Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തലച്ചോറ് കത്തിപ്പിടിക്കുന്ന അനുഭവങ്ങൾ നേരിട്ടാലും കണ്ണുനീർ പാടില്ല എന്നാണ് ആണിനെ പറഞ്ഞുവളർത്തുന്നത്; എന്തുകൊണ്ടാണ് പെണ്ണുങ്ങൾ തുറന്നെഴുതുന്ന പോലെ ആണുങ്ങൾക്ക് പറ്റാത്തത്? ആണുങ്ങളും..അവരുടെ മനഃശാസ്ത്രവും: കല കൗൺസലിങ് സൈക്കോളജിസ്റ്റ് എഴുതുന്നു

തലച്ചോറ് കത്തിപ്പിടിക്കുന്ന അനുഭവങ്ങൾ നേരിട്ടാലും കണ്ണുനീർ പാടില്ല എന്നാണ് ആണിനെ പറഞ്ഞുവളർത്തുന്നത്; എന്തുകൊണ്ടാണ് പെണ്ണുങ്ങൾ തുറന്നെഴുതുന്ന പോലെ ആണുങ്ങൾക്ക് പറ്റാത്തത്? ആണുങ്ങളും..അവരുടെ മനഃശാസ്ത്രവും: കല കൗൺസലിങ് സൈക്കോളജിസ്റ്റ് എഴുതുന്നു

കല

ആണുങ്ങളും.. അവരുടെ മനഃശാസ്ത്രവും...

കെ.ജി .ജോർജിന്റെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് ഞാൻ മുൻപ് എഴുതിയിട്ടുണ്ട്. ഇത്രയേറെ പെണ്മനസ്സു പഠിച്ച ഒരാളില്ല. എന്നാൽ, എന്നെ സംബന്ധിച്ച് പുരുഷ മനഃശാസ്ത്രം അറിയാൻ ഏറെ സഹായിക്കുന്നത് ഭരതന്റെ സൃഷ്ടികൾ തന്നെയാണ്. അതിൽ എന്നെ സ്വാധീനിച്ച കഥാപാത്രങ്ങൾ ഒക്കെയും അവിസ്മരണീയമാക്കിയത് ഭരത്‌ഗോപിയും.

പലവട്ടം കണ്ടു, ഇനിയും കാണും ..സന്ധ്യമയങ്ങും നേരം എന്ന സിനിമ. ജഡ്ജ് ബാലഗംഗാധര മേനോൻ, തന്റെ ഔദ്യോഗിക ജീവിതത്തിൽ പത്തുപേരെ കൊലകയറിനു വിധിച്ചിട്ടുണ്ട്. അവസാനത്തെ വിധി പ്രഖ്യാപനത്തോടെ അദ്ദേഹം തന്റെ ജോലിയിൽ നിന്നും രാജി വെയ്ക്കുക ആണ്.

ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. സാധാരണ ഒരു മനുഷ്യൻ ആയി, എത്ര ക്രൂരകൃത്യം ചെയ്തവൻ ആകട്ടെ, കൊലക്കയറിനു വിധേയമാക്കുമ്പോൾ ഒരു ജഡ്ജിന്റെ മനസ്സികാവസ്ഥ എന്താകും എന്ന്. അവരുടെ ചിന്താഗതി എങ്ങനെ പോകും എന്നൊക്കെ. ജഡ്ജ് എന്ന കുപ്പായത്തിനുള്ളിൽ ഒരു വ്യക്തി ഉണ്ടല്ലോ. ആ വ്യക്തിത്വം, വിധി പ്രഖ്യാപനത്തിനു ശേഷം, അവരുടെ അവരുടെ മനോനിലയെ എങ്ങനെ സ്വാധീനിക്കും എന്ന്. എന്റെ ആ അന്വേഷണത്തിന് ഒരുപാടു സഹായകം ആയ ഒരു സിനിമ ആണ് ,സന്ധ്യമയങ്ങും നേരം.

ഇന്ന് കൂടി ഒരാളെ തൂക്കാൻ വിധിച്ചു..ബാലഗംഗാധരമേനോൻ ഭാര്യയോട് തന്റെ രാജി പറഞ്ഞ ശേഷം പറയുന്നു ആരെ ? ആ പാവം പൗലോസ് കുട്ടിയെയോ എന്ന ഭാര്യയുടെ ചോദ്യത്തിന്, പാവം പൗലോസ് കുട്ടിയെ അല്ല പ്രതിയെ എന്ന് പറയുന്നു. പത്ത് പേരെ തൂക്കാൻ വിധിച്ച തന്നെ അദ്ദേഹം തന്നെ ന്യായീകരിക്കുന്നുണ്ട്. ഞാനല്ലല്ലോ തൂക്കാൻ വിധിച്ചത്. നിയമം അല്ലെ. ഞാൻ നിയമത്തിന്റെ ഒരു പ്രതിപുരുഷൻ ..!അങ്ങനെ സ്വയം ന്യായീകരിക്കുന്നു എങ്കിലും, കുറ്റബോധം കാർന്നു തിന്നുമ്പോൾ, പൗലോസ് കുട്ടിയുടെ വീട് തേടി അദ്ദേഹം പോകുന്നു.
അവിടത്തെ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടും അവസ്ഥയും പിന്നെയും മനോനിലയെ താറുമാറാക്കുന്നു.

അദ്ദേഹത്തിന്റെ കുടുംബസുഹൃത്തതായ മനഃശാസ്ത്രജ്ഞനോട് ഭാര്യ പറയുന്നുണ്ട്. ആദ്യമായി ഒരാളെ തൂക്കാൻ വിധിച്ചതിന്റെ തലേ രാത്രിയിൽ മുതൽ അദ്ദേഹം അനുഭവിച്ച മാനസിക സംഘര്ഷങ്ങള് ..വർഷങ്ങളായി ഒറ്റയ്ക്ക് തന്റെ ചേംബറിൽ ചുവന്ന കാർപെറ്റ് വിരിച്ചു അടുക്കി വെച്ച നിയമപുസ്തകങ്ങളുടെ ഇടയിൽ കിടന്നു ഉറങ്ങാറുള്ള ഭർത്താവിനെ കുറിച്ച് ഭാര്യ ഡോക്ടറിനോട് പറയുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം , അന്ന് രാത്രി ആ മുറിയിൽ ചെല്ലുന്നു.

ആദ്യം ഉറക്കത്തിൽ നിന്നും ഉണർന്നു തന്റെ അരുകിൽ ഇരിക്കുന്ന ഭാര്യയെ സ്‌നേഹത്തോടെ നോക്കുന്നു എങ്കിലും, പെട്ടന്നാണ് അവരുടെ മുഖം മാറി, കൊലകയറിനു മുന്നിൽ നിൽക്കുന്ന പൗലോസ് കുട്ടിയും,അയാളുടെ പട്ടിണി കോലങ്ങളായ കുടുംബവും ഒക്കെ തെളിയുന്നു. മൂന്ന് കുട്ടികളുടെ അമ്മയായിട്ടും എന്ന് ഭാര്യയിലെ സ്ത്രീത്വത്തെ അപമാനിച്ചു വിടുന്ന, ഒരു രംഗം, മറ്റേതെങ്കിലും ഒരു സിനിമയിൽ പോലും ഉണ്ടാകാൻ വഴിയില്ല. എന്നാൽ നേർ ജീവിതത്തിൽ, അത്തരം ഒരുപാടു അനുഭവങ്ങൾ പെണ്ണുങ്ങൾ പറയാറുണ്ട്. കൗൺസലിങ് സമയത്ത് ഞാൻ എന്റെ ശ്വാസം പിടിച്ചു വെച്ചിട്ടുണ്ട്.

കൊലകയറിനു വിധിച്ച, അവരുടെ ശാപം, അതിൽ നിന്നും മോചനം കിട്ടണമെങ്കിൽ അവരിൽ ഒരാളായി തീർന്നേ പറ്റൂ..പക്ഷെ നിയമം അതിനു തന്നെ ശിക്ഷിക്കണം. അതിനു കുറ്റം ചെയ്യണം. അതിനുള്ള വഴികൾ അന്വേഷിച്ചു. ഒടുവിൽ ഭാര്യയും കുടുംബസുഹൃത്തും തമ്മിൽ ഒരു അവിഹിതബന്ധം ഉണ്ടെന്നു സങ്കല്പിച്ചു, മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. വരെ ഇല്ലാതാകുമ്പോൾ, അയാൾ സ്വപ്നം കണ്ട കൊലമരം തൊട്ടു മുന്നിലാണ്. ആ പത്തുപേരിൽ ഒരുവനായി ..പതിനൊന്നാമനായി ..കറുത്തമേലങ്കി അണിഞ്ഞു ..കഴുത്തിൽ കുരുക്കുമായി , അയാൾ ...ഒരു പുരുഷന്റെ നിസ്സഹായാവസ്ഥ ഇതിലേറെ പ്രതിഫലിപ്പിച്ച ഒരു ചലച്ചിത്രം മറ്റൊന്നുണ്ടോ ?

ഓർമ്മക്കായി എന്ന സിനിമയിലെ നന്ദ കുമാർ ..ഊമയായ ചിത്രകാരൻ .. അയാളിലെ പ്രണയഭാവങ്ങളിലെ നൊമ്പരങ്ങൾ മറ്റൊരു സിനിമയിലും കഥാപാത്രങ്ങളിലും കാണാൻ വയ്യ ..

പാളങ്ങളിലെ വാസു. ഭാര്യയുടെ അനിയത്തിയോട് ഭ്രാന്തമായ താല്പര്യം തോന്നുന്ന കഥാപാത്രങ്ങളെ എത്രയോ സിനിമയിൽ കണ്ടിട്ടുണ്ട് ..പക്ഷെ , ഈ കഥാപാത്രം വേറിട്ട് നില്കുന്നത് , അവസാനത്തെ രംഗത്തിൽ ആണ് .. ഭാര്യയുടെ തോളിൽ തലചായ്ച്ചു വാസു കരയുന്ന രംഗം ..ചില ദൗർബല്യങ്ങളിൽ പെട്ട് പോയ മനസ്സിന്റെ കുറ്റബോധം കാണിക്കാൻ പുരുഷന് ഒരു അവസരം കിട്ടിയാൽ എത്രയോ ജീവിതങ്ങൾ രക്ഷപെട്ടേനെ ..ശിഥിലമായ ദാമ്പത്യങ്ങൾ വീണ്ടും ഒന്നായേനേ ..

എന്നും പ്രിയപ്പെട്ട കഥാപാത്രമാണ് , കാറ്റത്തെ കിളികൂടിലെ ഭരത് ഗോപി തന്നെ അഭിനയിച്ച , ഷക്സ്പെയർ കൃഷ്ണപിള്ള എന്ന അദ്ധ്യാപകൻ. പുരുഷന്റെ മനസ്സ് വെറുതെ കാണാൻ ശ്രമിക്കുമ്പോൾ തോന്നാറുണ്ട്...അഗാധമായ ആത്മസംഘർഷങ്ങളുടെ ചുഴി അവനവനു പോലും കണ്ടെത്താൻ കഴിയാത്ത വണ്ണമാണ് സമൂഹത്തിൽ ആണിനെ വാർത്തെടുക്കുന്നത്. തലച്ചോറ് കത്തിപ്പിടിക്കുന്ന അനുഭവങ്ങൾ നേരിട്ടാലും കണ്ണുനീർ പാടില്ല എന്നാണ് അവനെ ഓതിവളർത്തുന്നത്. അഭിശപ്തമായ ഭൂതകാലത്തിൽ നിന്നും ഒളിച്ചോടാൻ തത്രപ്പാട് നടത്തുന്നതിന് പോലും പുരുഷന് വിലക്കുകൾ. മനസ്സിലേയ്ക്ക് ആണിയടിക്കുന്ന പോലെ കൊടുംഭീതികൾ അവനിലും ഉണ്ടാകാറുണ്ട്. പക്ഷെ , അവനു അവനെ അറിയാൻ പറ്റാറില്ല ..അതാണ് ആണിന്റെ ശാപം ..

ആ തരത്തിൽ നോക്കുമ്പോൾ , കലാകാരന്മാർ ഭാഗ്യം ചെയ്തവർ ആണെന്ന് തോന്നും ..ഭരതനെ പോലെ വിശാലമായി, സ്വതന്ത്രമായി , പുരുഷൻ ഇതാണ് എന്ന് വാരിവലിച്ചു എഴുതി അവതരിപ്പിക്കാൻ കഴിഞ്ഞവർ .പുരുഷന് ശക്തമായ, മൂഡ് ഡിസോർഡർ തലങ്ങൾ ഉണ്ടാകാറുണ്ട് ..പക്ഷെ, ചർച്ചകൾ എവിടെയും സ്ത്രീയുടെ മൂഡ് ഡിസോർഡറിനെ പറ്റി..സ്ത്രീകൾ എഴുതി കൊണ്ടേ ഇരിക്കുന്നു ...

പക്ഷെ, ശ്രദ്ധിച്ചിട്ടുണ്ട് ..എന്തുകൊണ്ടാണ് പെണ്ണുങ്ങൾ തുറന്നെഴുതുന്ന പോലെ അതൊന്നും ആണിന് പറ്റുന്നില്ല എന്ന് ..ഭരതനെ പോലെകാലത്തിനു മുൻപേ സഞ്ചരിച്ച വരെ മറക്കാൻ പറ്റാതെ ആകുന്നതും , അതൊക്കെ കൊണ്ടാണ് ..!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP