Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാൽ അത് സാധിച്ചുതരാൻ പ്രപഞ്ചം ഒപ്പം നിൽക്കും; അങ്ങനെ കദനങ്ങളുടെ കനലാഴികൾ താണ്ടി സ്വപ്നം വിളയിച്ച കഥ; സിനിമയെന്ന സ്വപ്നതീരത്തേയ്ക്ക് കടൽദൂരം താണ്ടിയ രതീഷ് രാജുവിന്റെ മൂന്നാംപ്രളയം! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാൽ അത് സാധിച്ചുതരാൻ പ്രപഞ്ചം ഒപ്പം നിൽക്കും; അങ്ങനെ കദനങ്ങളുടെ കനലാഴികൾ താണ്ടി സ്വപ്നം വിളയിച്ച കഥ; സിനിമയെന്ന സ്വപ്നതീരത്തേയ്ക്ക് കടൽദൂരം താണ്ടിയ രതീഷ് രാജുവിന്റെ മൂന്നാംപ്രളയം! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവ്വതി പ്രഭീഷ്

സിനിമയെന്ന സ്വപ്നം സഫലീകരിക്കാൻ ജീവിതമെന്ന യാഥാർഥ്യത്തോട് തെല്ലും അക്ഷീണിതനാവാതെ പൊരുതി വിജയം കൈവരിക്കുന്നരുടെ സ്വപ്നസാക്ഷാത്കാരമാണ് ഓരോ വെള്ളിയാഴ്ചകളിലും സിനിമ കൊട്ടകകളെ അലങ്കരിക്കുന്നത്. അഭ്രപാളികളുടെ അകലാപാടങ്ങളിൽ വിതയ്ക്കുന്ന അവരുടെ സ്വപ്നങ്ങൾക്ക് ഏറെയും പറയാനുള്ളത് അവഹേളനങ്ങളുടെയും അപഹാസ്യത്തിന്റെയും അപമാനങ്ങളുടെയും കഥകളാണ്.രതീഷ് രാജുവെന്ന ഈ നവാഗതസംവിധായകനും പറയാനുണ്ട് അത്തരത്തിലൊരു കദനങ്ങളുടെ കനലാഴികൾ താണ്ടി സ്വപ്നം വിളയിച്ച കഥ.നാം തീവ്രമായി ഒരു കാര്യ ആഗ്രഹിച്ചാൽ അത് സാധിച്ചുതരാൻ പ്രപഞ്ചം ഒപ്പം നിൽക്കും.ലോക പ്രശസ്ത നോവലിസ്റ്റ് പൗലോ കൊയ് ലോയുടെ പ്രസിദ്ധമായ ആൽക്കെമിസ്റ്റ് എന്ന നോവലിലെ വാക്കുകളാണിത്.പറയുന്നത് ക്ലീഷേയാണെങ്കിലും ഈ ഡയലോഗ് ഇവിടെ ഈ ചെറുപ്പക്കാരന്റെ സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടി ഉപയോഗിച്ചില്ലെങ്കിൽ പിന്നെ വേറെ എവിടെ ഉപയോഗിക്കാനാണ്?

ചെറുപ്പം മുതലേ സിനിമയിലേക്കൊരു വഴി തേടിയ ഒരു നാട്ടിൻപ്പുറത്തുക്കാരനായ പാവം ചെറുപ്പക്കാരനു അവന്റെ സ്വപ്നത്തിനു ചിറകുവയ്‌പ്പിക്കാനായി താണ്ടേണ്ടി വന്നത് കൂർത്ത കല്ലും മുള്ളും നിറഞ്ഞ സഹനത്തിന്റെ പാതകളായിരുന്നു.പയ്യന്നൂരിലെ ചെറുപുഴയെന്ന കൊച്ചുഗ്രാമത്തിലെ കടുമേനിയെന്ന സ്ഥലത്ത് ജനിച്ചുവളർന്ന രതീഷ് രാജുവിന്റെ പ്രതിഭ തഴച്ചു വളർന്ന സൈകതഭൂമിക അവന്റെ ബാല്യവും ആ നാട്ടിൻപ്പുറവും തന്നെയായിരുന്നു.അവന്റെ ആത്മകഥയായ ആത്മരതിയുടെ അവശേഷിപ്പുകൾ മുഖംമൂടിയില്ലാത്ത,നാട്യങ്ങളില്ലാത്ത തുറന്ന നാടൻഭാഷയിൽ നമ്മോടു സംവദിച്ചതും ആ കൊച്ചുനാട്ടിലൂടെ ,വഴികളിലൂടെ നടന്നുപോയ ഒരുവന്റെ അവശേഷിപ്പ് ബാക്കിവയ്ക്കാൻ വെമ്പുന്ന മനസ്സിന്റെ പ്രതിഫലനങ്ങളാണ്.കലാഭവൻ മണി സേവനസമിതി ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ 2017 ലെ കലാഭവൻ മണി മെമോറിയൽ അവാർഡിനു അർഹമായ കൃതി കൂടെയാണ് ആത്മരതിയുടെ അവശേഷിപ്പുകൾ.

തന്റെ ആത്മാവും ശരീരവും ഏതൊക്കെയോ തരത്തിൽ ഒരു കലാകാരന്റെ ആത്മാവും ശരീരവുമാണെന്ന് കക്ഷിക്ക് കൗമാരത്തുടക്കത്തിലേ അറിയാമായിരുന്നു. അതിന്റെ ബഹിർസ്ഫുരണമായി ആ ചെറുപ്പക്കാരനിൽ ഉടലെടുത്തത് എഴുത്തായിരുന്നു.പിന്നീട് എഴുത്തിന്റെ വഴികളിലൂടെ തിരക്കഥാകൃത്തായി.പിഗ്മാലിയനെന്ന ഷോർട്ട്ഫിലിമിന്റെ കഥയും തിരക്കഥയുമെഴുതാൻ അവസരം കിട്ടിയപ്പോൾ അത് അവനിലെ സംവിധായകനിലേയ്ക്കുള്ള ആദ്യ പടവുകൂടിയായിരുന്നു. കുടുംബം പുലർത്താൻ മറ്റൊരു തൊഴിൽ അനിവാര്യമായിരുന്നിട്ടും സിനിമയെ ഉപേക്ഷിക്കാൻ കഴിയാത്ത മനസ്സുമായി അവൻ നടന്നു.

അതിനു കൂട്ടായി,അവന്റെ സ്വപ്നങ്ങളുടെ ചില്ലിനു താങ്ങായും തണലായും കൂടെ അച്ഛനുമമ്മയും നിന്നപ്പോൾ കൃത്യമായ സിനിമ പാരമ്പര്യമോ ഗുരുസ്ഥാനീയരുടെ പേരുകളോ അവകാശപ്പെടാനില്ലാത്ത രതീഷ് രാജുവെന്ന ചെറുപ്പക്കാരൻ ഒടുവിൽ സിനിമയിൽത്തന്നെ എത്തിച്ചേർന്നു.സിനിമയെന്ന ലക്ഷ്യത്തിലെത്താൻ ആ ചെറുപ്പക്കാരൻ താണ്ടിയ വഴികളും പൊരുതിയ പോരാട്ടവും ലക്ഷ്യത്തിലേയ്ക്കുള്ള ഒരുവന്റെ അതിജീവനമായതിനാലാവാം അവന്റെ ആദ്യചിത്രം മൂന്നാംപ്രളയത്തിന്റെ പ്രമേയവും ഒരു പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും നേർസാക്ഷ്യമായത്. ഓർക്കാനിഷ്ടപ്പെടാത്ത ഒത്തിരി ദുരനുഭവങ്ങളിലൂടെ കടന്നാണ് ഈ യുവാവ് സംവിധായകൻ എന്ന സ്വപ്നത്തിലേക്ക് നടന്നടുത്തത്.അതുകൊണ്ടു തന്നെയാവാം നമ്മളാരും ഓർക്കാനിഷ്ടപ്പെടാത്ത കഴിഞ്ഞകാല ദുരനുഭവമായ പ്രളയത്തെ തന്നെ ഈ ചെറുപ്പക്കാരൻ തെരഞ്ഞെടുത്തതും.

കേരളക്കരയെയാകെ ഭയത്തിന്റെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തിയ ആ പ്രളയകാലത്തിനു ഒരു വർഷം തികയുന്ന വേളയിൽ ഭീതിതമായ ആ നാളുകളുടെ ചലച്ചിത്രഭാഷ്യമായ മൂന്നാം പ്രളയം ആ വിപത്തിനെ ഒരു ജനത ഒറ്റക്കെട്ടായി നേരിട്ട ചങ്കുറപ്പിന്റെയും ഒപ്പം അതിന്റെ ഇരയായ മനുഷ്യരുടെയും അവരുടെ കരളുറപ്പിന്റെയും അതിജീവനത്തിന്റെയും നേർക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണെന്ന് പറയുന്നു സംവിധായകൻ രതീഷ്.പ്രളയമെന്നത് നമ്മൾ നേരിട്ട ഇതിന്റെ ഭീകരതയെക്കാൾ ഉപരി ഒരു അതിജീവനത്തിന്റെ കഥ കൂടിയാണ് നമ്മൾ മലയാളികൾക്ക്.ഒരു മഹാവിപത്തിനു മുന്നിൽ സമന്മാരായ മനുഷ്യരെ നമ്മൾ കണ്ടത് പ്രളയക്കാലത്തായിരുന്നു.

ഒരു ജനതയുടെ ഒരുമയായിരുന്നു അന്നവിടെ നമ്മൾ കണ്ടത്.ആ കാഴ്ചയും പ്രളയക്യാമ്പുകളിലെ അനുഭവവുമാണ് രതീഷ് രാജുവെന്ന യുവാവിനു സിനിമയാക്കാനുള്ള പ്രചോദനം നല്കിയത്.അയാളിലെ സിനിമാക്കാരൻ അവിടെ കണ്ടത് ഒരു പറ്റം നായകന്മാരെയും അവരൊരുമിച്ചു നേരിടുന്ന പ്രളയമെന്ന വില്ലനെയുമായിരുന്നു. സോഷ്യലിസം ദുരന്തത്തിനു മുന്നിലെങ്കിലും സാധ്യമാകുന്ന വ്യവസ്ഥ കണ്ട അയാളിലെ സംവിധായകൻ മൂന്നാംപ്രളയമെന്ന മനുഷ്യരെ വിശ്വാസത്തിലെടുക്കുന്ന സന്ദർഭങ്ങളെ കൂട്ടിയിണക്കുന്ന സിനിമയെടുക്കാൻ തീരുമാനിക്കുകയായിരുന്നു.അയാളിലെ എഴുത്തുകാരനിലെ മറ്റൊരു ആത്മരതി കൂടിയാണാ തീരുമാനം.

പ്രളയത്തെ നേരിട്ടും അല്ലാതെയും അറിഞ്ഞവരുടെ അനുഭവങ്ങളിലൂടെയാണ് തിരക്കഥ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 15, 16, 17 എന്നീ ദിവസങ്ങളിൽ കുട്ടനാട് കൈനകരിയിലുള്ള ആളുകളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രളയ സമയത്തെ രണ്ട് രാത്രികളിലും ഒരു പകലിലുമായി നടക്കുന്ന കഥയാണിത്. അഭിനേതാക്കളിൽ ഏറിയ പങ്കും പുതുമുഖങ്ങളും പ്രളയം ജീവിതത്തിൽ നേരിട്ടവരുമാണ്.ചിത്രത്തിൽ വേഷമിട്ടിട്ടുള്ള ഒന്നരവയസ്സുള്ള കുഞ്ഞ് മുതൽ എഴുപത്തിരണ്ടു വയസ്സുള്ള അഭിനേതാവ് വരെ തിരശ്ശീലയിലൂടെ സംവദിക്കുന്നത് മഹാപ്രളയത്തിന്റെ വൈകാരികമുഹൂർത്തങ്ങളാണ്..

കുട്ടനാടും പരിസരപ്രദേശങ്ങളിലും വച്ച് ചിത്രീകരിച്ച ഈ ചിത്രം പറയുന്നത് പ്രളയം ഒരുകൂട്ടം മനുഷ്യരുടെ ജീവിതത്തിലുണ്ടാക്കിയ വൈകാരികസംഘർഷങ്ങളെക്കുറിച്ചാണ്.ചിലർക്ക് പ്രളയം പ്രണയമാകുമ്പോൾ ചിലരുടെ ജീവിതത്തിലത് പ്രതികാരമാകുന്നു.ഈ കഥയിലെ ഓരോ മനുഷ്യനും അവന്റെ വൈകാരികപരിസരത്തിൽ പ്രളയം ഒരു കഥാപാത്രമായി മാറുന്നുണ്ട്.ഭയത്തിന്റെ,ആകുലതയുടെ,പ്രതീക്ഷയുടെ,പോരാട്ടത്തിന്റെ,അതിജീവനത്തിന്റെ വൈകാരികമുഹൂർത്തങ്ങളാണ് ഈ ചിത്രം തുറന്നുകാട്ടുന്നത്.ചിത്രത്തിന്റെ ക്ലൈമാക്‌സ് കല്ലാർക്കുട്ടി ഡാമിലാണ് ചിത്രീകരിച്ചത്.സംവിധായകനു ഏറ്റവും സംതൃപ്തി നല്കിയതും ക്ലൈമാക്‌സ് രംഗങ്ങളുടെ ചിത്രീകരണമാണ്.

അഷ്‌ക്കർ സൗദാൻ നായകനാവുന്ന ചിത്രത്തിൽ സായ്കുമാർ, അനിൽ മുരളി, അരിസ്റ്റോ സുരേഷ്, കൂക്കിൾ രാഘവൻ, സദാനന്ദൻ ചേപ്പറമ്പ്, സനൂജ സോമനാഥ്, ബിന്ദു പണിക്കർ, സാന്ദ്ര നായർ, കുളപ്പുളി ലീല, ബേസിൽ മാത്യു, അനീഷ് ആനന്ദ്, അനിൽ ഭാസ്‌കർ, മഞ്ജു സുഭാഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചിത്രത്തിൽ റസാഖ് കുന്നത്ത് ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സംഗീത സംവിധാനം രഘുപതിയാണ്. ചിത്രസംയോജനം ഗ്രെയ്‌സണും മേക്കപ്പ് ലാൽ കരമനയും നിർവഹിക്കും. ചീഫ് അസോസിയേറ്റ് അനീഷ് കാട്ടിക്കോയും പ്രൊഡക്ഷൻ കൺട്രോളർ പ്രകാശ് തിരുവല്ലയുമാണ്.

നമ്മൾ കണ്ടതും അനുഭവിച്ചതുമായ ജീവിതത്തിന്റെ അടയാളമായ മൂന്നാംപ്രളയം ജൂൺ അവസാന വാരമോ ജൂലൈ ആദ്യ വാരമോ പ്രദർശനത്തിനെത്തുമ്പോൾ അത് ഒരുപാടുപേരുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ കഥകൾ കൂടി പറയാതെ പറയും.സിനിമയെ വല്ലാതെ സ്‌നേഹിച്ച ഒരു സംവിധായകന്റെ, സിനിമയെ അന്നമായി കാണുന്ന അഷ്‌ക്കറെന്ന യുവനടന്റെ നായകവേഷത്തിന്റെ,അറുപതോളം പുതുമുഖങ്ങളുടെ സിനിമാപ്രവേശത്തിന്റെ ,വില്വനെന്ന എഴുത്തുകാരന്റെ മൂർച്ചയുള്ള തൂലികയുടെ ,ഒരു നവാഗതസംവിധായകനെ വിശ്വസിച്ച ദേവസ്യ കുര്യാക്കോസെന്ന നിർമ്മാതാവിന്റെ മൊത്തം സ്വപ്നങ്ങളുടെ ആകെ തുകയാണ് മൂന്നാംപ്രളയം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP