Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യേശുദാസിനേപ്പോലൊരാൾ ഹിന്ദുവിശ്വാസിയെന്ന് എഴുതിക്കൊടുത്ത് ക്ഷേത്രപ്രവേശനം ആഗ്രഹിക്കുന്നത് മഹാവങ്കത്തരം; ജാതി ഭേദം മതദ്വേഷം എന്നൊക്കെ പാടുമ്പോഴും ആരാധന ബ്രാഹ്മണ്യത്തോട്; അധികം വൈകാതെ നരേന്ദ്ര മോദി യേശുദാസിന്റെ കൈ പിടിച്ച് ഗുരുവായൂർ ക്ഷേത്രത്തിലേക്കും കൂട്ടിക്കൊണ്ടുപോകും; അതോടെ മുഴുവൻ മാർക്കും ബിജെപി.നേടും; 'വലിയ''മനുഷ്യനായി അധഃപതിക്കാതെ'മഹാനായ'' കലാകാരനായി തന്നെ മരിച്ചു പോകണം എന്നു യാചിക്കുന്നു; ഞെരളത്ത് ഹരിഗോവിന്ദന്റെ രൂക്ഷവിമർശനം

യേശുദാസിനേപ്പോലൊരാൾ ഹിന്ദുവിശ്വാസിയെന്ന് എഴുതിക്കൊടുത്ത് ക്ഷേത്രപ്രവേശനം ആഗ്രഹിക്കുന്നത്   മഹാവങ്കത്തരം; ജാതി ഭേദം മതദ്വേഷം എന്നൊക്കെ പാടുമ്പോഴും ആരാധന ബ്രാഹ്മണ്യത്തോട്; അധികം വൈകാതെ നരേന്ദ്ര മോദി യേശുദാസിന്റെ കൈ പിടിച്ച് ഗുരുവായൂർ ക്ഷേത്രത്തിലേക്കും കൂട്ടിക്കൊണ്ടുപോകും; അതോടെ മുഴുവൻ മാർക്കും ബിജെപി.നേടും; 'വലിയ''മനുഷ്യനായി അധഃപതിക്കാതെ'മഹാനായ'' കലാകാരനായി തന്നെ മരിച്ചു പോകണം എന്നു യാചിക്കുന്നു;  ഞെരളത്ത് ഹരിഗോവിന്ദന്റെ രൂക്ഷവിമർശനം

ഹിന്ദുമതവിശ്വാസിയാണെന്ന് രേഖാമൂലം അറിയിച്ചതിനെത്തുടർന്ന് ഗായകൻ യേശുദാസിന് പത്ഭനാഭസ്വമി ക്ഷേത്രത്തിൽ ദർശനാനുതി ലഭിച്ചു. സ്വാതിതിരുനാൾ കൃതിയായ പത്മനാഭശതകമാണ് ക്ഷേത്രാങ്കണത്തിൽ വിജയദശമി നാളിൽ ഗാനഗന്ധർവ്വൻ ആലപിക്കുക.ഈ നടപടിയെ പ്രമുഖ സോപാനഗായകൻ ഞെരളത്ത് ഹരിഗോവിന്ദൻ വിമർശിക്കുകയാണിവിടെ.

ക്ഷേത്രപ്രവേശനവിളംരത്തോടെ അവർണ്ണ വിഭാഗങ്ങൾക്ക് തുറന്നു കിട്ടിയ ക്ഷേത്രപ്രവേശന അനുമതി ബ്രാഹ്മണ്യ ആരാധനാ ക്രമത്തോടുള്ള അടിമത്തമായി മാററപ്പെട്ടു. ഗുരുവായൂരപ്പനോടാണ് ഭക്തിയെങ്കിൽ അമേരിക്കയിലിരുന്ന് ''കൃഷ്ണാ..'' എന്നു വിളിച്ചു പാടിയാലും കൃഷ്ണനെ സംഗീതത്തിലൂടെ അനുഭവിക്കാനാവും. സംഗീതത്തിലൂടെ അനുഭവിക്കാനാവുന്ന ഈശ്വരീയതയോളം വലിപ്പം ബ്രാഹ്മണരെന്നു പേരുള്ളോർ പരിപാലിക്കുന്ന മറ്റൊരു വിഗ്രഹ ദർശനത്തിനും ഇല്ലെന്നും ഹരിഗോവിന്ദൻ പറയുന്നു. കലാപ്രവർത്തകർക്ക് ലഹരിയും ദൈവവുമെല്ലാം കല തന്നെയാണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുവാൻ ഉള്ള ബാധ്യതയും സാധ്യതകളും എന്നേക്കാൾ കൂടുതൽ അങ്ങേക്കാണുള്ളത്...ഹരിഗോവിന്ദൻ പറയുന്നു. കുറിപ്പു വായിക്കാം

ക്ഷേത്രപ്രവേശന വിളംബരം നടന്നതുകൊണ്ട് കേരളത്തിൽ പ്രത്യേകിച്ചൊരുസാമൂഹ്യ മാറ്റങ്ങളും ഉണ്ടായിട്ടില്ല. ക്ഷേത്ര പരിസരത്തെ വഴികളിലൂടെ എല്ലാ സമുദായക്കാർക്കും നടക്കാൻ സ്വാതന്ത്ര്യമുണ്ടായി എന്നതു മാത്രം കാണാതെ പോകുന്നുമില്ല.

പൊതുവെ തന്നെ ബ്രാഹ്മണർക്ക് അഥവാ ഒരു ബ്രാഹ്മണനാകുവാൻ കർമം കൊണ്ട് പരിശീലനം നേടിയ ആളുകൾക്ക് അവരുടെ നിത്യോപാസനക്കുള്ളതാണ് ക്ഷേത്രം.അല്ലാതെ പൊതുജനത്തിന് ഉള്ളതല്ല...അവയിൽ തന്നെ മിക്കവാറും ബൗദ്ധാദി വിശ്വാസികളെ ആട്ടിയോടിച്ചോ അവരാൽ ഉപേക്ഷിക്കപ്പെട്ടവ പിടിച്ചെടുത്തോ സ്വന്തമാക്കിയവയും ആണ്....

ക്ഷേത്രത്തിൽ പ്രവേശനമില്ലാതിരുന്ന ഓരോ വിഭാഗത്തിനും അവരവരുടെ വീടുകളിലോ കുറേ വീടുകൾ ചേർന്ന ഒരു കൂട്ടത്തിലോ അവരവരുടേതായ മൂർത്തികളെ അവരവരുടേതായ രീതിയിൽ ആരാധിക്കുവാനുള്ള സ്വാതന്ത്ര്യവും സൗകര്യവും ഉണ്ടായിരുന്നു.ഒരു ബ്രാഹ്മണരുടേയും മേധാവിത്വം, ചുരുങ്ങിയത് ദൈവാരാധനയുടെ കാര്യത്തിലെങ്കിലും അനുഭവിക്കേണ്ടുന്ന ഗതികേട് അവർക്കുണ്ടായിരുന്നില്ല.ക്ഷേത്ര പ്രവേശന വിളംബരാനന്തരം ഉണ്ടായ ഏറ്റവും വലിയ ഗതികേട് സകലരും ബ്രാഹ്മണ പൗരോഹിത്യത്തെ നേരിട്ട് കുംപിട്ടു നിൽക്കാനുള്ള ഒരു സംവിധാനം അതി ശക്തമായി നിലനിർത്തപ്പെട്ടു എന്നുള്ളതാണ്.നാനാ സമുദായക്കാർക്ക് ഉണ്ടായിരുന്ന വൈവിധ്യമാർന്ന ആരാധനാ രീതികൾ മുഴുവൻ ഇല്ലാതാക്കി മുഴുവൻ കാവുകളും മണ്ഢപങ്ങളും കോവിലുകളും ബ്രാഹ്മണ പൂജാരീതികൾക്കു കീഴിൽ കൊണ്ടുവന്നു കൊണ്ടേയിരിക്കുകയാണ്. അതായത് ബ്രാഹ്മണിക് ആയ ദേവാരാധനാ രീതി മാത്രമാണ് ഏറ്റവും ശരി എന്ന കീഴടങ്ങൽ ആയി അത് അധഃപതിച്ചു.

ക്ഷേത്ര പ്രവേശന വിളംബര ശേഷം ക്ഷേത്രത്തിലേക്ക് ആരാധനക്കായി വന്ന നായർ മുതൽ ദളിതർ വരെ ഉള്ളവർക്കാവട്ടെ ക്ഷേത്രത്തിൽ വന്നാൽ പെരുമാറേണ്ടത് എങ്ങനെയെന്നു പരിശീലനം നൽകുന്ന യാതൊരു പദ്ധതിയും നിർദ്ദേശങ്ങളും ഒരിടത്തും ഉണ്ടായില്ല.ആകയാൽ പട്ടി ചന്തക്കു പോയതുപോലെ അവർ അതിനകത്തേക്കു കേറി പുരോഹിതൻ ഉൾപ്പെടെ ഉള്ള അമ്പലവാസി ജീവനക്കാരുടെ ചീത്ത വിളികൾ കേട്ടും ആധിപത്യങ്ങളും അസ്പൃശ്യതകളുമേറ്റും ഇന്നും കഴിഞ്ഞു കൂടുന്നു. അതേ വരെ ഇല്ലാത്ത വിധം വഴിപാടുകളുടേയും ദക്ഷിണകളുടെയും പേരിൽ നായർ മുതൽ ദളിതർ വരെ ഉള്ളോരുടെ പണം വാങ്ങിവെക്കാൻ നംപൂതിരിമാർക്കും അംപലങ്ങൾക്കും സാധിച്ചു എന്ന ദുരന്തം മാത്രമേ അതിന്റെ ഉപോൽപന്നമായി ഉണ്ടായുള്ളൂ.

എന്തോ നിധി കിട്ടിയപോലെ വിഗ്രഹത്തോടും ബ്രാഹ്മണരോടും അടുത്തു നിൽക്കാൻ അവസരം കിട്ടിയതിനെക്കണ്ട ഇക്കൂട്ടർ വലിയ ചതിയിലാണ് ചെന്നു പെട്ടത്.ക്ഷേത്രത്തിന്റെ ആധ്യാത്മിക തത്വമൊന്നും അറിയാൻ ആയില്ലെങ്കിലും എന്തിനു ചന്ദനം തൊടുന്നു,ചെവിയിലും മുടിയിലും പൂവെക്കുന്നു, തീർത്ഥം കുടിക്കുന്നു, ഏത്തമിടുന്നു നമസ്‌കരിക്കുന്നു തുടങ്ങിയ സാമാന്യ കാര്യങ്ങളെക്കുറിച്ചെങ്കിലും ഈ പുതുപ്രവേശനം കിട്ടിയോർക്ക് അറിവ് പകരാൻ പൗരോഹിത്യത്തിനു താൽപര്യമോ അറിയാൻ ഇക്കൂട്ടർക്ക് ആഗ്രഹമോ അംപലക്കമ്മറ്റികൾക്ക് സംവിധാനങ്ങളോ ഉണ്ടായതുമില്ല...പകരം ഈശ്വരനോട് നേരിട്ട് യാചിക്കേണ്ടുന്ന അനുഗ്രഹം ബ്രാഹ്മണർ ചെയ്യുന്ന വിവിധ പൂജകളിലൂടെയാണ് നേടാനാവുക എന്നു ജോൽസ്യന്മാർ വഴി വിശ്വസിപ്പിച്ചനുസരിപ്പിക്കുകയും ഉണ്ടായി.

ആ വക കാര്യങ്ങൾ എന്തിനെന്നു ഇന്നു കേരളത്തിലെ മുഖ്യ തന്ത്രിമാർക്കുപോലും വിശ്വാസയോഗ്യമായ ലോജിക്കുകളോടെ പറഞ്ഞു തരാനും അറിവില്ല. പിന്നീട് കുറെ പ്രഭാഷകരും ഗ്രന്ഥകർത്താക്കളും മാത്രമാണ് ചന്ദനം തൊടൽ പോലുള്ള വിഷയങ്ങളിൽ ശാസ്ത്രീയമായി വിശ്വാസ യോഗ്യമല്ലാത്തതെങ്കിലും ചില മുട്ടാപ്പോക്കുകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത്രയും അപകടകരമായ സാഹചര്യത്തിലേക്കാണ് DYFI ഉൾപ്പെടെ ഉള്ളോർ രണ്ടാം ഗുരുവായൂർ സത്യാഗ്രഹം നടത്തിയതും, ശബരിമല പ്രവേശനത്തിന് ചില യുവതികൾ ശ്രമിക്കുന്നതും...!.അതുകൊണ്ട് കേരളത്തിന്റെ മതാതീതമായ പൊതു മാനവീക മണ്ഢലത്തിന് എന്ത് ആരോഗ്യമാണുണ്ടാവുക??..കൂടുതൽ കറുത്ത ചുരിദാറുകൾ വിറ്റും പൂജാ ദ്രവ്യങ്ങളും മറ്റും വിറ്റും കുറെപ്പേർ കൂടി ''ഭക്തരെ''ചൂഷണം ചെയ്യുമെന്നല്ലാതെ..??

യേശുദാസിനേപ്പോലൊരാൾ ഹിന്ദു വിശ്വാസിയാണെന്നു സമ്മതമെഴുതിക്കൊടുത്ത് ക്ഷേത്രപ്രവേശനം ആഗ്രഹിക്കുന്നത് സംഗീതത്തിലൂടെ അദ്ദേഹം ആർജിച്ച അതിരില്ലാത്ത ആത്മീയ ഔന്നത്യത്തെ സ്വയം പരിഹസിക്കലും ചെറുതാക്കലും മാത്രമാക്കുന്ന മഹാ വങ്കത്തരമാണ്. അദ്ദേഹത്തെപ്പോലൊരാൾക്ക് ഗുരുവായൂരപ്പനോടാണ് ഭക്തിയെങ്കിൽ അമേരിക്കയിലിരുന്ന് ''കൃഷ്ണാ..'' എന്നു വിളിച്ചു പാടിയാലും കൃഷ്ണനെ സംഗീതത്തിലൂടെ അനുഭവിക്കാനാവും. അതല്ല ഗുരുവായൂമ്പലം എന്ന കെട്ടിടത്തോടാണ് ഭക്തിയെങ്കിൽ ഗുരുവായൂർ തന്നെ പോവട്ടെ, വിഗ്രഹകേന്ദ്രിതമായ ഭക്തി ഭാരതീയ ഈശ്വര ദർശന പദ്ധതിയിലെ ഒരു ചെറു LKG ക്‌ളാസ് നിലവാരത്തിൽ മാത്രം വരുന്നതും അത്യുദാത്തമായ പല മാർഗ്ഗങ്ങളുടെ കൂട്ടത്തിൽ പെട്ട ഒരു ചെറുമാർഗവും മാത്രമാണ്. സംഗീതത്തിലൂടെ അനുഭവിക്കാനാവുന്ന ഈശ്വരീയതയോളം വലിപ്പം ബ്രാഹ്മണരെന്നു പേരുള്ളോർ പരിപാലിക്കുന്ന മറ്റൊരു വിഗ്രഹ ദർശനത്തിനും ഇല്ല... ഇല്ല..ഇല്ല..

ഇനി ഈ യേശുദാസ് ഹൈന്ദവ വിശ്വാസിയാണെന്നു തെളിവ് നൽകുംപോൾ ഏതു ഹിന്ദുവിന്റെ ആരാധനാ രീതികളോടാണ് വിശ്വാസം? പാണന്റെയോ, പറയന്റേയോ, നായരുടേയോ, ആശാരിയുടേയോ, മണ്ണാന്റേയോ അതോ ആദിവാസിയുടേയോ? അല്ല, നംപൂതിരിമാരുടെയാണെന്നു കാണാം..അതെ, ''ജാതി ഭേദം മതദ്വേഷം..'' എന്നൊക്കെ ഹൃദയം തൊടാതെ പാടുംപോഴും യേശുദാസിനും ആരാധന ബ്രാഹ്മണ്യ ആരാധനയോടാണെന്നു കാണാം.

അതിലൂടെ എന്തു സൂചനയും മാതൃകയുമാണ് അദ്ദേഹം ഉൾപ്പെടെ ഉള്ളോർ കേരളത്തിനു നൽകുക?അതു ഭീകരമാവും...ആദിവാസികളെ വേദം പഠിപ്പിക്കുന്നതും അവരെ ഉപനയനം ചെയ്യിക്കുന്നതും വലിയ കാര്യമായി ഘോഷിക്കപ്പെടുംപോൾ ബ്രാഹ്മണനാവലാണ് ശ്രേഷ്ഠം എന്ന സൂചനയല്ലെ പ്രചരിപ്പിക്കപ്പെടുന്നത്??

അവരുടെ ആവാസപരമായ സ്വത്വത്തെ മോഷ്ടിച്ച ശേഷം അത്തരം ആളുകളുടെ സകല സാംസ്‌കാരിക സ്വത്വങ്ങളേയും ഇല്ലാതാക്കി ഏകശിലാവൽക്കരണം നടത്തിക്കൊണ്ടിരിക്കുംപോൾ മിണ്ടാൻ പോലുമാവാതെ നോക്കി നിൽക്കുന്ന ഇടതു പുരോഗമന നാട്യക്കാരായ പ്രസ്ഥാനങ്ങൾ പോലും യേശുദാസിന്റെ ക്ഷേത്രപ്രവേശനത്തിനു കയ്യടിക്കുന്ന മണ്ടന്മാരായി നിലകൊള്ളും.ഒടുവിൽ അവർ എതിർത്ത ബ്രാഹ്മണാധിപത്യാദികൾ യേശുദാസിനെപ്പോലുള്ള വലിയ മനുഷ്യരിലൂടെ തന്നെ വീണ്ടും ഒളിച്ചു കടന്നു ചിരപ്രതിഷ്ഠ നേടും...അധികം വൈകാതെ നരേന്ദ്ര മോദി കേരളത്തിൽ വരുന്ന സമയത്ത് യേശുദാസിന്റെ കൈപിടിച്ച് ഗുരുവായൂർ ക്ഷേത്രത്തിലേക്കു കൂട്ടിക്കൊണ്ടുപോകും...അപ്പോൾ അമ്പലത്തിനകത്തുള്ളവരും ഇക്കാലമത്രയും അതിനെ എതിർത്തിരുന്നവരുമായ ഒരു പാർട്ടിയുടെയും വിശ്വാസികളുടേയും ആളുകൾക്ക് എതിർക്കാനാവാതെ തൊള്ള പൊളിച്ചു നിൽക്കേണ്ടിവരും....കപട മതേതരത്വം പറഞ്ഞിരുന്ന ഇടതു വലതു സർക്കാറുകൾക്കോ വർഷങ്ങളായി സാധിക്കാതെ പോയ യേശുദാസിന്റെ ഗുരുവായൂർ പ്രവേശനത്തിന്റെ മുഴുവൻ മാർക്കും ബിജെപി.നേടും.അത്ര ലളിതമാണ് ഇനി കാര്യങ്ങൾ...

അതേ അഥവാ യേശുദാസ് പ്രവേശനം നേടുംപോൾ സംഭവിക്കുക മറ്റു മത പൗരോഹിത്യങ്ങൾ അടിച്ചേൽപിക്കുന്ന പോലെത്തന്നെ ''ദൈവത്തെ അനുഭവിക്കാൻ പൗരോഹിത്യത്തെ കുംപിട്ട് കെട്ടിടത്തിനകത്തു തന്നെയാണ് വരേണ്ടതെന്നും അതും ബ്രാഹ്മണർക്ക് ആധിപത്യമുള്ള കെട്ടിടത്തിനകത്ത്'' എന്നും ഉള്ള വലിയ തട്ടിപ്പിന് സർടിഫിക്കറ്റ് കിട്ടുക മാത്രമേ സംഭവിക്കൂ..പറഞ്ഞു പരത്തപ്പെട്ട വിധം നിലവിലുള്ള ദൈവത്തിന്റെ വലിപ്പത്തെ ചുരുക്കി ബ്രാഹ്മണാധിപത്യം അംഗീകരിപ്പിച്ചെടുക്കാനുള്ള പല ജാതി വിജയകരമായ പരീക്ഷണങ്ങളിൽ ഒന്നായിട്ടേ ഇതും പരിവർത്തിക്കൂ....മാധ്യമങ്ങളും ഇടതു സർക്കാറും ഇതൊക്കെ വലിയ കാര്യമാണെന്നു തെറ്റിദ്ധരിച്ച് ആഘോഷിക്കുമെങ്കിലും...

ആകയാൽ പ്രിയ യേശുദാസ് സാർ അങ്ങ് സംഗീതം കൊണ്ട് ഈശ്വരനെ അനുഭവിക്കാനും ലോകരെ അനുഭവിപ്പിക്കാനും സിദ്ധിയുള്ള ആളാണ്.ഈശ്വരനെ തേടി കെട്ടിടങ്ങളിലേക്കു പോവേണ്ടിവരുന്ന ഒരു ''വലിയ'' മനുഷ്യനായി അധഃപതിക്കാതെ ''മഹാനായ'' കലാകാരനായി തന്നെ മരിച്ചു പോകണം എന്നു താഴ്മയായി യാചിക്കുന്നു.കാരണം കലാപ്രവർത്തകർക്ക് ലഹരിയും ദൈവവുമെല്ലാം കല തന്നെയാണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുവാൻ ഉള്ള ബാധ്യതയും സാധ്യതകളും എന്നേക്കാൾ കൂടുതൽ അങ്ങേക്കാണുള്ളത്...ഈ സമൂഹത്തിൽ ''ക്ഷേത്രത്തിൽ പ്രവേശിച്ചു ദൈവത്തെ അനുഭവിച്ചോൻ'' എന്ന പേരിലല്ല പാട്ടുകൊണ്ട് ഈശ്വര സാക്ഷാൽക്കാരം നടത്തിയോൻ എന്ന പേരിലാണ് അങ്ങയെ അടുത്ത തലമുറ ഓർമിക്കേണ്ടത്...ഭക്ഷണം, വസ്ത്രം, ഗൃഹ നിർമ്മാണം, ഭാഷ, ആരാധന തുടങ്ങി സകല മേഖലകളിലും ഈ ഏകരൂപ നിർമ്മിതി നടത്തിയെടുക്കുമ്പോൾ കൃസ്ത്യൻ പള്ളികളും ഈ ക്ഷേത്രാരാധാനാ രീതികളുടെ ''കൃസ്ത്യൻ വേർഷ''നുകൾ അനുകരിച്ചടിപ്പേൽക്കാനാണ് ശ്രമിക്കുന്നത് എന്ന തമാശയും അങ്ങ് കാണുന്നുണ്ടാകുമല്ലോ സർ...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP