Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആക്സിഡന്റ്‌സ് ആൻഡ് ഡിമൈസിന്റെ 'ട്രെയിൻ ദി ലീഡേഴ്സ്' എന്ന പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം റൂവിയിൽ നടന്നു

ആക്സിഡന്റ്‌സ് ആൻഡ് ഡിമൈസിന്റെ 'ട്രെയിൻ ദി ലീഡേഴ്സ്' എന്ന പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം റൂവിയിൽ നടന്നു

മിഡിൽ ഈസ്റ്റിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും വെൽനെസ്സ് ഫൗണ്ടേഷൻ ഡയറക്ടറും കേരള ഗവണ്മെന്റിന്റെ ആരോഗ്യ വിഭാഗവുമായി സഹകരിച്ച് വിവിധ ജീവിത ശൈലീ രോഗങ്ങളെ കുറിച്ച് പൊതുജനത്തിനും ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർക്കും ക്ലാസുകൾ സംഘടിപ്പിക്കുന്ന ഒരു പ്രധാന പരിശീലകനുമായ ഹുസൈൻ ചെറുതുരുത്തി ആയിരുന്നു മുഖ്യപ്രഭാഷകൻ.

സംഘടനയുടെ സജീവ പ്രവർത്തക ആയ സുനിതാ ബാലൻ മുഖ്യാഥിതി ആയ ഹുസൈൻ ചെറുതുരുത്തിയെയും, സോഹാർ ഏരിയയിലെ സജീവ പ്രവർത്തകനായ ബിനോയ് ഒമാനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ആയ ഡോക്ടർ രത്‌നകുമാറിനെയും ബൊക്കെ നൽകി വേദിയിലേക്ക് ആനയിച്ചു.

ആക്സിഡണ്ട്‌സ് & ഡിമൈസസ് സെക്രട്ടറി ജാസ്മിൻ യൂസുഫ് സ്വാഗതം പറഞ്ഞു. തുടർന്ന് സംസാരിച്ച അധ്യക്ഷനും സംഘടനയുടെ ചെയർമാനുമായ നജീബ് കെ. മൊയ്തീൻ എടത്തിരുത്തി സംഘടന രൂപീകരിക്കാൻ ഉണ്ടായ കാരണങ്ങളെക്കുറിച്ചും സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ചും ഇതേവരെ നടത്തിയീട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു.

സംഘടനയുടെ 2019ലേക്ക് തിരഞ്ഞെടുത്ത അംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തി. ചെയർമാൻ ആയി നജീബ് കെ. മൊയ്തീൻ എടത്തിരുത്തി, വൈസ് ചെയർമാൻ ആയി സുരേഷ് പാട്ടത്തിൽ, സെക്രട്ടറി ആയി ജാസ്മിൻ യൂസുഫ്, ട്രെഷറർ ആയി ഫിറോസ് ബഷീർ എന്നിവരെയും തിരഞ്ഞെടുത്തു. മസ്‌കത്ത് ഏരിയ ചാർജ് സുനിതാ ബാലൻ, സോഹാർ ഏരിയ ചാർജ് സലിം ഇ.കെ, നിസ്വ ഏരിയ ചാർജ് ആസിഫ് മുഹമ്മദ്, ഇബ്രി ഏരിയ ചാർജ് സിദ്ദിഖ് അബ്ദുള്ള, ശർഖിയ ഏരിയ ചാർജ് ഫവാസ് കൊച്ചന്നൂർ, ബുറൈമി ഏരിയ ചാർജ് സുനിൽ ഓപെൽ എന്നിവരുടെ ലിസ്റ്റും സദസ്സിനെ പരിചയപ്പെടുത്തി. മനുഷ്യ നന്മ മാത്രം ലക്ഷ്യമാക്കിയ സംഘടനക്ക് കൂടുതൽ വിപുലമായ ഭാവിപ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രവർത്തകർ സജീവമായി ജനസേവന രംഗത്ത് ഇടപെടലുകൾ നടത്തേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.

തുടർന്ന് സംസാരിച്ച മുഖ്യ പ്രഭാഷകൻ ഹുസൈൻ ചെറുതുരുത്തി 'കേരളത്തിൽ വൃക്കരോഗങ്ങൾ പടർന്നു പിടിക്കുകയാണെന്നും ഒപ്പം ഡയാലിസിസ് കേന്ദ്രങ്ങളും, അതൊരു സ്ഥായിയായ പരിഹാരമല്ലെങ്കിലും, മൂന്നു വർഷം മുമ്പ് നൂറിൽ പത്തു പേരിൽ കണ്ടിരുന്ന വൃക്കരോഗം ഇന്ന് നൂറിൽ പതിമൂന്നര പേരിലേക്കെത്തി എന്നത് ആശങ്കാവഹമാണെന്നും മുക്കാൽ ഭാഗത്തിലേറെയും പ്രവർത്തന രഹിതമായാൽ മാത്രമേ വൃക്കകൾ പരാജയ ലക്ഷണങ്ങൾ പുറത്തു കാണിക്കൂ എന്നതാണ് ഏറ്റവും സങ്കടകരം' എന്ന് അദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു.

'ഇന്നുള്ള വൃക്കരോഗങ്ങളിൽ പകുതിയോളം കാരണം പ്രമേഹമാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. കാൽ ഭാഗത്തോളം കാരണം രക്ത സമ്മർദ്ദവും. വിദ്യാസമ്പന്നമായ കേരളം നിർഭാഗ്യവശാൽ ലോക പ്രമേഹ തലസ്ഥാനം കൂടിയാണ്. മലയാളികളിൽ മൂന്നിലൊന്നും പ്രമേഹരോഗികൾ ആണെന്ന കണക്കുകൾ പുറത്തു വരുമ്പോഴും യാഥാർഥ്യങ്ങളോട് അവഗണയോടെ പുറം തിരിഞ്ഞു നിൽക്കുന്നവരാണ് നാം മലയാളികൾ. രക്ത സമ്മർദ്ദത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമേഹം, രക്തസമ്മർദ്ദം, പൊണ്ണത്തടി തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ഭക്ഷണം, ജലപാനം, വ്യായാമം, മാനസിക സംഘർഷം തുടങ്ങിയ ജീവിത ശൈലികളിലൂടെ നിയന്ത്രിക്കാനായാൽ ലക്ഷങ്ങൾ ചെലവ് വരുന്ന വൃക്ക രോഗങ്ങളെ വരുതിക്ക് നിർത്താനാവും. ഒപ്പം കുടുംബത്തിൽ സന്തോഷം നിലനിർത്താനും കഴിയുമെന്നും ഹുസൈൻ പ്രത്യാശ പ്രകടിപ്പിച്ചു.

വൃക്കരോഗങ്ങളെ കുറിച്ചും അവക്ക് കാരണമാവുന്ന ജീവിത ശൈലീ രോഗങ്ങളെ കുറിച്ചും ജീവിത ശൈലികളെ കുറിച്ചും അറിയുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യേണ്ടതുണ്ട്. ഒപ്പം വർഷാവർഷം വൃക്കകളുടെ പ്രവർത്തനം ഉറപ്പു വരുത്താൻ മുൻ കൂട്ടിയുള്ള പ്രാഥമിക പരിശോധന നടത്തേണ്ടതുമുണ്ട്. ഇത് സംബന്ധമായ ശരിയായ അവബോധമില്ലാത്തതിനാൽ അവസാന ഘട്ടത്തിൽ കണ്ടെത്തി ചിലവേറിയ ചികിത്സയിലേക്കും മരണത്തിലേക്കും വീണുപോകുന്നതാണ് ചുറ്റുവട്ട കാഴ്ചകൾ എന്ന യാഥാർഥ്യം കാണാതെ പോകരുത് എന്ന് ഉണർത്തി.

ഈ പശ്ചാത്തലത്തിലാണ് വെൽനെസ്സ് ഫൗണ്ടേഷൻ 'സുരക്ഷിത വൃക്ക, സുരക്ഷിത കുടുംബം' എന്ന ക്യാമ്പയിൻ വഴി 'വൃക്കരോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും' എന്ന വിഷയം ചർച്ചക്കെടുക്കുന്നത് പറഞ്ഞ അദ്ദേഹം,
വൃക്കയുടെ ഘടന, പ്രവർത്തനങ്ങൾ, രോഗങ്ങൾ, കാരണങ്ങൾ, ലക്ഷണങ്ങൾ, പരിശോധനകൾ, ചികിത്സകൾ, പ്രതിരോധ (പ്രമേഹം, രക്ത സമ്മർദ്ദം, പൊണ്ണത്തടി, ഭക്ഷണം, ജലപാനം തുടങ്ങിയ) നടപടികൾ എന്നിവയാണ് മൂന്നു മണിക്കൂർ ദൃശ്യാവിഷ്‌ക്കരണത്തോടെയുള്ള പ്രാഥമിക പഠന, പരിശീലന ക്ലാസ്സിലെ വിഷയങ്ങളായി ഉൾപ്പെടുത്തിയത്.

ഈ വിഷയങ്ങളോടൊപ്പം മൂത്രപ്പഴുപ്പ്, മൂത്രക്കല്ല്, വൃക്കയിലെ കാൻസർ, പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങൾ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവ കൂടി ചേർന്നതായിരുന്നു വൃക്കരോഗ സംബന്ധമായ മൂന്നു മണിക്കൂർ നീണ്ടു നിന്ന പഠന, പരിശീലന ക്ലാസ്. ക്ലാസ്സിന് ശേഷം സദസ്സിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു

തുടർന്ന് സംഘടനയുടെ സ്‌നേഹോപഹാരം പ്രോഗ്രാം കൺവീനർമാരായ ഫിറോസ് ബഷീർ, ആസിഫ് മുഹമ്മദ് എന്നിവർ ചേർന്ന് ഹുസൈൻ ചെറുതുരുത്തിക്ക് സമ്മാനിച്ചു.തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഈ വിഷയം അവതരിപ്പിക്കാൻ അവസരം കണ്ടെത്തിയ മുഖ്യപ്രഭാഷകൻ ആയ ഹുസൈൻ ചെറുതുരുത്തിയോട് നന്ദി പറഞ്ഞ സംഘടനാ വൈസ് ചെയർമാൻ സുരേഷ് പാട്ടത്തിൽ സദസ്സിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും സംഘടനക്ക് വേണ്ടി നന്ദി പറഞ്ഞു.സംഘടനായുടെ സജീവ അംഗമായ ഷിലിൻ പൊയ്യാറ ചടങ്ങ് നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP