Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഫ്ഗാനിസ്ഥാനിൽ 20 കൊല്ലം ലക്ഷകണക്കിന് സൈനീകരുമായി ഒരു ട്രില്യൻ ഡോളർ ചെലവാക്കിയിട്ട് അമേരിക്ക എന്ത് നേടി? പണനഷ്ടം, ജീവഹാനി, മാനനഷ്ടം; അമേരിക്ക പരാജയപെട്ടു പിൻതിരിയുമ്പോൾ

അഫ്ഗാനിസ്ഥാനിൽ 20 കൊല്ലം ലക്ഷകണക്കിന് സൈനീകരുമായി ഒരു ട്രില്യൻ ഡോളർ ചെലവാക്കിയിട്ട് അമേരിക്ക എന്ത് നേടി? പണനഷ്ടം, ജീവഹാനി, മാനനഷ്ടം; അമേരിക്ക പരാജയപെട്ടു പിൻതിരിയുമ്പോൾ

ജെ എസ് അടൂർ

താലിബാനെതീരെ യുദ്ധം ചെയ്തു ഇല്ലായ്മ ചെയ്യാൻ അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ എത്തിയത് ഇരുപതുകൊല്ലം മുമ്പാണ്. അൽ ക്വയദ എന്ന തീവ്ര വാദ ഇസ്ലാമിക് സംഘടന വേൾഡ് ട്രേഡ് സെന്റർ/പെന്റഗൺ അക്രമണത്തിൽ മൂവായിരം പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അമേരിക്ക താലിബാൻ സർക്കാരിനെയും സൈന്യത്തെയും നിഷാകസനം ചെയ്യുവാൻ അവിടെ യുദ്ധം തുടങ്ങിയിട്ട് ഇരുപതുകൊല്ലമാകുന്നു. എന്താണ് സംഭവിച്ചത്?

വിവിധ കണക്കുകൾ അനുസരിച്ചു ഏതാണ്ട് രണ്ടരലക്ഷം ആളുകളാണ് പല രീതിയിൽ കൊല്ലപ്പെട്ടത്.അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞു പത്തു കൊല്ലത്തിൽ മാത്രം 66,000 അഫ്ഘാൻ സൈനികർ കൊല്ലപ്പെട്ടും. അതു പോലെ 47, 245 സിവിലിയന്മാർ. 6284 അമേരിക്കക്കാർ കൊല്ലപെട്ടു. അതിൽ 2448 പേർ സൈനീകർ.3846 പേർ അമേരിക്കൻ സെക്യൂരിറ്റി കോൺട്രാക്ട്ടർസ്. 20700 അമേരിക്കൻ സൈനികർക്ക് ഗുരുതരമായ പരിക്ക്. അതു കൂടാതെ നേറ്റോ രാജ്യങ്ങളിൽ നിന്ന് 1144 സൈനീകർ. അമേരിക്കക്കും നേറ്റൊ രാജ്യങ്ങൾക്ക് 7428 സൈനീക /സെക്യൂരിറ്റി കൊണ്ട്രക്‌റ്റെഴ്‌സ് കൊല്ലപ്പെട്ടു.

395, 800 അഫ്ഘാനിസ്ഥാൻകാർക്ക് പലായനം ചെയ്യേണ്ടി വന്നു. ഇത് കൂടാതെ 73 മാധ്യമപ്രവർത്തകർ 44 എയ്ഡ് വർക്കേഴ്‌സ്. എനിക്ക് നേരിട്ടു പരിചമുള്ള നാലു സഹ പ്രവർത്തകർ കൊല്ലപ്പെട്ടു. സുഹൃത്തുക്കളിൽ ഒരാളും. ഈ കണക്കിൽ ഒന്നും പെടാത്ത ആയിരങ്ങൾ വേറെയും. അമേരിക്കയ്ക്ക് ഒരു ട്രില്യൻ ഡോളർ ചിലവഴിക്കേണ്ടി വന്നു അമേരിക്കയ്ക്ക് ഇറാക്കിലും അഫ്ഗാനിസ്ഥാനിലും കൂടെ രണ്ടു ട്രില്യൻ ഡോളർ ചിലവഴിക്കേണ്ടി വന്നു

എന്നിട്ട് അമേരിക്ക എന്ത് നേടി.? ഒന്നും നേടിയില്ല. എന്ന് മാത്രമല്ല ഇരുപതുകൊല്ലം കഴിഞ്ഞു വെറും മൂന്നാഴ്‌ച്ചകൾക്കകം താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തു. താലിബാനേ വകവരുത്താൻ പോയ അമേരിക്ക 2014 ഇൽ തന്നെ യുദ്ധ അക്രമങ്ങൾ അവസാനിപ്പിച്ചു. ഔദ്യോഗികമായി സെപ്റ്റംബർ 15 ന് പിൻവലിയും എന്ന് അമേരിക്ക പറഞ്ഞു. പക്ഷെ അതിനു ഒരു മാസം മുന്നിൽ താലിബാൻ പിടിച്ചെടുത്തു.

വിയറ്റ്‌നാമിലും ഇറാക്കിലും എല്ലാം അമേരിക്കയ്ക്ക് അവിടുത്തെ സമൂഹത്തയൊ ഭരണ സംവിധാനത്തെയൊ ഒന്നും ശ്വാശ്വതമായി മാറ്റുവാൻ സാധിച്ചില്ല.
അതു മാത്രം അല്ല ലക്ഷകണക്കിന് ആളുകൾ കൊല്ലപ്പെട്ടു. എന്നിട്ട് എങ്ങും ആർക്കും സമാധാനമൊ സൗഹാർദമൊ ഉണ്ടായില്ല. എങ്ങും. അമേരിക്കയുടെ സാമ്പത്തിക സ്ഥിതി തന്നെ പരുങ്ങലിലായി. യൂറോപ്പിൽ ബ്രിട്ടനിൽ അടക്കം പല വിധ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികൾ. അതു കൂടാതെ കാലവസ്ഥാന വെതിയാനവുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങൾ. മഹാ വ്യാധികൾ.

അതെ സമയം ചൈന ലോകത്തിലെ വലിയ സാങ്കേതിക, സാമ്പത്തിക സൈനിക ശക്തിയായി വളരുന്നു. ചൈനയും റഷ്യയുമായി യോജിച്ചു സംയുക്ത സൈനീക അഭ്യാസം. 1980 കളിൽ സോവിയറ്റ് യൂണിയനെതിരായി അമേരിക്ക ഫണ്ട് ചെയ്തു പാക്കിസ്ഥാനയും സൗദി അറേബ്യയേയും ഔട്ട്‌സോഴ്‌സ് ചെയ്തു സൃഷ്ട്ടിച്ച ഇസ്ലാമിക് തീവ്ര വാദ ആയുധ രാഷ്ട്രീയം ഇന്ന് പല രീതിയിൽ മ്യൂറ്റെറ്റ് ചെയ്തു സായുധ തീവ്ര ഇസ്ലാമിക് ഹിംസ രാഷ്ട്രീയമായി പരിണമിച്ചിരിക്കുന്നു. ഭൂട്ടോയെ നിഷ്‌ക്കാസനം ചെയ്തു സിയാ ഉൾ ഹക്കിനെ അവരോധിച്ചു വളർത്തിയ താലിബാൻ വൈറൽ മനസ്തിയേയും യുദ്ധത്തെയും നേരിടാൻ അമേരിക്ക പരാജയപെട്ടു.

അമേരിക്കയുടെ സന്നാഹത്തിൽ വളർന്നവർ തന്നെ അമേരിക്കയേ തിരിഞ്ഞു കൊത്തുന്നതാണ് കഴിഞ്ഞ നാല്പതുകൊല്ലത്തെ യുദ്ധ ചരിത്രം.
യൂ എസ് എവിടെയൊക്കെ യുദ്ധതിന്നു വലിയ ബ്രാ വഡോയിൽപോയോ അവിടെ എല്ലാ സംഭവിച്ചത് അവസാനം നിവർത്തി ഇല്ലാതെ പിന്മാറുകയായിരുന്നു. വിയറ്റ്‌നാമിലും, ഇറാക്കിലും അഫ്ഗാനിസ്ഥാനിലും സംഭവിച്ചതതാണ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സാങ്കേതിക സൈനിക ശക്തിയായിട്ടും അമേരിക്ക എല്ലാ യുദ്ധങ്ങളിലും പതിനായിരകണക്കിന് അമേരിക്കൻ സൈനീകരെ കുരിതി കൊടുത്തു. ദശലക്ഷം ആളുകളെ കൊന്നിട്ട് വർഷങ്ങൾ യുദ്ധം ചെയ്തിട്ട് പണം നഷ്ടം. ലക്ഷകണക്കിന് നിരപരാധികളുടെ ജീവ നഷ്ടം.ആ രാജ്യങ്ങളെ കുട്ടിചോറാക്കുക അല്ലാതെ ഒന്നും നേടിയില്ല.

അഫ്ഗാനിസ്ഥാനിൽ ഇരുപതുകൊല്ലം ലക്ഷകണക്കിന് സൈനീകരുമായി ഒരു ട്രില്യൻ ഡോളർ ചെലവാക്കിയിട്ട് അമേരിക്ക എന്ത് നേടി.? പണ നഷ്ടം. ജീവ ഹാനി. മാന നഷ്ട്ടം. അവസാനം നിവർത്തി ഇല്ലാതെ ഓരോ രാജ്യത്തു നിന്നും ഓടി പോകേണ്ടി വന്നു. അമേരിക്ക 2014 ഇൽ കൊമ്പാറ്റ് ഓപ്പറേഷൻ നിർത്തിയത് യുദ്ധ ക്ഷീണം കൊണ്ടാണ്. അന്ന് മുതൽ അഫ്ഗാനിസ്ഥാനിൽ താലിബാനു പണവും, ആയുധങ്ങളും പരിശീലനവും കൊടുത്തു യുദ്ധ സന്നാഹങ്ങൾ ഒരുക്കിയത് ആരൊക്കെയാണ്? അമേരിക്കൻ മേധാവിത്തത്തെ വെല്ലുവിളിക്കുന്ന രാജ്യങ്ങളാണ്. റഷ്യ, ഇറാൻ, ചൈന. പിന്നെ അമേരിക്ക പാല് ഊട്ടി വളർത്തിയ തിരിഞ്ഞു കൊത്തുന്ന ചില രാജ്യങ്ങളും.

ഇരുപതുകൊല്ലം കഴിഞ്ഞു അമേരിക്ക ആ രാജ്യത്തിനു വേണ്ടിയൊ, അമേരിക്കക്കു വേണ്ടിയൊ, ലോകത്തിന് വേണ്ടിയോ എന്തെങ്കിലും ചെയ്‌തോ എന്നത് പ്രസക്തമായ ചോദ്യമാണ്. ലോകത്തെ ഏറ്റവും വലിയ ഇന്റലിജിൻസ് സംവിധാനമുള്ള അമേരിക്ക യഥാർത്ഥ പൊളിറ്റിക്കൽ ഇന്റലിജിൻസ് ഇല്ലാത്തതു കൊണ്ടല്ലേ ഈ 'എടുത്തു ചാട്ട ' യുദ്ധ അധിനിവേശ രാഷ്ട്രീയം കളിച്ചു എല്ലായിടത്തും പരാജയപെട്ടു തിരിഞ്ഞോടിയത്?

അഫ്ഗാനിസ്ഥാനിൽ അമേരിക്കയ്ക്ക് വേണ്ടി പ്രവർത്തിച്ച ഇരുപതിനായിരത്തിലധികം പരിഭാഷകരെപ്പോലും അവിടെ നിന്ന് മാറ്റുവാൻ അമേരിക്കയ്ക്ക് സാധിച്ചില്ല. പല രാജ്യങ്ങളും എംബസി അടച്ചു സ്ഥലം വിട്ടു. അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ മാറ്റുവാൻ താലിബാനുമായി ബാക്ചാനൽ ചർച്ച ചെയ്യേണ്ട ദുരവസ്ഥ!
യുദ്ധം കൊണ്ടു മാത്രം ഒരു സമൂഹവും മാറില്ല. മാറിയിട്ടില്ല. അമേരിക്ക ഏഷ്യയിൽ നടത്തിയ യുദ്ധങ്ങളിലും പല തരത്തിൽ പരാജയപെട്ടു. ഈ യുദ്ധങ്ങളിൽ ആരും ഒന്നും നേടിയില്ല. അമേരിക്കയുടെ രാഷ്ട്രീയ ധാർമികത മേൽക്കോയ്മയേ ക്ഷീണിപ്പിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP