Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചുംബന ചിന്തകൾ

ചുംബന ചിന്തകൾ

വംബർ രണ്ടാം തീയതി എറണാകുളത്തെ മറൈൻ ഡ്രൈവിൽ നടന്നെന്നും നടന്നില്ലെന്നും പറയപ്പെടുന്ന ചുംബനസമരമാണ് ചുംബനത്തെപ്പറ്റിയുള്ള ചില ചിന്തകളെഴുതാനുള്ള പ്രേരകമായത്.   'ഇൻഡിപ്പെൻഡൻസ് ഡേ'   1996ൽ റിലീസ് ചെയ്ത 'ഇൻഡിപ്പെൻഡൻസ് ഡേ' എന്ന ഇംഗ്ലീഷു സിനിമ കണ്ടവരിൽ ചിലരെങ്കിലും അതിലെ ഒരു രംഗം ഓർക്കുന്നുണ്ടാകും. അന്യഗ്രഹത്തിൽ നിന്നുള്ള ആക്രമണകാരികളുടെ മാതൃപേടകത്തിനുള്ളിൽ കമ്പ്യൂട്ടർ വൈറസു കടത്തിവിട്ട ശേഷം വിജയശ്രീലാളിതരായി മടങ്ങി വരുന്ന ക്യാപ്റ്റൻ സ്റ്റീവിനേയും (വിൽ സ്മിത്ത്) ഡേവിഡിനേയും (ജെഫ് ഗോൾഡ്ബ്ലം) അവരുടെ ഭാര്യമാർ (വിവിഷ്യാ ഫോക്‌സും മാർഗരറ്റ് കോളിനും) ഓടിച്ചെന്നു പുണർന്നു ചുംബിക്കുന്നു. സിനിമാസംവിധായകന്റെ നിർദ്ദേശാനുസരണം നാലുപേരും (പ്രതിഫലം വാങ്ങി) അഭിനയിക്കുകയായിരുന്നെങ്കിലും, ചുംബനത്തിന്റെ ഏറ്റവും ഉദാത്തമായൊരു മാതൃകയായിരുന്നു, അത്. ഇന്നിപ്പോൾ ഇന്ത്യൻ സിനിമകളിലേയ്ക്കും ചുംബനം പതുക്കെപ്പതുക്കെ കടന്നു വന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും 'ഇൻഡിപ്പെൻഡൻസ് ഡേ'യിലെ ചുംബനം രണ്ടു പതിറ്റാണ്ടാവാറായിട്ടും ഓർമ്മയിൽ പച്ച പിടിച്ചു നിൽക്കുന്നു.    നമുക്കിനി നെടുമ്പാശ്ശേരി എയർപോർട്ടിലേയ്‌ക്കൊന്നു ചെല്ലാം. രണ്ടു വർഷത്തിനു ശേഷം സൗദി അറേബ്യയിൽ നിന്നൊരു പ്രവാസി ലീവിനു വരുന്നു. ഭാര്യയെക്കാണാൻ അദ്ദേഹവും അദ്ദേഹത്തെക്കാണാൻ ഭാര്യയും കൊതിച്ചിരിക്കുന്നു. ഭാര്യ എയർപോർട്ടിൽ ഭർത്താവിനെ കാത്തുനിൽക്കുന്നു. ഫ്‌ളൈറ്റു വരുന്നു, പ്രവാസി എയർപോർട്ടിനു വെളിയിൽ വരുന്നു, ഭർത്താവും ഭാര്യയും തമ്മിൽ കാണുന്നു. വർഷങ്ങളായി ഇരുവരും കാത്തുകാത്തിരുന്നിരുന്ന സമാഗമം. ഇരുവരും ആവേശത്തോടെ കെട്ടിപ്പിടിക്കുന്നു, മതിമറന്ന് പരസ്പരം ചുംബിക്കുന്നു. ദീർഘസമയം നീണ്ടുനിൽക്കുന്ന, ചുംബനം.    മുകളിൽ വിവരിച്ച സമാഗമങ്ങളും സ്‌നേഹോഷ്മളചുംബനങ്ങളും സഹൃദയരുടെ മനസ്സു കുളിർപ്പിക്കുന്ന, മനസ്സു നിറയ്ക്കുന്ന കാഴ്ചകളാണ്. ഇത്തരം സന്ദർഭങ്ങളിലെ ചുംബനങ്ങൾ കാലേകൂട്ടി ആസൂത്രണം ചെയ്ത പ്രവൃത്തികളല്ല. തീവ്രപ്രണയം മൂലം അവർ ചെയ്തു പോകുന്നതാണ്. മേൽപ്പറഞ്ഞതു പോലുള്ള സന്ദർഭങ്ങളിൽ ഇതുപോലെ പരസ്പരം ചുംബിക്കാനുള്ള അഭിനിവേശം ആധുനികലോകത്തെ സാധാരണ മനുഷ്യരിൽ സ്വാഭാവികവുമാണ്.    പക്ഷേ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ചുംബനം അതിലേർപ്പെട്ട ദമ്പതിമാരെ ജയിലിൽ എത്തിച്ചെന്നു വരാം. കൊള്ളക്കാരേയും കൊലപാതകികളേയും പിടികൂടുന്നതിലേറെ ശുഷ്‌കാന്തി പരസ്പരം ചുംബിച്ച ദമ്പതിമാരെ അറസ്റ്റു ചെയ്തു ജയിലിലടയ്ക്കാൻ പൊലീസ് കാണിച്ചെന്നും വരാം. പൊതുസ്ഥലത്തു വച്ചു പരസ്പരം ചുംബിച്ച ദമ്പതിമാർ അറസ്റ്റിലായ ചരിത്രം ഇന്ത്യയിലുണ്ട്. ചുംബിച്ചവർ ദമ്പതിമാരല്ല, കമിതാക്കളാണെങ്കിൽ അവർ തീർച്ചയായും അകത്തായതു തന്നെ. ചുംബനം പൊലീസ് കാണാതെ പോകുകയോ ചുംബനത്തിന്റെ നേരേ പൊലീസ് കണ്ണടച്ചു കളയുകയോ ചെയ്‌തെന്നു വയ്ക്കുക. ഉടൻ സദാചാരപ്പൊലീസ് സടകുടഞ്ഞെഴുന്നേൽക്കുകയും ചെയ്യും. ചുംബനം നിരോധിക്കുന്ന നിയമങ്ങളൊന്നും ഇവിടെ നിലവിലില്ലെന്നിരിയ്‌ക്കെ, ഏതു നിയമമനുസരിച്ചാണ് ചുംബനത്തിലേർപ്പെടുന്നവർ അറസ്റ്റു ചെയ്യപ്പെടുന്നതെന്നു നോക്കാം.

നിയമവശം   ഞാനൊരു നിയമജ്ഞനല്ല. വായിച്ചറിഞ്ഞ കാര്യങ്ങളാണു താഴെ കൊടുക്കുന്നത്. ഇന്ത്യൻ പീനൽ കോഡിന്റെ വകുപ്പ് 294 ഉദ്ധരിക്കുന്നു:
294. Obscene acts and songs —
Whoever, to the annoyance of others—
(a) does any obscene act in any public place, or
(b) sings, recites or utters any obscene song, ballad or words, in or near any public place,
shall be punished with imprisonment of either description for a term which may extend to three months, or with fine, or with h.

ചുംബിക്കുന്നവരെ പൊലീസ് അറസ്റ്റു ചെയ്യുന്നത് ഐപിസി 294ഏ അനുസരിച്ചാണ്. ഇതിലെ യുക്തി നമുക്കൊന്നു പരിശോധിക്കാം.

154 വർഷം മുൻപ്, 1860ൽ, ബ്രിട്ടീഷ് ഭരണകാലത്ത്, അന്ന് ഇന്ത്യയിൽ നിലവിലിരുന്നിരുന്ന ഇമ്പീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ പാസ്സാക്കിയതാണ് ഇന്ത്യൻ പീനൽ കോഡ്. (ഇമ്പീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ നമ്മുടെ കോൺസ്റ്റിറ്റിയുവന്റ് അസംബ്ലിയുടെ മുൻഗാമിയായിരുന്നു. കോൺസ്റ്റിറ്റിയുവന്റ് അസംബ്ലിയുടെ പിൻഗാമിയാണ് ഇപ്പോഴത്തെ പാർലമെന്റ്.) ഇംഗ്ലണ്ടിലേയും ഫ്രാൻസിലേയും നിയമങ്ങളിൽ നിന്നും അമേരിക്കയിലെ ലൂയിസിയാനാ സിവിൽ കോഡിൽ നിന്നുമെല്ലാം പ്രസക്തഭാഗങ്ങൾ എടുത്തുണ്ടാക്കിയതായിരുന്നു ഇന്ത്യൻ പീനൽ കോഡ്. 1862ൽ പ്രാബല്യത്തിൽ വന്ന ഇന്ത്യൻ പീനൽ കോഡ് ഒന്നരനൂറ്റാണ്ടിലേറെയായി, കാര്യമായ ഭേദഗതികളൊന്നുമില്ലാതെ നിലവിലിരിക്കുന്നു, പ്രസക്തമായിത്തന്നെ തുടരുകയും ചെയ്യുന്നു.

1860കളിൽ ലോകമാകമാനം വനിതകളുടെ സ്ഥിതി ശോചനീയമായിരുന്നിരിക്കണം. ലോകമാകമാനം എന്നു പറയുമ്പോൾ ഇന്ത്യയിൽ മാത്രമല്ല, യൂറോപ്പിലും അമേരിക്കയിലുമെല്ലാം സമാനസ്ഥിതിയായിരുന്നുകാണണം. പുരുഷന്മാർ തങ്ങളുടെ കാമദാഹം ശമിപ്പിക്കാൻ വേണ്ടി വനിതകളെ ഉപദ്രവിക്കുന്നത് അക്കാലത്ത് പതിവായിരുന്നിരിക്കണം. ഉപദ്രവം എപ്പോഴും വൺവേ ട്രാഫിക്കും ആയിരുന്നിരിക്കണം: അതായത്, പുരുഷന്മാരിൽ നിന്നു വനിതകളുടെ നേരേ. നേരേ തിരിച്ചുള്ള ഉപദ്രവം വിരളമായിരുന്നിരിക്കണം. വനിതകൾ ഉപദ്രവിക്കപ്പെടരുത് എന്ന മഹനീയചിന്ത ഭൂരിഭാഗം പുരുഷന്മാർക്കും ഉണ്ടായിരുന്നു കാണണം. ആദർശസമ്പന്നരല്ലാത്ത ഒരു ചെറുവിഭാഗം പുരുഷന്മാർ വനിതകളോടു ചെയ്യുന്ന ലൈംഗികോപദ്രവങ്ങൾ തടയണം, വനിതകൾക്ക് അവയിൽ നിന്നു രക്ഷ നൽകണം എന്ന ഉദ്ദേശമായിരുന്നിരിക്കണം 294ഏ, 294ബി എന്നീ വകുപ്പുകളുടെ പിന്നിൽ.

വകുപ്പ് 294ഏ ഒന്നുകൂടി ഉദ്ധരിക്കാം:

'Whoever, to the annoyance of others— (a) does any obscene act in any public place, or...'

അശ്ലീലപ്രദർശനം ('ഒബ്‌സീൻ ആക്റ്റ്') നടത്തി അന്യരെ ശല്യപ്പെടുത്തുന്നതു തടയുകയാണ് ഈ വകുപ്പിന്റെ ലക്ഷ്യം. അശ്ലീലപ്രദർശനം നടത്തി ആര് ആരെയാണു ശല്യപ്പെടുത്തുകയെന്ന് ഒന്നാലോചിച്ചു നോക്കാം. പുരുഷന്മാരല്ലാതെ മറ്റാരാണ് അശ്ലീലപ്രദർശനം നടത്തി അന്യരെ ശല്യപ്പെടുത്താനിടയുള്ളത്? ആ ശല്യപ്പെടുത്തലിനിരയാകുന്നത് മിക്കപ്പോഴും വനിതകളുമായിരിക്കും. വനിതകൾ അശ്ലീലപ്രദർശനം നടത്തുമെന്നും വനിതകളുടെ അശ്ലീലപ്രദർശനം പുരുഷന്മാരെ ശല്യപ്പെടുത്താൻ പോന്നതായിരിക്കുമെന്നും കരുതാൻ ന്യായമില്ല. പുരുഷന്മാർ അന്യപുരുഷന്മാരെ ശല്യപ്പെടുത്താൻ വേണ്ടി അശ്ലീലപ്രദർശനം നടത്തുമോ? നടത്തുമായിരിക്കാം. അശ്ലീലപ്രദർശനം പുരുഷന്മാർക്കു ശല്യമാകുമോ? സംശയമാണ്. ഇന്ത്യയിലെ ഏതോ ഒരു നിയമസഭയിൽ ഏതോ ഒരു നിയമസഭാസാമാജികൻ ഉടുവസ്ത്രം നീക്കിയോ ഉയർത്തിയോ മറുപക്ഷത്തിനു നേരേ അശ്ലീലപ്രദർശനം നടത്തിയെന്ന വാർത്ത വന്നിരുന്നു. പുരുഷന്മാരുടെ അശ്ലീലപ്രദർശനം അന്യപുരുഷന്മാർക്കു ശല്യമായാലും ഇല്ലെങ്കിലും, പുരുഷന്മാർക്ക് നിയമത്തിലൂടെ സംരക്ഷണം കിട്ടേണ്ട തരത്തിലുള്ളൊരു ശല്യമായി അതിനെ കണക്കാക്കാനാവില്ല. ചുരുക്കിപ്പറഞ്ഞാൽ, പുരുഷന്മാർ പൊതുസ്ഥലങ്ങളിൽ വച്ച് വനിതകളുടെ നേരേ അശ്ലീലപ്രദർശനം നടത്തി വനിതകളെ ശല്യപ്പെടുത്തുന്നതു തടയുകയായിരുന്നു വകുപ്പ് 294ഏയുടെ ജന്മോദ്ദേശ്യം.

ഇനി വകുപ്പ് 294ബിയുടെ കാര്യം പരിശോധിക്കാം. വകുപ്പ് ഒന്നുകൂടി ഉദ്ധരിക്കുന്നു:

'Whoever, to the annoyance of others— (b) sings, recites or utters any obscene song, ballad or words, in or near any public place...'

വകുപ്പ് 294ഏ അശ്ലീലപ്രദർശനത്തെപ്പറ്റിപ്പറയുമ്പോൾ 294ബി അശ്ലീലപദപ്രയോഗത്തെപ്പറ്റിയാണു പറയുന്നത്. അശ്ലീലപദപ്രയോഗം നടത്തി അന്യരെ ശല്യപ്പെടുത്തുന്നതു തടയുകയാണ് ഈ വകുപ്പിന്റെ ലക്ഷ്യം. അശ്ലീലപദപ്രയോഗം കൊണ്ട് ആര് ആരെയാണു ശല്യപ്പെടുത്തുകയെന്ന് ഒന്നു പരിശോധിച്ചു നോക്കാം. തീർച്ചയായും ശല്യപ്പെടുത്തുന്നതു പുരുഷന്മാരും, ശല്യപ്പെടുത്തലിനിരയാകുന്നതു വനിതകളുമായിരിക്കും. പുരുഷന്മാർ അന്യപുരുഷന്മാരെ ശല്യപ്പെടുത്താൻ വേണ്ടി അസഭ്യപദപ്രയോഗം നടത്താറുണ്ട്. അശ്ലീലപദപ്രയോഗവും നടത്തിയേയ്ക്കാം. പുരുഷന്മാർക്കു നേരേ പുരുഷന്മാർ തന്നെ നടത്തുന്ന അശ്ലീലപദപ്രയോഗം ശല്യമാകാമെങ്കിലും, അതു നിയമത്തിലൂടെ സംരക്ഷണം കിട്ടേണ്ട തരത്തിലുള്ളൊരു ശല്യമായി പരിണമിക്കുമെന്നു തോന്നുന്നില്ല. (അശ്ലീലപദപ്രയോഗത്തെ അസഭ്യപ്രയോഗത്തിൽ നിന്നു വേറിട്ടാണു ഐപിസി കാണുന്നത്. അസഭ്യപ്രയോഗത്തിന് മറ്റു വകുപ്പുകളുണ്ട്; ഉദാഹരണം വകുപ്പ് 504.) ചുരുക്കത്തിൽ, വനിതകൾക്കെതിരെ പുരുഷന്മാർ നടത്തുന്ന അശ്ലീലപദപ്രയോഗത്തെ തടയാനാണ് വകുപ്പ് 294ബി ലക്ഷ്യമിടുന്നത്. 294ബി ചുംബിക്കുന്നവർക്കെതിരെ പ്രയോഗിക്കപ്പെടാറില്ല.

മുൻപു പറഞ്ഞുകഴിഞ്ഞൊരു കാര്യം ഇവിടെ ആവർത്തിക്കുന്നു: മേൽപ്പറഞ്ഞ വകുപ്പുകൾ, അതായത് 294ഏയും ബിയും, വനിതകളെ പുരുഷന്മാരുടെ അശ്ലീലമുപയോഗിച്ചുള്ള ശല്യപ്പെടുത്തലുകളിൽ നിന്നു സംരക്ഷിക്കാൻ വേണ്ടി എഴുതപ്പെട്ടിരിക്കുന്നവയാണ്. പുരുഷൻ വനിതയെ ശല്യപ്പെടുത്തുമ്പോഴാണ് ഈ വകുപ്പുകൾ ഉണരേണ്ടത്. വനിതകൾക്കു സംരക്ഷണം നൽകേണ്ടതുണ്ടെന്നും, വകുപ്പ് 294 വനിതകളുടെ സംരക്ഷണത്തിനു മതിയായതല്ലെന്നും ബോദ്ധ്യം വന്നതുകൊണ്ടായിരിക്കണം സർക്കാർ അതിനുവേണ്ടി മറ്റൊരു വകുപ്പു കൂടി (വകുപ്പ് 509) എഴുതിച്ചേർത്തത്. വകുപ്പ് 509 താഴെ ഉദ്ധരിക്കുന്നു:

'Word, gesture or act intended to insult the modetsy of a woman.—Whoever, intending to insult the modetsy of any woman, utters any word, makes any sound or gesture, or exhis any object, intending that such word or sound shall be heard, or that such gesture or object shall be seen, by such woman, or itnrudes upon the privacy of such woman, shall be punished with simple imprisonment for a term which may extend to one year, or with fine, or with h.'

ശക്തർ ദുർബ്ബലരെ ഉപദ്രവിക്കുന്നത് ആദികാലം മുതൽക്കേ പതിവുള്ളതാണ്. പുരുഷൻ, വനിത ഇവരിലാർക്കാണു കൂടുതൽ ശാരീരികബലം എന്ന ചോദ്യത്തിനുള്ള ഉത്തരം വ്യക്തമാണ്. ശക്തരായ പുരുഷവർഗ്ഗം ശക്തി കുറഞ്ഞ സ്ത്രീവർഗ്ഗത്തെ ഉപദ്രവിക്കുന്നതും അക്കാലത്തു തന്നെ തുടങ്ങിയിരുന്നിരിക്കണം. ശക്തരിൽ നിന്നു ദുർബ്ബലരെ രക്ഷിക്കുന്നത് നിയമങ്ങളുടെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്. ഭാരതത്തിൽ ശക്തരും ദുർബ്ബലരുമുണ്ട്. ശക്തരും ദുർബ്ബലരും നിയമത്തിന്റെ മുൻപിൽ തുല്യരാണെങ്കിലും ദുർബ്ബലർക്കു നിയമത്തിന്റെ പ്രത്യേക പരിഗണന കൂടി കിട്ടുമ്പോഴാണ് സമത്വം കുറേക്കൂടി നീതിയുക്തമാകുന്നത്. ഇതിനൊരുദാഹരണം പറയാം: നിയമത്തിന്റെ മുന്നിൽ പുരുഷന്മാരും സ്ത്രീകളും തുല്യരാണെങ്കിലും ബസ്സിൽ സ്ത്രീകൾക്കായി ഏതാനും സീറ്റുകൾ നീക്കിവയ്ക്കപ്പെട്ടിരിക്കുന്നെന്നു മാത്രമല്ല, പുരുഷന്മാർ അവയിലിരുന്നു യാത്ര ചെയ്യുന്നത് ശിക്ഷാർഹവുമാക്കിയിരിക്കുന്നു. പാർലമെന്റിലെ മൂന്നിലൊന്നു സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യാൻ വേണ്ടി ബില്ലവതരിപ്പിക്കപ്പെട്ടിരിക്കുന്നതും മുകളിൽ സൂചിപ്പിച്ച ശക്തിവ്യത്യാസത്തെ ഒരു പരിധി വരെ പരിഹരിക്കാൻ വേണ്ടിയാണ്.

വകുപ്പ് 294 ഉണർന്നെഴുന്നേൽക്കണമെങ്കിൽ ഒരാൾ (മിക്കവാറും ഒരു പുരുഷൻ) മറ്റൊരാളുടെ നേരേ (മിക്കവാറും ഒരു വനിതയുടെ നേരേ) അശ്ലീലപ്രദർശനമോ അശ്ലീലപദപ്രയോഗമോ നടത്തി ശല്യപ്പെടുത്തിയിരിക്കണമെന്നു പറഞ്ഞുവല്ലോ. ശല്യപ്പെടുത്തപ്പെട്ട വ്യക്തി (മിക്കപ്പോഴും ഒരു വനിത) പരാതിപ്പെട്ടിരിക്കുകയും വേണം. എങ്കിൽ മാത്രമേ വകുപ്പ് 294 അനുസരിച്ചുള്ള നടപടികളുണ്ടാകാവൂ. ഒരു വനിതയെ മനഃപൂർവ്വം ശല്യപ്പെടുത്താനായി തന്റെ ഉടുവസ്ത്രം ഉയർത്തിക്കാണിക്കുന്നൊരു സാമൂഹ്യവിരുദ്ധനെതിരെ പ്രയോഗിക്കാനുള്ളതാണ് ആ വകുപ്പ്. ഇതൊരുദാഹരണം മാത്രം.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് തീവ്രപ്രണയം മൂലം പരസ്പരം ചുംബിക്കുന്ന ദമ്പതിമാർ ആ സമയം തങ്ങളെത്തന്നെയാണു ശ്രദ്ധിക്കുന്നത്. മതിമറന്നു നിൽക്കുന്ന അവർ തങ്ങൾക്കു ചുറ്റുമുള്ള അന്യരെ ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ല. എന്തെങ്കിലുമൊരു പ്രവൃത്തി വകുപ്പ് 294ഏ അനുസരിച്ചുള്ള കുറ്റകൃത്യമാകണമെങ്കിൽ അന്യരെ ശല്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ, അന്യരുടെ നേർക്ക് അശ്ലീലപ്രദർശനം നടത്തുകയും ആ അശ്ലീലപ്രദർശനം അന്യരെ ശല്യപ്പെടുത്തിയിരിക്കുകയും വേണം. പരസ്പരം ചുംബിക്കുന്ന ദമ്പതിമാർക്ക് അന്യരെ ശല്യപ്പെടുത്താനുള്ള യാതൊരുദ്ദേശവുമില്ല. അവരുടെ ചുംബനം അവരുടെ പ്രണയത്തിന്റെ പ്രകാശനമാണ്. അത് അന്യർക്ക് ശല്യമുണ്ടാക്കുന്നില്ല. പ്രണയികൾ മതിമറന്നു നടത്തുന്ന ചുംബനം ഒരിക്കലും മുൻ പറഞ്ഞ സാമൂഹ്യവിരുദ്ധന്റെ ചെയ്തിക്കു സമാനമാവില്ല. അതുകൊണ്ട് അവരുടെ ചുംബനം കുറ്റകൃത്യമല്ല.

ലൈംഗികവേഴ്ച സ്വകാര്യതയിൽത്തന്നെ വേണമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ചുംബനം ലൈംഗികവേഴ്ചയല്ല. പ്രണയികളുടെ പരസ്പരചുംബനം അധരങ്ങളുപയോഗിച്ചുള്ളൊരു പ്രവൃത്തിയാണ്. മറച്ചുവയ്‌ക്കേണ്ട ഗുഹ്യഭാഗങ്ങളോ വനിതകളുടെ മാറിടമോ ചുംബനത്തിനു വേണ്ടി അനാവരണം ചെയ്യപ്പെടുന്നില്ല. മറച്ചു വയ്‌ക്കേണ്ടവ മറച്ചുവച്ചുകൊണ്ടുതന്നെ നടക്കുന്ന ചുംബനം, അതു പൊതുസ്ഥലത്തായാൽപ്പോലും അശ്ലീലമല്ല. അതുകൊണ്ട് ചുംബനം ഐപിസി 294ഏ അനുസരിച്ചുള്ള കുറ്റകൃത്യം ('ഒബ്‌സീൻ ആക്റ്റ്') അല്ല.

മേൽപ്പറഞ്ഞ നിലപാടു തന്നെയാണ് ഡൽഹി ഹൈക്കോടതിയുടേതും. 2009 ഫെബ്രുവരി രണ്ടാം തീയതി ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഒരുത്തരവിൽ നിന്നു വ്യക്തമാകുന്ന കാര്യങ്ങൾ താഴെപ്പറയുന്നവയാണ്:

(1) ചുംബനം പ്രണയത്തിന്റെ പ്രകാശനമാണ് ('എക്സ്‌പ്രഷൻ ഓഫ് ലവ്').

(2) ചുംബനം അശ്ലീലക്കുറ്റമല്ല (not an obscene act).

ഉത്തരവിന്റെ പ്രസക്തഭാഗം താഴെ കൊടുക്കുന്നു:

'...It is inconceivable how, even if one were to take what is stated in the FIR to bet rue, the expression of love by a young married couple, in the manner indicated in the FIR, would attract the offence of 'obscentiy' andt rigger the coercive process of the law...'

ഡൽഹി ഹൈക്കോടതിയുടെ അധികാരപരിധി പരിമിതമാണ്. പക്ഷേ ഐപിസി ഒരു അഖിലേന്ത്യാനിയമമാണ്. ഒരഖിലേന്ത്യാനിയമത്തിലെ ഒരു വകുപ്പിനെപ്പറ്റി ഒരു ഹൈക്കോടതി പുറപ്പെടുവിക്കുന്ന അഭിപ്രായത്തിന് ഇന്ത്യയൊട്ടാകെ (ജമ്മു ആൻഡ് കാശ്മീരൊഴികെ; അവിടെ ഇന്ത്യൻ പീനൽ കോഡിനു പകരം 'രൺബീർ പീനൽ കോഡ്' ആണുള്ളത്. ഉള്ളടക്കം ഇന്ത്യൻ പീനൽ കോഡിന്റേതു തന്നെ എന്നറിയുന്നു) പ്രസക്തിയും സ്വീകാര്യതയുമുണ്ട്. എന്നു വരികിലും കേരളത്തിലെ പൊലീസും മജിസ്‌ട്രേട്ടുമാരും ഡൽഹി ഹൈക്കോടതിയുടേതിൽ നിന്നു വ്യത്യസ്തമായ നിലപാടെടുത്തെന്നു വരാം. പൊതുസ്ഥലങ്ങളിൽ വച്ചു പരസ്പരം ചുംബിക്കുന്ന ദമ്പതികൾ അറസ്റ്റു ചെയ്യപ്പെട്ടെന്നു വരാം, ചൂഷണം ചെയ്യപ്പെട്ടെന്നും വരാം. ഇതു സംഭവിക്കാതിരിക്കണമെങ്കിൽ ചുംബനം കുറ്റകരമല്ല എന്ന സുതാര്യമായ നിലപാട് പൊലീസും സമൂഹവും പ്രത്യക്ഷത്തിൽത്തന്നെ അംഗീകരിയ്‌ക്കേണ്ടതുണ്ട്. അതുകൊണ്ട് ചുംബനസമരം പ്രസക്തം തന്നെ.

സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള 67 വർഷക്കാലം കൊണ്ട് ആകെ 820 നിയമങ്ങൾ (ആക്റ്റുകൾ) പാർലമെന്റ് പാസ്സാക്കിക്കഴിഞ്ഞിരിക്കുന്നു. ചുംബനം നിയമവിരുദ്ധമാക്കിയേ തീരൂ എന്ന അഭിപ്രായം സർക്കാരിനുണ്ടായിരുന്നെങ്കിൽ അതിനുള്ളൊരു നിയമം സർക്കാർ ഇതിനകം പാസ്സാക്കിയെടുക്കുമായിരുന്നു. ഇന്ത്യൻ പീനൽ കോഡിന്റെ ഒരു ഭേദഗതിയായി ചുംബനനിരോധത്തിനു വേണ്ടിയുള്ളൊരു വകുപ്പ് എഴുതിച്ചേർക്കാനെങ്കിലും സർക്കാരിനാകുമായിരുന്നു. ഇതൊന്നും സർക്കാർ ചെയ്തിട്ടില്ല. ചുംബനം നിരോധിക്കണമെന്ന് സർക്കാരിനു തോന്നിയിട്ടില്ല എന്നു വ്യക്തം. ബൃഹദ്‌സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി, അതിന്റെ സമ്മർദ്ദങ്ങൾക്കു വഴങ്ങിയാണ് നിയമങ്ങളിലേറെയും സൃഷ്ടിക്കപ്പെടുന്നത്. ചുംബനം നിരോധിക്കണം എന്നൊരാവശ്യം സമൂഹവും ഇതേവരെ ഉന്നയിച്ചിട്ടില്ലെന്നും ഇതിൽ നിന്നൂഹിക്കാം.

അശ്ലീലത്തിന്റെ നിർവ്വചനം

അശ്ലീലമെന്തെന്ന് നമ്മുടെ രാജ്യത്തെ നിയമം നിർവ്വചിക്കുന്നില്ല. കോടതികളും അതിനൊരു നിർവ്വചനം കൊടുത്തിട്ടില്ല. കാലികമായ വീക്ഷണങ്ങളാണ് അശ്ലീലമെന്തെന്നു നിർവ്വചിക്കുന്നത്. നൂറു വർഷം മുൻപ് അശ്ലീലമായി കണ്ടിരുന്നൊരു കാര്യം ഇന്ന് അശ്ലീലമായി കാണുന്നുണ്ടാവില്ല. അന്ന് അശ്ലീലമല്ലാതിരുന്നൊരു കാര്യം ഇന്ന് അശ്ലീലമാകുകയും ചെയ്യാം. ഒരു നൂറ്റാണ്ടിനു മുൻപു വരെ കേരളത്തിലെ ഭൂരിഭാഗം വനിതകളും പൊതുസ്ഥലങ്ങളിൽ മാറു മറയ്ക്കാതെ നടന്നിരുന്നു. എന്നാലിന്നാകട്ടെ, ഒരു വനിത മാറു മറയ്ക്കാതെ പൊതുസ്ഥലത്തു നടക്കുന്ന കാര്യം സങ്കൽപ്പിക്കാൻ പോലുമാവില്ല.

അശ്ലീലത്തിനു ഞാൻ കൊടുക്കുന്ന നിർവ്വചനം ഇതാണ്: മറ്റുള്ളവരെ ലൈംഗികമായി പീഡിപ്പിക്കാൻ ('പീഡിപ്പിക്കാൻ' എന്ന പദത്തിനു ഞാൻ അടിവരയിടുന്നു) നമ്മെ പ്രേരിപ്പിക്കുന്നതെന്തും അശ്ലീലമാണ്; മറ്റുള്ളവരെ ലൈംഗികമായി പീഡിപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കാത്തതൊന്നും അശ്ലീലമല്ല. ദമ്പതിമാരുടെ പരസ്പരചുംബനം മറ്റുള്ളവരെ ലൈംഗികമായി പീഡിപ്പിക്കാൻ ആരേയും ഒരു തരത്തിലും പ്രേരിപ്പിക്കുന്നില്ല. പ്രണയിക്കാനാണ് അതു പ്രേരിപ്പിക്കുന്നത്. പ്രണയിക്കാൻ പ്രേരിപ്പിക്കുന്നത് അശ്ലീലമാവില്ല. ഡൽഹി ഹൈക്കോടതി 2009 ഫെബ്രുവരി രണ്ടാം തീയതി പുറപ്പെടുവിച്ച ഉത്തരവിൽനിന്നു വ്യക്തമായിരിക്കുന്നതും ചുംബനം പ്രണയത്തിന്റെ പ്രകാശനമാണ്, അശ്ലീലമല്ല എന്നു തന്നെയാണ്. ജനാധിപത്യഭരണവ്യവസ്ഥിതി നിലവിലിരിക്കുന്ന ഒരിടത്തും ചുംബനം അശ്ലീലമായി കണക്കാക്കപ്പെടുമെന്നു തോന്നുന്നില്ല.

പ്രണയിതാക്കളുടെ ചുംബനം കാണുന്ന ഒരാൾക്കു കിട്ടുന്നത് സ്വന്തം പ്രണയിനിയേയും അതേ പോലെ പ്രണയിക്കാനുള്ള പ്രചോദനമാണ്, അന്യരെ ലൈംഗികമായി പീഡിപ്പിക്കാനുള്ള പ്രേരണ അതിൽ നിന്നു കിട്ടുന്നില്ല എന്നാവർത്തിച്ചുതന്നെ പറയണം. പ്രണയിതാക്കളുടെ ചുംബനം കണ്ടയുടനെ ഒരു സാധാരണ പൗരൻ ആദ്യം കാണുന്നൊരു വനിതയെ ബലാൽക്കാരം ചെയ്യുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. 2013ൽ കേരളത്തിൽ നടന്ന 1221 ബലാത്സംഗങ്ങൾ നടത്തിയവർ ആ ക്രൂരകൃത്യങ്ങൾ ചെയ്തത് ഏതോ ചില പ്രണയികളുടെ ചുംബനം കണ്ടതുകൊണ്ടാണ് എന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. സാധാരണക്കാരുടെ കാര്യം മാത്രമേ നമുക്കു പറയാനാകൂ, സാമൂഹ്യവിരുദ്ധരെപ്പറ്റി നമുക്കൊന്നും പറയാനാവില്ല; സാമൂഹ്യവിരുദ്ധർ എന്ത്, എപ്പോൾ ചെയ്യുമെന്നു പ്രവചിക്കുക അസാദ്ധ്യമാണ്.

സ്ത്രീ-സ്വാതന്ത്ര്യം

ചുംബനത്തിനെ എതിർക്കുന്നവരുടെ എതിർപ്പ് മുഖ്യമായും അതിൽ പങ്കെടുക്കുന്ന വനിതകളുടെ നേരെയാണ്. 'അവൻ ഒരാണാണ്. അവനെന്തെങ്കിലും കാട്ടിക്കൂട്ടട്ടെ. പക്ഷേ നീയൊരു പെണ്ണാണ്. നീയങ്ങനെ ചെയ്യാമോ?' ഇതാണ് ചുംബനത്തെ എതിർക്കുന്നവർ പരോക്ഷമായി ഉയർത്തുന്ന ചോദ്യം. ചുംബനസമരത്തിൽ ചുംബിക്കാൻ എത്ര പുരുഷന്മാരെത്തിയെന്നറിയാൻ അധികമാരും ശ്രമിച്ചിട്ടുണ്ടാവില്ല. നൂറു കണക്കിനു പുരുഷന്മാർ ചുംബിക്കാൻ തയ്യാറായി എത്തിയിരുന്നിരിക്കാം. എന്നാൽ എത്ര വനിതകൾ ചുംബിക്കാൻ തയ്യാറായെത്തി? ഇതറിയാനായിരുന്നിരിക്കും ജനത്തിന്റെ ആകാംക്ഷ മുഴുവൻ. എത്ര വനിതകളെത്തി എന്നു മാത്രമല്ല, 'ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന' ആ വനിതകൾ ആരൊക്കെയായിരുന്നു എന്നറിയാൻ കൂടിയായിരുന്നിരിക്കും മറൈൻ ഡ്രൈവിൽ ആയിരക്കണക്കിനാളുകൾ തടിച്ചുകൂടിയത്. ആ വനിതകളെ പൊലീസുകാർ അവിടുന്നു നീക്കം ചെയ്തത് ആ വനിതകൾക്കു രക്ഷയായി. ചുംബിക്കാൻ നിയമങ്ങൾ തടസ്സപ്പെടുത്തുന്നില്ലെങ്കിലും സമൂഹത്തിന്റെ ഭാഗത്തു നിന്നു കൂടുതൽ ഉച്ചത്തിൽ കേൾക്കുന്ന ശബ്ദം എതിർപ്പിന്റേതാണ്. വാസ്തവത്തിൽ വനിതകൾക്ക് ചുംബിക്കാനുള്ള നിരുപാധികസ്വാതന്ത്ര്യം സമൂഹത്തിൽ നിന്നു നേടാൻ വേണ്ടിയാണു ചുംബനസമരം നടന്നത്.

തങ്ങൾ കേരളത്തിൽ സുരക്ഷിതരല്ലെന്ന് ചാനലുകളിലെ ചർച്ചകളിലെല്ലാം വനിതകൾ ഏകസ്വരത്തിൽ പറയാൻ തുടങ്ങിയിട്ടു കുറച്ചു കാലമായി. ഇക്കാര്യം അടിവരയിട്ടു കാണിക്കുന്നവയാണ് കേരളാപ്പൊലീസിന്റെ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെ കണക്കുകൾ. ഭാരതത്തിലെ ഏറ്റവുമുയർന്ന സാക്ഷരതയുള്ള (94%) കേരളത്തിൽ കഴിഞ്ഞ വർഷം ഓരോ ദിവസവും നാലിനടുത്തു ബലാത്സംഗങ്ങൾ (ആകെ 1221 കേസുകൾ) നടന്നെന്നും, ഓരോ ദിവസവും പന്ത്രണ്ടിനടുത്ത് (4362 കേസുകൾ) പീഡനങ്ങൾ നടന്നെന്നും ബ്യൂറോയുടെ വെബ് പേജ് കാണിക്കുന്നു. ഈ രണ്ടു പരമ്പരകളും, അതായത് ബലാത്സംഗവും പീഡനവും, നടപ്പുവർഷത്തിലും തുടരുന്നുണ്ട്. വനിതകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ മേൽപ്പറഞ്ഞ കണക്കുകളിൽ മാത്രമൊതുങ്ങുന്നില്ല. 2013ൽ 404 'ഈവ് ടീസിങ്ങു'കളും 2725 മറ്റു കുറ്റകൃത്യങ്ങളും വനിതകൾക്കെതിരെ ചെയ്യപ്പെട്ടെന്നു കൂടി കണക്കുകൾ കാണിക്കുന്നു. ബലാൽക്കാരങ്ങളൊഴികെയുള്ള, മുൻപറഞ്ഞ മൂന്നു കുറ്റകൃത്യങ്ങളുടെ 2013ലെ ആകെയെണ്ണം 7491 ആണ്; ദിവസേന ഇരുപതിലേറെ. ഈ കണക്കുകളിൽ വനിതകൾക്കെതിരെ കുടുംബങ്ങൾക്കകത്തു നടക്കുന്ന അതിക്രമങ്ങൾ ഉൾപ്പെടുന്നുമില്ല.

2013ൽ 1221 ബലാത്സംഗങ്ങൾ കേരളത്തിൽ നടന്നുവെങ്കിലും ഈ 1221 ബലാത്സംഗങ്ങൾക്കെതിരെ കേരളജനത പ്രതിഷേധിച്ചുവോ? 'നിർഭയ' സംഭവത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് പതിനായിരക്കണക്കിനു ജനം ഡൽഹിയിലെ തെരുവുകളിലിറങ്ങി. എന്നാൽ അത്തരമൊരു പ്രതിഷേധം കേരളത്തിൽ 2013ൽ നടന്ന 1221 ബലാത്സംഗങ്ങൾക്കെതിരെ സംഘടിപ്പിക്കപ്പെട്ടില്ല. രണ്ടോ മൂന്നോ സംഭവങ്ങൾക്കെതിരെ പ്രാദേശികതലത്തിൽ പ്രതിഷേധമുയർന്നതായി പത്രങ്ങളിൽ കണ്ടിരുന്നു. 2013 നവമ്പർ ഇരുപത്തിനാലാം തീയതിയിലെ ഇക്കണോമിക് ടൈംസിൽ പറഞ്ഞിരിക്കുന്നത് ആ വർഷം, അതുവരെ 100 ഹർത്താലുകൾ നടന്നു കഴിഞ്ഞിട്ടുണ്ടെന്നാണ്. അതിനു മുൻപുള്ള ഏഴു വർഷങ്ങൾക്കിടയിൽ മുന്നൂറോളം ഹർത്താലുകൾ നടന്നിട്ടുള്ളതായും പറയുന്നുണ്ട്. ഇവയിൽ ചിലതൊക്കെ സംസ്ഥാനാടിസ്ഥാനത്തിലുള്ളവ ആയിരുന്നിരിക്കില്ല. ഇത്രയൊക്കെ ഹർത്താലുകൾ നടന്നിട്ടുണ്ടെങ്കിലും, 1221 ബലാത്സംഗങ്ങൾ നടന്ന 2013ൽ ബലാത്സംഗങ്ങൾക്കെതിരെ സംസ്ഥാനവ്യാപകമായി ഒരു ഹർത്താൽ പോലും ആചരിച്ചിട്ടില്ല. രാഷ്ട്രീയപ്പാർട്ടികളുടെ ഏതെങ്കിലുമൊരു ഛോട്ടാ നേതാവ് അറസ്റ്റുചെയ്യപ്പെട്ടാൽ ഉടനൊരു ഹർത്താലുറപ്പാണെങ്കിലും, ഒരു ഹർത്താലാചരിക്കാൻ വേണ്ട ഗൗരവം ഒരു ബലാത്സംഗത്തിനില്ല എന്നായിരുന്നിരിക്കാം രാഷ്ട്രീയപ്പാർട്ടികളുടെ വീക്ഷണം.

2013ൽ നടന്ന 1221 ബലാത്സംഗങ്ങൾക്കെതിരെ സമൂഹം ശബ്ദമുയർത്തിയില്ലെങ്കിലും, 2014 നവംബർ രണ്ടാം തീയതിയിലെ ചുംബനസമരം പൊളിക്കാൻ ആയിരങ്ങൾ കച്ചകെട്ടിയിറങ്ങിയിരുന്നു എന്നാണു പത്രവാർത്ത. ഇതൊരു വൈരുദ്ധ്യമാണ്. ബലാത്സംഗങ്ങളോട് തണുപ്പൻ മട്ടിൽ പ്രതികരിച്ച കേരളജനത ചുംബനസമരം പൊളിക്കാൻ വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങി. വനിതകൾ ബലാത്സംഗം ചെയ്യപ്പെടുന്നതിനെ നിസ്സാരമായും, വനിതകൾ ചുംബിക്കാനിറങ്ങിയിരിക്കുന്നതിനെ മഹാപരാധമായും കാണുന്ന സമീപനം താലിബൻചിന്തയിൽ നിന്നും വിദൂരത്തല്ല.

നിഷിദ്ധമാകേണ്ടത് ചുംബനമല്ല, ബലാൽക്കാരമാണ്. ബലാൽക്കാരത്തെ സമൂഹം പല്ലും നഖവുമുപയോഗിച്ച് എതിർക്കണം. 'ബലാൽക്കാരം ചെയ്യല്ലേ, പകരം പ്രണയിക്കൂ' എന്ന ആഹ്വാനമാണ് ഇന്നത്തെ സമൂഹത്തിൽ പ്രസക്തം. പ്രണയം പാവനമാണ്, പരിശുദ്ധമാണ് എന്നെല്ലാം എഴുതിക്കാണുമെങ്കിലും, ഒരു സ്ത്രീ പ്രണയത്തിലാണ് എന്നറിഞ്ഞാൽ ചന്ദ്രഹാസമിളക്കുന്നവരുടെ എണ്ണം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കുറവല്ല. പ്രണയത്തിൽ പെട്ടിരിക്കുന്ന വനിതയെപ്പറ്റി 'ഇവളാളു പിശകാണ്' എന്ന അഭിപ്രായം പരക്കുന്നതും വിരളമല്ല. പ്രണയം സഫലമാകാനുള്ള പ്രോത്സാഹനം നൽകുന്നവരേക്കാൾ കൂടുതൽ, പ്രണയം കലക്കാനുള്ള ശ്രമം നടത്തുന്നവരായിരിക്കാനാണു വഴി. പ്രതിബന്ധങ്ങളെ തരണം ചെയ്ത് പ്രണയം വിവാഹത്തിൽ ചെന്നെത്തിയെന്നിരിക്കട്ടെ, ആ വിവാഹം കുട്ടിച്ചോറാക്കാനുള്ള ശ്രമമായിരിക്കും പിന്നീടു നടക്കുക.

വനിതകൾക്കു മാറു മറയ്ക്കാനുള്ള അവകാശം നൽകാത്ത ഒന്നായിരുന്നു ഒരു നൂറ്റാണ്ടു മുൻപു വരെയുള്ള കേരളസംസ്‌കാരം. രാജവംശജരുടേയും സവർണ്ണരുടേയും അഭിലാഷപൂർത്തീകരണത്തിനുള്ള കേവലോപകരണങ്ങളായിരുന്നു വനിതകൾ. പത്മനാഭസ്വാമി ക്ഷേത്രോത്സവത്തോടനുബന്ധിച്ച ഒരു ഘോഷയാത്രയിൽ ഒരു വനിത മാറു മറയ്ക്കാനുള്ള ധൈര്യം കാണിച്ചിരുന്നു. ഇത് തന്നോടുള്ള ധിക്കാരമായെടുത്ത് റാണി ആ സ്ത്രീയുടെ മാറിടങ്ങൾ ഛേദിക്കാൻ കൽപ്പിച്ചുവെന്ന് ബ്രിട്ടീഷുകാരനായ ഗ്രോസ് രേഖപ്പെടുത്തിയിരിക്കുന്നു. (ആധാരം: ഡോക്ടർ എസ് എൻ സദാശിവനെഴുതിയ 'എ സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ', പേജ് 372.).

മുൻ ഖണ്ഡികയിൽ വിവരിച്ച സംഭവം നൂറ്റാണ്ടുകൾക്കു മുൻപായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടന്ന ഒരു സംഭവവും മുൻ പറഞ്ഞ പുസ്തകത്തിലുണ്ട്: ഒരു ശൂദ്ര(നായർ)സ്ത്രീ മാറു മറച്ചുകൊണ്ട് തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രദർശനം നടത്തിയിരുന്നത് അതേസമയം ക്ഷേത്രസന്ദർശനം നടത്തിയിരുന്ന കൊച്ചിരാജവംശത്തിലെ ഒരു രാജകുമാരി കണ്ടെത്തി. ആ സ്ത്രീയുടെ മാറിടത്തിൽ നിന്നു വസ്ത്രം നീക്കം ചെയ്യാൻ രാജകുമാരി ക്ഷേത്രംകാവൽക്കാരോടു കൽപ്പിച്ചു. രാജകുമാരിയുടെ കൽപ്പന ബലം പ്രയോഗിച്ചു തന്നെ കാവൽക്കാർ നടപ്പാക്കി. സ്ത്രീയുടെ പിതാവ് ഇതു സംബന്ധിച്ച് ഒരു നിവേദനം രാജാവിനു സമർപ്പിച്ചു. പക്ഷേ, മാറു മറച്ചുകൊണ്ടു വരുന്ന സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കരുതെന്നായിരുന്നു പ്രജാക്ഷേമതത്പരനാകേണ്ടിയിരുന്ന രാജാവിന്റെ കൽപ്പന.

മാറിടങ്ങൾ കണ്ടാസ്വദിക്കുക മാത്രമല്ല, അവയുടെ ഉടമകളുമായി യഥേഷ്ടം വേഴ്ച നടത്താനും രാജവംശജരും സവർണ്ണരും മടിച്ചിരുന്നില്ലെന്നും മുൻപു പറഞ്ഞ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ചുരുക്കത്തിൽ കേരളത്തിൽ സ്ത്രീ ഒരു നൂറ്റാണ്ടു മുൻപു വരെ ജാതിമേൽക്കോയ്മയ്ക്കുള്ള ഉപഭോഗവസ്തുവായിരുന്നു. അക്കാലത്തെപ്പോലെ സ്ത്രീകൾ തങ്ങളുടെ കാൽച്ചുവട്ടിലായിരിക്കണമെന്ന ഗൂഢോദ്ദേശം ചെറിയൊരു വിഭാഗം പുരുഷന്മാരുടെ മനസ്സിലും ജാതിരാഷ്ട്രീയഭേദമെന്യേ ഇന്നും നിലനിൽക്കുന്നുണ്ട്. ഈ നിലപാടാണ് മറ നീക്കി ഇടയ്ക്കിടെ പുറത്തുവരുന്നത്. ചുംബനസമരത്തെ എതിർത്ത വിഭാഗവും ഇക്കൂട്ടത്തിൽ പെട്ടവരായിരിക്കണം. 'സ്ത്രീകൾ ചുംബിക്കുകയോ! ഛായ്, പാടില്ല. ഞങ്ങൾ പുരുഷന്മാർ ചുംബിക്കും. അന്നേരം കണ്ണടച്ചു നിന്നു തരിക.' ഇതാണ് ഈ വിഭാഗത്തിൽ പെട്ടവരുടെ ചിന്ത.

നമ്മുടെ സിനിമകളിൽ കാണാറില്ലേ? നായകൻ ചുംബിക്കുമ്പോൾ നായിക കണ്ണുകളടച്ചു നിൽക്കും. കാരണം അതാണിവിടുത്തെ സമൂഹത്തിന്റെ വലിയൊരു വിഭാഗം പ്രതീക്ഷിക്കുന്നത്. 'ഞങ്ങൾ പലതും ചെയ്യും; നിങ്ങൾ അനങ്ങാതെ നിന്നു തരിക.' നായിക മുൻകൈയെടുത്തു ചുംബിച്ചാൽ കഴിഞ്ഞ നൂറ്റാണ്ടു വരെ മാറു മറയ്ക്കാൻ വനിതകളെ അനുവദിക്കാതിരുന്ന കേരളസംസ്‌കാരം അതിന്റെ ഭീഷണസ്വരം ഉടനുയർത്തുകയായി. ആരെ ചുംബിക്കണമെന്നു തീരുമാനിക്കാനും അയാളെ ചുംബിക്കാനുമുള്ള നിരുപാധികസ്വാതന്ത്ര്യം ഇന്നും കേരളത്തിലെ വനിതകൾക്ക് അന്യമാണ്.

ഒരു വനിതയുടെ മാറിടം ഛേദിക്കാൻ കൽപ്പിച്ച റാണിയും മറ്റൊരു വനിതയുടെ മാറിടം മൂടിയിരുന്ന വസ്ത്രം ബലം പ്രയോഗിച്ചു നീക്കം ചെയ്യിച്ച രാജകുമാരിയും വനിതകൾ തന്നെയായിരുന്നെന്നതാണു ദുഃഖകരമായ വസ്തുത. ആ റാണിയുടേയും രാജകുമാരിയുടേയും പാത പിന്തുടർന്ന്, സാമ്പ്രദായികതയുടെ പേരിൽ, തങ്ങളുൾപ്പെടെയുള്ള വനിതകൾ വിധേയത്വത്തിൽത്തന്നെ തുടരുന്നതു കാണാനാഗ്രഹിക്കുന്ന ഒരു ന്യൂനപക്ഷം വനിതകൾ ഇന്നും കേരളത്തിലുണ്ട്. രാജ്യസഭ പാസ്സാക്കിയ വനിതാസംവരണബിൽ നാലരക്കൊല്ലം കഴിഞ്ഞിട്ടും ലോക്ൾസഭ പാസ്സാക്കാത്തതിനെതിരെ കേരളത്തിലെ വനിതകൾ ശബ്ദമുയർത്താതിരിക്കുന്നതും മുൻപറഞ്ഞ വിധേയത്വത്തിന്റെ തെളിവാണ്. ചുംബനസമരത്തിൽ പങ്കെടുത്ത വനിതകളെ കുറ്റപ്പെടുത്തിയവരിൽ ഗണ്യമായൊരു വിഭാഗം വനിതകൾ തന്നെയായിരുന്നെന്നതും മറ്റൊരു തെളിവാണ്. 'പുരുഷന്മാർ അവർക്കു വേണ്ടപ്പോഴൊക്കെ നമ്മെ ചുംബിച്ചോളും. അല്ലാതെ, നാമങ്ങോട്ടു കയറി ചുംബിക്കണ്ട' എന്നു സ്വയം ശാസിച്ചു പുറകോട്ടു വലിയുന്ന വനിതകളും നമ്മുടെ നാട്ടിലുണ്ട്.

വിവാഹമോചനങ്ങൾ

രണ്ടു വർഷം മുൻപ് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഒരു മറുപടിയിൽ പറഞ്ഞിരുന്നത് 2011 ജനുവരി മുതൽ 2012 ജനുവരി വരെയുള്ള ഒരു വർഷത്തിനിടയിൽ 44236 വിവാഹമോചനക്കേസുകൾ സംസ്ഥാനത്തു ഫയൽ ചെയ്യപ്പെട്ടെന്നാണ്. അതു മാത്രമോ, അതിനു മുൻപുള്ള പത്തു വർഷത്തിനിടയിൽ വിവാഹമോചന നിരക്കിൽ 350% വർധനയുമുണ്ടായി. കേരളത്തിൽ 16 കുടുംബക്കോടതികളുണ്ടെന്നാണ് കേരളഹൈക്കോടതിയുടെ വെബ്‌സൈറ്റിൽ കാണുന്നത്. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ രണ്ടു കുടുംബക്കോടതികൾ വീതമുള്ളപ്പോൾ മറ്റു ജില്ലകളിൽ ഓരോ കുടുംബക്കോടതി വീതമുണ്ട്. കേരളത്തിലെ വിവാഹമോചനക്കേസുകളിലുണ്ടായിരിക്കുന്ന കുതിച്ചുചാട്ടം മൂലം കേരളത്തെ ഭാരതത്തിന്റെ വിവാഹമോചനതലസ്ഥാനമായും, തിരുവനന്തപുരം ജില്ലയിലെ വിവാഹമോചനക്കേസുകളുടെ എണ്ണം വളരെക്കൂടുതലായതുകൊണ്ട് തിരുവനന്തപുരത്തെ കേരളത്തിന്റെ വിവാഹമോചനതലസ്ഥാനമായും ഒരു ദേശീയദിനപ്പത്രം വിശേഷിപ്പിച്ചു.

ഒരു വിവാഹജീവിതം ശാശ്വതമായി നിലനിൽക്കണമെങ്കിൽ ദമ്പതിമാർ പരസ്പരം പ്രണയിക്കണമെന്നു മാത്രമല്ല, ചുറ്റുമുള്ള, ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സമൂഹം അവരെ ഭിന്നിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു ദാമ്പത്യത്തിന്റെ വിജയത്തിലെന്ന പോലെ, പരാജയത്തിലും ചുറ്റുമുള്ള സമൂഹത്തിനു പങ്കുണ്ടാകും. ഓരോ വിവാഹമോചനവും ദമ്പതിമാരുടെ മാത്രമല്ല, ചുറ്റുമുള്ള സമൂഹത്തിന്റെ കൂടി പരാജയമായി കാണണം. ദമ്പതിമാരുടെ പരസ്പരപ്രണയത്തെ തടസ്സപ്പെടുത്തുന്ന ഒന്നും തന്നെ സമൂഹത്തിന്റെ ഭാഗത്തു നിന്നുണ്ടാകാൻ പാടില്ലെന്നു മാത്രമല്ല, പരസ്പരം പ്രണയിക്കാൻ ഭാര്യാഭർത്താക്കന്മാരെ പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്വം ചുറ്റുമുള്ള സമൂഹം നിറവേറ്റുകയും വേണം. ദമ്പതിമാർക്കു തോന്നുമ്പോഴൊക്കെ, അതെവിടെ വച്ചായാലും, ഒട്ടും ശങ്കിക്കാതെ പരസ്പരം ചുംബിക്കാനുള്ള സ്വാതന്ത്ര്യം മാത്രമല്ല, പ്രോത്സാഹനവും അവർക്കു ലഭിക്കണം. പരസ്പരം ചുംബിക്കുന്ന ദമ്പതിമാരെ ജനം കൈയടിച്ച് അഭിനന്ദിക്കുന്നൊരു രംഗം സങ്കൽപ്പിക്കാൻ തന്നെ ബഹുസുഖം. പൊതുസ്ഥലത്തുവച്ചു പരസ്പരം ചുംബിച്ചു പ്രണയിക്കുന്ന ദമ്പതിമാരെ പീഡിപ്പിക്കുന്നവർക്ക് ദമ്പതിമാർ ഭിന്നിച്ചു കാണാനായിരിക്കും താത്പര്യം. കെട്ടുറപ്പുള്ള കുടുംബങ്ങൾ കെട്ടുറപ്പുള്ള ഒരു സമൂഹമുണ്ടാകാൻ അത്യന്താപേക്ഷിതമാണ്. ഭർത്താവിനെ പൊതുസ്ഥലത്തു വച്ചു ചുംബിക്കാൻ ഒരു ഭാര്യയ്ക്കും ശങ്കിയ്‌ക്കേണ്ടി വരരുത്.

അധരങ്ങൾ തമ്മിലുള്ള ചുംബനം പ്രണയത്തിന്റെ ഉത്തമലക്ഷണങ്ങളിലൊന്നാണ്. പ്രണയം തോന്നാത്തപ്പോൾ ആരും പരസ്പരം അധരങ്ങളിൽ ചുംബിക്കുകയില്ല. ഇതൊക്കെയാണെങ്കിലും, ചുംബിക്കാത്തവർ പരസ്പരം പ്രണയിക്കുന്നില്ലെന്നും, ചുംബനം മാത്രമാണ് പ്രണയത്തിന്റെ തെളിവെന്നും അർത്ഥമാക്കുന്നില്ല. നിശ്ശബ്ദമായി പ്രണയിക്കുന്നവർ ധാരാളമുണ്ടാകും. പൊതുസ്ഥലങ്ങളിൽ വച്ചുള്ള ചുംബനം വിവാഹമോചനക്കേസുകൾ ഒന്നടങ്കം ഇല്ലാതാക്കും എന്നും അവകാശപ്പെടുന്നില്ല. ഞാൻ പറയുന്നതിത്രമാത്രം: പ്രണയിക്കുന്ന ദമ്പതിമാരുടെ ഇടയിൽ പ്രതിബന്ധവുമായി പൊലീസോ സമൂഹമോ നുഴഞ്ഞുകയറരുത്. ഇടയ്ക്കിടെ ചുംബിച്ചു പ്രണയിക്കണമെന്നു തോന്നുന്ന ദമ്പതിമാർ ചുംബിച്ചു തന്നെ പ്രണയിക്കട്ടെ. ഭാര്യയിൽ നിന്നൊരു ചുടുചുംബനം കാംക്ഷിക്കാത്ത, ആസ്വദിക്കാത്ത ഭർത്താവുണ്ടാകുമോ! അതുവരെയുള്ള തെറ്റുകുറ്റങ്ങളെല്ലാം പൊറുത്തു തന്നിരിക്കുന്നതിന്റെ സൂചനയുമാണത്.

മാതാപിതാക്കളുടെ ആശങ്ക

ചുംബനത്തെപ്പറ്റി മുൻപറഞ്ഞ കാര്യങ്ങൾ ദമ്പതിമാർക്കു മാത്രമല്ല, സാമൂഹ്യമൂല്യങ്ങളെ മാനിക്കുന്ന, പ്രായപൂർത്തിയായ എല്ലാ സ്ത്രീപുരുഷന്മാർക്കും ബാധകമാണ്. എന്നാൽ ഒരവിവാഹിത ഒരവിവാഹിതനെ ചുംബിക്കുന്നതു കാണുമ്പോൾ നമ്മിൽ പലർക്കും ആശങ്കയുണ്ടാകുന്നു. ആ വനിത തന്റെ പ്രണയിയായി തെരഞ്ഞെടുത്തിരിക്കുന്ന പുരുഷൻ ആത്മാർത്ഥതയുള്ളയാളും അനുയോജ്യനുമാണോ എന്നതാണ് ആ ആശങ്ക. തന്റെ പ്രതിശ്രുതവരനെ തെരഞ്ഞെടുക്കാനുള്ള അവകാശം പ്രായപൂർത്തിയെത്തിയ മകൾക്കുണ്ടെങ്കിലും, മകൾക്കു വേണ്ടി ആ ചുമതല നിറവേറ്റുന്നത് മാതാപിതാക്കളാണ്; ഇവിടെ നൂറ്റാണ്ടുകളായി തുടർന്നു പോരുന്ന പതിവാണിത്. യോഗ്യതയും ആത്മാർത്ഥതയുമുള്ള ഒരു വരനെ കണ്ടെത്താൻ ജീവിതപരിചയം കുറഞ്ഞ മകളേക്കാൾ ദീർഘകാലത്തെ ജീവിതപരിചയമുള്ള തങ്ങൾക്കാണു കഴിയുകയെന്ന് മാതാപിതാക്കൾ വിശ്വസിക്കുന്നുണ്ടാകും. അതു കുറേയൊക്കെ ശരിയുമാകാം. മകൾ സ്വയം കണ്ടെത്തിയ വരനെ അംഗീകരിക്കാനും സ്വീകരിക്കാനും മാതാപിതാക്കൾ മടികാണിക്കുകയോ വിസമ്മതിക്കുകയോ ചെയ്ത സന്ദർഭങ്ങളും വിരളമല്ല. ദീർഘകാല ജീവിതപരിചയമുള്ള മാതാപിതാക്കൾക്കും വരനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ തെറ്റുപറ്റാവുന്നതാണ്; കുടുംബക്കോടതികളിൽ ചെന്നെത്തിയിരിക്കുന്ന വിവാഹബന്ധങ്ങളിൽ പ്രണയവിവാഹങ്ങൾ മാത്രമല്ല, മാതാപിതാക്കളുടെ നിശ്ചയപ്രകാരം നടന്ന വിവാഹങ്ങളുമുണ്ടാകും, സംശയമില്ല. തെരഞ്ഞെടുപ്പിൽ മാതാപിതാക്കൾക്കും തെറ്റു പറ്റാമെന്ന് ഇതിൽ നിന്നു മനസ്സിലാക്കാം.

തങ്ങൾ കണ്ടെത്തുന്ന വരനെ വിവാഹം കഴിക്കുന്ന മകൾ വരനെ ചുംബിക്കുമെന്ന് മാതാപിതാക്കൾക്കൊക്കെ നന്നായറിയാം. അവർക്കതിൽ ലവലേശം എതിർപ്പുണ്ടാവില്ല. മാത്രമല്ല, മകളും വരനും പ്രണയിച്ചു നടക്കുന്നതു കാണുകയായിരിക്കും മാതാപിതാക്കളുടെ അഭിലാഷവും. പ്രണയിയെ മകൾ സ്വയം തെരഞ്ഞെടുക്കുന്ന സന്ദർഭങ്ങളിലാണു പ്രശ്‌നമുണ്ടാകുന്നത്. മുൻപു പറഞ്ഞതു പോലെ, പ്രണയിയുടെ യോഗ്യതയേയും ആത്മാർത്ഥതയേയും കുറിച്ചുള്ള ആശങ്കയാണ് ഈ പ്രശ്‌നത്തിനിടയാക്കുന്നത്. യോഗ്യതയും ആത്മാർത്ഥതയും ഇല്ലാത്തവരുടെ വലയിൽ മകൾ പെട്ടുപോകാതിരിക്കാൻ മാതാപിതാക്കൾക്കു മുൻകൂട്ടിച്ചെയ്യാവുന്ന കാര്യങ്ങളുണ്ട്. മകൾ വിവാഹപ്രായമാകുന്നതിനു വളരെ മുൻപു തന്നെ അനുയോജ്യനായ വരനെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമായിരിക്കണമെന്ന് മാതാപിതാക്കൾ മകളെ ബോദ്ധ്യപ്പെടുത്തുകയും, അനുയോജ്യനായ വരനെ കണ്ടെത്താൻ മകളെ പ്രാപ്തയാക്കുകയും വേണം. ജീവിതസഖാവായി വരാൻ പോകുന്നയാളെ ആര് എന്ന്, എവിടെവച്ചു കണ്ടുമുട്ടുമെന്നറിയില്ലല്ലോ. ചിലപ്പോൾ മാതാപിതാക്കളായിരിക്കാം ആളെ കണ്ടെത്തുന്നത്. മറ്റു ചിലപ്പോൾ മകൾ തന്നെ കണ്ടെത്തിയെന്നും വരാം. കണ്ടെത്തുന്നതു മകളാണെങ്കിൽപ്പോലും ശരിയായ കണ്ടെത്തൽ തന്നെയാകാൻ ഈ മുൻകരുതലുകൾ കുറേയൊക്കെ സഹായിക്കും, മാതാപിതാക്കളുടെ ആശങ്ക കുറയുകയും ചെയ്യും. മാതാപിതാക്കൾക്കു കൂടി ബോദ്ധ്യമുള്ളയാളെയാണു മകൾ ചുംബിക്കുന്നതെങ്കിൽ ആർക്കാണെതിർപ്പുണ്ടാകുക!

പ്രായപൂർത്തിയായവർ തമ്മിലുള്ള ചുംബനത്തെപ്പറ്റി മാത്രമാണ് ഈ ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളത്. പ്രായപൂർത്തിയായവർ പ്രായപൂർത്തിയാകാത്തവരെ ചുംബിക്കുന്ന കാര്യത്തെപ്പറ്റി ഈ ലേഖനത്തിൽ പരാമർശമില്ല. അതുപോലെ, സ്‌നേഹവാത്സല്യങ്ങൾ കൊണ്ടുള്ള ചുംബനമല്ല, പ്രണയചുംബനമായിരുന്നു ഈ ലേഖനത്തിന്റെ വിഷയം.

ഒരു കാര്യം കൂടി പറഞ്ഞോട്ടെ. ചുംബനം രോഗങ്ങൾ പകരാനിടയാക്കും. രോഗമുള്ളപ്പോൾ ചുംബിക്കാതിരിക്കുന്നതാകും യഥാർത്ഥപ്രണയം. ശാരീരികാരോഗ്യത്തിന് പലപ്പോഴും പ്രതികൂലമാകാമെങ്കിലും ചുംബനം മാനസികാരോഗ്യം വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ചുംബനം ജീവിതത്തിന് അർത്ഥവും അംഗീകാരവും ആവേശവും നൽകുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP