Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആയുധധാരികളായ 700 സൈനികർ പരമ്പരാഗതരീതിയിൽ മൃതദേഹം എത്തിച്ചപ്പോൾ ചാപ്പലിനുള്ളിൽ കണ്ണീർ തുടച്ച് ഒറ്റക്കിരുന്ന് എലിസബത്ത് രാജ്ഞി; ഹാൻഡ്ബാഗിൽ നിന്നും പുറത്തെടുത്ത് കൈയിൽ പിടിച്ചതു ഭർത്താവുമായുള്ള ചിത്രം

ആയുധധാരികളായ 700 സൈനികർ പരമ്പരാഗതരീതിയിൽ മൃതദേഹം എത്തിച്ചപ്പോൾ ചാപ്പലിനുള്ളിൽ കണ്ണീർ തുടച്ച് ഒറ്റക്കിരുന്ന് എലിസബത്ത് രാജ്ഞി; ഹാൻഡ്ബാഗിൽ നിന്നും പുറത്തെടുത്ത് കൈയിൽ പിടിച്ചതു ഭർത്താവുമായുള്ള ചിത്രം

സ്വന്തം ലേഖകൻ

 പതിമൂന്നാം വയസ്സിൽ തളിരിട്ട പ്രണയം നീണ്ടത് ഏഴ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ദാമ്പത്യത്തിലേക്ക്. കുടുംബ ബന്ധങ്ങൾ വെറും കെട്ടുകഥകളാകുന്ന ആധുനിക ലോകത്തിന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതായിരുന്നു എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെ യും ജീവിതം. തൊണ്ണൂറ്റിനാലാം വയസ്സിലും പുതുമവിടാതെ മനസ്സിൽ പ്രണയംസൂക്ഷിക്കുന്ന രാജ്ഞി ഇന്ന് തന്റെ പ്രിയതമന് യാത്രചൊല്ലാൻ എത്തിയത് ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രം കൈയിൽ പിടിച്ചുകൊണ്ടായിരുന്നു. അതോടൊപ്പം ഫിലിപ്പ് രാജകുമരന് ഏറെ പ്രിയപ്പെട്ട ഒരു വെള്ളത്തൂവാലയും രാജ്ഞി കൈയിൽ കരുതിയിരുന്നു.

ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും പ്രണയാതുരമായ നിമിഷങ്ങൾ സംഭവിച്ച മാൾട്ടാ ദ്വീപിൽ വച്ചെടുത്ത ചിത്രമായിരുന്നു രാജ്ഞി കൈയിൽ കരുതിയത്. വിവാഹശേഷം നവദമ്പതിമാരായി ഇരുവരും ഇവിടെ ഏറെനാൾ താമസിച്ചിരുന്നു. 1949 നും അ951 നും ഇടയിൽ, നാവിക ഉദ്യോഗസ്ഥനായിരുന്ന രാജകുമാരന് അവിടെയായിരുന്നു ജോലി. തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം എന്ന് രാജ്ഞി പിന്നീട് വിശേഷിപ്പിച്ചതും അവിടത്തെ ജീവിതമായിരുന്നു.പിന്നീടും ഇരുവരുമൊരുമിച്ച് പല തവണ അവിടം സന്ദർശിച്ചിട്ടുണ്ട്. തങ്ങളുടെ അറുപതാം വിവാഹ വാർഷികം ആഘോഷിക്കുവാൻ രാജ്ഞിയും രാജകുമാരനും 2007-ൽ ഇവിടെ എത്തിയിരുന്നു. ഇതായിരുന്നു അവരുടെ അവസാന സന്ദർശനം.

ഒരു ആചാരം എന്ന രീതിയിൽ തന്നെ 1968 മുതൽ ബ്രിട്ടീഷ് ബ്രാൻഡായ ലോണറിന്റെ ഹാൻഡ് ബാഗുകൾ മാത്രമാണ് രാജ്ഞി ഉപയോഗിക്കാറുള്ളത്. പല മാതൃകയിലും നിറത്തിലുമുള്ള 200 ൽ അധികം ഹാൻഡ് ബാഗുകൾ രാജ്ഞിക്കുണ്ടെന്നാണ് കരുതുന്നത്. കൊച്ചുമക്കൾ നൽകുന്ന ഭാഗ്യചിഹ്നങ്ങൾ മുതൽ സൗന്ദര്യ സംരക്ഷണത്തിനുള്ള ചെറിയ വസ്തുക്കൾ വരെ അതിൽ ഉണ്ടാകും. എന്നാൽ, അതിനേക്കാളേറെ പ്രിയം, ഇന്നും മനസ്സിൽ പ്രണയമുണർത്തുന്ന ആ പഴയ ചിത്രത്തോടായിരുന്നു. അത് ഉയർത്തിയാണ് പ്രിയതമന് അന്ത്യയാത്രാമൊഴി ചൊല്ലിയത്.

അലങ്കരിച്ച ശവമഞ്ചത്തിൽ ഫിലിപ്പ് രാജകുമാരന്റെ വാളും അതോടൊപ്പം നാവിക സേനയുടെ തൊപ്പിയും വച്ചിരുന്നു. കൂടാതെ ഒരു പുഷ്പ ചക്രത്തോടൊപ്പം ,നേരത്തേ കോവിഡ് പ്രോട്ടോക്കോളിൽ കുറേനാൾ ഏകാന്തവാസം അനുഭവിക്കേണ്ടിവന്നപ്പോൾ രാജ്ഞി തന്റെ പ്രിയതമനെഴുതിയ ഒരു കത്തും വച്ചിരുന്നു. 8 മിനിറ്റ് മാത്രം നീണ്ടുനിന്ന അന്ത്യയാത്രയ്ക്കും 50 മിനിറ്റോളം നീണ്ടുനിന്ന ആചാരക്രമങ്ങൾക്കും ശേഷം ഫിലിപ്പ് രാജകുമാരന്റെ മൃതദേഹം കുടുംബ കല്ലറയിലേക്ക് നീക്കിയപ്പോൾ, ഒരു അനശ്വര പ്രണയ നാടകത്തിനു കൂടി തിരശ്ശീല വീഴുകയായിരുന്നു.

മക്കളും കൊച്ചുമക്കളും ശവമഞ്ചത്തെ അനുഗമിച്ചെത്തിയപ്പോൾ, കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് രാജ്ഞി ഏകയായാണ് എത്തിയത്. മറ്റുള്ളവരിൽ നിന്നും അകന്നുമാറി ഏകയായി ഏറെനേരം തലകുമ്പിട്ടിരുന്നവർ പഴയകാലങ്ങളിലേക്ക് പോയിരിക്കണം. ബ്യുഗിളീൽ ലാസ്റ്റ് പോസ്റ്റ് മുഴങ്ങിയപ്പോൾ മൃതശരീരംകല്ലറയിലേക്ക് നീക്കാനുള്ള നടപടികൾ ആരംഭിച്ചു. അതുവരെ രാജ്ഞി അവിടെ തുടർന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP