Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പെരിയ ഇരട്ടക്കൊലപാതകക്കേസ്: സിബിഐ അന്വേഷണം നടക്കാതിരിക്കാൻ വേണ്ടി മാത്രം സംസ്ഥാന സർക്കാർ ഇതുവരെ ചെലവാക്കിയത് ഒരു കോടിയിലേറെ രൂപ; പുറത്താക്കപ്പെട്ട ഒരു ബ്രാഞ്ച് സെക്രട്ടറിക്കുവേണ്ടിയാണോ ഈ ഒരു കോടി രൂപയെന്ന് നമ്മൾ ചോദിക്കരുത്; കാരണം ഹി ഇസ് എ ഹോണറബിൾ മാൻ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

പെരിയ ഇരട്ടക്കൊലപാതകക്കേസ്: സിബിഐ അന്വേഷണം നടക്കാതിരിക്കാൻ വേണ്ടി മാത്രം സംസ്ഥാന സർക്കാർ ഇതുവരെ ചെലവാക്കിയത് ഒരു കോടിയിലേറെ രൂപ; പുറത്താക്കപ്പെട്ട ഒരു ബ്രാഞ്ച് സെക്രട്ടറിക്കുവേണ്ടിയാണോ ഈ ഒരു കോടി രൂപയെന്ന് നമ്മൾ ചോദിക്കരുത്; കാരണം ഹി ഇസ് എ ഹോണറബിൾ മാൻ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

പെരിയ ഇരട്ടകൊലപാതകം കേരളീയ സമൂഹമനസാക്ഷിയെ ഞെട്ടിച്ചത് രണ്ടു കാര്യങ്ങളിലാണ്. ഒന്ന് ഇളംപ്രായത്തിലുള്ള രണ്ട് കുട്ടികളെ രാഷ്ട്രീയവൈരത്തിന്റെ പേരിൽ അതിനിഷ്ഠൂരമായി ഇല്ലാതാക്കിയ പ്രാകൃതപ്രത്യയശാസ്ത്രത്തിന്റെ മൃഗീയത കണ്ട്. രണ്ടാമത് ഇരകൾക്കൊപ്പം നില്ക്കാതെ വേട്ടക്കാർക്കൊപ്പം നില്ക്കുന്ന,അവരെ ഏതുവിധേനയും സംരക്ഷിക്കാൻ കച്ചക്കെട്ടിയിറങ്ങിയ ഭരണകൂടത്തിന്റെ നെറികേട് കണ്ട്.

സമൂഹമനസാക്ഷിക്ക് മുന്നിൽ ഈ ദാരുണകൊലപാതകം പതംപറഞ്ഞു നിരത്തിവയ്ക്കുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്.ഒക്കെയും ഭരണകുടത്തിനെതിരെ വിരൽചൂണ്ടാൻ പാകത്തിനുള്ളവ. ഒരു കൊലപാതക കേസ് കൃത്യമായി അന്വേഷിക്കാതിരിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ അതിന്റെ എല്ലാ സംവിധാനവും ഉപയോഗിച്ച് ശ്രമിക്കുന്നത് എന്തുകൊണ്ടായിരിക്കും.? കേരള പൊലീസിന്റെ അതിദുർബ്ബലമായ കുറ്റപത്രം തള്ളി ഹൈക്കോടതി ആവശ്യപ്പെട്ട സിബിഐ അന്വേഷണത്തെ എതിർക്കാൻ മാത്രം ഒരു കോടിയിലേറെ രൂപ വറുതിയിൽ എരിപൊരിക്കൊള്ളുന്ന ഒരു സർക്കാർ ചെലവഴിച്ചത് എന്തിനായിരിക്കും. ? സ്വന്തം പാർട്ടിയിലെ കൊടും ക്രിമിനലുകളെ രക്ഷിക്കാൻ മുടക്കുന്ന തുക ഗതിയില്ലാതെ വട്ടം കറങ്ങുന്ന , രണ്ട് വൻ പ്രളയവും കൊറോണയെന്ന മഹാമാരിയും വട്ടം കറക്കുന്ന പാവപ്പെട്ട മനുഷ്യരുടെ കയ്യിൽ നിന്നും പിടിച്ചു പറിച്ച നികുതി പണമല്ലേ സർക്കാരേ? നിയമസഭയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തോട് ഇനിയും സർക്കാർ ഖജനാവിലെ പണം കൊണ്ടുതന്നെ അപ്പീൽ പോകുമെന്നു വെല്ലുവിളിക്കാൻ ധൈര്യമുള്ള മുഖ്യമന്ത്രി ഈ സമൂഹത്തിനു നല്കുന്ന സന്ദേശം എന്താണ്? തികച്ചും നെഗറ്റീവ് സന്ദേശത്തിനൊപ്പം തനി മാടമ്പി സ്‌റ്റൈൽ വെല്ലുവിളി കൂടിയാണത്. പക്ഷേ ഹി ഇസ് എ ഹോണറബിൾ മാൻ!

സിബിഐ കേസ് ഏറ്റെടുത്താൽ കേരളാ പൊലീസിന്റെ മനോവീര്യം തകർന്നുപോകുന്നത് തടയാൻ വേണ്ടി കഷ്ടപ്പെടുന്ന,അതിനു വേണ്ടി ഇല്ലായ്മയ്ക്കിടയിലും കോടികൾ ചെലവാക്കുന്ന സർക്കാറിന്റെ മനസ്സ് ആരും കാണാതെ പോകരുത്. ഈ സർക്കാരും പിന്നണിയാളുകളും ആദരണീയരാണ്. സിപിഎമ്മിനു യാതൊരു പങ്കുമില്ലെന്നു തുടക്കം മുതൽ പറയുകയും വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ നടന്ന ഒരു കൊലപാതകം എന്ന് ആവർത്തിക്കുകയും ചെയ്യുന്ന ഒരു സംഭവത്തിൽ ന്യായമായ അന്വേഷണത്തെ സംസ്ഥാന സർക്കാർ എതിർക്കുന്നതിന്റെ യുക്തിയെ ചോദ്യം ചെയ്യുകയും അരുത്. കാരണം ഹി ഇസ് എ ഹോണറബിൾ മാൻ.

സിപിഎമ്മിന്റെ ഭാരവാഹികളും അംഗങ്ങളും സജീവപ്രവർത്തകരുമായ 14 പേരാണ് പ്രതിപട്ടികയിലുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാംപ്രതിയും സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയും പെരിയ ഏരിയാകമ്മിറ്റി അംഗവുമായ എ. പീതാംബരനെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. പീതാംബരന് കൃപേഷിനോടും ശരത് ലാലിനോടുമുള്ള വ്യക്തിവിരോധമാണ് കൊലയുടെ കാരണമെന്നാണ് സിപിഎമ്മും കേരളാ പൊലീസും പറഞ്ഞത്. കേരളാപൊലീസ് സംഘം ആദരണീയരായതിനാൽ പ്രോസിക്യൂഷൻ സാക്ഷികളായി ചേർത്തിരിക്കുന്നവരിലേറെയും സിപിഎം അനുഭാവികളും കൊലപാതകത്തിൽ പങ്കുണ്ട് എന്നു കുടുംബം സംശയിക്കുന്നവരുമാണ് എന്നതാണ് ഐറണി.

സിബിഐ കേസ് ഏറ്റെടുക്കാതിരിക്കാൻ സുപ്രീംകോടതിയിൽനിന്നുള്ള സീനിയർ അഭിഭാഷകരെ കൊണ്ടുവന്നാണ് സർക്കാർ വാദിച്ചത്. തുടക്കത്തിൽ കേസ് ഏറ്റെടുത്ത അഡ്വ. രഞ്ജിത്ത് കുമാറിന് 25 ലക്ഷം രൂപയാണ് ഫീസായി നൽകിയത്. പിന്നീട് വന്ന അഡ്വ. മനീന്ദർ സിങിന് 20 ലക്ഷവും അദ്ദേഹത്തിന്റെ ജൂനിയറായ പ്രഭാസ് ബജാജിന് ഒരു ലക്ഷവും നൽകി. ഇതിനു പുറമെ നവംബർ മാസത്തെ രണ്ട് സിറ്റിങിൽ മനീന്ദറിനു 40 ലക്ഷവും പ്രഭാസ് ബജാജിനു രണ്ട് ലക്ഷവുമാണ് ഫീസ്. സിബിഐ അന്വേഷണം നടക്കാതിരിക്കാൻ വേണ്ടി മാത്രം സംസ്ഥാന സർക്കാർ ഇതുവരെ ചെലവാക്കിയത് ഒരു കോടിയിലേറെ രൂപയാണ്. പുറത്താക്കപ്പെട്ട ഒരു ബ്രാഞ്ച് സെക്രട്ടറിക്കുവേണ്ടിയാണോ ഈ ഒരു കോടി രൂപയെന്ന് നമ്മൾ ചോദിക്കരുത്. കാരണം ഹി ഇസ് എ ഹോണറബിൾ മാൻ.

കൊല നടത്തിയത് പുറത്തുനിന്നുള്ള ക്വട്ടേഷൻ ടീമാണ്. അന്വേഷണം സിബിഐയിലേക്കെത്തിയാൽ അവർ വഴി പാർട്ടിയിലെ പല ഉന്നതരിലേയ്ക്കും കേസെത്തും. ഇതിനെ തടയിടാനാണ് പാർട്ടിയും സർക്കാരും ശ്രമിക്കുന്നത് എന്നത് എന്റെ പഴമനസ്സിലെ മാത്രം സംശയമല്ല. പക്ഷേ ഐ ആം നോട്ട് എ ഹോണറബിൾ ലേഡി!

NB: സിബിഐ കേസ് ഏറ്റെടുത്താൽ കേരളാ പൊലീസിന്റെ മനോവീര്യം തകർന്നുപോകുന്നത് തടയാൻ വേണ്ടി അഹോരാത്രം പണിയെടുക്കുന്ന സർക്കാർ തന്നെ പുറത്തു നിന്നും വക്കീലന്മാരെ കൊണ്ട് വരുമ്പോൾ , കേരളത്തിലെ സർക്കാർ വക്കീലന്മാരുടെ ആത്മവീര്യം സംരക്ഷിക്കാൻ എന്തു ചെയ്യും എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP