Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വകാര്യവല്ക്കരണത്തിനെതിരെ സമരം ചെയ്യാൻ മുന്നിട്ടിറങ്ങിയ യൂണിയൻ തൊഴിലാളികൾ 1500 ലധികം സർവീസ് വെറും മൂന്ന് വർഷങ്ങൾ കൊണ്ട് ഇവിടം നിന്നും നിർത്തിയകാര്യം അറിഞ്ഞില്ല; രണ്ട് വർഷമായി ഡ്യൂട്ടി ഫ്രീ അടച്ചു പൂട്ടിയിട്ടും പരിഗണനയില്ല; മാലിദ്വീപിൽ നിന്ന് എത്തുന്ന സന്ദർശകരും കുറഞ്ഞു; കേരളത്തിലെ ഏറ്റവും ചെറിയ എയർപോർട്ടെന്ന നിലയിലേയ്ക്ക് തിരുവനന്തപുരം വിമാനത്താവളം മാറ്റപ്പെട്ടണമെന്നത് പലരുടേയും വാശിയാണെന്ന് തോന്നുന്നു; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്


ഒരു കാലത്ത് അറബിപ്പൊന്ന് സ്വപ്നം കണ്ട് മരുഭൂമിയിലേയ്ക്ക് പ്രയാണം നടത്തിയിരുന്ന പ്രവാസി മലയാളികളെ സ്വപ്നസാക്ഷാത്ക്കാരത്തിലെത്തിച്ചിരുന്ന വിമാനത്താവളമായിരുന്നു തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം. തെക്കനെന്നോ വടക്കനെന്നോ ഉള്ള കിന്നരിയില്ലാതെ ഗൾഫുക്കാരൻ മലയാളിയെന്ന ഒറ്റ ലേബലിൽ പൊന്നുവാരാൻ കൊതിക്കുന്ന കാസർകോഡുകാരനെ മുതൽ പാറശ്ശാലക്കാരനെ വരെ സ്വപ്നഭൂമികയിലെത്തിച്ച ഇടം
അവഗണനയുടെ തീരാക്കടലിൽ മുങ്ങിത്താഴുന്നതിന് കഴിഞ്ഞ കുറേ നാളുകളായി സാക്ഷ്യം വഹിച്ചിട്ടുണ്ട്.

1932 ൽ തിരുവിതാംകൂർ രാജഭരണകാലത്ത് നിർമ്മിച്ച വിമാനത്താവളമായ തിരുവനന്തപുരം വിമാനത്താവളം ഒരുക്കാലത്ത് കേരളത്തിന്റെ പ്രതാപത്തിന്റെയും പ്രൗഢിയുടെയും അടയാളമായിരുന്നു. നൂറ്റാണ്ടു മുമ്പ് തിരുവിതാംകൂർ രാജകുടുംബം ദാനം നൽകിയ സ്ഥലത്താണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ കേരളത്തിലെ ആദ്യ വിമാനത്താവളവും പിന്നീട് ആദ്യ അന്താരാഷ്ട്ര വിമാനത്താവളമാകുകയും ചെയ്തു. IATA യുടെ അംഗീകാരമായ TRV എന്ന ലോഗോ നേടുന്ന ആദ്യത്തെ ഇന്ത്യൻ വിമാനത്താവളവും ലോകത്തിലെ തന്നെ രണ്ടാമത്തെ വിമാനത്താവളവുമാണ് തിരുവനന്തപുരം വിമാനത്താവളം. IATAയുടെ ലോഗോ സ്വന്തമാക്കിയ ആദൃത്തെ വിമാനത്താവളം ലോസ് ഏഞ്ചൽസ് ആണ്.
ഇത്തരത്തിൽ ഓരോ തിരുവനന്തപുരത്തുക്കാരന്റേയും സ്വകാര്യ അഹങ്കാരമായിരുന്ന എയർപോർട്ടിന്റെ മോശം അവസ്ഥയ്ക്കു പിന്നിൽ സർക്കാരിന്റെ പിടിപ്പുക്കേടും അനാവശൃ യൂണിയൻ ഇടപെടലുകളും ഒത്തുക്കളി രാഷ്ട്രീയവും മാത്രമാണ് ഉണ്ടായിരുന്നത്.

യാത്രക്കാർ കുറഞ്ഞതും ശക്തമായ എമിഗ്രേഷൻ നിയമങ്ങളുമാണ് തിരുവനന്തപുരം വിമാനത്താവളത്തെ പിന്നിലേക്കാക്കിയതെന്നാണ് ഉയരുന്ന ആരോപണം. പക്ഷെ അങ്ങനെ ചെയ്തത് ആര്? തിരുവനന്തപുരത്തുകാരിയായ പ്രവാസിയെന്ന നിലയിൽ മാലദ്വീപിലും മലേഷ്യയിലും ഒമാനിലും പലകുറി യാത്ര ചെയ്ത ഒരാളെന്ന നിലയിലും ഞാൻ അനുഭവിച്ചതും അറിഞ്ഞതുമായ പലതുമുണ്ട്.

അനുഭവങ്ങളുടെ തുടക്കം മാലദ്വീപിൽ നിന്നു തന്നെയാകട്ടെ .ചികിത്സയുമായും വിദ്യാഭ്യാസപരമായും എന്തിന് മികച്ച ഷോപ്പിങ് അനുഭവത്തിനായും മാലദ്വീപുവാസികൾ ഏറെ ആശ്രയിച്ചിരുന്ന നഗരമായിരുന്നു തിരുവനന്തപുരം. മാലെ സിറ്റിയിൽ നിന്നും ഇന്ത്യയിലെത്താൻ ഏറ്റവും അടുത്തുള്ള വിമാനത്താവളമാണ് തിരുവനന്തപുരം. അതിനായി അവർ ഏറെ ആശ്രയിച്ചിരുന്നത് എയർ ഇന്ത്യയും മാൽദീവിയൻ എയർലൈൻസുമായിരുന്നു. എന്നാൽ കുറഞ്ഞ ടിക്കറ്റ് നിരക്കുമായി സ്‌പൈസ് ജെറ്റ് മാലെ -കൊച്ചി സർവ്വീസ് ആരംഭിച്ചപ്പോൾ മാലദ്വീപുകാർ തിരുവനന്തപുരം കൈവിട്ട് കൊച്ചിയിലേയ്ക്ക് തിരിച്ചു.കൊച്ചിയിലെ ലുലുമാളും അമൃത-ലേക്ക്‌ഷോർ ആശുപത്രികളിലെ ചികിത്സാസൗകര്യങ്ങളും ഒപ്പം കുറഞ്ഞ ഫ്‌ളൈറ്റ് ടിക്കറ്റും അവരെ കൊച്ചിയിലേയ്ക്കാകർഷിച്ചു.അതുപോലെ തന്നെയാണ് മാലദ്വീപിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരും ആരോഗ്യരംഗത്തുള്ളവരും ടൂറിസം രംഗത്തുള്ളവരുമായ മലയാളികളും! ഇന്ന് അവരും തിരുവനന്തപുരത്തേക്കാൾ കൂടുതലും സ്‌പൈസ് ജെറ്റിനെ ആശ്രയിച്ച് കൊച്ചിയിലേയ്ക്ക് യാത്രചെയ്യുന്നു.
നഷ്ടം തിരുവനന്തപുരത്തിനു മാത്രം.

ഇപ്പോൾ തന്നെ പ്രമുഖ എയർലൈൻ കമ്പനികൾ അവരുടെ തിരുവനന്തപുരം ഓഫീസുകൾ അടച്ചു പുട്ടി തുടങ്ങി . സിംഗപ്പൂരിലേയ്ക്കുള്ള
സിൽക്ക് എയർ സർവ്വീസ് നിറുത്തലാക്കിയതിനു പുറമേ മലേഷ്യൻ എയർലൈനായ മലിൻഡോ നിറുത്തലാക്കിയിരുന്നു. മലേഷ്യയിലേയ്ക്കും ആസ്‌ട്രേലിയയിലേയ്ക്കും ന്യൂസിലണ്ടിലേയ്ക്കും തായ്‌ലാണ്ടിലേയ്ക്കുമുള്ള യാത്രികർക്ക് തീർത്തും അനുഗൃഹമായിരുന്നു മെലിൻഡോ സർവ്വീസ്.ടൂറിസ്റ്റുകൾക്കും തമിഴ്‌നാട്ടിൽ നിന്നും മലേഷ്യയിലേയ്ക്കുള്ള സ്ഥിരം യാത്രികരും ഏറെ ആശ്രയിക്കുന്ന ഒരു സർവ്വീസാണ് മലിൻഡോ.അന്താരാഷ്ട്ര കമ്പനികൾ മിക്കതും അവരുടെ ക്ലയൻസിനും ജീവനക്കാർക്കുമുള്ള ടിക്കറ്റുകൾ കൂടുതലും നല്കുന്നത് കുറേ നാളുകളായി കൊച്ചിയിലേയ്ക്കാണ്.

മറ്റൊന്ന്, തിരുവനന്തപുരത്ത് നിന്നുള്ള എമിറേറ്റ്സിന്റെ അഞ്ചോളം സർവീസുകളാണ് നിർത്തലാക്കിയതാണ്. എമിറേറ്റ്സ് തിരുവനന്തപുരം വിട്ട് ബാംഗ്ലൂർ-ദുബായ് സെക്ടറിൽ കൂടുതൽ സർവ്വീസുകൾ ഏർപ്പെടുത്തി. ഫ്ലൈറ്റ് ദുബായ് തിരുവനന്തപുരത്തേക്കുള്ള സർവ്വീസ് അവസാനിപ്പിച്ചു. സൗദി എയർലൈൻസും തിരുവനന്തപുരത്തെ വിട്ട മട്ടാണ്. ഇവരെല്ലാം കൊച്ചിയിലേക്കും കണ്ണൂരിലേക്കും പോയി. കുവൈറ്റിലേയ്ക്കും ദമാമിലേയ്ക്കുമുള്ള ഡയറക്ട് ഫ്‌ളൈറ്റുകൾ ഇല്ലാതെയായി.

തിരുവനന്തപുരം എയർപോർട്ടിൽ എമിഗ്രേഷന്റെ നൂലാമാലകൾ പറഞ്ഞ് പല യാത്രക്കാരുടെയും യാത്ര തടയുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ പലപ്പോഴും അതിനു സാക്ഷിയായിട്ടുമുണ്ട്.
എമിഗ്രേഷൻ നിയമങ്ങളിലെ യാത്രികർക്കുള്ള അറിവില്ലായ്മയെ അപമാനിക്കുന്ന തരത്തിലാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം.
എമിഗ്രേഷനിലുള്ളവരുടെ ഇത്തരം സമീപനങ്ങൾ യാത്രക്കാരെ മറ്റ് എയർപോർട്ടുകൾ വഴി യാത്രചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇവിടെ നിന്നും ഓഫ്ലോഡ് ആകുന്ന (എമിഗ്രേഷൻ ക്ലിയറൻസ്) യാത്രക്കാരൻ കൊച്ചിയിൽ നിന്നോ, കോഴിക്കോട് നിന്നോ സുഖമായി യാത്ര ചെയ്യുന്നു. ഇന്ത്യയിൽ എല്ലായിടത്തും എമിഗ്രേഷൻ നിയമങ്ങൾ ഒന്നെന്നിരിക്കേ തിരുവനന്തപുരത്ത് നിന്ന് മാത്രം യാത്രക്കാർക്ക് പോകാൻ കഴിയാത്തതിനു പിന്നിൽ ഒത്തുക്കളിയുണ്ട്. ഈ എയർപോർട്ടിനെ മനഃപൂർവ്വം പ്രശ്‌നങ്ങളിലേയ്ക്ക് തള്ളിവിടുന്നതിനുപിന്നിൽ വൻകളികളുണ്ടെന്ന് സാരം.
തിരുവനന്തപുരം എയർപോർട്ടിൽ ഡ്യൂട്ടിഫ്രീഷോപ്പ് നിർത്തലാക്കിയിട്ട് രണ്ടിലേറേ വർഷങ്ങളായി.അതുപോലെ തന്നെ കുഞ്ഞുങ്ങളുമായി ഒറ്റയ്ക്ക് ഇവിടെ വന്നിറങ്ങുന്ന സ്ത്രീകൾക്കും ഇവിടെ നിന്നും യാത്രചെയ്യേണ്ട സ്ത്രീകൾക്കും പോർട്ടർ സർവ്വീസ് ലഭിക്കുന്നില്ല.ലഗേജും കൈക്കുഞ്ഞുങ്ങളുമായി വന്നിറങ്ങുന്നവർ ശരിക്കും പെടാപ്പാട് പെടുന്നു.വിമാനത്താവള വികസനം ലോകോത്തര നിലവാരത്തിൽ നടന്നില്ല, കാർഗോ പൂട്ടി.റൺവേയുടെ ലൈസൻസ് തന്നെ താൽക്കാലികമാണ് നമുക്ക്.

നിലവിൽ കേരളത്തിലെ ഏറ്റവും ചെറിയ എയർപോർട്ടെന്ന നിലയിലേയ്ക്ക് തിരുവനന്തപുരം വിമാനത്താവളം മാറ്റപ്പെട്ടണമെന്നത് പലരുടേയും വാശിയാണെന്ന് തോന്നുന്നു. ഒരു സംസ്ഥാന തലസ്ഥാനം എന്ന പരിഗണന കൂടി ഇല്ലാതെ എയർപോർട്ടിന് വേണ്ടി തമ്മിൽ തല്ലുന്നു ഇവിടുത്തെ ഭരണപക്ഷം. സ്വകാര്യവല്ക്കരണത്തിനു വിടില്ലായെന്നു പറഞ്ഞു കോടതിയിൽ പോയി. ഇത്രയും വർഷമായി വികസനം ഇല്ലാതെ കിടന്ന ഈ എയർപോർട്ട് കേരള സർക്കാരിന്റെ കയ്യിൽ കിട്ടി എന്ത് വികസനമാണ് കാണിക്കാൻ പോകുന്നതെന്ന് പൊതുജനത്തിനു പ്രത്യേകിച്ച് ഓരോ തിരുവനന്തപുരത്തുക്കാരനും അറിയാം.

എയർപോർട്ട് വികസനത്തിന്റെ പേരിൽ 2008ൽ തുടങ്ങിയ സ്ഥലമെടുപ്പ് 2020 ലും നീക്കുപോക്കാവാതെ നില്ക്കുന്നത് നമ്മൾ കാണുന്നതല്ലേ. പഴയ പഠനം നിലനിർത്തി 18 ഏക്കർ കഥയും പറഞ്ഞു സർക്കാർ ഇരിക്കുന്നതല്ലാതെ സ്ഥലം ഏറ്റെടുക്കലോ എന്തിന് വിജ്ഞാപനം പുറപ്പെടുവിക്കലെങ്കിലും നടത്താൻ കഴിഞ്ഞോ? കേരളത്തിലെ ആദ്യത്തെ വിമാനത്താവളമിന്ന് വാർത്തകളിൽ നിറയുന്നത് കള്ളക്കടത്തിന്റെയും സ്വർണ്ണക്കടത്തിന്റെയും പ്രധാനതാവളമായി മാത്രമല്ലേ?

സ്വകാര്യവല്ക്കരണത്തിനെതിരെ സമരം ചെയ്യാൻ മുന്നിട്ടിറങ്ങിയ യൂണിയൻ തൊഴിലാളികൾ 1500 ലധികം സർവീസ് വെറും മൂന്ന് വർഷങ്ങൾ കൊണ്ട് ഇവിടം നിന്നും നിറുത്തിയകാര്യം അറിഞ്ഞതായി ഭാവിച്ചതുമില്ല,പ്രതികരിച്ചുമില്ല. വിമാനത്താവളത്തിലെ ഉപഭോക്താക്കൾ യാത്രക്കാരാണ്. അവരുടെ സൗകര്യത്തിനും ആവശ്യങൾക്കുമാവണം സർക്കാർ പ്രഥമപരിഗണന നല്‌കേണ്ടതും നോക്കേണ്ടതും. സംസ്ഥാനം 600 കോടിയുടെ വികസനം വിമാനത്താവളത്തിന് പ്രഖ്യാപിച്ചപ്പോൾ ഇതേ എയർപോർട്ടിന്റെ വികസനം ഏറ്റെടുക്കാൻ നടക്കുന്ന അദാനി ഗ്രൂപ്പ് 1500 കോടിയുടെ വികസനം പ്രഖ്യാപിക്കുന്നു. സ്വാഭാവികമായി എയർപോർട്ട് ഉപയോഗിക്കുന്നവരായ ഞങ്ങൾ യാത്രക്കാർ അദാനിക്കൊപ്പമേ നില്ക്കൂ. കാരണം അത്യാധുനികസംവിധാനത്തോടെയുള്ള എയർപോർട്ട് ഏതൊരു യാത്രക്കാരന്റെയും ചോയ്‌സാണ്.ഇവിടെ ഞങ്ങൾ യാത്രികർ
രാഷ്ട്രീയം അല്ല വികസനം മാത്രം ആണ് ചിന്തിക്കേണ്ടത്.സ്വന്തം നാട്ടിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം ഉണ്ടായിട്ടും മറ്റുള്ള വിമാനത്താവളത്തെ ആശ്രയിച്ചു പ്രവാസ ജീവിതത്തിലേക്ക് പോകുന്നവരുടെയും തിരിച്ചുമുള്ള അവസ്ഥ മനസിലാക്കേണ്ടത് സംസ്ഥാനസർക്കാരാണ് . കേന്ദ്രമല്ല. കുറച്ച് വർഷങ്ങൾക്ക് ഉള്ളിൽ തൊട്ടടുത്ത് കന്യാകുമാരി ജില്ലയിൽ ഒരു വൻ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കാൻ തമിഴ്‌നാട് സർക്കാർ തയ്യാറാകുന്നുമുണ്ട്. അതുകൂടി ആയാൽ തിരുവനന്തപുരം വിമാനത്താവളം അടച്ചു പൂട്ടൽ ഭീഷണി നേരിടും. എയർപോർട്ടിലെ ജോലിയിൽ പോലും രാഷ്ട്രീയം കാണുന്ന ചില യൂണിയൻ തൊഴിലാളികൾക്ക് വേണ്ടി നമ്മുടെ എയർപോർട്ട് നാശത്തിൽ എത്തിക്കരുത്.

എന്തിനാണ് അദാനിക്ക് തന്നെ എയർപോർട്ട് വികസനം കൊടുക്കുന്നത് എന്ന് ചോദിക്കുന്നവർ മറന്നുപ്പോകുന്ന അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്ന ചിലത് കൂടി പറയട്ടെ.
നമ്മുടെ രാജ്യത്ത് ഒരു ലേലം വിളി നടക്കുമ്പോൾ നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്ത് വരുന്ന വ്യക്തിക്ക്/കമ്പനിക്ക് ആണ് കരാർ കൈമാറുന്നത്, അല്ലാതെ രണ്ടാം സ്ഥാനത്ത് വന്നവർക്ക് അല്ല. വിമാനത്താവളത്തിന്റെ ലേലത്തിൽ അദാനിയുടെ കമ്പനി ഒന്നാം സ്ഥാനത്ത് വന്നു. അതുകൊണ്ട് കരാർ ആ കമ്പനിക്ക് നൽകാൻ തീരുമാനിച്ചു.അതിലെന്തിന് സർക്കാർ കോടതിയിൽ പോകണം?

അദാനിയുടെ 5 വിമാനത്താവളങ്ങൾ കൂട്ടിയിണക്കിയുള്ള സർവീസുകളുണ്ടായാൽ തിരുവനന്തപുരത്തിന് കുതിപ്പുണ്ടാകും.മാത്രമോ സ്വകാര്യ പങ്കാളിയുണ്ടായാൽ അടിസ്ഥാന സൗകര്യ വികസനകുതിപ്പും ലോകോത്തര സൗകര്യങ്ങളുമുണ്ടാവും.കൂടുതൽ രാജ്യങ്ങളിലേക്ക് സർവീസുകൾ തുടങ്ങാം, കണക്ഷൻ സർവീസുകളും കൂടും. സ്വകാര്യവത്കരണത്തിന്റെ ഭാഗമായി കൂടുതൽ അന്താരാഷ്ട്ര വിമാനങ്ങൾ വിമാനത്താവളത്തിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കുന്നു. സഞ്ചാരികളുടെ വരവിന്റെ ഒഴുക്കിനനുസരിച്ച് ടിക്കറ്റ് ഇളവുകൾ പ്രഖ്യാപിക്കാൻ വിമാനക്കമ്പനികൾ നിർബന്ധിതരാകും ഇതു കാരണം കേരള ടൂറിസത്തിന് സംഭവിക്കാൻ പോകുന്ന നേട്ടം സ്വപ്നം കാണുന്നതിനുപ്പുറമാവും .തിരുവനന്തപുരം ജനതയും പ്രവാസികളും ഒന്നടങ്കം വിമാനത്താവളം അദാനി ഗ്രൂപ്പിൽ സ്വകാര്യവൽക്കരണം നടത്താൻ കൂടുതൽ ആഗ്രഹിക്കുന്നു അതിന് ഒരുമിച്ചു നിൽക്കുന്നു.കേരള സർക്കാരും അദാനി ഗ്രൂപ്പും ചേർന്ന് ഒരു കമ്പനി രൂപീകരിച്ചു എയർപോർട്ട് ഏറ്റെടുത്താൽ കൂടുതൽ നന്നാവുകയും ചെയ്യും.

ഇന്ത്യയിലെ ആദ്യത്തെ പിപിപി മോഡൽ സ്റ്റേഡിയം വന്നത് തിരുവനന്തപുരത്താണ്. അതുകൊണ്ട് നഷ്ടമാണോ ലാഭമാണോ നമുക്കുണ്ടായത്?
പിപിപി മോഡൽ നഗര റോഡ് ഇന്ത്യയിൽ ആദ്യമായി വന്നത് തിരുവനന്തപുരം നഗരത്തിൽ ആണ്. അത് വിജയമായതുകൊണ്ടല്ലേ കോഴിക്കോട് നടപ്പിലാക്കുന്നത്. ?
വിഴിഞ്ഞം തുറമുഖം കഴിഞ്ഞ 25 വർഷമായി മുടങ്ങി കിടന്ന പദ്ധതിയാണ്. കേരളത്തിലെ പ്രശ്‌നങ്ങൾ അതിജീവിച്ചു ആ പദ്ധതി യാഥാർഥ്യം ആകുകയാണ്.വിഴിഞ്ഞത്ത് പണികൾ അതിവേഗം പുരോഗമിക്കുന്നത് നമ്മൾ കാണുന്നതല്ലേ? അതുപോലെ തന്നെയാവും ഇതുമെന്നു നൂറ്റൊന്നുശതമാനം ഉറപ്പുള്ളതുക്കൊണ്ടാണ് ഓരോ തിരുവനന്തപുരത്തുക്കാരനും അദാനിഗ്രൂപ്പിന്റെ ഏറ്റെടുക്കൽ ആഗ്രഹിക്കുന്നത്; അംഗീകരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP