Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയോധികനായ ഒരു പൗരനെ കൊന്നുതള്ളി വെള്ള പുതപ്പിച്ച് രാജ്യദ്രോഹിയെ ത്രിവർണം പുതപ്പിച്ച് രക്തസാക്ഷിയാക്കുന്ന സംഘാധിപത്യം; ദാദ്രിയിൽ നിന്നും ഭരണഘടനയിലേക്ക് ഗോമാതാവിനെ ചുമലിലേറി ഒരു യാത്ര: അഡ്വ. ശ്രീജിത് പെരുമന എഴുതുന്നു

വയോധികനായ ഒരു പൗരനെ കൊന്നുതള്ളി വെള്ള പുതപ്പിച്ച് രാജ്യദ്രോഹിയെ ത്രിവർണം പുതപ്പിച്ച് രക്തസാക്ഷിയാക്കുന്ന സംഘാധിപത്യം; ദാദ്രിയിൽ നിന്നും ഭരണഘടനയിലേക്ക് ഗോമാതാവിനെ ചുമലിലേറി ഒരു യാത്ര: അഡ്വ. ശ്രീജിത് പെരുമന എഴുതുന്നു

ത വൈര്യത്താൽ വേർത്തിരിക്കപ്പെട്ട മനസ്സും മണ്ണും വെള്ളക്കാരനാൽ നിർണ്ണയിക്കപ്പെട്ട അതിർത്തിക്ക് ഇരുപുറവും നിലയുറപ്പിച്ച് വെടിയുണ്ടകൾ പരസ്പ്പരം നെഞ്ചുകളിലേക്ക് കൈമാറുന്നു. മരിച്ചു വീഴുന്ന പട്ടാളക്കാർ അതാത് രാജ്യങ്ങളിലെ മണ്ണിനെയും മനുഷ്യനെയും കാത്തവൻ എന്ന ഖ്യാതിയാൽ ത്രിവർണം പുതച്ച് , സർക്കാരിന്റെ കേവല ധനസഹായവും നേടി മണ്ണിന്റെ ഭാഗമാകുന്നു. അതെ, വിശപ്പടക്കിയവൻ കക്കൂസിനായും, വിശക്കുന്നവൻ അപ്പത്തിനായും നെട്ടോട്ടമോടുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ വടക്കേ അറ്റത്ത് മണ്ണിനായുള്ള യുദ്ധമാണ്. 

കാശ്മീരിൽ നിന്നും ഡൽഹി വഴി ഉത്തർപ്രദേശിലേക്ക് ഗോമാതാവിനെ ചുമലിലേറി സഞ്ചരിച്ചാൽ രക്തസാക്ഷികളുടെ മറ്റൊരു ഇന്ത്യയിലെത്താം . ത്രിവർണം പുതപ്പിച്ചു രാജ്യത്തിന്റെ രക്തസാക്ഷിയായി സ്വർഗ്ഗരാജ്യം തേടി മടങ്ങുന്ന രവി ഏലിയാസ് റോബിനെ പോലുള്ളവരുടെ വീര കഥകൾ പറയുന്ന നാട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിഷാദ എന്ന ഗ്രാമം ധർമ്മ യുദ്ധത്തിൽ പങ്കെടുത്ത ഒരു വീര യോദ്ധാവിനു ത്രിവർണ്ണ പതാകയിൽ പൊതിഞ് അഭിവാദ്യങ്ങൾ അർപ്പിച്ച് രാജ്യസ്‌നേഹത്തിന്റെ വിളംബരം നടത്തിയത്. കശ്മീരിലെ യുദ്ധ ഭൂമിയിൽ നിന്നും വരികയായതിനാൽ തന്നെ നമ്മുടെ പൊതുബോധം ദേശസ്‌നേഹത്തന്റെ മൂർദ്ധന്യാവസ്ഥയിലായിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെയും രാഷ്ട്രപതിമാരെയും, മന്ത്രിമാരെയും, നേതാക്കളെയും, ശാസ്ത്രജ്ഞരെയും സംഭാവന ചെയ്ത ലോകത്തിലെ പല രാജ്യങ്ങളെക്കാളും വലിയ ഇന്ത്യൻ സംസ്ഥാനമായ ഉത്തർ പ്രദേശിന്റെ രാഷ്ട്ര ബോധത്തിൽ നമുക്കു തെല്ലും സംശയങ്ങളുണ്ടാകേണ്ടതില്ലല്ലോ ?

ഒട്ടും സംശയിക്കേണ്ട എന്ന് പറയുന്നതിന് കാരണം ഇതാണ്. കഴിഞ്ഞ ഡിസംബറിലായിരുന്നു 50 വയസ്സായ മുഹമ്മദ് അക്‌ലാഖ് എന്ന വയോധികനെ വീട്ടിലെ റെഫ്രിജറേറ്ററിൽ ബീഫ് സൂക്ഷിച്ചു എന്ന കാരണത്താൽ വീട്ടിൽ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. യുവാവായ മകൻ ധനീഷ് ഗുരുതരമായ പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. അക്‌ലാഖ് പശു മാംസം ഭക്ഷിച്ചു എന്ന് സമീപത്തെ അമ്പലത്തിൽ ഒത്തുചേർന്ന് ഒരുകൂട്ടം വർഗ്ഗീയവാദികൾ ആരോപിക്കുകയായിരുന്നു. തുടർന്ന് ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ ഒരു കൂട്ടം സാമൂഹ്യദ്രോഹികളാണ് നിരായുധരായ വയോധികനെ അതി ക്രൂരമായി കൊലപ്പെടുത്തിയത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിച്ച് പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ചൂണ്ടുവിരൽ മഷിയാൽ നാം വിശ്വാസമർപ്പിച്ച പ്രധാനമന്ത്രിയപ്പോൾ അയർലണ്ടിലെ സുഖവാസ കേന്ദ്രത്തിൽ നയതന്ത്ര ചർച്ചകളിലായിരുന്നു.

രാജധാനിയിൽ നിന്നും അതായത് കൃത്യമായി പറഞ്ഞാൽ ഡൽഹിയിൽ സംഘപരിവാര ഭരണകൂടത്തിന്റെ തിരുമുറ്റത്ത് നിന്നും 45 കിലോമീറ്ററുകൾ മാത്രം അകലെ ഗൗതം ബുദ്ധനഗറിലെ ദാദ്രിയിലാണ് ഗോമാതാവിനുവേണ്ടിയുള്ള വിശുദ്ധ യുദ്ധത്തിന്റെ കൊടിയേറ്റം നടന്നത്. ഇരയായതോ വയോധികനായ ഒരു പാവം കർഷകനും. പിറന്നു വീണ ചോര കുഞ്ഞിനെവരെ ലൈംഗിക പീഡനത്തിനിരയാക്കുന്നവനും, ഗർഭപാത്രത്തിലെ കുഞ്ഞിനെ നിറവയറു കീറി ത്രിശൂലത്തിൽ തറയ്ക്കുന്ന വർഗ്ഗീയ കോമരങ്ങളും, മകളെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കുന്ന പിതാക്കന്മാരും, മനുഷ്യജന്മങ്ങളെ പുഴുക്കൾ പോലെ തീവണ്ടിയിൽ ചുട്ടെരിക്കുന്ന കാട്ടാളന്മാരും നിർഭയം വിഹരിക്കുന്ന ശ്യാമ സുന്ദര മതേതര നാട്ടിൽ ബീഫ് എന്ന വസ്തു ഭക്ഷണത്തിനുമപ്പുറം മരണത്തിനും മേലെ വർഗ്ഗബോധത്തിന്റെ അല്ല വർഗ്ഗീയ ബോധത്തിന്റെ ചിഹ്നമാകുകയാണ്.

ദാദ്രി സംഭവം ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പെട്ടന്നുണ്ടായ കാരണം എന്നോണം അസഹിഷ്ണുതയ്‌ക്കെതിരായി പൊതു ബോധം രൂപപ്പെടുന്നതിന്റെ സൂചനകൾ നൽകിയിരുന്നു. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ പല പല സംഭവങ്ങൾ ദിവസേന കയറി ഇറങ്ങി പോകുന്ന എന്റെയും നിങ്ങളുടെയും ബോധമണ്ഡലത്തിൽ ദാദ്രിക്കു അൽപായുസേ ഉണ്ടായിരുന്നുള്ളൂ. അസഹിഷ്ണുത എന്ന വർഗ്ഗീയ വിപത്ത് പശുവിനെയും ദേശസ്‌നേഹത്തിന്റെയും രൂപത്തിൽ പൂർവ്വാധികം ശകതിപ്രാപിക്കുകയായിരുന്നു. ചാണകവും , മൂത്രവും ആർഷ ഭാരത സംസ്‌ക്കാരത്തിന്റെ ദേശീയ ചിഹ്നങ്ങളായി പ്രതിഷ്ഠിക്കപ്പെട്ടു. പശുവിന്റെ രക്ഷയ്‌ക്കെന്നപേരിൽ ഒരു പറ്റം ദേശസ്‌നേഹികൾ രാജ്യത്തെ സാധാരണ പൗരന്മാരെ കാലാപുരിക്ക് അയക്കാൻ മത്സരിക്കുന്ന കാഴ്ചകൾക്കും ജനാധിപത്യം സാക്ഷിയായി.

ഏറ്റവും ഒടുവിൽ കശ്മീരിലെ ഉറിയിൽ തീവ്രവാദികൾ സൈനിക ആക്രമണം നടത്തി ചിന്നഭിന്നമാക്കിയ വീര സൈനികരുടെ മൃദദേഹങ്ങൾ യഥാർത്ഥ ദേശസ്‌നേഹത്തിന്റെ വികാരങ്ങൾ രാജ്യമൊട്ടുക്ക് ഉണർത്തിയപ്പോൾ സംഘപരിവാർ തീവ്ര ഹിന്ദൂ സംഘങ്ങൾ വർഗ്ഗീയ മുതലെടുപ്പ് നടത്തുകയായിരുന്നു. തീവ്രവാദികളെയും തീവ്രവാദത്തെയും എതിർക്കേണ്ടതിനു പകരം മതപരമായ വർഗ്ഗീയ ചിന്തകൾ ജനമനസ്സുകളിൽ കുത്തിവയ്ക്കാനും അതിലൂടെ ഹിന്ദുരാജ്യം എന്ന തീവ്ര ചിന്താഗതികൾക്ക് ഊർജ്ജം പകരാനും ശ്രമിക്കുകയായിരുന്നു. തീവ്രവാദികൾക്കെതിരെ അതിർത്തിയിൽ സൈന്യം പോരടിക്കുമ്പോൾ മറുഭാഗതുകൊലപാതകികൾ വീര രക്തസാക്ഷികളായി വാഴ്‌ത്തപ്പെടുകയായിരുന്നു.

ദാദ്രിയെ മറന്ന ഒരു ജനത വർഗ്ഗീയതയ്ക്ക് മൂക സാക്ഷികളായി എന്നതിൽ സംശയമില്ല. അഖ്‌ലാഖിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരു പ്രതി രവി ഏലിയാസ് റോബിൻ കിഡ്‌നി സംബന്ധമായ അസുഖത്താൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടു. ഒരു മരണവും ആഘോഷിക്കപ്പെടരുത് എന്നതുപോലെ തന്നെ രവിയുടെ മരണവും ബാക്കി വച്ചതു ശൂന്യത മാത്രമാണ്. എന്നാൽ പിന്നീട് നടന്ന സംഭവ വികാസങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയെയും മനഃസാക്ഷിയെപോലും പിടിച്ചുലയ്ക്കുന്നതായിരുന്നു. വയോധികനായ ഒരു മനുഷ്യനെ കേവലം ബീഫ് കൈവശം വച്ചെന്നാരോപിച്ച് ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയുടെ മൃതദേഹം ഒരു യോദ്ധാവിനെപോലെ ആ ഗ്രാമത്തിലെ ഒരുപറ്റം ആളുകൾ ത്രിവർണ്ണ പതാക പുതപ്പിച്ചു അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. എല്ലാ അവകാശങ്ങളുമുള്ള ഒരു നിരപരാധിയായ പൗരനെ പച്ചയ്ക്ക് കൊലചെയ്ത സംഭവത്തിലെ പ്രതിക്ക് ദേശീയ പതാകയിൽ പൊതിഞ്ഞു അഭിവാദ്യം അർപ്പിക്കുന്ന അങ്ങേയറ്റം രാജ്യവിരുദ്ധ സംഭവത്തിന് ക്രമ സമാധാനവും, നിയമങ്ങളും സംരക്ഷിക്കേണ്ട പൊലീസും സർക്കാർ സംവിധാനങ്ങളും കാവൽ നിൽക്കുകയായിരുന്നു എന്നത് ജനാധിപത്യത്തിലെ പഴുതുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 21 അനുച്ഛേദം നൽകുന്ന അവകാശം അഖ്‌ലാഖിനു നിഷേധിക്കപ്പെട്ടിരിക്കുന്നു. ആ നിഷേധത്തിന്റെ കൈകൾ നാളെ എന്റെയും നിങ്ങളുടെയും നേർക്ക് നീളുമെന്നതിൽ സംശയമേതും വേണ്ട.

തമ്മിൽ തല്ലിച്ചു ഭരണം നടത്താൻ വന്ന കൊള്ളക്കായ വെള്ളക്കാർ പണ്ട് ഇന്ത്യൻ വന്നപ്പോൾ കണ്ടത് തമ്മിൽ തല്ലുന്ന രാജാക്കന്മാരെയെയും പ്രജകളെയുമായിരുന്നു. അതുകൊണ്ടു തന്നെ വൈദ്യൻ കല്പിച്ചതും രോഗി ഇച്ചിച്ചതും പാല് എന്നതുപോലെ അവർക്കു കാര്യങ്ങൾ എളുപ്പമായി. ഇന്നിതാ കാശ്മീരിൽ വിഘടനവാദികളും, തീവൃവാദികളും സൈന്യവും ജനങ്ങളും മത സംഘടനകളും എല്ലാം പരസ്പരം ഏറ്റുമുട്ടുന്നു. ഇങ്ങു തെക്കേ അറ്റത്തു വന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും ഉടലോടെ സ്വർഗ്ഗത്തിൽ പോകാൻ ആടിനെയും മേടിച്ചു സിറിയയുടെയും അഫ്ഗാനിസ്ഥാന്റെയും വിസയെടുത്ത് കാത്തിരിക്കുകയാണ് അഭ്യസ്തരവിദ്യരായ മലയാളികൾ.

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കുറുവടിയും, ഒറ്റമുണ്ടും ഉടുത്ത് അഹിംസയിലൂടെയും, സത്യാഗ്രഹത്തിലൂടെയും കീഴടക്കിയ അർദ്ധനഗ്‌നനായ ഫക്കീറിനെ പോയന്റ് ബ്‌ളാങ്കിൽ ഇറ്റാലിയൻ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ചു കൊലപ്പെടുത്തിയത് നമുക്കിടയിലെ ഒരു മനുഷ്യ ഗോഡ്‌സെയാണെന്നത് മറക്കരുത്. കാലം ഏറെ ഉരുണ്ട ജനങ്ങൾ മതാടിസ്ഥാനത്തിൽ ചിന്തകളും കർമ്മങ്ങളും രൂപപ്പെടുത്തിയപ്പോൾ ഗാന്ധി വഞ്ചകനും ഒറ്റുകാരനും ഭീകരനായ മാറുകയും ഗോഡ്‌സെ ദൈവതുല്യനായ മാറി പ്രതിഷ്ഠിക്കപ്പെട്ടു. കൊലപാതകിയെന്നു ആരോപിക്കപ്പെട്ട പ്രതിയെ ഭാരത മാതാവിന്റെ ത്രിവർണം പുതപ്പിക്കുമ്പോൾ അതിനെതിരെ ഒന്ന് പ്രതികരിക്കാതെയെങ്കിലും ഇരിക്കുമ്പോൾ നാം അറിഞ്ഞോ അറിയാതെയോ ബലി കൊടുക്കുന്നതുകൊട്ടിഘോഷിച്ചു നാം അനുഭവിക്കുന്ന 'India a sovereign, socialist, secular, democratic republic, assuring its citizens of justice, equaltiy, and libetry, and endeavours to promote fraterntiy among them' എന്ന അഹങ്കാരമാണ് എന്നത് മറക്കേണ്ട. പ്രതികരിക്കേണ്ടത് നമ്മളാണ് കൈകൾ ബന്ധിക്കപ്പെട്ടിട്ടില്ല എന്ന് ബോധ്യപ്പെടുത്താണെങ്കിലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP