Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വപ്നത്തിലെ ലൈംഗിക ധീരവൈകൃതവികൃതങ്ങൾ പൊടിപ്പും തൊങ്ങലും തേനും ചേർത്ത് ലജ്ജാരഹിതമായി എഴുതുന്ന മംഗലശ്ശേരി നീലകുണ്ടൻ; ഓസിനു മോന്തുന്ന മദ്യപാന സദസ്സിൽ തുപ്പലൊലിപ്പിച്ചു വീമ്പിളക്കുന്ന ആല്ഫാ മയിലൻ: ഇന്ദു മേനോൻ പൊട്ടിത്തെറിക്കുമ്പോൾ

സ്വപ്നത്തിലെ ലൈംഗിക ധീരവൈകൃതവികൃതങ്ങൾ പൊടിപ്പും തൊങ്ങലും തേനും ചേർത്ത് ലജ്ജാരഹിതമായി എഴുതുന്ന മംഗലശ്ശേരി നീലകുണ്ടൻ; ഓസിനു മോന്തുന്ന മദ്യപാന സദസ്സിൽ തുപ്പലൊലിപ്പിച്ചു വീമ്പിളക്കുന്ന ആല്ഫാ മയിലൻ: ഇന്ദു മേനോൻ പൊട്ടിത്തെറിക്കുമ്പോൾ

എഴുത്തുകാരിയായ ഇന്ദുമോനോൻ കോഴിക്കോട് ലിറ്റററി ഫെസ്റ്റിവെലിൽ വച്ച് മറ്റൊരു എഴുത്തുകാരനിൽ നിന്നും മോശമായ പെരുമാറ്റം ഉണ്ടായതിന്റെ വെളിച്ചത്തിൽ അവർ ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റാണ് ചുവടെ കൊടുക്കുന്നത്. എഴുത്തുകാരൻ ആരാണ് എന്ന് വ്യക്തമാക്കിയിട്ടില്ല.- എഡിറ്റർ

താൻ മഹത്തായ സാഹിത്യമെഴുതുന്നെന്നു കരുതുന്ന മീഡിയോക്കറിലും താണ ചില ആണെഴുത്തുകാരുണ്ട്. ജീവിതത്തിൽ ഒരു യഥാർഥ ആണിനെ കാണാത്തതു കൊണ്ടായിരിക്കാം സ്വയം അവനൊക്കെ ആൽഫാമെയിലെന്ന് കരുതും. പെരുമാറ്റവും രീതിയും കണ്ടാലറിയാം ഇവന്റെയൊക്കെ തലയപ്പൻദൈവം മംഗലശ്ശേരി നീലകുണ്ടനെന്ന കഥാപാത്രമാണെന്ന്.
പെർവേർഷൻ, ഫെറ്റിഷ് എന്നിവയിലൂടെ നിവർന്നു വരുന്ന സ്ത്രീ വിരുദ്ധതയും സംഘപരിവാർ പൊതുബോധവും വേണ്ടതിലുമധികം ചേർത്ത് കാച്ചിയപരമാവധി 30 ചെറുകഥകൾ മലയാള സാഹിത്യത്തിനു ടിയാൻ സംഭാവന ചെയ്തിട്ടുണ്ടാകും. പോരാഞ്ഞ് അവനവന്റെ സ്വപ്നത്തിലെ ലൈംഗിക ധീരവൈകൃതവികൃതങ്ങൾ പൊടിപ്പും തൊങ്ങലും തേനും ചേർത്ത് ലജ്ജാരഹിതമായി അനുഭവമെഴുതിക്കളയും.

രാജാപ്പാർട്ട് കൗബോയ് ഷർട്ടും കറുത്ത വട്ടക്കൂളിങ്ങഗ്ലാസ്സും പ്ലാവിലക്കിരീടം പോൽ ഒരു കറുത്ത തൊപ്പിയും കഴുത്തിലെ ചരടിൽ കെട്ടിത്തൂക്കിയ സംഘിത്തവുമായി ഒരു നാണവുമില്ലാതെ കുള്ളക്കോമാളികൾക്ക് കോമ്പറ്റീഷനായ് നടക്കും. പത്രത്തിൽ ഒരു വരി വാർത്തവരാൻ അവാർഡുകൾ വാന്ങിച്ചെടുക്കാൻ ഒക്കെ നാണം കെട്ട് നടന്ന പഴയ കഥകളും പുസ്തകം ഒന്നാം പതിപ്പ് വിറ്റുതീരാതെ അലമാരിയിൽ ഇരിക്കുമ്പോ പിൻവാതിലിലൂടെ ചെന്ന് താണ് കേണ് രണ്ടാം പതിപ്പ് അച്ചടിപ്പിച്ച പുസ്തകത്തിന്റെ പേരു മാറ്റിയ കാര്യങ്ങളും ഈ രൂപഭാവാദികളും കാണുമ്പോൾ തെലുങ്ക് സിനിമയിലെ കോസ്റ്റ്യൂംസും രംഗവും ഓർമ്മവന്നുപോകും..

ഭരണം മാറുമ്പോ ഉള്ളിലെ സംഘി രക്തം ഡയാലിസ്സിസ് ചെയ്ത് ഇടതാണെന്നു വ്യാജ പ്രസ്ഥാവനകൾ നടത്തും. രണ്ട് ലക്ഷം രൂപ ഒരുമിച്ച് കിട്ടി പറട്ട കൂതറ 'ചളി'പ്പടങ്ങൾക്ക് സ്‌ക്രിപ്റ്റ് എഴുതിയതോടെ ലവൻ സ്‌നോബെറിപുഷ്പകവിമാനത്തിലേറി വാനത്തോട്ടൊരുസ്വയം കുതിപ്പാണ്.

മനുഷ്യരോട് പ്രത്യേകിച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറലാണു അടിസ്ഥാന സംസ്‌കാരം പോലുമില്ലാത്ത ഇവന്റെയൊക്കെ പൊതുരീതി. ഓസിനു മോന്തുന്ന മദ്യപാന സദസ്സിൽ തുപ്പലൊലിപ്പിച്ചു വീമ്പിളക്കണം. 'ലവളെ കണ്ടായിരുന്നു. ഞാൻ നന്നായിട്ട് തന്നെ കൊടുത്തു'.

എന്തിനു എന്ന ചോദ്യം ഇവന്റെയൊക്കെ ജീവിതത്തിൽ അപ്രസക്തമാണ്. ഇത്തരത്തിലൊരു ജീവിച്ചിരിക്കുന്ന ജന്തു കേരളാ ലിറ്റെററി ഫെസ്റ്റിവലിൽ വച്ച് എന്നോട് അപമര്യാദയായി പെരുമാറി. അവന്റെ മുൻശീലങ്ങളും അതാണു.

മനുഷ്യരെ അവഹേളിക്കുക. ജീവിതത്തിൽ ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ലാത്തതിനാലായിരിക്കണം ഞാൻ അമ്പരക്കയും ഭയക്കയും ചെയ്തു. മദ്യമോ മയക്ക്
മരുന്നോ ഉപയോഗിച്ച ലഹരിയിലാണു അയാൾ എന്ന് പൊടുന്നനെ സംശയിച്ചെങ്കിലും ലക്ഷണം പച്ചമനുഷ്യന്റേതായിരുന്നു എന്നത് എന്നെ കൂടുതൽ അന്ധാളിപ്പിച്ചു മന:പ്പൂർവ്വമായി നമുക്ക് നേരെ നടപ്പിലാക്കുന്ന അനീതി നമ്മളെ കടുത്ത അപമാനത്തിലും ദുഃഖത്തിലുമാഴ്‌ത്തും. എന്റെ വായ കയ്ച്ചു. ഓക്കാനം വന്ന് തൊണ്ടയിൽ മുട്ടി.

എന്നെ സ്ത്രീയെന്ന രീതിയിൽ അപമാനിക്കാൻ ശ്രമിച്ച, ചില ക്രിമിനൽ മനുഷ്യരുടേയും കലുങ്ക് പൂവാലരുടേയും തുണിപൊക്കിക്കാട്ടിയിട്ടുള്ള മാനസിക രോഗികളുടെയും ആ ചെറിയനിരയുടെ അറ്റത്ത് കറുത്ത കണ്ണടധരിച്ച അവന്റെ 'ണ്ണ' മുഖം എന്നെന്നേക്കുമായി നിന്നു. ഞാനോർത്തു. ഇവനെഴുതിയ എതെങ്കിലുമൊരു വരി പോലും ഓർമ്മ വരുന്നില്ല. ഓർമ്മിക്കത്തക്ക ഒരു കോപ്പും അതിലില്ല. എന്തെങ്കിലും തരത്തിൽ നിലപാടുള്ളതായോ ധാർമ്മികമൂല്യമുള്ളതായോ ക്രിയാത്മകമായോ എന്തെങ്കിലും സംഭാവന സാഹിത്യത്തിനു നൽകാത്തതിനാൽ ജീവിതത്തിന്റെ ഒരു സന്ദർഭത്തിലും അവനെ പറ്റി ഞാൻ  ഓർത്തതുപോലുമില്ല. ജീവിതത്തിൽ ഇത്തരം പട്ടിക്കാട്ടങ്ങളുടെ പേര് എവിടെയും ഉച്ഛരിക്കാറു പോലുമില്ല. അവനെപറ്റി ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല.

എന്റെ ആത്മാഭിമാനം വൃണപ്പെട്ടു. അത് സമൂഹത്തിൽ തികഞ്ഞ നൈതിക ബോധത്തോടും നിലപാടുകളോടും ക്രെഡിബിലിറ്റിയോടും ജീവിക്കുന്ന ഏതൊരു സാധാരണക്കാരിക്കും അപമാനം തോന്നും. തീർത്തും അയോഗ്യനായ ഒരുത്തനിൽ നിന്നും മോശമായ അനുഭവം ഉണ്ടാകുമ്പോൾ നമ്മുടെ സെൽഫ് എസ്റ്റീം തകർന്നു പോകും. മാത്രമല്ല ഈ സംഭവം ഇവന്റെ തനിസ്വഭാവവും ചേർത്ത് ആരെങ്കിലും വായിച്ചാൽ ചീത്തപ്പേരു കാരണം ഞാൻ ആത്മഹത്യ ചെയ്യേണ്ടി വരും. 'ഞാനൊരുത്തിയുടെ ചാരിത്ര്യഭംഗം വരുത്തിയെന്നും അതിനു ശേഷം ലവൾ 'സോർബ ദി ഗ്രീക്ക്' എനിക്ക് വായിക്കാൻ തന്ന് എന്നുമെഴുതിയ ഒരു കക്ഷി നൈതികതയോടെ അഭിമാനത്തോടെ ജീവിക്കുന്ന ഏത് സ്ത്രീയേയും ആ മോശം കണ്ണുകൊണ്ടേ കാണു.

ആ തോന്നലിന്റെ അറപ്പിൽ എനിക്കുമേൽ നടപ്പിലാക്കപ്പെട്ട അനീതിയെ ഞാൻ പരസ്യമായി ചോദ്യം ചെയ്തു. 'എനിക്ക് നിങ്ങളോടൊന്നും പറയാനില്ല' എന്നൊരു പിറുപിറുപ്പ് മാത്രം അവന്റെ വായിൽ നിന്നും തൊഴിഞ്ഞു കൊണ്ടിരുന്നു. മോശമായി പെരുമാറാൻ ഒരു കാരണവും വേണ്ടാത്ത അവനിൽ നിന്നും എന്തുത്തരം കിട്ടാൻ? സ്ത്രീകളുടെ മേൽ അനീതി കാണിച്ചിട്ട്, സ്ത്രീകളോടും സാധാരണ മനുഷ്യരോടും അപമര്യാദയിൽ പെരുമാറിയിട്ട്, സഹജീവികളെ അവഹേളിച്ചിട്ട് സ്വയം നീലകുണ്ടനായി കരുതുന്ന ഇവനൊക്കെ ഏത് കോത്താഴത്ത് നിന്നാണാവോ വരുന്നത്. സാംസ്‌കാരികമായി താണ നിലവാരത്തിലുള്ള ഈ ആല്ഫാ മയിലമാർ എഴുതുന്ന അതേ കൾച്ചരൽ സ്‌പെസ്സിൽ നിന്ന് എഴുതേണ്ടി വരുമ്പോ ആത്മനിന്ദയും ജുഗുപ്‌സയും പെരുകുന്നു. 

More News in this category+

MNM Recommends +

Go to TOP