Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനവസരത്തിലും അനാവശ്യമായ ഇ-റിക്ഷാ നിരോധനം

അനവസരത്തിലും അനാവശ്യമായ ഇ-റിക്ഷാ നിരോധനം

അനുദിനം വർദ്ധിച്ചു വരുന്ന പുക വാഹനങ്ങൾ സൃഷ്ടിക്കുന്ന പരിസ്ഥിതി മലിനീകരണത്തിന്റെ പശ്ചാതലാത്തിൽ വളരെ പ്രാധാന്യത്തോടെ ഡൽഹി തെരുവുകളിൽ വെറും രണ്ടു വർഷങ്ങൾക്കിപ്പുറം മാത്രം പ്രത്യക്ഷപെട്ടതാണ് ബാറ്ററിയിൽ ഓടുന്ന ഇ-റിക്ഷ എന്ന ചെലവ് കുറഞ്ഞ സാധാരണകാരന്റെ പുതു വാഹനം.

കായിക അദ്ധ്വാനം വളരെ ആവശ്യമുള്ള രണ്ടു പേർക്ക് മാത്രം സഞ്ചരിക്കാവുന്ന സാധാരണ റിക്ഷയിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇത്തരം ഇ.റിക്ഷകൾ. കായിക ബലം തീരെ ആവശ്യമില്ലാത്ത എന്നാൽ സഞ്ചാലകന് വളരെ ചുരുങ്ങിയ ചെലവിൽ മുന്തിയ വരുമാനവും , സഞ്ചരിക്കുന്നവർക്കു മറ്റു റിക്ഷകളെ അപേക്ഷിച്ച് തുച്ഛമായ ചെലവിൽ തന്നെ നിശ്ചിത സ്ഥാനത്തെയ്ക്ക് യാത്ര ചെയ്യുവാൻ സാധിക്കും എന്നതു തന്നെയാണ് പരിതസ്ഥിതിക്ക് അനുകൂലവും അനുയോജ്യവുമായ ഈ വാഹനം ഇത്രയേറെ ജനപ്രിയമാകുവാനുള്ള പ്രധാന കാരണം.

ചെറിയ ദൂരപരിധിക്കുള്ള യാത്രയ്ക്ക് പോലും നാൽപ്പതും അറുപതും തുടങ്ങി ഭീമമായ തുകയ്ക്ക് വേണ്ടി വിലപേശി നിൽക്കുന്ന മറ്റു റിക്ഷകളുടെയും , ഓട്ടോ റിക്ഷകളുടെയും മറ്റും ധിക്കാരപരമായ സമീപനത്തിൽ ജനം മനം മടുത്ത സാഹചര്യത്തിലാണ് അതെ ദൂരപരിധി വെറും അഞ്ചും പത്തും രൂപയ്ക്ക് മാത്രം സഞ്ചരിക്കാം എന്ന ആശ്വാസവുമായി ജനമധ്യത്തിൽ ഇ-റിക്ഷകൾ അവതരിക്കുന്നത്. ഈ സവിശേഷത തന്നെയാണ് ജനകീയതയോടൊപ്പം മുൻ സൂചിപ്പിച്ച വിഭാകങ്ങളുടെ ശത്രു പക്ഷത്ത് ഇവരെ പ്രതിഷ്ടിച്ചതും.

കാരണം ഇ-റിക്ഷകളുടെ ആഗമനത്തോടു കൂടി അന്നം മുട്ടിയത് ഇത്തരം സംരംഭങ്ങൾക്ക് പിറകിലെ മാഫിയ സംഘമാണല്ലോ. കേട്ടറിവുകൾ ശരിയെങ്കിൽ ഡൽഹി തെരുവിലെ റിക്ഷകളുടെ ഉടമകൾ അത് ഓട്ടിക്കുന്നവരല്ല എന്നതാണ് വസ്തുത. അവർ വെറും അഞ്ഞൂറും അറുനൂറും രൂപയ്ക്ക് റിക്ഷകൾ ദിവസ വാടകയ്ക്ക് എടുത്തു ഓടിക്കുന്നവർ മാത്രം. ഇത്തരം റിക്ഷകളുടെ യഥാർത്ഥ ഉടമസ്ഥർ പ്രമുഖ രാഷ്ട്രീയക്കാർ തുടങ്ങി സമൂഹത്തിലെ ഉന്നത സ്ഥാനീയവർ വരെയുണ്ട് എന്നതാണ് വസ്തുത.

പതിനായിരക്കണക്കിന് റിക്ഷകളാണ് ഒരോ ഭാഗത്തും ഇത്തരം മാഫിയകൾ കൈകാരും ചെയ്യുന്നത്. ആയതിന്റെ നടത്തിപ്പ് ഇവരുടെ തന്നെ നിയന്ത്രണത്തിലുള്ള ഗുണ്ടാ സംഘങ്ങൾക്കും ആയിരിക്കും. ആയതു കൊണ്ട് തന്നെ മെയ്യനങ്ങാതെ യാതൊരു വിധ സർക്കാർ ടാക്‌സുകളുടേയും ബാധ്യതകളില്ലാത്ത ദിനം പ്രതിയുള്ള ഈ ഭീമമായ വരുമാനത്തെ ഒരു സുപ്രഭാതത്തിൽ ഇല്ലാതാക്കുവാൻ ഇക്കൂട്ടർ സമ്മതിക്കുമോ? ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യങ്ങളുമായി ബന്ധപെട്ട ഗതാഗത വിഷയങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ സമയബന്ധിതമായി എടുക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുള്ള സർക്കാരുകൾ ഇന്ന് ഇത്തരം മാഫിയകളുടെ സമ്മർദ്ധർത്തിൽ വഴങ്ങിയാണോ ഇ-റിക്ഷയുമായി ബന്ധപെട്ട് കോടതികൾ ഇടപെട്ടിട്ടു കൂടി അനങ്ങാപാറ നയം സ്വീകരിച്ചിരിക്കുന്നത് ?

അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ നിരത്തിലോടുവാൻ അനുവദിക്കണം എന്ന ഇ-റിക്ഷാ ഉടമകളുടെ ആവശ്യം തള്ളികൊണ്ട് കഴിഞ്ഞ 2014 ജൂലായ് 31 നാണ് കോടതിയുടെ നിരോധനം പ്രാബല്യത്തിൽ വന്നത്. ജനങ്ങൾക്കും റോഡിലെ ഗതാഗതങ്ങൾക്കും ഇത്തരം ഇ-റിക്ഷകൾ ദോഷം ചെയ്യുന്നു എന്ന തെറ്റിദ്ധരിക്കപ്പെട്ട കണ്ടെത്തലിന്റെ പശ്ചാത്തലത്തിലുള്ള കോടതിയുടെ നിരോധനത്തിൽ ജനങ്ങൾക്ക് തന്നെ അമർഷമുള്ള സാഹചര്യത്തിൽ കോടതിയെ നിജസ്ഥിതി ബോധ്യപെടുത്തുവാൻ സർക്കാർ തലത്തിൽ നിന്നും യാതൊരു വിധ ശ്രമങ്ങളും നടന്നു കാണുന്നില്ല എന്നതും ഈ വിഷയത്തിൽ കൂടുതൽ സംശയങ്ങൾക്ക് വക നൽകുന്നു .

കോടതി നിർദ്ദേശിക്കും പ്രകാരം നാളിതു വരെയായി ഗതാഗത നിയമത്തിന്റെ കീഴിൽ വന്നിട്ടില്ലാത്ത ഇത്തരം ഇ-റിക്ഷകളെ കൂടി ഉൾകൊള്ളിച്ചുകൊണ്ട് മോട്ടോർ വാഹന നിയമത്തിലെ ചട്ടങ്ങൾ പരിഷ്‌കരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു കൊണ്ട് എത്രയും പെട്ടെന്നു തന്നെ ഈ ജനകീയ വാഹനത്തെ വീണ്ടും നിരത്തിലിറക്കുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നത് . സമാനമായിട്ടുള്ള മറ്റു റിക്ഷകളെ അപേക്ഷിച്ച് ഏതു തരം അധിക പ്രശ്‌നങ്ങളാണ് ഇ-റിക്ഷകളാൽ സൃഷ്ടിക്കപെടുന്നത് ? അപകടങ്ങളുടെ കാര്യത്തിൽ മറ്റു റിക്ഷകളെ അപേക്ഷിച്ച് താരതമ്യേന കുറവ് മാത്രം രേഖപെടുതിയിട്ടുള്ള ജനകീയ വാഹനമായ ഇ-റിക്ഷകളെ പരിസ്ഥിതിക്ക് ഇണങ്ങുന്ന വാഹനമെന്ന നിലയ്ക്ക് ഇനിയെങ്കിലും പ്രശ്‌നങ്ങളിലെക്കും വിവാദങ്ങളിലേക്കും വലിച്ചിഴയ്ക്കാതെ സംരക്ഷിക്കുകയല്ലേ ഉചിതം.

പാവപെട്ടവന്റെ ഉപജീവനം എന്നതിലുപരി സാധാരണകാരന്റെ കീശയ്ക്ക് ദോഷം വരുത്താത ഇ-റിക്ഷാ വിഷയത്തിൽ ഒരു ജനകീയ തീരുമാനം കൈകൊള്ളുന്നതിൽ സർക്കാർ ഇനിയും അമാന്തം കാണിക്കുന്ന പക്ഷം ആയത് വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ വൻ ചർച്ചയ്ക്ക് വഴി വയ്ക്കും എന്നതിൽ സംശയമില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP