Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹരിവരാസനം കേൾക്കാൻ എത്തിയതെന്ന് പറഞ്ഞ് ജഡ്ജിയോട് മാപ്പ് പറയാൻ ആണ് പോയതെന്ന് കോടതി പരമാർശത്തിലൂടെ വ്യക്തമായതോടെ നാണക്കേട് മാറ്റാൻ വീണ്ടും ദർശനത്തിനായി യതീഷ് ചന്ദ്ര; ശബരിമല ഡ്യൂട്ടി അവസാനിക്കും മുമ്പ് അയ്യപ്പനെ വണങ്ങി ഹരിവരാസനം കേട്ട് യുവ ഐപിഎസുകാരന്റെ മടക്കം; സംഘർഷഭരിതമാല്ലാത്ത നാമജപ പ്രതിഷേധങ്ങളോടെ ഇന്നലെ രാത്രി കടന്നു പോയി

ഹരിവരാസനം കേൾക്കാൻ എത്തിയതെന്ന് പറഞ്ഞ് ജഡ്ജിയോട് മാപ്പ് പറയാൻ ആണ് പോയതെന്ന് കോടതി പരമാർശത്തിലൂടെ വ്യക്തമായതോടെ നാണക്കേട് മാറ്റാൻ വീണ്ടും ദർശനത്തിനായി യതീഷ് ചന്ദ്ര; ശബരിമല ഡ്യൂട്ടി അവസാനിക്കും മുമ്പ് അയ്യപ്പനെ വണങ്ങി ഹരിവരാസനം കേട്ട് യുവ ഐപിഎസുകാരന്റെ മടക്കം; സംഘർഷഭരിതമാല്ലാത്ത നാമജപ പ്രതിഷേധങ്ങളോടെ ഇന്നലെ രാത്രി കടന്നു പോയി

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: ദർശനത്തിനെത്തിയ ഹൈക്കോടതി ജഡ്ജിയെ ശബരിമലയിൽ തടഞ്ഞതായി ഹൈക്കോടതി വ്യക്തമാക്കിയതോടെ അഴിഞ്ഞ് വീണത് യതീഷ് ചന്ദ്ര ഐപിഎസിന്റെ ഇമേജായിരുന്നു. പേരു പറയാതെയായിരുന്നു വിമർശനമെങ്കിലും യതീഷ് ചന്ദ്ര ജഡ്ജിയെ അപമാനിച്ചുവെന്ന മറുനാടൻ വാർത്ത ഇതോടെ സ്ഥിരീകരിക്കപ്പെട്ടു. ഈ ഐ.പി.എസ്. ഉദ്യോഗസ്ഥനെതിരേ കേസെടുക്കാൻ ഒരുങ്ങിയതാണ്. വ്യക്തിപരമായി കേസിൽ കക്ഷിയാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, ദർശനത്തിനുപോയ ജഡ്ജി തുടർനടപടി വേണ്ടെന്നും പൊലീസുദ്യോഗസ്ഥൻ മാപ്പുപറഞ്ഞെന്നും കോടതി വ്യക്തമാക്കി. ഇതോടെ രണ്ട് ദിവസം മുമ്പ് യതീഷ് ചന്ദ്ര സന്നിധാനത്ത് എത്തിയത് മാപ്പു പറയാനാണെന്നും തെളിഞ്ഞു. ഇതോടെ വീണ്ടും യുവ പൊലീസ് ഓഫീസർ മല ചവിട്ടി. അയ്യപ്പന് മുന്നിലെത്തി. ഇന്നലെ രാത്രി ഹരിവരാസനം ചൊല്ലിയാണ് യതീഷ് ചന്ദ്ര സന്നിധാനത്ത് നിന്ന് മടങ്ങിയത്.

രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്ന സമയത്താണ് യതീഷ് ചന്ദ്ര ദർശനത്തിനെത്തിയത്. 30ന് യതീഷ് ചന്ദ്രയുടെ ഡ്യൂട്ടി അവസാനിക്കാനിരിക്കെയാണ് അദ്ദേഹം ദർശനത്തിനായി എത്തിയത്. മാധ്യമങ്ങളോട് പ്രതികരണം ഒഴിവാക്കി. ഹൈക്കോടതി പരമാർശത്തിലും ഒന്നും പറഞ്ഞില്ല. തൊഴുത ശേഷം മാധ്യമങ്ങളെ ഒഴിവാക്കാൻ മാളികപുറം വഴി തിരിച്ചു പോയി. സോപാനത്ത് ദീർഘനേരം പ്രാർത്ഥനയും നടത്തിയാണ് മടക്കം. ഏതായാലും ഉടൻ യതീഷ് ചന്ദ്ര മല ഇറങ്ങുമെന്നാണഅ സൂചന. ഹൈക്കോടതി നടത്തിയ പരമാർശങ്ങൾ യതീഷ് ചന്ദ്രയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞതിലൂടെ സൈബർ ലോകത്ത് യതീഷ് ചന്ദ്ര താരമായി. ഇതിനിടെയാണ് ജഡ്ജിയെ തടഞ്ഞ വിവാദം എല്ലാം തകർക്കാനായി എത്തിയത്. ഈ സാഹചര്യത്തിലാണ് വീണ്ടും യതീഷ് മല ചവിട്ടിയെത്തിയത്.

ഇന്നലെയും സന്നിധാനത്ത് നാമജപം നടന്നു. രാത്രി ഒൻപതരയോടെ പ്രതിഷേധക്കാർ തന്നെയാണ് നാമജപം നടത്തിയത്. എന്നാൽ ശരണം വിളി മാത്രം നിറയുന്ന നാമജപത്തെ പൊലീസ് മൃദു സമീപനത്തോടെ നേരിട്ടു. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ഇതിനിടെയാണ് ഹരിവരാസനം തൊഴാൻ യതീഷ് എത്തിയത്. പ്രതിഷേധക്കാരുടെ അടുത്തൊന്നും യതീഷ് പോയതുമില്ല. സന്നിധാനത്ത് നിന്ന് ഭക്ഷണം കഴിച്ചായിരുന്നു മടക്കം. ഹരിവരാസനം പാടി നട അടയ്ക്കുന്നതിന് തൊട്ടു മുമ്പാണ് യതീഷ് ദർശനം നടത്തിയത്.

ഒമ്പത് മണിയോടെ സന്നിധാനത്ത് എത്തിയ യതീഷ് ചന്ദ്ര സന്നിധാനത്ത് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. അതിനിടയിൽ മാളികപ്പുറം ക്ഷേത്രത്തിന് താഴെ നാമജപപ്രതിഷേധം ആരംഭിച്ചു. നൂറ്റി അമ്പതിലധികം ആളുകളാണ് നാമജപപ്രതിഷേധത്തിൽ പങ്കെടുത്തത്. അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാൻ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയത്. ഹരിവരാസനം ആരംഭിച്ചതോടെ ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന യതീഷ് ചന്ദ്ര സന്നിധാനത്ത് ദർശനം നടത്താൻ എത്തി. മാധ്യമങ്ങൾ കാത്തു നിന്നെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു യതീഷ് ചന്ദ്രയുടെ മറുപടി. പിന്നീട് രാത്രി ഒരു മണിയോടെ യതീഷ് ചന്ദ്രയും മറ്റ് ഉദ്യോഗസ്ഥരും സന്നിധാനത്ത് നിന്ന് നിലയ്ക്കലിലേക്ക് മടങ്ങി. ഈ മാസം 30 വരെയാണ് യതീഷ് ചന്ദ്രയ്ക്ക് നിലയ്ക്കലിൽ ക്രമസമാധാന ചുമതല ഉള്ളത്.

ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതിന് തൊട്ടു മുമ്പാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്.10.45 ഓടെ സോപാനത്തിന്റെ ഓരം ചേർന്നു നിന്ന യതീഷ്ചന്ദ്ര നടഅടയ്ക്കാൻ നിമിഷങ്ങളുള്ളപ്പോഴാണ് തൊഴു കൈകളോടെ മുന്നിലേക്ക് വന്നത്.നട അടച്ചയുടൻ പടിഞ്ഞാറെ നടവഴി താഴേക്ക് ഇറങ്ങിയാണ് അദ്ദേഹം പോയത്.മാധ്യമ പ്രവർത്തകരുടെ വൻ നിര കാത്തു നിന്നെങ്കിലും ആർക്കും അദ്ദേഹം പിടികൊടുത്തില്ല. 

ഉദ്യോഗസ്ഥൻ മാപ്പുപറഞ്ഞ് കരയുന്ന അവസ്ഥയിലായിരുന്നുവെന്ന് ഹൈക്കോടതി

ഹൈക്കോടതിയിലെ പരാമർശങ്ങൾ യതീഷ് ചന്ദ്രയ്ക്ക് കടുത്ത തിരിച്ചടിയാണ്. ഉദ്യോഗസ്ഥൻ മാപ്പുപറഞ്ഞ് കരയുന്ന അവസ്ഥയിലായിരുന്നു. അതിനാൽ തുടർനടപടി വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാലാണ് നടപടി വേണ്ടെന്നുവെച്ചത്. ഉദ്യോഗസ്ഥന്റെ പേരു പറയുന്നില്ല. ഒരുദ്യോഗസ്ഥന്റെ കരിയർ നശിപ്പിക്കാൻ കോടതി ആഗ്രഹിക്കുന്നില്ല. സേനയിൽ വേറെ ഉദ്യോഗസ്ഥരെ നിയമിക്കാൻ കിട്ടിയില്ലേയെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു. ഈ ഐ.പി.എസ് ഉദ്യോഗസ്ഥനെ വ്യക്തിപരമായി കേസിൽ കക്ഷിയാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ദർശനത്തിനു പോയ ജഡ്ജി തുടർ നടപടി വേണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ മാപ്പുപറഞ്ഞെന്നും അയാൾ കരയുന്ന അവസ്ഥയിലെത്തിയെന്നും വ്യക്തമാക്കി. ഈ പരമാർശത്തിൽ സർക്കാരും വെട്ടിലായി. ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് ആശ്വാസം കിട്ടാത്തത് യതീഷ് ചന്ദ്രയുടെ അബദ്ധം മൂലമാണെന്നും സർക്കാർ വിലയിരുത്തുന്നുണ്ട്.

ഇതോടെ ശബരിമല വിഷയത്തിൽ പൊലീസിന്റെ പല നടപടികളിലും ഹൈക്കോടതിക്ക് അതൃപ്തി പ്രകടിപ്പിച്ചു. നവംബർ 16-ന് സന്നിധാനത്തെ മുറികൾ പൂട്ടി താക്കോൽ കൈമാറാനും അന്നദാന കൗണ്ടറും പ്രസാദം കൗണ്ടറും രാത്രി പത്തുമണിയോടെ അടയ്ക്കാനുമായിരുന്നു സർക്കുലറുകൾ. അവ ആരുടെ നിർദ്ദേശപ്രകാരമായിരുന്നെന്നും എന്തിനായിരുന്നെന്നും കോടതി ചോദിച്ചു. ദേവസ്വംബോർഡിന് പൊലീസ് നൽകിയ ഈ ഉത്തരവുകളെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശമില്ല. അഡ്വക്കേറ്റ് ജനറലിനെ(എ.ജി.) അറിയിച്ചിട്ടുമില്ല. ഇതിന്റെ പകർപ്പ് കോടതിയാണ് എ.ജി.ക്കു കൈമാറിയത്. ഈ സാഹചര്യം പരിതാപകരമാണെന്ന് കോടതി കുറ്റപ്പെടുത്തി. സുരക്ഷയുടെ ഭാഗമായാണ് സർക്കുലറുകൾ നൽകിയതെന്ന് എ.ജി. വിശദീകരിച്ചു. ഇവ അന്നുതന്നെ പിൻവലിച്ചെന്നും അദ്ദേഹം പറഞ്ഞു. രാത്രി 11-ന് നടയടച്ചശേഷം ഭക്തർക്ക് ഭക്ഷണമൊന്നും ലഭിക്കാത്ത സാഹചര്യമുണ്ടായി. ഇത് അവരെ പരിഭ്രാന്തരാക്കില്ലേയെന്ന് കോടതി വാക്കാൽ ചോദിച്ചു.

ശബരിമലയിൽ പ്രവർത്തിച്ചു പരിചയമുള്ളവരെയും വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരെയും നിയോഗിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇത് നടപ്പാക്കിയതായി പറയുന്നില്ല. അതൊന്നും കൂടുതലായി പരിശോധിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. പൊലീസിനെതിരായ ഹൈക്കോടതിയുടെ പരാമർശങ്ങൾക്കെതിരേ ഐ.പി.എസ്. അസോസിയേഷന്റെ പ്രമേയമുണ്ടെന്ന് ഹർജിക്കാരിലൊരാൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കോടതിനടപടികളിൽ ഇടപെടാത്തിടത്തോളം ആ വിഷയം പരിഗണിക്കുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. പ്രതികൂല പരാമർശങ്ങൾക്കെതിരേ സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ ഇതിൽ ആകുലപ്പെടുന്നതെന്തിനാണെന്ന് കോടതി ചോദിച്ചു. സർക്കാരിന് നിയമാനുസൃത മേൽനടപടികൾ സ്വീകരിക്കാൻ തടസ്സമില്ലെന്നും കോടതി പറഞ്ഞു.

സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്നും ഇതിനെതിരേയുള്ള പ്രതിഷേധങ്ങൾ തടയാനാണ് ശബരിമലയിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്നും സർക്കാർ ബോധിപ്പിച്ചു. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണമില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പ്രതിഷേധക്കാരെ തടയാനാണ് നടപടിയെടുത്തതെന്നും സർക്കാരിനുവേണ്ടി ഹാജരായ എ.ജി. വ്യക്തമാക്കി. സുഗമമായ ദർശനത്തിന് തടസ്സമില്ല. നിരോധനാജ്ഞ ലംഘിച്ച് നാമജപത്തിന്റെ മറവിൽ പ്രതിഷേധിക്കുന്നവർക്കെതിരേ നടപടിയെടുത്തു. സുപ്രീംകോടതി വിധിയനുസരിച്ച് ദർശനത്തിന് അനുമതി തേടിയ യുവതികൾക്ക് സംരക്ഷണം നൽകി. പ്രതിഷേധക്കാരുടെ എതിർപ്പുകാരണം യുവതികൾക്ക് ദർശനം സാധ്യമായില്ലെന്നും കോടതിയെ സർക്കാർ ബോധിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP