Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭൂതകാലത്തെ പേരുദോഷം മാറ്റാൻ അഴിമതിക്കെതിരെ കടുത്ത നിലപാട് എടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ കൊടി അഴിപ്പിച്ചതോടെ എല്ലാവരുടേയും നോട്ടപ്പുള്ളിയായി; സ്ഥലംമാറ്റത്തിൽ ഭരണകക്ഷിക്ക് കിട്ടേണ്ട വീതത്തിന് വിലങ്ങ് തടിയായപ്പോൾ തലതെറിക്കുമെന്ന് ഉറപ്പായി; ജന്മദിനാഘോഷം ഓവർ ഷൈനിങ് ആയപ്പോൾ അവസരം കാത്തിരുന്നവർക്ക് ആയുധമായി; തച്ചങ്കരി പടിയിറങ്ങുന്നത് ആത്മാഭിമാനത്തോടെ

ഭൂതകാലത്തെ പേരുദോഷം മാറ്റാൻ അഴിമതിക്കെതിരെ കടുത്ത നിലപാട് എടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ കൊടി അഴിപ്പിച്ചതോടെ എല്ലാവരുടേയും നോട്ടപ്പുള്ളിയായി; സ്ഥലംമാറ്റത്തിൽ ഭരണകക്ഷിക്ക് കിട്ടേണ്ട വീതത്തിന് വിലങ്ങ് തടിയായപ്പോൾ തലതെറിക്കുമെന്ന് ഉറപ്പായി; ജന്മദിനാഘോഷം ഓവർ ഷൈനിങ് ആയപ്പോൾ അവസരം കാത്തിരുന്നവർക്ക് ആയുധമായി; തച്ചങ്കരി പടിയിറങ്ങുന്നത് ആത്മാഭിമാനത്തോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐപിഎസ് ജീവിതത്തിൽ ഉടനീളം വിവാദങ്ങളായിരുന്നു ടോമിൻ തച്ചങ്കരിയെ പിന്തുടർന്നത്. മറ്റൊരു ഓഫീസറും കേൾക്കാത്ത പേരുദോഷങ്ങൾ. ഇതെല്ലാം പലപ്പോഴും ആർക്കെല്ലാമോ വേണ്ടി ചെയ്തു കൊടുത്തവയാണെന്ന് വിലയിരുത്തുന്നുവരുമുണ്ട്. ഇതിനിടെയിൽ പലതവണ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടു. നിയമപോരാട്ടങ്ങൾക്കൊടുവിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാനകാലത്താണ് തച്ചങ്കരി സർവ്വീസിൽ മടങ്ങിയെത്തിയത്. കുത്തഴിഞ്ഞ കൺസ്യൂമർ ഫെഡായിരുന്നു ഏൽപ്പിച്ചത്. എന്നാൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെ കൺസ്യൂമർ ഫെഡിലെത്തിയ തച്ചങ്കരി തന്റെ പ്രതിച്ഛായ മുഴുവൻ മാറ്റിയെടുത്തു. കൺസ്യൂമർ ഫെഡിലെ അഴിമതിക്കാരെ മുഴുവൻ പുകച്ച് പുറത്ത് ചാടിച്ചു. യുഡിഎഫ് സർക്കാരിന് പോലും വലിയ പ്രതിച്ഛായ നഷ്മുണ്ടാക്കി ഈ സംഭവം. വിജിലൻസ് കേസുകളിലേക്ക് കൺസ്യൂമർ ഫെഡിലെ ഉന്നതരെ തള്ളിവിട്ട നടപടി. ഇതോടെ അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി തച്ചങ്കരി താരമായി.

ഇതിനിടെയിൽ സഹകരണമന്ത്രിയായിരുന്ന സി ബാലകൃഷ്ണൻ എതിർപ്പുമായെത്തി. അങ്ങനെ കൺസ്യൂമർ ഫെഡിൽ നിന്ന് തച്ചങ്കരി തെറിച്ചു. കണ്ണായ ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്ഥാനം തന്നെ തച്ചങ്കരിക്ക് പകരമായി ഉമ്മൻ ചാണ്ടി നൽകി. ഗതാഗത മന്ത്രിയുമായി ഭിന്നതയുണ്ടാകാതിരിക്കാൻ ഉമ്മൻ ചാണ്ടി പ്രത്യേകം ശ്രദ്ധിച്ചു. ഇവിടേയും പരിഷ്‌കരണങ്ങൾക്കാണ് തച്ചങ്കരി ശ്രമിച്ചത്. ഹെൽമറ്റിലായിരുന്നു തുടക്കം. അഴിമതി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചു. ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിച്ചു. അപ്പോഴും ഉമ്മൻ ചാണ്ടിക്ക് പ്രശ്‌നമുണ്ടാകാതിരിക്കാൻ തച്ചങ്കരി പ്രത്യേക മുൻകരുതലുകൾ എടുത്തു. വിവാദമൊഴിയാതെ യുഡിഎഫ് ഭരണകാലത്ത് തച്ചങ്കരി ട്രാൻസ്‌പോർട്ട് കമ്മീഷണറായി പേരുണ്ടാക്കി. അഴിമതി വിരുദ്ധ ്പ്രതിച്ഛായയുമായി മുന്നേറുമ്പോഴാണ് ഭരണമാറ്റം. പിണറായി മുഖ്യമന്ത്രിയായി. എകെ ശശീന്ദ്രൻ ഗതാഗത മന്ത്രിയും.

ഇതോടെ പരിഷ്‌കാരങ്ങൾ ശക്തമാക്കി. പെട്രോൾ അടിക്കണമെങ്കിൽ ഹെൽമറ്റ് നിർബന്ധമാക്കാൻ തച്ചങ്കരി തീരുമാനിച്ചു. ഋഷിരാജ് സിംഗിനേയും ജേക്കബ് തോമസിനേയും പോലെ അഴിമതി വിരുദ്ധ പ്രതിച്ഛായ ഉള്ള ഐപിഎസുകാർക്ക് പിണറായി നൽകുന്ന പരിഗണനയും ഇതിന് കാരണമായി. എന്നാൽ പെട്രോളിന് ഹെൽമറ്റെന്ന തീരുമാനം പ്രഖ്യാപിക്കുമ്പോൽ മന്ത്രിയുമായി തച്ചങ്കരി ആലോചിച്ചില്ല. പരസ്യമായി തന്നെ വിയോജിപ്പുമായി ശശീന്ദ്രൻ എത്തിയതോടെ എതിർപ്പിന് പുതിയ തലം വന്നു. ഗതാഗത വകുപ്പിലെ അഴിമിതി തുടച്ചു നീക്കുമെന്ന നിലപാട് മന്ത്രിയുടെ പാർട്ടിയായ എൻസിപിക്കും പിടിച്ചില്ല. സ്ഥലംമാറ്റത്തിൽ പോലും എൻസിപിയുടെ ആഗ്രഹങ്ങൾ നടക്കാതെ പോയി. ഇതിലൂടെ കോടികളുടെ കോഴയാഗ്രഹിച്ച എൻസിപിക്കാർ നിരാശരുമായി. എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ തന്നെ രംഗത്തു വന്നു.

ഇതിനിടെയാണ് അഴിമതി വിരുദ്ധ പ്രതിച്ഛായ കൂട്ടാൻ തന്റെ പിറന്നാൾ ദിനം തന്നെ തെരഞ്ഞെടുത്ത തച്ചങ്കരിയുടെ ഓവർ സ്മാർട്ട് തീരുമാനം എത്തിയത്. സ്വന്തം ലെറ്റർപാഡിൽ ജന്മദിനം അറിച്ച് തച്ചങ്കരി അയച്ച് കത്ത് പാരയായി. ഇതിനിടെയിൽ കാറിലെ ബീക്കൺ ലൈറ്റും കൊടിയും അഴിപ്പിച്ചതിന്റെ പ്രതികാര ദാഹവുമായി കാത്തിരുന്ന ഐഎഎസ് ലോബിയും സജീവമായി. അവരുടെ ഇതിലെ സാധ്യതകൾ തിരിച്ചറിഞ്ഞു. ചട്ട ലംഘനമൊന്നും ഇല്ലെങ്കിലും കേരളത്തിലെ സാമൂഹിക അവസ്ഥ മനസ്സിലാക്കാതെ പിറന്നാൾ ആഘോഷിച്ചതും പ്രഖ്യാപനങ്ങൾ നടത്തിയതും വിനയായെന്ന് വിലയിരുത്തലുകൾ സജീവമാക്കി. ഇതിനെ ആയുധമാക്കി തച്ചങ്കരിയെ മാറ്റാൻ എൻസിപി മുന്നിൽ നിന്നു. തനിക്ക് ഇത്തരമൊരു കമ്മീഷണറെ വേണ്ടെന്ന് മുഖ്യമന്ത്രിയെ ഗതാഗതമന്ത്രി അറിയിച്ചു. ഇതോടെ തച്ചങ്കരിയെ തേടി സ്ഥാനചലനമെത്തി.

കോഴിക്കോട്ടെ പൊതു ചടങ്ങിൽ പിറന്നാൾ ആഘോഷത്തിൽ ഖേദ പ്രകടനം നടത്തിയതും തച്ചങ്കരിയെ തുണച്ചില്ല. വാളയാറിലെത്തി മിന്നൽ പിരശോധന നടത്തി കളവ് മുതൽ കണ്ടെടുത്തതും വിനായായി. തച്ചങ്കരി തുടർന്നാൽ തങ്ങളുടെ കഞ്ഞിയിൽ പാറ്റവീഴുമെന്ന് അറിഞ്ഞ അഴിമതിക്കാരായ സംഘടനാ നേതാക്കളും മന്ത്രിക്കൊപ്പം ചേർന്നു. ഇതോടെ തച്ചങ്കരി തെറിക്കുകയാണ്. കൺസ്യൂമർ ഫെഡിൽ അഴിമതിക്കെതിരായ പോരാട്ടമായിരുന്നു പ്രശ്‌നമായതെങ്കിൽ ചട്ടങ്ങൾ നടപ്പാക്കനുള്ള നടപടികളും ഗതാഗത കമ്മീഷണർ സ്ഥാനത്ത് തച്ചങ്കരിക്ക് ശത്രുക്കളെ കൂട്ടി. സ്ഥലം മാറ്റത്തിൽ ചട്ടം കൊണ്ടുവന്നതും അഴിമതിക്കെതിരായ പോരാട്ടവും വാഹനാപകടത്തിലെ മരണ നിരക്ക് കുറയ്ക്കാൻ എടുത്ത നടപടികളും വിനയായി. ഇതിനൊപ്പം പിറന്നാൾ ആഘോഷവും. അങ്ങനെ നിയമം നടപ്പാക്കിയതിന്റെ പേരിലെ രണ്ടാം സ്ഥലം മാറ്റം തച്ചങ്കരിക്ക് ലഭിക്കുകയാണ്.

സർവ്വീസിന്റെ തുടക്കത്തിൽ ഇതിന് വിരുദ്ധമായ പല ആരോപണവുമാണ് തച്ചങ്കരിക്കെതിരെ ചർച്ചയായിരുന്നത്. 1991 ൽ ആലപ്പുഴ സ്വദേശിനി സുജ എന്ന യുവതി മരിച്ചതുമായി ബന്ധപ്പെട്ട് അയൽവാസിയായ പ്രകാശൻ എന്നയാളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയും എന്നാൽ തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ നിരപരാധിയാണെന്ന് തെളിയുകയയും ചെയ്തു. ഇതേ തുടർന്ന് ഈ കേസിൽ പ്രാകാശൻ നടത്തിയ നിയമപോരാട്ടത്തിൽ തച്ചങ്കരിയെ പ്രോസീക്യൂട്ട് ചെയ്യുവാൻ സുപ്രീംകോടതി അനുമതി നൽകിയെങ്കിലും നിരന്തരം കേസ് നടത്തി തളർന്ന വാദി കേസ് ഒത്തുതീർപ്പാക്കി പിൻവലിയുകയുണ്ടായെന്നായിരുന്നു ആക്ഷേപം. 2007 ജൂലൈയിൽ ടോമിൻ തച്ചങ്കരി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന വിജിലൻസ് കേസിന്റെ അടിസ്ഥാനത്തിൽ, ടോമിൻ തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന റിയാൻ സ്റ്റുഡിയോ വിജിലിൻസ് എസ്‌പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയതും വലിയ വിവാദമായി.

2009 ഡിസംബറിൽ തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാൻ സർക്കാർ അറിയാതെയാണ് ഐജി ടോമിൻ തച്ചങ്കരിയെ ബാംഗ്ലൂരിലേയ്ക്ക് അയച്ചതെന്ന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പരാമർശവും വിവാദത്തിനിടയാക്കി. 2010 ഏപ്രിൽ മാസത്തിൽ ഗൾഫ് രാജ്യങ്ങൾ സന്ദർശനം നടത്തുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനൊപ്പം തച്ചങ്കരിയും ഉണ്ടെന്നു പ്രതിപക്ഷം ആരോപണമുന്നയിച്ചു. ഇതും വിവാദമായി. കേസുകളിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് തച്ചങ്കരിക്ക് സസ്‌പെൻഷനും കിട്ടിയ ചരിത്രമുണ്ട്. കൺസ്യൂമർ ഫെഡിലും ട്രാൻസ് പോർട്ട് കമ്മിഷണറേറ്റിലേയും ജോലിക്കിടെ തച്ചങ്കരി മാച്ച് കളഞ്ഞത് ഈ വിവാദങ്ങളായിരുന്നു. അതിന് വേണ്ടി കൂടിയാണ് അഴിമതിക്കെതിരെ തച്ചങ്കരി അഴിമതിക്കെതിരെ കർശന നിലപാടുകൾ എടുത്തത്.

പിറന്നാൾ ആഘോഷത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് തച്ചങ്കരി എത്തിയതു പോലും തന്ത്രപരമായിരുന്നു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പങ്കെടുത്ത പരിപാടിയിലായിരുന്നു ടോമിൻ തച്ചങ്കരി പരസ്യമായി ഖേദം പ്രകടിപ്പിച്ചത്. നല്ല ഉദ്ദേശത്തോടെയായിരുന്നു ചടങ്ങ് നടത്തിയതെന്നും എന്നാൽ പിന്നീട് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും അത് തെറ്റായിപ്പോയെന്ന് സൂചിപ്പിച്ചുവെന്നും താൻ ചെയ്തത് തെറ്റായിപോയെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നതാതും തച്ചങ്കരി പറഞ്ഞു. മോട്ടോർ വാഹന വകുപ്പ് സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന റോഡ് സുരക്ഷ ബോധവത്കരണ പരിപാടിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടന വേദിയിലായിരുന്നു ടോമിൻ തച്ചങ്കരി പരസ്യമായി മാപ്പുപറഞ്ഞത്.

 

ചടങ്ങിലെ ഉദ്ഘാടന പ്രസംഗത്തിൽ ഗതാഗതമന്ത്രി ഹെൽമറ്റില്ലാതെ പെട്രോൾ നൽകില്ലെന്ന തച്ചങ്കരിയുടെ ഉത്തരവിനെതിരെ വീണ്ടും വിമർശനമുന്നയിച്ചിരുന്നു. അധികാരം ഉപയോഗിച്ചും ജനങ്ങളോട് ഏറ്റുമുട്ടിയുമല്ല ഇത്തരം നിയമങ്ങൾ നടപ്പാക്കേണ്ടത്. ജനകീയ പങ്കാളിത്തത്തോടെ നിയമങ്ങൾ നടപ്പാക്കുന്നതിലാണ് സർക്കാരിന് താൽപര്യമെന്നും മന്ത്രി ശശീന്ദ്രൻ പരസ്യമായി തച്ചങ്കരിയെ എതിർത്തു. ഇതിന് പിന്നാലെയാണ് തച്ചങ്കരിയെ മാറ്റണമെന്ന് മന്ത്രി പിണറായിയോട് ആവശ്യപ്പെട്ടത്

കഴിഞ്ഞ ബുധനാഴ്‌ച്ചയാണ് തച്ചങ്കരിയുടെ പിറന്നാൾ മോട്ടോർ വാഹന വകുപ്പിന്റെ എല്ലാ ഓഫീസുകളിലും ആഘോഷിച്ചത്. ഇത് വിവാദമായതിനെ തുടർന്ന് മന്ത്രി ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിൽ ചട്ടലംഘനമൊന്നും കണ്ടെത്താനായതുമില്ല. പക്ഷേ കൊടിയും ബീക്കണും പോയ ഐഎഎസ് ലോബി സാമൂഹിക സാഹചര്യമെന്ന തുറുപ്പ് ചീട്ട് ഉയർത്തിക്കാട്ടി. ഇതോടെ തച്ചങ്കരിയെ സംരക്ഷിക്കാൻ പിണറായി വിജയനും കഴിയാതെ പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP