Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാസ്‌ക് ധരിച്ചില്ലെങ്കിൽ 200 പൗണ്ട് പിഴ; റെസ്റ്റോറന്റുകൾക്കും പബ്ബുകൾക്കുംകടുത്ത നിയന്ത്രണങ്ങൾ; വിവാഹ പരിപാടികളിൽ 15 പേർ മാത്രം; സ്പോർട്സുകൾ എല്ലാം വീണ്ടും നിരോധിച്ചു; ആറുമാസത്തേക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഫലപ്രദമല്ലെങ്കിൽ വീണ്ടും ബ്രിട്ടണിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ

മാസ്‌ക് ധരിച്ചില്ലെങ്കിൽ 200 പൗണ്ട് പിഴ; റെസ്റ്റോറന്റുകൾക്കും പബ്ബുകൾക്കുംകടുത്ത നിയന്ത്രണങ്ങൾ; വിവാഹ പരിപാടികളിൽ 15 പേർ മാത്രം; സ്പോർട്സുകൾ എല്ലാം വീണ്ടും നിരോധിച്ചു; ആറുമാസത്തേക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഫലപ്രദമല്ലെങ്കിൽ വീണ്ടും ബ്രിട്ടണിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ

സ്വന്തം ലേഖകൻ

രിക്കൽ കൂടി മനുഷ്യർ കൂടുകളിലടയ്ക്കപ്പെടുന്നു. കൊറോണയെന്ന ഭീകരനെ ചെറുക്കാൻ ഏതറ്റം വരേയും പോകാൻ തയ്യാറാവുകയാണ് ബ്രിട്ടീഷ് ഭരണകൂടം. സാമ്പത്തിക തകർച്ചയെന്ന ഒരു മഹാദുരന്തം തുറിച്ചുനോക്കുമ്പോഴും മനുഷ്യജീവനുകൾ രക്ഷിക്കുവാൻ കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. മറ്റൊരു പോംവഴിയുമില്ലാത്തതിനാലാണ് ഈ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്ന ആമുഖത്തോടെ ഇന്നലെ രാത്രി ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങൾ ആറ് മാസക്കാലത്തോളം നീണ്ടുനിൽക്കും.

വീണ്ടും രോഗവ്യാപനം നിയന്ത്രണാതീതമായി വർദ്ധിച്ച്, എൻ എച്ച് എസ് ആശുപത്രികൾക്ക് മേൽസമ്മർദ്ദം ഉണ്ടാകാതിരിക്കാനും, പൗരന്മാരുടെ ജീവൻ രക്ഷിക്കുവാനുമാണ് ഈ നിയന്ത്രണങ്ങളെന്നും അദ്ദേഹം പറഞ്ഞു. വർക്ക് ഫ്രം റൂൾ തിരിച്ചു വരികയാണ്. അതുപോലെ സാമൂഹ്യ ഇടപെടലുകളിലും നിയന്ത്രണങ്ങൾ ഉണ്ടാകും. മറ്റൊരു സമ്പൂർണ്ണ ലോക്ക്ഡൗൺ ഒഴിവാക്കുക കൂടി ഈ നിയന്ത്രണങ്ങളുടെ ലക്ഷ്യമായുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ ആളുകൾ തൊഴിലിടങ്ങളിലേക്ക് മടങ്ങിച്ചെന്ന് ജോലിചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ആഴ്‌ച്ചകൾക്കുള്ളിൽ ആ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ ബോറിസ് ജോൺസൺ ഇപ്പോൾ വിവിധ കോണുകളിൽ നിന്നും വിമർശനം ഏറ്റുവാങ്ങുകയാണ്.

പബ്ബുകളും റെസ്റ്റോറന്റുകളും രാത്രി പത്തുമണിക്ക് ശേഷം അടച്ചു പൂട്ടേണ്ടതായി വരും. അതുപോലെ പൊതു ഇടങ്ങളിൽ ജനങ്ങൾനിർബന്ധമായും മാസ്‌ക് ധരിക്കേണ്ടതുണ്ട്. ഇത് ലംഘിക്കുന്നവർക്ക് 200 പൗണ്ട് ആണ് പിഴയായി നിശ്ചയിച്ചിരിക്കുന്നത്. ഇത് കർശനമായി നടപ്പിലാക്കുവാൻ തന്നെയാന് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പൊലീസിനെ സഹായിക്കുവാൻ സൈന്യത്തെ ഇറക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിൽ തന്നെ വിമർശിക്കുന്നവർക്ക് ചുട്ട മറുപടി നൽകിയായിരുന്നു ബോറിസ് ഈ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. കോവിഡിന്റെ മാരകസ്വഭാവം തുറന്നുകാണിച്ച അദ്ദേഹം, ഒരാളുടെ ഒരു ചെറിയ ചുമ പോലും മറ്റൊരാളുടെ മരണ മണിയാകുന്ന കാലമാണിതെന്നും പറഞ്ഞു. പുതിയ നിയന്ത്രണങ്ങൾ അടുത്ത വർഷവും തുടർന്നേക്കും എന്നാണറിയുന്നത്.

പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച് പബ്ബുകളും മറ്റ് വിനോദകേന്ദ്രങ്ങളും , അതുപോലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ റെസ്റ്റോറന്റുകളും മറ്റു ബിസിനസ്സ് സ്ഥാപനങ്ങളും എല്ലാം, വ്യാഴാഴ്‌ച്ച മുതൽ രാത്രി 10 മണിക്ക് ശേഷം തുറന്നു പ്രവർത്തിക്കരുത്. അതുപോലെ ചില്ലറ വിൽപനശാലയിൽ ജോലി എടുക്കുന്നവരും, ടാക്സിയിൽ സഞ്ചരിക്കുന്നവരും, ഇൻഡോർ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളും അവിടെയുള്ള ജീവനക്കാരും നിർബന്ധമായും മാസ്‌ക് ധരിക്കണം. ഭക്ഷണം കഴിക്കുമ്പോൾ മാത്രമേ മാസ്‌ക് അഴിക്കാവു.

അതുപോലെ, നേരത്തേ ആഹ്വാനം ചെയ്തിരുന്ന ''ബാക്ക് ടു വർക്കി''നു വിപരീതമായി, കഴിയുന്നത്ര ആളുകൾ വീടുകളിൽ ഇരുന്ന് ജോലിചെയ്യാനാണ് ഇപ്പോൾ സർക്കാർ ആവശ്യപ്പെടുന്നത്. ഇത് എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും സർക്കാർ പറയുന്നു. ഈ നിയന്ത്രണങ്ങൾ ആറു മാസം വരെ നീണ്ടേക്കാം എന്നാണ് പ്രധാന മന്ത്രി പറഞ്ഞത്. അതായത്, ഈ വർഷത്തെ പുതുവത്സരാഘോഷവും ക്രിസ്ത്മസ്സുമെല്ലാം ആഘോഷങ്ങളില്ലാതെ കടന്നുപോകുമെന്നർത്ഥം. ഇന്ന് പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങളെ കുറിച്ച് വിശദമായി അറിയാം

പബ്ബുകളും റെസ്റ്റോറന്റുകളും

ഈ വ്യാഴാഴ്‌ച്ച മുതൽ ഭക്ഷണ പാനീയങ്ങൾ വിൽക്കുന്ന (കഫേകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവ ഉൾപ്പടെ) എല്ലാ സ്ഥാപനങ്ങളും, സോഷ്യൽ ക്ലബ്ബുകൾ, കാസിനോകൾ, ബൗളിങ് അലികൾ, അമ്യുസ്മെന്റ്ആർക്കേഡുകൾ ഉൾപ്പടെയുള്ള എല്ലാ വാതിൽക്കക വിനോദകേന്ദ്രങ്ങൾ, ഫൺ ഫെയറുകൾ, തീം പാർക്കുകൾ, അഡ്വെഞ്ചർ പാർക്കുകൾ എന്നിവ രാത്രി 10 മണിക്കും രാവിലെ 5 മണിക്കും ഇടയിൽ പ്രവർത്തിക്കരുത്. സിനിമാ ഹാളുകൾ, കലാപരിപാടികൾ നടക്കുന്നയിടങ്ങൾ എന്നിവിടങ്ങളിൽ, രാത്രി 10 മണിക്ക് മുൻപായി ഷോ തുടങ്ങിയാൽ അത് തീരുന്നതുവരെ നടത്താവുന്നതാണ്. എന്നാൽ ഭക്ഷണം വിളമ്പാൻ അനുവാദമുണ്ടായിരിക്കില്ല.

അതേസമയം, ഡെലിവറി സർവ്വീസ് വഴിയോ ഡ്രൈവ് ത്രൂ ആയോ ഭക്ഷണം മറ്റൊരിടത്ത് എത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 10 മണിക്ക് ശേഷവും പ്രവർത്തിക്കാം. എന്നാൽ അവയുടേ പരിസരങ്ങളിൽ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യമൊരുക്കരുത്. അതുപോലെ, ബാറുകളിലും പബ്ബുകളിലും ഇതുവരെ ചെയ്തിരുന്നതുപോലെ, കൗണ്ടറിനടുത്ത് നിന്ന് മദ്യപിക്കുവാൻ അനുവാദമില്ല. അവരുടെ സിറ്റിങ് കപ്പാസിറ്റിയിൽ അധികം ഉപഭോക്താക്കളെ അകത്തേക്ക് പ്രവേശിപ്പിക്കാനും അനുവാദമില്ല.

വർക്ക് ഫ്രം ഹോം

പുതിയ നിയമമനുസരിച്ച്, ഒരു തൊഴിലുടമയും ജീവനക്കാരനുമായി സംസാരിച്ച്, പ്രസ്തുത ജീവനക്കാരന് ചെയ്യുന്ന ജോലി വീട്ടിലിരുന്നും ചെയ്യാം എന്ന് ബോദ്ധ്യം വരികയാണെങ്കിൽ, അയാൾ വീട്ടിലിരുന്നു തന്നെ ജോലിചെയ്യണം. അതേസമയം, സാധാരണ ജോലി വീട്ടിലിരുന്ന് ചെയ്യാമോ എന്ന കാര്യത്തിൽ തൊഴിലുടമയ്ക്കും ജീവനക്കാരനും വ്യത്യസ്ത അഭിപ്രായമാണുള്ളതെങ്കിൽ എന്തു ചെയ്യണം എന്നതിനെ കുറിച്ച് വ്യക്തമായ നിർദ്ദേശം നൽകുന്നില്ല.

ഫേസ് മാസ്‌ക്

പൊതുഗതാഗത സംവിധാനത്തിലും, ഷോപ്പുകൾ, ഷോപ്പിങ് സെന്ററുകൾ ഇൻഡോർ ട്രാൻസ്പോർട്ട് ഹബ്ബുകൾ, മ്യുസിയം, ഗാലറി, സിനിമ ഹാൾ, പബ്ലിക് ലൈബ്രറികൾ എന്നിവിടങ്ങളിൽ മാസ്‌ക് നിർബന്ധമണ്. നാളെ മുതൽ ടാക്സിയിൽ യാത്രചെയ്യുന്നവർക്കും, സ്വകാര്യ വാഹനം വാടകക്ക് എടുത്ത് യാത്രചെയ്യുന്നവർക്കും മാസ്‌ക് നിർബന്ധമായും ധരിക്കേണ്ടതായി വരും. അതുപോലെ, റെസ്റ്റോറന്റുകളിലും പബ്ബുകളിലും മറ്റും, ആഹാരം കഴിക്കാത്തപ്പോളെല്ലാം മാസ്‌ക് ധരിക്കണം. ഇവിടങ്ങളിലേയും മറ്റ് ഷോപ്പുകളിലേയും ജീവനക്കാരും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.

റൂൾ ഓഫ് സിക്സ്

ഇംഗ്ലണ്ടിൽ, വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ള ആറുപേരിൽ അധികം കൂട്ടം കൂടുന്നതിൽ വിലക്കുണ്ട്. വീടുകളിലും മറ്റ് പൊതുയിടങ്ങളിലും ഇങ്ങനെ കൂട്ടംകൂടുന്നതിന് അനുവാദമില്ല. അതേസമയം ഒരു വീട്ടിൽ ആറംഗങ്ങളിൽ കൂടുതലുണ്ടെങ്കിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്. മാത്രമല്ല, ഏല്ലാ പ്രായക്കാരേയും ഇതിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

അതുപോലെ കല്യാണാഘോഷങ്ങളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 30 എന്നതിൽ നിന്നും 15 ആയി കുറച്ചിട്ടുണ്ട്. എന്നാൽ, ശവസംസ്‌കാര പരിപാടികളിൽ 30 പേർക്ക് പങ്കെടുക്കാവുന്നതാണ്. നിബന്ധനകൾ കർശനമായും പാലിച്ചുകൊണ്ട് ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കുകയോ വ്യായാം ചെയ്യുകയോ ചെയ്യാവുന്നതാണ്. അതുപോലെ നടന്നോ, സൈക്കിളിലോ പോകാവുന്നിടങ്ങളിലേക്ക് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നുണ്ട്.

പരമാവധി ആറുപേർ പങ്കെടുക്കുന്ന ഇൻഡോർ ടീം സ്പോർട്സ് ഇംഗ്ലണ്ടിൽ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഒക്ടോബർ 1 മുതൽ വലിയ സ്പോർട്സ് മാമാങ്കങ്ങൾ ഒന്നും തന്നെയുണ്ടാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP