Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചെടികൾ നനയ്ക്കാനിറങ്ങിയ യുവതി കാൽതെറ്റി വീണത് അടപ്പില്ലാത്ത മാൻഹോളിലേക്ക്; മലിനജലത്തിലേക്ക് മുങ്ങിത്താഴ്ന്നു; നീന്തൽ അറിയാതിരുന്നിട്ടും കൈയും കാലുമിട്ടടിച്ചപ്പോൾ മുകളിലേക്ക് പൊങ്ങി വന്നു; ഗ്രില്ലിൽ തൂങ്ങിനിന്ന് നിലവിളിച്ച ആൻ മേരിയുടെ ശബ്ദം കേട്ടെത്തിയ ഭർത്താവ് ആളുകളെ വിളിച്ചു കൂട്ടി രക്ഷപെടുത്തി; കൊച്ചിയിൽ അടപ്പില്ലാത്ത മാൻഹോളിൽ യുവതി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം; കെട്ടിട ഉടമക്കെതിരെ പൊലീസിൽ പരാതി നൽകി യുവ വ്യവസായ സംരംഭക

ചെടികൾ നനയ്ക്കാനിറങ്ങിയ യുവതി കാൽതെറ്റി വീണത് അടപ്പില്ലാത്ത മാൻഹോളിലേക്ക്; മലിനജലത്തിലേക്ക് മുങ്ങിത്താഴ്ന്നു; നീന്തൽ അറിയാതിരുന്നിട്ടും കൈയും കാലുമിട്ടടിച്ചപ്പോൾ മുകളിലേക്ക് പൊങ്ങി വന്നു; ഗ്രില്ലിൽ തൂങ്ങിനിന്ന് നിലവിളിച്ച ആൻ മേരിയുടെ ശബ്ദം കേട്ടെത്തിയ ഭർത്താവ് ആളുകളെ വിളിച്ചു കൂട്ടി രക്ഷപെടുത്തി; കൊച്ചിയിൽ അടപ്പില്ലാത്ത മാൻഹോളിൽ യുവതി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം; കെട്ടിട ഉടമക്കെതിരെ പൊലീസിൽ പരാതി നൽകി യുവ വ്യവസായ സംരംഭക

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കോഴിക്കോട് മാൻഹോൾ ദുരന്തത്തിൽ ദാരുണമായി മരിച്ചത് മൂന്ന് പേരായിരുന്നു. മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അപകടമാണ് ജീവഹാനിക്ക് ഇടയാക്കിയതും. മുങ്ങിത്താഴുകയായിരുന്ന തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്വന്തം ജീവൻ ത്യജിച്ച നൗഷാദ് എന്ന ഓട്ടോറിക്ഷാക്കാരനായ യുവാവിനെ മലയാളികൾ ഒരിക്കലും മറന്നിട്ടുണ്ടാകില്ല. ഇതിന് ശേഷം കേരളത്തിൽ ഇത്തരം മാൻഹോൾ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന നിർദ്ദേശം സർക്കാർ തലത്തിൽ നിന്നും ഉണ്ടായിട്ടുമുണ്ട്. എന്നാൽ, തുടക്കത്തിലെ ആവേശക്കമ്മിറ്റികൾക്ക് അപ്പുറത്തേക്ക് കേരളത്തിൽ ഒന്നും സംഭവിക്കില്ലെന്നതിന് ഉദാഹരണമായി മറ്റൊരു സംഭവം കൂടിയൂണ്ടായി. കൊച്ചിയിൽ അടപ്പില്ലാത്ത മാൻഹോളിൽ വീണ യുവതി രക്ഷപെട്ടത് ഭാഗ്യം ഒന്നു കൊണ്ട് മാത്രമാണ്.

കൊച്ചി ചളിക്കവട്ടത്തെ സ്വകാര്യ കെട്ടിടസമുച്ചയത്തിന്റെ മാൻഹോളിലാണ് യുവ വ്യവസായ സംരംഭകയായ യുവതി വീണത്. മാൻഹോളിലെ മാലിന്യ വെള്ളത്തിൽ വീണു മുങ്ങിപ്പൊങ്ങിയ യുവതി ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ്. സംഭവത്തിൽ ഇവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ യുവതി ആൻ മേരി ജോൺസ് കെട്ടിടത്തിന്റെ ഉടമക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ രക്ഷപെടുത്തൽ വാർത്ത റിപ്പോർട്ടു ചെയ്തത് ഏഷ്യാനെറ്റ് ന്യൂസാണ്.

യുവ വ്യവസായ സംരംഭകയും ഫാഷൻ ഡിസൈനറുമായ ആൻ മേരി ജോൺസ് ആണ് കഴിഞ്ഞ ദിവസം സ്വകാര്യ കെട്ടിടത്തിലെ മാൻഹോളിൽ വീണത്. ചെടികൾ നനയ്ക്കാനിറങ്ങിയ ആൻ കാൽതെറ്റി മാൻഹോളിലെ മലിനജലത്തിലേക്ക് വീഴുകയായായിരുന്നു. മാൻഹോളിൽ വിണു മുങ്ങിത്താണ യുവതി ഒരു വിധത്തിലാണ് പൊങ്ങിവന്നതും നിലവിളിച്ച് ആളെ കൂട്ടിയതും. ഇതോടെ നിലവിളി ശബ്ദം കേട്ടെത്തിയ ഭർത്താവ് സോജിയാണ് ആന്മേരിയെ രക്ഷപ്പെടുത്തിയത്. കൈകൾക്കും കാലിനും പരിക്കേറ്റ ആൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അപകടത്തെ കുറിച്ച് ആന്മേരി പറഞ്ഞത് ഇങ്ങനെ: ''ഇൻഡോർ ചെടികളുടെ ഒരു കടയാണ് ഞങ്ങൾ നടത്തുന്നത്. അതുകൊണ്ട് ഈ ചെടികൾ തണലൊരുക്കി പ്രത്യേകം നനയ്‌ക്കേണ്ടതാണ്. അത് വേറെ എവിടേയ്ക്കും വീഴാതിരിക്കാൻ വേണ്ടി, അത് നീക്കി വെയ്ക്കാൻ ഞാൻ നീങ്ങിയത് മാത്രമേ ഓർമയുള്ളൂ. എന്നിട്ട് ഈ മാൻഹോളിനകത്തേക്ക് വീണു. അതിലേക്ക് മുങ്ങിത്താണ് പോയി. എനിക്ക് നീന്തലറിയില്ല. എന്നിട്ടും കൈയും കാലുമിട്ടടിച്ചപ്പോൾ മുകളിലേക്ക് പൊങ്ങി വന്നു. പക്ഷേ വീണ്ടും താണ് പോയി. വീണ്ടും കൈകാലിട്ടടിച്ചപ്പോഴാണ് പൊങ്ങി വന്നത്. അതെന്തോ ഭാഗ്യം കൊണ്ടാണ്. അവിടെയുണ്ടായിരുന്ന ഗ്രില്ലിൽ പിടിച്ച് ഭർത്താവിനെ വിളിച്ചു. അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല. ആദ്യമൊന്നും ആരും വിളി കേട്ടില്ല. പിന്നീട് അദ്ദേഹം എന്തോ ശബ്ദം കേട്ട് ഓടി വന്നു. പക്ഷേ ഒറ്റയ്ക്ക് എന്നെ പിടിച്ചു കയറ്റാൻ പറ്റില്ല. അങ്ങനെ നോക്കിയാൽ രണ്ട് പേരും അകത്തേയ്ക്ക് പോകും. അപ്പോ തൊട്ടടുത്ത് ഒരു കഫേ ഉണ്ട്. അവിടത്തെ ആൺകുട്ടികളെ ഓടിപ്പോയി അദ്ദേഹം വിളിച്ചു കൊണ്ടു വന്നു. അങ്ങനെ എല്ലാവരും കൂടി എന്നെ പിടിച്ച് കയറ്റുകയായിരുന്നു'', ആൻ മേരി പറയുന്നു.

പല തവണ പരാതിപ്പെട്ടിട്ടും കെട്ടിട ഉടമ ഈ മാൻഹോൾ അടയ്ക്കാനുള്ള നടപടിയെടുത്തിട്ടില്ലെന്ന് ആന്മേരിയും ഭർത്താവും പറയുന്നു. ''ഈ അപകടമുണ്ടായത് ഈ കെട്ടിടത്തിന്റെ ഉടമയും ചുമതലക്കാരും അറിഞ്ഞിട്ടുണ്ട്. ഇത്ര സമയമായിട്ടും ആ മാൻഹോൾ അടയ്ക്കാനുള്ള നടപടി എടുക്കുകയോ, എന്നെ വിളിച്ച് ഒന്ന് അന്വേഷിക്കുകയോ, ചികിത്സ എങ്ങനെയുണ്ട് എന്നോ എന്റെ ആരോഗ്യം എങ്ങനെയുണ്ടെന്നോ ഒന്ന് ചോദിക്കുകയോ ചെയ്തിട്ടില്ല'', എന്ന് ആന്മേരി. അഞ്ചിലേറെ മാൻഹോളുകൾ കെട്ടിടത്തിന്റെ പിന്നിൽ ഇപ്പോഴും അടയ്ക്കാതെ കിടക്കുന്നുണ്ട്. അങ്കമാലി അതിരൂപതയ്ക്ക് കീഴിലാണ് കെട്ടിടസമുച്ചയമുള്ളത്. അപകടമുണ്ടായത് ശ്രദ്ധയിൽ പെട്ടെന്നും ഉടൻ തന്നെ മാൻഹോളുകൾ അടയ്ക്കാനുള്ള നടപടികളുണ്ടാകുമെന്നും ചുമതലക്കാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP