Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പ്രവാസിയോട് പ്രതികാരം തീർക്കാൻ ജലീൽ സ്വപ്‌നയുടെ സഹായം തേടിയത് സത്യപ്രതിജ്ഞാലംഘനം; യാസിറിന്റെ വൃദ്ധപിതാവു താമസിക്കുന്ന വീട്ടിൽ രണ്ട് തവണ റെയ്ഡ് നടത്തി കലിപ്പു തീർക്കൽ; മന്ത്രിയെ വിമർശിച്ചതിന് കലാപം നടത്താൻ ശ്രമിച്ചെന്ന് കേസും; പാർലമെന്ററി കാര്യങ്ങളിൽ വിമർശിച്ചപ്പോൽ മുതൽ വേട്ടയാടുന്നെന്ന് യാസർ അറാഫത്ത്; പോരാളി ഷാജിമാർ വിലസുന്ന നാട്ടിൽ കൊണ്ടോട്ടി അബുവിന് കഷ്ടകാലം

പ്രവാസിയോട് പ്രതികാരം തീർക്കാൻ ജലീൽ സ്വപ്‌നയുടെ സഹായം തേടിയത് സത്യപ്രതിജ്ഞാലംഘനം; യാസിറിന്റെ വൃദ്ധപിതാവു താമസിക്കുന്ന വീട്ടിൽ രണ്ട് തവണ റെയ്ഡ് നടത്തി കലിപ്പു തീർക്കൽ; മന്ത്രിയെ വിമർശിച്ചതിന് കലാപം നടത്താൻ ശ്രമിച്ചെന്ന് കേസും; പാർലമെന്ററി കാര്യങ്ങളിൽ വിമർശിച്ചപ്പോൽ മുതൽ വേട്ടയാടുന്നെന്ന് യാസർ അറാഫത്ത്; പോരാളി ഷാജിമാർ വിലസുന്ന നാട്ടിൽ കൊണ്ടോട്ടി അബുവിന് കഷ്ടകാലം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മന്ത്രി കെ ടി ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് കൃത്യമായി പറയാവുന്ന കേസാണ് സോഷ്യൽ മീഡിയിയൽ അധിക്ഷേപം നടത്തിയ ആളെ നാടുകടത്താൻ സ്വപ്‌ന സുരേഷിന്റെ സഹായം തേടിയെന്നത്. ഇക്കാര്യം മന്ത്രി തന്നെ പരസ്യമായി സമ്മതിക്കുമ്പോൾ സത്യപ്രതിജ്ഞാ ലംഘനം തന്നെയാണ് ജലീലിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. മന്ത്രിയെന് അധികാര പദവി ഉപയോഗിച്ചു കൊണ്ടു സാധാരണക്കാരനായ പ്രവാസിയെ നാടുകടത്താൻ സഹായം തേടിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവും ശക്തമാണ്. നാഴികയ്ക്ക് നാൽപ്പതുവട്ടം പ്രവാസി സ്‌നേഹം പറയുന്നവരാണ് ഒരു പ്രവാസിയെ വേട്ടയാടുന്നത് എന്നതും ശ്രദ്ധേയമാണ്.

സമൂഹമാധ്യമത്തിൽ തന്നെ അധിക്ഷേപിച്ചയാളെ നാട്ടിലെത്തിക്കാൻ മന്ത്രി കെ.ടി. ജലീൽ ഇടപെട്ടത് പ്രോട്ടോക്കോൾ ലംഘനമെന്ന് വിലയിരുത്തൽ. മന്ത്രിയുടെ നടപടി ഏറെ ദുഃഖമുണ്ടാക്കിയെന്ന് എടപ്പാൾ സ്വദേശി യാസിറിന്റെ പിതാവ് എം.കെ.എം. അലിയും പ്രതികരിച്ചു. പാസ്‌പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് പൊലീസ് രണ്ടുതവണ വീട്ടിൽ റെയ്ഡ് നടത്തി. യാസിർ അറാഫത്ത് വീട്ടിൽ ഇല്ലാത്ത വേളയിൽ തന്നെയാണ് ഇത്തരത്തിൽ റെയ്ഡുമായി പൊലീസ് എത്തിയത്.

കേന്ദ്രസർക്കാരിനെ അറിയിക്കാതെ ജലീൽ നേരിട്ട് കോൺസുലേറ്റിനെ സമീപിച്ചത് കുറ്റകരമാണെന്നാണ് വിലയിരുത്തൽ. മകനെ ഇല്ലാതാക്കാൻ സ്വപ്ന സുരേഷിനെ ജലീൽ കൂട്ടുപിടിച്ചെന്നത് ഞെട്ടിച്ചുവെന്നും അലി പറയുന്നു. മന്ത്രി കെ.ടി.ജലീൽ അധികാര ദുർവിനിയോഗം നടത്തി സൈബർ കുറ്റകൃത്യത്തിന്റെ പേരിൽ വീട്ടിൽ രണ്ട് തവണ റെയ്ഡ് നടത്തിച്ചെന്ന് യാസർ അറാഫത്ത് ആരോപിച്ചു. മന്ത്രിയുടെ പരാതിയിൽ താൻ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന് പറയുന്നു. വിഡിയോ ഇപ്പോഴും സമൂഹമാധ്യങ്ങളിൽ ഉണ്ടെന്നും അത്തരത്തിൽ ഉള്ള ഒരു പരാമർശവും താൻ നടത്തിയിട്ടില്ലന്നും യാസർ പ്രതികരിച്ചു.

മന്ത്രി ജലീലുമായി രാഷ്ട്രീയ വിയോജിപ്പുണ്ട്. എന്നാൽ പാർലമെന്ററി അല്ലാത്ത ഒരു കാര്യവും ചെയ്തിട്ടില്ല. ജലീലിനെതിരെ എഴുതിയത് ഇപ്പോഴും ഫേസ്‌ബുക്കിലുണ്ട്. അന്നു മുതൽ വേട്ടയാടുകയാണ്. ഒരു മന്ത്രിയെ വിമർശിച്ചാൽ നാട്ടിൽ കലാപം പടർത്തി എന്നു പറയുന്നതെങ്ങനെയാണെന്നും കൊണ്ടോട്ടി അബു എന്നറിയപ്പെടുന്ന യാസിർ ചോദിക്കുന്നു.

മുസ്ലിംലീഗ് പ്രവർത്തകൻ യാസർ അറഫാത്ത് മന്ത്രിയുടെ മണ്ഡലമായ തവനൂരിൽ, എടപ്പാൾ വട്ടംകുളം സ്വദേശിയാണ് യാസർ. താനൂർ, ചങ്ങരംകുളം, കുറ്റിപ്പുറം പൊലീസ് സ്റ്റേഷനുകളിലായി ഇദ്ദേഹത്തിനെതിരെ 3 സൈബർ കേസുകളുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ മന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നതാണ് 2 കേസ്; താനൂരിലെ രാഷ്ട്രീയ കൊലപാതകത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രതികാരത്തിന് ആഹ്വാനം ചെയ്‌തെന്നാണ് മൂന്നാമത്തെ കേസ്. ഇതെല്ലാം രാഷ്ടീയ വിരോധം തീർക്കാൻ വേണ്ടിയാണെന്നാണ് യാസിർ പറയുന്നചത്.

ലീഗിനായി സൈബർ രംഗത്ത് സജീവമായ യാസർ, ജലീലിനെതിരെ വിമർശനം ഉന്നയിക്കാറുണ്ട്. ഇതിലുള്ള വൈരാഗ്യമാണ് തന്നെ നാടുകടത്താൻ മന്ത്രി ഇടപെടുന്നതിലേക്കു നയിച്ചതെന്ന് യാസർ പറഞ്ഞു. അതേസമയം ഇടതു പ്രവർത്തകരുടെ പരാതിയിൽ കേസെടുത്ത ശേഷമാണ് യാസിറിനെ ക്രിമിനലാക്കാൻ ഇറങ്ങിത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധ വളർത്താൻ ശ്രമിച്ച കേസിൽ അടക്കം പ്രതിയാണ് യാസർ. ദുബായിൽ ഒളിവിൽ കഴിയുന്ന യാസറിനെ ഇവിടെ കൊണ്ടുവന്ന് നിയമത്തിനു വിധേയനാക്കണമെന്നാണ് കോൺസുലേറ്റിനോട് ആവശ്യപ്പെട്ടത്. അതിൽ എന്താണ് തെറ്റുള്ളതെന്നാണ് മന്ത്രി ജലീൽ ചോദിക്കുന്നത്. അതേസമയം അധികാര ദുർവിനിയോഗത്തെ ന്യായീകരിക്കുകയാണ് മന്ത്രി.

ഡിവൈഎഫ്ഐ കോലൊളമ്പ് മേഖല കമ്മറ്റി നൽകിയ പരാതിയെ തുടർന്നായിരുന്നു യാസിറിനെതിരായ കേസെടുത്ത്. അതിന് ശേഷമാണ് ഇദ്ദേഹത്തെ ക്രിമിനലാക്കി ചിത്രീകരിക്കുന്നതും. യാസിർ എടപ്പാൾ എന്ന പേരിലുള്ള ഫേസ്‌ബുക്ക് പ്രൊഫൈലിലും കൈകാര്യം ചെയ്യുന്ന കൊണ്ടോട്ടി അബു എന്ന ഫേസ്‌ബുക്ക് പേജിലും മന്ത്രി ജലീലിനെതിരെ നിരന്തര വിമർശനങ്ങൾ ഉയർന്നിരുന്നു. ഡിഫിക്കാരുടെ പ്രധാന ശത്രുക്കളിൽ ഒരാളാണ് യാസിർ. യാസിറിനെ ജോലി നഷ്ടപ്പെടുത്തി ഡീപോർട്ട് ചെയ്ത് നാട്ടിലെത്തിക്കാൻ കെ ടി ജലീൽ ശ്രമിച്ചെന്നാണ് സ്വപ്‌നയുടെ മൊഴി. കെ ടി ജലീൽ കിറ്റുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷുമായി ബന്ധപ്പെട്ടിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നും നേരത്തേ മന്ത്രി തന്നെ സമ്മതിച്ചിരുന്നതാണ്. ഇതിന് പിന്നാലെയാണ് മറ്റൊരു വിഷയവുമായി ബന്ധപ്പെട്ടും താനുമായി കെ ടി ജലീൽ സംസാരിച്ചിരുന്നുവെന്ന് വ്യക്തമാക്കി സ്വപ്ന സുരേഷ് രംഗത്തുവരുന്നത്.

സിപിഐഎം പ്രവർത്തകർ ആളുകളെ അപകീർത്തിപ്പെടുത്താനും വ്യക്തിഹത്യ നടത്താനുമായി നിർമ്മിച്ച പോരാളി ഷാജിപോലുള്ള ഫെയസ്ബുക്ക് ഗ്രൂപ്പുകൾക്ക് പകരമായിട്ടാണ് കൊണ്ടോട്ടി അബു എന്ന പേരിൽ യാസിർ പേജ് തുടങ്ങിയത്. പോരാളി ഷാജിയുടെ പല പോസ്റ്റുകൾക്കും മറുപടി നൽകുന്ന രീതിയിലാണ് ഈ പേജിന്റെ പ്രധാന പോസ്റ്റുകൾ. ലക്ഷക്കണക്കിന് ഫോളോവേഴാസാണ് ഈ പേജിനുള്ളത്. നിരവധി അംഗങ്ങളുള്ള ഗ്രൂപ്പുകളുമുണ്ട്.

പോരാളി ഷാജി ഇപ്പോഴും അപവാദ പ്രചരണങ്ങൾ തുടരുകയാണ്. എന്നാൽ അതിനെതിരെ ആര് പരാതി കൊടുത്താലും കേസെടുക്കില്ല. ആരൊക്കെയാണ് പോരാളി ഷാജിക്ക് പിന്നിലുള്ളതെന്നതും ഇനിയും അവ്യക്തമായ സത്യമാണ്. എന്നാൽ പോരാളി ഷാജിക്ക് മറുപടി കൊടുക്കാൻ ഇറങ്ങിയാൽ പണി കിട്ടുമെന്നതിന് തെളിവായി കൊണ്ടോട്ടി അബുവിനെതിരായ നടപടികളിൽ വിലയിരുത്തൽ എത്തി. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ നയതന്ത്ര ഇടപെടലിന്റെ വിവരങ്ങളും പുറത്തു വന്നത്. ജലീലിനെതിരെ സ്വപ്നയുടെ മൊഴിയിൽ മൂന്ന് ആരോപണമാണ് പ്രധാനമായും ഉണ്ടായിരുന്നത്. ആലാവുദ്ദീൻ എന്ന ആൾക്ക വേണ്ടിയുള്ള ശുപാർശ. രണ്ടാമത്തേത് കിറ്റ് ചോദിച്ച് അങ്ങോട്ട് വിളിച്ചെന്നതും. മൂന്നമത്തേതായിരുന്നു നാടുകടത്തൽ ആരോപണം.

ആലാവൂദ്ദീന്റെ വിഷയത്തിലും കിറ്റിലും മന്ത്രി വിശദീകരണവുമായി എത്തി. എന്നാൽ നാടുകടത്തലിൽ പ്രതികരിച്ചുമില്ല. ഇതും മന്ത്രിയുടെ ഇടപെടലിന് തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിന് പിന്നാലെയാണ് കൊണ്ടോട്ടി അബുവിനെതിരെയാണ് നീക്കമെന്ന സൂചനകൾ പുറത്തു വരുന്നത്. സമൂഹമാധ്യമങ്ങളിൽ മോശം ഭാഷയിൽ കെ ടി ജലീലിനെതിരായി പോസ്റ്റിട്ട, യാസിർ എടപ്പാൾ എന്ന പ്രവാസിക്ക് എതിരെ മന്ത്രി കേസ് കൊടുത്തിരുന്നു. അപകീർത്തിക്കേസാണ് ഫയൽ ചെയ്തത്. എന്നാൽ നാട്ടിൽ ഫയൽ ചെയ്ത കേസ് കൊണ്ട് ഒന്നുമാകില്ലെന്നും, താൻ വിദേശത്താണുള്ളതെന്നും യുഎഇയിൽ വന്ന് കേരളാ പൊലീസിന് തന്നെ പിടികൂടാനാകില്ലെന്നും, ഇതിന് മറുപടിയായി യാസിർ എടപ്പാൾ പറഞ്ഞതാണ് മന്ത്രിയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP