Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഞ്ജുവിനെ ചൊടിപ്പിച്ചത് വീട്ടിൽ നിന്നും ഓഫീസിൽ വരാൻ ഫ്‌ലൈറ്റ് ടിക്കറ്റ് തരാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞത്; സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം പാർട്ട് ടൈം ജോലിയല്ലെന്നു പറഞ്ഞതും സഹോദരനെ തിരുകികയറ്റാൻ ശ്രമിച്ചതിനെ കുറിച്ച് പറഞ്ഞതും അഞ്ജുവിന് പിടിച്ചില്ല; സ്ഥാനം തെറിക്കുമെന്ന് ഉറപ്പായപ്പോൾ മനോരമയിൽ വിളിച്ചു വിവാദമാക്കി; ഇപി ജയരാജൻ-അഞ്ജു ബോബി ജോർജ് തർക്കത്തിൽ സംഭവിച്ചത് എന്ത്?

അഞ്ജുവിനെ ചൊടിപ്പിച്ചത് വീട്ടിൽ നിന്നും ഓഫീസിൽ വരാൻ ഫ്‌ലൈറ്റ് ടിക്കറ്റ് തരാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞത്; സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം പാർട്ട് ടൈം ജോലിയല്ലെന്നു പറഞ്ഞതും സഹോദരനെ തിരുകികയറ്റാൻ ശ്രമിച്ചതിനെ കുറിച്ച് പറഞ്ഞതും അഞ്ജുവിന് പിടിച്ചില്ല; സ്ഥാനം തെറിക്കുമെന്ന് ഉറപ്പായപ്പോൾ മനോരമയിൽ വിളിച്ചു വിവാദമാക്കി; ഇപി ജയരാജൻ-അഞ്ജു ബോബി ജോർജ് തർക്കത്തിൽ സംഭവിച്ചത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഞ്ജുവിന്റെ പേരിൽ ഒരു വിവാദം കായികവകുപ്പ് മന്ത്രി ഇ പി ജയരാജൻ പ്രതീക്ഷിച്ചത് ആയിരുന്നു. അഞ്ജുവിനെ പോലെ പ്രശസ്തയായ ഒരു അത്‌ലറ്റിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയാൽ വിവാദം ആകും എന്നറിഞ്ഞു തന്നെയാണ് ഭരണം അവസാനിക്കാൻ നാല് മാസം ശേഷിക്കവെ അന്നത്തെ കായിക വകുപ്പുമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അഞ്ജുവിനെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി നിയമിച്ചത്. കേരള ചരിത്രത്തിൽ തന്നെ ആദ്യമായായിരുന്നു ഒരു പ്രസിഡന്റിനെ കാലാവധി അവസാനിക്കാൻ നാല് മാസം ബാക്കിയുള്ളപ്പോൾ മാറ്റിയത്. കോൺഗ്രസ് പ്രതിനിധിയായി പ്രസിഡന്റായിരുന്ന പത്മിനി തോമസിനെ മാറ്റി അഞ്ജുവിനെ പ്രസിഡന്റ് ആക്കിയത് പുതിയ സർക്കാർ വരുമ്പോൾ മാറ്റിയാൽ ഒരു വിവാദം ആകുമെന്നറിഞ്ഞു തന്നെയായിരുന്നു.

ഫുൾ ടൈം ജോലി ചെയ്താൽ തീരാത്ത ഉത്തവാദിത്തങ്ങൾ ഉള്ള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം അഞ്ജുു ഏറ്റെടുത്തത് തന്നെ പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. ബാംഗ്ലൂരിൽ സ്ഥിര താമസമുള്ള അഞ്ജുു ഔദ്യോഗികമായി സായിയുടെ കീഴിലുള്ള ദേശീയ കാമ്പിന്റെ കോ ഓർഡിനേറ്റർ ആണ്. ചെന്നൈ കസ്റ്റംസിൽ സൂപ്രണ്ടായി ശമ്പളം കൈപ്പറ്റുന്ന അഞ്ജുവിന് കസ്റ്റംസ് ഡിപ്പാർട്ടമെന്റ് അവധി നൽകിയതും ദേശീയ കാംമ്പി പോവാൻ ആണ്. എന്നാൽ ദേശീയ കാമ്പിൽ പോകാതെ സ്വന്തം അക്കാദമിയുമായി കഴിയുകയാണ് അഞ്ജു. അതിനിടയിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത് പലരെയും അത്ഭുതപ്പെടുത്തി. ഈ വിവരം വ്യക്തമായി അറിയാവുന്ന കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ പാർട്ട് ടൈം ജോലി തുടരാൻ സാധിക്കില്ല എന്ന തീർത്തു പറഞ്ഞതാണ് വിവാദങ്ങൾക്കു തുടക്കമായത്.

മാത്രമല്ല പ്രത്യേക ഉത്തരവിലൂടെ ബംഗ്ലൂരിലെ വീട്ടിൽ നിന്നും തിരുവനന്തപുരത്ത് വരുന്നതിന്റെ ഫ്‌ലൈറ്റ് ടിക്കറ്റ് നൽകുന്നത് തുടരാൻ സാധിക്കില്ല എന്നും മന്ത്രി തീർത്തുപറഞ്ഞു. ബാംഗ്ലൂരിൽ നിന്നും മാറാൻ സാധിക്കാത്ത അഞ്ജുവിന് ഈ നിലയിൽ മുമ്പോട്ട് പോയാൽ പ്രസിഡന്റ് ആയി തുടരാൻ സാധ്യമല്ലെന്ന് ബോധ്യമായതോടെയാണ് മന്ത്രി ഭീഷണിപ്പെടുത്തി എന്നും, ആക്ഷേപിച്ചു എന്നും പറഞ്ഞുള്ള വിവാദം ആരംഭിക്കുന്നത്. അഞ്ജുു ചുമതല ഏറ്റശേഷം ഉയർന്ന ശമ്പളത്തിൽ സഹോദരനെ സ്പോർട്സ് കൗൺസിൽ ടെക്‌നിക്കൽ ഡയറക്ടർ ആക്കാൻ നടത്തിയ ശ്രമത്തെ കുറിച്ചും മന്ത്രി അഞ്ജുവിനോട് ആരാഞ്ഞിരുന്നു. ഇതും അഞ്ജുുവിന്റെ പ്രതികരണങ്ങൾക്ക് കാരണമായി കാരണമായി. മുഖ്യമന്ത്രി പിണറായി വിജയനും വിവാദത്തിൽ ഇപി ജയരാജന് അനുകൂല നിലപാട് എടുത്തതോടെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് മാറ്റം ഉറപ്പാവുകയാണ്.

കേരളം സമ്മാനിച്ച മികച്ച അത്‌ലറ്റിൽ ഒരാളാണ് അഞ്ജു ബോബി ജോർജ്. ലോക അത്‌ലറ്റിക് മീറ്റിൽ മെഡൽ തിളക്കമുള്ള മലയാളി. ഈ വിശേഷണങ്ങൾ അനുകൂലമായെടുത്ത് സർക്കാരിന്റെ പ്രതിച്ഛായ ഉയർത്താനാണ് യുഡിഎഫ് സർക്കാർ അഞ്ജു ബോബി ജോർജിനെ കേരളാ സ്പോർട്സ് കൗൺസിലിന്റെ നിയോഗിച്ചത്. എന്നാൽ ചുരുക്കം ചില ദിവസങ്ങളിൽ മാത്രമാണ് അഞ്ജു തിരുവനന്തപുരത്ത് എത്തിയത്. ബംഗളുരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഞ്ജു വല്ലപ്പോഴും മാത്രമെത്തെന്നും സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്നു. സർക്കാരുകൾ എത്തുമ്പോൾ സ്പോർട്സ് കൗൺസിൽ പോലുള്ള സ്ഥാപനങ്ങളിലെ മുകൾ തട്ടിൽ അഴിച്ചു പണിയും സ്വാഭാവികം. എന്നാൽ തന്നെ മാറ്റാൻ ഇടത് സർക്കാർ ശ്രമിക്കില്ലെന്നായിരുന്നു അഞ്ജു കരുതിയത്. ഇതിനുള്ള കരുനീക്കത്തിന്റെ ഭാഗമായാണ് അഞ്ജു കഴിഞ്ഞ ദിവസം കായിക മന്ത്രി ഇപി ജയരാജനെ കാണാനെത്തിയത്. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു.

സ്പോർട്സ് കൗൺസിലിൽ എന്താണ് സംഭവിക്കുന്നതെന്ന് മന്ത്രി മനസിലാക്കിയിരുന്നു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ടി.കെ.ഇബ്രാഹിംകുട്ടിയും ഒപ്പമുണ്ടായിരുന്നു. അടുത്തിടെ സ്പോർട്സ് കൗൺസിൽ മാന്വൽ പ്രകാരം പത്തനംതിട്ടയിലേക്കു സ്ഥലം മാറ്റിയ ഹാൻഡ്‌ബോൾ പരിശീലകനെ തിരികെ തിരുവനന്തപുരത്തേക്ക് നിയമിക്കണം എന്ന ഫയൽ മന്ത്രിയുടെ പരിഗണനയിൽ ഉണ്ടായിരുന്നു. ശാരീരികപ്രയാസങ്ങളുള്ള പരിശീലകന്റെതു മാത്രം പ്രത്യേക കേസായി പരിഗണിക്കാം എന്ന് അഞ്ജു പറഞ്ഞെങ്കിലും കൗൺസിലിലെ സ്ഥലം മാറ്റങ്ങൾ മുഴുവൻ റദ്ദാക്കണമെന്ന് മന്ത്രി ഫയലിൽ എഴുതി. ഇത് കുട്ടികൾക്കു പ്രയാസമുണ്ടാക്കും എന്ന് അഞ്ജു പറഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ ഇടപെടൽ. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ജയരാജൻ ഒന്നൊന്നായി നിരത്തി. ഒന്നിനും അഞ്ജുവിന് മറുപടിയില്ലായിരുന്നു.

അതോടെ കൗൺസിൽ പ്രസിഡന്റ് സ്ഥാനം നഷ്ടമാകുമെന്ന് അഞ്ജുവിന് ഉറപ്പായി. ഇതോടെ മുഹമ്മദലി വിഷയത്തിൽ ട്രോളിങ്ങിന് വിധേയനായ ജയരാജനെ ലക്ഷ്യമിട്ട് കരുക്കൾ നീക്കാൻ ധാരണയായി. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയനെ അഞ്ജു കണ്ടത്. കായിക മന്ത്രിക്ക് എതിരെ പരാതി പറഞ്ഞ് അതിനെ വിവാദമാക്കിയാൽ ഇടത് സർക്കാർ സ്പോർട്സ് കൗൺസിൽ പ്രസിഡന്റിനെ മാറ്റില്ലെന്ന് കരുതി. കോൺഗ്രസുകാരെല്ലാം സർക്കാരിനെതിരെ ഈ ആരോപണം ആയുധമാക്കുമെന്നും വിലയിരുത്തലെത്തി. അങ്ങനെയാണ് മനോരമയിലെ ഒരു പ്രധാനിയുടെ നിർദ്ദേശ പ്രകാരം അഞ്ജു ജയരാജനെതിരെ പരാതിയുമായെത്തിയത്. കായിക മന്ത്രി ഇന്നലെയാണ് അഞ്ജുവിനെ അപമാനിച്ചത്. എന്തുകൊണ്ട് അപ്പോൾ തന്നെ പത്രസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചില്ലെന്നതും ശ്രദ്ധേയമാണ്. സ്വന്തം തീരുമാന പ്രകാരമാണ് മുഖ്യമന്ത്രിയെ കണ്ടതെങ്കിൽ എന്തുകൊണ്ട് അത് ഇന്നലെ തന്നെ ആയില്ലെന്നതും സംശയമായി നിലനിൽക്കുന്നു.

മന്ത്രിയുടെ പ്രതികരണങ്ങളിൽ അഞ്ജുവിനെ വേദനിപ്പിച്ചത് വിമാനയാത്രയിലെ ആക്ഷേപമായിരുന്നു. ബംഗ്ലുരുവിലാണ് അഞ്ജുവിന്റെ താമസം. തിരുവനന്തപുരത്ത് വരുന്നത് വിമാനത്തിലാണ്. ഈ വിമാന ടിക്കറ്റിന്റെ തുക കൗൺസിൽ നൽകും. അതായത് ഓഫീസിലെത്താൻ വിമാന ചാർജ്ജ് എഴുതിയെടുക്കുന്നു. സാധാരണ ഔദ്യോഗിക യാത്രകൾക്കാണ് എന്നാൽ ഇവിടെ ഓഫീസിൽ വരാനായി വിമാനയാത്രക്കൂലി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രത്യേക ഉത്തരവ് തന്നെ ഇതിനായി ഇറക്കിയിരുന്നു. ഇതു സംബന്ധിച്ച മന്ത്രിയുടെ ചോദ്യങ്ങളാണ് അഞ്ജുവിനെ കുഴച്ചത്. ഇതിനൊപ്പം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പദം താൽക്കാലികം അല്ലെന്നും അത് ഫുൾ ടൈം ആണെന്നും ഓർമിപ്പിച്ചു. സ്ഥിരമായി തിരുവനന്തപുരത്ത് ഉണ്ടാകണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. എല്ലാത്തിനും പുറമേ സ്വന്തം അനുജനെ സ്പോർട്സ് കൗൺസിലിൽ നിയമിക്കാൻ നടത്തിയ നീക്കവും ചോദ്യമായെത്തി. ഇതോടെ അഞ്ജുവിന് ഉത്തരമില്ലാതെയായി. ഇതിനൊപ്പം സ്‌പോർട് കൗൺസിലിൽ അഴിമതി നടക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

ഇതാണ് കായികമന്ത്രിയും അഞ്ജുവും തമ്മിലെ വിവാദമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിശദീകരിച്ചതോടെ അഞ്ജു പ്രതിരോധത്തിലാവുകയാണ്. വിമാനം ഉപയോഗിക്കുന്ന വിഷയമാണ് ജയരാജൻ അഞ്ജുവിനോട് ചോദിച്ചത്. യാത്രകൾക്ക് കേരളത്തിൽ സാധാരണഗതിയിൽ സ്വീകരിക്കുന്ന ഒരു രീതിയുണ്ട്. അഞ്ജുവിന്റെ സേവനം ലഭിക്കുന്നതിന് വേണ്ടിയായിരിക്കും കഴിഞ്ഞ മന്ത്രിസഭ വിമാനയാത്രക്ക് അനുമതി നൽകിയത്. ഇത് ശരിയായ രീതിയല്ലെന്നാണ് അഞ്ജുവിനോട് പുതിയ കായിക മന്ത്രി പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയക്കാരിയായല്ല മറിച്ച് കായികതാരമായാണ് സർക്കാർ അഞ്ജുവിനെ കാണുന്നതെന്ന് താൻ പറഞ്ഞിരുന്നു. വളരെ നല്ല നിലയിലാണ് താനുമായുള്ള കൂടിക്കാഴ്ച അവസാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പം അനുജനെ സ്പോർട്സ് കൗൺസിലിൽ നിയമിക്കാൻ ശ്രമിച്ചെന്ന കാര്യവും പുറംലോകം അറിഞ്ഞു. ഇതെല്ലാം മനസ്സിലാക്കിയായിരുന്നു മന്ത്രിയുടെ പ്രതികരണങ്ങൾ. മന്ത്രിയെന്ന നിലയിൽ ചോദിക്കേണ്ട കാര്യങ്ങൾ മാത്രമേ അഞ്ജുവിനോട് ജയരാജൻ ചോദിച്ചുള്ളൂവെന്ന് തന്നെ കായിക രംഗത്തെ നിഷ്പക്ഷരും വിലയിരുത്തുന്നത്.

യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് അഞ്ജു ബോബി ജോർജിന്റെ സഹോദരനും കായികതാരം സിനിമോൾ പൗലോസിന്റെ ഭർത്താവും പരിശീലകനുമായ അജിത്ത് മാർക്കോസിനെ അസി. സെക്രട്ടറി ടെക്‌നിക്കൽ വിഭാഗത്തിലുള്ള ഒഴിവിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിക്കാൻ നീക്കം നടത്തിയത് വിവാദമായിരുന്നു. 80,000 രൂപ ശമ്പളമുള്ള തസ്തികയിലേക്കാണ് പിൻവാതിൽ നിയമനത്തിനു നീക്കമുണ്ടായത്. ഇതേ തസ്തികയിലേക്ക് മുമ്പ് അജിത്ത് അപേക്ഷ നൽകിയിരുന്നുവെങ്കിലും അന്നത്തെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനി തോമസ് അജിത്തിന് മതിയായ യോഗ്യതകളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അപേക്ഷ തള്ളുകയായിരുന്നു. കഴിഞ്ഞ നവംബർ 27ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി അഞ്ജു ബോബി ജോർജ് ചുമതലയേറ്റതോടെ വീണ്ടും നിയമനത്തിനുള്ള നീക്കം നടത്തുകയായിരുന്നു.

കസ്റ്റംസ് വിഭാഗത്തിലെ ഉദ്യോഗത്തിനു പുറമേ ദേശീയ അത്‌ലെറ്റിക്‌സ് ക്യാമ്പിന്റെ കോ-ഓർഡിനേറ്റർ എന്ന പദവികൂടി അഞ്ജു വഹിക്കുന്നുണ്ട്. കസ്റ്റംസിൽ നിന്നും ഡെപ്യൂട്ടേഷനിൽ ഈ പദവിയിലെത്തിയ അഞ്ജു മുഴുവൻ സമയവും ക്യാമ്പിൽ കാണണമെന്നുള്ളതാണ് ചട്ടം. ശമ്പളം നൽകുന്നതാകട്ടെ, കസ്റ്റംസും. എന്നാൽ ചട്ടം ലംഘിച്ച് പകരം ബംഗളൂരു ആസ്ഥാനമായി തന്റെയും ഭർത്താവിന്റേയും പേരിൽ തുടങ്ങിയ അഞ്ജു ബോബി സ്പോർട്സ് അക്കാദമി നോക്കി നടത്തുകയാണ് അവർ ചെയ്യുന്നത്. അതുകൊണ്ട് തന്നെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്ന നിലയിൽ തിരുവനന്തപുരത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ അഞ്ജുവിന് കഴിയുകയില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് പുതിയ സ്പോർട്സ് കൗൺസിൽ പ്രസിഡന്റിനായുള്ള തെരച്ചിൽ സിപിഐ(എം) തുടങ്ങിയത്. ഇത് മനസ്സിലാക്കിയാണ് മന്ത്രിയെ കാണാൻ അഞ്ജു എത്തിയത്.

2015 നവംബർ 27 നാണ് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി സ്ഥാനമേറ്റത്. യുഡിഎഫ് സർക്കാരിന്റെ തുടക്കത്തിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി സ്ഥാനമേറ്റ പത്മിനി തോമസ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് അഞ്ജുവിനെ തൽസ്ഥാനത്ത് സംസ്ഥാന സർക്കാർ നിയമിച്ചത്. ഭരണകാലത്ത് പത്മിനി തോമസിനെതിരെ നിരവധി അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു. ഇതോടെയാണ് സമർത്ഥമായ കരുനീക്കം യുഡിഎറ് നടത്തിയത്. സാധാരണഗതിക്ക് ഒരോ സർക്കാരും മാറുമ്പോൾ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമാരും മാറാറുണ്ട്. അതൊഴിവാക്കാനും അഞ്ജുവിനെ മാറ്റുമ്പോൾ വിവാദം ആകുമെന്ന് ഉറപ്പുള്ളതുകൊണ്ടുമാണ് ഭരണം ഒഴിയുന്നതിന് നാല് മാസം മുമ്പ് പത്മിനിയെ മാറ്റി അഞ്ജുവിനെ ആക്കിയത്. ഇതിലൂടെ അഞ്ജുവിനെ മാറ്റുന്നത് തടയമാമെന്നും കരുതി. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം മുഴുവൻ സമയ പ്രവർത്തനമായിരിക്കേ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ബാംഗ്ലൂരിൽ നിന്നും വന്നുപോകുന്ന അഞ്ജുവിന്റെ രീതിയിൽ ഇടത് സർക്കാരിന് താൽപര്യമില്ലെന്നാണ് ഈ വിവാദത്തോടെ വ്യക്തമാകുന്നതും.

ഈ സാഹചര്യത്തിൽ മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി പി ദാസനെ തന്നെയാണ് പുതിയ സർക്കാരും സ്പോർട്സ് കൗൺസിലിന്റെ അമരത്തേക്കു പരിഗണിക്കുന്നത് എന്ന സൂചനയുണ്ട്. വി എസ് ഗവൺമെന്റിന്റെ കാലത്ത് ഇദ്ദേഹമായിരുന്നു, നേമത്ത് ഒ രാജഗോപാലിനോടു പരാജയപ്പെട്ട വി ശിവൻകുട്ടിയുടെ പേരും ഈ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP