Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

153 എ യും 295 എ യും നടപ്പിലാക്കുകയാണെങ്കിൽ ഇന്ത്യയിൽ മതപ്രചരണവും മതസാഹിത്യവും മതാരാധനയും സാധ്യമല്ല; അത്രമാത്രം പരസ്പര കാലുഷ്യവും വ്രണപ്പെടുത്തലും മതങ്ങൾ തമ്മിലുള്ള ഇടപാടുകളിലുണ്ട്; എന്നും പ്രീണിപ്പിച്ച് കൂടെനിർത്തേണ്ട വന്യജീവിയാണ് ഇസ്ലാം എന്ന ധാരണയാണ് സാംസ്കാരിക നായകർ സമൂഹത്തിൽ പടർത്തുന്നത്; റഫീക്കിനെയും രഹാനയെയും പിന്തുണയ്ക്കുന്നു; മതനിന്ദ കുറ്റകരമല്ല, പക്ഷെ മനുഷ്യനിന്ദ അനീതിയാണ്; സി രവിചന്ദ്രൻ എഴുതുന്നു

153 എ യും 295 എ യും നടപ്പിലാക്കുകയാണെങ്കിൽ ഇന്ത്യയിൽ മതപ്രചരണവും മതസാഹിത്യവും മതാരാധനയും സാധ്യമല്ല; അത്രമാത്രം പരസ്പര കാലുഷ്യവും വ്രണപ്പെടുത്തലും മതങ്ങൾ തമ്മിലുള്ള ഇടപാടുകളിലുണ്ട്; എന്നും പ്രീണിപ്പിച്ച് കൂടെനിർത്തേണ്ട വന്യജീവിയാണ് ഇസ്ലാം എന്ന ധാരണയാണ് സാംസ്കാരിക നായകർ സമൂഹത്തിൽ പടർത്തുന്നത്; റഫീക്കിനെയും രഹാനയെയും പിന്തുണയ്ക്കുന്നു; മതനിന്ദ കുറ്റകരമല്ല, പക്ഷെ മനുഷ്യനിന്ദ അനീതിയാണ്; സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

IPC 295 എ, 153 ബി തുടങ്ങിയ കിരാതനിയമങ്ങൾ മതം മതത്തെ തിന്നുന്നത് ഒഴിവാക്കാനായി ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്നവയാണ്. രണ്ട് മതങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുന്നതിന് എതിരെയാണ് 153 എ എങ്കിൽ മതവികാരം വ്രണപ്പെടുത്തുന്നിതിന് എതിരെയാണ് 295 എ. ലോകമെമ്പാടുമുള്ള പരിഷ്‌കൃത സമൂഹങ്ങൾ മതനിന്ദ പോലുള്ള കാടൻ നിയമങ്ങൾ വലിച്ചെറിയുമ്പോൾ ഇത്തരം വകുപ്പുകൾ ആഘോഷിക്കാനുള്ള പ്രവണത അപരിഷ്‌കൃതവും അപകടകരവുമാണ്. 153 എ യും 295 എ യും നടപ്പിലാക്കുകയാണെങ്കിൽ ഇന്ത്യയിൽ മതപ്രചരണവും മതസാഹിത്യവും മതാരാധനയും സാധ്യമല്ല. അത്രമാത്രം പരസ്പര കാലുഷ്യവും വ്രണപ്പെടുത്തലും മതങ്ങൾ തമ്മിലുള്ള ഇടപാടുകളിലുണ്ട്. മതഗ്രന്ഥങ്ങളിലെല്ലാംതന്നെ വലിയ തോതിൽ അന്യമതനിന്ദകളോ ഇകഴ്‌ത്തലുകളോ ഉണ്ടെന്നറിയണം.

അപ്പോഴും അത്തരം കിരാത വകുപ്പുകൾ ഉപയോഗപ്പെടുത്തുന്നത് ചിന്താസ്വാതന്ത്ര്യത്തെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെയും ഹനിക്കാനാണെന്നതാണ് അതിശയകരം. ഈ വകുപ്പുകൾ പ്രകാരം അറസ്റ്റിലാകുന്നത് മിക്കപ്പോഴും സ്വതന്ത്രചിന്തകരും സാഹിത്യകാരന്മാരും നാസ്തികരുമൊക്കെയാണ്. മതം പരസ്പരം തിന്നുമ്പോൾ ഇത്തരം വകുപ്പുകളെ നോക്കികുത്തിയാക്കി രാഷ്ട്രീയക്കാരും നിയമപാലകരും കൂടിയാലോചനകളും ചർച്ചകളും നടത്തി പ്രശ്‌നം പരിഹരിക്കും. ഒറ്റപ്പെട്ട ഇരകളുടെ കാര്യത്തിൽ നിയമം നിർദ്ദയം പ്രവർത്തിക്കും. കോഴിക്കോട് 'കിത്താബ് 'എന്ന സ്‌കൂൾ കലോത്സവ നാടകത്തിനെതിരെ മതം തെരുവിൽ ഉറഞ്ഞു തുള്ളുമ്പോൾ, രഹന ഫാത്തിമ എന്ന യുവതി ഫേസ് ബുക്ക് പോസ്റ്റുകളുടെ പേരിൽ ജാമ്യമില്ലാതെ തടവിലാക്കുമ്പോൾ ഒരു ശരാശരി ഇന്ത്യൻ പൗരന്റെ പൗരാവകാശങ്ങളും മൗലികമായ അധികാരങ്ങളുമാണ് ലംഘിക്കപ്പെടുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. മതവികാരം സർവധനാൽ പ്രധാനം എന്ന രീതിയിലേക്ക് ഈ രാജ്യം കൂപ്പു കുത്തുമ്പോൾ ഇവിടെ ഒരു ജനാധിപത്യ വ്യവസ്ഥ ഉണ്ടോ എന്ന സ്ഥിരം ചോദ്യം ഭീതിദമായി മുഴങ്ങികേൾക്കും. രഹനയ്ക്ക് സാമാന്യ നീതിയും പൗരാവകാശവുമാണ് നിഷേധിക്കപ്പെടുന്നത്.

'ഇസ്ലാമോഫോബിയ' പിടിച്ച് അപസ്മാര സമാനമായ ഒരു അവസ്ഥയിലാണ് നമ്മുടെ ലിബറൽ സാംസ്കാരിക നായകർ പെരുമാറുന്നത്. ഇസ്ലാമിനെ തൊടരുത്, അതൊരു ഡൈനാമിറ്റാണ്, വൈകാരിക പക്വതയില്ല, ഒരു തരത്തിലുള്ള വിമർശനവും അതിന് ഉൾക്കൊള്ളാനാവില്ല, അതുകൊണ്ട് പക്വതയില്ലാത്തവരെ കൈകാര്യം ചെയ്യുന്നതുപോലെ വളരെ മൃദുവായി മാത്രമേ ഇസ്ലാമിനെ കൈകാര്യം ചെയ്യാവൂ എന്നാണ് ഇസ്ലാംപേടി മൂത്ത ഇക്കൂട്ടരുടെ സ്ഥിരം നരേറ്റീവ്. ഇസ്ലാമിനെ അപമാനിക്കലാണിത്. എന്നും പ്രീണിപ്പിച്ച് കൂടെനിർത്തേണ്ട വന്യജീവിയാണ് ഇസ്ലാം എന്ന ധാരണയാണ് ഇവർ സമൂഹത്തിൽ പടർത്തുന്നത്. സ്വയംവീർപ്പിക്കലാണ് ലക്ഷ്യമെങ്കിൽ അങ്ങേയറ്റം അപകടരം എന്നേ പറയാനുള്ളൂ. പ്രകാശ സ്രോതസ്സുകൾ ചുറ്റും വെട്ടം പരത്തും. പരിമിത ദിശകളിൽ മാത്രം പരക്കുന്ന പ്രകാശം സ്രോതസ്സുകളെക്കുറിച്ച് സംശയമുയർത്തും.

യഥാർത്ഥത്തിൽ സാമൂഹികപരമായ ഡയലോഗുകൾക്ക് ശേഷിയുള്ള പരിഷ്‌കരണത്വരയുള്ള ഒരു മതം തന്നെയാണ് ഇസ്ലാം. അതിനെ തൊട്ടാൽപൊട്ടുന്ന ഇംഗിഷ് മുട്ടയാക്കി ചിത്രീകരിക്കാനുള്ള ചില എഴുത്തുകാരുടെയും സാംസ്കാരിക ബുദ്ധിജീവികളുടെയും ശ്രമം ആ മതത്തിലെ തീവ്രവാദികളെ കൂടുതൽ സഹായിക്കുന്ന ഒന്നാണ്. മതത്തെ അടച്ചിടാനും മാറ്റങ്ങളെ പ്രതിരോധിക്കാനും അവർക്കത് കൂടുതൽ ആവേശംപകരും. ഇസ്ലാം ആൻഡമാനിലെ സെന്റിനൽ ആദിവാസികളെ പോലെ സാമൂഹ്യപരമായ പരസ്പര വിനിമയത്തിൽ നിന്നും വിമർശനങ്ങളിൽ നിന്നും ഒഴിവാക്കപ്പെടേണ്ട ഒരു ജനവിഭാഗമല്ല. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതമാണത്. സ്വയം പുരോഗമിക്കാനും പരിഷ്‌കരിക്കാനുമുള്ള അവസരം അതിന് ഉണ്ടാവണം. മറിച്ചുള്ള 'ഇസ്ലാംപേടി'പരോക്ഷമായ ജിഹാദി പ്രവർത്തനമാണ്. 'കിത്താബി'ന്റെ സംവിധായകൻ റഫീഖ് മംഗലശ്ശേരിയേയും രഹാന ഫാത്തിമയേയും പിന്തുണയ്ക്കുന്നു, ഐക്യപെടുന്നു.

രഹാനെയെ ജാമ്യമില്ലാതെ തടവിൽ വെച്ചിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. മതനിന്ദ കുറ്റകരമല്ല, പക്ഷെ മനുഷ്യനിന്ദ അനീതിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP