Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറ്റടപ്പയാണ് എന്റെ വീട്..എന്നെ അറിയില്ലേയെന്ന് വയോധികയുടെ ചോദ്യം; നിറഞ്ഞ ചിരിയോടെ അവരുടെ കൈപിടിച്ച് മുഖ്യമന്ത്രി അൽപ്പനേരം അവരോട് സംസാരിച്ചു; പെട്ടെന്ന് ശബ്ദമുയർത്തി നിങ്ങൾ ഒന്നും ചെയ്തുതന്നില്ലെന്ന് പറഞ്ഞപ്പോഴും ചിരി മായാതെ അവിടെ പോയി ഇരിക്കൂ എന്ന് നിർദ്ദേശം; നിങ്ങളെയൊന്നും വിടില്ലെന്ന് ശബ്ദമുയർത്തിയപ്പോഴാണ് അക്രമാസക്തയാകുമെന്ന് കരുതി സദസ്സിൽ പോയി ഇരിക്കാൻ കർശനമായി പറഞ്ഞത്; വയോധികയോട് പിണറായി കയർത്തുവെന്ന ആരോപണത്തിൽ വിശദീകരണവുമായി നേതാക്കൾ

ആറ്റടപ്പയാണ് എന്റെ വീട്..എന്നെ അറിയില്ലേയെന്ന് വയോധികയുടെ ചോദ്യം; നിറഞ്ഞ ചിരിയോടെ അവരുടെ കൈപിടിച്ച് മുഖ്യമന്ത്രി അൽപ്പനേരം അവരോട് സംസാരിച്ചു; പെട്ടെന്ന് ശബ്ദമുയർത്തി നിങ്ങൾ ഒന്നും ചെയ്തുതന്നില്ലെന്ന് പറഞ്ഞപ്പോഴും ചിരി മായാതെ അവിടെ പോയി ഇരിക്കൂ എന്ന് നിർദ്ദേശം; നിങ്ങളെയൊന്നും വിടില്ലെന്ന് ശബ്ദമുയർത്തിയപ്പോഴാണ് അക്രമാസക്തയാകുമെന്ന് കരുതി സദസ്സിൽ പോയി ഇരിക്കാൻ കർശനമായി പറഞ്ഞത്; വയോധികയോട് പിണറായി കയർത്തുവെന്ന ആരോപണത്തിൽ വിശദീകരണവുമായി നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പ്രളയത്തിൽ രക്ഷകരായ സേനാവിഭാഗങ്ങളേയും സന്നദ്ധ പ്രവർത്തകരേയും ആദരിക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങിലെ സംഭവങ്ങളിൽ വിശദീകരണവുമായി നേതാക്കൾ രംഗത്തെത്തി. മുഖ്യമന്ത്രി തന്നോട് സംസാരിക്കാനെത്തിയ വയോധികയോട് കയർത്തുവെന്ന മട്ടിലുള്ള പ്രചാരണം ശരിയല്ലെന്നാണ് യോഗത്തിൽ പങ്കെടുത്ത മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും, കെ.കെ.രാഗേഷ് എംപിയും ഒരുഓണ്ഡലൈൻ മാധ്യമത്തോട് പറഞ്ഞത്. കണ്ണൂർ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിലാണ് വിവാദത്തിന് ഇടയാക്കിയ സംഭവമുണ്ടായത്.

കൈയിൽ പിടിച്ചുകൊണ്ട് സംസാരിച്ച വയോധികയോട് മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് തന്നെയാണ് സംസാരിച്ചത്. അവർ അക്രമാസക്തയാകുമെന്ന ഘട്ടം വന്നപ്പോഴാണ് സദസിൽ പോയി ഇരിക്കാൻ അൽപം ഉച്ചത്തിൽ ആവശ്യപ്പെട്ടതെന്ന് രാഗേഷ് പറഞ്ഞു. ആറ്റടപ്പയാണ് തന്റെ വീടെന്നും തന്നെ അറിയില്ലേയെന്നുമാണ് സ്ത്രീ ആദ്യം ചോദിച്ചത്. ചടങ്ങിന്റെ തുടക്കം മുതൽ പ്രസന്നവദനനായിരുന്ന മുഖ്യമന്ത്രി വളരെ സൗമ്യനായി ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചത്. പെട്ടെന്ന് നിങ്ങളെയൊന്നും വിടില്ല എന്നവർ ശബ്ദമുയർത്തി പറഞ്ഞു. അക്രമാസക്തയാകുമെന്ന് തോന്നിയപ്പോഴാണ് പിണറായി വിജയൻ ശബ്ദമുയർത്തി അവരോട് സദസ്സിൽ പോയിരിക്കാൻ പറഞ്ഞത്.

പരസ്പര ബന്ധമില്ലാതെയാണ് സ്ത്രീ പെരുമാറിയതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പറഞ്ഞു. പെട്ടെന്ന് ശബ്ദമുയർത്തിയപ്പോഴാണ് മുഖ്യമന്ത്രി അവരോട് സദസ്സിൽ പോയിരിക്കാൻ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വേദിയിൽ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങി പ്രമുഖരുടെ നീണ്ട നിര.

സംഭവസ്ഥലത്തുണ്ടായിരുന്ന മീഡിയ വൺ റിപ്പോർട്ടർ സുനിൽ ഐസക് ഇങ്ങനെ കുറിച്ചു:

'മന്ത്രി ഇ.പി ജയരാജന്റെ സമീപത്തെ കസേരയിലിരുന്ന മുഖ്യമന്ത്രി അദ്ദേഹവുമായി സംസാരിച്ചിരിക്കവെയാണ് ആ സ്ത്രീ വേദിയിലേക്ക് കയറി വന്നത്. പ്രായം അമ്പതിന് മുകളിലുണ്ട്. ആദ്യം ഇ.പി ജയരാജനോട് സംസാരിച്ചു. പിന്നാലെ മുഖ്യമന്ത്രിക്ക് നേരെ അവർ കൈ നീട്ടി. നിറഞ്ഞ ചിരിയോടെ അവരുടെ കൈപിടിച്ച് മുഖ്യമന്ത്രി അൽപ്പനേരം അവരോട് സംസാരിച്ചു. പൊടുന്നനെ അവരുടെ ശബ്ദമുയർന്നു. 'നിങ്ങൾ ഒന്നും ചെയ്ത് തന്നില്ല' എന്നായിരുന്നു അവരുടെ ഉച്ചത്തിലുള്ള പരാതി. അപ്പോഴും നിറഞ്ഞ ചിരി മായാതെ തന്നെ സഭയിലേക്ക് ചൂണ്ടി 'അവിടെ പോയി ഇരിക്കൂ'എന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. എന്നാൽ അവർ വീണ്ടും ശബ്ദമുയർത്തി പരാതി ആവർത്തിച്ചുകൊണ്ടിരുന്നു. ഈ സമയത്ത് ഇ.പി ജയരാജൻ സ്ത്രീയുടെ കൈ മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് പിടിച്ചുമാറ്റി. ഇതോടെ മുഖ്യമന്ത്രിക്ക് നേരെ കയ്യ് ചൂണ്ടി 'നിങ്ങൾ എനിക്ക് ഒന്നും ചെയ്ത് തന്നില്ലന്ന് അവർ ആക്രോശിച്ചു.

ഇത് കേട്ടതോടെ പിണറായിയുടെ മുഖ ഭാവം മാറി. അവരുടെ കൈ തട്ടി മാറ്റിയ പിണറായി 'അവിടെ പോയി ഇരിക്ക്' എന്ന് ശബ്ദമുയർത്തി. പിന്നാലെ, വേദിയിലുണ്ടായിരുന്ന ഒരാൾ അവരെ പിടിച്ച് മാറ്റി സദസിലേക്ക് കൊണ്ടു പോയി. പരിപാടി തീരും വരെ വേദിയുടെ താഴെ ഭാഗത്ത് ആ സ്ത്രീയുണ്ടായിരുന്നു. പിന്നീട് സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്‌പി അദ്ദേഹത്തിന്റെ വാഹനത്തിൽ കയറ്റി അവരെ കൊണ്ടു പോയി. തളിപ്പറമ്പ് സ്വദേശിയായ സ്ത്രീ നേരിയ മാനസികാസ്വാസ്ഥ്യം പ്രകടപ്പിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. നേരെത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത കണ്ണൂരിലെ ഒരു വേദിയിലെത്തിയും ഇവർ സമാനരീതിയിൽ പരാതി പറഞ്ഞിരുന്നു.'

'വീണ്ടും പിണറായിയുടെ രൗദ്രഭാവം. സങ്കടമുണർത്തിക്കാൻ ശ്രമിച്ച മുത്തശ്ശിയെ ശകാരിച്ച് ആട്ടിയിറക്കി. സിപിഎം നേതാക്കൾ ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്ന് പാർട്ടി നിർദ്ദേശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സംഭവം' എന്ന രീതിയിലും ചില മാധ്യമങ്ങൾ വിമർശനം ഉന്നയിച്ചു. അതേസമയം, മുഖ്യമന്ത്രിയെ ന്യായീകരിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരുന്നുണ്ട്. 'സ്ത്രീ മാത്രമല്ല, മുഖ്യമന്ത്രിയും പ്രായമായ മനുഷ്യനാണ്. ആ സ്ത്രീക്ക് മാനസികാസ്വസ്ഥത ഉണ്ടാവാം. അല്ലെങ്കിൽ ആരെങ്കിലും ആ സ്ത്രീയെ പറഞ്ഞയച്ചതാവാം. ഏതായാലും അവിടെ നടന്നത് സ്വാഭാവിക പ്രതികരണം മാത്രമാണ്. അതിൽ കൂടുതലൊന്നുമില്ല.' ചില പോസ്റ്റുകൾ ഇങ്ങനെ.

പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ യുവാക്കളെല്ലാം തന്നെ മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അഭിപ്രായപ്പെട്ടു. ജീവൻ വരെ പണയപ്പെടുത്തിയാണ് യുവാക്കൾ ദുരിതം അനുഭവിക്കുന്നവരെ രക്ഷിക്കാനായി ഇറങ്ങി പുറപ്പെട്ടത്. ഇവരെ എത്ര പ്രശംസിച്ചാലും മതിവരില്ല. പൊലീസും അഗ്‌നിശമന സേനയും ഉൾപ്പെടെ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. നമ്മുടെ സ്വന്തം സേനയെന്ന് വിളിക്കാവുന്ന മത്സ്യത്തൊഴിലാളികളെ ഈ ഘട്ടത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. പ്രളയത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷം രൂപയും സ്ഥലം നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷം രൂപയും ഉൾപ്പെടെ പത്ത് ലക്ഷം രൂപയാണ് എല്ലാം നഷ്ടപ്പെട്ടവർക്കായി സർക്കാർ ധനസായം നൽകാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ സേനാവിഭാഗങ്ങൾ, വകുപ്പുകൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ സന്നദ്ധ പ്രവർത്തകർ ചടങ്ങിലെത്തിയിരുന്നു. മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ രാഗേഷ് എംപി, എംഎ‍ൽഎമാരായ സി. കൃഷ്ണൻ, ടി.വി രാജേഷ്, ഷംസീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടർ ടി.വി സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP