Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രംപ് ഒറ്റക്കല്ല, ഉന്മാദം ബാധിച്ച മറ്റൊരാൾ ദക്ഷിണാർത്ഥ ഗോളത്തിലുണ്ട്- ജൈർ ബോൾസൊനാരോ; ഭൂമിയിലെ ഏറ്റവും വലിയ ക്രിമിനൽ ആരെന്ന മത്സരത്തിലാണ് ഇരുവരും; ട്രംപിന് കീഴിൽ അമേരിക്ക ഒരു പടുകുഴിയിലേക്കാണ് പതിച്ചുകൊണ്ടിരിക്കുന്നത്; കൊറോണ വൈറസിനേക്കാൾ ഗുരുതരമായിരിക്കും ഇതിന്റെ പരിണിത ഫലം; കൊവിഡിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ ഭരണകൂടത്തെ കുറിച്ചുള്ള നോം ചോംസ്‌കിയുടെ വാക്കുകൾ വൈറലാകുന്നു

ട്രംപ് ഒറ്റക്കല്ല, ഉന്മാദം ബാധിച്ച മറ്റൊരാൾ ദക്ഷിണാർത്ഥ ഗോളത്തിലുണ്ട്- ജൈർ ബോൾസൊനാരോ; ഭൂമിയിലെ ഏറ്റവും വലിയ ക്രിമിനൽ ആരെന്ന മത്സരത്തിലാണ് ഇരുവരും; ട്രംപിന് കീഴിൽ അമേരിക്ക ഒരു പടുകുഴിയിലേക്കാണ് പതിച്ചുകൊണ്ടിരിക്കുന്നത്; കൊറോണ വൈറസിനേക്കാൾ ഗുരുതരമായിരിക്കും ഇതിന്റെ പരിണിത ഫലം; കൊവിഡിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ ഭരണകൂടത്തെ കുറിച്ചുള്ള നോം ചോംസ്‌കിയുടെ വാക്കുകൾ വൈറലാകുന്നു

മറുനാടൻ ഡെസ്‌ക്‌

കൊവിഡ്19 മഹാമാരി ലോകമെമ്പാടും പടർന്ന് പിടിക്കുമ്പോൾ അമേരിക്കയിൽ അത് മരണതാണ്ഡവമാടുകയാണ്. ലോകത്ത് മറ്റൊരിടത്തും കാണാനാകാത്ത വിധം കൊവിഡ് രോ​ഗികളുടെ എണ്ണവും കൊറോണ മരണങ്ങളും അവിടെ പെരുകുകയാണ്. ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 2,332,568 കൊവിഡ് കേസുകളിൽ 738,923 എണ്ണവും അമേരിക്കയിലാണ്. 39,015 പേരാണ് ഇതുവരെ അവിടെ കൊവിഡ്19 ബാധയെ തുടർന്ന് മരിച്ചത്. ഈ സാഹചര്യത്തിലും വിപണി തുറന്ന് നൽകുന്നതിനെ കുറിച്ചാണ് അമേരിക്കൻ പ്രസിഡന്റിന്റെ ചിന്ത. കൊവിഡ് പടർന്ന് പിടിച്ചതിന്റെ പഴി ലോകാരോ​ഗ്യ സംഘടനയുടെയും ചൈനയുടെയും മേൽ ചാർത്തിക്കൊടുക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ഇതിനിടയിൽ, അമേരിക്കൻ ഭരണകൂടത്തിന്റെ പിടിപ്പുകേടിനെ കുറിച്ച് ലോകപ്രശസ്ത രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമായ നോം ചോംസ്‌കിയുടെ വാക്കുകൾ വൈറലാകുകയാണ്. ഡെമോക്രസി നൗവിൽ പ്രശസ്ത അമേരിക്കൻ മാധ്യമപ്രവർത്തക അമി ഗുഡ്മാനുമായി നടത്തിയ അഭിമുഖത്തിലാണ് നോം ചോംസ്‌കി അമേരിക്കൻ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്.

‘ഡെമോക്രസി നൗ’-ഇൽ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

അമേരിക്കൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിൽ എന്താണ് സംഭവിക്കുന്നത്. നവംബറിൽ എന്താണ് താങ്കൾ പ്രതീക്ഷിക്കുന്നത്?

വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ സമാനതകളില്ലാത്ത ദുരന്തമായിരിക്കും ഡൊണാൾഡ് ട്രംപ് സമ്മാനിക്കുക. കഴിഞ്ഞ നാല് വർഷത്തിനിടെ ചെയ്തുകൂട്ടിയ വിനാശകരമായ രാഷ്ട്രീയ തീരുമാനങ്ങൾ കൂടുതൽ കരുത്താർജിക്കുന്നതിനാകും ലോകം സാക്ഷ്യം വഹിക്കുക. അമേരിക്കൻ ജനതയ്ക്ക് മാത്രമല്ല, ലോകത്തിനു തന്നെ ഭീഷണിയായി ട്രംപിന്റെ നയങ്ങൾ പരിണമിക്കും.

ആരോഗ്യ മേഖല തകർന്ന് തരിപ്പണമാകുമെന്നതിനു സംശയമില്ല. പരിസ്ഥിതിയും, ആണവായുധ ഭീഷണിയുമായി ബന്ധപ്പെട്ടും ലോകത്ത് സംഭവിക്കുന്നത് വിവരണാതീതമായിരിക്കും. എന്നാൽ ഗൗരവമായി ഇക്കാര്യങ്ങൾ എവിടെയും ചർച്ചയാകുന്നില്ല എന്നതാണ് ഖേദകരം.

ബൈഡൻ തെരഞ്ഞെടുക്കപ്പെടുകയാണെന്ന് കരുതുക. ഒബാമ ഭരണത്തിന്റെ തുടർച്ച തന്നെയായിരിക്കും അടിസ്ഥാനപരമായി അത്. മഹത്തായ നേട്ടമൊന്നുമായിരിക്കില്ല, എന്നാൽ ട്രമ്പിനോളം വിനാശകരമായിരിക്കില്ല. സംഘടിതരായ ഒരു പൊതുസമൂഹത്തിന് തങ്ങൾക്കുമേൽ നടപ്പാക്കപ്പെടുന്ന തീരുമാനങ്ങളിൽ സമ്മർദം ചെലുത്തുവാനും മാറ്റങ്ങൾ കൊണ്ടുവരുവാനുമെങ്കിലും ചുരുങ്ങിയത് സാധ്യമായിരിക്കും.

സാൻഡേർസിന്റെ രാഷ്ടീയ ഇടപെടലുകൾ പരാജയപ്പെട്ടുവെന്നാണ് പൊതു വായന. എന്നാൽ അതൊരു തെറ്റിദ്ധാരണയാണ്. എന്റെ ബോധ്യത്തിൽ സമാനതകളില്ലാത്ത വിജയമാണ് സാന്‌ഡേഴ്‌സ് കാമ്പയിൻ. അമേരിക്കൻ രാഷ്ട്രീയ ചർച്ചകളുടെ ഗതിമാറ്റങ്ങൾക്കു അടിസ്ഥാനമായത് തന്നെ സാൻഡേഴ്‌സിന്റെ രാഷ്ട്രീയ ഇടപെടലുകളാണ്.

ഒന്നുരണ്ട് വർഷങ്ങൾക്ക് മുൻപ് അമേരിക്കൻ രാഷ്ട്രീയ നേതൃത്വങ്ങൾ അന്ധത നടിച്ചിരുന്ന വിഷയങ്ങൾ ഇന്ന് പൊതു ചർച്ചകളുടെ കാമ്പും കാതലുമായി മാറിയിട്ടുണ്ട്. ഭരണകൂടത്തിന്റെ കണ്ണിൽ സാന്‌ഡേഴ്‌സ് ചെയ്ത രൂക്ഷമായ കുറ്റം അദ്ദേഹം മുന്നോട്ടു വെച്ച നയങ്ങളായിരുന്നില്ല. മറിച്ച് അമേരിക്കയിൽ ഉണർന്നുവരികയായിരുന്ന ‘ഒക്കുപൈ വാൾ സ്ട്രീറ്റ്, ബ്ലാക് ലൈവ്‌സ്’ മാറ്റർ ഉൾപ്പടെയുള്ള നിരവധി ജനകീയ മുന്നേറ്റങ്ങൾക്ക് ഊർജം പകർന്നു എന്നുള്ളതായിരുന്നു.

വർഷങ്ങളുടെ ഇടവേളകിൽ വല്ലപ്പോഴും ഒരിക്കൽ പ്രത്യക്ഷപ്പെടുകയും ഏതെങ്കിലുമൊരു രാഷ്ടീയ വ്യക്തിത്വങ്ങൾക്കു ശക്തിപകരുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്തിരുന്ന ഈ ജനകീയ പ്രസ്ഥാനങ്ങളുടെ പതിവ് രീതികൾ പൊളിച്ച്, അവരുടെ ഇടപെടലുകളിലും സമരങ്ങളിലും നൈരന്തര്യം ഉറപ്പിച്ച് കൃത്യമായ സാമൂഹിക മുന്നേറ്റങ്ങളായി അവയെ പരിവർത്തിപ്പിക്കുന്നതിൽ സാൻഡേർസ് വിജയിച്ചിട്ടുണ്ട്. ബൈഡൻ ഭരണത്തെ ഇത് സ്വാധീനിക്കുകയും ചെയ്യാം.

ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ പൊതു ലഭ്യത, സൗജന്യവും സാർവത്രികവുമായ സർവകലാശാല വിദ്യാഭ്യാസം തുടങ്ങി സാൻഡേർസ് മുന്നോട്ട് വച്ച നിർദേശങ്ങൾ പരിശോധിക്കാം. അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ, ഇടത് മുഖ്യധാരയിൽ പോലും, ഈ ആശയങ്ങൾ അമേരിക്കൻ പൊതുജനത്തിന് നേർക്കുള്ള (റാഡിക്കൽ) അതിപരിഷ്‌കരണവാദങ്ങളായാണ് കണക്കാക്കപെട്ടിരുന്നത്.

ശത്രുപക്ഷത്തു നിന്നും അമേരിക്കൻ സമൂഹത്തിന് നേർക്കുള്ള ആക്രമണം ആയിട്ടാണ് ഈ ആശയങ്ങളെ പ്രതിഷ്ഠിച്ചിരുന്നത്. ഫലപ്രദമായ ദേശീയ ആരോഗ്യ സംവിധാനങ്ങൾ ഉള്ള, സൗജന്യ വിദ്യാഭ്യാസം കാര്യക്ഷമമായി നടപ്പിലാക്കുന്ന ലോകത്തെ മറ്റു രാജ്യങ്ങളോടൊപ്പം അമേരിക്കയും എത്തിച്ചേരണമെന്ന് വാദിക്കുന്നത് അതിപരിഷ്‌കരണവാദമാകുന്നതെങ്ങനെയാണ്! ഫിൻലാൻഡ്, ജർമ്മനി പോലുള്ള രാജ്യങ്ങൾ ഒക്കെയും ഈ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചു.

അമേരിക്കയുടെ തെക്കൻ ഭാഗത്തായുള്ള മെക്‌സിക്കോ ദരിദ്ര രാഷ്ട്രമായിരുന്നിട്ടു കൂടി ഉയർന്ന നിലവാരത്തിലുള്ള സൗജന്യ വിദ്യാഭ്യാസം നൽകുന്നു. ലോകത്തെ മെച്ചപ്പെട്ട രാജ്യങ്ങളുടെ ശ്രേണിയിലേക്ക് ഒരു ജനത ഉയരണം എന്ന് വാദിക്കുന്നത് ‘റാഡിക്കൽ’ ആശയങ്ങൾ എന്നുവിളിച്ച് തള്ളിക്കളയുന്നതെങ്ങനെ! ഞാൻ സൂചിപ്പിച്ചത് പോലെ, ഇതൊക്കെ ശത്രുരാജ്യങ്ങളുടെ പക്കൽ നിന്നുള്ള വിമർശനങ്ങളായാണ് വായിക്കപ്പെടുന്നത്.

കേവലം ട്രംപിനും അപ്പുറം, വലിയ പ്രതിസന്ധികളാണ് അമേരിക്കയിലുള്ളത്. ട്രംപ് അവയൊക്കെ വഷളാക്കി എന്ന് മാത്രം. മൗലികമായ പ്രശ്‌നങ്ങൾ കിടക്കുന്നത് വളരെ ആഴത്തിലാണ്. വെന്റിലേറ്റർ ലഭ്യതക്കുറവ് പരിശോധിക്കാം. ഞാൻ മറ്റൊരിക്കൽ സൂചിപ്പിച്ചത് പോലെ അടിസ്ഥാനപരമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധ്യമാകാത്ത മുതലാളിത്ത യുക്തിയുടെ പരാജയമാണ് ഇത്. ട്രംപിനേക്കാൾ ഗൗരവമുള്ള, നേർക്കുനേർ നേരിടേണ്ട വിഷയമാണത്.

ഡൂംസ് ഡേ ഘടികാരത്തിന്റെ മിനിറ്റ് സൂചി അതിന്റെ ദുരന്ത സൂചികയുടെ അടുത്തേയ്ക്കു കൂടുതൽ അടുത്തത് ട്രംപ് ഭരണകാലത്താണെന്നോർക്കുക. ഈ ജനുവരിയിൽ അതിന്റെ തോത് പരിധി ലംഘിക്കുക വരെയുണ്ടായി. മിനിറ്റുകളുടെ കണക്കുകൾ വിട്ട് ഇനി മനുഷ്യജന്യ മഹാദുരന്തത്തിന് സെക്കൻഡുകൾ മാത്രമാണ് ഡൂംസ് ഡേ ഘടികാരത്തിൽ ബാക്കിയുള്ളത്. ക്രെഡിറ് ഡൊണാൾഡ് ട്രംപിന്.

റിപ്പബ്ലിക്കൻ പാർട്ടി ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന് വിളിക്കാനാവാത്ത വിധം ക്രൂരമായി കഴിഞ്ഞു. യജമാനൻ പറയുന്നതെന്തും ആരാധനാനിർഭരമായി അതേപടി ഉരുവിടുന്ന ഒരുകൂട്ടം പാദസേവകരുടെ (sycophants) കൂട്ടം മാത്രമാണ് റിപ്പബ്ലിക്കൻ പാർട്ടി. ആത്മാർത്ഥതയും സത്യസന്ധതയും മരുന്നിനുപോലുമില്ല. ആണവ യുദ്ധ ഭീഷണിയും, ആയുധ നിയന്ത്രണ സംവിധാനങ്ങളുടെ നശീകരണവുമാണ് ജനാധിപത്യത്തിന്റെ കശാപ്പിനൊപ്പം ഉയർന്നുവരുന്ന, മനുഷ്യരാശിയുടെ നിലനിൽപിന് തന്നെ ചോദ്യം ചെയ്യുന്ന, മറ്റു ദുരന്തങ്ങൾ.

അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കായ ജെപി മോർഗന്റെ ഒരു കുറിപ്പിൽ അമേരിക്ക പിന്തുടരുന്ന രാഷ്ട്രീയ നയങ്ങൾ എങ്ങനെയാണ് മനുഷ്യകുലത്തിനെ ഒന്നാകെ തന്നെ അപകടത്തിലാക്കുന്നതെന്നു വാദിക്കുന്നുണ്ട്. ബാങ്കുകൾ പെട്രോളിയം ഉല്പാദനത്തിന് നൽകുന്ന സഹായം വെട്ടിച്ചുരുക്കേണ്ടതുണ്ട് എന്നും പറഞ്ഞുവെക്കുന്നു. തങ്ങളുടെ സൽപ്പേരിനു കളങ്കം വരാതിരിക്കാനെങ്കിലും അത്തരം നടപടികളിലേക്ക് കടക്കണമെന്നു അവർ കരുതുന്നു.

ഇത് നൽകുന്ന ചിത്രമെന്താണ്. ആക്ടിവിസ്റ്റുകളുടെ നിരന്തര സമ്മർദങ്ങളുടെ ഫലമാണ് അത്. പൊതുജന മധ്യത്തിലെ പ്രതിച്ഛായക്ക് കളങ്കം തട്ടാതിരിക്കാണെങ്കിലും അവർ ഇങ്ങനെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നത് നല്ലൊരു മുന്നേറ്റമാണ്.

സമാനമായ മറ്റനുഭവങ്ങൾ നോക്കാം. നവീന പരിസ്ഥിതി കരാർ (Green New Deal) കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ ഒരു പരിഹാസ്യ വിഷയം മാത്രമായിരുന്നു. ഏതെങ്കിലും ഒരു തരത്തിലുള്ള പരിസ്ഥിതി സന്ധി മനുഷ്യരുടെ നിലനിൽപിന് അത്യന്താപേക്ഷിതമാണ് എന്ന് സൺറൈസ് മൂവ്‌മെന്റ് പോലെയുള്ള ആക്ടിവിസ്റ്റുകളുടെ ഗ്രൂപ്പുകൾ ശക്തമായി വാദിച്ചുകൊണ്ടേയിരുന്നു. ഇപ്പോൾ അത് പൊതു അജണ്ടയുടെ ഭാഗമായി മാറി. കാരണം എന്താണ്?

ശക്തവും ക്രിയാത്മകമായ ഇടപെടലുകൾ കൊണ്ടുതന്നെയാണ്. സാൻഡേർസ് തരംഗത്തിന്റെ ഭാഗമായി തന്നെ അമേരിക്കൻ കോൺഗ്രസിൽ എത്തിപ്പെട്ട അലക്‌സാൻഡ്രിയ ഒകാഷ കോർട്ടസ് പോലുള്ള ജനപ്രതിനിധിയുടെ വലിയ പിന്തുണ സൺറൈസ് മൂവേമെന്റിന് ലഭിച്ചു. വലിയൊരു വിജയമായിരുന്നു അത്. മസാച്യുസെറ് സെനറ്റർ ആയ എഡ് മാർക്കെയും കൂടിച്ചേർന്നു. ഇപ്പോൾ നിയമനിർമ്മാണ പ്രക്രിയയുടെ ഭാഗമായിക്കഴിഞ്ഞു ഗ്രീൻ ന്യൂ ഡീൽ.

പൊതുജനങ്ങളോട് അത്രമേൽ അനുകമ്പാപൂർണമായ ഭരണമൊന്നും ബൈഡൻ മുന്നോട്ട് വെച്ചില്ലെങ്കിലും, ജനസാമാന്യത്തിന് പ്രാപ്യമായ, ഇടപെടാൻ കഴിയുന്ന, സമ്മർദം ചെലുത്താൻ കഴിയുന്ന ഭരണസംവിധാനമായിരിക്കും അത്. അത് വളരെ പ്രധാനവുമാണ്. പ്രശസ്ത തൊഴിലാളിവർഗ ചരിതകാരനായിരുന്ന എറിക് ലൂമിസ് അഭിപ്രായപ്പെടുന്നത് പ്രകാരം തങ്ങളുടെയും സമൂഹത്തിന്റെയും പുരോഗതി ലക്ഷ്യമാക്കിയുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ ഭരണകൂടങ്ങളോടുള്ള ക്രിയാത്മകമായ ഇടപെടലുകൾ വിജയം കണ്ടതൊക്കെയും സഹിഷ്ണുക്കളായവർ അധികാരത്തിലിരിക്കുമ്പോൾ മാത്രമാണ്.

ട്രംപും ബൈഡനും തമ്മിലുള്ള നിരവധി വ്യത്യാസങ്ങളിൽ സുപ്രധാനമായത് ട്രംപ് കടുത്ത സമൂഹവിരുദ്ധനും (osciopath) ബൈഡൻ സാമൂഹിക സ്വാധീനങ്ങൾക്കു വഴങ്ങുന്നയാളും ആണെന്നുള്ളതാണ്. ഇത് മനുഷ്യ ചരിത്രത്തിലെ തന്നെ സുപ്രധാനമായ തെരഞ്ഞെടുപ്പാണ്. ഇനിയൊരു നാല് വർഷംകൂടി ട്രംപിന് ലഭിച്ചാൽ, നാമൊക്കെയും കരകയറാനാവാത്ത ദുരിതത്തിലാകും.

ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രം ഒരു മഹാമാരിയിൽ ഇങ്ങനെ നട്ടതിരിയേണ്ടിവന്നതെങ്ങനെ?

ലോകരാജ്യങ്ങൾ പലതരത്തിലാണ് ഈ സന്ദർഭത്തിൽ ഉരുത്തിരിഞ്ഞു വന്നത്. ചിലർ വളരെ മികച്ച രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്തു, മറ്റു ചിലർ മോശമല്ലാത്ത തരത്തിൽ വിജയം നേടി. ഒരു വിഭാഗം പടുകുഴിയിൽ വീണു കിടക്കുകയാണ്. ലോകാരോഗ്യ സംഘടനക്ക് കൃത്യമായ കണക്കുകൾ പോലും നൽകാൻ അമേരിക്കക് കഴിഞ്ഞിട്ടില്ല.

ഇതാണ് അമേരിക്കയുടെ നിലവിലെ അവസ്ഥ. അസാധാരണമായ ഒരു സാഹചര്യത്തെപ്പോലും നേരിടാൻ കെല്പില്ലാത്ത ഒരു പൊതുജനാരോഗ്യ സംവിധാനമാണ് ഇതിനൊക്കെയും പ്രധാന കാരണം. അതുപയോഗിച്ചു ഈ പ്രശ്‌നങ്ങളെ നേരിടാൻ സാധ്യമാകില്ല. കൂടെ വാഷിങ്ടണിൽ ഒരു കൊള്ളസംഘം കൂടി ആയപ്പോൾ സ്ഥിതി വഷളായി. ആരോഗ്യ സംവിധാനങ്ങളെ കൃത്യമായി നശിപ്പിക്കുവാനുള്ള ഓരോ പടിയും അവർ കണക്കുകൂട്ടി നടപ്പിലാക്കി എന്ന തരത്തിലായിരുന്നു കാര്യങ്ങൾ.

കഴിഞ്ഞ നാല് വർഷവും ആരോഗ്യമേഖലിയിലെ സർക്കാർ ചെലവുകളെയും സംവിധാനങ്ങളെയും ഒക്കെ ട്രംപ് വെട്ടിയൊതുക്കി നശിപ്പിച്ചു. പെന്റഗണും മതിലുകളുമൊക്കെ വാനോളമുയരുന്നുണ്ടായിരുന്നു. സാമാന്യ ജനതക്ക് ഉപകാരപ്പെടുന്നതെല്ലാം, പ്രത്യേകിച്ച് ആരോഗ്യരംഗം, കീഴേക്കു കൂപ്പുകുത്തുകയായിരുന്നു.

വിചിത്രമായ കാര്യങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. ഉദാഹരണത്തിന്, ചൈനയുൾപ്പടെയുള്ള മൂന്നാംലോക രാജ്യങ്ങളിലേക്കുള്ള വികസനസഹായ പദ്ധതി (USAID) ഒക്ടോബറിൽ ട്രംപ് നിർത്തലാക്കി. മഹാമാരികളായി മാറാൻ സാധ്യതയുള്ള വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിന് നൽകുന്ന ധനസഹായമായിരുന്നു അത്. 2003-ലെ സാർസ് രോഗം മുതൽ തന്നെ ശാസ്ത്രലോകം ഇത്തരം ഗവേഷണങ്ങൾക്ക് ഊന്നൽ നൽകുകയും ചെയ്തിരുന്നു. ഇത്തരത്തിൽ കുറെയധികം ഘടകങ്ങളാണ് സ്ഥിതി ഗുരുതരമാക്കിയത്, അവയിൽ ചിലത് അമേരിക്കയ്ക്ക് സവിശേഷമായതും.

ആഗോളതാപനം ഉയർത്തുന്ന ഭീഷണികൾ കൂടി കണക്കിലെടുത്ത് ഭാവിയിൽ ഇത്തരമൊരു മഹാമാരി, അല്ലെങ്കിൽ ഇതിനേക്കാൾ മാരകമായ മറ്റൊന്ന്, വരാതിരിക്കണമെങ്കിൽ ഈ വൈറസിന്റെ ഉല്പത്തി അന്വേഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ശാസ്ത്രജ്ഞർ വൈറസുകളെക്കുറിച്ചു വർഷങ്ങളായി മുന്നറിയിപ്പ് നൽകുന്നുണ്ട്. സാർസ് രോഗത്തെ പിടിച്ചുനിർത്താൻ സാധിച്ചെങ്കിലും വൈറസ് വാക്‌സിനുകളെക്കുറിച്ച് തുടങ്ങിവെച്ച ഗവേഷണങ്ങൾ എങ്ങുമെത്തിയില്ല.

അന്നുതന്നെ വ്യക്തമായിരുന്നു അതിലും ഭീതിദമായത് സംഭവിക്കുമെന്ന്. എന്നാൽ അതുകൊണ്ടു കാര്യമില്ല. ആരാണ് ഗവേഷണങ്ങൾക്ക് നേതൃത്വം കൊടുക്കുക?

സ്വാഭാവികമായും മരുന്ന് കമ്പനികൾ തന്നെയാണ് ആദ്യം മുന്നോട്ട് വരേണ്ടിയിരുന്നത്. എന്നാൽ അവർക്ക് താല്പര്യമുണ്ടായില്ല. കമ്പോളത്തിന്റെ സൂചികകൾ നോക്കി ലാഭത്തിനു വേണ്ടി മാത്രം എന്ന മുതലാളിത്ത യുക്തിയിൽ മുന്നോട്ട് പോകുന്ന കമ്പനികൾ ഭാവിയിൽ എപ്പോഴോ വരാനിരിക്കുന്ന മഹാമാരിക്ക് വേണ്ടി പണിയെടുക്കില്ലലോ. അവർക്ക് താൽപ്പര്യമുണ്ടായില്ല.

ആ ഘട്ടത്തിൽ അടുത്ത സാധ്യത ഗവൺമെന്റുകൾ രംഗപ്രവേശം ചെയ്യുക എന്നതാണ്. പോളിയോ തടയാൻ സാധിച്ച സാൽക് വാക്‌സിൻ വികസിപ്പിച്ചെടുത്തത് സർക്കാർ ധനസഹായത്തോടെയായിരുന്നു. ബൗദ്ധിക സ്വത്തവകാശമില്ലാത്ത സൗജന്യ വാക്‌സിൻ ആയിരുന്നു സാൽക്. സൂര്യപ്രകാശം പോലെ സൗജന്യമായിരിക്കണം വാക്‌സിൻ എന്നാണ് ഗവേഷകനായിരുന്ന ജോനാസ് സാൽക് പറഞ്ഞത്.

പോളിയോയും മീസിൽസും ഒക്കെ അങ്ങനെ നേരിട്ടു. എന്നാൽ ഗവർമെന്റുകൾ ഇപ്പോൾ ഇടപെടുന്നില്ല, കാരണം മറ്റൊരു ആധുനിക അസുഖം അവരെ ബാധിച്ചിരിക്കുന്നു, ‘നവലിബറൽ പ്ലേഗ്.’ സർക്കാരുകൾ പരിഹാരമല്ല കമ്പോളത്തിൽ പ്രശ്‌നങ്ങളാണ് സമ്മാനിക്കുകയെന്ന റൊണാൾഡ് റീഗന്റെ പ്രസ്താവന ചേർത്ത് വായിക്കാം.

എന്നിരുന്നാലും പേരിനെങ്കിലും ചില ശ്രമങ്ങൾ നടന്നിരുന്നു. ഇന്ന് ന്യൂയോർക്കിലെയും മറ്റിടത്തെയും ഡോക്ടർമാരും നഴ്സുകളും ആരെ മരണത്തിനു വിട്ടുകൊടുക്കണം എന്ന കഠിന തീരുമാനം ഏടുക്കേണ്ടി വരുന്ന അവസ്ഥയിലാണ്. ആവശ്യത്തിന് ചികിത്സാ സാമഗ്രികൾ അവർക്കില്ല. ഗുരുതരമായ പ്രശ്‌നം ആവശ്യത്തിന് വെന്റിലേറ്ററുകൾ ഇല്ലായെന്നതാണ്.

ഒബാമ ഭരണകൂടം ഇതിനുവേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു എന്നതാണ് വാസ്തവം. ഈ ദുരന്തത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ നാടകീയമായാണ് പുറത്തേക്കു വരുന്നത്. ഒബാമ സർക്കാർ കുറഞ്ഞ പൈസക്ക് ഗുണമേന്മയുള്ള വെന്റിലേറ്ററുകൾ നിർമ്മിച്ചു നൽകുന്ന ഒരു കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിരുന്നു.

എന്നാൽ പിന്നീട് കോവിഡീൻ എന്ന പേരിലുള്ള ഭീമൻ കമ്പനി ആദ്യ കമ്പനിയെ സ്വന്തമാക്കി. വിലകൂടിയ സാനിറ്റൈസറുകൾ ഉണ്ടാകുന്ന കോവിഡീൻ ഒബാമ സർക്കാരുമായില്ല കരാറുമായി മുന്നോട്ട് പോയില്ല. സത്യത്തിൽ അവരുടെ വിലകൂടിയ ഉല്പന്നവും വിലകുറഞ്ഞ ഗുണമേന്മയുള്ള വെന്റിലേറ്ററുമായി ഒരു മത്സരം ഒഴിവാക്കുക എന്നതായിരുന്നു അവർക്ക് വേണ്ടിയിരുന്നത്. പദ്ധതി ലാഭകരമല്ലാത്തതിനാൽ കരാറിൽ നിന്നും പിന്മാറുകയാണെന്ന് അവർ സർക്കാരിനെ അറിയിച്ചു.

ഇത് തന്നെയാണ് ഹോസ്പിറ്റലുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നവലിബറൽ കാലത്തെ ആശുപത്രികൾ മികച്ച സൗകര്യങ്ങളുള്ള കാര്യക്ഷമമായ സംവിധാനങ്ങൾ ആവണമെന്നുള്ളതാണല്ലോ സങ്കൽപം. എന്നാൽ കൊവിഡ് പ്രതിസന്ധികൾ ഒക്കെ തുടങ്ങുന്നതിന് മുൻപ് തന്നെ അമേരിക്കയിലെ വലിയ ആശുപത്രികളിൽ പോലും ബുദ്ധിമുട്ടുകൾ മാത്രമായിരുന്നു എന്ന് ഞാനുൾപ്പെടെയുള്ള നിരവധി രോഗികൾക്ക് സാക്ഷ്യപ്പെടുത്താൻ സാധിക്കും. ലാഭം മാത്രം ലക്ഷ്യം വെച്ചുള്ള സ്വകാര്യ ആരോഗ്യ സംവിധാനങ്ങളുടെ പരിണതിയാണിത്. അസാധാരണമായ യാതൊരു സന്ദര്ഭങ്ങളെയും നേരിടാൻ അവയ്ക്കു ത്രാണിയില്ല. മൊത്തം ആരോഗ്യ മേഖലയിലും ഇതാണ് സ്ഥിതി.

മുതലാളിത്ത യുക്തിചില സന്ദർഭങ്ങളിൽ എങ്കിലും നിയത്രണ വിധേയമാണെന്നു പരിഗണിക്കാമെങ്കിലും നവലിബറൽ പരിപാടികളുമായി ചേരുമ്പോൾ മാരകമായൊരു മിശ്രണമായി മാറുന്നു. സ്വകാര്യ മേഖല മാറി നിന്നാൽ പോലും ഗവൺമെന്റുകൾക്ക് ഇടപെടാനാവില്ല എന്നതാണ് നവലിബറൽ നിലപാട്.

സർവോപരിയായി, അമേരിക്കയുടെ മാത്രം പ്രശ്‌നമായി, വിചിത്രമായ കാര്യങ്ങളാണ് വാഷിങ്ടണിൽ നടക്കുന്നത്. എല്ലാ അർത്ഥത്തിലും കുത്തഴിഞ്ഞ ഗവൺമെന്റ് ചെറിയ കുഴപ്പങ്ങളൊന്നുമല്ല രാജ്യത്തിന് സമ്മാനിക്കുന്നത്. ട്രംപിന്റെ കാലയളവിൽ ഉടനീളയ്ക്കും, ഒരുപക്ഷെ അതിന് മുൻപ് തന്നെയും ഒരു മഹാമാരിയുടെ മുന്നറിയിപ്പ് അമേരിക്കയ്ക്ക് മുന്നിലുണ്ടായിരുന്നു. എന്നാൽ അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളെയെല്ലാം വെട്ടിച്ചുരുക്കുകയാണ് ട്രംപ് ചെയ്തത്. അത്ഭുതമെന്ന് പറയട്ടെ, മഹാമാരി വ്യാപിച്ചിട്ടും ഈ നിലപാടാണ് ട്രംപ് തുടർന്നത്.

ലോക സഹാചര്യം അനുദിനം വഷളായിക്കൊണ്ടിരുന്ന സന്ദർഭത്തിൽ തന്നെ ആയിരുന്നു ഫെബ്രുവരി 10-ന് ട്രംപിന്റെ ബജറ്റ് പ്രഖ്യാപനം. കോവിഡ് വ്യാപനം തുടങ്ങിയിട്ട്‌പോലും സെന്റർ ഫോർ ഡിസീസ് കൺട്രോൾ പോലെയുള്ള ആരോഗ്യ മേഖലയിലെ നെടുംതൂണുകളായ നിരവധി സ്ഥാപനങ്ങൾക്കു ഫണ്ട് നിഷേധിച്ചുകൊണ്ടുള്ള ബഡ്ജറ്റ് ആയിരുന്നു അത്. ഫോസിൽ ഇന്ധന മേഖലക്ക് കൂടുതൽ പണവും സബ്‌സിഡികളും ഇതേ ബഡ്ജറ്റിൽ തന്നെ അനുവദിച്ചു. അതായത്, ഈ രാജ്യമിന്ന് കുറച്ചു സമൂഹ വിരുദ്ധരുടെ കൈവശമാണെന്നു കരുതണം.

ഒരു മഹാമാരിയെ നേരിടാനുള്ള ശ്രമങ്ങൾ പരമാവധി ദുർബലപ്പെടുത്തുന്നു. അതേസമയം പരിസ്ഥിതി നശിപ്പിക്കുവാനുള്ള മാർഗങ്ങൾ ഒക്കെയും ശക്തിപ്പെടുത്തുന്നു. ട്രംപിന് കീഴിൽ അമേരിക്ക ഒരു പടുകുഴിയിലേക്കാണ് പതിച്ചുകൊണ്ടിരിക്കുന്നത്. കൊറോണ വൈറസിനേക്കാൾ ഗുരുതരമായിരിക്കും ഇതിന്റെ പരിണിത ഫലം. അങ്ങേയറ്റം ഗൗരവമായ അവസ്ഥയിലാണ് ഈ മഹാമാരി കൊണ്ടെത്തിച്ചതെങ്കിലും നമ്മൾ വലിയ വിലകൊടുത്ത് കരകയറുമായിരിക്കും. എന്നാൽ ദ്രുവങ്ങളിലെ മഞ്ഞുപാളികൾ ഉരുകിയൊഴുകുന്നതിൽ നിന്നും നമ്മൾ രക്ഷപ്പെടില്ല. കാര്യമായെന്തെങ്കിലും ചെയ്യാത്തിടത്തോളം കാലം, ഇനിയും ഭൂമി കടലിന്റെ ഇരുളിലേക്ക് താഴ്ന്നുകൊണ്ടേയിരിക്കും.

ഇതൊരു രഹസ്യമൊന്നുമല്ല. ഈ അടുത്തിടെയാണ് ജെപി മോർഗന്റെ കുറിപ്പ് പുറത്തുവരുന്നത്. ഫോസിൽ ഇന്ധനകൾക്കു ഉൾപ്പടെ ധനസഹായം ചെയ്യുന്ന നിലവിലെ സാമ്പത്തിക രീതികൾ തുടരുകയാണെങ്കിൽ ‘മനുഷ്യരാശിയുടെ നിലനിൽപ്’ തന്നെ അപകടത്തിലാകും എന്നവർ മുന്നറിയിപ്പ് നൽകുന്നു. ട്രംപ് ഭരണത്തെ ഒന്ന് കണ്ണുതുറന്നു വീക്ഷിക്കുന്നവർക്കൊക്കെയും എളുപ്പത്തിൽ മനസിലാകും ഇത്. തന്റെ പരാജയങ്ങൾക്കും പിടിപ്പുകേടുകൾക്കും മറ്റുള്ളവരെ ബലിയാടാക്കുവാനാണ് ട്രംപ് ശ്രമിക്കുന്നത്. ലോകാരോഗ്യ സംഘടനക്ക് നേരെയും ചൈനക്ക് നേരെയും തിരിയുന്നതും അതുകൊണ്ടാണ്, സ്വന്തം കുറ്റത്തിന് മറ്റുള്ളവരെ പഴിക്കാൻ.

പക്ഷെ വസ്തുതകൾ കൃത്യമാണ്. ന്യൂമോണിയയുടേതിന് സമാനമായ ആരോഗ്യ പ്രശ്‌നങ്ങളുമായി രോഗികളെ കണ്ടെത്തി തുടങ്ങിയിട്ടുണ്ട് എന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ ചൈന ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാൽ അത് എന്ത് അസുഖമാണെന്ന് അറിവുണ്ടായിരുന്നില്ല. ഒരാഴ്ച കഴിഞ്ഞു ജനുവരി 7 ന് അവർ ലോകാരോഗ്യ സംഘടനയോടും ശാസ്ത്രജ്ഞരോടും ഔദ്യോഗികമായി ചൈനയിൽ സാർസിന് സമാനമായ കൊറോണ വൈസറിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അറിയിച്ചു. വൈറസിന്റെ പിന്തുടർച്ച ക്രമവും (sequence) ജനിതക ഘടനയും (genome ) ഉൾപ്പടെ അവർ അതിനോടകം തിരിച്ചറിഞ്ഞിരുന്നു. ലോകത്തിന് അത് കൈമാറുകയും ചെയ്തിരുന്നു.

അമേരിക്കൻ ഇന്റലിജൻസ് വിഭാഗവും ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നു. ലോകത്തൊരു മഹാമാരി പടരുന്നു എന്ന് വൈറ്റ് ഹൗസിനെ ധരിപ്പിക്കാൻ ജനുവരിയിലും ഫെബ്രുവരിയിലും അവർ ശ്രമിക്കുകയും ചെയ്തിരുന്നു. ഒരാൾ പോലും ചെവികൊടുക്കുകയുണ്ടായില്ല. ട്രമ്പ് ഗോൾഫ് കളിക്കുകയോ തന്റെ ടെലിവിഷൻ റേറ്റിങ് തിരക്കി നടക്കുകയോ ആയിരിക്കാം അപ്പോൾ. ഉയർന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥനായ പീറ്റർ നവാരോ ജനുവരി അവസാനം തന്നെ സ്ഥിതി വളരെ ഗുരുതരമാണ് എന്ന മുന്നറിയിപ്പ് സന്ദേശം വൈറ്റ് ഹൗസിനു നൽകിയിരുന്നു. ട്രംപ് ഭരണത്തോട് അടുത്ത് നിൽക്കുന്ന ആളായിരുന്നിട്ട്കൂടിയും യാതൊരു തീരുമാനവും ഉണ്ടായില്ല.

ഈ മുന്നറിയിപ്പുകളും ടെസ്റ്റിംഗും വ്യക്തി സുരക്ഷാ ഉപകരണങ്ങളും എന്തുകൊണ്ടാണ് ഇത്ര പ്രാധാന്യമര്ഹിക്കുന്നത്?

പാൻഡെമിക് ആയി കോവിഡ് പ്രഖ്യാപിക്കപ്പെട്ടിട്ടും സ്ഥിതികൾ അതുപോലെ തുടരുകയാണുണ്ടായത്. ഫെബ്രുവരിയിൽ ബജറ്റ് പ്രഖ്യാപിച്ചപ്പോൾ കോവിഡ് വ്യാപിച്ചു കഴിഞ്ഞിരുന്നു. എന്നിട്ടും ആരോഗ്യ മേഖലയിലേക്കുള്ള ധനവിനിയോഗം കുറക്കുകയാണുണ്ടായത്. ട്രംപിന്റെ തുടക്കം മുതൽ തന്നെ ഇതായിരുന്നു അവസ്ഥ. ട്രംപ് ഇന്ന് ഒന്ന് പറയും, നാളെ അതിനു എതിര് പറയും മറ്റന്നാൾ വേറൊന്ന്. ഏതു ദിശയിൽ കാര്യങ്ങൾ ഉരുത്തിരിഞ്ഞാലും അതൊക്കെ താൻ പറഞ്ഞിരുന്നു എന്ന് ട്രംപിന് പറയാൻ കഴിയും. അങ്ങനെ ന്യായീകരിക്കപ്പെടുകയും ചെയ്യും. പൊട്ടക്കണ്ണന്റെ മാവിലേക്കുപോലെയാണത്. ഫോക്‌സ് ന്യൂസും, അതിന്റെ കാണികളും ലിമ്പോയും നാളെ ട്രംപ് പറഞ്ഞു ശെരിയായതു മാത്രം പെറുക്കിയെടുക്കും. എന്നിട്ട് ‘എന്ത് മഹാനാണ് നമ്മുടെ പ്രസിഡന്റ്, എത്ര ദീർഘവീക്ഷണം. ശരിക്കും നമ്മുടെ രക്ഷകനാണ്’ എന്നൊക്കെ വിളമ്പും.

നിരന്തരമായി കള്ളങ്ങൾ ഉരുട്ടിവിട്ടുകൊണ്ടിരിക്കുകയെന്നത് ഒരു തന്ത്രമാണ്. കള്ളങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുക, സത്യം പതിയെ അപ്രത്യക്ഷമാകും.

അമേരിക്കൻ പ്രസിഡന്റിന്റെ കയ്യിൽ ചോര പുരണ്ടിരിക്കുന്നു എന്ന് തോന്നുന്നുണ്ടോ?

അതിൽ സംശയമേയില്ല. ട്രംപ് ഒരു വിഡ്ഢിത്തം പറയും. ഉടൻ ഫോക്‌സ് ന്യൂസ് ബ്രേക്കിങ് ന്യൂസ് ആകും. തൊട്ടടുത്ത ദിവസം നേരെ വിപരീതം പറയും, അതും ഫോക്‌സ് ന്യൂസിൽ ഗംഭീര വാർത്ത. ആ റിപ്പോർട്ടർ മാരുടെ അവതരണ രീതി തന്നെ ശ്രദ്ധിക്കണം. ഒരു കൺഫ്യൂഷനും ഇല്ല, തികഞ്ഞ ആത്മവിശ്വാസത്തിൽ. പ്രിയ നേതാവ് എന്ത് പറയുന്നോ, അത് ഞങ്ങൾക്ക് ആഘോഷം. സിയാൻ ഹന്നിറ്റി ടിവിയിൽ വന്നു പറയും, ‘ലോക ചരിത്രത്തിലെ തന്നെ ഉദാത്തമായ ചുവടുവെപ്പാണ് ഇത്’ എന്നൊക്കെ. പിറ്റേന്ന് രാവിലെ ഫോക്‌സ് ന്യൂസ് വെച്ച് ട്രംപ് ഇതൊക്കെ കാണും. അന്നത്തേക്കുള്ള വകയായി. അമേരിക്കയെ മാത്രമല്ല ലോകം ഒട്ടാകെ നശിപ്പിക്കാനാണ് ട്രംപ്-മർഡോക് കൂട്ടുകെട്ട് ശ്രമിക്കുന്നത്.

ട്രംപ് ഒറ്റക്കല്ല. ഉന്മാദം ബാധിച്ച മറ്റൊരാൾ ദക്ഷിണാർത്ഥ ഗോളത്തിലുണ്ട്. ജൈർ ബോൾസൊനാരോ. ഭൂമിയിലെ ഏറ്റവും വലിയ ക്രിമിനൽ ആരെന്ന മത്സരത്തിലാണ് ഇരുവരും. ‘ഇത് നിസാരമായ ജലദോഷമാണ്. ബ്രസീലുകാർക്ക് വൈറസ് പിടിപെടില്ല. നമ്മൾ പ്രതിരോധ ശേഷിയുള്ളവരാണ്,’ എന്നൊക്കെയാണ് സ്വന്തം ജനതയോട് അയാൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ ബ്രസീലിന്റെ തന്നെ ആരോഗ്യ മന്ത്രിയും മറ്റു ഉദ്യോഗസ്ഥരും സംഗതിയുടെ ഗൗരവം ബോധ്യപ്പെടുത്താൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.

ആശ്വാസകരമെന്നത്, ഗവർണർമാരിൽ പലരും ബോൾസൊനാറോയുടെ വാക്കുകൾക്കു ചെവികൊടുക്കുന്നില്ല എന്നുള്ളതാണ്. എന്നാലും അതിഗുരുതരമായ പ്രതിസന്ധിയാണ് ബ്രസീൽ അഭിമുഖീകരിക്കുന്നത്. ലക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന ബ്രസീലിന്റെ ചേരികളിൽ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊന്നും യാതൊരു സർക്കാർ സംവിധാനവുമില്ല. ഇപ്പോൾ അവിടെ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് ബ്രസീലിന്റെ ഗുണ്ടാ സംഘങ്ങൾ ആണ്. ജനതയെ പീഡിപ്പിച്ചും മുൾമുനയിൽ നിർത്തിയും അരങ്ങു വാഴുന്ന ക്രിമിനൽ കൂട്ടങ്ങൾ ആണ് പൊതുജനാരോഗ്യം സംരക്ഷിക്കുന്നത്.

തദ്ദേശീയ ജനവിഭാഗം വംശഹത്യ നേരിടുകയാണ്. ബോൾസൊണാറോയ്ക്ക് ഇതൊന്നും ബാധകമേയല്ല. ആ വിഭാഗം ആളുകൾ അവിടെ ഉണ്ടാകേണ്ടവരാണെന്നു ബോൾസെനാരോ കരുതുന്നില്ല. ഇതിനിടയിൽ വരുന്ന പതിനഞ്ച് വർഷത്തിനുള്ളിൽ ആമസോൺ വനങ്ങളുടെ കാർബൺ സ്വീകരണ കഴിവ് നഷ്ടപ്പെടുമെന്ന് ഗവേഷക പ്രബന്ധങ്ങൾ അഭിപ്രായപ്പെടുന്നു. ബ്രസീലിനും, പൊതുവെ ലോകത്തിനും ശവപ്പെട്ടിയൊരുക്കലായിരിക്കും അത്. ലോകത്തെയും സ്വന്തം രാജ്യത്തെയും എങ്ങനെ നശിപ്പിക്കാമെന്നു മാത്രം ചിന്തിക്കുന്ന ഒരുകൂട്ടം സാമൂഹിക വിരുദ്ധരുടെ കയ്യിലാണ് ഇന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക. ബ്രസീലും ഏതാണ്ട് അതെ പാതയിൽ തന്നെയാണ്.

എന്നാൽ മറ്റുരാജ്യങ്ങൾ ഗൗരവമായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. ചൈനയിൽ നിന്നും വൈറസ് വാർത്തകൾ വന്നുതുടങ്ങിയ സമയത്ത് തന്നെ തായ്വാൻ, സൗത്തുകൊറിയ, സിങ്കപ്പൂർ തുടങ്ങിയ സമീപ രാജ്യങ്ങൾ ചിട്ടയായ നടപടികൾ എടുത്തിരുന്നു. അവയിൽ പലയിടത്തും സ്ഥിതി നിയത്രണ വിധേയവും ആണ്.

ദ്രുതഗതിയിൽ ലോക്‌ഡൗൺ പ്രഖ്യാപിക്കുകയു നടപ്പിലാക്കുകയും ചെയ്തു ന്യൂസിലാൻഡ് കൊറോണ വൈറസ് രോഗം ഏതാണ്ട് ഇല്ലായ്മ ചെയ്തു എന്ന് പറയാം. യൂറോപ്പ് ഒന്നാകെ സംഭ്രമിച്ചിരിക്കുകയാണെങ്കിലും ഒറ്റപ്പെട്ട ചില രാജ്യങ്ങൾ കൃത്യമായി കോവിഡിനെ നേരിടുന്നുണ്ട്. ഡൊണാൾഡ് ട്രംപിന്റെ വാഗ്‌ധോരണികളും ജർമൻ ചാൻസലർ ആഞ്ചേല മെർക്കൽ കാര്യങ്ങൾ വസ്തുതാപരമായി ജർമൻ ജനതയോട് വിശദീകരിക്കുന്നതും പരിശോദിക്കുന്നത് അമേരിക്കക്കാർക്ക് നന്നായിരിക്കും.

പ്രതീക്ഷ നല്കുന്നതെന്താണ്?

ലോകമൊട്ടാകെ ജനകീയ പ്രസ്ഥാനങ്ങൾ ഉയർന്നുവരികയും ശക്തിപ്പെടുകയും ചെയ്യുന്നു എന്നുള്ളതാണ് എനിക്ക് പ്രതീക്ഷ നൽകുന്നത്. ലോകത്ത് സംഭവിക്കുന്ന നിരവധി കാര്യങ്ങൾ സത്യത്തിൽ പ്രചോദനം നൽകുന്നവയാണ്. തീർത്തും പ്രതികൂല സാഹചര്യങ്ങളിൽ, യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ തീർത്തും ജോലിയെടുക്കേണ്ടി വരുന്ന നിരവധിയായ ഡോക്ടർമാരെയും നഴ്‌സ്മാരെയും നോക്കൂ.

ആരെ മരിക്കാൻ വിടണം ആരെ രക്ഷിക്കണം എന്ന കഠിനമായ തീരുമാനം എടുക്കാൻ നിർബന്ധിതരാകുമ്പോഴും, തീർത്തും അപകടകരമായ അവസ്ഥയിലും മുട്ടുപോകുവാനുള്ള തീരുമാനമെടുക്കാൻ ഇവർക്ക് കൈമുതലായുള്ള ഊർജവും ജനകീയ പോരാട്ടങ്ങളും ഒന്നിച്ചാൽ, അത് പ്രതീക്ഷ തന്നെയാണ്.

എന്നാൽ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ പ്രതീക്ഷക്കു യാതൊരു വകയും നൽകാത്ത സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. എന്റെ തന്നെ ചെറുപ്പത്തിലേ നാസി തേരോട്ടം തന്നെ മികച്ച ഉദാഹരണമാണ്. ഒന്നിനുപിറകെ ഒന്നായി അവർ ജയിച്ചു കയറിക്കൊണ്ടേയിരുന്നു. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഭീതിതമായ ഒരേട്. പക്ഷെ അത് മറികടന്നു.

യംഗ് ഫ്രീഡം റൈഡേഴ്സ് എന്ന സിവിൽ റൈറ്‌സ് പ്രസ്ഥാനമുണ്ടായിരുന്നു ചരിത്രത്തിൽ. കൊല്ലപ്പെടുമെന്നോ, സ്വയം കൊല്ലേണ്ടിവരുമെന്നോ എന്ന രാഷ്ട്രീയാവസ്ഥയായിരുന്നിട്ടും അലബാമയിൽ കറുത്തവർഗക്കാരെ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു അവർ. മനുഷ്യർക്ക് എന്ത് സാധ്യമാകും എന്നതിന്റെ ഉദാഹരണം കൂടിയാണ് ഇത്. അതിന്റെ ലാഞ്ചനകൾ ഞാൻ ഇന്നും കാണുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP