Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഞ്ചകനായ അർണാബ് ഗോസ്വാമി മാദ്ധ്യമപ്രവർത്തനത്തിന് അപവാദം; സത്യം പറയേണ്ടവർ തന്നെ സത്യം വളച്ചൊടിക്കുന്നു: ജെഎൻയു പ്രൊഫസർ പർണാൽ ചിർമുലെയ്ക്കു പറയാനുള്ളത്

വഞ്ചകനായ അർണാബ് ഗോസ്വാമി മാദ്ധ്യമപ്രവർത്തനത്തിന് അപവാദം; സത്യം പറയേണ്ടവർ തന്നെ സത്യം വളച്ചൊടിക്കുന്നു: ജെഎൻയു പ്രൊഫസർ പർണാൽ ചിർമുലെയ്ക്കു പറയാനുള്ളത്

ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തനത്തിന് അർണാബ് ഗോസ്വാമി അപവാദമാണെന്ന് ജെഎൻയു പ്രൊഫസർ പർണാൽ ചിർമുലെ. സത്യം പറയേണ്ടവർ തന്നെ സത്യം വളച്ചൊടിക്കുകയാണ് ഉണ്ടായതെന്നും അർണാബിനെപ്പോലുള്ള മാദ്ധ്യമപ്രവർത്തകർ സത്യം വളച്ചൊടിക്കാൻ കൂട്ടുനിൽക്കുന്നതു ശരിയല്ലെന്നും ചിർമുലെ പറഞ്ഞു.

രാജ്യത്തിനെതിരായ മുദ്രാവാക്യങ്ങൾ കലാലയത്തിനുള്ളിൽ കേട്ടൂവെന്ന് പറഞ്ഞ് അത് ആര് വിളിച്ചതെന്നോ, എന്തിനു വിളിച്ചതെന്നോ അന്വേഷിക്കാതെ കൈയിൽ കിട്ടിയ വിദ്യാർത്ഥികളെയെല്ലാം തല്ലിച്ചതക്കുകയും രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലിൽ അടക്കുകയും ചെയ്യുന്ന കാഴ്ചകൾ നമ്മൾ കണ്ടു കഴിഞ്ഞു. സത്യം പറയേണ്ടവർ തന്നെ സത്യങ്ങളെ വളച്ചൊടിക്കുകയും മൂടി വക്കുകയും ചെയ്യുന്നതാണ് ഇപ്പോൾ നമ്മൾ കാണുന്നതെന്നും ചിർമുലെ വ്യക്തമാക്കി.

നമ്മൾ മാദ്ധ്യമ വിചാരണയോട് പൊരുത്തപ്പെട്ടു കഴിഞ്ഞു. എന്താണ് സത്യമെന്ന് പ്രശ്‌നത്തിനുള്ളിൽ നിന്ന് കാണുന്ന എന്നെപ്പോലെയുള്ളവർ മാദ്ധ്യമങ്ങളുടെ ഈ തെറ്റായ വിചാരണയുടെ വരുംവരായ്കകളെ കുറിച്ചു ചിന്തിച്ചു പോവുകയാണ്. ഇന്ത്യയിലെ ഏറ്റവും മഹത്തായ കലാലയത്തെ അടച്ചു പൂട്ടാനും അവിടുത്തെ വിദ്യാർത്ഥികളെ ജയിലറക്കുള്ളിൽ ആക്കാനും ബാക്കിയുള്ളവരുടെ രക്തം തെരുവിൽ ഒഴുക്കാനും വേണ്ടിയാണ് മാദ്ധ്യമങ്ങൾ നിലകൊള്ളുന്നത് എന്ന് തോന്നുന്നു.

മാദ്ധ്യമങ്ങളെ പലരും തള്ളിപ്പറയുമ്പോഴും അവർ രാജ്യത്തു ജനാധിപത്യ വ്യവസ്ഥ നിലനിൽക്കാൻ ആവശ്യമാണ് എന്ന് വിശ്വസിക്കുന്നവരാണ് കൂടുതൽ. അതുകൊണ്ട് തന്നെയാണ് മാദ്ധ്യമപ്രവർത്തകർ ധർമം മറക്കുന്നു എന്ന് വെളിപ്പെടുമ്പോൾ നമ്മൾ ഭയക്കുന്നതും. ഭരണസംവിധാനത്തിനെതിരെ ന്യായമായ ശബ്ദം ഉയരുമ്പോൾ അതിനെ ക്രിമിനൽ നടപടിയായി കാണിക്കാൻ മാദ്ധ്യമപ്രവർത്തകർ തുനിയുന്നതെന്തിനാണ്.

ടൈംസ് നൗവിലെ അർണബ് ഗോസ്വാമി എന്ന മാദ്ധ്യമപ്രവർത്തകൻ വിചാരിച്ചപ്പോൾ എത്ര പെട്ടെന്നാണ് ഒരു സത്യത്തെ വളച്ചൊടിക്കാൻ സാധിച്ചത്. അയാളുടെ ആദ്യത്തെ ചോദ്യം തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കത്തക്കത് ആയിരുന്നു. ഉദാഹരണത്തിന്; എന്തുകൊണ്ട് കനയ്യ കുമാർ വിദ്യാർത്ഥികളെ രാജ്യത്തിനെതിരായ മുദ്രാവാക്യങ്ങൾ വിളിക്കുന്നതിൽ നിന്നും തടഞ്ഞില്ല? എല്ലാവർക്കും എബിവിപി സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു അത്. ജെഎൻയുവിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്ന നിലയിൽ അവിടെയുണ്ടായ സംഘർഷഭരിതമായ അന്തരീക്ഷം ശാന്തമാക്കുന്നതിനായാണ് കനയ്യ കുമാറും സുഹൃത്തുക്കളും അവിടെ എത്തിയത്. കനയ്യ നടത്തിയ പ്രസംഗം തന്നെ ഇതിനു തെളിവാണ്. ഇവിടെ 124 (A) പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റം ബാധകമാവില്ല എന്ന് അർണബ് എന്തുകൊണ്ട് അധികാരികളോട് ചോദിച്ചില്ല. ഇത് നമ്മുടെ നീതിന്യായ വ്യവസ്ഥകൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലല്ലേ.

കനയ്യയെ അർണബ് ദേശവിരോധി, ദേശഭക്തി ഇല്ലാത്തവൻ, വിഘടനവാദി എന്നിങ്ങനെയാണ് ആ ചർച്ചയിൽ ഉടനീളം വിളിക്കുന്നത്. ഒരു വർഷം മുൻപ് പ്രിയ പിള്ളയുടെ കേസിലും അർണബ് ഇതേ നിലപാടാണ് എടുത്തത്. അന്ന് പൗരാവകാശ സംരക്ഷണ സമിതി നടത്തിയ പ്രതിഷേധ പ്രകടനത്തെയും പ്രശസ്തരായ സ്ത്രീപക്ഷ വാദികളും, വക്കീലന്മാരും ഒപ്പിട്ടു നൽകിയ പരാതി കത്തിനെയും അർണബ് ഇതേ രീതിയിൽ വളച്ചൊടിച്ച് അധിക്ഷേപിച്ചിരുന്നു. 

ജെഎൻയു വിഷയത്തിൽ നടന്ന ചർച്ചകളിൽ അർണബ് ആകെ അടങ്ങിയിരുന്നത് ബിജെപിയുടെ സംബിത് പത്ര സംസാരിച്ചപ്പോൾ മാത്രമാണ്. അയാൾ ഷബ്‌നം ലോണെയും, സബാ നഖ്വിയെയും, വാരിസ് പത്താനെയും 'ഭാരത് മാതാ കി ജയ്' വിളിക്കുവാൻ ആക്രോശിച്ചപ്പോൾ പോലും അർണബ് മൗനം പാലിച്ചു. ജെഎൻയുവിൽ ഉള്ളവർ മുഴുവൻ നുഴഞ്ഞുകയറ്റകാരാണെന്നുള്ള അർണബിന്റെ അടിസ്ഥാന രഹിതവും വിനാശകരവുമായ പ്രസ്താവന വലിയ പ്രശ്‌നങ്ങൾക്ക് തുടക്കം കുറിക്കും.

എന്താണ് ഡൽഹിയിൽ സംഭവിച്ചത്. അവിടെ വിദ്യാർത്ഥികളെ മാത്രമാണോ ഉപദ്രവിച്ചത്? ജെഎൻയുവിൽ പഠിക്കുന്ന വിദ്യാർത്ഥി എന്നു തോന്നിയ യുവാക്കളെയെല്ലാം അവർ തല്ലിച്ചതച്ചു, പട്യാല ഹൗസിൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകയെ ഫോണും എല്ലും തകർക്കും എന്ന് ഭീഷണിപ്പെടുത്തി. കനയ്യ കുമാറിന്റെ നീതി ഉറപ്പാക്കാൻ എത്തിയ അദ്ധ്യാപകരെ വക്കീൽ വേഷധാരികൾ തല്ലിച്ചതച്ചു, ഒരു സിപിഐ പ്രവർത്തകനെ ബിജെപി എംഎൽഎ ഒപി ശർമ ചവിട്ടി മെതിച്ചു. തിങ്കളിനും ചൊവ്വയ്ക്കുമിടയിൽ കാര്യങ്ങൾ തിരിഞ്ഞു. പൊലീസ് നോക്കിനിൽക്കെ കോടതിക്കുള്ളിൽ ഒരു മാദ്ധ്യമപ്രവർത്തകനെ തല്ലി. ചൊവ്വാഴ്ചയോടെ മാദ്ധ്യമപ്രവർത്തകർ അവർക്കെതിരെയുള്ള കയ്യേറ്റത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. മാദ്ധ്യമപ്രവർത്തകരുടെ സത്യസന്ധതയും ധീരതയും മറക്കാനാവില്ല. സത്യങ്ങൾ പുറത്തു കൊണ്ട് വരുന്നതിനു വേണ്ടിയും സാമൂഹ്യ നീതി ഉറപ്പാക്കുന്നതിന് വേണ്ടിയും അവർ ചെയ്ത ത്യാഗങ്ങളും നേരിട്ടിട്ടുള്ള വെല്ലുവിളികളും നമ്മൾ മറക്കരുത്. അടിച്ചമർത്തപ്പെട്ടവന്റെയും അപരിഷ്‌കൃതന്റെയും ശബ്ദം മാദ്ധ്യമപ്രവർത്തകരിലൂടെയാണ് പുറം ലോകം കേട്ടിട്ടുള്ളത്. എന്തിനു ദൂരേക്ക് പോണം നമ്മുടെ നാട്ടിൽ തന്നെ ഉണ്ടായിരുന്നു അത്തരം പത്രപ്രവർത്തകർ.

ദ്വാരകാനാഥ് ഗാംഗുലിയുടെ 1886 87 കാലഘട്ടത്തിലെ പ്രവർത്തനങ്ങൾ തന്നെ ഏറ്റവും വലിയ ഉദാഹരണം. ബ്രിട്ടീഷുകാർ അസ്സമിൽ നടത്തിയിരുന്ന അടിമക്കച്ചവടത്തിന്റെ വാർത്ത പുറത്തു കൊണ്ട് വരാനും അത് നിർത്തലാക്കാനും അദ്ദേഹം കാണിച്ച ധീരതയും, നേരിട്ട ദുർഘടങ്ങളും ഇന്നും ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു. അത്തരം പത്രപ്രവർത്തകർക്കിടയിലെ വഞ്ചകനാണ് അർണബ്.

അർണബിനെ പോലെയുള്ള മാദ്ധ്യമ പ്രവർത്തകർ മാത്രമല്ല ഇതൊക്കെ ചെയ്യുന്നത്. ഞാൻ ഇതെഴുതുമ്പോൾ തന്നെ സമരമുഖത്തുള്ള പല വിദ്യാർത്ഥികളുടെയും പോസ്റ്ററുകൾ നഗരത്തിന്റെ നാനാഭാഗത്തും ഒട്ടിക്കപ്പെടുന്നുണ്ട്. ആ പോസ്റ്ററുകളിൽ കാണുന്നവരെ കയ്യിൽ കിട്ടിയാൽ നാട്ടുകാർ തന്നെ തല്ലിക്കൊല്ലാൻ വേണ്ടി. നാളെയുടെ ലോകത്തിന്റെ സ്വപ്നമായ മുഴുവൻ വിദ്യാർത്ഥി സമൂഹത്തിന്റെയും മുഖത്താണ് അർണബ് കരി വാരി തേച്ചത്. ഇവരിൽ ആരാണ് യഥാർത്ഥ ദേശവിരോധി എന്നാണ് ഇപ്പോൾ എന്റെ ചോദ്യം. ഫാസിസം നടപ്പിലാക്കാനായി യുവത്വത്തെ ബലികൊടുക്കുന്ന ഒരു സമൂഹം നമുക്ക് ചുറ്റും വളർന്നു വരുന്നു. ഇതിനെല്ലാം കാരണക്കാരൻ ആരെന്ന ചോദ്യത്തിന് ഇന്നെന്റെ ഉത്തരം അർണബ് ഗോസ്വാമി എന്നാണെന്നും ചിർമുലെ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP