Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സുപ്രീംകോടതി വിധിക്ക് അനുസരിച്ച് ഉണ്ടാക്കിയ നിയമം ആണോ? നെഹ്‌റുവിന്റെ കാലത്തെ നിയമത്തിന് ഉണ്ടാക്കിയ ചട്ടമാണോ ഇത്? രോഗമില്ലാത്ത മൃഗങ്ങളുടെ ഇറച്ചി കഴിച്ചാൽ മയിതെന്ന് പറയുന്നതിൽ എന്താണ് കുഴപ്പം? മാനിറച്ചിയും മലമ്പാമ്പിന്റെ ഇറച്ചിയും കഴിക്കാൻ എന്തുകൊണ്ട് സമരം നടത്തുന്നില്ല? ബീഫ് നിരോധന വാർത്തയെ കുറിച്ചുള്ള സംഘപരിവാർ വാദങ്ങളുടെ മുനയൊടിച്ച് മാധ്യമ പ്രവർത്തകൻ കെജെ ജേക്കബ്

സുപ്രീംകോടതി വിധിക്ക് അനുസരിച്ച് ഉണ്ടാക്കിയ നിയമം ആണോ? നെഹ്‌റുവിന്റെ കാലത്തെ നിയമത്തിന് ഉണ്ടാക്കിയ ചട്ടമാണോ ഇത്? രോഗമില്ലാത്ത മൃഗങ്ങളുടെ ഇറച്ചി കഴിച്ചാൽ മയിതെന്ന് പറയുന്നതിൽ എന്താണ് കുഴപ്പം? മാനിറച്ചിയും മലമ്പാമ്പിന്റെ ഇറച്ചിയും കഴിക്കാൻ എന്തുകൊണ്ട് സമരം നടത്തുന്നില്ല? ബീഫ് നിരോധന വാർത്തയെ കുറിച്ചുള്ള സംഘപരിവാർ വാദങ്ങളുടെ മുനയൊടിച്ച് മാധ്യമ പ്രവർത്തകൻ കെജെ ജേക്കബ്

നുണ എന്നത് സംഘി സാഹിത്യ പ്രചാരണ സഹകരണ സംഘത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണ്. അതിന്റെ പല വകഭേദങ്ങൾ പലരൂപത്തിൽ പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാക്കിയതിന്റെ കൂടി ഫലമാണ് ഇപ്പോൾ അവർക്കു ലഭിച്ചിരിക്കുന്ന രാഷ്ട്രീയാധികാരം. കേരളത്തിൽ അത് ചെലവാകുക അത്ര എളുപ്പമല്ല എന്നതുമാത്രമാണ് ഇപ്പോൾ അവരെ തടഞ്ഞു നിർത്തുന്നത്.

മാംസം കഴിച്ചോളൂ, പക്ഷെ കന്നുകാലിയുടെ കാര്യം ഞങ്ങൾ നോക്കിക്കോളാൻ എന്ന കേന്ദ്ര നിർദ്ദേശം വന്നപ്പോൾ ആദ്യ മണിക്കൂറിൽ പല ബിജെപി നേതാക്കന്മാർക്കും വിക്കായിരുന്നു. പക്ഷെ അത്‌പെട്ടെന്ന് മാറി. മുട്ടാപ്പോക്കും ധാർഷ്ട്യവും പുറത്തുചാടി; ഓൺലൈനിൽ നുണസാഹിത്യം പതഞ്ഞൊഴുകുന്നുണ്ടായിരുന്നു. പല സുഹൃത്തുക്കളും ചൂണ്ടിക്കാട്ടിയതുപോലെ ഈ നുണകൾ എഴുതുന്നവരോ പറയുന്നവരോ പോലും വിശ്വസിക്കുന്നുണ്ടാവില്ല. പക്ഷെ ഒരു ചെറിയ ശതമാനത്തെയെങ്കിലും വിശ്വസിപ്പിക്കാൻ അവർക്കു കഴിയുന്നുണ്ട് എന്നതാണ് വസ്തുത.

മനുഷ്യന്റെ അടുക്കളയിൽ കടന്നുകയറാനുള്ള പരിവാരത്തിന്റെ ശ്രമം മലയാളി പതിവില്ലാത്ത വിധം തിരിച്ചറിഞ്ഞതിന്റെ ഒരു പരിഭ്രമം ഇപ്പോൾ എന്തോ കാണുന്നുണ്ട്. നുണകളുടെ മലവെള്ളം അഴിച്ചുവിട്ടു അതിനെ പ്രതിരോധിക്കാനൊരു ശ്രമം ഇപ്പോഴും കാണാം. അതങ്ങിനെ നടക്കട്ടെ. അവർക്കു വിജയാശംസകൾ നേരാം. അതിന്റെയിടയിൽ നമ്മൾ കുറേക്കാലമായി സംരക്ഷിച്ചുവച്ചിരിക്കുന്ന തുരുത്ത് അങ്ങിനെത്തന്നെ സൂക്ഷിക്കാൻ പറ്റുമോയെന്നു നമുക്കും നോക്കാം. ഗുണമുണ്ടെങ്കിലും ഇല്ലെങ്കിലും ഈ നുണസാഹിത്യം പരിശോധിക്കപ്പെടേണ്ടതുണ്ട്. ചിലതു താഴെ കുറിക്കുന്നു:

ഒന്ന്: 'ഇത് സുപ്രീം കോടതി വിധിക്കനുസരിച്ച് കേന്ദ്ര സർക്കാരുണ്ടാക്കിയ നിയമമാണ്. കോടതി വിധി അനുസരിക്കുക എന്നതാണ് സർക്കാരിന്റെ ജോലി. അതനുസരിച്ചാണ് പിണറായി സെൻകുമാറിനെ ഡി ജി പി ആക്കിയത്. ഞങ്ങൾ നല്ല അന്തസായി കോടതിവിധി അംഗീകരിച്ചു.'
ഏതു കോടതിവിധി, സുഹൃത്തേ? എന്താണ് കേസ്? എന്താണ് വിധി? ഇന്ത്യയിൽനിന്ന് നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും കാലികളെ കള്ളക്കടത്തുന്നത് തടയണം എന്നാവശ്യപ്പെട്ടു മൃഗസ്‌നേഹികളും സംഘടനകളും സുപ്രീം കോടതിയിൽ നൽകിയ കേസിലാണ് കോടതിവിധി. അതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ മൂന്നുമാസത്തിനകം നിർമ്മിക്കണം എന്നാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്.

ഇന്ത്യയിൽനിന്നും അയൽനാടുകളിലേയ്ക്ക് കാലികളെ കള്ളക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ കോടതി വിധിയും കാലിച്ചന്തയും തമ്മിൽ എന്ത് ബന്ധം? കാലിച്ചന്തയിൽ കാർഷികാവശ്യത്തിനു മാത്രമേ കാലികളെ വിൽക്കാവൂ എന്ന് കോടതി പറഞ്ഞോ? എന്തിനാണ് കോടതിയുടെ ചെലവിൽ ഒരു നുണ പ്രചാരണം? അതായത് ഗോവധ നിരോധനം എന്ന നിങ്ങളുടെ ഒരു നിലപാടിന് ഇല്ലാത്ത കോടതിവിധിയുടെ ഒരു മറ. നേരിട്ട് പറയൂ, അതല്ലേ ഹീറോയിസം? ഇതൊരുമാതിരി...

രണ്ട്: എന്നാൽ സത്യമെന്താണ്?ഇത്തരം ചട്ടങ്ങൾ, അതായത് മാംസത്തിനായി കാലികളെ വിൽക്കുന്നതിനും മറ്റു സംസ്ഥാനങ്ങളിൽ കൊണ്ടുപോകുന്നതും നിയന്ത്രിക്കാൻ, ചട്ടങ്ങൾ രൂപീകരിക്കാൻ കേന്ദ്രത്തിനു നിർദ്ദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ടു ഒരാൾ ജനുവരി മാസത്തിൽ സുപ്രീം കോടതിയിലെത്തി. ഇതായിരുന്നു ആവശ്യം:
'A direction to the Centre to frame a uniform policy throughout India for protection of cattle and to preserve them for all purpose instead of slaughtering them and exporting the said cattle in market, despite the fact that we have the provisions under the Constitution ...to protect and increase our cattle'....
കൊല്ലുന്നതിനും കയറ്റുമതി ചെയ്യുന്നതിനും പകരം കന്നുകാലികളുടെ സംരക്ഷണം ഉറപ്പാക്കാൻ രാജ്യത്തിനു മുഴുവൻ ബാധകമാകുന്ന നയം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം കൊടുക്കണം എന്നായിരുന്നു ആവശ്യം. എന്തായിരുന്നു കോടതിയുടെ പ്രതികരണം?
''What is the need of an order like this. Sorry we don't find any merit. We cannot direct states to frame law banning slaughter of cattle. Various orders have been passed by us in the past on measures to be adopted to prevent illegal inter-state transportation of the cattle. We think that is more than sufficient and serves the purpose', a bench of Chief Justice J S Khehar and Justice N V Ramana told while dealing with the PIL.
ച്ചാൽ, അതെടുത്തു കൊട്ടയിൽ ഇടാൻ.
കശാപ്പു തടയണമെന്ന് പറഞ്ഞു പോയാൽ കോടതി സമ്മതിക്കില്ല എന്ന് മനസിലായപ്പോൾ പിന്നെ അടുത്ത വഴി നോക്കി. അതല്ലേ സത്യം? എന്നിട്ടു കോടതി പറഞ്ഞു എന്ന നുണ. പോത്തിനെ ചാരി എരുമയെ തല്ലുന്ന പരിപാടി. മോശമാണ്.


മൂന്ന്: 'ജവഹർലാൽ നെഹ്രുവിന്റെ കാലത്തുണ്ടാക്കിയ നിയമത്തിൽ മൃഗങ്ങളോടുള്ള ക്രൂരത തടയുന്നത് പറയുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചട്ടങ്ങൾ.' ഏതു നിയമത്തിലാണ് കാലിച്ചന്തകളെ നിയന്ത്രിക്കാൻ പറഞ്ഞിട്ടുള്ളത്? ഏതു നിയമമാണ് വ്യാപാരത്തെ നിയന്ത്രിക്കാൻ പറഞ്ഞിട്ടുള്ളത്? നെഹ്രുവിന്റെ കാലത്തു കൊണ്ടുവന്ന നിയമം ( പിനീട് ഭേദഗതി ചെയ്തത്) കമന്റിൽ കൊടുത്തിട്ടുണ്ട്. മോദി സർക്കാർ കൊണ്ടുവന്ന പുതിയ ചട്ടങ്ങളും കൊടുത്തിട്ടുണ്ട്. നെഹ്രുവിന്റെ നിയമത്തിൽ എവിടെയാണ് കാലിച്ചന്തകളെ നിയന്ത്രിക്കാനുള്ള വകുപ്പുള്ളത്? പോട്ടെ, കാലിച്ചന്ത എന്ന വാക്ക് ആ നിയമത്തിൽ എവിടെയാണ്?

ആ നിയമത്തിൽ മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി കശാപ്പുശാലകൾ എങ്ങിനെ സൂക്ഷിക്കണം എന്ന് കൃത്യമായി പറയുന്നുണ്ട്. നിങ്ങളുടെ പുതിയ ചട്ടങ്ങളിൽ കശാപ്പുശാലകൾ എങ്ങിനെ സൂക്ഷിക്കണം എന്ന് എവിടെ പറയുന്നു? പോട്ടെ, 'കശാപ്പുശാല' എന്നൊരു വാക്ക് പുതിയ ചട്ടങ്ങളിൽ എവിടയെങ്കിലും ഉണ്ടോ, ഒരു ആനുഷംഗിക പരാമര്ശമല്ലാതെ? അതായത്,
നെഹ്രുവിന്റെ നിയമത്തിൽ 'കശാപ്പുശാല'യുണ്ട്, അതെങ്ങിനെ സൂക്ഷിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. അതിൽ 'കാലിച്ചന്ത' ഇല്ല നിങ്ങളുടെ ചട്ടങ്ങളിൽ കാലിച്ചന്തയെ നിയന്ത്രിക്കുന്നതിനുള്ള വകുപ്പുകൾ ഉണ്ട്, 'കശാപ്പുശാല' ഇല്ല.

അതായത്, നിങ്ങളുടെ പാപഭാരം നെഹ്രുവിന്റെ തലയിൽ വെച്ചുകെട്ടരുത്. എന്തായാലും ഇത്രയും മര്യാദകേട് കാണിക്കുന്നതല്ലേ, ഞങ്ങളുടെ ലക്ഷ്യം മൃഗങ്ങളോടുള്ള ക്രൂരത തടയലല്ല, ചന്തയെ നിയന്ത്രിച്ചു, കാലികളെ വച്ച് വ്യാപാരം നടത്തുന്ന മനുഷ്യരുടെ മെക്കട്ടു കയറ്റമാണ് എന്ന് അന്തസായി പറയ്. ഇതൊരുമാതിരി....


നാല്: 'ഗുണനിലവാരമുള്ള മാസം ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളെയാണ് കമ്മികൾ എതിർക്കുന്നത്. രോഗമില്ലാത്ത മൃഗങ്ങളുടെ ഇറച്ചി ഇനിമുതൽ നിങ്ങൾ കഴിച്ചാൽ മതി എന്നുപറയുന്നതാണോ ഫാസിസം ?'

മാംസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള എന്തെങ്കിലും പ്രത്യേക ചട്ടം ഉണ്ടെങ്കിൽ എടുത്തുകാണിക്കാൻ അത് പറഞ്ഞു നടക്കുന്നവരെ ഞാൻ ക്ഷണിക്കുന്നു. മാംസത്തിന്റെ ഗുണനിലവാരം പ്രശ്‌നമാണ്. കശാപ്പുശാലകളുടെ കാര്യം മിക്കവാറും ഭീകരമാണ്. അവിട നടക്കുന്ന കാര്യങ്ങൾ അങ്ങേയറ്റം ഗാർഹണീയമാണ്. അതിനെ നിയന്ത്രിക്കാനുള്ള എന്തെങ്കിലും കാര്യം?

അതായത് ഗുണനിലവാരമുള്ള മാംസം എന്ന ന്യായമായ ആവശ്യം മുൻനിർത്തി നിങ്ങൾ നിങ്ങളുടെ അജണ്ട നടത്തുന്നു. നേരിട്ട് പറയൂ, എന്തിനു നുണയുടെ പരിച? അധികാരത്തിന്റെ സംരക്ഷണം ധാരാളമല്ലേ?

അഞ്ച്: 'ഞങ്ങളെന്തു കഴിക്കണമെന്നതു കേന്ദ്രമല്ല തീരുമാനിക്കേണ്ടത്, അത് ഞങ്ങളാണ് എന്നു പറയുന്ന അന്തമില്ലാത്ത കമ്മ്യൂണിസ്റ്റ് നേതാക്കൾ പറയുന്നതാണു കാര്യമെങ്കിൽ, ആ നേതാക്കളോടും ഞമ്മക്കും ചിലത് ചോദിക്കാനുണ്ട്. കുറേ നാളായിട്ടുള്ള ആഗ്രഹമാണ്, മാനിറച്ചി കഴിക്കണമെന്നത്, അതുപോലെ മലമ്പാമ്പിന്റെ ഇറച്ചി, കാട്ടുപന്നിയുടെ ഇറച്ചി.. ഇഷ്ടമുള്ളതു കഴിക്കാൻ സ്വാതന്ത്ര്യമുള്ള പിണറായി വിജയന്റെ നാട്ടിൽ ഇതൊക്കെ നടക്കുമെങ്കിൽ നിങ്ങൾ പറയുന്നത് ഞാനും ഏറ്റുപിടിക്കാം.'

അതായത് പശുവിറച്ചി തിന്നണം എന്നപോലെ മാനിറച്ചി തിന്നണം എന്ന്. 
സ്‌കൂളിൽ പോകണ്ട സമയത്ത് മാവേലെറിയാൻ പോയതിന്റെ പ്രശ്‌നമാണ്. ഗായ് ഏക് പാൽത്തൂ ജൻവർ ഹേ ..അതായത് പശു ഒരു വളർത്തുമൃഗമാണ് എന്ന് എല്ലാവരും കോപ്പിയെഴുതി പഠിച്ചപ്പോൾ അണ്ണൻ ക്ളാസിൽ ഇല്ലായിരുന്നു. മാനിനെ വീട്ടുമൃഗമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കട്ടെ. അപ്പോൾ ആലോചിക്കാം.ഇപ്പോൾ തല്ക്കാലം പട്ടിയിറച്ചി തിന്നു സമാധാനിക്കു. ഇനി അതേയുള്ളൂ ബാക്കി.

ആറ്: 'ഇന്ത്യൻ കോഫി ഹൗസിലെ ജീവനക്കാരും സന്ദർശകരും ഏതു പത്രം വായിക്കണമെന്നത് തീരുമാനിക്കാൻ സിപിഎമ്മിനാണ് അധികാരം, എന്നിട്ട് ഇവരാണ് ഈ രാജ്യത്തിന്റെ ഭരണഘടനയിലെഴുതിയത് നടപ്പിലാക്കുന്നതിനെതിരെ കുരയ്ക്കുന്നത്..'
കോഫി ഹൗസ് അഡ്‌മിനിസ്‌ട്രേറ്ററുടെ പണിയാണ് കേന്ദ്ര സർക്കാരിന്റേതു എന്ന്. മാവേലെറിയാൻ പോയെന്റെ ഗുണം. വിഷയം അറിഞ്ഞപ്പോൾ 'അസംബന്ധം' എന്നാണ് മന്ത്രി കടകംപള്ളി പ്രതികരിച്ചത്. ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശവും കൊടുത്തു അതുപോലെ ചെയ്താൽ മതി. ചെയ്യുമോ?

നുണകളുടെ സുനാമി വരുന്നുണ്ട്. അവയുടെ വലിപ്പം, രൂപം, സമയം ഒക്കെ അവർ നിശ്ചയിക്കും. നമ്മൾക്കതിൽ റോളില്ല. നമുക്ക് ചെയ്യാനുള്ളത് പ്രതിരോധത്തിന്റെ കൊച്ചു കണ്ടൽക്കാടുകൾ വച്ചുപിടിപ്പിക്കുക എന്നതാണ്. ഈ കര ഒലിച്ചുപോകാതെ നോക്കണമല്ലോ.

(ഡെക്കാൻ ക്രോണിക്കിൾ പത്രത്തിന്റെ കേരള എക്സിക്യുട്ടീവ് എഡിറ്ററായ ലേഖകൻ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP