Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎസ് നാവികസേനയുടെ യുദ്ധക്കപ്പൽ ഇന്ത്യയുടെ സമുദ്രാതിർത്തി ലംഘിച്ചത് ഇന്ത്യയെ ശിങ്കിടിയായി മാത്രമാണ് കാണുന്ന അമേരിക്കൻ മനോഭാവത്തിന്റെ ബഹിർസ്ഫുരണം; ലഡാക്ക് വിഷയത്തിൽ അടക്കം യുഎസിന് ഇരട്ടത്താപ്പ്; രാജ്യത്തിന്റെ പരമാധികാരത്തിന് നേരയുള്ള കടുത്ത വെല്ലുവിളിയെ നേരിടണം

യുഎസ് നാവികസേനയുടെ യുദ്ധക്കപ്പൽ ഇന്ത്യയുടെ സമുദ്രാതിർത്തി ലംഘിച്ചത് ഇന്ത്യയെ ശിങ്കിടിയായി മാത്രമാണ് കാണുന്ന അമേരിക്കൻ മനോഭാവത്തിന്റെ ബഹിർസ്ഫുരണം; ലഡാക്ക് വിഷയത്തിൽ അടക്കം യുഎസിന് ഇരട്ടത്താപ്പ്; രാജ്യത്തിന്റെ പരമാധികാരത്തിന് നേരയുള്ള കടുത്ത വെല്ലുവിളിയെ നേരിടണം

സന്തോഷ് മാത്യു

യുഎസ് നാവികസേനയുടെ യുദ്ധക്കപ്പൽ ഇന്ത്യയുടെ സമുദ്രാതിർത്തി ലംഘിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങൾ കനക്കുകയാണ്.ഏപ്രിൽ 7ന് ലക്ഷദ്വീപിന് 130 നോട്ട്ടിക്കൽ മൈൽ പടിഞ്ഞാറു കൂടി കടന്നുപോയെന്നും ഇന്ത്യയുടെ അനുമതി വാങ്ങിയില്ലെന്നും യുഎസ് നാവികസേനയുടെ ഏഴാം കപ്പൽവ്യൂഹത്തിന്റെ കമാൻഡർ വെളിപ്പെടുത്തി. യുഎസ്എസ് ജോൺ പോൾ ജോൺസ് എന്ന കപ്പലാണ് ഇന്ത്യയുടെ എക്‌സ്‌കൂസീവ് ഇക്കണോമിക് സോൺ (ഇഇസെഡ്) കടന്ന് യാത്ര ചെയ്തത്.

തീരരാജ്യത്തിന്റെ അനുമതിയോടെ മാത്രമേ മറ്റു രാജ്യങ്ങളുടെ യുദ്ധക്കപ്പലുകൾ ഇഇസെഡിൽ പ്രവേശിക്കാൻ പാടുള്ളു. ഈ നിലപാടിനെയാണ് ഇന്ത്യയുടെ അമിതമായ അവകാശവാദമെന്നു യുഎസ് വ്യാഖ്യാനിക്കുന്നത്. ഏഴാം കപ്പൽവ്യൂഹത്തിൽ 50-70 കപ്പലുകൾ, 150 വിമാനങ്ങൾ, ഏതാണ്ട് 20,000 നാവികർ ഉൾപ്പെടുന്നു. 1971 ലെ യുദ്ധത്തിൽ പാക്കിസ്ഥാനെ സഹായിക്കാനായി ഏഴാം കപ്പൽ പട മുൻപും ഇവിടെയെത്തിയിട്ടുണ്ട്.

ദക്ഷിണ ചൈനക്കടലിലും മറ്റു രാജ്യാന്തര സമുദ്രസഞ്ചാര സ്വാതന്ത്ര്യപ്രശ്‌നങ്ങളിലും അഭിപ്രായ സമന്വയമുണ്ടെങ്കിലും കാതലായ ചില സമുദ്ര പരമാധികാര പ്രശ്‌നങ്ങളിൽ ഇന്ത്യയും യുഎസും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്നു ലക്ഷദ്വീപ് കടലിലെ സംഭവം എടുത്തുകാട്ടുന്നു പ്രധാനമായും എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോൺ (ഇഇസെഡ്) സംബന്ധിച്ച കാര്യങ്ങളിൽ. തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള അതിർത്തിയാണു തീരരാജ്യത്തിന്റെ പരമാധികാര പ്രദേശമായി (ടെറിട്ടോറിയൽ വാട്ടേഴ്‌സ്) അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

200 നോട്ടിക്കൽ മൈൽ വരെയുള്ള ജലാതിർത്തി 'യുഎൻ കൺവൻഷൻ ഓൺ ദ് ലോസ് ഓഫ് ദ് സീ' ഇഇസെഡ് ആയി നിർവചിക്കുന്നു. യുഎൻ കൺവൻഷൻ രേഖ ഇന്ത്യ അംഗീകരിച്ചിട്ടുണ്ടെങ്കിലും യുഎസ് അംഗീകരിച്ചിട്ടില്ല. ഈ പ്രദേശത്തു തീരരാജ്യങ്ങൾ പരമാധികാരം അവകാശപ്പെടുന്നത് 'എക്‌സസീവ് മാരിടൈം ക്ലെയിം' അഥവാ കടന്നു കയറി ഉയർത്തുന്ന അവകാശമായാണ് അമേരിക്ക കാണുന്നത്. ഏതു രാജ്യത്തിന്റെയും ടെറിട്ടോറിയൽ വാട്ടേഴ്‌സ് അല്ലാത്ത സമുദ്രപ്രദേശം (12 നോട്ടിക്കൽ മൈലിനപ്പുറമുള്ള കടൽ) ലോകത്തിന്റെ പൊതുസ്വത്തോ അല്ലെങ്കിൽ 'പൊതുവഴി'യോ ആയാണു യുഎസ് കാണുന്നത്.

അവിടെ സ്വതന്ത്രമായി കടന്നുപോകാനും വേണ്ടിവന്നാൽ സൈനികാഭ്യാസം നടത്താനും അവകാശമുണ്ടെന്നാണു യുഎസിന്റെ വാദം. എന്നാൽ ഇന്ത്യയ്ക്ക് 200 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രാതിർത്തി തീരരാജ്യത്തിന്റെ സ്വത്താണ്. ആ പ്രദേശത്തുനിന്നു ധാതുക്കളും മറ്റും ഖനനം ചെയ്യാനും മത്സ്യബന്ധനം നടത്താനും അതിനാവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാനും തീരരാജ്യത്തിനു മാത്രമേ അധികാരമുള്ളൂ. അവിടെക്കൂടി കടന്നുപോകുമ്പോൾ പടക്കപ്പലുകൾ തീരരാജ്യത്തെ അറിയിക്കണം, അഭ്യാസം നടത്താനാണെങ്കിൽ അനുമതി വാങ്ങിയിരിക്കണം.


12 നോട്ടിക്കൽ മൈലിനപ്പുറത്തേക്ക് ഒരു തീരരാജ്യത്തിന്റെയും പരമാധികാരം അംഗീകരിക്കുന്നില്ലെന്ന് ഊന്നിപ്പറയാൻ യുഎസ് 'സൃഷ്ടിച്ച സംഭവം' എന്നൊരു വാദവുമുണ്ട്. പ്രതിരോധനീക്കങ്ങൾ പരസ്പരം അറിയിക്കാൻ ബാധ്യസ്ഥമായ കരാറുകൾ ഈയിടെ ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പിട്ടിരുന്നു. ഇത്രയും ഇഴചേർന്ന ബന്ധമുള്ളപ്പോഴും ഏഴാം കപ്പൽപ്പടയുടെ നീക്കം അറിയിക്കാതിരുന്നത് ഇന്ത്യയെ ശിങ്കിടിയായി മാത്രമാണ് കാണുന്ന അമേരിക്കൻ മനോഭാവത്തിന്റെ ബഹിർസ്ഫുരണമാണ് എന്നാണ് സർക്കാർ വിമർശകർ പറയുന്നത്.'ചൈനയെ വളയൽ' പദ്ധതിയുടെ ഭാഗമായി അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകരിച്ച 'ക്വാഡ്' സഖ്യത്തിൽ ഇന്ത്യ പൂർണ അംഗമായി മാറിയതിനു പിന്നാലെയാണ് ഈ സംഭവം എന്നതും ശ്രദ്ധേയമാണ്. ജപ്പാനും ഓസ്ട്രേലിയയുമാണ് ക്വാഡിലെ മറ്റ് അംഗങ്ങൾ.

അമേരിക്കയുടെ സൈനിക താൽപ്പര്യങ്ങൾക്ക് ഇന്ത്യയെ കരുവായി ഉപയോഗിക്കുകയും ഇന്ത്യയുടെ താൽപ്പര്യങ്ങളോട് നിഷേധനിലപാട് സ്വീകരിക്കുകയുമാണ് അവർ ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ത്യയും ചൈനയുമായുണ്ടായ കിഴക്കൻ ലഡാക്ക് വിഷയത്തിൽ വാചാലരായ അമേരിക്കയുടെ ഇരട്ടത്താപ്പുമാണ് പുറത്തുവരുന്നത്. നയതന്ത്രമേഖലയിലും ഇതിന്റെ പ്രത്യാഘാതം രൂക്ഷമാകും എന്ന കാര്യത്തിൽ സംശയമില്ല.അമേരിക്കൻ പടക്കപ്പൽ ലക്ഷദ്വീപിനു സമീപം ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച സംഭവം രാജ്യത്തിന്റ പരമാധികാരത്തിന് നേരയുള്ള കടുത്ത വെല്ലുവിളിയാണെന്ന കാര്യത്തിൽ സംശയമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP