Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ തെരുവിൽ ഇറങ്ങിയ ഹിന്ദു സ്ത്രീകളെ കുലസ്ത്രീകൾ എന്നു വിളിച്ചവർക്കൊപ്പമാണ് ആർ. ഹരി; ലക്ഷോപലക്ഷം ഹിന്ദുക്കൾ ഭക്തിയോടെ മാത്രം സ്മരിക്കുന്ന പൊന്നും പതിനെട്ടാംപടി വെറും കുപ്പിക്കഴുത്താണെന്നും അത് പൊളിച്ചു വീതി കൂട്ടണമെന്നും പറഞ്ഞ അധിക പ്രസംഗി; കുലദേവതാ ക്ഷേത്രത്തിലെ അയിത്താചരണത്തിൽ ഒന്നും മിണ്ടാത്ത ആൾ ശബരിമലയിൽ നവോത്ഥാന നായകനാകുന്നു: ആർ. ഹരിയെ വിമർശിച്ച് ശങ്കു ടി ദാസ് എഴുതുന്നു

ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ തെരുവിൽ ഇറങ്ങിയ ഹിന്ദു സ്ത്രീകളെ കുലസ്ത്രീകൾ എന്നു വിളിച്ചവർക്കൊപ്പമാണ് ആർ. ഹരി; ലക്ഷോപലക്ഷം ഹിന്ദുക്കൾ ഭക്തിയോടെ മാത്രം സ്മരിക്കുന്ന പൊന്നും പതിനെട്ടാംപടി വെറും കുപ്പിക്കഴുത്താണെന്നും അത് പൊളിച്ചു വീതി കൂട്ടണമെന്നും പറഞ്ഞ അധിക പ്രസംഗി; കുലദേവതാ ക്ഷേത്രത്തിലെ അയിത്താചരണത്തിൽ ഒന്നും മിണ്ടാത്ത ആൾ ശബരിമലയിൽ നവോത്ഥാന നായകനാകുന്നു: ആർ. ഹരിയെ വിമർശിച്ച് ശങ്കു ടി ദാസ് എഴുതുന്നു

ശങ്കു ടി ദാസ്

ന്തിനാണ് ആർ. ഹരിയെ വിമർശിക്കുന്നത് എന്നതാണ് ചോദ്യം. മുഖവുരയും വളച്ചുകെട്ടുമില്ലാതെ ഞാനത് സ്പഷ്ടമായി പറയാം. 'അയ്യപ്പ സ്വാമിക്കും ശബരിമല ക്ഷേത്രാചാരങ്ങൾക്കും ഹൈന്ദവ വിശ്വാസി സമൂഹത്തിനും എതിരെയുള്ള ആർ. ഹരിയുടെ നിലപാടുകൾ കാരണമാണത്'. സ്വയം സേവകർക്ക് ആർ. ഹരി എന്നാൽ സംഘത്തിന്റെ മുതിർന്ന പ്രചാരകനും മുൻ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖും ആരാധ്യനായ സംഘ ഋഷിയും ഒക്കെ ആണെന്നത് മനസിലാക്കുന്നു. എന്നാൽ അത്തരം പരിഗണനകൾ സ്വയം സേവകർക്ക് മാത്രം ബാധകമായതാണ് എന്ന് അവരും മനസ്സിലാക്കേണ്ടതുണ്ട്. സംഘ ശാഖകൾക്ക് പുറത്ത് നിൽക്കുന്ന ബഹുഭൂരിപക്ഷം ഹിന്ദുവിനെയും സംബന്ധിച്ച് ആർ. ഹരി സംഘത്തിനുള്ളിൽ എന്തൊക്കെ ചെയ്തു എന്നതല്ല, സംഘത്തിന് വെളിയിലുള്ള സമാജത്തോട് എങ്ങനെ ഇടപെട്ടു എന്നത് മാത്രമാണ് വിഷയം. അവിടെയുള്ള അയാളുടെ നിലപാടുകൾ ആണ് അയാളോടുള്ള പ്രതികരണത്തെ നിർണ്ണയിക്കുക.

വിശ്വാസി ഹിന്ദു കാണുന്ന ആർ. ഹരി ആരാണ്? ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കണമെന്ന് ശക്തമായി വാദിച്ച, അതിന് വേണ്ടി തുടർച്ചയായി ലേഖനങ്ങൾ എഴുതുകയും പുസ്തകമിറക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്ത, ആ ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന ഹിന്ദു വിരുദ്ധ ശക്തികൾക്ക് ഉന്നയിക്കാൻ വാദങ്ങൾ നിർമ്മിച്ച് നൽകിയ ആചാര പരിഷ്‌കരണവാദി.. ശബരിമലയുടെ എല്ലാ സവിശേഷതകളും പ്രാധാന്യങ്ങളും ഇല്ലാതെയാക്കി കേരളത്തിലെ ആയിരക്കണക്കിന് അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്ന് മാത്രമാക്കി അതിനെ മാറ്റാൻ ശ്രമിക്കുന്നവരുടെ താല്പര്യമായ വർഷത്തിൽ 365 ദിവസവും നട തുറക്കണം എന്നും 41 ദിവസത്തെ മണ്ഡല വൃതം നിർബന്ധമല്ലാതാക്കണം എന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച സമ്പ്രദായ നിഷേധി.. ലക്ഷോപലക്ഷം ഹിന്ദുക്കൾ ഭക്തിയോടെ മാത്രം സ്മരിക്കുന്ന സത്യമായ പൊന്നും പതിനെട്ടാംപടി വെറും കുപ്പിക്കഴുത്താണെന്നും അത് പൊളിച്ചു വീതി കൂട്ടണമെന്നും പറഞ്ഞ അധിക പ്രസംഗി.. അയ്യപ്പ സ്വാമിയുടെ പ്രതിഷ്ഠാ ഭാവമായ നൈഷ്ഠിക ബ്രഹ്മചര്യം എന്ന സങ്കല്പത്തെയും അതോടനുബന്ധിച്ചുള്ള ക്ഷേത്രത്തിലെ ചിട്ടകളെയും നിരന്തരമായി ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത ക്ഷേത്ര വിരുദ്ധൻ..

ഇതാണ് സാധാരണ വിശ്വാസി ഹിന്ദു കാണുന്ന ആർ. ഹരി. അതിനപ്പുറത്തുള്ള അയാളുടെ സംഘ ജീവിതം അവരുടെ വിഷയമേ അല്ല തന്നെ. ഇത്തരം അഭിപ്രായങ്ങൾ പറഞ്ഞ ഇടതു ലിബറൽ പുരോഗമനക്കാരോടും ആന്റി ഹിന്ദു ആക്ടിവിസ്റ്റുകളോടും എടുത്ത സമീപനം തന്നെയേ ആർ. ഹരിയോടും അവർക്ക് എടുക്കേണ്ട ആവശ്യമുള്ളൂ. സംഘത്തിനുള്ളിൽ ടിയാന് കിട്ടുന്ന പ്രിവിലേജുകൾ പൊതു സമൂഹവും അയാൾക്ക് കൊടുത്തു കൊള്ളണം എന്ന് ആർ.ഹരി ഭക്തർ ആഗ്രഹിക്കുന്നതിൽ കാര്യമൊന്നുമില്ല.

ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്താൻ വേണ്ടി സമരത്തിനിറങ്ങിയ ഹിന്ദു സ്ത്രീകളെ കുലസ്ത്രീകൾ എന്നും പുരുഷാധിപത്യ വ്യവസ്ഥിതി പരുവപ്പെടുത്തിയ ഇരകളെന്നും സ്വന്തം കൈച്ചങ്ങലകൾ പൊട്ടിച്ചു മാറ്റുന്നതിന് എതിരെ പ്രതിഷേധിക്കുന്ന അടിമകൾ എന്നുമൊക്കെ പരിഹസിച്ച ഫെമിനിസ്റ്റുകളുടെയും ഇടത് ലിബറലുകളുടെയും മന:സ്ഥിതിയെ നമ്മൾ വിമർശിച്ചിട്ടുണ്ട്. എന്നാൽ ഇതേ വാദം കൂടുതൽ രൂക്ഷമായി ഉന്നയിക്കുകയും വിശ്വാസി സ്ത്രീകളെ അടിമകൾ എന്ന് ആക്ഷേപിക്കുകയും ചെയ്ത ആർ. ഹരി മാത്രം എങ്ങനെയാണ് വിമർശനാതീതൻ ആവുക? 'അബ്രഹാം ലിങ്കൺ അമേരിക്കയിൽ അടിമത്ത സമ്പ്രദായം ഇല്ലാതാക്കാൻ പരിശ്രമിച്ചു കൊണ്ടിരുന്നപ്പോൾ അടിമകളായി തുടരുന്നത് തന്നെയാണ് പരമ സുഖവും ഭദ്രവും എന്ന് ചിന്തിച്ചു കൊണ്ടിരുന്ന ശുദ്ധ ഗതിക്കാരായ അടിമകളും അവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് ഒരു വശത്ത് സ്വാമി ദർശനത്തിനുള്ള വിലക്ക് നീക്കുമ്പോൾ മറുവശത്ത് സ്ത്രീകളെ പ്രബുദ്ധകൾ ആക്കുകയും വേണം' എന്നാണ് അയാൾ എഴുതിയിരിക്കുന്നത്.

അമേരിക്കയിലെ അടിമകളോടാണ് ആചാരവാദികളായ ഹിന്ദു സ്ത്രീകളെ അയാൾ താരതമ്യം ചെയ്യുന്നത്.അവരുടെ പ്രബുദ്ധത കുറവാണ് അവരുടെ വിശ്വാസം എന്നാണ് അയാൾ പരിഹസിക്കുന്നത്. അതിനെതിരെ മിണ്ടാൻ പാടില്ലേ?? പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള പുരുഷന്മാരുടെ സാമീപ്യം ഉണ്ടായാൽ അമൃതാനന്ദമയീ ദേവിയുടെ ബ്രഹ്മചര്യം പോവുമോ എന്ന് പരിഹസിച്ച കോടിയേരി ബാലകൃഷ്ണന്റെ മനോ വൈകൃതത്തിന് എതിരെ നമ്മളൊക്കെ പ്രതിഷേധിച്ചിട്ടുണ്ട്.എന്നാൽ ഈ താരതമ്യം കോടിയേരിക്കുൾപ്പെടെ കിട്ടിയത് ആർ. ഹരിയുടെ ലേഖനത്തിൽ നിന്നാണ് എന്നറിയുമ്പോൾ നമ്മൾ അതേ മട്ടിൽ പ്രതിഷേധിക്കേണ്ടതില്ലേ? 'മാതാ അമൃതാനന്ദമയി ഭൂലോക പ്രസിദ്ധയായ നൈഷ്ഠിക ബ്രഹ്മചാരിണിയാണ്.. ആ സ്ഥിതിക്ക് ക്ഷതി സംഭവിക്കാതിരിക്കാൻ 10നും 55നും ഇടക്ക് പ്രായമുള്ള ഒരൊറ്റ പുരുഷനും അമ്മയുടെ മുന്നിൽ ദർശനാർത്ഥം പോകരുത് എന്ന് ചിട്ടപ്പെടുത്തിയാൽ എങ്ങനെയിരിക്കും?'. ആർ. ഹരി എഴുതിയതാണ്. കോടിയേരിക്ക് എതിരെ സ്വയം സേവകർ ഉൾപ്പെടെ ആഞ്ഞടിച്ചിരുന്നല്ലോ.. ആർ. ഹരി ആവുമ്പോൾ മൗനം പാലിക്കണോ?

ആചാര ലംഘനം ഉണ്ടാവുന്ന സാഹചര്യം ഉണ്ടായാൽ തന്ത്രി നട അടച്ചു ശുദ്ധി ക്രിയ ചെയ്യണമെന്ന് നമ്മളൊക്കെ ആവശ്യപ്പെട്ടിരുന്നല്ലോ. താനങ്ങനെ ചെയ്യുമെന്ന് തന്ത്രി പ്രഖ്യാപിച്ചപ്പോൾ നമ്മളൊക്കെ അദ്ദേഹത്തിന്റെ ധീരമായ നിലപാടിനെ പ്രശംസിക്കുകയും നൂറു ശതമാനം പിന്തുണ ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നല്ലോ. താന്ത്രിക്കെതിരെ മുഖ്യമന്ത്രി പ്രസ്താവന നടത്തുകയും ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ഒക്കെ ചെയ്തപ്പോൾ ആചാര കാര്യങ്ങളിലെ അവസാന വാക്ക് തന്ത്രി ആണെന്നും, നടയടക്കാനും ശുദ്ധി ക്രിയ നടത്താനും തന്ത്രിക്ക് അധികാരമുണ്ടെന്നും, തന്ത്രിക്കെതിരെയുള്ള പ്രതികാര നടപടി അംഗീകരിക്കില്ലെന്നും പറഞ്ഞു വിശ്വാസി സമൂഹം തന്ത്രിക്കൊപ്പം ശക്തമായി നിലയുറപ്പിച്ചിരുന്നല്ലോ.

എന്നാൽ അക്കാര്യത്തിലും മുഖ്യമന്ത്രിയുടെയും ദേവസ്വം ബോർഡിന്റെയും അതേ നിലപാടാണ് ആർ. ഹരിയും അക്കാര്യത്തിൽ എടുത്തിട്ടുള്ളത് എന്ന് കാണുമ്പോൾ എന്താണ് ചെയ്യേണ്ടത്? 'ഗുരുവായൂർ ക്ഷേത്രം ഊരാണ്മയായ സാമൂതിരി 1931 ഡിസംബർ 29 മുതൽ 1932 ജനുവരി 28 വരെയുള്ള ഒരു മാസത്തേക്ക് ഫാക്ടറി ലേ ഓഫ് പോലെ ഗുരുവായൂരമ്പലം താഴിട്ടു പൂട്ടിയ മാതിരി ഇന്നാരെങ്കിലും ചെയ്യുകയില്ല. ഇന്നത്തെ സാഹചര്യത്തിൽ അങ്ങനെയൊരു അധികാര കേന്ദ്രമില്ല. ഉണ്ടെങ്കിൽ തന്നെ സമൂഹം അതിന് സമ്മതിക്കുകയുമില്ല.'ആർ. ഹരിയുടെ ലേഖനത്തിൽ നിന്നുള്ള ഉദ്ധരണി ആണ്. തന്ത്രി നടയടച്ചാൽ സമൂഹം അംഗീകരിക്കില്ലെന്നുള്ള വാദവും അത് അവതരിപ്പിക്കാൻ ഉള്ള താരതമ്യവും ഒക്കെ മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് കിട്ടിയിട്ടുള്ളത് എന്ന് നോക്കുക. ആർ. ഹരി ആയതുകൊണ്ട് മിണ്ടാതിരിക്കണോ?

ശബരിമല യുവതീ പ്രവേശനം ക്ഷേത്ര പ്രവേശനത്തിന് തുല്യമായ സാമൂഹ്യ പരിഷ്‌കരണവും നവോത്ഥാനവുമാണ്, അതിന് എതിരെ നിൽക്കുന്നവർ പഴയ ജാതി കോമരങ്ങളുടെ പ്രേത ശേഷിപ്പുകൾ ആണ്, യുവതികൾ മുന്നിൽ ചെന്നാൽ അയ്യപ്പന്റെ ബ്രഹ്മചര്യം ഒലിച്ചു പോവില്ല തുടങ്ങി പിണറായി വിജയനും കൂട്ടാളികളും ഉന്നയിച്ച സകലമാന വാദങ്ങളും ആർ. ഹരിയുടെ സൃഷ്ടികൾ ആണ്. ഈ തിരഞ്ഞെടുപ്പ് കാലത്ത് ശബരിമലയെ പറ്റി സിപിഎം അച്ചടിച്ച് വിതരണം ചെയ്ത ലഘുലേഖയിൽ പോലും ആർ. ഹരിയുടെ ലേഖനങ്ങളിൽ നിന്നുള്ള വാചകങ്ങളും ഉദ്ധരണികളും ആണ് ഉപയോഗിച്ചിരുന്നത്. അങ്ങനെയുള്ള ആർ. ഹരിയെ രൂക്ഷമായി തിരിച്ചാക്രമിക്കാൻ അയാളുടെ സംഘ സപര്യ വിശ്വാസി ഹിന്ദുക്കൾക്ക് തടസ്സമേയല്ല. സന്ദീപാനന്ദ ഗിരി സിപിഎം ഏജന്റ് ആയ ഹിന്ദു വിരുദ്ധൻ ആണെന്ന് പറയാൻ അയാളുടെ സന്ന്യാസി വേഷം പോലും വിശ്വാസികളായ ഹിന്ദുകൾക്ക് തടസ്സമായിട്ടില്ല എന്നോർക്കണം.

ആർ. ഹരി വിമർശനം ഏതെങ്കിലും ഘട്ടത്തിൽ സംഘ വിമർശനമായി മാറിയിട്ടുണ്ടെങ്കിൽ അത് ആർ. ഹരിയാണ് സംഘമെന്നും അയാളുടെ നിലപാടാണ് സംഘത്തിന്റെയും നിലപാടെന്നും വരുത്തി തീർക്കാൻ ആർ. ഹരി ഭക്തർ നടത്തിയ ബോധപൂർവ്വമായ ശ്രമം എപ്പോഴൊക്കെയോ വിജയിച്ചിരുന്നു എന്നതുകൊണ്ടാണ്. അവരുടെ ആചാര പരിഷ്‌കരണ നിലപാടിന് സംഘടനയുടെ ഔദ്യോഗിക സമ്മതി ഉണ്ടെന്ന് കാണിക്കാൻ അവർ ആദ്യം മുതലേ ആർ. ഹരിയുടെ ലേഖനങ്ങളും പ്രഭാഷണങ്ങളും ആണ് തെളിവായി നിരത്തിയിരുന്നത്. ആ നിലപാടിനെ ചോദ്യം ചെയ്താലോ വിമർശിച്ചാലോ ആർ. ഹരിയുടെ സുദീർഘമായ സംഘ ജീവിതത്തെ പറ്റി വൈകാരിക ലേഖനങ്ങൾ എഴുതി 'സംഘത്തെ വിമർശിക്കുന്നേ' എന്ന നിലവിളിക്ക് പിറകിൽ അവർ എപ്പോഴും ഒളിച്ചിരുന്നു.

കേരളത്തിലെ ഏറ്റവും മുതിർന്ന പ്രചാരകനും ആർഎസ്എസ് സ്റ്റേറ്റ് ഹെഡ്ക്വാർട്ടേഴ്സ് എന്ന് വിളിക്കാവുന്ന പ്രാന്തീയ കാര്യാലയത്തിലെ സർവ്വാധികാരിയും സംഘത്തിന്റെ ധൈഷണിക ദിശാഗതി നിർണ്ണയിക്കുന്നതിൽ നിർണ്ണായക സ്വാധീനമുള്ളയാളും ആയ ആർ. ഹരി ഇത്ര ശക്തമായി ആചാര വിരുദ്ധ പക്ഷത്തു നിലയുറപ്പുച്ചിരിക്കുമ്പോൾ അതിനപ്പുറത്തേക്ക് സംഘത്തിൽ ഒരു പക്ഷമേയില്ല എന്ന് സ്ഥാപിച്ചു സ്വയംസേവകരെ കൂച്ചുവിലങ്ങിട്ടു നിർത്താൻ ഒരു ലോബി തന്നെ പ്രവർത്തിച്ചിരുന്നു. കേസരി വാരിക, ജന്മഭൂമി പത്രം, ജനം ടിവി, കുരുക്ഷേത്ര പ്രകാശൻ തുടങ്ങിയ സംഘത്തിന്റെ സകല മാധ്യമങ്ങളും അതിനിടെ ആർ. ഹരിയുടെ നിലപാടുകൾ പ്രസിദ്ധപ്പെടുത്താനായി ഉപയോഗിക്കപ്പെട്ടിരുന്നു എന്നത് ആ വാദത്തെ കൂടുതൽ വിശ്വസനീയം ആക്കിയിരുന്നു. ഞാനുൾപ്പെടെയുള്ളവർ ആദ്യ ഘട്ടത്തിൽ ആർ. ഹരിയുടെ നിലപാട് സംഘ നിലപാടാണ് എന്ന ധാരണയിൽ അകപ്പെട്ടു അതിന്റെ പേരിൽ സംഘത്തെ തന്നെ വിമർശിച്ചവർ ആണ്.

എന്നാൽ സംഘം ആചാര സംരക്ഷണത്തിന് അനുകൂലമായി പരസ്യ നിലപാട് എടുക്കുകയും ശബരിമല കർമ്മ സമിതി രൂപീകരിക്കുകയും വിശ്വാസി പ്രക്ഷോഭത്തിൽ നേതൃഭാവത്തോടെ ഇറങ്ങുകയും ചെയ്തതോടെ ആ വിമർശനങ്ങൾ എല്ലാം അപ്രസക്തമായി തീർന്നിരിക്കുന്നു. സംഘത്തോട് എന്തെങ്കിലും എതിരഭിപ്രായമോ വിരുദ്ധതയോ ഞങ്ങൾക്കാർക്കും ഇപ്പോളില്ല. എതിര് അവശേഷിക്കുന്നത് സ്വയം സംഘമായി ചമയുന്ന സംഘത്തിനുള്ളിലെ ആർ. ഹരി ലോബിയോട് മാത്രമാണ്. അങ്ങനൊരു ആചാര വിരുദ്ധ ലോബി സംഘത്തിനുള്ളിൽ ഉണ്ടെന്ന ഉത്തമ ബോധ്യം തന്നെയാണ് ആ വിമർശനം നിർത്താതെ ഉന്നയിക്കാനുള്ള ന്യായവവും.

ആർ. ഹരിയുടേത് ഒരു വ്യക്തിയുടെ മാത്രം അഭിപ്രായമായി കണ്ടു തള്ളി കളഞ്ഞൂടെ എന്ന് ചോദിക്കുന്നവർ കാണാത്തത് അതാണ്. 2016 അവസാനമാണ് ശബരിമല കേസ് സുപ്രീം കോടതിയിൽ വാദത്തിനു വരുന്നതും യുവതീ പ്രവേശന വിഷയം ചർച്ചയാവുന്നതും അതിനെതിരെ 'റെഡി റ്റു വെയിറ്റ്' എന്ന വിശ്വാസി സ്ത്രീകളുടെ മൂവ്‌മെന്റ് പിറവിയെടുക്കുന്നതും. ആ മൂവ്‌മെന്റിനെ തകർക്കാനും സംഘം യുവതീ പ്രവേശനത്തിന് അനുകൂലം ആണെന്ന് വരുത്താനും അപ്പോൾ മുതൽ തന്നെയാണ് ശ്രമങ്ങളും ആരംഭിക്കുന്നത്. 2017 ജൂൺ മുതലാണ് കേസരിയിൽ യുവതീ പ്രവേശനത്തെ അനുകൂലിച്ചു കൊണ്ടുള്ള ആർ. ഹരിയുടെ മാറ്റുവിൻ ചട്ടങ്ങളെ എന്ന ലേഖന പരമ്പര ആരംഭിക്കുന്നത്. 2017 സെപ്റ്റംബറിൽ 14 ലക്കങ്ങളിൽ ആയി വന്ന ആ ലേഖനങ്ങൾ സമാഹരിച്ചു കുരുക്ഷേത്ര മാറ്റുവിൻ ചട്ടങ്ങളെ പുസ്തകമായിറക്കി.

സംഘ സർകാര്യവാഹ് ആയ സുരേഷ് ഭയ്യാജി ജോഷിയുടെ അഭിമുഖം ഉദ്ധരിച്ചു കൊണ്ട് യുവതീ പ്രവേശന വിഷയത്തിലെ സംഘത്തിന്റെ നിലപാട് വ്യക്തമാക്കുന്ന രീതിയിലാണ് ഈ ലേഖന പരമ്പര തുടങ്ങുന്നത് തന്നെ. എന്നാൽ പിന്നീടങ്ങോട്ടുള്ള എഴുത്തിൽ ഉടനീളം സംഘത്തിന്റെ മറ പറ്റി ആർ. ഹരി സ്വന്തം അഭിപ്രായങ്ങൾ ഒളിച്ചു കടത്തുകയാണ്. തുടക്കത്തിൽ ഉദ്ധരിച്ച ആർ. ഹരിയുടേതായ എല്ലാ വാചകങ്ങളും വാദങ്ങളും ഈ പുസ്തകത്തിൽ ഉള്ളതാണ് എന്ന് പറയുമ്പോൾ തന്നെ അതിന്റെ അപകടം ബോധ്യപ്പെടുമല്ലോ. സർകാര്യവാഹിന്റെ അഭിമുഖം ഉദ്ധരിച്ചു സംഘ നിലപാട് വ്യക്തമാക്കാനെന്ന പോലെ തുടങ്ങുന്ന ലേഖന പരമ്പരയിൽ ആണ് പതിനെട്ടാം പടി പൊളിച്ചു പണിയാനും, യുവതീ പ്രവേശനം അനുവദിക്കാനും, 365 ദിവസം നട തുറക്കാനും, അമേരിക്കയിലെ അടിമകളുടെ മനസ്സുള്ള ഹിന്ദു സ്ത്രീകളെ പ്രബുദ്ധരാക്കാനും ഒക്കെ പറയുന്നത്!

എന്നാൽ പിന്നീട് സംഘ നിലപാട് ആചാരങ്ങൾ സംരക്ഷിക്കണം എന്നതാണെന്ന് പരസ്യമായിട്ടും സർസംഘചാലകൻ തന്നെ തന്റെ വിജയദശമി പ്രസംഗത്തിൽ ആ നിലപാട് വ്യക്തമാക്കിയിട്ടും ആർ. ഹരി തന്റെ അഭിപ്രായം മാറ്റുകയോ പുസ്തകം പിൻവലിക്കുകയോ ചെയ്തിട്ടില്ല. കുരുക്ഷേത്ര ഇപ്പോളും മാറ്റുവിൻ ചട്ടങ്ങളെയും ആർ. ഹരി സമ്പൂർണ്ണ കൃതികളും ഒക്കെ വിൽപനക്കായി നിരത്തി വെച്ചിട്ടുണ്ട്. സംഘത്തിന്റെ പൊതുനിലപാട് എന്തായാലും ആർ. ഹരിക്ക് തന്റെ വ്യക്തിപരമായ നിലപാട് നിലനിർത്താനും പരസ്യമാക്കാനും ഉള്ള അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ എന്നൊരു ചോദ്യം വന്നേക്കും അപ്പോൾ. തീർച്ചയായും അത് ചെയ്യാം. പക്ഷെ അപ്പോൾ അതിന്റെ പേരിൽ ഏൽക്കുന്ന വിമർശനങ്ങളും അയാൾ വ്യക്തിപരമായി തന്നെ എടുക്കേണ്ടി വരുമെന്ന് മാത്രം. നീണ്ട പ്രചാരക ജീവിതത്തിന്റെയും സംഘത്തിനായി സഹിച്ച ത്യാഗങ്ങളുടെയും കണക്ക് നിരത്തി വിമർശനങ്ങളെ പ്രതിരോധിക്കാൻ അയാൾക്ക് അധികാരമുണ്ടാവില്ല. എന്നാൽ ആർ. ഹരി ഭക്തർ എപ്പോളും എതിരഭിപ്രായത്തെ നേരിടുന്നത് ആ പരിച ഉയർത്തി കാണിച്ചാണ്. അഭിപ്രായം ഹരിയേട്ടന്റെ മാത്രവും തിരിച്ചു കിട്ടുന്നതൊക്കെ സംഘത്തിനും ബാധകവും എന്നതാണ് അവരുടെ നയം തന്നെ.

ഇനി, ആർ. ഹരിയുടെ അഭിപ്രായങ്ങൾ വ്യക്തിപരമാണ് എന്ന് പറയുമ്പോൾ അങ്ങനെയൊരു അഭിപ്രായം ഉണ്ടാവാൻ കാരണമായേക്കാവുന്ന വ്യക്തിപരമായ പരിസരങ്ങൾ പരിശോധിക്കേണ്ടിയും വരുമല്ലോ. അങ്ങനെ പരിശോധിച്ചാൽ ആ വ്യക്തിപരതകളുടെ പേരിൽ തന്നെ ആർ. ഹരിക്ക് അങ്ങനെയൊരു അഭിപ്രായം പറയാൻ ധാർമ്മികമായ അവകാശമില്ല എന്ന് കാണാം.

കെ.പി. യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റും അവിടെ കൊണ്ടുവരാൻ ശ്രമിക്കുന്ന വിമാനത്താവളവും ശബരിമലയിലെ യുവതീ പ്രവേശന വിവാദവും തമ്മിലുള്ള ബന്ധത്തെ പറ്റി വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ. സർക്കാരിന് അവകാശപ്പെട്ട പ്ലാന്റേഷൻ ഭൂമി വ്യാജരേഖ നിർമ്മിച്ച് കെ.പി. യോഹന്നാന്റെ 'ഗോസ്പൽ ഫോർ ഏഷ്യ' എന്ന സുവിശേഷ സംഘടന 2005ൽ കൈവശപ്പെടുത്തിയതാണ് ചെറുവള്ളി എസ്റ്റേറ്റ് എന്ന് കാണിച്ചു കേരള ഹൈക്കോടതിയിൽ 2007 മുതൽ 2010 വരെ ആറ് റിട്ടുകൾ വരികയും ബഹുമാനപ്പെട്ട കോടതി 2011 ജൂൺ 30ന് ഒരൊറ്റ വിധിയിലൂടെ ഇവയെല്ലാം ഒന്നിച്ചു തീർപ്പാക്കുകയും ചെയ്തിരുന്നു.

കേസിന്റെയോ വിധിയുടെയോ സാങ്കേതികതകളിലേക്ക് കടക്കുന്നില്ല. പക്ഷെ ആ വിധി പരിശോധിച്ചാൽ കൗതുകകരമായ ഒരു കാര്യം കാണാം. കേസിൽ കെ.പി യോഹന്നാന് വേണ്ടി ഹാജർ ആയിരുന്നത് ആർ.ഡി. ഷേണായ് എന്ന അഭിഭാഷകൻ ആയിരുന്നു എന്നതാണത്. ഈ പറയുന്ന ആർ.ഡി. ഷേണായ് എന്ന രംഗ ധനഞ്ജയ് ഷേണായ് ആർ. ഹരി എന്ന രംഗ ഹരി ഷേണായുടെ നേർ സഹോദരനാണ്.

ആർ. ഹരിയുടെ അനിയൻ ആണ് കെ.പി. യോഹന്നാന്റെ വക്കീൽ എന്നറിഞ്ഞ ശേഷവും ശബരിമല 365 ദിവസവും നട തുറക്കുന്ന, എല്ലാ ദിവസവും എല്ലാവർക്കും വരാവുന്ന, വിദേശത്തു നിന്നുൾപ്പെടെയുള്ള സന്ദർശക തിരക്ക് കാരണം ഒരു വിമാനത്താവളം ഒക്കെ അധികം ദൂരെയല്ലാതെ ആവശ്യമായി വരുന്നൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കാൻ ടിയാൻ നടത്തുന്ന പരിശ്രമങ്ങളെ സദ്ദുദ്ദേശപരവും നവോത്ഥാന ദാഹം മൂലവും ആയിരിക്കുമെന്ന് കരുതാനുള്ള നിഷ്‌കളങ്കത ഒന്നും എനിക്കില്ല. ക്ഷമിക്കുമല്ലോ. അയാൾക്ക് ശബരിമല വിഷയത്തിൽ താല്പര്യ വൈരുദ്ധ്യം ഉണ്ടെന്ന് തന്നെ ഞാൻ പറയും.

വ്യക്തിപരതകളിലേക്ക് ഇനിയും പോയാൽ വേറെയും അത്തരം ധാരാളം താല്പര്യ വൈരുദ്ധ്യങ്ങൾ ആർ. ഹരിക്ക് ഉണ്ടെന്ന് കാണാം. അതിൽ ഏറ്റവും പ്രധാനമായത് അയാൾ കേരളീയ താന്ത്രിക പദ്ധതിയിൽ യാതൊരു വിശ്വാസവുമില്ലാത്ത മാധവ ദ്വൈതിയും വൈഷ്ണവ സമ്പ്രദായിയുമായ ഗൗഡ സാരസ്വത ബ്രാഹ്മണൻ ആണെന്നതാണ്. ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയാചാര്യൻ ആയ കാശി മഠാധിപതി സ്വാമി സംയമീന്ദ്ര തീർത്ഥയാണ് അയ്യപ്പൻ ദൈവമല്ലെന്നും, കറുത്ത വസ്ത്രം ധരിച്ചു മാലയിട്ട് ശരണം വിളിച്ചു ക്ഷേത്രത്തിൽ പോവുന്നത് നമ്മുടെ സമ്പ്രദായം അല്ലെന്നും, അയ്യപ്പന് കൊടുക്കുന്നതിനു പകരം തിരുമലയിൽ പോയി ആ നെയ്യ് നിങ്ങൾ വെങ്കിട്ടരമണന് കൊടുക്കണമെന്നും മറ്റും സമുദായ അംഗങ്ങളോട് പരസ്യമായി പറഞ്ഞത്.'നമ്മുടെ സമുദായത്തിന് പറഞ്ഞിട്ടുള്ളതല്ല, നമ്മുടെ സമ്പ്രദായം' അല്ല എന്നാണ് അദ്ദേഹം ആ വീഡിയോയിൽ ഉടനീളം ആവർത്തിച്ചത്.

ആർ. ഹരി ആവട്ടെ തന്റെ ജി.എസ്.ബി സ്വത്വം മുറുകെ പിടിക്കുന്നയാളും, 16ആം നൂറ്റാണ്ടിലെ പോർച്ചുഗീസ് അധിനിവേശത്തിൽ എല്ലാം നഷ്ടപ്പെട്ട് കേരളത്തിലേക്ക് പലായനം ചെയ്യേണ്ടി വന്ന തന്റെ സമുദായത്തെ പറ്റി 'വിസ്താപനാച്ചി കഥ' എന്ന ഹൃദയഭേദകമായ കവിത കൊങ്കിണി ഭാഷയിൽ എഴുതിയ ആളുമാണ്. അങ്ങനെ നോക്കുമ്പോൾ ശബരിമലയുടെ കാര്യത്തിൽ ആർ. ഹരിക്ക് സാമുദായികമായ താല്പര്യ വൈരുദ്ധ്യവും ഉണ്ടെന്ന് അനുമാനിക്കേണ്ടി വരും. ഏറ്റവും തമാശയുള്ള കാര്യം കൊച്ചിയിലെ ചെറളായിൽ സ്ഥിതി ചെയ്യുന്ന ഗൗഡ സരസ്വത ബ്രാഹ്മണരുടെ ഏറ്റവും പ്രധാന ക്ഷേത്രമായ കൊച്ചിൻ തിരുമല ദേവസ്വം എന്ന ഗോശ്രീപുരം വെങ്കിടേശ്വര ക്ഷേത്രത്തിൽ ഇപ്പോളും ജി.എസ്.ബികൾ അല്ലാത്ത ആർക്കും നാലമ്പലത്തിനു അകത്തു കടക്കാൻ അനുവാദമില്ല എന്നതാണ്.

പുറത്തു നിന്ന് തൊഴാം എന്നല്ലാതെ ഉള്ളിൽ കയറി ശ്രീകോവിലിനു മുന്നിൽ ചെന്ന് തൊഴാൻ മറ്റു സമുദായക്കാർക്ക് അനുവാദമില്ല.വിശേഷ ദിവസങ്ങളിൽ നടക്കുന്ന പ്രസാദ ഊട്ടിൽ ജി.എസ്.ബികൾക്കല്ലാതെ ഉണ്ണാൻ പറ്റില്ല. ആർ. ഹരിയുടെ കുലദേവതാ ക്ഷേത്രത്തിൽ സ്വസമുദായം നിലനിർത്തി പോരുന്ന ഈ അയിത്താചരണത്തിൽ അയാൾക്ക് യാതൊരു ആക്ഷേപമോ പരിഷ്‌കരണ ദാഹമോ ഇല്ല. മൂക്കിന് കീഴിൽ നടക്കുന്ന ഇക്കാര്യം കണ്ടില്ലെന്ന് നടിക്കുമ്പോഴും ശബരിമലയുടെ കാര്യം വരുമ്പോൾ അയാൾ നവോത്ഥാന നായകനാവുന്നു.

ആറ്റുകാൽ പൊങ്കാലയുടെ കാര്യം വരുമ്പോൾ ഒരു നഗരത്തെ മുഴുവൻ ഒരു ദിവസം സ്തംഭിപ്പിക്കുന്ന ആചാരം പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്നും, തിരക്ക് കുറയ്ക്കാൻ പൊങ്കാല വർഷത്തിൽ 365 ദിവസവും ആക്കേണ്ടതാണെന്നും വാദിക്കുന്നു. തൃശ്ശൂർ പൂരത്തിന്റെ കാര്യം വരുമ്പോൾ ഹിന്ദു സമൂഹത്തിന്റെ ധൂർത്തിനെ പറ്റിയും അപകടത്തിന്റെ സാധ്യതയെ പറ്റിയും ഒക്കെ വ്യാകുലപ്പെട്ട് കരിയും വേണ്ട കരിമരുന്നും വേണ്ട എന്ന് നിലപാട് പ്രഖ്യാപിക്കുന്നു. അങ്ങനെ കേരളീയ ക്ഷേത്ര പദ്ധതിയോടും ആചാര അനുഷ്ടാനങ്ങളോടും ഉള്ള വിരോധം പരിഷ്‌കരണ വാദമായി ഒളിച്ചു കടത്തുന്നു. ഈ ആചരണ വൈവിധ്യങ്ങളും സമ്പ്രദായ ബഹുത്വങ്ങളും ഒന്നുമില്ലാത്തൊരു ഏകശിലാരൂപിയായ സെമിറ്റിക് ഹിന്ദു മതമാണ് അയാളും അനുയായികളും വിഭാവനം ചെയ്യുന്നത്. ആ വിഭവനത്തെ തന്നെയാണ് ഞാനടക്കമുള്ളവർ ആദ്യം മുതലേ എതിർത്തിട്ടുമുള്ളത്.

എന്തായാലും, ആർ. ഹരിക്ക് ശബരിമലയിൽ വ്യക്തിപരവും കുടുംബപരവും സാമുദായികവും ആയ താല്പര്യ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നത് വസ്തുതയാണ്. ഇത്രയും താല്പര്യ വൈരുദ്ധ്യങ്ങൾ യുവതീ പ്രവേശനത്തിന് വേണ്ടി വാദിച്ച ഏതെങ്കിലും സിപിഎം നേതാവിനാണ് ഉണ്ടായിരുന്നതെങ്കിൽ നിങ്ങളുടെ സമീപനം എന്താവുമായിരുന്നു എന്ന് സ്വയം ചോദിച്ചു ബോധ്യപ്പെട്ടോളുക.
സംഘത്തിനുള്ളിൽ നിൽക്കുന്നവർക്ക് അയാൾ ഋഷിയും മഹാമേരുവും ദൈവതുല്യനുമൊക്കെയാവാം. പുറത്തു നിൽക്കുന്ന വിശ്വാസിക്ക് എന്തായാലും അയാൾ അയ്യപ്പനെക്കാൾ വല്യ ദൈവമല്ല.

ആർ. ഹരിയെ വിമർശിക്കുമ്പോൾ മാത്രം ചോദിക്കാൻ ഏറെ പേരുണ്ടാവുന്നു എന്നത് തന്നെയാണ് അയാളെ വിമർശിച്ചു കൊണ്ടേയിരിക്കേണ്ടതിന്റെ ആവശ്യകതയും. കമ്മ്യൂണിസ്റ്റുകാർക്കോ ആക്ടിവിസ്റ്റുകൾക്കോ ഇല്ലാത്ത സ്ഥാനവും സ്വാധീനവും അയാൾക്ക് സംഘത്തിലും അത് വഴി സമാജത്തിലും ഉണ്ട് എന്നതാണ് അയാളുയർത്തുന്ന അപകടം. പുറത്തു നിൽക്കുന്ന ശത്രു പുറത്താണ് എന്നതുകൊണ്ട് തന്നെ താരതമ്യേന കുറഞ്ഞ അപകടമാണ് ഉയർത്തുന്നത്. ശത്രു അകത്താകുമ്പോൾ അത് നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നൊരു ഭീഷണിയാണ്.

അപ്രതീക്ഷിതമായി ഉയർന്നു വന്ന വലിയ വിശ്വാസി പ്രക്ഷോഭവും ഹൈന്ദവ ജാഗരണവും മൂലം സംഘത്തിലെ ആർ. ഹരി പക്ഷത്തിനു താത്കാലികമായി ഒതുങ്ങേണ്ടി വന്നെങ്കിലും അതൊരു സ്ഥിരമായ പിൻവാങ്ങൽ അല്ല. അനുകൂലമായ അവസരം വരുമ്പോൾ അജണ്ട പുറത്തെടുക്കാൻ അവർ നല്ല നേരത്തിനായി കാത്ത് പതിയിരിക്കുകയാണ്. അപ്പോൾ അതിനെ പ്രതിരോധിക്കാൻ വീണ്ടും ഇമ്മട്ടിലൊരു വിശ്വാസി ഉണർവ്വുണ്ടാവാതിരിക്കാൻ അതിനായി ശ്രമിച്ചേക്കാവുന്നവരെ ഒക്കെ അവരിപ്പോൾ ഗൂഢമായി ഒതുക്കി കൊണ്ടിരിക്കുകയുമാണ്. അടുത്ത വട്ടം അവതരിക്കുമ്പോൾ അവർക്കെതിരെ സംസാരിക്കാൻ ആരുമില്ലാതിരിക്കാൻ വിശ്വാസികൾക്ക് വേണ്ടി സംസാരിച്ച ഓരോരുത്തരെയായി അവർ ചെളിവാരിയെറിഞ്ഞും അപവാദകഥകളിൽ പെടുത്തിയും വ്യക്തിഹത്യ നടത്തിയും വിശ്വാസ്യത നശിപ്പിച്ചു മുഖം കളയുന്നു.
ആളുകളുടെ പേരുകൾ ഒന്നും എണ്ണി എടുത്തു പറയാൻ നിൽക്കുന്നില്ല. എന്നാൽ ആചാരങ്ങൾ നിലനിർത്തണമെന്ന് ആദ്യം മുതൽ വാദിച്ചവരിൽ ഓരോരുത്തരെ പറ്റിയും കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങൾ അപഖ്യാതി കേട്ടിട്ടുണ്ട് എന്നെനിക്ക് ഉറപ്പാണ്.

കഴിഞ്ഞ ദിവസം കണ്ട ഒരു ആർ. ഹരി വാഴ്‌ത്തുപാട്ടിലെ അവസാന വരികൾ ഇങ്ങനെയായിരുന്നു. 'ശബരിമലയെ പറ്റി അദ്ദേഹം പറഞ്ഞതുമൊക്കെ ഹൈന്ദവ സമാജത്തിന്റെ മുന്നോട്ടുള്ള നിലനിൽപ്പിനായുള്ള ദീർഘവീക്ഷണത്തോടെ ആയിരുന്നു എന്ന് സമൂഹം തിരിച്ചറിയുന്ന ഒരു കാലം വരും. അന്ന് വരെയേ ഉള്ളൂ നിന്റെയൊക്കെ ഇന്ദ്രജാലം.' വളരെ കൃത്യമാണ് ഇതിലെ സന്ദേശം. യുവതീ പ്രവേശനം വേണമെന്ന ആർ. ഹരിയുടെ നിലപാട് തന്നെയാണ് ശരിയെന്ന് അവർ ഇപ്പോളും വിശ്വസിക്കുന്നു. സംഘം എന്ത് നിലപാട് എടുത്താലും അവരുടെ നിലപാടിൽ ഒരു മാറ്റവുമില്ല. ആ നിലപാട് ഒടുക്കം വിജയിക്കുമെന്നും ആചാരം തകർക്കപ്പെടുമെന്നും അവർക്ക് ഉറപ്പാണ്. അവർ കാത്തിരിക്കുകയാണ്. ബാക്കിയൊക്കെ വെറും നാട്യം. അതുകൊണ്ട് കൂടിയാണ് ആർ. ഹരിക്കെതിരായ വിമർശനം അവസാനിപ്പിക്കാത്തതും. എന്ത് പ്രത്യാഘാതം നേരിട്ടാലും ഇവരെ തുറന്നു കാണിക്കേണ്ടത് ധർമ്മമായതുകൊണ്ടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP