Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീഞ്ഞ് മദ്യം ആണെന്ന് വാദിക്കുന്നവർ കുളം കലക്കി മദ്യനിരോധനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർ-ഫാ. പോൾ തേലേക്കാട്ടിന്റെ ലേഖനം

വീഞ്ഞ് മദ്യം ആണെന്ന് വാദിക്കുന്നവർ കുളം കലക്കി മദ്യനിരോധനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർ-ഫാ. പോൾ തേലേക്കാട്ടിന്റെ ലേഖനം

മദ്യ നിയന്ത്രണ നയത്തിന്റെ പശ്ചാത്തലത്തിൽ കത്തോലിക്കാ സഭ വിശുദ്ധ കുർബ്ബാനയിൽ ഉപയോഗിക്കുന്ന വീഞ്ഞ് വിവാദമാക്കിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നടപടിയുടെ പ്രതികരണം ആരാഞ്ഞ് മറുനാടൻ മലയാളിയിൽ നിന്നും ബന്ധപ്പെട്ടപ്പോൾ സീറോ മലബാർ സഭ വക്താവ് ഫാ. പോൾ തേലേക്കാട്ട് നൽകിയ പ്രതികരണമാണ് ചുവടെ കൊടുക്കുന്നത് - എഡിറ്റർ

കേരള സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന മദ്യനയം സംഘാതമായ ഒരു കണ്ടെത്തലിന്റെ ഫലമാണ്. മദ്യം കേരള സമൂഹത്തെ ആപത്ക്കരമായി ബാധിച്ചിരിക്കുന്നു എന്ന തിരിച്ചറിവ് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമുണ്ട്. അതിൽ ഇടതു വലതു വ്യത്യാസമില്ല എന്നതാണ് ഏറെ ശ്രദ്ധേയം. തിരുവനന്തപുരത്തെ ആൾ ഇന്ത്യ ആൽക്കഹോൾ ആന്റ് ഡ്രഗ്‌സ് ഇൻഫർമേഷൻ സെന്റർ നല്കുന്ന കണക്കനുസരിച്ച് കേരളത്തിലെ 44 ശതമാനം വണ്ടി അപകടങ്ങളുടെയും 80 ശതമാനം വിവാഹമോചനങ്ങളുടെയും പിന്നിൽ മദ്യം കണ്ടെത്തുന്നു. സർക്കാർ ആശുപത്രികളിൽ കിടന്നു ചികിത്സിക്കുന്ന 19 ശതമാനം രോഗികളും മദ്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നമുള്ളവരാണ്. ഇത് ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത മദ്യാസക്തിയുടെ ഫലമാണെന്ന് വ്യക്തമാകുന്നു.

ഈ സാഹചര്യമാണ് മദ്യനിയന്ത്രണത്തിന്റെ നയം രൂപീകരിക്കാനുള്ള സമൂഹത്തിന്റെ സമ്മർദ്ദത്തിൽ സർക്കാർ തീരുമാനമെടുത്തത്. ആ തീരുമാനം ഒറ്റയടിക്ക് മദ്യനിരോധനം നടപ്പിലാക്കാനല്ല. മറിച്ച് പടിപടിയായി മദ്യത്തിന്റെ സംലഭ്യത കുറയ്ക്കുക എന്ന പ്രധാനമായ നടപടിയാണ്. ഒരു കാര്യം ശരിയാണ്. വെറും വിലക്കുകൾ കൊണ്ടു മാത്രം ഈ പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല. പുകവലി കേരളത്തിൽ വല്ലാതെ കുറഞ്ഞിട്ടുണ്ട്. വെറും വിലക്കുകളുടെ ഫലമല്ല അത്. ശരിയായ ബോധവത്കരണവും വിദ്യാഭ്യാസവും നടന്നു. പുകവലിയുടെ അപകടം ജനം മനസ്സിലാക്കി. അത് അവർ സ്വയം വേണ്ടെന്നു വച്ചു. ഇതുപോലുള്ള ക്രിയാത്മകവും സാധകവുമായ നടപടികൾ മദ്യത്തിന്റെ കാര്യത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. നമ്മുടെ മാദ്ധ്യമങ്ങൾക്ക് അതിൽ വലിയ പങ്കു വഹിക്കാനുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പ്രശ്‌നം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. പാഠപദ്ധതികൾ മദ്യത്തിന്റെ ഭവിഷത്തുകൾ പഠിപ്പിക്കുന്നവയാകണം. ഒരു സമൂഹത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സർക്കാർ പ്രഥമ പരിഗണന കൊടുക്കേണ്ടതാണ്. തലമുറകളുടെ ഭാവിയും ഇവിടെ ഗൗരവമായി കണക്കിലെടുക്കണം.

വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളിൽ മദ്യം വാങ്ങാൻ കിട്ടും. പക്ഷേ, അവിടെയൊന്നും ഇത്രയും മദ്യാസക്തിയും മദ്യപാനത്തിന്റെ ഫലമായ സാമൂഹിക ഗാർഹിക പ്രതിസന്ധികളുമില്ല. ആ ജനത്തിന് മദ്യത്തിന്റെ ആരോഗ്യപരമായ ഉപയോഗവും അപകടകരമായ ഉപയോഗവും തിരിച്ചറിയാൻ കഴിയുന്നു. പക്ഷേ, നമുക്ക് ആ പക്വത ഉണ്ടായിട്ടില്ല എന്നാണ് ഇന്നത്തെ സാഹചര്യങ്ങൾ തെളിയിക്കുന്നത്. അതുണ്ടാക്കാനുള്ള ശ്രമത്തിൽ മദ്യത്തിന്റെ സംലഭ്യത കുറയ്ക്കുകയും ബോധന പരിപാടികൾ വർദ്ധിപ്പിക്കുകയും ചെയ്യുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

കേരളത്തിന്റെ ഈ മദ്യനയത്തെ അട്ടിമറിക്കാൻ ആഗ്രഹിക്കുന്ന മദ്യലോബിയിൽ വ്യക്തികളും സംഘങ്ങളുമുണ്ടാകാം. ക്രൈസ്തവ സഭ മദ്യത്തിനെതിരായി നിലപാടെടുത്തത് കേരളത്തിന്റെ പൊതുസമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയാണ്. ആ സഭയുടെ വിശുദ്ധ കുർബാനയുടെ വീഞ്ഞ് മദ്യമാണ് അത് നിരോധിക്കണമെന്ന ചിലരുടെ വാദം കുളംകലക്കി മദ്യനയത്തെ അട്ടിമറിക്കാനുള്ള നടപടിയാണ്. അതിന്റെ പിന്നിൽ സാമുദായിക സ്പർദയും ഉണ്ടാകും. അതുകൊണ്ട് ഈ മദ്യാസക്തിയുടെ മാനുഷികപ്രശ്‌നത്തിൽ നിന്ന് ജനങ്ങളെ വഴിതെറ്റിക്കുന്നതിനുള്ള ശ്രമത്തിന് ആക്കം കൂട്ടാൻ സാമൂഹ്യബോധമുള്ളവർ ശ്രമിക്കാതിരിക്കട്ടെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP