Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടതു മുന്നണിയിൽ നിന്നു പിഴയ്ക്കാൻ പാടു പെടുന്ന മാതൃഭൂമി മുതലാളി, രാജാവിനെ തൃപ്തിപ്പെടുത്താൻ മനപ്പൂർവ്വം വേണുവിനെ പുറത്താക്കുകയായിരുന്നോ..? ബഷീറും പ്രദീപും, ഉന്മൂലനം ചെയ്യപ്പെട്ടു; ഷാജനും വിനു വി ജോണും ഭീഷണികളുടെ നിഴലിൽ; രഞ്ജിത്ത് ഗോപാലകൃഷ്ണൻ എഴുതുന്നു

ഇടതു മുന്നണിയിൽ നിന്നു പിഴയ്ക്കാൻ പാടു പെടുന്ന മാതൃഭൂമി മുതലാളി, രാജാവിനെ തൃപ്തിപ്പെടുത്താൻ മനപ്പൂർവ്വം വേണുവിനെ പുറത്താക്കുകയായിരുന്നോ..? ബഷീറും പ്രദീപും, ഉന്മൂലനം ചെയ്യപ്പെട്ടു; ഷാജനും വിനു വി ജോണും ഭീഷണികളുടെ നിഴലിൽ; രഞ്ജിത്ത് ഗോപാലകൃഷ്ണൻ എഴുതുന്നു

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

'സത്യം ചെരുപ്പിട്ട് നടക്കാൻ ഇറങ്ങുമ്പോളേക്കും, നുണ മൂന്ന് തവണ ലോകം ചുറ്റി സഞ്ചരിച്ചിരിക്കും' ഇതൊരു പഴമൊഴിയാണ്. ഇന്നും പതിരു കലരാത്ത പഴമൊഴി. സത്യം എന്തെന്ന് ലോകമറിയും മുൻപ്, നുണപ്രചാരണങ്ങൾ കാട്ടുതീ പോലെ പടരുന്നതിനെയാണ് ഇങ്ങനെ പറയുന്നത്.

ആധുനീക ഇന്ത്യയിൽ ഇത്തരം നുണ പ്രചാരണങ്ങൾ ഏറ്റവുമധികം നേരിടേണ്ടി വന്നിട്ടുള്ളത് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. ഗുജറാത്ത് കലാപം മുതൽ ഇന്ന് സംഘികൾ തന്നെ എതിരാളികളെ എടുത്തിട്ടലക്കാൻ ഉപയോഗിക്കുന്ന ഗർഭിണിയും, ഭ്രൂണവും, ശൂലവുമെല്ലാം, അന്ന് ഇത്തരമൊരു കള്ളപ്രചാരണം നടന്ന കാലഘട്ടത്തിൽ എത്രത്തോളം വലിയ കോലാഹലം ഉണ്ടാക്കിയിരുന്നു എന്നത് ഓർമ്മിക്കുന്നവരുണ്ടാകാം. ( ഗർഭിണികളെ ശൂലത്തിൽ കോർത്ത് ഭ്രൂണങ്ങളെ അതിൽ കൊരുത്ത മലബാർ മാപ്പിള ലഹളയുടെ ക്യത്യം നൂറാം വർഷമാണ് ഇന്ന്..)
അതിന്റ്‌റെ ഫലമായിരുന്നു, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നിട്ടും നരേന്ദ്ര മോദിക്ക്, അമേരിക്ക വിസ നിഷേധിച്ചത്. സത്യം ഇരുളിന്റ്‌റെ മറ നീക്കി സൂര്യതേജസ്സോടെ ഉദിച്ചുയർന്നതിന് കാലം സാക്ഷി.. ! ഇതെഴുതുമ്പോൾ, മോദി വീണ്ടും അമേരിക്കൻ പര്യടനത്തിലാണ്. ഏഴു വർഷത്തിനിടയിൽ മൂന്നാമത്തെ അമേരിക്കൻ രാഷ്ട്രപതിയാണ് മോദിക്ക്, വൈറ്റ് ഹൗസിൽ ഇന്നലെ ആതിഥ്യമരുളിയത്.

ആ മോദിയെ, മലയാള മാധ്യമ പ്രവർത്തകരിൽ ഏറ്റവുമധികം, അപഹസിച്ച, 'നിങ്ങളുടെ പ്രധാനമന്ത്രി'യെന്ന് ബിജെപി വക്താവിനോട് പുശ്ചം കലർന്ന ഭാഷയിൽ സൂപ്പർ പ്രൈം ടൈം ചർച്ചക്കിടയിൽ പരിഹസച്ചുവയോട് ചോദിച്ച, സന്ദീപ് വാര്യരെ പോലെ ഒരു മാന്യനായ യുവ നേതാവിനെ ചർച്ചക്കിടെ അപമാനിച്ച് ഇറക്കിവിട്ട, ഇടത് ആഭിമുഖ്യമുള്ള മാധ്യമ അവതാരകനായിരുന്നു, വേണു ബാലകൃഷ്ണൻ. മാതൃഭൂമി ചാനലിലെ ഡെപ്യൂട്ടി എഡിറ്റർ.
ആ വേണു ബാലകൃഷ്ണൻ, ഒരു സുപ്രഭാതത്തിൽ ചാനലിൽ നിന്നും പുറത്തായി. ആദ്യം രണ്ടാഴ്ചത്തെ സസ്‌പെൻഷനാണന്നും, പിന്നീട് രാജി വച്ചു അതല്ല പുറത്താക്കപ്പെട്ടു എന്നും വാർത്തകൾ പ്രചരിക്കുന്നു. ഏതായാലും ചാനൽ സ്‌ക്രീനിൽ നിന്ന് വേണു ഒഴിവാക്കപ്പെട്ടു.
മലയാള മാധ്യമ രംഗത്ത് കുറഞ്ഞത് കാൽനൂറ്റാണ്ടെങ്കിലും പ്രവർത്തന പരിചയമുള്ള, മികച്ച വാർത്താവതാരകരിൽ ഒരാളാണ്, വേണു. മാതൃഭൂമി, ചാനൽ തുടങ്ങിയത് മുതൽ അവരെ പ്രതിനിധീകരിച്ച മുഖം.

മറ്റൊരു മുതിർന്ന മാധ്യമ പ്രവർത്തനകനായ ഉണ്ണി ബാലകൃഷ്ണൻ വേണുവിന്റ്‌റെ സഹോദരനാണ്. അധികം ആർക്കും അറിയുമോ എന്നറിയില്ല, ഇടത് മാധ്യമ നിരീക്ഷകനായ പഴയകാല മാധ്യമ പ്രവർത്തകൻ, ഭാസുരേന്ദ്ര ബാബു ഇവരുടെ അമ്മാവനാണ്. പാരമ്പര്യമായി കമ്മ്യൂണിസ്റ്റുകളുടെ കുടുംബം. വേണു അടക്കമെല്ലാവരും, വി എസ് പക്ഷമായിരുന്നു. അതിനാൽ തന്നെ കടുത്ത പിണറായി വിമർശനം നടത്തി, രാജാവിന്റ്‌റെ അതൃപ്തി സമ്പാദിച്ചിട്ടുമുണ്ട്, ടിയാൻ.

കഴിഞ്ഞ സർക്കാരിന്റ്‌റെ അവസാന മാസങ്ങളിൽ, വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കേ, വേണു, മാതൃഭൂമിയുടെ സ്‌ക്രീനിൽ ഉണ്ടായിരുന്നില്ല. പുതിയ സർക്കാരെത്തി മാസങ്ങൾ കഴിഞ്ഞാണ്, വേണു അടുത്തയിടെ തിരികെയെത്തിയത്. അതും ചാനലിൽ വാർത്തയുടെ മേധാവിയായിരുന്ന സഹോദരൻ രാജി വച്ച ശേഷം..
ഇപ്പോൾ ദുരൂഹമായ സാഹചര്യത്തിൽ സമൂഹ മധ്യത്തിൽ അപമാനിക്കപ്പെട്ട് നിൽക്കുകയാണ് ആ മനുഷ്യൻ. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ, വേണുവിനോട് കടുത്ത എതിർപ്പുള്ള ആളാണ് ഞാൻ. ശത്രവാണെങ്കിൽ പോലും ആ മനുഷ്യനെ ഇങ്ങനെ ചിത്രവധം ചെയ്യുന്നതിനോട് തീരെ യോജിക്കുവാൻ മനസ്സാക്ഷി അനുവദിക്കുന്നില്ല.

അതു കൊണ്ടാണ് ഈ കുറിപ്പ്.
എന്താണ് അയാൾ ചെയ്ത കുറ്റം..?
പുറത്ത് വന്ന വിവരങ്ങൾ വച്ചു, കൂടെ ജോലി ചെയ്യുന്ന 'ഒരു സ്ത്രീ', ഇയാൾക്കെതിരെ മാനേജ്‌മെന്റ്‌റിന് ഒരു പരാതി നൽകി.
അയാൾ, ഇവർക്ക് 'അശ്ലീല മെസ്സേജ്' അയച്ചു എന്നതാണ് പരാതി. ചോദ്യം ഇവിടെയാണ് തുടങ്ങുന്നത്..!
1. എന്താണ്, ആ അശ്ലീല മെസ്സേജ്..? എന്താണതിലെ അശ്ലീലം.? ആരാണ്, ശീലവും, അശ്ലീലവും നിർണ്ണയിക്കുന്ന സദാചാര മീറ്റർ മാതൃഭൂമി മാനേജ്‌മെന്റ്റിന് നൽകിയത്..?
*ഇവിടെ, വേണു അയച്ചത് ഒരല്പം ചൂടൻ തമാശാണോ ?!..
*അതോ പിണറായി സർക്കാർ അശ്ലീലം കണ്ടെത്തി ഒരു ഐഎഎസ് ഓഫീസർക്കെതിരെ കേസെടുത്ത പോലെ സിനിമാ നടിയുടെ പിന്നാമ്പുറമാണോ ?.. ,
*അതോ തെറിയോ, ആ സ്ത്രീയുടെ സ്ത്രീത്വം അപമാനിക്കപ്പെടും വിധം അവരുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തും വിധമുള്ള മെസ്സേജാണോ..?
എന്തായിരുന്നു ആ മെസ്സേജ്..?
2. പൊതു ജന മദ്ധ്യത്തിൽ ഒരാളെ ഇങ്ങനെ തൊലിയുരിച്ച് നിർത്താൻ ആരാണ് മാതൃഭൂമിക്ക് നിയമപാലനത്തിനുള്ള ചുമതല കൂടി ഏൽപ്പിച്ചു കൊടുത്തത്.?
3. ഒരു കുറ്റകൃത്യം നടന്നു എന്ന് ഉറപ്പുണ്ടെങ്കിൽ, അത് നിയമ സംവിധാനത്തെ അറിയിക്കേണ്ട ചുമതല മാതൃഭൂമി മാനേജ്‌മെന്റ്‌റിനില്ലേ?.IPC 202 പ്രകാരം കുറ്റകരമല്ലേയിത്.?
4. ആ സ്ത്രീക്ക്, പൊലീസിൽ പരാതി നൽകാൻ താത്പര്യം ഇല്ലെങ്കിൽ പോലും, കേവലം ഡിസിപ്ലിനറി നടപടി മാത്രം എടുത്ത് ഒരു കുറ്റവാളിയെ, അഥവാ അത്തരം പ്രവണതയുള്ള ഒരാളെ സ്വന്തം സ്ഥാപനത്തിൽ നിന്നും പടിയടച്ചു പിണ്ഡം വച്ചു സമൂഹത്തിലേക്ക് ഇറക്കി വിടുന്നത് Harbouring the offender (IPC 212) എന്ന വകുപ്പു പ്രകാരം കുറ്റകരമല്ലേ?..
5. ഇനി ഇത്തരത്തിൽ ഒരു കുറ്റകൃത്യം നടന്നു എന്ന് കേട്ടുകേഴ്‌വി ഉണ്ടെങ്കിൽ തന്നെ പൊലീസിനതിൽ ഇടപെടാം, കേസെടുക്കാം. Cognizable Offense (IPC 154). സ്ത്രീ സുരക്ഷയെ സംബന്ധിച്ച് ആകുമ്പോൾ പ്രത്യേകിച്ചും 326(A&B) എല്ലാമത് നിഷ്‌ക്കർഷിക്കുന്നുണ്ട്.

അയാൾ തെറ്റു ചെയ്‌തോ, ഇല്ലയോ എന്നത് നിയമ സംവിധാനം പരിശോധിച്ച്, കുറ്റവാളിയെങ്കിൽ കോടതി അയാളെ ശിക്ഷിക്കണം. അല്ലാതെ, അജമൽ കസബിനും, ഗോവിന്ദച്ചാമിക്കും ലഭിച്ച നിയമപരിരക്ഷ പോലും നൽകാതെ അയാളെ ഒരു സമൂഹവും, ഇതര മാധ്യമങ്ങളും ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നതിനോട് കടുത്ത എതിർപ്പുണ്ട്. നാളെ അപമാനഭാരം താങ്ങാനാവാതെ, അയാളോ, അയാളും കുടുംബവും ആത്മഹത്യ ചെയ്താൽ നിങ്ങളും, ഞാനുമടങ്ങുന്ന സമൂഹവും, വേണുവിന്റ്‌റെ പേര് മനപ്പൂർവ്വം ചർച്ചക്കിടയിൽ വലിച്ചിഴച്ച ഏഷ്യാനെറ്റിലെ വിനുവടക്കമുള്ള മാധ്യമ പ്രവർത്തകരും ശിഷ്ടകാലം ആ പാപഭാരം പേറേണ്ടി വരില്ലേ..?

അവസാനമായി ഒരു ചോദ്യം കൂടി.
6. പിണറായി സർക്കാരിന്റ്‌റെ കടുത്ത വിമർശകനായിരുന്ന വേണുവിനെ, ഇടത് സഹയാത്രികയായ മാധ്യമ പ്രവർത്തകയെ ഉപയോഗിച്ച് ഒരു പരാതി സൃഷ്ടിച്ച ശേഷം, ഇടതു മുന്നണിയിൽ നിന്നു പിഴയ്ക്കാൻ പാടു പെടുന്ന മാതൃഭൂമി മുതലാളി, രാജാവിനെ തൃപ്തിപ്പെടുത്താൻ മനപ്പൂർവ്വം പുറത്താക്കുകയായിരുന്നോ..?
(ഇയാള്, വേണുവിന്റ്‌റെ സുഹൃത്താണോ എന്ന് ചോദിക്കാൻ സാദ്ധ്യത ഉള്ളവരോട്..)
വേണു എന്റ്‌റെ സുഹൃത്തല്ല, ആകാൻ സാദ്ധ്യതയുമില്ല, അയാൾക്കെന്നെ അറിയുകയുമില്ല.
എന്നാൽ, കേരളത്തിൽ മാധ്യമ സ്ഥാപനങ്ങളും, പ്രവർത്തകരും ഒരറ്റത്തേക്ക് മാത്രം ചായുന്നതിൽ ആശങ്ക തോന്നുന്നുണ്ട്.

ബഷീറും, എസ് വി പ്രദീപും, ഉന്മൂലനം ചെയ്യപ്പെട്ടു കഴിഞ്ഞു. രഞ്ജിത്ത് ( Renjith Abraham Thomas ) വേട്ടയാടപ്പെടുന്നു. ഷാജനും, ( Shajan Skariah ) വിനു വി ജോണുമെല്ലാം ഭീഷണികളുടെ നിഴലിലാണ്.
അക്കൂട്ടത്തിൽ ഇരയായതാണോ വേണുവെന്നത് അതിനാൽ തന്നെ സാഹചര്യങ്ങൾ വച്ച് നോക്കിയാൽ സംശയിക്കണം. നോർത്തിൻഡ്യയിൽ, ഫാഷിസത്തെ തേടുന്നവർ, ഒന്ന് സ്വയം വിലയിരുത്തണമെന്നേ പറയാനുള്ളൂ .

(ലേഖകൻ ഫെയ്‌സ് ബുക്കിൽ എഴുതിയതാണ് ഈ കുറിപ്പ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP