Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാറിടങ്ങളും നാഭിച്ചുഴിയും ലൈംഗികതയുടെ അടയാളങ്ങളല്ലെന്നും മാതൃത്വത്തിന്റെ പ്രതീകങ്ങളാണെന്നും ഈ സമൂഹത്തെ പഠിപ്പിക്കണം; വേട്ടക്കാരനെ ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ കൈകാര്യം ചെയ്യാനും തന്റേടമുള്ളവരായി പെൺകുട്ടികളെ വളർത്തണം; മാറേണ്ടത് സമൂഹത്തിന്റെ മനോഭാവമാണ്; തിരുവനന്തപുരം ഡെപ്യുട്ടി മേയർ രാഖി രവികുമാർ എഴുതുന്നു

രാഖി രവികുമാർ

ന്താരാഷ്ട്ര ബാലികാ ദിനവും വെറുമൊരു ദിനമായി കടന്നു പോയിരിക്കുന്നു. ലോകമെമ്പാടുമുള്ള പെൺകുട്ടികളെക്കാൾ കൂടുതൽ വേട്ടയാടപ്പെടുന്നത് ഇന്ത്യയിലെ പെൺ ബാല്യങ്ങളാണ്. ഭ്രൂണം മുതലേ നേരിടേണ്ടി വരുന്ന ഭയം.. അവഗണന... ഭീഷണി..

ഭ്രൂണത്തിലുള്ളത് പെണ്ണാണെന്നറിഞ്ഞാൽ വേട്ടക്കാരാകുക മാതാപിതാക്കൾ തന്നെ..
പെണ്ണിനെ ഇഷ്ടപ്പെടുന്ന അച്ഛനമ്മമാർ പിറവിക്ക് അനുമതി കൊടുത്താൽ വേട്ടക്കാരായി സമൂഹവും..
ഇതിനെയെല്ലാം അതിജീവിച്ച് അധികാര സ്ഥാനങ്ങളിലെത്തിയാൽ ആ വനിത ആഘോഷിക്കപ്പെടും..
അനുമോദിക്കപ്പെടും..
ബഹുമാനിക്കപ്പെടും..

വിജയസോപാനമേറുന്ന പെണ്ണിന് കരഘോഷമല്ല ഇവിടെ വേണ്ടത്. മറിച്ച് പേടിയില്ലാതെ പിറക്കാനും മാന്യമായി ജീവിക്കാനും കഴിയുന്ന സാഹചര്യം സംജാതമാകണം. പെണ്ണുടലുകളെ കാഴ്‌ച്ച വസ്തുക്കളും വിൽപ്പനച്ചരക്കുകളുമായി കാണുന്ന ലോകത്തിന്റെ കണ്ണിനാണ് കുഴപ്പം. അതിനാണ് ചികിത്സ വേണ്ടതും.

2012 മുതൽ ഐക്യരാഷ്ട്രസംഘടന അന്താരാഷ്ട്ര ബാലികാ ദിനം ആചരിക്കുന്നുണ്ട്. ഈ ദിവസം എല്ലാ രാജ്യങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കാറുമുണ്ട്. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാറുണ്ട്. അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകാറുണ്ട്.

പക്ഷേ.. ഈ ദിനത്തിലുൾപ്പെടെ പെണ്ണുടലുകൾ ആക്രമണത്തിനിരയാകാറുണ്ട്..
അവരുടെ ആത്മാഭിമാനം ചവിട്ടിയരക്കപ്പെടാറുണ്ട്..
വേട്ടക്കാരന്റെ കൈകളാൽ കൊല്ലപ്പെടാറുണ്ട്..

മാറേണ്ടത് സമൂഹത്തിന്റെ കാഴ്‌ച്ചപ്പാടുകളാണ്. നമ്മുടെ ആൺകുട്ടിളെ പഠിപ്പിക്കേണ്ടത് സ്ത്രീയെ ബഹുമാനിക്കാനാണ്. ഓരോ പെണ്ണിനും കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്നും ഇവിടുത്തെ പൊതുഇടങ്ങളെന്നും അവരെ പഠിപ്പിക്കണം. മാറിടങ്ങളും നാഭിച്ചുഴിയും ലൈംഗികതയുടെ അടയാളങ്ങളല്ലെന്നും മാതൃത്വത്തിന്റെ പ്രതീകങ്ങളാണെന്നും ഈ സമൂഹത്തെ പഠിപ്പിക്കണം. പെൺശരീരങ്ങൾക്കുള്ളിലും ആത്മാഭിമാനമുള്ള ഒരു മനസ്സുണ്ട് എന്ന് മനസ്സിലാക്കിക്കണം.

ലോകത്ത് ഇന്ന് നടക്കുന്ന പോരാട്ടങ്ങളൊന്നും സ്ത്രീ സമത്വത്തിന് വേണ്ടിയുള്ളതല്ല. മറിച്ച്, സ്ത്രീയായി ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യം മാത്രമാണ് ഉയരുന്നത്. അമ്മയുടെ ഗർഭ പാത്രം മുതൽ സ്വന്തം രാജ്യത്തെ പൊതു ഇടങ്ങളിൽ വരെ സുരക്ഷിതരല്ലാത്ത പെൺജന്മങ്ങൾക്ക് വരും കാലമെങ്കിലും സുരക്ഷിതമാകാൻ വേണ്ടത് പുരുഷ മേധാവിത്വത്തിനെതിരായ ചെറുത്ത് നിൽപ്പുകൾ തന്നെയാണ്. കണ്ണുരുട്ടേണ്ടവനെ കണ്ണുരുട്ടിയും തല്ലു കൊടുക്കേണ്ടിടത്ത് തല്ല് തന്നെ കൊടുത്തും പ്രക്ഷേഭം വേണ്ടിടത്ത് അത് സംഘടിപ്പിച്ചും തന്നെയാകണം സ്ത്രീ സുരക്ഷ സ്ഥാപിച്ചു കിട്ടാൻ. സ്ത്രീ സുരക്ഷക്കായി ശക്തമായ നിയമങ്ങൾ നിലനിൽക്കുന്ന കേരളത്തിൽ പോലും ഇരയെന്ന വാക്കിനാൽ പെണ്ണിനെ അടയാളപ്പെടുത്തേണ്ടി വരുന്നതാണ് ഏറ്റവും ഭയാനകം. നിയമത്തിന്റെ അഭാവമോ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വമോ അല്ല, സമൂഹത്തിന്റെ മനോഭാവമാണ് ഈ ദുരവസ്ഥക്ക് കാരണം.

മാറേണ്ടത് സമൂഹത്തിന്റെ മനോഭാവമാണ് എന്ന് ഉറക്കെ പറയാൻ സ്ത്രീകൾക്ക് കഴിയണം. വേട്ടക്കാരനെ ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ കൈകാര്യം ചെയ്യാനും തന്റേടമുള്ളവരായി പെൺകുട്ടികളെ വളർത്തണം. ഇന്ന് ലോകത്തെ പെൺകുട്ടികൾ നേരിടുന്ന അവഗണന അവസാനിപ്പിക്കാൻ മറ്റ് കുറുക്കു വഴികളില്ല.

വാൽക്കഷ്ണം:
1994 കെയ്റോ കോൺഫറൻസിനെത്തുടർന്നാണ് കൗമാരക്കാരുടെ പ്രശ്നങ്ങൾ ലോകസമൂഹം ഗൗരവമായി കാണാൻ തുടങ്ങിയത്. തുടർന്ന് ഇവരെ ഉദ്ദേശിച്ച് വിവിധ പദ്ധതികൾ എല്ലാ രാജ്യത്തും ആവിഷ്‌കരിക്കപ്പെട്ടു. അവയിലധികവും സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കുട്ടികളെ ഉദ്ദേശിച്ചുള്ളവയാണ്. എന്നിരുന്നാലും പെൺകുട്ടികൾ മാത്രം നേരിടുന്ന പ്രശ്നങ്ങൾ അർഹമായ ഗൗരവത്തോടെ പരിഗണിക്കപ്പെടാറില്ല. 2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്.

പെൺകുട്ടികൾക്ക് കൂടുതൽ അവകാശങ്ങൾ ലഭ്യമാക്കുന്നതിനും ലിംഗവിവേചനത്തിനെതിരെ പോരാടുന്നതിനുമായി ഒരു ദിനം ആവശ്യമാണെന്ന നിർദ്ദേശം മുന്നോട്ടുവച്ചത് പ്ലാൻ ഇന്റർനാഷണൽ എന്ന സർക്കാർ ഇതര സംഘടനയാണ്. ശൈശവ വിവാഹത്തിനെതിരെയുള്ള ആഹ്വാനത്തോടെ 2012 ഒക്ടോബർ 11-ന് ആദ്യത്തെ ബാലികാദിനം ആചരിച്ചു. ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതലാണ് ഇത് നിലവിൽ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP