Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പിന്തുണച്ച് 77 ശതമാനം വായനക്കാരും; 69 ശതമാനം പേരും രഹസ്യമാക്കിയതിനെ ന്യായീകരിക്കുന്നു; വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താതെയാണ് പിൻവലിക്കലെന്ന പരാതിയുമായി 64 ശതമാനം പേർ; സ്വന്തം പണം കൈപ്പറ്റാൻ ക്യൂ നിൽക്കുന്നതിനോട് വിയോജിച്ച് 73 ശതമാനം പേർ: നോട്ട് പിൻവലിക്കലിനെ കുറിച്ചുള്ള മറുനാടൻ സർവേ സൂചിപ്പിക്കുന്നത്

പിന്തുണച്ച് 77 ശതമാനം വായനക്കാരും; 69 ശതമാനം പേരും രഹസ്യമാക്കിയതിനെ ന്യായീകരിക്കുന്നു; വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താതെയാണ് പിൻവലിക്കലെന്ന പരാതിയുമായി 64 ശതമാനം പേർ; സ്വന്തം പണം കൈപ്പറ്റാൻ ക്യൂ നിൽക്കുന്നതിനോട് വിയോജിച്ച് 73 ശതമാനം പേർ: നോട്ട് പിൻവലിക്കലിനെ കുറിച്ചുള്ള മറുനാടൻ സർവേ സൂചിപ്പിക്കുന്നത്

തിരുവനന്തപുരം: 500, 1000 കറൻസി നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാർ നടപടിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ കേരളത്തിൽ വലിയ തോതിൽ പ്രതിഷേധം ഇരമ്പുമ്പോൾ തന്നെ മറുനാടൻ വായനക്കാരുടെ മനസ് കേന്ദ്ര നടപടിക്കൊപ്പം. രാജ്യത്തിന്റെ നന്മ ലക്ഷ്യമിട്ടുള്ള നടപടിയാണ് നോട്ട് പിൻവലിക്കലെന്ന് മറുനാടൻ മലയാളി നടത്തിയ ഓൺലൈൻ സർവേയിൽ വ്യക്തമായി. കള്ളപ്പണം തടയാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ ഈ പദ്ധതി നല്ല തീരുമാനമാണെന്നാണ് സർവേയിൽ പങ്കെടുത്തവരുടെ ഭൂരിപക്ഷ അഭിപ്രായം.

നോട്ട് പിൻവലിക്കൽ നടപടിയെ അനുകൂലിച്ചു കൊണ്ട് 77.2 ശതമാനം പേരാണ് സർവേയിൽ വോട്ട് രേഖപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ ബുദ്ധിമുട്ടുകൾ സഹിക്കാൻ തയ്യാറാണെന്ന് ഭൂരിപക്ഷം പേരും സർവേയിൽ അഭിപ്രായപ്പെട്ടു. അതേസമയം സ്വന്തം പണം കൈപ്പറ്റാൻ വേണ്ടി ക്യൂ നിൽക്കാൻ തയ്യാറല്ലെന്ന് അഭിപ്രായവും ഇതോടൊപ്പം തന്നെ ഉയർന്നുവെന്നതും ശ്രദ്ദേയമാണ്. 69 ശതമാനം പേരും നടപടി രഹസ്യമാക്കിയ നടപടിയെ ന്യായീകരിച്ചു. വേണ്ടത്ര മുന്നൊരുക്കം നടത്താതെയാണ് പിൻവലിക്കലെന്ന പരാതി 64 ശതമാനം രേഖപ്പെടുത്തി. ക്യൂ നിൽക്കാൻ തയ്യാറല്ലെന്ന് 73 ശതമാനം പേരും വ്യക്തമാക്കി.

മൂന്ന് ദിവസങ്ങളിലായാണ് മറുനാടൻ മലയാളി കേന്ദ്ര തീരുമാനത്തിലെ ജനമനസ് അറിയാൻ സർവേ നടത്തിയത്. ഈ സർവേയിൽ 28500 പേരാണ് പങ്കാളികളായി വോട്ട് രേഖപ്പെടുത്തിത്. നോട്ട് പിൻവലിക്കൽ നടപടിയെ അനുകൂലിക്കുന്നുണ്ടോ, നോട്ട് പിൻവലിക്കൽ വഴി കള്ളപ്പണത്തിന് തടയിടാൻ കഴിയുമോ, ബുദ്ധിമുട്ടുകൾ സഹിക്കാൻ തയ്യാറാണോ തുടങ്ങി 13 ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് മറുനാടൻ സർവേ നടത്തിയത്. രാജ്യത്തിന് അകത്തും പുറത്തുമായുള്ള മലയാളികളാണ് സർവേയിൽ പങ്കെടുത്ത് വോട്ടു ചെയ്തത്.

സർവേയിലെ ഒന്നാമത്തെ ചോദ്യം നോട്ട് പിൻവലിക്കൽ നടപടിയെ നിങ്ങൾ അനുകൂലിക്കുന്നോ എന്നതായിരുന്നു. അനുകൂലിക്കുന്നു എന്ന അഭിപ്രായം 77.2 ശതമാനം രേഖപ്പെടുത്തിയപ്പോൾ 20.6 ശതമാനം പേർ എതിർത്ത് പ്രതികൂലിക്കുന്നു എന്ന അഭിപ്രായം രേഖപ്പെടുത്തി. 2.3 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.

നോട്ട ് പിൻവലിക്കൽ നടപടി കള്ളപ്പണം തടയാൻ കഴിയുമെന്ന് തന്നെയാണ് സർവേയിൽ ബോധ്യമായത്. 65.5 ശതമാനം പേർ നടപടിക്ക് അനുകൂലമായി വോട്ടു ചെയ്തു. കള്ളപ്പണം തടയാൻ സാധിക്കില്ലെന്ന് വിശ്വസിക്കുന്നത് 32.3 ശതമാനം പേരാണ്. അഭിപ്രായമില്ലെന്ന് 2.2 ശതമാനം പേരും വ്യക്തമാക്കി.

അതിനിർണ്ണായകമായ ഈ തീരുമാനം പ്രധാനമന്ത്രി മോദി രാഷ്ട്രത്തെ അറിയിച്ചത് നാല് മണിക്കൂർ മുമ്പ് മാത്രമാണ്. ഈ തീരുമാനം ഏറെ വിമർശനത്തിന് ഇടയാക്കിയെങ്കിലും സർവേയുടെ ഫലം മറിച്ചായിരുന്നു. 69.9 ശതമാനം പേർ മോദിയുടെ ഈ തീരുമാനത്തെ അനുകൂലിച്ചു. യോജിക്കുന്നില്ലെന്ന് 28 ശതമാനം പേരും അഭിപ്രായമില്ലെന്ന് 2.1 ശതമാനവും പറഞ്ഞു. അംബാനി അടക്കമുള്ള കോർപ്പറേറ്റുകളെ സഹായിക്കാൻ വേണ്ടിയാണ് നോട്ട് പിൻവലിക്കലെന്ന വിമർശനവും ഇതോടൊപ്പം ഉയർന്നിരുന്നു. എന്നാൽ, തീരുമാനം അംബാനിക്ക് വേണ്ടില്ലെന്നാണ് സർവേയിൽ പുറത്തുവന്ന വികാരം. 59 ശതമാനം ഈ വിമർശനം തെറ്റാണെന്ന് പറഞ്ഞു. ശരിയാണെന്ന് 21.2 ശതമാനവും അഭിപ്രായമില്ലെന്ന് 19.8 ശതമാനം പേരും പറഞ്ഞു.

നോട്ട് പിൻവലിക്കൽ തീരുമാനം വേണ്ടത്ര മുൻകരുതലോടെ അല്ലെന്നായിരുന്നു ഒരു വിമർശനം. ഇതുമായി ബന്ധപ്പെട്ട് സർവേയിൽ ഉൾപ്പെടുത്തിയ ചോദ്യത്തിന് ആരോപണം തെറ്റാണെന്ന് 50.8 ശതമാനം രേഖപ്പെടുത്തി. ശരിയാണെന്ന് 34.9 ശതമാനവും അഭിപ്രായപ്പെട്ടു. 14.3 ശതമാനം പേർ ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞില്ല. നോട്ട് പിൻവലിക്കലിന് വേണ്ടത്ര മുൻകരുതൽ നടത്തിയില്ലെന്ന വാദമാണ് സർവേയിൽ ഉയർന്നു വന്നത്. മോദിയുടെ തീരുമാനത്തെ അനുകൂലിച്ചവരും ഇക്കാര്യത്തിൽ കേന്ദ്രത്തിന് വീഴ്‌ച്ചപറ്റിയെന്ന് സമ്മതിച്ചു. 64.2 ശതമാനം പേർ വീഴ്‌ച്ച പറ്റിയെന്ന് പറഞ്ഞപ്പോൾ 31.1 ശതമാനം വീഴ്‌ച്ചയില്ലെന്ന് പറഞ്ഞു. 4.8 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.

അതേസമയം സ്വന്തം പണം പിൻവലിക്കാൻ ക്യൂ നിൽക്കേണ്ട അവസ്ഥ നല്ലതല്ലെന്നാണ് സർവേയിലെ ഭൂരിപക്ഷാഭിപ്രായം. 72.9 ശതമാനം പേർ ക്യൂ നിൽക്കാൻ സന്നദ്ധരല്ലെന്ന് അറിയിച്ചു വോട്ടു ചെയ്തു. അതേസമയം 15.7 ശതമാനം ഈ തീരുമാനത്തെ അനുകൂലിച്ചു. 11.3 ശതമാനം ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയില്ല. നോട്ട് പിൻവലിക്കൽ നടപടിയുടെ പേരിലുണ്ടായ ബുദ്ധിമുട്ടുകൾ സഹിക്കാൻ തയ്യാറാണെന്നാണ് 58.8 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 37.8 ശതമാനം തയ്യാറല്ലെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 3.4 ശതമാനം ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തിയില്ല.

ഏറെ വിവാദങ്ങൾക്ക് വഴിവച്ച തീരുമാനമാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടതെങ്കിലും ഇനി ഈ തീരുമാനം പിൻവലിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് സർവേയിൽ പങ്കെടുത്തവരുടെ അഭിപ്രായം. 76.7 ശതമാനം തീരുമാനം പിൻവലിക്കേണ്ടെന്ന് വ്യക്തമാക്കിയപ്പോൾ 18.4 ശതമാനം പ്രതിപക്ഷ അഭിപ്രായത്തോട് യോജിച്ചു. 4.9 ശതമാനം ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞില്ല. കേരളത്തിന്റെ കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത് സഹകരണ ബാങ്കുകളിലെ വിഷയത്തിൽ മോദിയുടെ നിലപാടിന് അനുകൂലമായാണ് സർവേയിൽ പങ്കെടുത്തവർ പ്രതികരിച്ചത്. കള്ളപ്പമുണ്ടെന്ന് 57.1 ശതമാനം വിശ്വസിക്കുന്നു. മറിച്ച് 31 ശതമാനമാണ് വോട്ടു ചെയ്തത്. 12 ശതമാനം പേർ ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞില്ല.

നോട്ട് മാറ്റി നൽകുന്നതിൽ നിന്നും സഹകരണ ബാങ്കുകളെ ഒഴിവാക്കിയ സർക്കാർ തീരുമാനത്തെയും സർവേ അനുകൂലിച്ചു. 51.1 ശതമാനം ഈ തീരുമാനം ശരിവച്ചു. 41 ശതമാനം ശരിയല്ലെന്ന് പറഞ്ഞു. 8 ശതമാനം പേർ ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയില്ല. അതേസമയം ഏതൊക്കെ തീരുമാനത്തെ അനുകൂലിച്ചാലും സ്വന്തം പോക്കറ്റ ചോരുന്ന നിലപാടിനോട് ആരും യോജിക്കുന്നില്ല. ഈ ശ്രമം വിജയിക്കുന്നതിന്റെ ഭാഗമായി 2000 രൂപ സർക്കാറിന് നൽകണം എന്നാവശ്യപ്പെട്ട തയ്യാറാകുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന് അഭിപ്രായപ്പെട്ടത് 57 ശതമാനം പേരാമ്. 33. 2 ശതമാനം തീരുനത്െ അനുകൂലിച്ചപ്പോൾ 9 ശതമാനം അഭിപ്രായം പറഞ്ഞില്ല.

പ്രധാനമന്ത്രിയെയും ബിജെപിയെയും സംബന്ധിച്ചിടത്തോളം ഇത് ഒരു രാഷ്ട്രീയ തീരുമാനം കൂടിയായിരുന്നു. അതുകൊണ്ട് ഈ തീരുമാനം മോദിയുടെ ഇമേജ് വർദ്ധിപ്പിച്ചെന്നാണ് സർവേയിലെ വിലയിരുത്തൽ. 52.7 പേർ നരേന്ദ്ര മോദിയുടെ ഇമേജ് ഈ തീരുമാനത്തിലൂടെ വർദ്ധിച്ചുവെന്നാണ് അഭിപ്രായപ്പെട്ടത്. 38.6 ശതമാനം മോദിയുടെ ഇമേജ് വർദ്ധിപ്പിച്ചില്ലെന്നു പറഞ്ഞപ്പോൾ 8.7 ശതമാനം അഭിപ്രായം പറഞ്ഞില്ല.

എത്രയേറെ വിമർശനങ്ങൾ ഉണ്ടായെങ്കിലും പ്രധാനമന്ത്രി മോദിയുടെ തീരുമാനം ശരിയാണെന്നാണ് സർവേയിൽ വ്യക്തമായ കാര്യം. അതേസമയം തന്നെ നടപ്പാക്കുന്നതിലുള്ള പാളിച്ച ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്ന വിമർശനങ്ങൾ ഇത് ശരിവെക്കുകയും ചെയ്യുന്നു. മുൻകാലങ്ങളിൽ മറുനാടൻ മലയാളി നടത്തിയ സർവേകളുടെ മാതൃകയിൽ തന്നെയാണ് നോട്ട് പിൻവലിക്കലിൽ സൈബർ ലോകത്തിന്റെ മനസ് അറിയാൻ ഞങ്ങൾ ശ്രമം നടത്തിയത്. അതിനോട് അനുകൂലമായി തന്നെ വായനക്കാർ പ്രതികരിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP