Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദിയിലെ അബഹ വിമാനത്താവളത്തിൽ വീണ്ടും ഹൂതികളുടെ ആക്രമണം; ഞായറാഴ്ച നടന്ന ആക്രമണം ഡ്രോൺ ഉപയോഗിച്ച്; കൺട്രോൾ ടവറിന് നേരെ ഉണ്ടായ ആക്രമണത്തിൽ ആളപായമില്ല

സൗദിയിലെ അബഹ വിമാനത്താവളത്തിൽ വീണ്ടും ഹൂതികളുടെ ആക്രമണം; ഞായറാഴ്ച നടന്ന ആക്രമണം ഡ്രോൺ ഉപയോഗിച്ച്; കൺട്രോൾ ടവറിന് നേരെ ഉണ്ടായ ആക്രമണത്തിൽ ആളപായമില്ല

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദിയും ഹൂതികളും തമ്മിലുള്ള ആക്രമണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും യാതൊരു കുറവുമില്ല. ഇങ്ങോട്ട് കിട്ടുന്ന അടിക്ക് രണ്ടെണ്ണം അങ്ങോട്ട് കൊടുക്കാതെ സമാധാനവും ഇല്ല. ഇപ്പോഴിതാ സൗദിയിൽ വിമാനത്താവളങ്ങൾക്കു നേരെ വീണ്ടും ഹൂതി വിമതർ ആക്രമണം നടത്തിയിരിക്കുകയാണ്. അബഹ വിമാനത്താവളത്തിനു നേരെയും ഖമീസ് മുഷായിത് എയർ ബേസിനു നേരെയുമാണ് ഞായറാഴ്ച ആക്രമണം നടന്നത്. രണ്ടിടത്തും കൺട്രോൾ ടവറിനു നേരെയായിരുന്നു ആക്രമണമെന്ന് ഹൂതി വക്താവ് അൽ മസീറ ടിവിയിൽ വ്യക്തമാക്കി. ആക്രമണം ഉണ്ടായ രണ്ടു വിമാനത്താവളങ്ങളും സൗദിയുടെ തെക്കു പടിഞ്ഞാറൻ മേഖലയിലുള്ളവയാണ്. എന്നാൽ അക്രമണമുണ്ടായത് ഇതുവരെ സൗദി സ്ഥിരീകരിച്ചിട്ടില്ല. യെമൻ തലസ്ഥാനമായ സന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൂതി വിമതർ കഴിഞ്ഞ കുറേ മാസങ്ങളായി സൗദിയെ ലക്ഷ്യമാക്കി നിരവധി അക്രമണങ്ങൾ നടത്തിവരികയാണ്. ജൂൺ 12 ന് അബാഹ് വിമാനത്താവളത്തിനു നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യക്കാരി ഉൾപ്പെടെ 26 പേർക്ക് പരിക്കേറ്റിരുന്നു.

യെമന്റെ തലസ്ഥാനമായ സനാ ഇപ്പോൾ ഹൂതികളുടെ കീഴിലാണ്. അവിടെ നിന്നാണു പ്രവർത്തനം. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയാണ് യെമനിലെ ഔദ്യോഗിക സർക്കാരിനു പിന്തുണ നൽകുന്നത്. സഖ്യസേനയുടെ നേതൃത്വത്തിൽ സനായിലെ ഹൂതി താവളങ്ങൾക്കു നേരെയും ആക്രമണം ശക്തമാണ്. നിലവിലെ സംഘർഷ സാഹചര്യത്തിൽ സൗദിയുഎഇ സഖ്യം അനിവാര്യമാണെന്നു കഴിഞ്ഞ ദിവസം യുഎഇ വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കിയിരുന്നു. യെമനാണ് ഇതിന്റെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയതും. സുപ്രധാന നഗരമായ ഏദനിൽ നിന്നുൾപ്പെടെ ഹൂതികൾ പിൻവാങ്ങിയെങ്കിലും ഒരിടവേളയ്ക്കു ശേഷം അടുത്തിടെ സൗദിക്കു നേരെ അതിർത്തി കടന്നുള്ള ഡ്രോൺമിസൈൽ ആക്രമണം ശക്തമാക്കുകയായിരുന്നു. മനുഷ്യാവകാശപരമായി നോക്കിയാൽ ലോകത്തിലെ ഏറ്റവും മോശം അവസ്ഥയാണ് യെമനിലുള്ളതെന്ന് യുഎൻ പറയുന്നു. ജനസംഖ്യയുടെ മൂന്നിൽ രണ്ടു വരുന്ന 2.41 കോടി ജനങ്ങൾക്കും ഇവിടെ സഹായം എത്തിക്കേണ്ടതുണ്ടെന്നും യുഎൻ വ്യക്തമാക്കുന്നു.

സൗദിയിലെ അസിർ പ്രവിശ്യയിലുള്ള അബ്ഹാ രാജ്യാന്തര വിമാനത്താവളത്തിനു നേരേ കഴിഞ്ഞ മാസം ഹൂതി വിമതരുടെ ആക്രമണം നടത്തിയിരുന്നു. സംഭവത്തെതുടർന്നു വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയെങ്കിലും വീണ്ടും ഡ്രോൺ ആക്രമണങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസമായി സൗദിക്കു നേരേയുള്ള ആക്രമണം ഹൂതി വിഭാഗം കടുപ്പിച്ചിരിക്കുകയാണ്. മെയ് അവസാനം മക്കയെയും ജിദ്ദയെയും ലക്ഷ്യമാക്കി വിമതർ തൊടുത്ത മിസൈലുകൾ സൗദി തകർത്തിരുന്നു. മക്കയിൽ നിന്ന് 50 കിലോമീറ്റർ അകലെ തായിഫിലായിരുന്നു സൗദി പ്രതിരോധസേനയുടെ പ്രത്യാക്രമണം. വടക്കൻ യെമനിലെ ഹൂതി നിയന്ത്രിക്കുന്ന പ്രവിശ്യകളിൽ സൗദി നടത്തിയ പരിശോധനകളാണ് ഇത്തരമൊരു തിരിച്ചടി നൽകുന്നതിലേക്ക് എത്തിച്ചത് എന്നും അവർ പറയുന്നു.

കഴിഞ്ഞ നാല് വർഷമായി സൗദി നിരന്തരം സഖ്യം ചേർന്ന് അക്രമം തുടരുകയാണ്. നിരവധി സാധാരണക്കാരാണ് ഇവരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഹൂതികളുടെ മിലിട്ടറി പ്രദേശങ്ങൾക്കു നേരെ പോരാടുന്നതിന് പ്രതികാരമായാണ് ഹൂതികളുടെ തിരിച്ചടി. യെമനിലെ വിമത വിഭാഗമായ ഹൂതികൾ ഇറാന്റെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പിനും വെടിനിർത്തലിനും ശ്രമം നടന്നുവെങ്കിലും ഇതുവരെ വിജയം കണ്ടിട്ടില്ല. തീരനഗരമായ ഹുദെയ്ദയിൽ തുടരുന്ന വെടിനിർത്തലിനും ഇപ്പോഴത്തെ സംഘർഷം ഭീഷണിയുയർത്തുന്നുണ്ട്. ഹൂതികൾക്കാവശ്യമായ ആയുധങ്ങളും മറ്റും എത്തുന്നത് ഇവിടെയാണെന്ന് വ്യക്തമാക്കി അടുത്തിടെ ഇവിടെ പിടിച്ചെടുക്കാൻ സഖ്യസേന ശ്രമം നടത്തിയിരുന്നു. രാജ്യാന്തര അംഗീകാരത്തോടെ യെമനിൽ അധികാരത്തിലെത്തിയ സർക്കാരിനെ ഹൂതി വിമതർ അട്ടിമറിച്ചതോടെയാണ് മേഖലയിൽ സംഘർഷങ്ങളുടെ തുടക്കം.

നിരന്തരമായി നടക്കുന്ന സംഭവവികാസങ്ങൾ മിക്ക ഇസ്ലാമികരാഷ്ട്രങ്ങളെയും അസ്വസ്ഥരാക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ ഇതിനെതിരേ ലോകമനഃസാക്ഷി ഉണർത്താനും ഇത്തരം ചെയ്തികൾ അന്താരാഷ്ട്രസമൂഹത്തിന്റെ ശ്രദ്ധയിൽ എത്തിക്കാനുമായി സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇസ്ലാമിക രാഷ്ട്രങ്ങളുടെയും അറബ് രാഷ്ട്രങ്ങളുടെയും അടിയന്തര ഉച്ചകോടികൾ വിളിച്ചുകൂട്ടിയിരുന്നു. അതേ സമയം വിഷയത്തിൽ ഇറാനും അമേരിക്കയും ഉൾപ്പെട്ടത് ലോകരാജ്യങ്ങൾക്കിടയിൽ വൻ ഭീതിയാണ് സൃഷ്ടിച്ചത്. സൗദിയെ അനുകൂലിച്ച് അമേരിക്ക രംഗത്ത് വരികയും അവർക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തുകൊടുക്കുകയും ചെയ്തു. ഹൂതികളുടെ ഒപ്പം ഇറാനാണ് ഉള്ളത്. അവരാകട്ടെ ഹൂതികളുടെ ആക്രമണങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണ് ഇപ്പോൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ യുദ്ധഭീതി സൃഷ്ടിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP