Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നവോത്ഥാനനായകർ അധോലോകത്തിന്റെ വക്താക്കളായി മാറുന്ന ഇന്നിന്റെ തലസ്ഥാനത്ത് ഒരു മഹാരാജാവ് നിശബ്ദനായി ജീവിച്ചിരുന്നു; തിരുവിതാംകൂർ രാജവംശം നാട്ടുകാരെ സംബന്ധിച്ച് ഇന്നും രാജകുടുംബം തന്നെയാണ്; അതിനാലാണ് ഇന്നത്തെ സുപ്രീംകോടതി വിധി ഓരോ തിരുവനന്തപുരത്തുകാരന്റേയും വിജയമായി മാറുന്നതും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

നവോത്ഥാനനായകർ അധോലോകത്തിന്റെ വക്താക്കളായി മാറുന്ന ഇന്നിന്റെ തലസ്ഥാനത്ത് ഒരു മഹാരാജാവ് നിശബ്ദനായി ജീവിച്ചിരുന്നു; തിരുവിതാംകൂർ രാജവംശം നാട്ടുകാരെ സംബന്ധിച്ച് ഇന്നും രാജകുടുംബം തന്നെയാണ്; അതിനാലാണ് ഇന്നത്തെ സുപ്രീംകോടതി വിധി ഓരോ തിരുവനന്തപുരത്തുകാരന്റേയും വിജയമായി മാറുന്നതും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

വോത്ഥാനനായകർ അധോലോകത്തിന്റെ വക്താക്കളായി മാറുന്ന ഇന്നിന്റെ തലസ്ഥാനത്ത് ഒരു മഹാരാജാവ് നിശബ്ദനായി ജീവിച്ചിരുന്നു 1992 വരെ. മുതിർന്ന തലമുറകളുടെ ഭക്ത്യാദരങ്ങളും ഈ തലമുറയുടെ കൗതുകവും കലർന്ന നോട്ടങ്ങളും ഏറ്റുവാങ്ങി ഒരു ഇളയരാജാവ് 2013 വരെ നമുക്കൊപ്പമുണ്ടായിരുന്നു ഈ തിരുവനന്തപുരത്ത്. വഞ്ചീശ മംഗളത്തിന്റെ ചേണുറ്റശീലകൾ ഇരുപുറവും തിങ്ങിനിറഞ്ഞുനിൽക്കുന്ന മുതിർന്നവരുടെ ഓർമ്മകളിൽ സുഗന്ധം തേകാനെത്തുന്ന ഓർമ്മകളാണ് മഹാരാജാവും ഇളയരാജാവുമെങ്കിൽ ഞാൻ ഉൾപ്പെടുന്ന തലമുറയ്ക്ക് മഹാരാജാവും ഇളയരാജാവും പ്രൗഢഗംഭീരമായ ഒരു പൈതൃകത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.

രാജവാഴ്ചയുടെ നന്മതിന്മകൾ നേരിട്ടനുഭവിച്ചറിയാൻ അവസരം കിട്ടാതെ ജനാധിപത്യത്തിന്റെ മടിത്തട്ടിൽ ജനിച്ചുവളർന്ന തിരുവനന്തപുരത്തെ തലമുറയ്ക്കു് ജീവിച്ചിരുന്ന കൗതുകമായിരുന്നു ശ്രീചിത്തിരതിരുന്നാൾ ബാലരാമവർമ്മ മഹാരാജാവും ശ്രീഉത്രാടംതിരുന്നാൾ മാർത്താണ്ഡവർമ്മയും. എന്റെ അമ്മുമ്മയ്‌ക്കൊക്കെ കൺകണ്ടദൈവമായിരുന്നു മഹാരാജാവും ഇളയരാജാവും. നൂറ്റാണ്ടുകളുടെ സഞ്ചിത സംസ്‌ക്കാരത്തിന്റെ പ്രതീകമാണ് ഞങ്ങൾക്ക് ശ്രീപത്മനാഭസ്വാമിക്ഷേത്രവും തിരുവിതാംകൂർ രാജകുടുംബവും. ആചാരങ്ങളോടും വിശ്വാസങ്ങളോടും എന്തിന്, ചരിത്രത്തോടുപ്പോലും നന്ദികേടുകാട്ടുന്നതിൽ ഒരുതരം ഭ്രാന്തമായ വ്യഗ്രതപ്രകടിപ്പിക്കുന്ന പ്രത്യയശാസ്ത്രം നാടുഭരിക്കുന്ന ഇന്ന് ഒരിക്കലും അവഗണിക്കാനാവാത്ത കാലത്തിന്റെ മനോഹരമായ കാവ്യനീതിയാണ് ഇന്നത്തെ സുപ്രീം കോടതി വിധി.

ഒരു മഹാപൈതൃകത്തിന്റെ പ്രൗഢവിശുദ്ധിയിൽ മുങ്ങിനിൽക്കുന്ന കവടിയാർ കൊട്ടാരത്തിന്റെ അടുത്ത് താമസിക്കുന്ന നന്തൻകോടുകാരിയായ എനിക്ക് രാജകുടുംബത്തിലെ അംഗങ്ങൾ ഒരിക്കലും രാജപരമ്പരപ്രമേയമാക്കുന്ന ചലച്ചിത്രങ്ങളിലും കഥകളിലും വർണ്ണിക്കുന്ന തരത്തിൽ പ്രൗഢതയുടെയും ആഡംബരത്തിന്റെയും പ്രതീകമായിരുന്നില്ല. മറിച്ച് എളിമയുടെയും ലാളിത്യത്തിന്റെയും പ്രതീകങ്ങളായിരുന്നു . കവടിയാറിലെ ക്രൈസ്തവ സ്‌കൂളുകളായ നിർമ്മലഭവനിലെയും ക്രൈസ്റ്റ്‌നഗറിലെയും വിദ്യാർത്ഥികളായിരുന്നു രാജകുടുംബത്തിലെ കുട്ടികളിൽ മിക്കവരും. പേരിനൊപ്പം ചേർത്തിരുന്ന വർമ്മയെന്ന വാലിൽ മാത്രമായിരുന്നു അവരിലെ രാജപാരമ്പര്യം നിലനിന്നിരുന്നത്. ഒരു കാലത്ത് തിരുവിതാംകൂറിന്റെ ഹൃദയമിടിപ്പുകളെ നിയന്ത്രിച്ചിരുന്ന കൊട്ടാരത്തിൽ നിന്നും വരുന്നവരാണ് തങ്ങളെന്ന് അവരൊരിക്കലും പറയുകയോ കാണിക്കുകയോ ചെയ്തിട്ടില്ല. ഭൂതകാലം അദൃശ്യസാന്നിദ്ധ്യമായി കവടിയാർ കുന്നിൽ മുഴങ്ങിനില്ക്കുന്നുണ്ട് ഇന്നും.രാജവീഥിയിൽ ഇന്നും നഷ്ടപ്രതാപത്തോടെ നില്ക്കുന്ന വിളക്കുക്കാലുകൾക്ക് പറയാനുണ്ട് ഒരുപാട് കഥകൾ.

ജനാധിപത്യത്തിന്റെ ചുവപ്പൻ പ്രകടനമുണ്ടാക്കിയ ഗതാഗതച്ചൊരുക്കിൽ കുരുങ്ങി രാജവീഥിയിൽ ചലനമററുകിടന്ന വാഹനങ്ങൾക്കിടയിൽ എത്രയോവട്ടം കണ്ടിട്ടുണ്ട് ശംഖുമുദ്രപതിപ്പിച്ച ചന്ദനനിറത്തിലുള്ള ആ ബെൻസ്‌കാറും അതിനുള്ളിൽ തൊഴുകൈയോടെ ഇരിക്കുന്ന ഇളയരാജാവെന്ന ഒരു വൃദ്ധനെയും. ക്ലിഫ്ഹൗസിൽ നിന്നും വെള്ളയമ്പലത്തിലേയ്ക്ക് പോകുന്ന സ്റ്റേറ്റ്കാറിനും അകമ്പടികാറുകൾക്കും വഴിയൊതുങ്ങിക്കൊടുക്കുന്ന നമ്പർ വൺ പ്രസിഡൻസ് കാർ ഞങ്ങൾ തിരുവനന്തപുരത്തുകാർക്ക് പുതുമയില്ലാത്ത കാഴ്ചയായിരുന്നു.

ഒരു ജന്മത്തിൽ രണ്ടുജീവിതം ജിവിക്കേണ്ടിവന്ന ഒരു രാജർഷി ഞങ്ങളുടെ മാത്രം സ്വന്തമാണ്.ചെങ്കോലേന്തി നാടുവാണ മഹാരാജാവായും വോട്ടവകാശം രേഖപ്പെടുത്തി ജനാധിപത്യകടമ നിർവഹിക്കാൻ ചെല്ലുന്ന പൗരനായും ശ്രീപത്മനാഭന്റെ മക്കൾ ഒരാളെ കണ്ടിട്ടുണ്ട്. അതാണ് ഞങ്ങളുടെ പൊന്നുതമ്പുരാൻ.തിരുവിതാംകൂർ കൊച്ചിയിലെ രാജപ്രമുഖൻ, പൗരമുഖ്യൻ, ഇന്ത്യാരാജ്യത്തിലെ പൗരൻ ഈ അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോയപ്പോഴും രാഷ്ട്രീയമാറ്റത്തിന്റെ കൊടും നൊമ്പരം തൊഴുകൈയോടെ ഏറ്റുവാങ്ങിയ മഹാതിശയനാണ് ശ്രീചിത്തിരതിരുനാൾ തിരുമനസ്സ്. ജനാധിപത്യം പെരുമ്പറകൊട്ടിയ കാലം മുതൽ ആൾക്കൂട്ടങ്ങളിൽനിന്നും പബ്‌ളിസിറ്റിയിൽ നിന്നുമെല്ലാം അകന്നുമാറി പ്രാർത്ഥനയിലും വായനയിലും ജീവകാരുണൃപ്രവർത്തനങ്ങളിലും മാത്രം മുഴുകിജീവിച്ചവരാണ് മഹാരാജാവും ഇളയരാജാവും മറ്റു രാജകുടുംബാംഗങ്ങളും. പത്മനാഭദാസരായ അവരുടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ക്ഷേത്രദർശനത്തോടെയായിരുന്നു.

സ്വന്തം സുഖസൗകര്യങ്ങളെപ്പോലും ഗണ്യമാക്കാതെ എന്റെ പ്രജകൾ, അവരുടെ ഐശ്വര്യം, എന്റെ രാജ്യം, അതിന്റെ ശ്രേയസ്സ്? എന്ന ഏകവിചാരത്തോടുകൂടി പതിനെട്ടുവർഷം രാജ്യം ഭരിച്ച ആശ്രിതവത്സലനായ ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ് തിരുമനസ്സിന്റെ ഭരണനന്മകളെ അനുസ്മരിക്കാതെ ഒരു തിരുവനന്തപുരത്തുകാരന്റെ ഒരു ദിവസം കടന്നുപ്പോകില്ല തന്നെ. തിരുവിതാംകൂർ എന്നത് തിരുവനന്തപുരം ജില്ലയിൽ മാത്രം ഒരുങ്ങുന്ന ഒന്നായിരുന്നില്ല ആ ഭരണകാലത്ത്. തിരുവിതാംകൂർ ചരിത്രത്തിലെ അവിസ്മരണീയമായ കാലഘട്ടമാണ് ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ ഭരണകാലം. ഭരണതലത്തിലെ പരിഷ്‌ക്കരണങ്ങളും സാമൂഹ്യമാറ്റത്തിനുതകുന്ന നിയമനടപടികളും ഒട്ടേറെ ഉണ്ടായിട്ടുണ്ട് രാജവാഴ്ചയുടെ ആ അന്ത്യഘട്ടത്തിൽ. ഇക്കാലത്ത് തിരുവിതാംകൂർ കൈവരിച്ച വ്യാവസായിക പുരോഗതി അഭൂതപൂർവമായിരുന്നു. രാജകുടുംബത്തിന്റെ പ്രജാക്ഷേമനിരതത്വം അതിന്റെ പാരമ്യത്തിലെത്തിയത് ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ ഭരണകാലത്താണ്.

ട്രാവൻകൂർ ടൈറ്റാനിയംപ്രോഡക്റ്റ്‌സ്, എഫ്.എ.സി.റ്റി ട്രാവൻകൂർ സിറാമിക്‌സ് (കുണ്ടറ), ആലുവായിലെ ദ ഫോറസ്റ്റ് ഇൻഡസ്ട്രീസ് (ട്രാവൻകൂർ) ലിമിറ്റഡ്, ട്രാവൻകൂർകൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്, സൗത്ത് ഇന്ത്യാ റബ്ബർ വർക്‌സ്, ശ്രീചിത്രാമിൽസ്, കുണ്ടറയിലെയും ആലുവായിലെയും അലുമിനിയം ഫാക്ടറികൾ, ദ ട്രാവൻകൂർ ഒഗേയ്ൽഗ്‌ളാസ് മാനുഫാക്ച്ചറിങ് കമ്പനി, ട്രാവൻകൂർ റയോൺസ് ലിമിറ്റഡ് (പെരുമ്പാവൂർ), ബാലരാമവർമ്മടെക്സ്റ്റയ്ൽസ് ലിമിറ്റഡ് (ചെങ്കോട്ട), വിജയ മോഹിനി മിൽ, ക്വയിലോൺ പെൻസിൽ ഫാക്ടറി, വഞ്ചിനാട് മാച്ചസ് ആൻഡ് ഇൻഡസ്ട്രീസ് (പെരുമ്പാവൂർ), ട്രാവൻകൂർ റബ്ബർ വർക്‌സ് (ചാക്ക), പുനലൂർ പേപ്പർ മിൽസ് തുടങ്ങിയ വ്യവസായശാലകൾ സ്ഥാപിച്ച് കേരളത്തിൽ വ്യാവസായീകരണത്തിന്റെ അടിത്തറ പാകിയത് ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ ഭരണകാലത്താണ്. ഇന്ത്യയിൽ ആദ്യത്തെ സിമന്റ് ഫാക്ടറി തിരുവിതാംകൂറിൽ സ്ഥാപിതമായതും അക്കാലത്താണ്.പള്ളിവാസൽജലവൈദ്യുതപദ്ധതി, സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് സർവ്വീസ് തുടങ്ങിയവ പ്രവർത്തനമാരംഭിച്ചു.

തിരുവിതാംകൂർ സർവ്വകലാശാല 1937 നവംബർ ഒന്നിനു ജന്മംകൊണ്ടു. ( പിന്നീടത് കേരളസർവ്വകലാശാലയായി.1937ൽ തന്നെചിത്രാലയം ആർട്ട് ഗ്യാലറി, സ്വാതിതിരുനാൾ സംഗീത കോളേജ് എന്നിവ സ്ഥാപിതമായി. ഏഷ്യയിൽ ആദ്യമായി വധശിക്ഷ നിർത്തൽ ചെയ്തത് തിരുവിതാംകൂറിലായിരുന്നു, 1944 നവംബർ 11-ആം തീയതി ശ്രീചിത്തിരതിരുനാൾ മഹാരാജാവ് പുറപ്പെടുവിച്ച ഒരു വിളംബരത്തിലൂടെ അതും പ്രാവർത്തികമായി. സംസ്‌കാരത്തിന്റെ പുതിയ കാറ്റിനും വെളിച്ചത്തിനും കടന്നുവരാനായി രാജ്യത്തിന്റെ വാതിലുകൾ തുറന്നിടുകമാത്രമല്ല മഹാരാജാവ് ചെയ്തത്. കടലുകൾ കടന്ന് ചെന്ന് വിഭിന്ന സംസ്‌ക്കാരങ്ങളെ മനം തുറന്നു മനസ്സിലാക്കാൻ മുതിരുകയും ചെയ്തു. കടലുകൾ താണ്ടിച്ചെന്ന് ഗ്രേറ്റ് ബ്രിട്ടണിലെത്തി അധികാരത്തിന്റെ പരമോന്നതസ്ഥാനവുമായി നേരിട്ട് സമ്പർക്കപ്പെട്ട ആദ്യത്തെ മഹാരാജാവാണ് ശ്രീചിത്തിരതിരുനാൾ. 1932 ലെ യൂറോപ്യൻ പര്യടനത്തിൽ മഹാരാജാവ് ലണ്ടൻ, ബ്രസ്സൽസ്, ബെർലിൻ, ജനീവ, മിലാൻ, വെനീസ്, റോം തുടങ്ങിയ നഗരങ്ങൾ സന്ദർശിച്ചു. വത്തിക്കാനിൽ ചെന്ന് പോപ്പ് പിയൂസ് പതിനൊന്നാമനെ കണ്ടു സംസാരിച്ചു. തിരുവിതാംകൂറിന്റെ പെരുമയും മഹിമയും വിദേശങ്ങളിൽ വിലമതിക്കപ്പെടാൻ ആ പര്യടനം ഏറെ ഉപകരിച്ചു.

ജനങ്ങളുടെ രാജഭക്തി കൊടുമ്പിരിക്കൊണ്ടു ഇന്നും നിലനിന്നുപോരാൻ കാരണം ഈ രാജർഷിതുല്യനായ എളിമയുടെ ഉദാഹരണമായ ഈ കുറിയമനുഷ്യൻ തന്നെയാണ്.ദിവാൻ സർ സി. പി. രാമസ്വാമി അയ്യർക്കെതിരെ ജനരോഷം തിളച്ചു മറിഞ്ഞപ്പോഴും രാജഭക്തിക്ക് ഒരു ഊനവും തട്ടിയിരുന്നില്ലായെന്നത് ചേർത്തുവായിക്കണം.

തിരുവിതാംകൂറിനെ സംബന്ധിച്ചുള്ള മറ്റെല്ലാകാര്യവും മറവിയിലാണ്ടുപോയാലും മഹാരാജാവിന്റെ ഈ ഒരൊറ്റ പ്രവൃത്തിയെ വരും തലമുറകൾ നന്ദിപുരസ്സരം ഓർക്കുകതന്നെ ചെയ്യും എന്ന് മഹാത്മാഗാന്ധി പറഞ്ഞ ക്ഷേത്രപ്രവേശനവിളംബരത്തെക്കാളും ഓരോ തിരുവനന്തപുരത്തുകാരന്റെയും ജീവിതത്തിന്റെ ഭാഗമായി കാണുന്ന കാണുന്ന നൂറുകൂട്ടം കാര്യങ്ങൾ തിരുവിതാംകൂർ രാജാക്കന്മാരുടെ സംഭാവനയായി ഇവിടുണ്ട്. രാജഭരണം അവസാനിക്കുകയും മുൻരാജാക്കന്മാർക്ക് നൽകിവന്ന പ്രിവിപഴ്സ്' നിർത്തലാക്കുകയും ചെയ്ത് പതിറ്റാണ്ടുകൾകഴിഞ്ഞിട്ടും തിരുവിതാംകൂർ രാജവംശം നാട്ടുകാരെ സംബന്ധിച്ച് ഇന്നും രാജകുടുംബം തന്നെയാണ്. അതിനാലാണ് ഇന്നത്തെ സുപ്രീംകോടതി വിധി ഓരോ തിരുവനന്തപുരത്തുകാരന്റേയും വിജയമായി മാറുന്നതും.

കോടതി വിധി വന്നപ്പോൾ കണ്ണിരോടെ ആലിംഗനം ചെയ്യുന്ന ഒരമ്മയെയും മകനെയും കാണുമ്പോൾ ഓരോ തിരുവനന്തപുരത്തുകാരന്റേയും കണ്ണ് അറിയാതെ നിറഞ്ഞുപ്പോവുന്നത് അവരെ അറിയാവുന്നതിലാണ്. നൂറ്റാണ്ടുകളുടെ സാംസ്‌കാരത്തുടർച്ചയുടെ ഇങ്ങേത്തലയ്ക്കലെ കണ്ണിയാണ് ആ അമ്മയും മകനും. നഷ്ടസൗഭാഗ്യങ്ങളെയോർത്തും കൈവിട്ടുപോയ വിശേഷാധികാരങ്ങളെ ചൊല്ലിയും ദുഃഖിക്കാത്ത അവരുടെ കണ്ണിൽ ജലധാരയുണ്ടായത് അവരുടെ കുലദൈവത്തിന്മേൽ അവർക്കു കാലങ്ങളായിട്ടുള്ള അവകാശം കൈവിട്ടുപ്പോകുമെന്നോർത്തു മാത്രമായിരുന്നു. കാലത്തിനൊപ്പം മനം കൊണ്ട് സമരസപ്പെടുമ്പോഴും പാരമ്പര്യത്തിന്റെ ലളിതസുന്ദരങ്ങളായ നന്മകൾ വെടിയാൻ രാജകുടുംബാംഗങ്ങൾ തയ്യാറാവുന്നില്ലായെന്നത് എളിമ അവർക്ക് എന്നും ജീവിതത്തിന്റെ ഭാഗമായതിനാലാണ്. ഭൂതകാലത്തിന്റെ അവശേഷിക്കുന്ന നന്മകളെ പാടെ ഇല്ലായ്മ ചെയ്യാൻ ഒരുമ്പെട്ടിറങ്ങുന്നവർക്ക് ഇതൊന്നും മനസ്സിലാവില്ല. ഇനിയൊട്ട് മനസ്സിലാവാനും വഴിയില്ല.

ഇന്ന് ഈ വിധി കേട്ടപ്പോൾ മനസ്സിലേയ്ക്ക് ആദ്യമെത്തിയത് എന്റെ വിശ്വാസജീവിതത്തിന്റെ ഭാഗമായ അനന്തശായിയായ ആ തിരുരൂപമാണ്. പിന്നെ വീട്ടിനടുത്തെ കവടിയാർ കുന്നും കൊട്ടാരവും കൂട്ടുകാരിയായ അഞ്ജനാവർമ്മയെയുമാണ്.രാജപ്രൗഢിയുടെ പെരുമയോതുന്ന രാജവീഥിയെയും അതിലൂടെ പായുന്ന ആനവണ്ടിയെയുമാണ്. ശംഖുമുഖവും ആറാട്ടും മുറജപവും ലക്ഷദീപവും കിഴക്കേകോട്ടയും കനകകുന്നും മൃഗശാലയും യൂണിവേഴ്‌സിറ്റി കോളേജും കേരളസർവ്വകലാശാലയും ഹജൂർക്കച്ചേരിയുമൊക്കെ പ്രവാസചൂടിനെ തണുപ്പിക്കുന്ന ഗൃഹാതുരതയാകുമ്പോൾ മനസ്സിൽ ഓടിയെത്തുന്നു തൊണ്ണൂറിലെത്തിയ അമ്മുമ്മയും അവരുടെ രക്തത്തിലലിഞ്ഞ രാജഭക്തിയും.!ഒരു സുവർണ്ണയുഗത്തിന്റെ അവസാനത്തെ കണ്ണിയെ അടുത്തറിയാൻ കഴിഞ്ഞ,ഒരിക്കൽ സിംഹാസനാരൂഢനായി രാജ്യംവാണ പൊന്നുതമ്പുരാനെയും പിന്നെ ഒരു സാധാരണ പൗരനായി നമ്മുടെയിടയിൽ ജീവിച്ച കുറിയ മനുഷ്യനെയും അവരോളം മനസ്സിലാക്കിയവർ വേറെ കാണിലല്ലോ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP