Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാനൽ ചർച്ചകൾ ജനങ്ങളുടെ ആയുസ്സ് പാഴാക്കൽ ആകരുത്

ചാനൽ ചർച്ചകൾ ജനങ്ങളുടെ ആയുസ്സ് പാഴാക്കൽ ആകരുത്

ജോണി ജെ. പ്ലാത്തോട്ടം

രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള ചാനൽ ചർച്ചകൾ വളരെയേറെ സാമൂഹ്യ പ്രാധാന്യമുള്ള കാര്യമാണ്. എന്നാൽ ഇതേ ചാനൽ ചർച്ചയിൽ നിന്ന് സമൂഹത്തിന് തെറ്റായ ഒരുപാടു സന്ദേശങ്ങളും നേർ അനുഭവങ്ങളും ഉണ്ടാകുന്നുണ്ട് എന്ന കാര്യം ബന്ധപ്പെട്ടവർ അടിയന്തിരമായി ശ്രദ്ധിക്കേണ്ടതാണ്.

ജനങ്ങൾക്ക് നേരിട്ടുണ്ടാകുന്ന അനുഭവങ്ങളെ കുറിച്ച് ആദ്യമായി പറയട്ടെ. പറഞ്ഞ കാര്യങ്ങൾ തന്നെ ഒരാൾ ചർച്ചക്കിടയിൽ വീണ്ടും വീണ്ടും പറയുന്നു എന്നത് വലിയൊരു മര്യാദകേടാണ്. ഈ മര്യാദകേട് ചാനൽ അവതാരകൻ അനുവദിച്ചു കൊടുക്കരുത്. സാധാരണയായി പാർട്ടി വക്താക്കൾ സ്ഥിരം ഭരണാധികാരികൾ (ജനപ്രതിനിധികൾ) ഒക്കെയാണ് ഇങ്ങനെ മദ്യപന്മാരെ പോലെ ഓരോ കാര്യം ആവർത്തിക്കുന്നത്. ഇത് ജനങ്ങളുടെ ക്ഷമ കെടുത്തുന്നു എന്നു മാത്രമല്ല, ആരോഗ്യകരമായ ചർച്ചകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ഓരോ ചർച്ചയിൽ തന്നെ പലയാവർത്തി പറഞ്ഞത് തന്നെ ചിലർ അതേ വിഷയം പിന്നീടു ചർച്ച ചെയ്യുമ്പോഴും ആവർത്തിക്കുന്നു.

ഇതിന് ഏറ്റവും യോജിച്ച് ഒരു ഉദാഹരണം കൂടി പറയട്ടെ. പി. ജയരാജന്റെ സിബിഐ ചോദ്യംചെയ്യല് വിഷയം. ഇപ്പോൾ എത്രയോ പ്രാവശ്യം ചർച്ച വന്നു. അപ്പോഴൊക്കെ  ഒരേ എം. പി. ജയരാജൻ ഒരേ കാര്യങ്ങൾ ആവർത്തിക്കുന്നു. അങ്ങേരെ പേടിച്ചോ എന്തോ ഇഷ്ടം പോലെ സമയം അനുവദിച്ചു കൊടുക്കുന്നു. ചാനൽകാർ വിചാരിക്കുമ്പോലെയല്ല, സിപിഎമ്മിലെ സഖാക്കൾ തന്നെ ഇതു കേട്ട് (കേൾക്കാൻ മിനക്കെട്ടാൽ) സഹിക്കുന്നുണ്ടാകും. നമ്മുടെയൊക്കെ ആയുസിലെ വിലപ്പെട്ട എത്രയോ മണിക്കൂറുകളും ദിവസങ്ങളുമാണ് പാഴാക്കുന്നത്. തെറ്റായ സന്ദേശങ്ങളുടെ ഉദാഹരണവും ജയരാജൻ വിഷയത്തിൽ നിന്നു തന്നെ എടുക്കാം. കുറേ ആഴ്ചകൾക്ക് മുൻപ് ഒരു ചർച്ചയിൽ ഒരു ചാനലിലെ അവതാരകൻ പറയുന്നു, ''ഇനി ജയരാജന് മുൻകൂർ ജാമ്യം അനുവദിച്ചില്ലെങ്കിൽ തന്നെ, കണ്ണൂരിൽ വച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുവാൻ പൊലീസിന് സാധിക്കുമോ'' എന്ന്.

സാധാരണ ജനങ്ങൾ ഇതു കേട്ടാൽ ഭയന്നു പോകും. അവരുടെ ഉള്ളിൽ അരക്ഷിതാബോധമുണ്ടാകും. എന്നും മാത്രമല്ല. സിപിഎമ്മിലെ യുവ സഖാക്കൾക്ക് (നേതാക്കന്മാർക്കും ഇതു പ്രോത്സാഹനമാകും) ഇതു വലിയൊരു സന്ദേശമാണ് കൊടുക്കുന്നത് ജയരാജൻ എന്ന ജില്ല സെക്രട്ടറി നേതാവ് നിരപരാധിയാകട്ടെ തെറ്റുകാരനാകട്ടെ, വാറന്റുണ്ടെങ്കിൽ പോലും അദ്ദേഹത്തെ പൊലീസിന് വിട്ടു കൊടുക്കുന്നത് കുറച്ചിലാണ്. ഇതൊരു അന്തസിന്റെ പ്രശ്‌നമാണ്. ജീവ മരണ പോരാട്ടത്തിന്റെ പ്രശ്‌നമാണ്. ഇതാണ് ആ സന്ദേശം.

രാജ്യത്തെ ഏറ്റവും വലിയ പാർട്ടായായിരുന്ന കാലത്ത് കോൺഗ്രസ്സിന്റെ ഏറ്റവും ഉന്നത നേതാക്കളെപ്പോലും അറസ്റ്റ് ചെയ്തിട്ടുണ്ട്. ദേശീയ സ്വാതന്ത്ര്യത്തിന് മുൻപ് മാത്രമല്ല അതിന് ശേഷവും.

ചർച്ചയിൽ താൻ ചെയ്ത ചില കാര്യങ്ങൾ മറച്ചു വച്ചു കൊണ്ട് ചെയ്ത നല്ല കാര്യങ്ങൾ മാത്രം വിവരിക്കുന്നവർ ധാരാളമുണ്ട്. എല്ലാവർക്കും അറിവുള്ള കാര്യം മറച്ചു വച്ചാലും ചാനൽ അവതാരകർ മിണ്ടാതിരിക്കുന്ന ഒരു മോശം കീഴ്‌വഴക്കമാണ് പൊതുവേ ഉള്ളത്.

ഇതിന് ഒരു മാറ്റം വരുത്തിയത് മനോരമ ചാനലിലെ ഷാനിയാണെന്നു തോന്നുന്നു. എത്ര ഉന്നതനായ നേതാവോ, പട്ടക്കാരനോ, ന്യൂനപക്ഷ നേതാവോ ആകട്ടെ ഷാനി വേണ്ടി വന്നാൽ രേഖകൾ സഹിതം അയാളെ ചോദ്യം ചെയ്യും. തുടർന്ന് മറ്റ് അവതാരകരും ഈ വഴിക്ക് കുറച്ചൊക്കെ നീങ്ങിയതായി കണ്ടു. പക്ഷെ ഇപ്പോൾ ഷാനിയും മടുത്തു പോയി എന്നാണ് തോന്നുന്നത്. ചാനൽ ഉടമകളുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് ഉള്ളിൽ ഉള്ള അവതാരകർക്ക് ഇശ്ചാശക്തി കൂടിയുണ്ടെങ്കിൽ ചാനൽ ചർച്ചകൾ ഒരുപരിധി വരെയെങ്കിലും യുക്തി സഹവും നീതിബോധ ജനിപ്പിക്കുന്നതുമാക്കി മാറ്റാൻ കഴിയും.

രാഷ്ട്രീയ ചാനൽ ചർച്ചകൾ അടിസ്ഥാനപരമായി തന്നെ അപകടം നിറഞ്ഞ സന്ദേശങ്ങളും തെറ്റായ രാഷ്ട്രീയ ബോധവും സമൂഹത്തിന് നൽകുന്നതായി മാറിയിരിക്കുന്നു എന്ന കറുത്ത യാഥാർത്ഥ്യം ജനങ്ങളും ചാനലുകാരും ദൃശ്യ മാദ്ധ്യമങ്ങളുടെ പ്രാധാന്യം അറിയിന്നവരല്ലല്ലോ നമ്മാളാരും ചിന്താവിഷയമാക്കണം.

ഇക്കാലത്ത് രാഷ്ട്രീയ കാര്യങ്ങളുടെ ചർച്ചയും വാർത്ത അതവരണവുമെല്ലാം ഒരു തരം വീര രസ പ്രധാനമാക്കി മാറ്റിയിരിക്കുന്നു. അഴിമതിയും കൂറുമാറ്റവും ചാക്കിട്ടു പിടിക്കലുമെല്ലാം അവ വിജയിക്കുകയാണെങ്കിൽ ഒരു സാമർത്ഥ്യമായി കാണുന്നു. ബന്ധപ്പെട്ട നേതാവ് ഒരു ഹീറോ ആയി മാറുന്നു. ഏറ്റവും ഭീമമായ തുകകൾക്ക് അഴിമതി കാണിച്ചിട്ട് പിടിച്ചു നിൽക്കുന്നവനാണ് ഏറ്റവും വലിയ സ്റ്റാർ. കളവ് നത്തിയ ശേഷം അല്ലെങ്കിൽ പച്ചക്കള്ളം പറഞ്ഞ ശേഷം ഉള്ളു പിടിച്ചു നിൽപ്പിനെയാണ് ചാനലുകാർ ആഘോഷിക്കുന്നത്. അതിന്റെ മറുവശം ആലോചിക്കുന്നതേയില്ല ജനങ്ങളും അതു തന്നെ ചെയ്യുന്നു. നഷ്ടം ജനത്തിന് മാത്രം. ചാനലിന് ഒരു നഷ്ടവുമില്ല. അതേ സമയം കള്ള രാഷ്ട്രീയക്കാരൻ കൂടുതൽ പ്രശസ്തനായി നിലനിൽക്കുന്നു.

ഏറ്റവും കൂടുതൽ രാഷ്ട്രീയ പ്രതിബദ്ധതയുള്ള ചാനലും അവതാരകനും എന്ന നിലയിൽ തീർച്ചയായും ഞാൻ റിപ്പോർട്ടറിനെയും നികേഷിനെയുമാണ് തിരഞ്ഞെടുക്കുന്നത്. നികേഷിന്റെ ചാനൽ ചർച്ചയിലും അഭിമുഖങ്ങളും എന്തൊരു ഊർജ്ജമാണ് എന്തെല്ലാം രാഷ്ട്രീയ രഹസ്യങ്ങളും വിജ്ഞാനവുമാണ് വെളിപ്പെടുന്നത്. പക്ഷെ ഒരു പക്ഷെ ഉണ്ട് ഇവിടെ.

നികേഷ് ഇടതു പക്ഷത്തിന്റെ സിപിഎമ്മിന്റെ പ്രാധാന്യവും ഗുണങ്ങളും അവരുടെ പരാതികളും അവകാശ വാദങ്ങളും എല്ലാം യുഡിഎഫ് നേതാവിനോട് വിവരിക്കുന്നു. എന്നിട്ടു യുഡിഎഫ് നേതാവിന്റെ വിപരീതമായ മറുപടികളെല്ലാം കേൾക്കുന്നു. തുടർന്ന് യുഡിഎഫിന്റെ മേന്മകളും അവകാശ വാദങ്ങളും അടവുകളും എല്ലാം അവരു പോലും ചിന്തിച്ചിട്ടില്ലാത്ത സൂത്രങ്ങളും ഇടതുപക്ഷക്കാരനോടു പറയുന്നു. സ്വാഭാവികമായും അയാളുടെ നേർ വിരുദ്ധമായ മറുപടിയും ആക്ഷേപങ്ങളുമെല്ലാം കേൾക്കുന്നു. ഇതാണ് നികേഷിന്റെ ചാനൽ പ്രവർത്ത ശൈലി. നിഷ്പക്ഷനാണ് ഒരു പക്ഷത്തുമില്ല എന്ന് സ്ഥാപിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നും എല്ലാവർക്കുമറിയാം.

പക്ഷെ ഇവിടെയാണ് വലിയ സാമൂഹ്യ അപകടം കിടക്കുന്നത്. മുകളിൽ പറഞ്ഞ രണ്ടു മുന്നണിക്കാരുടെയും ചീത്ത രാഷ്ട്രീയക്കാരെക്കറിച്ച് തിനിമയെക്കുറിച്ച് എതിരായി ജനങ്ങളോട് നികേഷ് ഒരിക്കലും പറയുന്നില്ല. അതേ സമയം നികേഷിന് രണ്ടു പക്ഷത്തിന്റെയും തിന്മകളുടെ രഹസ്യങ്ങളത്രയും അറിയാം.

ഇത് അപകടം ചെയ്യില്ലേ? ചെയ്യും കുറഞ്ഞ പക്ഷം യുവ തലമുറയിലെങ്കിലും മാദ്ധ്യമങ്ങൾ നല്ല രാഷ്യ്‌രീയത്തെക്കുറിച്ച് പറഞ്ഞു കൊടുക്കേണ്ടതാണ്. ഇപ്പോഴത്തേതല്ല യഥാർത്ഥ ജനാധിപത്യമെന്നും ജനാധിപത്യത്തിന്റെ കുഴപ്പമല്ല, രാഷ്ട്രീയക്കാരുടേതാണ് കുഴപ്പമെല്ലാം എന്നും മുതിർന്നവരെപ്പോലും നിരന്തരം ഓർമ്മിപ്പിച്ചു കൊണ്ടിരിക്കണം. അതാണ് രാഷ്ട്രീയ ധർമ്മം.

ഇപ്പോളത്തെ രാഷ്ട്രീയക്കാരിൽ 90% പേരും അഴിമതിക്കാരും തിന്മ ചെയ്യുന്നവരുമാണെന്ന് അറിയാവുന്നവരാണ് ചാനലുകാർ. ഈ സത്യം ഏതെങ്കിലും രീതിയിൽ ഒളിച്ചോ തെളിച്ചോ ജനങ്ങളോട് പറയാൻ പ്രത്യേകിച്ചും യുവതലമുറയോടു പറയാൻ ചാനലുകാർക്ക് ബാധ്യതയുണ്ട്. ഇല്ലെങ്കിൽ അത് ആത്മ വഞ്ചനയാണ്. മാദ്ധ്യമ ധർമ്മത്തിന് വിരുദ്ധമാണ്.

ഇപ്പോൾ ചാനലുകാർ അനുവർത്തിക്കുന്ന രീതി അവരുടെ റേറ്റിങ്ങ് വർദ്ധിപ്പിച്ചേക്കാം. അവതാരകനെ പ്രശസ്തനും ജനപ്രിയനുമാക്കിയേക്കാം. പക്ഷെ അതു യതാർത്ഥ ജനപ്രിയതയല്ല. യഥാർത്ഥ മാദ്ധ്യമ പ്രവർത്തനമല്ല.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ മുതൽ സീറ്റു കാര്യവും പിന്തുണക്കാര്യവും പ്രചരണ തന്ത്രങ്ങളുടെ കാര്യവും ചാനലുകാർ നിരന്തരം ജനങ്ങളെ കേൾപ്പിച്ചു കൊണ്ടിരിക്കുന്നു. അവസാനം പോളിങ്ങ് ദിവസം മുഴുവൻ ചാനലുകൾ തുറന്നു വച്ച് ജനങ്ങളെ അതിന്റെ മുന്നിലിരിക്കാൻ പ്രേരിപ്പിക്കുന്നു. ഫല പ്രഖ്യാപനത്തിന്റെ പുലർച്ച മുതൽ എല്ലാ തീർന്ന് കഴിയും വരെ ഇരുപത്തിനാലോ മുപ്പത്തിയാറോ നാൽപ്പത്തെട്ടോ മണിക്കൂർ തുടർച്ചയായി തിരഞ്ഞെടുപ്പ് ഫലം നൂലിഴ തിരിച്ച് പ്രക്ഷേപണം ചെയ്യുകയും ജനങ്ങളെ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. അപ്പോൾ ചാനലുകാർക്കറിയാം എല്ലാ രാഷ്ട്രീയ തിനിമകളും ആവർത്തിക്കുകയാണ് ജനങ്ങൾക്ക് ഇതു കൊണ്ടു ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല എന്ന്.

പക്ഷെ ജനമോ? അവന്റെ ഉള്ളിൽ ഇപ്പോഴത്തെ രാഷ്യട്രീയത്തോടുള്ള കയ്‌പ്പ് ചതിവുകളുടെ ഓർമ്മകൾ എല്ലാം മറന്ന് അതേ രീതിയിൽ നെറികെട്ട് രാഷ്ട്രീയത്തിന്റെ അഡിക്റ്റാകുന്നു. ചാനലുകൾ കാണിക്കുന്നതെല്ലാം മഹാ കാര്യമാണെന്ന് അവന്റെയുള്ളിൽ ഒരു ഉദാരണയുണ്ടാകുന്നു. സ്വന്തം അനുഭവത്തിൽ നിന്ന് രാഷ്ട്രീയക്കോരോട് നേരത്തെ അവനുണ്ടായ വെറുപ്പും അവരിൽ നിന്ന് ഏറ്റ ചതിവും മറന്ന് ചാനലുകാരെ വിശ്വസിക്കുന്നു. അവർ കാണിക്കുന്ന ഉത്സാഹവും സാങ്കേതികത്തികവും അത്ഭുതകരമായ ദൃശ്യ ഭംഗികളും ചവച്ചിറക്കി അവൻ വിശപ്പടക്കുന്നു.

മാദ്ധ്യമങ്ങൾ ഒരു രാജ്യക്കെ ജന സമൂഹത്തിന് എത്രയേറെ പ്രധാനപ്പെട്ടതാണെന്ന് നല്ല ബോധ്യമുള്ള ഉന്നത വിദ്യാഭ്യാസ യോഗ്യതയും വ്യക്തിപരമായ ധാർമ്മിക ബോധം പോലുമുള്ളവരാണ് നമ്മുടെ മാദ്ധ്യമ പ്രവർത്തകർ. പക്ഷെ അതേ മാദ്ധ്യമങ്ങളുടെ ധാർമ്മികമായ അലസതയും ഉപേക്ഷയും എത്ര വലുതാണെന്ന് അവർ തന്നെ മനസ്സിലാക്കണം. ഏതെങ്കിലും ഒരു ചാനലിൽ നിന്ന നല്ല ഒരു ചലനമുണ്ടായാൽ മതി അതു മറ്റുള്ളവരും പിന്തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP