Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചില മൗനങ്ങൾ കാണുമ്പോൾ പറയാതെ വയ്യ! 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ലാണോ 'ബിരിയാണി'യിലാണോ സ്ത്രീവിരുദ്ധതയും പാട്രിയാർക്കിയും കൂടുതൽ; സ്ത്രീത്വമെന്നത് നിമിഷയുടെ ഇറങ്ങിപ്പോക്കാവുന്നത് ഹിന്ദുവിരുദ്ധത കൊണ്ടാണ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

ചില മൗനങ്ങൾ കാണുമ്പോൾ പറയാതെ വയ്യ! 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ലാണോ 'ബിരിയാണി'യിലാണോ സ്ത്രീവിരുദ്ധതയും പാട്രിയാർക്കിയും കൂടുതൽ; സ്ത്രീത്വമെന്നത് നിമിഷയുടെ ഇറങ്ങിപ്പോക്കാവുന്നത് ഹിന്ദുവിരുദ്ധത കൊണ്ടാണ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

ചില മൗനങ്ങൾ കാണുമ്പോൾ, അവയ്ക്ക് പിന്നിലെ നീതികേട് കാണുമ്പോൾ പലതും ഉറക്കെ വിളിച്ചുപ്പറയണമെന്നു തോന്നും. ചോദ്യങ്ങൾ ഒന്നൊന്നായി ഉറക്കെ ചോദിക്കണമെന്നു തോന്നും. പറഞ്ഞു വന്നത് ഇവിടുത്തെ ബുദ്ധിജീവി പുരോഗമന ഫേക്കുകളുടെ ഇരട്ടത്താപ്പിനെ കുറിച്ചാണ്. അവർ ഒരേ തരം സോഷ്യൽ ഇൻ ജസ്റ്റിസിനെ രണ്ടു രീതിയിൽ നോക്കി കാണുന്നതിനെ കുറിച്ചാണ്. സ്വന്തം പൊളിറ്റിക്കൽ interest നോക്കി ചിലതിനെ പൊലിപ്പിക്കുകയും ചിലതിനെ പാടേ അവഗണിക്കുകയും ചെയ്യുന്ന narcissistic attitude നെ കുറിച്ചാണ്. ചുരുക്കത്തിൽ പറഞ്ഞാൽ ഭാരതീയ ഇന്ത്യൻ അടുക്കളയിലെ സിങ്കിൽ മാത്രം കണ്ട പാസ്റ്റീവ് വയലൻസും സ്ത്രീവിരുദ്ധതയും ബിരിയാണി ചെമ്പിൽ നുരഞ്ഞു പൊന്തിയിട്ടും കാണാത്തതിനെ കുറിച്ചാണ് .

നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്ത ജിയോ ബേബിയുടെ മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയ്ക്ക് കിട്ടിയ റിവ്യൂസ് അമ്പരപ്പിക്കുന്നതായിരുന്നു. ആ സിനിമയിലെ misogynyയും patriarchyയുമൊക്കെ പരത്തി പറഞ്ഞ് ഇതാണ് സിനിമ , ഇതായിരിക്കണം സിനിമയെന്ന അഭിനന്ദനവർഷവുമായി സോഷ്യൽ മീഡിയയിലെങ്ങും പാണന്മാരുടെ തുടിക്കൊട്ടലുകളായിരുന്നു. സിനിമയിലെ പാസ്റ്റീവ് വയലൻസ് കണ്ട സ്ത്രീപക്ഷവാദികൾ പിന്നെ നടത്തിയത് തുറന്നെഴുത്തിന്റെ പുത്തൻ അദ്ധ്യായങ്ങൾ. ആർത്തവവും അശുദ്ധിയും ബ്രാഹ്മണിക്കൽ ഹെജിമണിയും സവർണതയും ഒക്കെ അരച്ചുകലക്കി നിരൂപണമെഴുതിയ ബുദ്ധിജീവികൾ. ശബരിമലയ്ക്ക് പോകാൻ മാലയിട്ട രണ്ട് അയ്യപ്പന്മാരുടെ മുഖത്ത് സിങ്കിലെ മലിന ജലം കോരിയൊഴിച്ച നായിക എത്ര പെട്ടെന്നാണ് നവോത്ഥാനത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും പ്രതീകമായത്. ജിയോ ബേബിയെന്ന സംവിധായകനു ഈ ഒരൊറ്റ സിനിമയിലൂടെ കിട്ടിയ മൈലേജ് ഭയങ്കരമായിരുന്നു. റിവ്യൂസ് വായിച്ചറിഞ്ഞവർ വല്ല വിധേനയും സിനിമ തപ്പിയെടുത്ത് കണ്ടു ഹിറ്റാക്കി.എന്തായിരുന്നു അതിന്റെ കാരണം ? ഇത്രമേൽ പരാമർശിക്കപ്പെടാൻ തക്ക മെറിറ്റുള്ളതായിരുന്നുവോ ആ സിനിമ? അത്രമേൽ സ്ത്രീവിരുദ്ധതയും ഗാർഹിക പീഡനവും അതിൽ ഉണ്ടായിരുന്നുവോ ? ഇതിനുള്ള ഉത്തരങ്ങൾ കിട്ടണമെങ്കിൽ ബിരിയാണിയെന്ന സിനിമ കാണണം. എന്നിട്ട് ഏതിലാണ് misogyny , patriarchy കൂടുതലെന്ന് തുലനം ചെയ്യണം. ഇവിടുത്തെ ബുദ്ധിജീവി പുരോഗമന വർഗ്ഗം അതിനു മുതിരില്ല. കാരണം അവർക്ക് വേണ്ട വിവാദ വിഷയമായ ശബരിമല, ആർത്തവം അതിലില്ല. പിന്നെന്താണ് അതിലുള്ളത് ? അതിന്റെ വേവിലും പൊന്തുന്ന ആവിയിലും ഉയരുന്ന ഗന്ധത്തിലുമൊക്കെ ഉള്ളത് മതത്തിന്റെ ചുമരിനുള്ളിൽ വെന്തുനീറുന്ന സ്ത്രീ ജീവിതമാണ്.

നമുക്ക് ചുറ്റിലുമുള്ള യാഥാർത്ഥ്യങ്ങളെ കലയുടെ അടുപ്പിലിട്ട് പാകപ്പെടുത്തിയതാണ് സജിൻബാബുവിന്റെ ബിരിയാണി. സംസ്ഥാന അവാർഡും നിരവധി പുരസ്‌കാരങ്ങളും നേടിയ ചിത്രം. ഒരു സംവിധായകന്റെ ഏറ്റവും ധീരമായ ചുവടുവയ്‌പ്പ്. എന്നിട്ടും സജിൻ ബാബുവിനെ കുറിച്ചും ബിരിയാണിയെ കുറിച്ചും എത്ര ബുദ്ധിജീവികൾ എഴുതി ? അടുക്കളസിങ്കിൽ ആർത്തിരമ്പിയ എഴുത്തീച്ചകൾ എന്തേ ബിരിയാണിച്ചെമ്പിൽ എത്തി നോക്കിയില്ല ? കാരണം ഈ സിനിമയിലെ നായികയുടെ പേര് ഖദീജയെന്നാണ്. അവളുടെ ഭർത്താവ് അടിയുറച്ച ഇസ്ലാം മത വിശ്വാസിയാണ്. സിനിമയിലെ ഖദീജയുടെ സഹോദരൻ ഐസിസിൽ ആകൃഷ്ടനായി സിറിയയിൽ പോയി മരണപ്പെട്ട സൈനുവാണ്. കഥ നടക്കുന്നത് ഒരു നോമ്പുകാലത്താണ്. നായിക അടിവയറിൽ ചവിട്ടി പൊലീസുകാർ അലസിപ്പിച്ച തന്റെ ഗർഭസ്ഥ ശിശുവിനെ ബിരിയാണിച്ചെമ്പിലിട്ട് വേവിച്ച് ഇഫ്താർ വിരുന്ന് ഒരുക്കുന്നുണ്ട്. ബിരിയാണി കാണിച്ചു തരുന്ന കാഴ്ചകൾ അസുഖകരമാണ്; അങ്ങേയറ്റം പ്രകോപനപരമാണ്. ഒപ്പം ആഴത്തിൽ മുറിപ്പെടുത്തുന്നതുമാണ്. ഒരു ഘട്ടത്തിൽ അത് വന്യവും ക്രൂരവുമായി മാറുന്നുമുണ്ട്. എങ്കിലും സത്യത്തിന്റെ സ്പർശമില്ലാത്ത ഒരു കഷണം ദൃശ്യമോ ശബ്ദമോ നമുക്ക് ബിരിയാണിയിൽ കണ്ടെത്താൻ കഴിയില്ല. എന്നിട്ടും എന്തേ അതേ കുറിച്ചുള്ള റിവ്യൂസ് സോഷ്യൽ മീഡിയാ വൈറൽ ആവുന്നില്ല. അതിനെ കുറിച്ചാണ് , ആ മൗനത്തെ കുറിച്ചാണ് ഞാൻ ആദ്യ ഖണ്ഡികയിലെഴുതിയത്. തെളിച്ചമുള്ള ദൃശ്യങ്ങളാൽ നമുക്കു ചുറ്റുമുള്ള ഇരുളിനെ അടയാളപ്പെടുത്തുന്ന സജിൻ ബാബുവിന്റെ ധീരത എന്തുകൊണ്ട് അടുക്കള സിങ്കോളം വാഴ്‌ത്തപ്പെടുന്നില്ല ?

ബിരിയാണിയുടെ ചേരുവകളിൽ എല്ലാമുണ്ട്. സത്രീ ഉണ്ട്, സ്ത്രീവിരുദ്ധതകളുണ്ട്, മതമുണ്ട്, അധികാരമുണ്ട്, സമൂഹമുണ്ട്, ചുരുക്കത്തിൽ നമ്മുടെ വർത്തമാനത്തിന്റെ തിളയ്ക്കുന്ന പ്രശ്നങ്ങളെല്ലാം ബിരിയാണിയിൽ ഉണ്ട്. എന്നിട്ടും എന്തേ അത് ചർച്ചാവിഷയമാകുന്നില്ല ? ബിരിയാണി'യിലെ യുവാവ് തീവ്രവാദ റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കുകയും ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്യുന്നു. അതിനെ തുടർന്നുള്ള പലതരം സംഭവങ്ങളിലൂടെ, ഭയങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകൾ കേരളീയ സമൂഹത്തിന്റെ കൂടി അനുഭവമാണ്. എന്നിട്ടും ഈ സിനിമ ഇവിടെ ചർച്ചയാവുന്നതേയില്ല.

മഹത്തായ അടുക്കളയിൽ സുരാജിന്റെ ഭർത്താവ് നിമിഷയ്ക്ക് നിഷേധിക്കുന്ന ഓർഗസ്സത്തിന്റെ പതിന്മടങ്ങ് നിഷേധം ഖദീജ അനുഭവിക്കുന്നുണ്ട്. എന്നിട്ടും തുറന്നെഴുത്തുകാരില്ല എന്നതാണ് സത്യം. മതതീവ്രവാദം, പൗരോഹിത്യം, മതത്തിനകത്തെ സ്ത്രീവിരുദ്ധത, പുരുഷമേധാവിത്വം ഒക്കെയും ബിരിയാണി നല്ല തെളിച്ചമുള്ള ഫ്രെയിമിൽ തുറന്നുകാട്ടിയിട്ടും കേരളത്തിലെ പ്രബുദ്ധർ ഇപ്പോഴും ജിയോ ബേബിയുടെ അടുക്കളയ്ക്കുള്ളിലാണ്. അവരുടെ പ്രതികരണ ശേഷി ആ സിങ്കിലെ മലിനജലത്തിലും നിമിഷയുടെ ആർത്തവദിനങ്ങൾക്കുള്ളിലും കുരുങ്ങിപ്പോയതുകൊണ്ടാണല്ലോ ബിരിയാണി ചെമ്പിലെ നുരഞ്ഞുപൊന്തുന്ന യാഥാർത്ഥ്യങ്ങളെ കാണാൻ കഴിയാത്തത് .

സമൂഹത്തിലെ വിലക്കുകളെ-മതപരമായതും പുരുഷാധിപത്യ സ്വഭാവമുള്ളതുമായ-എല്ലാത്തിനെയും തകർത്ത് മുന്നേറാനുള്ള സ്ത്രീ സ്വത്വത്തിന്റെ തീവ്രമായ ആഗ്രഹം ഖദീജയിൽ കണ്ടിട്ടും നിങ്ങൾക്ക് ഇപ്പോഴും സ്ത്രീത്വമെന്നത് നിമിഷയുടെ ഇറങ്ങിപ്പോക്കാവുന്നത് നിങ്ങൾക്കുള്ളിൽ ഉറഞ്ഞുകൂടിയ ഹിന്ദുവിരുദ്ധത കൊണ്ടാണ്. യാഥാർത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഖദീജയിൽ കാണാത്ത പലതും നിമിഷയിലുണ്ടെന്നു തോന്നുന്നത് അതുകൊണ്ടാണ്. അല്ലയോ സെലക്ടീവ് പുരോഗമനവാദികളെ , ഒന്നറിയുക മഹത്തായ ഇന്ത്യൻ അടുക്കളയെ പ്രതി നിങ്ങളെഴുതിയ തുറന്നെഴുത്തുകളെയെല്ലാം നിങ്ങളുടെ intellectual masturbation മാത്രമാണ് എന്ന് തിരിച്ചറിയുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP