Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവൾക്കും അവളുടെ വീട്ടുകാർക്കും മാത്രം പേരില്ല, മേൽവിലാസമില്ല, മുഖങ്ങളുമില്ല!ആ കുഞ്ഞിന്റെ മരിച്ചുപോയ അച്ഛനെക്കുറിച്ച് ചിത്രം സഹിതം വിവരണമുണ്ട്; ഇതെന്ത് മാധ്യമധർമ്മം? അവൾ സഹതാപമർഹിക്കുന്നില്ല...ഒരർത്ഥത്തിലും! ഏഴുവയസുകാരന്റെ ക്രൂരമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ അഞ്ജുപാർവതി പ്രഭീഷ് എഴുതുന്നു

അവൾക്കും അവളുടെ വീട്ടുകാർക്കും മാത്രം പേരില്ല, മേൽവിലാസമില്ല, മുഖങ്ങളുമില്ല!ആ കുഞ്ഞിന്റെ മരിച്ചുപോയ അച്ഛനെക്കുറിച്ച് ചിത്രം സഹിതം വിവരണമുണ്ട്; ഇതെന്ത് മാധ്യമധർമ്മം? അവൾ സഹതാപമർഹിക്കുന്നില്ല...ഒരർത്ഥത്തിലും! ഏഴുവയസുകാരന്റെ ക്രൂരമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ അഞ്ജുപാർവതി പ്രഭീഷ് എഴുതുന്നു

., അഞ്ജുപാർവതി

വീണ്ടും ആ പൊന്നുമോനെ കുറിച്ച് എഴുതണ്ടായെന്നു കരുതിയതാണ്.കഴിഞ്ഞ കുറേദിവസങ്ങളായി പ്രാർത്ഥിച്ചിരുന്നത് അവന്റെ മടങ്ങിവരവിനു വേണ്ടിയായിരുന്നു.ഇനിയത് വേണ്ടല്ലോയെന്ന് ഓർക്കുമ്പോൾ നെഞ്ചു പിടയുന്നുണ്ട്. ഒപ്പം വെറുപ്പും അമർഷവും നുരഞ്ഞുപൊന്തുന്നത് അരുണെന്ന അവനോട് മാത്രമല്ല മറിച്ച് അഞ്ജനയെന്ന അവളോടും കൂടിയാണ്! പ്രമുഖതയൊന്നും അവകാശപ്പെടാനില്ലാത്തവരുടെ പേരും മേൽവിലാസവും ചിത്രങ്ങളും സഹിതം തുടർക്കഥകളായി പ്രസിദ്ധീകരിക്കുന്ന മാമാമാധ്യമങ്ങൾ അവൾക്കായി പടച്ചുവിടുന്ന ന്യായീകരണത്തിന്റെയും സഹതാപത്തിന്റെയും നുണക്കഥകൾ കാണുമ്പോൾ രോഷം അടക്കാനാവുന്നില്ല!

അവൾക്കും അവളുടെ വീട്ടുകാർക്കും മാത്രം പേരില്ല, മേൽവിലാസമില്ല, മുഖങ്ങളുമില്ല!ആ കുഞ്ഞിന്റെ മരിച്ചുപോയ അച്ഛനെക്കുറിച്ച് ചിത്രം സഹിതം വിവരണമുണ്ട്. ഇതെന്ത് മാധ്യമധർമ്മം?പ്രമുഖനായ ഒരുവന്റെ മകളായതുക്കൊണ്ട് മാത്രം യുവതിയെന്ന ആലങ്കാരികത നല്കി സേഫ്‌സോണിൽ നിറുത്തി,അമ്മായിയമ്മ പറഞ്ഞ വാഭഗതികൾ നിരത്തിയാൽ അണപൊട്ടിയൊഴുകുന്ന ജനരോഷത്തിൽ നിന്നും അവളെ രക്ഷിക്കാമെന്ന് മാധ്യമങ്ങളും അവളുടെ പ്രമുഖനായ അച്ഛനും കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി.ആ മുഖം വെറുപ്പിന്റെയും അറപ്പിന്റെയും പ്രതീകമായി എന്നേ മാറിക്കഴിഞ്ഞിരിക്കുന്നു!ഇന്നലെ വരെ ആ കുരുന്നിന്റെ മടങ്ങിവരവിനായി പ്രാർത്ഥിച്ചവർ ഇന്നുമുതൽ പ്രാർത്ഥിക്കുക അവൾക്ക്,അവൾ ചെയ്ത പാപത്തിനുള്ള ശിക്ഷയ്ക്ക് വേണ്ടിയായിരിക്കും. ഇഞ്ചിഞ്ചായി നരകയാതന അനുഭവിച്ച ശേഷം മാത്രമേ അവൾ ഈ ഭൂമിയിൽ നിന്ന് പോകാവൂ.അവൾ നിസഹായയായിരുന്നു പോലും!എന്തിന്റെ പേരിൽ?ഭർത്താവിന്റെ ആത്മാവ് കൂടിയെന്ന് വിശ്വസിച്ച് ഒരുവനൊപ്പം ഒളിച്ചോടിയത്രേ!എജ്ജാതി ന്യായീകരണം!അവന്റെ വലയിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല എന്നതൊക്കെ വിശ്വസിച്ചാൽ പോലും മൃതപ്രായനായ സ്വന്തം കുഞ്ഞിനെയുമെടുത്ത് ആശുപത്രിയിൽ എത്തിയപ്പോൾ പോലും നുണ പറഞ്ഞ് ആ ക്രിമിനലിനെ രക്ഷിക്കാൻ നോക്കിയ മാനസികാവസ്ഥയെ എങ്ങനെ ന്യായീകരിക്കാനാവും?തന്റെ അരുമകുഞ്ഞിനെ ആ അവസ്ഥയിലാക്കിയ ഒരുവനെ നുണകൊണ്ട് രക്ഷിക്കാൻ ഒരമ്മയ്ക്ക് ആ സാഹചര്യത്തിൽ കഴിയുമോ?പക്ഷേ അവർക്ക് അതിനു കഴിഞ്ഞു!അതിനർത്ഥം മാതൃത്വമെന്ന പരിപാവനതയേക്കാൾ വലുതായിരുന്നു അവൾക്ക് ആ ക്രിമിനൽ.അതുക്കൊണ്ടുതന്നെ അവൾ സഹതാപമർഹിക്കുന്നില്ല.ഒരർത്ഥത്തിലും!

സാഹചര്യത്തിന്റെ സമർദ്ദത്താൽ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലേണ്ടിവന്ന അമ്മകഥാപാത്രങ്ങളെ നമ്മൾ തുലാഭാരത്തിലും തനിയാവർത്തനത്തിലും കണ്ടിരുന്നു! ആ അമ്മ കഥാപാത്രങ്ങൾ നെഞ്ചിലെ പൊള്ളൽ ഉരുളകളാക്കി ഊട്ടിയത് സ്‌നേഹക്കൂടുതൽ കൊണ്ടായിരുന്നു. ഇവിടെയോ? അന്ന് ആ അമ്മമാരുടെ നിസഹായതയോർത്ത് അവർക്കൊപ്പം നമ്മളും കരഞ്ഞു!ആസന്നമായ മരണമെത്തുന്നതിനു മുമ്പേ തന്റെ അരുമക്കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാൻ നെട്ടോട്ടമോടുന്ന ഒരമ്മയെ ആകാശദൂതിൽ കണ്ട് കരഞ്ഞവരാണ് നമ്മൾ!അഭ്രപാളികളിൽ കണ്ട ആ അമ്മമാർക്ക് അതിനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ!ആ നിസഹായവസ്ഥയെ ഉള്ളുതൊട്ടറിഞ്ഞതുക്കൊണ്ടാണ് ആ ചലച്ചിത്രങ്ങൾ കണ്ടപ്പോൾ നമ്മളും കരഞ്ഞത്.പക്ഷേ ഇവിടെ മാധ്യമങ്ങൾ പതംപറയുന്ന നിസഹായാവസ്ഥ അവളിൽ കാണാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല!ഇവിടെ സംരക്ഷിക്കേണ്ടവൾ തന്നെ ആ കുരുന്നിനെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു!ഇനിയുള്ള നാലുവയസ്സുകാരന്റെ സംരക്ഷണമാണ് മുഖ്യം.നാളെ സഹതാപമാപിനിയിലൂടെ നോക്കി നിസഹായതയുടെ തീവ്രതയളക്കുമ്പോൾ അവളായിരുന്നു ശരിയെന്ന് തോന്നി ആ കുരുന്നിനെ അവൾക്കൊപ്പം വിട്ടുകൊടുക്കപ്പെടാം.കേസിൽ പ്രതി ചേർക്കപ്പെടാതിരിക്കാൻ എളുപ്പവും അതാണല്ലോ!അങ്ങനെ വരുമ്പോൾ മറ്റൊരുവനിൽ ഭർത്താവിന്റെ ആത്മാവ് ആവാഹിക്കപ്പെട്ടുവെന്ന തോന്നൽ ആവർത്തിച്ചേക്കും!അവനൊപ്പം പാതിരാത്രി ഈ നാലുവയസ്സുകാരനെ വീട്ടിൽ തനിച്ചാക്കി ആ അമ്മ സ്വൈര്യവിഹാരം നടത്തിയേക്കും!മദ്യലഹരിയിൽ മടങ്ങിവരുന്ന ആ ജാരനും അവന്റെ കൈത്തരിപ്പ് തീർക്കാൻ തോന്നുന്നത് ആ കുരുന്നിനോടാവും.ജാരനെ വല്ലാതെ ഭയക്കുന്ന ആ അമ്മ അന്നും ആശുപത്രിയിലോടി സോഫയിൽ നിന്നും വീണുവെന്ന കള്ളം പറഞ്ഞേക്കും!അന്നും പത്രമാധ്യമങ്ങൾ യുവതിക്കായി സൈക്കോസിസിന്റെ അനന്തസാധ്യതകൾ തേടും!കാരണം അവൾ പ്രമുഖന്റെ മകളാണ്!

ഏതോ ഒരു ചാനലിൽ ഒരുച്ച നേരത്താണ് അമ്മയ്‌ക്കൊപ്പമിരുന്ന് 'കാണാതായ പെൺകുട്ടി 'യെന്ന ചിത്രം കണ്ടത്.കാമുകനുമായുള്ള രഹസ്യസമാഗമം കണ്ട മകളെ കൊല്ലാൻ കൂട്ടുനിന്ന ജയഭാരതിയുടെ അമ്മ കഥാപാത്രത്തോട് തോന്നിയ വെറുപ്പും ഭയവും മാറിയത് ' അത് സിനിമയല്ലേ,ജീവിതമല്ലല്ലോയെന്ന അമ്മയുടെ സമാശ്വസിപ്പിക്കലും മടിയിൽ കിടത്തി മുടിയിഴകളെ തഴുകിയുറക്കിയ സ്‌നേഹപ്രകടനവുമായിരുന്നു. അല്ലെങ്കിലും അമ്മയെന്ന വാക്കിനു സ്‌നേഹമെന്നു മാത്രമല്ലേ അർത്ഥമുള്ളൂവെന്ന് പഠിപ്പിച്ചത് സ്വാനുഭവങ്ങളായിരുന്നു. ഞാൻ കണ്ട, അടുത്തറിഞ്ഞ മാതൃത്വങ്ങളെല്ലാം സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വറ്റാത്ത ഉറവുകളായിരുന്നു.പഠിച്ചതും വായിച്ചറിഞ്ഞതുമായ പുസ്തകങ്ങളിലെല്ലാം അമ്മയ്ക്ക് പര്യായം ത്യാഗമെന്നുകൂടിയായിരുന്നു. ഋതുഭേദങ്ങൾക്കപ്പുറമാണ് ഓരോ അമ്മ മനസ്സും. അതുകൊണ്ടാണ് സ്വന്തം അരവയർ മുറുക്കിപ്പിടിച്ചും മക്കൾക്ക് നിറവയറൊരുക്കാൻ അമ്മമാർക്ക് കഴിയുന്നത്. മക്കൾക്ക് ഒരു ചെറുപനി വന്നാൽ ഉറക്കമൊഴിഞ്ഞ് വേവുന്ന മനസ്സുമായി അവർക്ക് കാവലിരിക്കാൻ കഴിയുന്നത്.. വറുതിയിൽ പോലും മക്കളെ നോക്കി ചിരിക്കാൻ കഴിയുന്നതും അമ്മമാർക്ക് തന്നെയാണ്. നോവിന്റെ കടലാഴങ്ങൾ താണ്ടുമ്പോഴും ഓരോ അമ്മയും പുഞ്ചിരിക്കുന്നത് മക്കളെ ക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും കൊണ്ടാണ്.

പക്ഷേ ഈയടുത്തക്കാലത്തായി കാണുന്ന കാഴ്ചകളിൽ അമ്മയെന്ന ഭൂമിയിൽ പകരം വയ്ക്കാനാകാത്ത സ്‌നേഹത്തെ തിരുത്തിയെഴുതിക്കുന്നു ചില നെറികെട്ട ജന്മങ്ങൾ.. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ക്രൂരയാവാൻ മാതൃത്വത്തിനു കഴിയുമെന്ന് കാട്ടിത്തന്ന നിരവധി സംഭവങ്ങൾ..കാമുകനൊപ്പം സുഖജീവിതം നയിക്കുവാൻ വേണ്ടി സ്വന്തം കുഞ്ഞിനെ കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി.. മരവിച്ച ആ ശരീരത്തെ നിർവികാരയായി നോക്കി നിന്നു അവളിലെ മാതൃത്വം.. ഇന്നിപ്പോൾ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ ചമ്മന്തിപ്പൊടിയുടെ രുചിക്കൂട്ട് ഒരുക്കി ദിവസങ്ങൾ തള്ളി നീക്കുന്നു അവർ.. വിടരും മുമ്പേ തല്ലിക്കെടുത്തിയ സ്വാസ്തികയെന്ന ഓമനയെ പകരം വയ്ക്കാൻ എത്ര പഞ്ചാഗ്‌നികളിൽ വെന്തുരുകിയാലും അവൾക്ക് കഴിയുമോ? ദാമ്പത്യത്തിന്റെ അസ്വാരസ്യങ്ങൾ അല്ല അവളെ കൊണ്ടത് ചെയ്യിച്ചത്.അപഥസഞ്ചാരത്തിന്റെ ത്രസിപ്പിക്കുന്ന ചിലന്തിവലയ്ക്കുള്ളിൽ കുടുങ്ങിപ്പോയ അവൾക്ക് ഭർത്താവും മകളും ഒരു വിലങ്ങുതടിയായി തോന്നി.ആ തോന്നലിൽ ഒരു യുവാവിനു നഷ്ടമായത് സ്വന്തം അമ്മയും മകളും ജീവിതവും..

പിന്നെയും കണ്ടു, കേട്ടു ഒരുപാട് ക്രൂരതയുടെ അമ്മ മുഖങ്ങളെ.നൊന്തു
പെറ്റ മകനെ ശ്വാസംമുട്ടിച്ചു കൊന്നിട്ട് അത് നിർവികാരയായി പൊലീസിനോട് വിവരിച്ച ജയമോൾ കാമുകനൊപ്പം ഒളിച്ചോടുമ്പോൾ പിഞ്ചുബാല്യങ്ങളെ മറക്കുന്ന എണ്ണമറ്റ അമ്മമാർ പച്ചനോട്ടുകൾക്ക് വേണ്ടി സ്വന്തം മക്കളുടെ മാനം വിലപേശി വില്ക്കുന്ന അമ്മമാർ ആഗ്രഹിക്കാതെ ഉദരത്തിൽ മുളച്ചതുകൊണ്ട് മാത്രം ജനിച്ചയുടനെ ശ്വാസം മുട്ടിച്ചു ക്കൊല്ലാൻ മടിക്കാത്ത മാതൃത്വത്തെയും നമ്മൾ കണ്ടിരുന്നു!പക്ഷേ സ്ത്രീത്വത്തിന്റെ ഏറ്റവും വലിയ പൈശാചികഭാവത്തെ മലയാളികൾ കണ്ടത് പിണറായിയിലെ സൗമ്യയിലായിരുന്നു.നിമിഷസുഖത്തിനു വേണ്ടി മാത്രം തനിക്കു ജന്മം നല്കിയവരെയും താൻ ജന്മം നല്കിയ കുരുന്നുകളെയും വിഷം കൊടുത്തു കൊന്ന ക്രൂരത പിന്നീടവൾ കുറ്റബോധത്തിന്റെ പഞ്ചാഗ്‌നിയിൽ വെന്തുരുകി സ്വയം മരണത്തെ വരിച്ചു!ഇന്നും ദുരൂഹമാണ് ആ പെൺജന്മവും അവളുടെ അവസാനവും!ശിഥിലമായ കുടുംബബന്ധത്തിന്റെ ഇരയെന്നൊക്കെ പറഞ്ഞ് വേണമെങ്കിൽ നമുക്ക് സൗമ്യയെ ന്യായീകരിക്കാം.എന്നാൽ ഇന്ന് തൊടുപുഴയിലെ അമ്മ കഥാപാത്രം മാത്രം ചില പ്രിവിലേജുകളുടെ ആനുകൂല്യത്താൽ മുഖമില്ലാത്ത,പേരില്ലാത്ത നിസഹായതയുടെ പ്രതീകമായി ചിത്രീകരിക്കപ്പെടുന്നു.

ശിഥിലമാക്കപ്പെട്ട കുടുംബ ബന്ധങ്ങളാണ് സ്ത്രീകളെ കൊണ്ട് ക്രൂരകൃത്യങ്ങൾ ചെയ്യിക്കുന്നതെന്ന വാദമുഖങ്ങൾ പരക്കെ കേൾക്കുന്നുണ്ട്. സ്ത്രീ ഇന്ന് ഏറെക്കുറെ സ്വയംപര്യാപ്തയാണ്. കേട്ടറിഞ്ഞിടത്തോളം നിയമപരമായി അരുണിനെ വിവാഹം കഴിച്ചുവളല്ല അഞ്ജന.. അത്രമേൽ ബോൾഡായി ജീവിതപങ്കാളിയെ തിരഞ്ഞെടുത്ത ഒരുവൾക്ക് കുടുംബ ബന്ധത്തിലെ പാളിച്ച ഒരു പ്രശ്‌നമാകില്ല തന്നെ.നൈമിഷിക സുഖത്തിനു വേണ്ടി സ്വന്തം ചോരയെ ഇല്ലാതാക്കുന്നവളെയും അതിനു കൂട്ടുനില്ക്കുന്നവളേയും മനഃശാസ്ത്രപരമായി ന്യായീകരിക്കുന്ന ഒരു പത്രപ്രവർത്തകന്റെ പോസ്റ്റ് വായിക്കാനിടയായി. അല്ലെങ്കിലും ഇപ്പോഴത്തെ പുതിയൊരു പ്രവണത രാജ്യദ്രോഹം, പെൺവാണിഭം, കൊലപാതകം ,ബലാത്സംഗം ,കുട്ടികളെ പീഡിപ്പിക്കൽ തുടങ്ങിയവ ചെയ്യുന്ന മഹാന്മാരെ അത്തരം സൽകർമ്മത്തിനു പ്രേരിപ്പിക്കുന്നത് സമൂഹമാണെന്നുംഅവരുടെ മാനുഷിക മൂല്യങ്ങളും ജീവനും ജീവിതവും സംരക്ഷിക്കുന്നില്ലെന്നും ആ കുറ്റകൃത്യത്തിനുള്ള പങ്ക് നാം സഹജീവികൾ വീതിച്ചെടുക്കണമെന്നും തിട്ടൂരമുണ്ടാക്കി നാലാളറിയാൻ വാദിക്കുകയെന്നതാണല്ലോ. ഇത്തരം പൊളിറ്റിക്കൽ കറക്ട്‌നസ് താങ്ങാൻ കഴിയാത്ത സാധാരണക്കാരെ ബുദ്ധിജീവികൾക്ക് തീരെ പിടുത്തമില്ല താനും .ഇത്തരക്കാരുടെ അബദ്ധജഡിലങ്ങളായ സൈദ്ധാന്തിക തത്വജ്ഞാനങ്ങളാണ് ഇവളുമാർക്കും ബാലപീഡകന്മാർക്കും മേയാനുള്ള വളക്കൂറുള്ള മണ്ണായി നാടിനെ മാറ്റുന്നതും. കൊല്ലുന്നവർക്ക് മാത്രമല്ലാ, കൊല്ലപ്പെടുന്നവർക്കുമുണ്ട് മനുഷ്യാവകാശങ്ങൾ..

ഇനി ഈ കൊലപാതകങ്ങൾ ചെയ്തത് അച്ഛനായിരുന്നുവെങ്കിൽ ചർച്ചയാക്കാൻ ഫെമിനിസ്റ്റുകൾ മത്സരിച്ചേനേ.. സ്വന്തം സുഖത്തിനു വേണ്ടിയുള്ള വിമോചനത്തിനായുള്ള പരക്ക പാച്ചിലിൽ പലപ്പോഴും അവൾക്ക് കെട്ടിയവനെയും പെറ്റ കുഞ്ഞിനെയും കുടുംബത്തെയും കാണാനുള്ള കണ്ണുകളില്ല.. നിമിഷ നേരത്തെ സുഖത്തിനു വേണ്ടി ജന്മം കൊടുത്ത സ്വന്തം രക്തത്തെ അരിഞ്ഞു തള്ളുന്നവൾക്കെതിരെ വാളെടുക്കാൻ പക്ഷേ അഭിനവ ഫെമിനിച്ചികൾക്ക് കഴിയുന്നില്ല.... അല്ലെങ്കിലും സ്ത്രീപക്ഷ മാനുഫെസ്റ്റോയിൽ കുടുംബം, ഭർത്താവ്, അച്ഛൻ, കൂടപ്പിറപ്പ്, കുഞ്ഞ് ഇത്യാദികൾക്ക് ഭ്രഷ്ടല്ലേ... കറങ്ങി നടന്ന് കണ്ടിടം നിരങ്ങാനും വേഷം കെട്ടാനും വെള്ളമടിക്കാനും മര്യാദയ്ക്ക് നടക്കുന്ന ആണിന്റെ പുറത്ത് കുതിര കയറാനും വേണ്ടി മാത്രം ഫെമിനിസ്റ്റുകളാകുന്ന പെൺ കോലങ്ങൾ സ്ത്രീ ക്രിമിനലുകളെ കണ്ടില്ലെന്നു നടിക്കുന്നത് സ്വന്തം പ്രതിബിംബങ്ങളെ അവരിൽ കാണുന്നതുകൊണ്ടാണ്.. കുറ്റവാളികളും കുറ്റവാസനയും ലിംഗഭേദമേന്യേ സമൂഹത്തിലുണ്ട്. ആ യാഥാർത്ഥ്യം മനസ്സിലാക്കാതെ പുരുഷന്റെ തെറ്റുകൾ മാത്രം പർവ്വതികരിക്കാതെ വിടരാൻ തുടങ്ങും മുമ്പേ പൂമൊട്ടുകളെ തല്ലിക്കൊഴിക്കുന്ന നെറികെട്ട ജന്മങ്ങളെ ഒരുമിച്ച് ഒറ്റപ്പെടുത്താം.. നിയമസംഹിതകളുടെ വിടവിലൂടെ രക്ഷപ്പെടാനനുവദിക്കാതെ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ പോരാടാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP