Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയമവാഴ്ചയെ ബഹുമാനിക്കാതെ ഭയപ്പെടുത്തി ഭരിക്കുന്ന മുട്ടാളൻ; തകർന്ന സാമൂഹിക ക്രമത്തിന്റെ ജീവിച്ചിരിക്കുന്ന അടയാളം; ജനാധിപത്യം കാക്കാൻ ജനങ്ങൾ ഉണരണം; മൗനം വെടിഞ്ഞ് ട്രംപിനെതിരേ ആഞ്ഞടിച്ച് ഒബാമ; പ്രസംഗം കേട്ടിട്ട് ഉറങ്ങിപ്പോയെന്ന് ട്രംപ്

നിയമവാഴ്ചയെ ബഹുമാനിക്കാതെ ഭയപ്പെടുത്തി ഭരിക്കുന്ന മുട്ടാളൻ; തകർന്ന സാമൂഹിക ക്രമത്തിന്റെ ജീവിച്ചിരിക്കുന്ന അടയാളം; ജനാധിപത്യം കാക്കാൻ ജനങ്ങൾ ഉണരണം; മൗനം വെടിഞ്ഞ് ട്രംപിനെതിരേ ആഞ്ഞടിച്ച് ഒബാമ; പ്രസംഗം കേട്ടിട്ട് ഉറങ്ങിപ്പോയെന്ന് ട്രംപ്

മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേ ശക്തമായ വിമർശനവുമായി മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ രംഗത്ത്. രണ്ടുവട്ടം യു.എസ്. പ്രസിഡന്റായിരുന്ന ഒബാമ, സ്ഥാനമൊഴിഞ്ഞശേഷം സജീവരാഷ്ട്രീയത്തിൽനിന്ന് അകന്നുനിൽക്കുകയായിരുന്നു. ഡമോക്രാറ്റിക് പാർട്ടി നേതൃത്വം പലതവണ ആവശ്യപ്പെട്ടിട്ടും മടങ്ങിവരാൻ തയ്യാറാകാതിരുന്ന ഒബാമ, തന്റെ സംസ്ഥാനമായ ഇല്ലിനോയിയിൽ നടന്ന പാർട്ടി പരിപാടിയിൽ പ്രസംഗിക്കവെയാണ് ട്രംപിനെതിരേ ആഞ്ഞടിച്ചത്. സജീവരാഷ്ട്രീയത്തിലേക്ക് ഒബാമയുടെ തിരിച്ചുവരവായും ഈ പ്രസംഗത്തെ വിലയിരുത്തുന്നവരുണ്ട്.

ജനാധിപത്യത്തെയും നിയമവാഴ്ചയെയും അംഗീകരിക്കാത്ത, വെറുപ്പും വിദ്വേഷവും മൂലധനമാക്കി ഭരണം നടത്തുന്ന മുട്ടാളനാണ് ട്രംപെന്ന് ഒബാമ പറഞ്ഞു. അധികാരകേന്ദ്രങ്ങൾ ജനങ്ങൾക്കിടയിൽ വെറുപ്പുവളർത്തി ഭരണം നടത്തുന്ന സാമൂഹിക ക്രമത്തിന്റെ ഉദാഹരണമാണ് ട്രംപെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ നയങ്ങളിലും ഭരണരീതികളിലും അക്കാര്യം പ്രകടമാണ്. ഇതിൽനിന്ന് രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കാൻ വിവേകത്തോടെ പ്രവർത്തിക്കേണ്ട സമയമായെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

ഇല്ലിനോയിയിലെ ഷാംപെയ്‌നിൽ നടന്ന ചടങ്ങിലായിരുന്നു ഒബാമയുടെ പ്രസംഗം. രാജ്യത്തുടനീളം ടെലിവിഷനിലൂടെ പ്രസംഗം സംപ്രേഷണം ചെയ്തിരുന്നു. ഒബാമയുടെ പ്രസംഗം കേട്ട് തനിക്ക് ഉറക്കം വന്നുവെന്നാണ് ട്രംപ് പിന്നീട് ഇതേക്കുറിച്ച് പറഞ്ഞത്. ഒബാമയുടെ പ്രസംഗം നടക്കുമ്പോൾ ട്രംപ് നോർത്ത് ഡക്കോട്ടയിൽ ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. ഒബാമ വലിയ മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ പ്രസംഗം കേട്ടാൽ പക്ഷേ ഉറക്കം വരുമെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.

പിൻഗാമികളെക്കുറിച്ച് പരസ്യപ്രതികരണം നടത്താതിരിക്കുകയെന്നതാണ് അമേരിക്കൻ മര്യാദയെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഒബാമ തുടങ്ങിയത്. എന്നാൽ, ആ പതിവ് താൻ തെറ്റിക്കുകയാണെന്നും ഇപ്പോൾ കാലം അത്രമേൽ മോശമായിരിക്കുകയാണെന്നും ഒബാമ പറഞ്ഞു. ഇപ്പോഴത്തെ ഭരണത്തിൽ എല്ലാവരും ആശങ്കയിലാണ്. സർക്കാരിലുള്ള വിശ്വാസ്യതയും സർക്കാരിന്റെ സത്യസന്ധതയും വീണ്ടെടുക്കേണ്ടതുണ്ട്. അതിന് ജനങ്ങൾ ഉണർന്നുപ്രവർത്തിക്കുക തന്നെ വേണം. രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കുന്നതിന് അറ്റോർണി ജനറലിനെയും എഫ്.ബി.ഐയെയും ചുമതലപ്പെടുത്തുന്നതല്ല യഥാർഥ രാഷ്ട്രീയക്കാരൻ ചെയ്യേണ്ടെതെന്നും ഒബാമ പറഞ്ഞു.

ഇഷ്ടമില്ലാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുന്നുവെന്ന പേരിൽ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിൽ കടന്നുകയറുന്നതും ശരിയല്ല. തനിക്കെതിരെ വന്ന വാർത്തകളുടെ പേരിൽ ഫോക്‌സ് ന്യൂസുമായി പലവട്ടം പരാതിപ്പെടേണ്ടിവന്നിട്ടുണ്ടെങ്കിലും ഒരിക്കൽപ്പോലും അവരെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഒബാമ പറഞ്ഞു. മാധ്യമങ്ങളെ ജനങ്ങളുടെ ശത്രുക്കളെന്ന് വിളിക്കുകയോ അവരെ മറ്റുരീതിയിൽ അകറ്റി നിർത്തുകയോ ചെയ്തിട്ടില്ല. റിപ്പബ്ലിക്കനായാലും ഡമോക്രാറ്റായാലും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണതെന്നും ഒബാമ പറഞ്ഞു.

ചുറ്റും മതിൽകെട്ടി അമേരിക്കയെ അതിനുള്ളിൽ പ്രതിഷ്ഠിക്കാമെന്ന് കരുതുന്നതും തെറ്റാണ്. ഭീകരയും രോഗങ്ങളും പോലുള്ള ഭീഷണികളിൽനിന്ന് ഈ മതിലുകൾ നമ്മെ സംരക്ഷിക്കില്ലെന്ന് ഓർക്കണം. നാസികളെ നമ്മൾ എല്ലായ്‌പ്പോഴും കുറ്റം പറയും. എന്നാൽ, ഇവിടെ നടക്കുന്നതൊക്കെ കാണുമ്പോൾ എങ്ങനെയാണ് നാസികൾ മോശക്കാരാണെന്ന് പറയുകയെന്നും ഒബാമ ചോദിച്ചു. ഒബാമയുടെ പ്രസംഗവും രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവും ഡമോക്രാറ്റുകൾ വളരെയേറെ പ്രതീക്ഷയോടെയാണ് കാണുന്നത്. മിഡ് ടേം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായും ഈ പ്രസംഗം മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP