Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർട്ടിക്കിൾ 14 ന്റെ ലംഘനം എന്ന നിലയിലല്ല പൗരത്വ ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധമാകുന്നത്; വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള പ്രത്യേക അവകാശങ്ങൾ അടങ്ങിയ ആർട്ടിക്കിൾ 371 ന്റെ ലംഘനമാണ്; പുതുക്കിയ പൗരാവകാശനിയമം മുസ്ലിം അഭായാർത്ഥികളോട് വിവേചനപരമായി പെരുമാറുന്നുണ്ട് എന്ന കാര്യത്തിലും തർക്കമില്ല; സി രവിചന്ദ്രൻ എഴുതുന്നു

ആർട്ടിക്കിൾ 14 ന്റെ ലംഘനം എന്ന നിലയിലല്ല പൗരത്വ ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധമാകുന്നത്; വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള പ്രത്യേക അവകാശങ്ങൾ അടങ്ങിയ ആർട്ടിക്കിൾ 371 ന്റെ ലംഘനമാണ്; പുതുക്കിയ പൗരാവകാശനിയമം മുസ്ലിം അഭായാർത്ഥികളോട് വിവേചനപരമായി പെരുമാറുന്നുണ്ട് എന്ന കാര്യത്തിലും തർക്കമില്ല; സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

പൗരത്വബില്ലും ഭരണഘടനയും

(1) പുതുക്കിയ പൗരത്വ നിയമപ്രകാരം മൂന്ന് അയൽരാജ്യങ്ങളിലെ(പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്) ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട അഭയാർത്ഥികളെ മാത്രമേ പൗരത്വത്തിനായി പരിഗണിക്കാനാവൂ. ജന്മസ്ഥലം (place of birth) അടിസ്ഥാനപെടുത്തിയുള്ള വിവേചനം ഭരണഘടനയിലെ ആർട്ടിക്കിൾ 15 ന്റെ ലംഘനമാണ്. പക്ഷെ ഇന്ത്യൻ പൗരന്മാർക്ക് മാത്രം ബാധകമായ വകുപ്പായതിനാൽ പുറത്തുനിന്നുള്ളവരെ എങ്ങനെ പരിഗണിക്കണം എന്നകാര്യത്തിൽ വ്യക്തതയില്ല. പാക്കിസ്ഥാനിലെ മത ന്യൂനപക്ഷങ്ങളെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ടല്ലോ. മൂന്നര ശതമാനം വരുന്ന ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, യഹൂദർ.....തുടങ്ങിയവരാണ് പാക്കിസ്ഥാനിലെ ന്യൂനപക്ഷം എന്നാണ് ഇന്ത്യൻ സർക്കാരിന്റെ നിലപാട്. പാക്കിസ്ഥാനിലെ മുസ്ലിം സമുദായം മുസ്ലിം ആയി പരിഗണിക്കാത്ത അമഹമ്മദിയ വിഭാഗം(ക്വദിയാനികള്/Qadian movement)

കണക്കിൽ എവിടെ വരും?

(2) പഞ്ചാബുകാരനായിരുന്ന മിർസ ഗുലാം അഹമ്മദ്  എന്ന വ്യക്തിയാണ് അഹമ്മദിയരുടെ അവസാന പ്രവാചകൻ. മുഹമ്മദിന് ശേഷം പ്രവാചകരില്ല എന്ന മുഖ്യധാരാ മുസ്ലിം സമുദായത്തിന്റെ നിലപാട് കാരണം പിന്നീട് പ്രവാചകത്വം അവകാശപെട്ട് വന്നവരുടെയെല്ലാം കാര്യം കുദാ ഗവ ആയി.

മുഹമ്മദ് വന്നതോടെ പ്രവാചകനിർമ്മാണം അള്ളാഹു അവസാനിപ്പിച്ചു എന്ന് മുഖ്യധാരാ മുസ്ലീങ്ങൾ വാദിക്കുമ്പോൾ അതല്ല വേറൊരു ആൾ കൂടെ അതിന് ശേഷം വന്നു എന്നാണ് അഹമ്മദിയരുടെ വാദം. അതായത് കുർ-ആൻ + മുഹമ്മദ് + മിർസ ഗുലാം അഹമമ്മദ് എന്നതാണ് ക്വാദിയാനികളുടെ വഴിക്കണക്ക്. അതങ്ങ് ക്വദിയാനി പള്ളിയിൽ പറഞ്ഞാൽ മതിയെന്ന് മുഖ്യധാരാ മുസ്ലിങ്ങളും. അന്ത്യനാളുകളിൽ പ്രതീക്ഷിക്കപെടുന്ന മഹ്ദി താനാണെന്ന അവകാശവാദമാണ് ഗുലാം അഹമ്മദ് ഉന്നയിച്ചത്. മുഹമ്മദിന്റെ മറ്റൊരു പേരായ അഹമ്മദ് എന്ന നാമം ആധാരമാക്കി ഇവർ തങ്ങളെ അഹമ്മദീയർ എന്നടയാളപെടുത്തുന്നത്.

(3) 209 രാജ്യങ്ങളിൽ അഹമ്മദിയരുണ്ട്. പല വ്യക്തികളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിൽ വിന്യസിക്കപ്പെട്ടതിനാൽ ലോകമെമ്പാടും എത്രപേരുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ കണക്കില്ല. ഒരു കോടി മുതൽ രണ്ട് കോടി വരെയാണ് അഹമ്മദിയ ജനസംഖ്യയായി പൊതുവെ അംഗീകരിക്കപ്പെടുന്നത്. അതിൽ 40 ലക്ഷം പാക്കിസ്ഥാനിലുണ്ട്. ഇന്ത്യയിൽ അവരുടെ ജനസംഖ്യ അറുപതിനായിരം മുതൽ പത്ത് ലക്ഷംവരെയാണ്. അവിടെയും കണക്കിൽ കൃത്യതയില്ല.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഹമ്മദീയർ മുസ്ലിങ്ങളാണ്. എന്നാൽ പാക്കിസ്ഥാനിൽ അഹമ്മദീയർക്ക് മുസ്ലിം ആയി ജീവിക്കാനാവില്ല-അത് നിയമവിരുദ്ധമാണ്. സിയ ഉൾഹഖിന്റെ കാലത്ത് അഹമ്മദിയ വിഭാഗത്തെ അമുസ്ലിം ആയി പ്രഖ്യാപിച്ചിരുന്നു. മുസ്ലിം അഭിവാദനരീതികളും മതപദങ്ങളും ഉപയോഗിക്കുന്നതിൽ നിന്നും അഹമ്മദിയരെ വിലക്കി കൊണ്ടുള്ള ഭരണഘടനാ ഭേദഗതിയും പാക്കിസ്ഥാനിലുണ്ട്. മുസ്ലിങ്ങൾക്ക് പാക്കിസ്ഥാനിൽ പൗരത്വം കിട്ടണമെങ്കിൽ അവർ മിർസ ഗുലാം അഹമ്മദ് വ്യാജനായിരുന്നു എന്ന് എഴുതി ഒപ്പിട്ടുകൊടുക്കണം. അല്ലെങ്കിൽ ജനറൽ ക്വാട്ടയിൽ അപേക്ഷിക്കണം.

(4) പ്രപഞ്ചോത്പത്തി സംബന്ധിച്ച സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തത്തിന് നൽകിയ സംഭാവനകളുടെ പേരിൽ അറിയപ്പെടുന്ന പാക്കിസ്ഥാനി ശാസ്ത്രജ്ഞനാണ് തിയററ്റിക്കൽ ഫിസിസിസ്റ്റായ ഡോ അബ്ദു സാലാം (Abdus Salam /1926 1996). അദ്ദഹേത്തിന്റെ electroweak unification theory ക്ക് 1979 ൽ ഫിസിക്സിലെ നൊബേൽ സമ്മാനം ലഭിച്ചിരുന്നു. ഷെൽഡൻ ഗ്ലാസ്‌ഷോ, സ്റ്റീവൻ വീൻബൈർഗ് എന്നിവർക്കൊപ്പമാണ് അന്ന് സാലാം നൊബേൽ പുരസ്‌കാരം പങ്കുവെച്ചത്.

അഹമ്മദിയ (Ahmadiyya Community ) വിഭാഗക്കാരനായ അദ്ദേഹത്തിന്റെ കബറിന് മുകളിൽ ''ആദ്യത്തെ മുസ്ലിം നൊബേൽ ജേതാവ്''( 'First Muslim Nobel Laureate') എന്ന് നാട്ടുകാർ അഭിമാനപൂർവം എഴുതിവെച്ചു. പിന്നീടാണ് അഹമ്മദീയരെ അമുസ്ലിങ്ങളാക്കിയ നിയമം പാക്കിസ്ഥാനിൽ വരുന്നത്. മതവെറിയർ ഈ വാചകത്തിൽ നിന്നും 'മുസ്ലിം' മായിച്ചു കളഞ്ഞു. അങ്ങനെ അബ്ദു സാലാമിനെ ''ആദ്യത്തെ നൊബേൽ ജേതാവ് ''ആക്കി മാറ്റി പാക്കിസ്ഥാന്റെ ആദ്യ വിദേശകാര്യ മന്ത്രിയായിരുന്ന, കാശ്മീർ തർക്കവിഷയത്തിലൊക്കെ ഐക്യരാഷ്ട്ര സഭയിലും മറ്റും സൂപ്പർ പ്രകടനം കാഴ്ചപെച്ച സഫറുള്ള ഖാനും (Muhammad Zafarullah Khan) അഹമ്മദിയ വിഭാഗക്കാരനായിരുന്നു. ഇന്ന് പാക്കിസ്ഥാനിൽ നടക്കുന്ന മതപ്രചോദിത കൊലകൾക്കും മതനിന്ദാകുറ്റങ്ങൾക്കും മതപീഡനത്തിനും ഏറ്റവുമധികം വിധേയമാകുന്നത് അഹമ്മദിയ വിഭാഗക്കാരാണ്.

(5) സമാനമാണ് മുഹമ്മദിന്റെ മരുമകനായ അലിയുടെ പാരമ്പര്യം അവകാശപെടുന്ന ഷിയ മുസ്ലിംങ്ങൾ. പാക്കിസ്ഥാനിൽ പല വെള്ളിയാഴ്ചകളിലും പൊട്ടിത്തെറിച്ച മുസ്ലിംപള്ളികളിൽ മിക്കതും ഷിയ വിഭാഗക്കാരുടേതാണ്. അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ 25 ശതമാനത്തിലധികം ഷിയ മുസ്ലിങ്ങളാണ്. മറ്റൊരു അയൽ രാജ്യമായ ഇറാൻ ഷിയ ഭൂരിപക്ഷ രാജ്യമാണ്. എങ്കിലും പാക്കിസ്ഥാനിൽ ഷിയകളുടെ അവസ്ഥ ഒട്ടും മഹത്തരമല്ല. പക്ഷെ അഹമ്മദിയകളും ഷിയകളും മുസ്ലീങ്ങളാണെന്ന് ഇന്ത്യ പ്രഖ്യാപിക്കുമ്പോൾ മതപരമായ പീഡനം നേരിട്ട് അഭയാർത്ഥികളിൽ നല്ലൊരു വിഭാഗത്തിന് നീതി നിഷേധിക്കപ്പെടുകയാണ്. മൂന്ന് അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷ മതവിഭാഗങ്ങളെ പരിഗണിച്ചതിൽ മതപീഡനം മാനദണ്ഡമായി സ്വീകരിക്കുന്നുവെങ്കിൽ അഹമ്മദിയകളെയും ഷിയകളെയും വിട്ടുകളയുന്നത് ദയാശൂന്യതയാണ്. സമാനമാണ് ശ്രീലങ്ക, ബർമ്മ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലെ അഭയാർത്ഥികളെ മൊത്തത്തിൽ ഒഴിവാക്കുന്നതും. ദശകങ്ങളായി നീറിപ്പുകയുന്ന ആസ്സാമിലെ വിദേശ പൗരത്വപ്രശ്‌നത്തിന് വേണ്ടി പണിത മോതിരം ആയതിനാലാണ് ഇത്തരം ഒഴിവാക്കലുകൾ പുതുക്കിയ പൗരത്വനിയമത്തിൽ കടന്നുകൂടിയതെന്ന് വ്യക്തം.

(6) പുതുക്കിയ പൗരത്വനിയമം ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്ന വാദം സാധുവാകുന്നത് എങ്ങനെ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഭരണഘടന നിരന്തരം പരിഷ്‌കരിക്കപ്പെടുന്ന ഒരു ഡോകുമെന്റാണ്. അതിനുള്ള വഴി ഭരണഘടന തന്നെ മുന്നോട്ടുവെക്കുന്നുണ്ട്(ആർട്ടിക്കിൾ 368). ജാതിയും മതവും അടിസ്ഥാനത്തിൽ വിവേചനം(discrimination) നടത്താൻ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ടോ? ഉണ്ടെന്നും പറയാം-ഇല്ലെന്നും പറയാം. ആർട്ടിക്കിൾ 14 മുതൽ 16 വരെയുള്ള വകുപ്പുകളിലെ വ്യവസ്ഥകളും ഉപാധികളും ലിംഗ/ജാതി പരമായ വിവേചനം അംഗീകരിക്കുമ്പോൾ ആർട്ടിക്കിൾ 30 ഭാഷ/മതപരമായ വിവേചനത്തിൽ തെറ്റു കാണുന്നില്ല. നിയമത്തിന് മുമ്പാകെയുള്ള സമത്വം സംബന്ധിച്ച ആർട്ടിക്കിൾ 14 ഇന്ത്യയിൽ എല്ലാത്തരം വാദക്കാരും തരാതരംപോലെ ഉന്നയിക്കുന്ന ഒരു ഭരണഘടനാ നിയമം ആണ്.

(7) ശബരിമലയിൽ സ്ത്രീകൾ കയറുന്നത് സംബന്ധിച്ച് തർക്കം വന്നപ്പോൾ സുപ്രീകോടതിയും ഒരു വിഭാഗം രാഷ്ട്രീയകക്ഷികളും ആർട്ടിക്കിൾ 14 വച്ചാണ് കോടതിവിധിയെ ന്യായീകരിച്ചത്. കോൺഗ്രസ്സും ബിജെപി യും അവിടെ ആർട്ടിക്കിൾ 14 ന്റെ പ്രസക്തിയെക്കാൾ ആർട്ടിക്കിൾ 25 ന്റെ(മതസ്വാതന്ത്ര്യം) വലുപ്പം ഉന്നയിച്ച് ആചാരസംരക്ഷണത്തിന് വേണ്ടി അണിനിരന്നു. പിന്നീട് കാശ്മീരിൽ ആർട്ടിക്കിൾ 370 ൽ ഭേദഗതി വരുത്തിയപ്പോൾ ഇതേ ബിജെപി രണ്ടുതരം ജനതയോ സംസ്ഥാനങ്ങളോ പാടില്ല, ഒരു രാജ്യം-ഒരു ജനത-ഒരു നിയമം എന്ന മുദ്രാവാക്യമുയർത്തി ആർട്ടിക്കിൾ പതിനാലിനെ ആശ്ലേഷിച്ചു. എന്നാൽ മറുപക്ഷത്ത് കോൺഗ്രസ്സിനും പ്രതിപക്ഷത്തിനും ആർട്ടിക്കിൾ 14 അക്കാര്യത്തിൽ ആകർഷണീയമായി തോന്നിയില്ല. അവർ കാശ്മീരിന്റെ പ്രത്യേക പദവി നിലനിറുത്തുന്നതിനെ കുറിച്ചും ആർട്ടിക്കിൾ 370 നിലനിറുത്തുന്നതിനെ കുറിച്ചും സംസാരിച്ചു. ഏകീകൃത സിവിൽ കോഡിന്റെ കാര്യത്തിലും ബിജെപി ആർട്ടിക്കിൾ 14 മുന്നോട്ടുവെക്കുന്നു, ഒരു രാജ്യം-ഒരു നിയമം എന്ന മുദ്രാവാക്യം മുഴക്കുന്നു. കോൺഗ്രസ്സും പ്രതിപക്ഷവും അത് കണ്ടില്ലെന്ന് നടിക്കുന്നു, മതത്തിന് വേണ്ടി ബാറ്റ് ചെയ്യുന്നു. അതേസമയം പൗരത്വ നിയമ ഭേദഗതി ബിൽ വരുമ്പോൾ കോൺഗ്രസ്സും പ്രതിപക്ഷവും വീണ്ടും ആർട്ടിക്കിൾ 14 ലേക്ക് തിരിച്ചുപോകുന്നു.

(8) ബിജെപിയാകട്ടെ ആർട്ടിക്കിൾ 14 അനുവദിക്കുന്ന വിവേചനത്തിന്(the os called positive discrimination) ആധാരമായ മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ച് തന്നെയാണ് പൗരത്വബിൽ(ഇഅആ) അവതരിപ്പിച്ചതെന്ന് സ്ഥാപിക്കുന്നു. കോൺഗ്രസ്സും പ്രതിപക്ഷവും അതംഗീകരിക്കുന്നില്ല. അവർ ഇക്കാര്യത്തിൽ ആർട്ടിക്കിൾ 14 ന്റെ 'പവിത്രത'യെ(sanctity) മുറുകെ പിടിക്കുന്നു. രാഷ്ട്രീയപാർട്ടികൾ അവരവരുടെ സൗകര്യമനുസരിച്ച് തട്ടിക്കളിക്കുന്ന ആർട്ടിക്കിൾ 14 വലിയതോതിൽ വ്യാഖ്യാനത്തിന് വിധേയമാണ് എന്ന വസ്തുതയാണ് ഇവിടെ പ്രകടമാകുന്നത്. സമത്വം സ്ഥാപിക്കാനായാലും വിവേചനം നടപ്പിലാക്കാനായാലും, എല്ലാവർക്കും എപ്പോഴും വേണ്ടിവരുന്ന ആയുധമാണ് ആർട്ടിക്കിൾ 14 എന്ന് സാരം.

(9) രാജ്യത്തെ എല്ലാ നിയമങ്ങളും എല്ലാവർക്കും തുല്യമായിരിക്കണം എന്നും ആർട്ടിക്കിൾ 14 അനുശാസിക്കുന്നില്ല.(Article 14 does not mean that all laws must be general in character or that the same laws should apply to all perosns or that every law must have universal application). എല്ലാവരും സ്വഭാവപരമായി (by nature) തുല്യർ അല്ലാത്തതിനാൽ സമത്വം(equality) എല്ലാവർക്കും ബാധകമാകുന്ന രീതിയിൽ നടപ്പിലാക്കാൻ സാധിക്കില്ലെന്നാണ് ആർട്ടിക്കിൾ 14 ലെ അനുബന്ധ വ്യവസ്ഥകൾ നിഷ്‌കർഷിക്കുന്നത്. ഭിന്ന വ്യക്തികളെ വ്യത്യസ്തമായി തന്നെ രാഷ്ട്രം കൈകാര്യം ചെയ്യണം. തുല്യമല്ലാത്ത സാഹചര്യങ്ങളിലുള്ളവരെ തുല്യരായി പരിഗണിച്ചാൽ അത് അസമത്വം സൃഷ്ടിക്കും (The State can treat different perosns in differently if circumstances justify such treatment. Further, the identical treatment in unequal circumstances would amount to inequality). അതായത് സമത്വം വേണം, പക്ഷെ എല്ലാ വ്യക്തികളുടെയും കാര്യത്തിൽ അത് പിന്തുടരാനാവില്ല. ആർട്ടിക്കിൾ 14 അനുസരിച്ച് സമത്വം പാലിക്കാനുള്ള ബാധ്യത എല്ലാവർക്കുമില്ല, സമത്വം ലഭിക്കാനുള്ള അവകാശവും എല്ലാവർക്കുമില്ല.

(10) ഉദാഹരണമായി ബംഗ്ലാദേശിൽ നിന്ന് മതപീഡനം മൂലം ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന അവിടുത്തെ ന്യുനപക്ഷങ്ങളെയും കച്ചവടവും മറ്റ് സാധ്യതകളും ലക്ഷ്യമിട്ട് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന അവിടുത്തെ ഭൂരിപക്ഷ സമുദായത്തെയും 'സമാനരായി' (equal) പരിഗണിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചാൽ ആർട്ടിക്കിൾ 14 വ്യക്തമായ ഉത്തരം നൽകില്ല. ഇവരുടെ സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ സ്റ്റേറ്റിന് അവരെ വ്യത്യസ്തരായി പരിഗണിക്കാവുന്നതേയുള്ളൂ.

2012 ൽ സിപിഎം ജനറൽ സെക്രട്ടറി അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിംഗിന് അയച്ച കത്തിൽ മന്മോഹൻസിങ് 2003 ൽ പാർലമെന്റിൽ നടത്തിയ പ്രസംഗം തന്നെ ചൂണ്ടിക്കാട്ടി ഇക്കാര്യം പ്രത്യേകം പരാമർശിക്കുന്നത് ശ്രദ്ധിക്കുക. മതപീഡനം മൂലം പ്രാണനും വാരിപ്പിടിച്ച് പലായനം ചെയ്യുന്ന മതന്യൂനപക്ഷങ്ങളെയും കച്ചവടത്തിനും മെച്ചപെട്ട ജീവിതസാധ്യതകൾ മുൻനിറുത്തി അനധികൃതമായി രാജ്യത്തിലേക്ക് നുഴഞ്ഞുകയറുന്നവരെയും സമീകരിക്കുന്നത് യുക്തിസഹമല്ല എന്നു സാരം.

(11) ആർട്ടിക്കിൾ 14 ൽ യുക്തിസഹമായ വർഗ്ഗീകരണം(reaosnable classification) നടത്താൻ സ്റ്റേറ്റിന് അവകാശമുണ്ടെന്ന് പറയുന്നുണ്ട്. അതാകട്ടെ തിരിച്ചറിയാനാവുന്ന വ്യതിരിക്തതകളെ (intelligible differentia) ആധാരമാക്കിയ യുക്തിസഹമായ(rational) വർഗ്ഗീകരണം ആയിരിക്കണം. വർഗ്ഗീകരണം സ്വേച്ഛാപരമാകാനും (arrary) പാടില്ല. അതായത് ആളുംതരവും നോക്കി പെരുമാറുന്നതിൽ തെറ്റില്ല-സാധൂകരിക്കാനാവശ്യമായ വാദങ്ങൾ മുന്നോട്ടുവെക്കണമെന്ന് മാത്രം. അതേസമയം 'വർഗ്ഗ അടിസ്ഥാനത്തിലുള്ള നിയമനിർമ്മാണം'(class legislation) സ്റ്റേറ്റ് നടത്താൻ പാടില്ലെന്നും ഇതേ ആർട്ടിക്കിൾ നിഷ്‌കർഷിക്കുന്നു(The article 14 forbids class legislation). കാരണം അത് വിവേചനപരമാണ്. ചുരുക്കത്തിൽ ആർട്ടിക്കിൾ 14 മുന്നോട്ടുവെക്കുന്ന 'fair and equitable't reatment അത്ര എളുപ്പം വിശകലനത്തിന് വിധേയമാക്കാവുന്ന ഒന്നല്ല.

12) ആർട്ടിക്കിൾ 14 ന്റെ അന്തസത്തയെ ദുർബലപെടുത്തുന്ന ഉപവകുപ്പുകൾ അതിൽ തന്നെയുണ്ട് എന്നതാണ് വിഷയം. സ്ത്രീകൾ, കുട്ടികൾ, സംവരണം, ഭാഷ-മത ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരവും സാംസ്‌കാരികപരവുമായ പ്രത്യേക അവകാശങ്ങൾ.... തുടങ്ങിയവയൊക്കെ ആർട്ടിക്കിൾ 14 മുന്നോട്ടുവെക്കുന്ന സമത്വം എന്ന ആശയവുമായി ചേർന്നുപോകുന്നവ അല്ലാത്തതിനാലാണ് ഉപാധികളും ഉപവകുപ്പുകളും ചേർക്കേണ്ടി വന്നത്. അതുപോലെതന്നെ മതാടിസ്ഥാനത്തിൽ 'ന്യൂനപക്ഷ-ഭൂരിപക്ഷ' വിഭജനങ്ങൾ നടത്തുന്നത് 1976 ലെ ഭരണഘടനാ ഭേദഗതിയുമായും ചേർന്നു പോകുന്നില്ല. പക്ഷെ അതു സംബന്ധിച്ച് ആധുനിക ജനാധിപത്യവും ഐക്യരാഷ്ട്ര സഭ പോലുള്ള അന്താരാഷ്ട്ര സംഘടനകളും മുന്നോട്ടുവെക്കുന്ന ആശയങ്ങൾ വ്യത്യസ്തമാണ്. അതായത് ആർട്ടിക്കിൾ 14 ൽ തുളയിട്ടാൽ അത് അപ്പടി മുങ്ങിപ്പോകുമെന്ന് പറയുന്നത് ശരിയല്ല. അത്യാവശ്യം തുളകൾ ഇട്ട് തന്നെയാണ് അത് മുന്നോട്ടു പോകുന്നത്. പിന്നെ ''ആ തുളയല്ല ഈ തുള..'' എന്നൊക്കെയുള്ള വാദപ്രതിവാദ സാധ്യത മാത്രം ബാക്കിയാകുന്നു.

(13) ചോദ്യമിതാണ്, ആർട്ടിക്കിൾ 14 ലെ നിയമത്തിന് മുന്നിലെ സമത്വം(ഏതൊരു വ്യക്തിക്കും, പൗരൻ ആകണമെന്നില്ല) പാലിക്കാൻ പൗരത്വഭേദഗതി നിയമത്തിന് സാധിക്കുന്നുണ്ടോ? വിവേചനത്തിന് (discrimination) ആസ്പദമായി പരിഗണിക്കേണ്ട മാനദണ്ഡങ്ങളെല്ലാം പാലിക്കപ്പെട്ടു എന്ന് വേണമെങ്കിൽ വാദിക്കാനാവും എന്നതാണ് വാസ്തവം. മൂന്ന് അയൽ രാജ്യങ്ങളെ മാത്രം പരിഗണിച്ചത് സ്വച്ഛാപരമാണ് എന്നു തോന്നാമെങ്കിലും ആസ്സാം സംഘർഷവും രാജീവ് ഗാന്ധിയും ആസ്സാം ഗണപരിഷത്തുമായുള്ള കരാറും പിന്നീട് ഇന്ത്യയിലെ ഏതാണ്ടെല്ലാ രാഷ്ട്രീയ കക്ഷികളും ബംഗ്ലാദേശിലെ ന്യൂനപക്ഷ അഭയാർത്ഥികൾക്ക് വേണ്ടി നടത്തിയ രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ചരിത്രവും പരിഗണിക്കുമ്പോൾ NRC യുടെ പരിഹാരബലിയായി അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിന് ദശകങ്ങൾ നീളുന്ന രാഷ്ട്രീയ-നിയമ ചരിത്രത്തിന്റെയും സ്വാഭാവികമായ പരിണാമത്തിന്റെയും പിന്തുണ അവകാശപെടാനാവും.

(14) പാക്കിസ്ഥാനിലെ അഹമ്മദിയ വിഭാഗം പാക്കിസ്ഥാന് മുസ്ലിങ്ങളല്ല എന്നത് പാക്കിസ്ഥാൻ നിയമമാണ്. ഇന്ത്യൻ നിയമം അനുസരിച്ച് അവർ മുസ്ലിങ്ങൾ തന്നെയാണ്. ആ നിലയിലാണ് അവരെ ഇന്ത്യൻ ഭരണഘടന സ്വീകരിച്ചിട്ടുള്ളതും ന്യൂനപക്ഷ പദവി നൽകിയിട്ടുള്ളതും. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഷിയകളെ സംബന്ധിച്ചിടത്തോളം ഇരുകൂട്ടരെയും മുസ്ലീങ്ങളായി തന്നെയാണ് ആ രാജ്യങ്ങളും ലോകവും പരിഗണിക്കുന്നത്. ഇന്ത്യയിൽ ഷിയകൾക്ക് മുസ്ലിം പദവിയും ന്യൂനപക്ഷപദവിയും മുസ്ലിം സംവരണവും ലഭിക്കുന്നുണ്ട്. പൗരത്വ ഭേദഗതി ബിൽ ആർട്ടിക്കിൾ 14 അനുശാസിക്കുന്ന മാനദണ്ഡമായ യുക്തിസഹമായ വർഗ്ഗീകരണം (reaosnable classification) എന്ന മാനദണ്ഡം പാലിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ എങ്ങുമെത്താത്ത രീതിയിൽ സംവാദം സാധ്യമാണ്.

(15) ആർട്ടിക്കിൾ 14 ന്റെ അന്തസത്ത ഒരിക്കൽ ലംഘിച്ചാൽ പിന്നീട് നിരന്തര ലംഘിപെടാനുള്ള സാധ്യത നിലവിൽ വരും, നിയമത്തിന് മുന്നിലുള്ള സമത്വം എന്ന അവകാശം തന്നെ ആവിയായിപോകും എന്ന വാദം ഉയരുന്നുണ്ട്. ആർട്ടിക്കിൾ 14 മുതൽ 16 വരെ വായിച്ചു നോക്കിയാൽ നിയമത്തിനു മുന്നിലുള്ള സമത്വവും അവസരങ്ങളുടെ സമത്വവും ലിഗം, ജാതി, മതം അടിസ്ഥാനത്തിൽ ലംഘിക്കാനും ഇളവ് വരുത്താനും ഭരണഘടന തന്നെ തയ്യാറായിട്ടുണ്ടെന്ന് വ്യക്തമാകും.

അങ്ങനെയാണ് സ്ത്രീകൾക്കും പിന്നാക്കവിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും കൂടുതൽ സമത്വം അനുവദിക്കാൻ ഭരണഘടന തയ്യാറായിട്ടുള്ളത്. എന്നാൽ അതുകൊണ്ട് മാത്രം ആർട്ടിക്കിൾ 14 മുന്നോട്ടുവെക്കുന്ന സമത്വം എന്ന ആശയം ആവിയായിപ്പോയിട്ടുമില്ല. ആർട്ടിക്കിൾ 14 മുന്നോട്ടുവെക്കുന്ന വിവേചന വ്യവസ്ഥകളായ യുക്തിസഹമായ വർഗ്ഗീകരണം, യുക്തിസഹമായ കാര്യകാരണബന്ധം, നോൺ ആർബിട്രറിനെസ്സ് എന്നിവയൊക്കെ തൽപര കക്ഷികൾക്ക് വാദിച്ച് ജയിക്കാൻ പാകത്തിൽ അവ്യക്തവും ഇലാസ്തികവുമാണ്.

(16) അപ്പോൾ പുതുക്കിയ പൗരത്വനിയമത്തിൽ ഭരണഘടനാലംഘനം എവിടെയാണ് വരുന്നത്? അതിലൊന്ന് നാൽപ്പത്തി രണ്ടാം ഭേദഗതിയിൽ 1976 ൽ കൂട്ടിചേർത്ത ഭരണഘടനയുടെ ആമുഖത്തിലെ ലെരൗഹമൃ എന്ന പദമാണ്. ഒരു സെക്കുലർ രാജ്യത്തിന് അഭയാർത്ഥികളുടെ പൗരത്വാവകാശം മതാടിസ്ഥാനത്തിൽ തീരുമാനിക്കാനാവില്ല. മതരാജ്യങ്ങൾക്ക് അത്തരമൊരു ധർമ്മസങ്കടം ആവശ്യമില്ല. സെക്കുലറിസം എന്താണെന്ന് ഇന്ത്യയിലെ കോടതികളോ സർക്കാരോ ഭരണഘടന തന്നെയോ കൃത്യമായി നിർവചിച്ചിട്ടില്ല. സ്വാഭാവികമായും സെക്കുലറിസത്തിന് ലോകം മുഴുവൻ കൽപ്പിച്ച് നൽകുന്ന അർത്ഥം തന്നെ നമുക്ക് സ്വീകരിക്കേണ്ടിവരും. പൗരത്വഭേദഗതി ബിൽ സംശയലേശമന്യേ ഇവിടെ ഭരണഘടനാ ലംഘനം നടത്തുന്നുണ്ട്. ഇതിനും എതിർവാദങ്ങളില്ലേ? തീർച്ചയായും ഉണ്ട്. നിർവചന കൃത്യത ഇല്ലാത്ത എന്തും സംവാദങ്ങളിൽ ച്യൂയിംഗംപോലെ പെരുമാറും.

(17) വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള പ്രത്യേക അവകാശങ്ങൾ അടങ്ങിയ ആർട്ടിക്കിൾ 371 ന്റെ ലംഘനമാണ് പൗരത്വഭേദഗതി എന്നതാണ് പരിഗണിക്കപ്പെടേണ്ട കാര്യം. ഇവിടെ അധികം ചർച്ചിച്ച് കൊഴുപ്പിക്കാനുള്ള അവസരമില്ല. ആസ്സാമിലെ പൗരത്വ രജിസ്റ്റർ പ്രകാരം ഇനിയും യോഗത്യ നേടാനാവാത്ത 19 ലക്ഷം പുറംദേശക്കാരിൽ 13-14 ലക്ഷംഅമുസ്ലിങ്ങളാണ് എന്നാണറിയുന്നത്((ദേശീയ പൗരത്വരജിസ്റ്റർ അപേക്ഷകന്റെ ജാതിയോ മതമോ പരിഗണിക്കുന്നില്ല എന്നാണറിയുന്നത്. അപ്പോൾ ഈ കണക്കിന്റെ സ്രോതസ്സ് വ്യക്തമല്ല)ഇവരെ പൗരന്മാരായി ഉൾകൊള്ളാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൗരത്വബിൽ അവതരിപ്പിക്കപ്പെട്ടത്. ബാക്കി അഞ്ചുലക്ഷംവരുന്ന മുസ്ലിം അഭയാർത്ഥികളുടെ കാര്യത്തിൽ പുതുക്കിയ നിയമം നിശബ്ദമാണ്. ഇത് വിവേചനപരമാണെന്ന് സ്പഷ്ടമാണ്.

എന്നാൽ അഭയാർത്ഥികളെ ആരെയും സ്വീകരിക്കാനിവില്ല എന്ന നിലപാടുമായാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അവിടുത്തെ ജനത തെരുവ് കത്തിക്കുന്നത്. തങ്ങളുടെ വംശീയവും സാംസ്‌കാരികപരവുമായ അവകാശങ്ങൾ സംരക്ഷിക്കപെടാൻ അന്യർ ഭീഷണിയാണ് എന്നും അത്തരം കലർപ്പുകൾ അംഗീകരിക്കാനാവില്ല എന്നുമാണ് ആസ്സാം ജനതയുടെ വാദം. ഇവിടെ അവർക്ക് ഭരണഘടനാലംഘനം വ്യക്തമായി ഉന്നയിക്കുകയും ചെയ്യാം. എതിർവാദങ്ങൾ തീരെ ദുർബലമാണ്.

(18) അപ്പോൾ പരിഹാരമെന്താണ്? പുതുക്കിയ പൗരത്വബിൽ പിൻവലിക്കുകയോ മുസ്ലിം അഭയാർത്ഥികളെ കൂടി ഉൾപ്പെടുത്തി അത് ഭേദഗതി ചെയ്യുകയോ ആണ് പോംവഴി. സർക്കാർ അങ്ങനെ ചെയ്യുന്നതായി സങ്കൽപ്പിക്കുക. പ്രശ്‌നം ആത്യന്തികമായി പരിഹരിക്കപ്പെടുമോ? പുതുക്കിയ പൗരത്വനിയമം പിൻവലിച്ചാൽ ആസ്സാമിലെ പുറത്തുപോയ 19 ലക്ഷത്തെയും ജാതമതഭേദമില്ലാതെ പൗരന്മാരായി സ്വീകരിക്കേണ്ടതുണ്ട്. മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളും രാജ്യമെമ്പാടും സമാനമായ നിലപാട് സ്വീകരിക്കണം. അതിന് തയ്യാറല്ലെന്ന് കിഴക്കൻ സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്നു.

ആസ്സാമിലെ ഭൂരിപക്ഷ ജനത കഴിഞ്ഞ നാൽപ്പത് വർഷമായി മുന്നോട്ടുവെക്കുന്ന നിലപാടാണിത്. അതിൽ ഒരു മാറ്റം പ്രതീക്ഷിക്കാനാവില്ല. അപ്പോഴെന്തു ചെയ്യും? ഈ അഭയാർത്ഥികളെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ സ്വീകരിക്കുമോ? ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളും പൊതുസമൂഹവും എന്തുചെയ്യും? ''അഭയാർത്ഥികളെ സംരക്ഷിക്കണം''എന്നാണ് നാം പൊതുവെ പറയുക. ''അഭയാർത്ഥികളെ സംരക്ഷിച്ചുകൊള്ളാം'' എന്നല്ല എന്നോർക്കുക. സംരക്ഷണം അന്യന്റെ ബാധ്യതയാകുമ്പോഴേ മുദ്രാവാക്യംവിളിക്ക് ഉശിരുണ്ടാകൂ.

(19) ചുരുക്കത്തിൽ ആർട്ടിക്കിൾ 14 ന്റെ ലംഘനം എന്ന നിലയിലല്ല പൗരത്വ ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധമാകുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനതയ്ക്ക് അവരുടെ വംശീയവും സാംസ്‌കാരികവുമായ അവകാശങ്ങൾ സംരക്ഷിച്ച് കൊടുക്കാം എന്ന് ഇന്ത്യൻ ഭരണഘടന നൽകുന്ന സംബന്ധിച്ചാണ് കൃത്യമായ ഭരണഘടനാ ലംഘനം നടന്നിട്ടുള്ളത്.പുതുക്കിയ പൗരാവകാശനിയമം മുസ്ലിം മതവിഭാഗത്തിലുള്ള അഭായാർത്ഥികളോട് വിവേചനപരമായി പെരുമാറുന്നുണ്ട് എന്ന കാര്യത്തിലും തർക്കമില്ല. ആധുനിക ജനാധിപത്യമൂല്യങ്ങളുടെയും മാനവികതയുടെയും അന്തസത്തയ്ക്ക് കടക വിരുദ്ധമാണ് ഈ സമീപനം.

മാനവികതയുടെയും വിവേചനരാഹിത്യത്തിന്റെയും പക്ഷം ചേരണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ഭരണഘടന ഉറപ്പുനൽകുന്ന സംവാദസാധ്യതകൾക്കും ഉയരത്തിൽ സഞ്ചരിക്കാൻ തയ്യാറാവണം. എങ്കിൽ മാത്രമേ ഇത്തരം വിവേചനങ്ങളെ യുക്തിസഹമായി തുറന്നു കാട്ടാനാവൂ. ഭരണഘടനാ ധാർമ്മികത വിഭാവനം ചെയ്യുന്ന മൂല്യബോധത്തിനും ഉയരത്തിൽ പറക്കാൻ കഴിയുന്ന ഒരു സമൂഹം ഉരുത്തിരിയണം. സഹജീവി സ്‌നഹത്തിനും മാനവികതയ്ക്കും മുൻതൂക്കം നൽകണം അന്യർ ള്ളതുകൊണ്ടാണ് നാം ഉള്ളത്എന്ന ഉബുണ്ടു തത്വം തിരിച്ചറിയണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP