്കന്യമെങ്കിലും തിരക്കുകളുടേതായ ഒരു ബഹിർമുഖ ജീവിതശൈലിയിലേക്കു കൂപ്പുകുത്തുന്നു. രണ്ടായാലും, 'അവനവ'നായി ജീവിക്കാൻ അവർക്കു സാധിക്കുന്നില്ല.

ഓരോരുത്തനും ഏറ്റവും കൂടുതൽ 'അവനവ'നായിരിക്കാൻ കഴിയുന്നത് അവൻ ജനിച്ചു വളർന്ന സ്വന്തം വീട്ടിൽത്തന്നെയാണ്. ഔപചാരികതയുടെ മേൽവസ്ത്രങ്ങളെല്ലാം മാറ്റി അവിടെ അവന് സ്വാതന്ത്ര്യത്തിന്റെ കാറ്റുകൊള്ളാം. ഒരു ഒറ്റത്തോർത്ത് മാത്രമുടുത്തും നടക്കാം അന്തസ്സ് കെടില്ല. നമുക്കവിടെ നാമായി പെരുമാറാം, ഒച്ചവെക്കാം തമ്മിൽ തഴുകിനിൽക്കുന്ന മുൻകൂർ അറിവുകളുടെ അന്തരീക്ഷത്തിൽ അവയെല്ലാം പരസ്പരം ആഗിരണം ചെയ്യപ്പെടുന്നു. ജനനം മുതലുള്ള ഈ അറിവും അംഗീകാരവും സ്വന്തമെന്ന ബോധവുമാണ് സ്വന്തം വീടുകളിൽ നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനും സ്വച്ഛതയ്ക്കും കാരണം. മറ്റൊരു വീട്ടിലും ഈ അനുഭവം ആർക്കും ലഭിക്കുന്നില്ല. കൂടിയാൽ ഒരതിഥി ആയിരിക്കാനേ കഴിയൂ; കുടുംബാംഗത്വം ലഭിക്കില്ല. ചുരുക്കത്തിൽ, ഓരോരുത്തരെ സംബന്ധിച്ചും അവരവർ ജനിച്ചുവളരുന്ന വീട് തറവാട് അവരോരുത്തരുടേയും 'തറ' തന്നെയാണ്, അസ്തിവാരമാണ്, കേന്ദ്രആസ്ഥാനമാണ്.

ഒരുവന്റെ കേന്ദ്രആസ്ഥാനം തറവാടാണെങ്കിൽ, ആ തറവാടിന്റെ വേരുപടലങ്ങൾ പാഞ്ഞിരിക്കുന്ന നാട് അവനെ സംബന്ധിച്ച് അല്പം കൂടി വ്യാപകമായ ഒരു കുടുംബം തന്നെയാണ്. ഒരുവൻ ആദ്യം സ്വന്തം കുടുംബസമൂഹത്തിലെ അംഗമായാണു വളരുന്നതെങ്കിൽ, തുടർന്നവൻ വളരുന്നത്, സ്വന്തം അയൽപക്കസമൂഹത്തിലെയും പ്രാദേശികസമൂഹത്തിലെയുംകൂടി അംഗമായാണ്. ഓരോരുത്തരെ സംബന്ധിച്ചും തന്റെ അസ്തിത്വത്തിന്റെ തായവേര് ആണ്ടിറങ്ങിയിരിക്കുന്നത് സ്വന്തം വീട്ടിലും, താങ്ങുവേരുകളും പക്കുവേരുകളും പാഞ്ഞിരിക്കുന്നത് സ്വന്തം നാട്ടിലുമാണ്. പരസ്പരമുള്ള ഇടപഴകലും ഇടപെടലുകളുംകൊണ്ട് ആ പ്രദേശത്തുള്ളവരെല്ലാം''സ്വന്ത'മാണെന്ന ഒരവബോധം സ്വാഭാവികമായിത്തന്നെ അവിടെ ഒരുവനിൽ ഉരുത്തിരിയുന്നു.

അടിച്ചും കളിച്ചും ഇണങ്ങിയും പിണങ്ങിയും ബോധപൂർവ്വമല്ലാതെതന്നെ പരസ്പരം അടുത്തറിഞ്ഞ്, അതിന്റെ സ്വാതന്ത്ര്യത്തോടുകൂടി പെരുമാറാൻ തക്ക ഇഴുക്കമുള്ള ബന്ധങ്ങൾ മറ്റൊരിടത്തും ഒരുവന് ആർജ്ജിക്കാനെളുപ്പമല്ല. ജനിച്ചുവളർന്ന നാട്ടിലെ കുടുംബങ്ങളെപ്പറ്റി ഓരോരുത്തർക്കുമുള്ള തലമുറകൾ നീണ്ട മുൻകൂർ അറിവുകളും, അവിടെ ഈ പരസ്പരബന്ധത്തിനു പശ്ചാത്തലമായുണ്ട്. ഇതെല്ലാം കൂടിയാണ് വീടിനോടു സമീപസ്ഥമായിരിക്കുന്ന പ്രദേശം ഒരാളെ സംബന്ധിച്ച് സ്വന്തമായിത്തീരുന്നത്, നാടായിത്തീരുന്നത്. ചുരുക്കത്തിൽ വീടുപോലെതന്നെ ജനിച്ചുവളർന്ന നാടും ഒരുവന്റെ ആസ്ഥാനമാണ്.

പച്ചയായ ജീവിതസന്ദർഭങ്ങളുടെ ഉരകല്ലിൽ ഓരോരുത്തരുടേയും തനിമ വെളിപ്പെട്ടുകാണാൻ നാട്ടിൽ എല്ലാവർക്കും അവസരമുണ്ട്. യാഥാർത്ഥ്യബോധത്തോടെ വ്യക്തിബന്ധങ്ങൾക്കു രൂപംകൊടുക്കാൻ ഇതവരെ സഹായിക്കുന്നു. വ്യക്തിതലത്തിലുള്ള ഇടപെടലുകൾക്കപ്പുറം, സാമൂഹികതലത്തിലും അവരവരുടെതായ തനിമയിലും കഴിവുകൾക്കനുസരിച്ചും പങ്കാളികളാകാൻ ഒരു പ്രദേശത്തെ ആൾക്കാർ നിർബന്ധിതരാണ്. ഇത്തരം പ്രവർത്തനസമുച്ചയങ്ങളി(interactions)ലൂടെ ഒരു നാട്ടിലുരുത്തിരിഞ്ഞു വരുന്ന സാമൂഹികകെട്ടുപാടുകളും സംഘടനാബോധവും ഒരാളുടെ ജീവിതത്തെ സംബന്ധിച്ച് അതിനിർണ്ണായകമാണ്. സ്വന്തം നാട്ടിൽ ഒരു കവലച്ചട്ടമ്പിക്കും, മന്ദബുദ്ധിക്കു പോലും, 'അവരുടേതായ' ഒരു ഇടമുണ്ടാകുന്നതിങ്ങനെയാണ്.

മദ്ധ്യവയസ്സു കഴിഞ്ഞ് സ്വന്തം നാട്ടിൽ തിരിച്ചെത്തുന്ന ഒരു മറുനാടൻ മലയാളിക്ക് ഇത്തരം വ്യക്തിബന്ധങ്ങളും സാമൂഹികബന്ധങ്ങളും അവിടെ ഉരുത്തിരിഞ്ഞുകിട്ടുക അത്ര എളുപ്പമാവില്ല. എന്തെന്നാൽ, സമൂർത്തമായ ബന്ധങ്ങളുടെ തലത്തിൽ ഒരു വലിയ വിടവാണ് ദീർഘമായിരുന്ന അയാളുടെ അഭാവം വരുത്തിവച്ചത്. എങ്കിലും, ബോധപൂർവ്വകമായ പരിശ്രമങ്ങൾക്കൊണ്ടും കുറെയൊക്കെ തിരിച്ചടികൾ നേരിട്ടുകൊണ്ടും ഈ വിടവ് ഒരുവിധം നികത്തിയെടുക്കാൻ സ്വന്തം ജന്മനാട്ടിലായാൽ അയാൾക്കു സാധിച്ചെന്നുവരും. അവിടെത്തന്നെ പ്രയാസമുള്ള ഇക്കാര്യം, പൂർവ്വബന്ധങ്ങളുടെ ആനുകൂല്യം പോലുമില്ലാത്ത മറ്റൊരു പ്രദേശത്ത് നേടിയെടുക്കുക ഒട്ടും എളുപ്പമാവില്ലതന്നെ.

ഒരു നാടിന്റെ പൊതുവായ പ്രവർത്തനപ്രക്രിയകളിൽ ഉൾപ്പെടാൻ സാധിക്കാത്തവർ, ആ നാടിനെയും നാട്ടുകാരെയും സംബന്ധിച്ച് അപ്രസക്തരാണ്; പുറന്തള്ളപ്പെട്ടവരാണ്. മറ്റൊരു പ്രദേശത്ത് പുനരധിവാസമുറപ്പിക്കേണ്ടി വരുന്ന ഓരോ മറുനാടൻ മലയാളിയും അതിനാൽ ആ നാട്ടിൽ പുറന്തള്ളപ്പെട്ടവരാണ്; അപ്രസക്തരാണ്. അയാളെ അവരിലൊരാളായി അംഗീകരിക്കേണ്ട ആവശ്യം സ്വാഭാവികമായും ആ നാട്ടുകാർക്കുണ്ടാകുന്നില്ല. അയാളുടെ അംഗീകാരം അവിടെയാർക്കും ആവശ്യവുമില്ല. പണമുണ്ടെങ്കിലും അയാളുടെ ജീവിതം ആ സമൂഹത്തിന്റെ പുറമ്പോക്കിലായിരിക്കും.

ഒരുവൻ ജീവിക്കേണ്ടതെവിടെ എന്നതു സംബന്ധിച്ചുള്ള ഒരു ഉൾക്കാഴ്ച നമുക്കിവിടെ ലഭിക്കുന്നു. സ്വന്തം ജന്മനാട്ടിൽത്തന്നെ ആസ്ഥാനമുറപ്പിച്ചു ജീവിക്കുന്നതാണ് ഏവർക്കും ശ്രേയസ്‌ക്കരമായിരിക്കുന്നത്. പച്ചയായ ജീവിതത്തിലൂടെമാത്രം ഉരുത്തിരിഞ്ഞു വരുന്ന പരസ്പര അംഗീകാരത്തിന്റെയും അറിവിന്റെയുമായ ഒരു ജീവിതപശ്ചാത്തലം ഒരുവനു ലഭിക്കുക സ്വന്തം ജന്മനാട്ടിൽ മാത്രമാണ്. ആ ആസ്ഥാനമിളകാതെ നോക്കുന്നതാണ് വിവേകം. ആസ്ഥാനമിളകിയാൽ വീഴ്ചതന്നെ ഫലം! 'അടിതെറ്റിയാൽ ആനയും വീഴു'മല്ലോ!!
മറുനാടന്മലയാളികൾ നാട്ടിലെത്തിയാൽ അനുഭവിക്കേണ്ടിവരുന്ന ഈ പ്രവാസിത്വപ്രതിസന്ധികളെയെല്ലാം നിരീക്ഷണംകൊണ്ടും യുക്തികൊണ്ടും അവയുടെ തനിമയിൽ കാണാനും മനസ്സിലാക്കാനും ആർക്കും സാധിക്കുമെങ്കിലും, തിരിച്ചെത്തി അവ അനുഭവിച്ചുകൊണ്ടിരിക്കുന്നവർക്കുപോലും തങ്ങളുടെ അവസ്ഥയുടെ നിജസ്ഥിതിയെയോ അതിന്റെ മൂലകാരണത്തെയോ വേണ്ടത്ര തെളിഞ്ഞു കാണാൻ കഴിയാറില്ല എന്നു പറയണം.

നാട്ടുകാരാകട്ടെ, അവരുടെ മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയിൽ അസൂയാലുക്കൾ തന്നെയുമാൺ ഇതിനുകാരണം, സമ്പത്തും ജീവിതസൗകര്യങ്ങളുമുണ്ടായാൽ എല്ലാമായി എന്നു തോന്നിപ്പിക്കുന്ന ആധുനികനാഗരികതയുടേതായ ജീവിതദർശനം അബോധപൂർവ്വകമായിട്ടെങ്കിലും എല്ലാവരും സ്വാംശീകരിച്ചുകഴിഞ്ഞതാണെന്നു തോന്നുന്നു. അതനുസരിച്ച്, ജീവിതം സമ്പത്തിനും അതു നേടിത്തരുന്ന സുഖങ്ങൾക്കും വേണ്ടിയുള്ള മനുഷ്യന്റെ വ്യക്തിഗതമായ ഒരു മത്സരയോട്ടമാണ്.

ഈ മാത്സര്യം മനുഷ്യനെ അവന്റെ സാമൂഹികതയിൽനിന്നും സ്വകാര്യമാത്രപരതയിലേക്കു ചുരുക്കുകയും ജീവിതത്തെപ്പറ്റിയുള്ള വ്യക്തിവാദപരമായ മിഥ്യാസങ്കല്പങ്ങൾക്ക് അടിമയാക്കുകയും ചെയ്യുന്നു. ജീവിതസങ്കല്പത്തിന്റെ ഈ മായികപരിവേഷത്തിൽ മറുനാടൻ മലയാളികളായിരുന്നവർക്ക് തങ്ങളുടെ നാട്ടിലെ അവസ്ഥയുടെ ശോചനീയതകളെയോ, നാട്ടുകാർക്ക് നാടൻജീവിതത്തിന്റെ ധന്യതകളെയോ വേണ്ടത്ര തെളിഞ്ഞുകാണാൻ കഴിയുന്നില്ലതന്നെ. അത്യാധുനിക സംഗീതത്തിന്റെ ശബ്ദകോലാഹലത്തിൽ ഗാനത്തിന്റെ ഹൃദയാന്തരലോലഭാവങ്ങൾ തെളിയാതെ പോകുന്നതു പോലെയാകാം ഇതും.

എന്തായാലും, ജീവിതത്തെ ഉലയ്ക്കുകയും ചിതറിക്കുകയും ചെയ്യുന്ന അനുഭവപരിണതികളുടെ സൂക്ഷ്മതലങ്ങളിലൂടെ മറുനാടൻ മലയാളികളായിരുന്നവരിലേറെയും സ്വയമറിഞ്ഞോ അറിയാതെയോ, ഉള്ളിന്റെയുള്ളിൽ വേപഥുപൂണ്ട് കേരളത്തിലുഴലുകയാണിന്ന്. സാങ്കേതികവൈജ്ഞാനികരംഗങ്ങളിലും ഇതരസേവന മേഖലകളിലും മറുനാടുകളിൽ തങ്ങളുടെ ശേഷിയും ശേമുഷിയും തെളിയിച്ച് ഉന്നതപദവികളും ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളും അലങ്കരിച്ച പ്രഗല്ഭരും സാഹസികരും സർഗ്ഗധനരും ബഹുഭാഷാവിദഗ്ധരുമൊക്കെയായിരുന്ന അവർക്ക്, സ്വന്തം നാട്ടിൽ ആ കഴിവുകളുടെ ഒരു ചെറുവിരലനക്കാൻപോലും കഴിയുന്നില്ല! നാടിന്റെ അഭിവയോധികിയിൽ അന്യഥാ പ്രയോജനപ്പെടുമായിരുന്ന അവരുടെ കഴിവുകളും സൃഷ്ടിപരതയും അങ്ങനെ എന്നേക്കുമായി കേരളത്തിനു നഷ്ടമാവുന്നു.

നാടിന്റെ ഭാഗധേയത്തിൽ ക്രിയാത്മകമായി പങ്കുവഹിക്കാനോ സമൂഹത്തിലെ വ്യക്തിത്വമുള്ള അംഗങ്ങളായി അംഗീകരിക്കപ്പെടാനോ അവസരമില്ലാത്ത അവരെ സംബന്ധിച്ചും, തങ്ങളുടെ അതുവരെയുള്ള എല്ലാ പഠനങ്ങളും പരിശീലനങ്ങളും പരിചയസമ്പന്നതകളുമെല്ലാം പൂർണ്ണമായും വ്യർത്ഥമായിത്തീരുന്നു. ചുരുക്കത്തിൽ, അർത്ഥവത്തായ ഒരു പൗരത്വജീവിതം അവർക്കു നാട്ടിലും നിഷേധിക്കപ്പെടുകയാണ്; ഒരുതരം 'പ്രവാസിജീവിതം' അവരിൽ അടിച്ചേൽപിക്കപ്പെടുകയാണ്. ആത്യന്തിക വിശകലനത്തിൽ, അവരോരുത്തർക്കും കേരളത്തിനാകെയും ഇന്നത്തെ ഈ 'പുറംപോക്കു''പ്രവണത കനത്ത നഷ്ടമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. 'പുറംപോ'ക്കി'ലൂടെയുണ്ടാകുന്ന സാമ്പത്തികനേട്ടങ്ങളെയൊക്കെ കവച്ചുവയ്ക്കുന്ന നഷ്ടങ്ങളാണ് അതു മറ്റു തലങ്ങളിൽ വരുത്തിവയ്ക്കുന്നത്.

വ്യക്തിതലത്തിൽ ഒറ്റപ്പെടലിന്റെ തേങ്ങലുകളും, കുടുംബതലത്തിൽ അനാഥത്വത്തിന്റെയും ബന്ധശിഥിലീകരണത്തിന്റെയും വ്യഥകളും ഈർഷ്യകളും, സാമൂഹികതലത്തിൽ 'പൗരത്വനഷ്ട'ത്തിന്റെതായ സങ്കീർണ്ണ പ്രതിസന്ധികളും, കൂടാതെ, കേരളസമൂഹത്തിന്റേതായ ഒരു തനതുവളർച്ച അസാധ്യമാക്കുന്ന തരത്തിൽ മസ്തിഷ്‌ക്ക-പേശീ ചോർച്ചകളും വിപുലമായ തോതിൽ വരുത്തിവയ്ക്കുന്ന മലയാളികളുടെ ഇന്നത്തെ ഈ 'പുറംപോക്കു'ഭ്രമം ഇനിയെങ്കിലും കുറച്ചുകൊണ്ടുവരുവാൻ നാം ശ്രമിക്കേണ്ടതില്ലേ? ആധുനിക നാഗരികതയുടെ വർണ്ണപ്രഭയിലേക്ക് നിരന്തരം പറന്നെത്തി ചിറകുകരിഞ്ഞു വീഴുന്ന ഒരു ജനതയായി ഇനിയും മലയാളിസമൂഹം തുടരണമോ...?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP