Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'സ്വന്തം വീട് വിറ്റ പണമെടുത്ത് ഡിസിസി ഓഫീസു പണിത ഏതു കോൺഗ്രസ്സുകാരൻ ഉണ്ടാകും ഇക്കാലത്ത്? അസഹ്യമായ തലവേദനയാണ് സമ്പാദ്യം എന്ന് ആ മനുഷ്യൻ പറഞ്ഞപ്പോൾ എന്റെ ഹൃദയം ഉരുകിപ്പോയി': സതീശൻ പാച്ചേനിയെ അനുസ്മരിച്ച് സുധാ മേനോന്റെ കുറിപ്പ്

'സ്വന്തം വീട് വിറ്റ പണമെടുത്ത് ഡിസിസി ഓഫീസു പണിത ഏതു കോൺഗ്രസ്സുകാരൻ ഉണ്ടാകും ഇക്കാലത്ത്? അസഹ്യമായ തലവേദനയാണ് സമ്പാദ്യം എന്ന് ആ മനുഷ്യൻ പറഞ്ഞപ്പോൾ എന്റെ ഹൃദയം ഉരുകിപ്പോയി': സതീശൻ പാച്ചേനിയെ അനുസ്മരിച്ച് സുധാ മേനോന്റെ കുറിപ്പ്

സുധാ മേനോൻ

തൊണ്ണൂറുകളുടെ ആദ്യ പകുതി. അക്കാലത്ത്, പ്രണയക്കാറ്റ് മാത്രമായിരുന്നില്ല, പൊള്ളുന്ന രാഷ്ട്രീയക്കാറ്റ് കൂടിയാണ് പയ്യന്നൂർ കോളേജിനെ അടയാളപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഷ്ട്രീയസംഘട്ടനം പതിവായിരുന്നു.

പതിവിൽ നിന്ന് വിപരീതമായി 1992ലെ കോളേജ് യുനിയൻ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മാത്രം കെ എസ് യു-എസ്എഫ്‌ഐ സംഘട്ടനം ഉണ്ടായില്ല. ഞാൻ അന്ന് ഒന്നാംവർഷ ബിഎ വിദ്യാർത്ഥിനി ആയിരുന്നു. അന്നും, പതിവുപോലെ ഒരു മേജർ സീറ്റ് ഒഴികെ മറ്റെല്ലാം കെ എസ് യുആയിരുന്നു ജയിച്ചത്.എന്നിട്ടും ശാന്തമായി ആ ദിവസങ്ങൾ കടന്നുപോയി. ഇരു സംഘടനകളെയും നയിക്കുകയുംയുയുസി സ്ഥാനത്തേക്ക് മത്സരിച്ചു ജയിക്കുകയും ചെയ്ത പക്വമതികളായ രണ്ടു മനുഷ്യർ ആയിരുന്നു 'അടിപൊട്ടാത്ത' ആ യുണിയൻ തിരഞ്ഞെടുപ്പിന് കാരണം. ഒരാൾ, അന്നത്തെ എസ്എഫ്‌ഐ ജില്ലാകമ്മിറ്റി അംഗവും, ഉജ്വല പ്രാസംഗികനും ആയിരുന്ന പി. പി, പ്രകാശൻ. മറ്റൊരാൾ അന്നത്തെ കെ എസ് യു സംസ്ഥാനകമ്മിറ്റി അംഗം..ക്യാമ്പസിന്റെ നിറചിരി. നമ്മൾ അയാളെ സതീശേട്ടൻ എന്നും മറ്റുള്ളവർ സതീശൻ പാച്ചേനി എന്നും സ്‌നേഹത്തോടെ വിളിച്ചു.

കെ എസ് യുവും എസ്എഫ്‌ഐകയും ഒരുമിച്ചു നിന്ന് ഗംഭീരമായി യുണിയൻ പ്രവർത്തനങ്ങൾ നടത്തി. തല്ലിൽ എത്തേണ്ട വാഗ്വാദങ്ങൾ പോലും അവർ ചിരിയിൽ നിർത്തി. കോളേജ് യുനിയൻ ചെയർമാൻ ആയിരുന്ന, ജോജോ തോമസ് സതീശേട്ടന് ഒപ്പം നിഴലായി നിന്നു(ഇന്നത്തെ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽസെക്രട്ടറി). മലയാള വകുപ്പിന്റെ ഗോവണിക്കരികിൽ ഇരുന്നുകൊണ്ട് രാമ രഘുരാമ നീയിനിയും നടക്കൂ എന്ന 'അഗസ്ത്യഹൃദയത്തിലെ വരികൾ പ്രകാശേട്ടൻ പാടുമ്പോൾ, 'ജീവന്റെ തീ മഴുവെറിഞ്ഞു ഞാൻ നീട്ടും, ഈ വഴിയിൽ നീ എന്നിലൂടെ കരേറൂ..' എന്ന് സതീശേട്ടൻ വെറുതെ മൂളും. ഞാനും, സിബിയും, രാജേഷും, സംഗീതയും, കൃഷ്ണകുമാറും, ബിജു ഐക്കരോട്ടും,കദീജയും,ശ്രീജയും പലരും ചുറ്റിലും ഉണ്ടാകും...ഇടയ്ക്കു ആ കൂട്ടത്തിലേക്ക് അദ്ധ്യാപകരായ മുഹമ്മദ് അഹമ്മദ് മാഷും, രമേശ്ബാബു മാഷും ഒക്കെ ചേരും..

അങ്ങനെയൊക്കെയായിരുന്നു സതീശൻ പാച്ചേനി എന്ന മനുഷ്യൻ. ഗ്രൂപ്പ് വൈരം കത്തി നിന്ന നാളുകളിൽ പോലും രാഷ്ട്രീയ വഴികളിൽ തടസം നിന്ന എതിർഗ്രൂപ്പുകാരോട് നീരസം കാട്ടിയില്ല. ശ്യാമിനെയും, ജയചന്ദ്രനെയും ഒക്കെ അവരുടെ പ്രതിസന്ധികളിൽ ചേർത്തു പിടിച്ചു....ഞങ്ങളുടെ കൂട്ടുകാരിയും കെ എസ് യു നേതാവും ആയിരുന്ന ശ്രീരഞ്ജിനി തിരകളിൽ ഇല്ലാതായപ്പോൾ സതീശേട്ടൻ ആൾക്കൂട്ടത്തിൽ ആർത്തലച്ചു കരഞ്ഞു. അന്ന്, സതീശേട്ടൻ കെ എസ യു സംസ്ഥാന സെക്രട്ടറികൂടിയായിരുന്നു എന്നാണ് ഓർമ്മ.

വ്യക്തിപരമായ ഓർമ്മകൾ ഒന്നും എഴുതുന്നില്ല.....മുപ്പത്തിരണ്ടു വർഷത്തെ ആത്മബന്ധം...അത് വാക്കുകളിലേക്ക് ചുരുക്കാൻ എനിക്ക് വയ്യ. ഒരിലയിൽ നിന്നും ചോറു വാരിത്തിന്ന, അവസാനത്തെ നാണയത്തുട്ടും ചെലവാക്കി മീൻ വറുത്തത് വാങ്ങിത്തന്ന് ഉപന്യാസ മത്സരത്തിനു പറഞ്ഞയക്കുന്ന, എഴുത്തും വായനയും കൈവിടാതിരിക്കണം എന്ന് ശാസിച്ചുകൊണ്ടിരുന്ന, നിന്റെ രീതികൾക്ക് സജീവരാഷ്ട്രീയം പറ്റില്ലെന്ന് സ്വകാര്യമായി ഉപദേശിച്ചിരുന്ന ഒരു മനുഷ്യന്റെ ഓർമകളെ എങ്ങനെയാണ് ഞാൻ വെറും വാക്കുകൾ കൊണ്ട് അടയാളപ്പെടുത്തുക....നിറം മങ്ങിയ ഇൻലണ്ടിൽ എഴുതിയ കത്തുകളിൽ നിറഞ്ഞു നിന്ന കോൺഗ്രസ് ആവേശം..ജീവിതാസക്തി ...'അമ്മ നിന്നെ ഇടയ്ക്കിടെ അന്വേഷിക്കും' എന്നുള്ള ഓർമ്മിപ്പിക്കൽ..ഒരുമിച്ചുണ്ടായിരുന്ന കണ്ണൂരിലെ അവസാനത്തെ പൊതുവേദിയിലും സതീശേട്ടൻ അത് എല്ലാവരോടുമായി പറഞ്ഞു.

അടിമുടി കോൺഗ്രസ് മാത്രമായിരുന്നു സതീശേട്ടൻ....ഒരിക്കലും ഒരു പരാതിയും പരിഭവവും പറഞ്ഞില്ല. തനിക്കു പിൻപേ കടന്നുവന്ന പലരും പലതും ആയപ്പോഴും സതീശേട്ടൻ കോൺഗ്രസിന് വേണ്ടി തടമെടുക്കുകയും വെള്ളം കോരുകയും, വിറക് വെട്ടുകയും ചെയ്തുകൊണ്ടിരുന്നു. മണ്ഡരി ബാധിച്ച സംഘടനയെ തനിക്കു ആവുംപോലെ വീണ്ടും തളിർപ്പിക്കാൻ ശ്രമിച്ചു...ജില്ലയുടെ മുക്കിലും മൂലയിലും എത്തി. പ്രവർത്തകരെ ചേർത്തു നിർത്തി. സെൽഫികളും, ചാനൽ ചർച്ചകളും ആണത്തഘോഷണങ്ങളും രാഷ്ട്രീയപാർട്ടി നേതാക്കളെ സൃഷ്ടിക്കുന്ന ഇക്കാലത്ത് അദ്ദേഹം നിശബ്ദമായി സംഘടനാപ്രവർത്തനം നടത്തി.. സ്വന്തം വീട് വിറ്റ പണമെടുത്ത് ഡിസിസി ഓഫീസു പണിത ഏതു കോൺഗ്രസ്സുകാരൻ ഉണ്ടാകും ഇക്കാലത്ത്?

നേരിയ വോട്ടിനു ഓരോ തവണയും പരാജയപ്പെട്ടപ്പോഴും വീണ്ടും പൊരുതി.. ഒരിക്കൽ മാത്രം സതീശേട്ടൻ വികാരാധീനനായി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രാത്രി. അന്ന് തൊണ്ട ഇടറിക്കൊണ്ട് സതീശേട്ടൻ സൂചിപ്പിച്ചത് രാവിലെ മുതൽ തുടങ്ങുന്ന നിരന്തരമായ പാർട്ടിപ്രവർത്തനങ്ങൾക്കിടയിൽ വൈകുന്നേരമാകുമ്പോൾ കടന്നുവരുന്ന തല പൊട്ടിപ്പിളർക്കുന്ന വേദനയെക്കുറിച്ചാണ്...അസഹ്യമായ തലവേദനയാണ് ഇത്രയും കാലത്തെ രാഷ്ട്രീയപ്രവർത്തനത്തിന്റെ സമ്പാദ്യം എന്ന് ആ മനുഷ്യൻ പറഞ്ഞപ്പോൾ എന്റെ ഹൃദയം ഉരുകിപ്പോയി.

സതീശൻ പാച്ചേനിയുടെ മാത്രം സമ്പാദ്യമല്ല ആ തലവേദനയെന്നും ലോകമറിയാതെ പോകുന്ന ഒട്ടനവധി നിസ്വാർത്ഥരായ പൊതുപ്രവർത്തകരുടെ എല്ലാം ബാലൻസ് ഷീറ്റിൽ അവസാനം ബാക്കിയാകുന്നത് ഈ തലവേദനയും കുറെ കടങ്ങളും മാത്രമാകും എന്ന് എനിക്കറിയാമായിരുന്നു. ആ വാക്കുകൾ എന്നെ വല്ലാതെ നോവിച്ചു. ആശുപത്രിയിൽ ആയതുമുതൽ പ്രാർത്ഥിച്ചത് ഒരു ജയത്തിനു വേണ്ടി, ഒരൊറ്റ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടിയെങ്കിലും സതീശേട്ടൻ മടങ്ങിവരണേ എന്നായിരുന്നു. അവിടെയും നിർഭാഗ്യം സതീശേട്ടനെ വിട്ടുപോയില്ല.

പ്രിയപ്പെട്ട സതീശേട്ടാ.. നിങ്ങൾ മന്ത്രിയും, എംഎൽഎയും ഒന്നുമാകേണ്ട. നിങ്ങളെ സ്‌നേഹിക്കുന്നവരുടെ ഓർമയിൽ നിങ്ങൾ എന്നുമുണ്ടാകും....അജയ്യനായി...കണ്ണൂരിൽ തലയുയർത്തി നിൽക്കുന്ന ആ ഓഫീസ് നിങ്ങൾ തന്നെയാണ്, നിങ്ങളുടെ വിയർപ്പാണ്...

ആ നിറചിരിയില്ലാതെ ചേതനയറ്റ് കിടക്കുന്ന നിങ്ങളെ കാണാൻ ഞാൻ വരുന്നില്ല. എന്റെ ഓർമകളിലെ സതീശേട്ടൻ ഇപ്പോഴും 'നീർക്കിളികൾ പാടുമൊരു ദിക്കുകാണാം..അവിടെ നീർക്കണിക തേടി ഞാനൊന്നുപോകാം... രാമ രഘുരാമ നാമിനിയും നടക്കാം രാവിന്നു മുന്‌പേ കനൽക്കാട് താണ്ടാം.. എന്ന് പയ്യന്നൂർ കോളേജ് വരാന്തയിൽ ഇരുന്നു പാടിക്കൊണ്ടിരിക്കുകയാണ്..
വിട!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP