Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അപകടത്തിൽ പെടുന്നവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കേണ്ടതുമുണ്ട്; അതിനായി സർക്കാർ നിയന്ത്രണത്തിലുള്ള അഴിമതിരഹിത പൊതു സംവിധാനം അത്യന്താപേക്ഷിതവുമാണ്'; റോഡ് സുരക്ഷയെക്കുറിച്ച് ജി മലയിൽ എഴുതുന്നു

'അപകടത്തിൽ പെടുന്നവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കേണ്ടതുമുണ്ട്; അതിനായി സർക്കാർ നിയന്ത്രണത്തിലുള്ള അഴിമതിരഹിത പൊതു സംവിധാനം അത്യന്താപേക്ഷിതവുമാണ്'; റോഡ് സുരക്ഷയെക്കുറിച്ച് ജി മലയിൽ എഴുതുന്നു

ജീ മലയിൽ

റണാകുളത്ത് ഒരു വ്യക്തി കെട്ടിടത്തിൽ നിന്നും താഴെ വീഴുകയും അയാളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കാതെ അവിടെ കൂടിയ ജനങ്ങൾ നോക്കി നിന്നെന്നുമുള്ള ആരോപണം ഉയർന്നിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. അഭിഭാഷകയായ ഒരു വീട്ടമ്മ അയാളെ ഹോസ്പിറ്റലിൽ എത്തിക്കാൻ ഒരു കാർ തടഞ്ഞു നിർത്തുകയും അതിൽ കയറ്റിവിടുകയും ചെയ്തു എന്നും ആ വാർത്തയിൽ നിന്നും മനസ്സിലായി.

ആ വനിതയുടെ പ്രവൃത്തി വളരെ ഉയർന്ന നിലയിലുള്ള സൽപ്രവൃത്തി തന്നെ. അതുപോലെ അയാളെ കാറിൽ കൊണ്ടുപോയി ആശുപത്രിയിൽ എത്തിച്ചവരും നന്മയുള്ള മനസ്സുള്ളവരാണ്. അവർ എല്ലാവിധ അഭിനന്ദനങ്ങളും അർഹിക്കുന്നു. ഈ അവസരത്തിൽ നാം ഒരു കാര്യം കൂടി ചിന്തിക്കണം. ഒരു ഭരണക്രമത്തിൽ, പ്രത്യേകിച്ചു ജനാധിപത്യ സംവിധാനത്തിൽ ജനസുരക്ഷക്കു വേണ്ടി ചെയ്യേണ്ട പല അത്യാവശ്യ കാര്യങ്ങളും ഉണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് ജനങ്ങളുടെ ആരോഗ്യം കാത്തുപരിപാലിക്കാനുള്ള പൊതുവായ മാലിന്യനിർമ്മാർജ്ജനവും അപകടത്തിൽ പെടുന്നവരുടെ ചികിത്സാസൗകര്യവും.

അപകടത്തിൽ പെടുന്നവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കേണ്ടതുണ്ട്. അതിനായി സർക്കാർ നിയന്ത്രണത്തിലുള്ള അഴിമതിരഹിത പൊതു സംവിധാനം അത്യന്താപേക്ഷിതവുമാണ്. കോടാനുകോടി തുക വർഷാവർഷം നമ്മുടെ നാട്ടിൽ ചെലവാക്കിയിട്ടും ഇത്രയും നാളായി അപകടത്തിൽ പെടുന്നവരെ കൈകാര്യം ചെയ്യാനായി ഒരു എമർജൻസി അസിസ്റ്റന്റ് സിസ്റ്റം ഉണ്ടാക്കാൻ ആരും പ്രയഗ്‌നിച്ചു കണ്ടിട്ടില്ല. അതിന്റെ ഭാഗമായി ദേശത്തിന്റെ എല്ലാ ഭാഗത്തും എത്തത്തക്കവണ്ണം ആംബുലൻസുകളും അപകടത്തിൽ പെടുന്നവരുടെ ജീവൻ നിൽനിർത്തിക്കൊണ്ടു ആശുപത്രി വരെ എത്തിക്കാൻ പരിശീലനം ലഭിച്ച ജീവനക്കാരും ആവശ്യമാണ്.

കുറേനാൾ മുമ്പ് ഇവിടെ കുറെ ആംബുലൻസ് വാങ്ങിക്കൂട്ടിയെന്നു വാർത്ത വയിച്ചു. എമർജൻസി നമ്പറും നൽകി. ഇന്ന് അതൊക്കെ എവിടെ പോയി എന്നറിയില്ല. അതിനാൽ നമ്മുടെ നട്ടിൽ സ്വതന്ത്രമായ ഒരു സർക്കാർ സംവിധാനം എത്രയും പെട്ടെന്ന് അതിനായി ഒരുക്കേണ്ടത് കാലത്തിന്റെ ആവശ്യമായി വന്നിരിക്കുന്നു. അതു ശരിക്കു നടക്കാൻ പോലും ശേഷിയില്ലാത്ത ആരോഗ്യവകുപ്പിന്റെ കീഴിൽ ആക്കാതെ പകരം അഴിമതിരഹിതവും സേവനസന്നദ്ധവുമായ ഒരു സർക്കാർ സംവിധാനം അതിനായി ഉണ്ടാകേണ്ടതുണ്ട്. ഫയർ ആൻഡ് സേഫ്റ്റി വകുപ്പ് പോലെ മികച്ച സംവിധാനങ്ങൾ ഉള്ള ഒന്ന്. അതു വളരെ അച്ചടക്കത്തോടെ നടക്കുന്ന ഒരു വകുപ്പായി തുടക്കത്തിൽ തന്നെ സ്ഥാപിച്ചെടുക്കണം.

കൈയിൽ കിട്ടുന്ന ആരെയും നിയമിക്കാതെ സേവനമനഃസ്ഥിതിയുള് വർ മാത്രമേ ആ വകുപ്പിൽ ഉണ്ടാകാവൂ. ഈ അവസരത്തിൽ ഒരു കാര്യം കൂടി ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. വളരെ വർഷങ്ങൾക്കു മുമ്പ് കുവൈറ്റിൽ നാഷണൽ ഹൈവേയിൽ ഒരു കാർ അപകടം നേരിൽ കാണാൻ ഇടയായി. അപകടത്തിൽ പെട്ടവർക്ക് ജീവനുണ്ടായിരുന്നു. പക്ഷേ നില വളരെ ഗുരുതരമായി കണ്ടു.

അതു വഴി പോയ ധാരാളം കാറുകൾ അവിടെ നിർത്തിയിട്ടു യാത്രക്കാർ ഇറങ്ങി നോക്കി. അപ്പോഴേക്കും പൊലീസും എത്തി. അവർ ആദ്യം ചെയ്തത് അവിടെ കൂടിയ ജനങ്ങളെ ദൂരേക്കു മാറ്റി നിർത്തുകയായിരുന്നു. ആംബുലൻസും താമസിയാതെ അവിടെ എത്തി.

ആ രാജ്യത്ത് അപകട സ്ഥലത്തു കൂടുന്ന ജനങ്ങൾക്ക് റോഡപകടങ്ങളിൽ പെടുന്നവരെ ചെന്നു ശുശ്രൂഷിക്കനോ അവരെ എടുത്ത് ആശുപത്രിയിൽ എത്തിക്കാനോ അനുവാദമില്ല . അങ്ങനെ ചെയ്യുന്നത് അപകടത്തിൽ പെടുന്നവരുടെ ജീവന് കൂടുതൽ ആപത്തുണ്ടാക്കാൻ സാദ്ധ്യത ഉള്ളതിനാലാണ് ആ വിലക്ക്. ജീവന്റെ തുടിപ്പുള്ള ഒരാളെ എല്ലുകൾ തകർന്നും ചോര ഒലിച്ചും കിടക്കുന്ന അവസ്ഥയിൽ യാതൊരു മുൻ കരുതലും ഇല്ലാതെ കിട്ടുന്ന വാഹനത്തിൽ ചുരുട്ടിക്കൂട്ടി എടുത്തുകൊണ്ടു പോകുന്നത് ജീവൻ ബാക്കിയുണ്ടെങ്കിൽ അതുകൂടി ഇല്ലാതാക്കനേ ഇട വരുത്തുകയുള്ളൂ. അതുമൂലം ജീവൻ പോയില്ലെങ്കിൽ തന്നെ അപകടത്തിൽ പെട്ടവർക്ക് സാരമായ ശാരീരിക വൈകല്യങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ടു കൂടിയാണ് അപകടത്തിൽ പെടുന്നവരെ അവിടെ തടിച്ചു കൂടുന്ന ജനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത്.

അവിടെ കൂടുന്നവർ ചെയ്യേണ്ട കാര്യം പൊലീസിനെയും ആംബുലൻസിനെയും അപകട വിവരം അറിയിക്കുക എന്നതു മാത്രമാണ്. അപകടസ്ഥലത്ത് പൊലീസ് ആദ്യം എത്തിയാൽ പോലും അവർ പ്രഥമശുശ്രൂഷ നൽകിയിട്ട് അപകടപരിചരണ സംവിധാനങ്ങളുള്ള ആംബുലൻസിനു വേണ്ടി കാത്തു നിൽക്കുകയേ ഉള്ളൂ. അല്ലാതെ അപകടത്തിൽ പെട്ടവരെ ഉടനെ പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടു പോകില്ല.

അതുപോലെയാണ് ഒരു അപകടത്തെ നമ്മുടെ നാട്ടിലും കൈകാര്യം ചെയ്യേണ്ടത്. അല്ലാതെ സാരമായ പരുക്കു പറ്റി കിടക്കുന്ന ആളെ ചുരുട്ടിയെടുത്ത് കിട്ടുന്ന വാഹനത്തിൽ കൊണ്ടുപോകുന്നത് അപകടത്തിൽ പെട്ട ആൾക്ക് കൂടുതൽ അപകടം ഉണ്ടാക്കുകയേ ഉള്ളൂ. അതുകൊണ്ട് ജനങ്ങൾക്കു വേണ്ടി സർക്കാർ ചെയ്യേണ്ടത് ഇതാണ്. അപകടാവസ്ഥയിൽ ഉണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലനം സിദ്ധിച്ച ജീവനക്കാരെയും അതിനുള്ള എല്ലാ സൗകര്യങ്ങളുമുള്ള പഴക്കമില്ലാത്ത ആംബുലൻസുകളും ഒരുക്കുന്ന ഒരു എമർജൻസി വകുപ്പുണ്ടാക്കണം.

ജനനന്മയെക്കരുതി അത് ഉടൻ നടപ്പാക്കുകയും വേണം. അപകട സ്ഥലത്ത് എത്തുന്ന പൊലീസിനും അപകടത്തിൽ പെടുന്നവർക്ക് പ്രഥമ ശുശ്രൂഷ നല്കാനുള്ള പരിശീലനം കൊടുക്കണം. എത്രയോ സർക്കാർ ഇവിടെ അധികാരത്തിൽ വന്നിട്ടും ജനങ്ങളുടെ സുരക്ഷിതവും ആരോഗ്യപരവുമായ ജീവിതത്തിനു വേണ്ടതൊന്നും ആരും ഒരുക്കിയിട്ടില്ല എന്നു കാണുന്നത് ഖേദകരമാണ്. എല്ലാവരും അപകടസ്ഥലത്തു നോക്കി നിന്ന ജനങ്ങളെ കുറ്റം പറയുന്നതേയുള്ളൂ. അപകടസ്ഥലത്ത് ഓടിക്കൂടുന്ന ജനങ്ങൾ അതു കാണുമ്പോൾ തന്നെ ആകെ ചിന്താക്കുഴപ്പത്തിൽ ആകും എന്നതാണ് വാസ്തവം.

നമ്മുടെ നാട്ടിലെ നിയമക്കുരുക്കുകൾ, ചോര ഒഴുകി എല്ലുകൾ ഒടിഞ്ഞു കിടക്കുന്ന രോഗിയെ കൈകാര്യം ചെയ്യാനോ ശുശ്രൂഷിക്കാനോ ഉള്ള അറിവില്ലായ്മ, അവയൊക്കെ കാരണം ജനങ്ങൾ നോക്കി നിൽക്കുന്നുവെങ്കിൽ അവരെ എന്തിനു കുറ്റം പറയണം. ജനങ്ങളെ കുറ്റം പറയുന്നതിനു പകരം സർക്കാർ ജനോപകാരപ്രദമായ ഇത്തരം അത്യാവശ്യ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധയും പണവും നൽകേണ്ടതാണ്. എങ്കിലേ ഒരു ഭരണം നല്ലതെന്നു ജനങ്ങൾക്ക് അനുഭവപ്പെടുകയുള്ളൂ.

ഇതിലൂടെ ഇപ്പോഴത്തെ സർക്കാരിന്റെ കുറ്റം കണ്ടെത്തുക എന്ന ഉദ്ദേശ്യമില്ല. കഴിഞ്ഞ കാലങ്ങളിൽ നടപ്പാക്കാതെ പോയ കാര്യം എടുത്തു കാട്ടുക മാത്രമാണ് ചെയ്യുന്നത്. അതിലേക്കു വേണ്ട കാര്യങ്ങൾ ഈ സർക്കാർ ചെയ്യുമെന്ന് ഞങ്ങൾ ജനങ്ങൾ പ്രതീക്ഷിക്കട്ടെയോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP