Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി പറയുന്നത് നാളെ; തീർപ്പാകുന്നത് മുൻ നാവികസേന ഉദ്യോഗസ്ഥനെ ഇന്ത്യൻ ചാരനെന്ന് മുദ്രകുത്തി വധശിക്ഷയ്ക്കു വിധിച്ച പാക് പട്ടാള കോടതിയുടെ വിധിക്കെതിരെ ഇന്ത്യ നൽകിയ ഹർജി; വിധി എന്തായാലും അംഗീകരിക്കുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ വക്താവ്; വിരാമമാകുന്നത് രണ്ടു വർഷവും രണ്ട് മാസവും നീണ്ട കാത്തിരിപ്പിന്

കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി പറയുന്നത് നാളെ; തീർപ്പാകുന്നത് മുൻ നാവികസേന ഉദ്യോഗസ്ഥനെ ഇന്ത്യൻ ചാരനെന്ന് മുദ്രകുത്തി വധശിക്ഷയ്ക്കു വിധിച്ച പാക് പട്ടാള കോടതിയുടെ വിധിക്കെതിരെ ഇന്ത്യ നൽകിയ ഹർജി; വിധി എന്തായാലും അംഗീകരിക്കുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ വക്താവ്; വിരാമമാകുന്നത് രണ്ടു വർഷവും രണ്ട് മാസവും നീണ്ട കാത്തിരിപ്പിന്

മറുനാടൻ മലയാളി ബ്യൂറോ

ഹേഗ്: കുൽഭൂഷൺ ജാദവിന്റെ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി നാളെ. ഇന്ത്യൻ ചാരനെന്ന് മുദ്രകുത്തി കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസിൽ ഇന്ത്യ സമർപ്പിച്ച അപ്പീലിലാണ് നാളെ വിധി വരാനിരിക്കുന്നത്. വിധി എന്തായാലും അംഗീകരിക്കുമെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് ഓഫ് പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു. നെതർലന്റ്സിലെ ഹേഗിൽ പ്രവർത്തിക്കുന്ന പീസ് പാലസിൽ ഇന്ത്യൻ സമയം ബുധനാഴ്ച വൈകിട്ട് ആറരയ്ക്ക് കോടതി പ്രസിഡന്റ് കൂടിയായ ജഡ്ജ് അബ്ദുൾഖാവി അഹമദ് യൂസഫ് വിധി പ്രസ്താവിക്കും. രണ്ട് വർഷവും രണ്ട് മാസത്തോളവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് 15 അംഗ ബെഞ്ച് കേസിൽ നാളെ വിധി പറയുന്നത്.

ചാരവൃത്തി ആരോപിച്ചാണ് കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്. 2017 ഏപ്രിലിൽ പാക് കോടതി വധശിക്ഷയും വിധിച്ചു. ഇതിനെതിരെ ഇന്ത്യ മെയ് മാസത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് 2017 മെയ് 18-ന് കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കുന്നത് കോടതി തടഞ്ഞിരുന്നു. ഇതിനുശേഷമാണ് കേസിൽ വാദം കേട്ടത്.

കുൽഭൂഷൺ ജാദവിന്റെ കേസിൽ പാക് കോടതി നടപടികൾ പാലിച്ചില്ലെന്നും ഇത് അന്താരാഷ്ട്ര പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഇന്ത്യയുടെ വാദം. ശരിയായ വിചാരണ കൂടാതെയാണ് പാക്കിസ്ഥാൻ കുൽഭൂഷൺ ജാദവിനെ ശിക്ഷിച്ചതെന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ഇന്ത്യ അന്താരാഷ്ട്ര കോടതിയിൽ വാദിച്ചിരുന്നു. മുൻ സോളിസിറ്റർ ജനറലായ ഹരീഷ് സാൽവെയാണ് ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര കോടതിയിൽ ഹാജരായത്. 2019 ഫെബ്രുവരി മാസത്തിൽ നടന്ന വാദംകേൾക്കൽ നാലുദിവസം നീണ്ടുനിന്നിരുന്നു.

ഇറാനിലെ ചാംബഹാറിൽ കച്ചവടം നടത്തുന്ന കുൽഭൂഷൺ അവിടെനിന്ന് പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കവേ 2016 മാർച്ച് മൂന്നിന് അതിർത്തിയിൽ പിടിയിലായി എന്നായിരുന്നു പാക്കിസ്ഥാന്റെ അവകാശവാദം. ഇത് സമ്മതിക്കുന്ന കുൽഭൂഷണിന്റെ കുറ്റസമ്മതമെന്ന് വിശേഷിപ്പിച്ച സിഡിയും പുറത്തുവിട്ടിരുന്നു. ബലൂചിസ്താനിൽ പതിറ്റാണ്ടുകളായി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ ചാരനാണ് എന്നാരോപിച്ചാണ് കുൽഭൂഷൺ ജാദവിനെ തൂക്കി കൊല്ലാൻ പാക് പട്ടാള കോടതി വിധിച്ചത്. ഇതുകൂടാതെ പ്രവിശ്യയിൽ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

അതേസമയം നാവിക സേനയിൽനിന്നും വിരമിച്ച ഇദ്ദേഹത്തിന് ബിസിനസ്സിൽ താൽപര്യമുണ്ടായിരുന്നുവെന്നും ഇതോടനുബന്ധിച്ചാണ് ഇറാനിലെത്തിയതെന്നും ഇന്ത്യ വാദിച്ചു. വ്യാപാര ആവശ്യത്തിനായി ഇറാനിലെത്തിയ കുൽഭൂഷണെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി.

കേസിൽ 1963-ൽ ഇന്ത്യ-പാക്കിസ്ഥാൻ ഒപ്പിട്ട വിയന്ന ഉടമ്പടിയിലെ വ്യവസ്ഥകൾ പാക്കിസ്ഥാൻ ലംഘിച്ചതായി ഇന്ത്യ ചൂണ്ടിക്കാട്ടി. നീതി നിഷേധിക്കുക മാത്രമല്ല, അദ്ദേഹത്തിന് അഭിഭാഷകനെക്കൂടി പാക്കിസ്ഥാൻ നൽകിയിരുന്നില്ല. നയതന്ത്ര സഹായം കുൽഭൂഷൺ ജാദവിന് നൽകാനുള്ള ഇന്ത്യയുടെ അപേക്ഷകൾ 14 തവണ പാക്കിസ്ഥാൻ നിരസിച്ചു. തികച്ചും ഏകപക്ഷീയമായ ഒരു നിലപാടാണ് പാക്കിസ്ഥാൻ പട്ടാളക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത് വിയന്ന കൺവൻഷന്റെ ലംഘനമാണെന്നും അതിനാൽ കുൽഭൂഷനെതിരായ പാക് പട്ടാളക്കോടതി വിധി റദ്ദാക്കണമെന്നുമാണ് ഇന്ത്യ ഉന്നയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP